കേരളത്തിലെ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളെക്കുറിച്ചുള്ള പ്രതിവാരപരമ്പര ഏപ്രിൽ 2 ശനിയാഴ്ച ക്ലബ് ഹൗസ് മീഡിയ റൂമിൽ ആരംഭിച്ചു.
'ദാ, തൊട്ടടുത്ത്' എന്ന് പരമ്പരയ്ക്ക് പേരിട്ടത്, ഈ നിലയങ്ങൾ അയൽപക്കത്തെ റേഡിയോ നിലയങ്ങളും പ്രാദേശിക ജനവിഭാഗങ്ങളേയും പാർശ്വവല്കൃതരുടേയും ശബ്ദങ്ങളുമായതിനാലാണെന്ന് ആമുഖ പ്രസംഗത്തിൽ മോഡറേറ്ററായ ഡി. പ്രദീപ് കുമാർ പറഞ്ഞു.
കേരളത്തിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ നിലയം റേഡിയോ ഡി.സി.എഫ്.എം ആണ്. ഡി സി കിഴക്കേമുറി ഫൗണ്ടേഷനു കീഴിൽ, കഴക്കൂട്ടത്ത് ഡി.സി. സ്ക്കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി,ക്യാമ്പസ് റേഡിയോയായി 2006 ജനുവരി 6ന് ആരംഭിച്ച ഈ റേഡിയോ നിലയം സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ നിലയവുമാണ്.കിൻഫ്ര പാർക്കിലാണ് സ്റ്റുഡിയോ .
ആകാശവാണിയിൽ അവതാരകൻ, വാർത്താ വായനക്കാരൻ ,നാടക കലാകാരൻ തുടങ്ങിയ രംഗങ്ങളിലെ ദീർഘകാലത്തെ പ്രവർത്തനപാരമ്പര്യമാണ് തന്നെ ഈ കമ്മ്യൂണിറ്റി റേഡിയോയിലെത്തിച്ചതെന്ന്, സ്റ്റേഷൻ ഡയറക്ടർ സജികുമാർ പോത്തൻകോട് പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ഇത്തരം നിലയങ്ങൾ .20 കിലോമീറ്റർ ചുറ്റളവിൽ പ്രക്ഷേപണം കേൾക്കുന്നുണ്ട്. ആറ്റിങ്ങൽ മുതൽ തിരുവനന്തപുരം നഗരത്തിലെ വെള്ളയമ്പലം വരെയും തീരദേശത്ത് വിഴിഞ്ഞം വരെയും ശ്രോതാക്കളുണ്ട്. കിഴക്കൻ മേഖലയായ പോത്തൻകോടും കിട്ടും.
വളരെ ലളിതമായ സാങ്കേതിക സംവിധാനമായതിയാൽ ഏത് അടിയന്തിര സാഹചര്യത്തിലും എങ്ങോട്ടും മാറ്റാം. 2018 ലെ പ്രളയകാലത്ത് താഴത്തെ നിലയിൽ നിന്ന് ട്രാൻസ്മിറ്ററും മറ്റും ഏതാനും മണിക്കൂറുകൾ കൊണ്ട് മുകളിലത്തെ നിലയിലേക്ക് മാറ്റി, പ്രക്ഷേപണം തുടർന്ന അനുഭവം അദ്ദേഹം ഉദാഹരണമായി പറഞ്ഞു.
ആരോഗ്യ പരിപാടികൾ, മത്സ്യത്തൊഴിലാളികൾക്കായുള്ള 'കടലിനക്കരെ പോണോരേ', കൃഷിക്കാർക്കുളള അറിയിപ്പുകൾ, കുടുംബശ്രീ, അംഗനവാടി അംഗങ്ങൾക്കായുള്ള പരിപാടികൾ തുടങ്ങിയവയാണ് ശ്രദ്ധേയമായവ. തൊട്ടടുത്ത കാര്യവട്ടം ക്യാമ്പസിലും ടെക്നോപാർക്കിലും ശ്രോതാക്കളുണ്ട്. എസ്.ഐ.ഇ.ടിയുടെ വിദ്യാഭ്യാസ പരിപാടികൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടങ്ങിയവയും ശ്രോതാക്കൾക്ക് ഇഷ്ടമായ പരിപാടികളാണ്. കോവിഡ് കാലത്ത് മട്ടുപ്പാവ് കൃഷിയെക്കുറിച്ചുള്ളവയടക്കം ധാരാളം കാർഷിക പരിപാടികളും പ്രക്ഷേപണം ചെയ്തു.
