'ദാ, തൊട്ടടുത്ത്', കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളെക്കുറിച്ചുളള പരമ്പരയിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ഏപ്രിൽ 16, 2022) കെ.വിപിൻ രാജും (പ്രോഗ്രാം ഹെഡ്, റേഡിയോ മീഡിയ വില്ലേജ്, ചങ്ങനാശ്ശേരി) രതീഷ് തങ്കപ്പനും (സ്റ്റേഷൻ ഇൻ ചാർജ് , അഹല്യ എഫ്.എം, പാലക്കാട്) പങ്കെടുത്തു.
സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിലുള്ള റേഡിയോ മീഡിയ വില്ലേജ് 2012 ഫെബ്രുവരി 10 നാണ് പ്രക്ഷേപണം ആരംഭിച്ചത്. കോട്ടയം,ആലപ്പുഴ ,പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളിൽ പ്രക്ഷേപണം ലഭിക്കുന്നുണ്ട്.റേഡിയോയെ നെഞ്ചിലേറ്റിയ ജനവിഭാഗമാണ് ഇവിടുത്തേത് .അതിനാൽ,തുടക്കം മുതൽ റേഡിയോ മീഡിയ വില്ലേജിന് വലിയ സ്വീകാര്യത കിട്ടി. പരീക്ഷണ പ്രക്ഷേപണം ആരംഭിച്ചപ്പോൾ തന്നെ ജനങ്ങൾ നിലയത്തിലേക്ക് ഒഴുകി."സാധാരണക്കാർക്ക് എപ്പോഴും കടന്നുചെല്ലാവുന്ന ഒരു മാധ്യമം.തങ്ങളുടെ പ്രശ്നങ്ങൾ എപ്പോഴും സംസാരിക്കാവുന്ന ഒരിടം".
റേഡിയോയിലൂടെയും ഓൺലൈനായും എട്ടു ലക്ഷത്തോളം ശ്രോതാക്കളിൽ പ്രക്ഷേപണം എത്തുന്നുണ്ട്.എല്ലാ മേഖലകളിലുമുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.മുന്നൂറോളം സന്നദ്ധ പ്രവർത്തകരുണ്ട്.അവർക്ക് പരിശീലനം നൽകിയാണ് , പ്രക്ഷേപണത്തിന് ഒരുക്കുന്നത്. സൗജന്യ സന്നദ്ധ സേവനമാണ് അവരുടേത്.ചില പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് നാമമാത്രമായ സംഖ്യ ടി.എ. യായി നൽകാറുണ്ട്. ഇങ്ങനെ റേഡിയോ ജോക്കികളായും സൗണ്ട് എഞ്ചിനിയർമാരായും ഇവിടെ പ്രവർത്തിച്ച ചിലർക്ക് സ്വകാര്യ എഫ്.എം. നിലയങ്ങളിൽ ജോലി കിട്ടിയിട്ടുണ്ട്.
കിടപ്പ് രോഗികൾക്ക് സഹായമെത്തിനായി 'തണൽ' എന്ന പേരിൽ , അവരുടെ വേദനകൾ റെക്കാർഡ് ചെയ്ത് പ്രക്ഷേപണം ചെയ്ത പരമ്പരയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. അതു കേട്ട് പലരും സഹായിക്കാനായി മുന്നോട്ടുവന്നു.ഈ പരിപാടി കോവിഡ് കാലംവരെ തുടർന്നു. ഏറ്റക്കാലം രണ്ടു മണിക്കൂർ നേരം അത് ലൈവായി പ്രക്ഷേപണം ചെയ്തപ്പോൾ അഭൂതപൂർവമായ പ്രതികരണമാണ് ഉണ്ടായത്. ഇതിലൂടെ നൂറ്റി ഇരുപതോളം രോഗികളെ സഹായിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. ഈ പ്രവർത്തനങ്ങൾക്കായി പ്രത്യാശ എന്ന ധനസഹായ ഗ്രൂപ്പ് രൂപീകരിച്ച് പഞ്ചായത്തുകളുടെ സഹായത്തോടെ വലിയ തോതിൽ പ്രവർത്തനങ്ങൾ നടത്തി , 42 കോടി രൂപ സമാഹരിച്ചു.സഹായം ആവശ്യമുള്ളവരെ കണ്ടെത്തി, ബക്കറ്റ് പിരിവിലൂടെ തുക സമാഹരിച്ച് സുതാര്യമായ രീതിയിൽ അവ വിതരണം ചെയ്തു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബിജു എന്ന ആളെ സഹായിക്കാൻ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു അനുഭവം എന്ന് വിപിൻ രാജ് പറഞ്ഞു. മരണത്തെ മുഖാമുഖം കണ്ട ധാരാളം കുടുംബങ്ങൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
ചങ്ങനാശ്ശേരി അതിരൂപതയുടേയും മറ്റും സഹായത്തോടെ വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിനായി , അമേരിക്കയിൽ ജോലി ചെയ്യുന്ന ജോർജ് പടനിലം,ചീരഞ്ചിറയിലുള്ള തന്റെ രണ്ടു കോടിയോളം വിലമതിക്കുന്ന വീടും വസ്തുവും ചാരിറ്റി വേൾഡ് എന്ന എൻ.ജി.ഒ യ്ക്ക് സംഭാവന നൽകി. 120 ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവിടെ പരിശീലനം നൽകുന്നുണ്ട്.
