‘ദാ,തൊട്ടടുത്ത് ', കേരളത്തിലെ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളെ കുറിച്ചുള്ള പരമ്പരയുടെ അവസാന ഭാഗത്ത് (മെയ് 7,ശനിയാഴ്ച രാത്രി 7 മണി,ക്ലബ് ഹൗസ് മീഡിയ റൂം), ഏറ്റുമാനൂരിലെ റേഡിയോ മംഗളം സ്റ്റേഷൻ ഡയറക്ടർ സി.പ്രദീപാണ് പങ്കെടുത്തത്.
മംഗളം കോളേജ് ഓഫ് എഞ്ചിനിയറിങ്ങിൻ്റെ ആഭിമുഖത്തിൽ 2016 നവംബർ ഒന്നിനാണ് റേഡിയോ മംഗളം ആരംഭിച്ചത്. കോട്ടയം ജില്ലയിലെ രണ്ടാമത്തെ കമ്മ്യൂണിറ്റി നിലയം.
കോട്ടയത്ത് റേഡിയോ ശ്രോതാക്കളുടെ എണ്ണം കുറവായിരുന്നത് അനുഗ്രഹമായി.കോട്ടയം കേന്ദ്രീകരിച്ചുള്ള പരിപാടികളിലൂടെ ഇപ്പോൾ അഞ്ചു ലക്ഷത്തോളം ശ്രോതാക്കളെ ആകർഷിക്കാൻ കഴിഞ്ഞു.
ഉച്ചയ്ക്ക് രണ്ടുമണിയ്ക്കുള്ള ‘ആത്മരാഗം’,പഴയകാല ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള പരിപാടിയാണ്.‘പാട്ടുപിറന്ന വഴി' ജനപ്രിയമായ മറ്റൊരു ഗാനപരിപാടിയാണ്. ദിവസവും മൂന്ന് ഫോൺ-ഇൻ പരിപാടികളുണ്ട്.‘വിഷസ്‘ എന്ന ആശംസാഗാനപരിപാടി രാവിലെ രണ്ടു മണിക്കൂറാണ്. വിദേശത്തു നിന്നുപോലും ജനങ്ങൾ വിളിക്കാറുണ്ട്. ഉച്ചയ്ക്കുള്ള ‘മംഗളവാണി’,ജനങ്ങൾക്ക് ആനുകാലികവിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാനുള്ള വേദിയാണ്. രാത്രിയിലുള്ള ലൈവ് യുവതലമുറയെ ലക്ഷ്യമാക്കിയുള്ളതാണ്.
വിജ്ഞാനവും വിനോദവും കൂട്ടിയിണക്കിക്കൊണ്ടുള്ള ‘പക്ഷായനം’, 'പേരാർ മുതൽ പെരിയാർ വരെ’,‘അക്ഷരവിചാരം’,പ്രശസ്തരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന ‘മുഖാമുഖം’ തുടങ്ങിയ വ്യത്യസ്തമായ പരിപാടികളുണ്ട്.
വാർത്തകളെ വിമർശനാത്മകമായി വിലയിരുത്തുന്ന ‘വാർത്തകൾക്കപ്പുറം’ എന്ന പരിപാടി മുൻപ് പ്രക്ഷേപണം ചെയ്തിരുന്നുവെങ്കിലും, അനുമതിയില്ലാത്തതിനാൽ ഇപ്പോൾ വാർത്താധിഷ്ഠിത പരിപാടികളൊന്നും പ്രക്ഷേപണം ചെയ്യുന്നില്ല.
2018 ലെ മഹാപ്രളയകാലത്ത് സമൂഹത്തിനുപകരിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ നൽകാൻ നിലയം 24 മണിക്കൂറും പ്രവർത്തിച്ചു. ആർ.ജെമാരും രക്ഷാദൗത്യങ്ങളിൽ പങ്കെടുത്തു. ശ്രോതാക്കളും സഹകരിച്ചു. അവർ ആഹാരം,മരുന്ന്,വസ്ത്രം തുടങ്ങിയവ സംഭാവന ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിൽ റേഡിയോ സെറ്റുകളും നൽകി.“കമ്മ്യൂണിറ്റി റേഡിയോകളുടെ ദൗത്യം എന്തെന്ന് ബോദ്ധ്യപ്പെട്ടതപ്പോഴാണ്".