കമ്മ്യൂണിറ്റി റേഡിയോകൾ കൊമേഴ്സ്യൽ റേഡിയോ നിലയങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അവയ്ക്ക് പാട്ടിന്റെ പിൻബലം കുറവാണന്ന് സജികുമാർ പോത്തൻകോട് പറഞ്ഞു. ജനകീയ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന്, അവയ്ക്ക് പരിഹാരം കണ്ടെത്താനുളള വേദികളാണവ. പരിപാടികൾക്കെല്ലാം ജനകീയമുഖമുണ്ട്. ആകാശവാണിയിലും മറ്റും അവസരം കിട്ടാത്തവരെയെല്ലാം നിലയത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. സർക്കാറിന്റെ പദ്ധതികളിൽ ജനങ്ങളിലെത്തിക്കുന്ന മാധ്യമം കൂടിയാണിത്. അതിനാലാണ് മീഡിയ ലിസ്റ്റിൽ തങ്ങളെയും ഉൾപ്പെടുത്തിയിട്ടുള്ളത്.
വിദ്യാർത്ഥികളായ 40 ഓളം ആർ.ജെമാരാണ് പരിപാടികൾ അവതരിപ്പിക്കുന്നത്.
കമ്മ്യൂണിറ്റി റേഡിയോ, വാണിജ്യ പ്രക്ഷേപണത്തിന്റെ മോശം പതിപ്പോ, ബഹുജന മാദ്ധ്യമങ്ങൾക്ക് ബദലോ അല്ലെന്ന് കൊല്ലത്തെ റേഡിയോ ബൻസിഗർ ഡയറക്ടർ ഫാ. ഫെർഡിനാന്റ് പീറ്റർ പറഞ്ഞു. 2010 നവം. 7 നാണ് ബൻസിഗർ ആശുപത്രിയുടെ ആഭിമുഖ്യത്തിലുള്ള ഈ റേഡിയോ നിലയം ആരംഭിച്ചത്.
കമ്മ്യൂണിറ്റി റേഡിയോ പ്രവർത്തകർ ആക്ടിവിസ്റ്റുകളാണ്. സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനമാണിത്. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ അടുത്തു വരെ മൈക്കുമായെത്തി, അവരുടെ ശബ്ദം പുറം ലോകത്തിന് കേൾപ്പിച്ചു കൊടുക്കുന്നു:Walking the last mile to reach the unreached. ജനപക്ഷത്തുറച്ചു നിന്നു കൊണ്ടുള്ള പ്രക്ഷേപണ പ്രവർത്തനമാണിത്. ബഹുജന മാദ്ധ്യമങ്ങളിൽ ഒരിക്കലും മുഖം കാണിക്കാൻ കഴിയാത്തവർക്ക്, ഒരു ടെലിഫോൺ കോളിലൂടെ ലോകത്തോട് സംസാരിക്കാൻ ഇവ അവസരം നൽകുന്നു.
ഈ നിലയങ്ങളുടെ ഉടമസ്ഥർ പ്രാദേശിക ജനസമൂഹങ്ങളാണ്. അവരാണ് അവയുടെ നയം രൂപീകരിക്കുകയും പരിപാടികൾ നിർമ്മിക്കുകയും ചെയ്യുന്നത്.
കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രാതിനിദ്ധ്യ പ്രക്ഷേപണത്തിന്റെ മാതൃകകളാണ്. ഒരു മൈക്കിനു ചുറ്റുമിരുന്ന് അവർ തങ്ങളുടെ സുഖങ്ങളും ദുഖങ്ങളും അറിവുകളുമൊക്കെ പങ്കു വയ്ക്കുന്നു. സാമ്പ്രദായിക രീതികൾക്ക് വിരുദ്ധമായ വിജ്ഞാന ശാഖകൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നു. തങ്ങളുടെ പ്രശ്നങ്ങൾക്ക് അവർ തന്നെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു. ആഫ്രിക്കയിലും നൈജീരിയയിലുമാക്കെ റേഡിയോയിലൂടെ തുറന്ന പഠനം നടക്കുന്നുണ്ട്.