2018ലെ പ്രളയകാലത്ത് ഈ സംഘടനയുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ നിന്ന് അയ്യായിരത്തോളം പേരെ രക്ഷിച്ചു. പെട്ടിമുടി ദുരന്തമുണ്ടായപ്പോഴും മറ്റ് ഏജൻസികളുടെ സഹായത്തോടെ കോവിഡ് കാലത്തും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി."ഇന്ത്യയിൽ ആദ്യമായാണ് ഒരു കമ്മ്യൂണിറ്റി റേഡിയോ നിലയത്തിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഒരു സന്നദ്ധ സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്".
സാമൂഹികമാറ്റത്തിന്റെ , വികസനത്തിന്റെ ചാലകശക്തിയാകാൻ ഈ കമ്മ്യൂണിറ്റി റേഡിയോയ്ക്ക് കഴിഞ്ഞു.കാർഷിക മേഖലയായതിനാൽ ധാരാളം കാർഷിക പരിപാടികളും മേളകളും നടത്തി.കർഷകർക്കായി റിയാലിറ്റി ഷോ നടത്തി, ‘കാർഷികരത്ന' പരിപാടിയിൽ പ്രക്ഷേപണം ചെയ്തു.' ജയ് കിസാൻ', 'ഞങ്ങളും കൃഷിയിലേയ്ക്ക്',' വിത്തും വളവും','ജീവനം' തുടങ്ങിയ കാർഷിക പരിപാടികൾ, ഇവയോടനു ബന്ധിച്ച് കാർഷിക ചന്തകൾ, വിപണന മേളകൾ , കർഷക സംവാദങ്ങൾ തുടങ്ങിയവ നടത്തി. 10 ദിവസം വീതം നീണ്ടുനിന്ന രണ്ട് ചങ്ങനാശ്ശേരി മെഗാ ഫെസ്റ്റുകൾ വലിയ വിജയമായി. അതിന്റെ ലാഭം ഉപയോഗിച്ച്, പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അഞ്ചു പേർക്ക് അവ പുനർനിർമ്മിച്ച് നൽകി. 2000 വൃക്കരോഗികൾക്ക് ഡയാലിസിസ് കിറ്റും നൽകി.മെഡിക്കൽ ക്യാമ്പുകളും നടത്താറുണ്ട് .
സർവ്വതലസ്പർശിയായ 65ഓളം പരിപാടികൾ ഓരോ ആഴ്ചയും പ്രക്ഷേപണം ചെയ്യുന്നുണ്ട്. ആരോഗ്യം,പരിസ്ഥിതി, ജല സംരക്ഷണം, സംസ്കാരം, നാടൻ കലകൾ തുടങ്ങിയവയെല്ലാമുണ്ട്. എല്ലാ മാസവും അസാനത്തെ ഞായറാഴ്ച രാത്രി ജോബ് മൈക്കിൾ എം.എൽ.എ , ശ്രോതാക്കളുമായി സംസാരിക്കുന്ന 'എം.എൽ.എ ഓൺ ലൈവ്' എന്ന തത്സമയ പ്രക്ഷേപണം ഒരു വർഷമായുണ്ട്. സമകാലിക വിഷയങ്ങളെക്കുറിച്ച് എല്ലാ ദിവസവും വൈകുംന്നേരം 'കമോൺ , മലയാളീസ്' , 'ജി.കെ. ജംങ്ഷൻ' തുടങ്ങിയവയാണ് മറ്റ് തത്സമയ പ്രക്ഷേപണങ്ങൾ. ദിവസവും ആറു മണിക്കൂർ ലൈവാണ്. ഏറ്റവും ജനപ്രിയമായത് 'മോർണിങ്ങ് കഫേ' എന്ന ലൈവ് പരിപാടിയാണ്. 'പൈതൃകം',' അക്ഷരത്തറവാട്','ഇൻ ബോക്സ്', 'ഹലോ കുട്ടീസ്',ആരോഗ്യ പരിപാടികൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളുണ്ട്.