പുനരധിവാസ പ്രവർത്തനങ്ങൾക്കും റേഡിയോ മംഗളം മാദ്ധ്യമപിന്തുണ നൽകി. കൂട്ടിക്കലുണ്ടായ വെള്ളപ്പൊക്കത്തിനു ശേഷം വീടു വൃത്തിയാക്കാനും മറ്റും എൻ.എസ്.എസ് സന്നദ്ധപ്രവർത്തകർക്കൊപ്പം പ്രവർത്തിച്ചു. കോവിഡ് കാലത്ത്,ഫോണിലൂടെ ശബ്ദലേഖനം ചെയ്ത പരിപാടികളിലൂടെ ആരോഗ്യബോധവൽക്കരണം നടത്തി. മാസ്കുകളും വിതരണം ചെയ്തു. അക്കാലത്തെ സമൂഹ അടുക്കളകൾക്ക് വേണ്ട വിഭവങ്ങൾ സമാഹരിക്കുന്നതിനും പിന്തുണ നൽകി.
നിലയത്തിൻ്റെ രണ്ടാം വാർഷികം ഒളശ്ശ അന്ധവിദ്യാലയത്തിലെ കുട്ടികൾക്കൊപ്പം ആഘോഷിച്ചു.അവർക്കായി റേഡിയോയിൽ ഓരോ ആഴ്ച്ചയും അരമണിക്കൂർ സമയം നൽകി. ധാരാളം പരിപാടികൾ അവർ അവതരിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിപാടികളും പ്രക്ഷേപണം ചെയ്തു.കുടുംബശ്രീ, അംഗനവാടി തുടങ്ങിയ മേഖലകളിലുള്ളവർക്കും അവസരങ്ങൾ നൽകി.
ഓണത്തിനും ക്രിസ്മസിനും കോട്ടയത്തെ ഒരു മാൾ റേഡിയോ നിലയത്തിനായി കുറച്ചു ദിവസം അവരുടെ നിലകൾ വിട്ടുനൽകാറുണ്ട്. അവിടെ ശ്രോതാക്കൾക്കായി മത്സരങ്ങൾ നടത്തും. വിശേഷാവസരങ്ങളിൽ ശ്രോതാക്കൾ കേക്കുകളും മറ്റുമായി കുന്നിന്മുകളിലുള്ള റേഡിയോനിലയത്തിൽ സ്നേഹം പങ്കുവെയ്ക്കാനെത്താറുണ്ടെന്ന് സി. പ്രദീപ് പറഞ്ഞു.
നിലനിൽക്കാനാവശ്യമായ പരസ്യങ്ങൾ റേഡിയോ മംഗളത്തിനു കിട്ടാറുണ്ട്. പൊതുസമൂഹത്തിൻ്റെ ഉന്നമനം ലക്ഷ്യമാക്കി മാത്രമേ ഒരു കമ്മ്യൂണിറ്റി റേഡിയോയ്ക്ക് പ്രവർത്തിക്കാൻ കഴിയൂ. പക്ഷേ, ഈ നിലയങ്ങളെ മാദ്ധ്യമങ്ങളായി സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും പ്രദീപ് പറഞ്ഞു. ലൈവ് സ്റ്റ്രീമിങ്ങ്,പോഡ്കാസ്റ്റിങ്ങ് ,യൂട്യൂബ് വീഡിയോ തുടങ്ങിയവയിലൂടെ വിവിധ രാജ്യങ്ങളിലുള്ളവർ പരിപാടികൾ കേൾക്കുകയും ലൈവിലേക്ക് വിളിക്കുകയും ചെയ്യാറുണ്ട്. സമൂഹ മാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്തിയാൽ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾക്ക് റീച്ച് കൂടും.
പരിപാടികൾ വിലയിരുത്താനും പുതിയവ ആവിഷ്കരിക്കാനും മൂന്നംഗ മാനേജ്മെൻ്റ് കമ്മറ്റിയുണ്ട്. പക്ഷേ,ഇതിൽ ശ്രോതാക്കളില്ലെന്നും പ്രദീപ് പറഞ്ഞു.
കെ. ഹേമലതയും വി. എം രാജ്മോഹനും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട്
(recorded and uploaded by Shibu P.M).
‘ദാ,തൊട്ടടുത്ത്’,കേരളത്തിലെ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളെക്കുറിച്ച് അഞ്ചു ആഴ്ചകൾ നീണ്ടുനിന്ന ഈ പരമ്പരയിൽ ‘എൻ്റെ റേഡിയോ’,‘ഗ്ളോബൽ റേഡിയോ’ എന്നിവ ഒഴികെ എല്ലാ നിലയങ്ങളും പങ്കെടുത്തു.
No comments:
Post a Comment