സാമൂഹിക ആരോഗ്യത്തെ അടിസ്ഥാനമാക്കി ബെൻസിഗർ കോളേജ് ഓഫ് നെഴ്സിങ്ങ് തയ്യാറാക്കി, പ്രക്ഷേപണം ചെയ്ത 73 പാഠഭാഗങ്ങളുള്ള
'സ്വാശ്രയം' പരമ്പര വീട്ടമ്മമാർക്ക് ഏറെ പ്രയോജനപ്പെട്ടു. 'ഒരു വീട്ടിൽ ഒരു ഡോക്ടർ' എന്നതായിരുന്നു , ലക്ഷ്യം. പ്രഥമ ശുശ്രൂഷ നൽകുന്നതുൾപ്പെടെയുള്ള പ്രാഥമിക ചികിത്സയെക്കുറിച്ച് കോൺടാക്ട് ക്ലാസുകളും നടത്തി.കോവിഡ് കാലത്ത് വിവിധ ജനവിഭാഗങ്ങൾക്കായി പരിപാടികൾ ഒരുക്കി. കൃഷി പാഠങ്ങൾ ഉൾക്കൊള്ളുന്ന കാർഷിക പരിപാടിക്ക് സർക്കാരിന്റെ പുരസ്ക്കാരം കിട്ടി. കാർഷിക പ്രദർശനം ഉൾപ്പെടെയുള്ള പരിപാടികളും നടത്തി. വീട്ടിലടച്ചിരിക്കാൻ നിർബന്ധിതരായ കുട്ടികൾക്കായി, രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടതനുസരിച്ച് 'കഥകളുടെ കൊട്ടാരം' എന്ന പരിപാടിയും ഇക്കാലത്ത് തുടങ്ങി.
ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്യുന്ന ജില്ലയായ കൊല്ലത്ത് , മാനസികാരോഗ്യം മെച്ചപ്പെടുത്താനായി ആരംഭിച്ച പരമ്പരയണ്, 'അരുത്, ആത്മഹത്യ'. അത്തരം സാന്ത്വന പ്രക്ഷേപണങ്ങൾ (therapeutic broadcasts) കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളുടെ മുഖമുദ്രയാണ്.
'കാതോട് കാതോരം' എന്ന ഫോൺ - ഇൻ പരിപാടിയിൽ വിളിച്ച്, ഒറ്റപ്പെട്ടു ജീവിക്കുന്നവർ ദു:ഖങ്ങൾ പങ്കു വയ്ക്കാറുണ്ട്. കാഴ്ചവൈകല്യമുള്ള ജോർജ്ജ് എന്നയാൾ, അങ്ങനെ കൊല്ലത്ത ശ്രോതാക്കൾക്കിടയിൽ ജോർജ്ജ് പപ്പ എന്ന സെലിബ്രിറ്റിയായി. അദ്ദേഹം മരിച്ച ശേഷം, ഓർമ്മദിനങ്ങളിൽ, പരിപാടിയിലേക്ക് വിളിക്കുന്നവർ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാറുണ്ട്.
റേഡിയോ ബൻസിഗർ രൂപീകരിച്ച റേഡിയോ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ഫാ. ഫെർഡിനാന്റ് പീറ്റർ പഞ്ഞു.
ധാരാളം പ്രദേശിക പ്രശ്നങ്ങൾക്കും,മറ്റു പരാതികൾക്കും അധികാരികളുടെ ഇടപെടലിലൂടെ പരിഹാരമുണ്ടാക്കി ക്കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗതാഗതം, അഗ്നി സുരക്ഷ, ക്ഷയരോഗ നിവാരണം തുടങ്ങി രംഗങ്ങളിലെ ബോധവല്കരണ പരിപാടികൾക്കും നിലയത്തിന് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഡിജിറ്റൽ ഡേറ്റാ സംരംഭമായ ഡേറ്റാ ലീഡ്സിന്റെ സഹകരണത്തോടെ, സമൂഹ മാദ്ധ്യമങ്ങളിലെ വ്യാജവാർത്താ പ്രചാരണത്തിനെതിരെ ബോധവല്ക്കണ പരിപാടികൾ പ്രക്ഷേപണം ചെയ്തു. അക്രമ രാഷ്ട്രീയത്തിനെതിരെ പ്രക്ഷേപണം ചെയ്ത 150 എപ്പിസോഡുള്ള പരമ്പരയിൽ കോളേജ് വിദ്യാർത്ഥികളെക്കൊണ്ട് സമാധാനപ്രതിജ്ഞ എടുപ്പിക്കാൻ കഴിഞ്ഞു.