കേടായ റേഡിയോസെറ്റുകൾ നന്നാക്കി കൊടുക്കാനായി ടെക്നീഷ്യൻമാരെ ഇരുത്തി റേഡിയോ ക്ലിനിക്ക് നടത്തി. മൂവായിരത്തോളം റേഡിയോ സെറ്റുകൾ പലപ്പോഴായി വിതരണം ചെയ്തിട്ടുണ്ട്.
സർക്കാർ വകുപ്പുകളൊക്കെ അറിയിപ്പുകളും മറ്റും പ്രക്ഷേപണം ചെയ്യാനായി ഇങ്ങോട്ട് സമീപിക്കാറുണ്ടന്നും വിപിൻ രാജ് പറഞ്ഞു. റേഡിയോ മീഡിയ വില്ലേജിന് ധാരാളം പരസ്യങ്ങൾ ലഭിക്കുന്നുണ്ട്. 'മോസ്റ്റ് സ സ്റ്റൈനബിൾ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ' ദേശീയ പുരസ്കാരം രണ്ടു തവണ ലഭിച്ചിട്ടുണ്ട്. തുടർച്ചയായി ഏഴു തവണ പുരസ്ക്കാരങ്ങൾ കിട്ടി.
"കമ്യൂണിറ്റി റേഡിയോ നിലയങ്ങൾക്ക് അനന്തസാദ്ധ്യതകളുണ്ട്. സാമൂഹിക മാറ്റത്തെ സ്വാധീനിക്കാൻ കഴിയുന്ന മാദ്ധ്യമമാണത്. അവ നേരിട്ട് വീടുകളിലെത്തുന്നു. സമഗ്ര വികസനത്തെ മുന്നിൽ നിന്ന് നയിക്കാൻ അവയ്ക്ക് കഴിയും", കെ.വിപിൻ രാജ് പറഞ്ഞു.
2014 ജനവരി മുതലാണ് അഹല്യ ഇന്റർനാഷണൽ ഫൗണ്ടേഷൻ എന്ന എൻ.ജി.ഒയുടെ ആഭിമുഖ്യത്തിൽ പാലക്കാട് നിന്ന് അഹല്യ എഫ്.എം. പ്രക്ഷേപം ആരംഭിച്ചതെന്ന് സ്റ്റേഷൻ ഇൻ ചാർജ്ജ് രതീഷ് തങ്കപ്പൻ പറഞ്ഞു. ഐ.ഐ.ടി കാമ്പസിനടുത്താണ് നിലയം. വിദ്യാർത്ഥികൾ, വീട്ടമ്മമാർ, കൃഷിക്കാർ എന്നിവരെ ലക്ഷ്യമാക്കിയാണ് പ്രക്ഷേപണം. അഹല്യ ക്യാമ്പസിൽ തന്നെ മൂവായിരത്തോളം വിദ്യാർത്ഥികളുണ്ട്. അവരിൽ നിന്ന് തെരത്തെടുത്ത് പരിശീലനം നൽകിയ അവതാരകരുണ്ട്. മൂന്ന് വശവും മലകളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. ഒറ്റപ്പാലം ഭാഗത്ത് തടസമില്ലാതെ പ്രക്ഷേപണം ലഭിക്കുന്നുണ്ട്. പാലക്കാട് ടൗണിലും കോയമ്പത്തൂർ നഗരത്തിന്റെ ചില ഭാഗങ്ങളിലും പ്രക്ഷേപണം കിട്ടുന്നുണ്ട്.
തമിഴ് സംസാരിക്കുന്നവരുള്ളതിനാൽ, സർക്കാരിന്റെ അറിയിപ്പുകൾ തമിഴിലും കൊടുക്കാറുണ്ട്.
ആദരംഭകാലം മുതലുള്ള പ്രതിദിനകാർഷിക പരിപാടിയാണ് വൈകുന്നേരം 5 മണിക്കുള്ള 'ഹരിതഭൂമി'. അത് രാവിലെ 10.30 ന് പുന: പ്രക്ഷേപണം ചെയ്യുന്നുണ്ട്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട ധാരാളം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. അനങ്ങമല വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപമുള്ള ക്വാറിയെക്കുറിച്ചും, ശോകനാശിനിപ്പുഴയിലെ മലിനീകരണത്തെക്കുറിച്ചുമുള്ള 'ജനശബ്ദം' പരിപാടികൾക്ക് അധികൃതരിൽ നിന്ന് ആശാവഹമായ പ്രതികരണങ്ങളുണ്ടായി. കോവിഡ് വരെ ആ പ്രതിവാര പരിപാടി തുടർന്നു. ജനകീയ പ്രശ്നങ്ങളിൽ അഹല്യ എപ്പോഴും അവർക്കൊപ്പം നില്ക്കുണ്ട്.