65 രാജ്യങ്ങൾ സന്ദർശിച്ചതിന്റെ വ്യത്യസ്തമായ യാത്രാവിവരണമായ എ.ക്യു മഹ്ദിയുടെ 'ഹൃദയജാലകം' ഏറെ ശ്രദ്ധിക്കപ്പെട്ടു. (ഒരു പ്രമുഖ യാത്രാ ചാനൽ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അവർക്ക് ഈ പരിപാടി നൽകിയില്ലെന്ന് ചർച്ചയിൽ ഇടപെട്ട വി.എം.രാജ് മോഹൻ ചൂണ്ടിക്കാട്ടി).
റേഡിയോ ബൻസിഗറിൽ പ്രക്ഷേപണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം ചർച്ച ചെയ്ത് തീരുമാനിക്കാനായി വിവിധ ജനവിഭാഗങ്ങൾ ഉൾക്കൊളളുന്ന ഒരു സമിതിയുണ്ടെന്ന് ഫാ. ഫെർഡിനാന്റ് പീറ്റർ പറഞ്ഞു. പരിപാടികൾ തയ്യാറാക്കുന്നത് സന്നദ്ധ പ്രവർത്തകരായ ജനങ്ങാണ്. സൗജന്യ സേവനമാണ് ഇത്.
മുൻപ് കരുനാഗപ്പള്ളി മുതൽ വർക്കല വരെയും കിഴക്ക് വിദൂരസ്ഥമായ ഉയർന്ന പ്രദേശങ്ങളിലും പ്രക്ഷേപണം ലഭിക്കുമായിരുന്നു. എന്നാലിപ്പോൾ പ്രക്ഷേപണ പരിധി കുറഞ്ഞിട്ടുണ്ട്. ആദ്യ കാലങ്ങളിൽ തീരദേശ മേഖലയിലെ ആളുകളാണ് കൂടുതൽ കേട്ടിരുന്നത്. മത്സ്യമേഖലയിലുള്ളവരെ ലക്ഷ്യമാക്കിയുള്ളതായിരുന്നു , പ്രക്ഷേപണം.എന്നാൽ ഇപ്പോൾ എല്ലാ വിഭാഗത്തിൽ പെട്ടവരും ശ്രോതാക്കളാണ്. വീട്ടമ്മമാരാണ് കൂടുതലും. കുട്ടികളും കേൾക്കുന്നുണ്ട്.
പ്രാദേശിക ഭാഷ ഉപയോഗിച്ചിരുന്ന ചില അവതാരകർ ക്രമേണ മാനക ഭാഷയിൽ പരിപാടികൾ അവതരിപ്പിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഫോൺ - ഇൻ പരിപാടികളിൽ തികച്ചും വ്യക്തിപരമായ കാര്യങ്ങൾക്കു പകരം, പൊതുവായ കാര്യങ്ങളെക്കുറിച്ച് സംസാരിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അവതാരകരിൽ ചിലരൊക്കെ സ്വകാര്യ വാണിജ്യ നിലയങ്ങളിലെ ആർ.ജെമാരെപ്പോലെ ഫോൺ - ഇൻ പരിപാടികൾ ആങ്കർ ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾക്ക് വലിയ വരുമാനമില്ല. അവ ഒരു വിധമാണ് പിടിച്ചു നില്കുന്നത്. സർക്കാർ നയമനുസരിച്ച് പുതിയ ധാരാളം നിലയങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ഫാ.ഫെർഡിനാന്റ് പീറ്റർ പറഞ്ഞു.
ചർച്ചയിൽ സി.ആർ. അജയ് കുമാർ, വി.എം.രാജ് മോഹൻ ,ഫാത്തിമ സന എന്നിവർ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറിനൊപ്പം കെ.ഹേമലതയും മോഡറേറ്ററായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.
(uploaded by Shibu P M)
No comments:
Post a Comment