അപകടത്തിൽ പെട്ട് കിടപ്പിലായിപ്പോയവരെക്കുറിച്ചുള്ള 'അതിജീവനം ' പരിപാടി അറുപതോളം എപ്പിസോഡ് പ്രക്ഷേപണം ചെയ്തു. കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളുടെ സ്വാധീനത്തെക്കുറിച്ച് പഠിക്കാനെത്തിയ ഒരു വിദ്യാർത്ഥിനിക്കൊപ്പം ശ്രോതാക്കളുടെയിടയിൽ നടത്തിയ സർവ്വെയിൽ നിന്നാണ് ആ പരിപാടിയുടെ ആരംഭം.കള്ളുചെത്താൻ കയറിയപ്പോൾ കരിമ്പനയിൽ നിന്ന് വീണ് കിടപ്പിലായ ഒരാളെക്കുറിച്ചുള്ള പരിപാടി ഏറെ ശ്രദ്ധേയമായി. ഭാര്യ ഗർഭിണിയായിരിക്കേയായിരുന്നു, അരയ്ക്ക് താഴെ തളർന്ന് ആ യുവാവ് കിടപ്പിലായത്. വണ്ടികൾക്കുള്ള സീറ്റ് കവർ കൈ കൊണ്ട് തയ്ച്ചായിരുന്നു ഉപജീവനം . അതിനായി ഒരു തയ്യൽ മിഷ്യൻ കിട്ടിയാൽകൊള്ളാം എന്ന ആഗ്രഹം അയാൾ ആ പരിപാടിയിൽ പങ്കുവച്ചു. അന്ന് തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അത് വാങ്ങി നൽകി. അത് അറിയിച്ചു കൊണ്ട് അടുത്ത ദിവസം അയാൾ ലൈവിലേക്ക് വിളിച്ചതാണ് റേഡിയോ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവം. ഈ പരിപാടിയിൽ പങ്കെടുത്തവരിൽ ചിലർക്ക് തുടർ സഹായങ്ങൾ ചെയ്തിട്ടുണ്ട്. ചങ്ങാതിക്കൂട്ടവും ഇവരെ സഹായിക്കുന്നുണ്ട്.
ദിവസവും രണ്ടു മണിക്കൂറോളം ലൈവ് പരിപാടികളുണ്ട്.
ശ്രോതാക്കൾ മുൻ കൈയെടുത്ത് അഹല്യ ചങ്ങാതിക്കൂട്ടം എന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിൽ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നു വരുന്നു .കോവിഡ് കാലത്ത് പാലക്കാട്ടെ മൂന്ന് അതിർത്തി ചെക്ക്പോസ്റ്റുകളിലുള്ളവർക്ക് ഭക്ഷണപ്പൊത്തികൾ വിതരണം ചെയ്തു. ഈ ശ്രേതാക്കളിൽ നിന്നുള്ളവർ മോനിറ്ററിങ്ങ് ഗ്രൂപ്പിലെ അംഗങ്ങളുമാണ്. അക്ഷരപ്പടവുകൾ,എഴുത്തോല എന്ന കുട്ടികൾക്കായുള്ള പരിപാടി തുടങ്ങിയവയുമുണ്ട്. 'മരം ഒരു വരം' പോലെയുള്ള ധാരാളം പ്രൊജക്റ്റുകളും കിട്ടുന്നുണ്ട്.
ഐ.ഐ.ടി വിദ്യാർത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താനായി മീഡിയ പാർട്ട്ണർഷിപ്പ് പരിഗണനയിലുണ്ട്.
കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനം ആശാവഹമല്ലെന്ന് രതീഷ് തങ്കപ്പൻ പറഞ്ഞു. ഏതാനും നിലയങ്ങൾ മാത്രമേ പി.ആർ.ഡി. മാദ്ധ്യമ ലിസ്റ്റിലുള്ളൂ. അവർക്കേ സർക്കാർ പരസ്യങ്ങൾ ലഭിക്കുന്നുള്ളൂ. മിക്ക കമ്മ്യൂണിറ്റി നിലയങ്ങളും വെല്ലുവിളികൾ നേരിടുന്നുണ്ട്. അഹല്യയ്ക്ക് വളരെക്കുറച്ച് പരസ്യങ്ങൾ മാത്രമാണ് കിട്ടുന്നത്. കോവിഡിനെ തുടർന്ന് റേഡിയോ പരസ്യങ്ങളിൽ പൊതുവേ വലിയ കുറവുണ്ടായി.
No comments:
Post a Comment