2017 ജൂലൈ 29ന് കോസ്റ്റൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷേപണം ആരംഭിച്ച നിലയമാണ് റേഡിയോ നെയ്തൽ; ശബ്ദമില്ലാത്തവരുടെ ശബ്ദം.
സംഘകാല കൃതികളിൽ കടൽത്തീരം എന്ന അർത്ഥത്തിലാണ് നെയ്തൽ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളതെന്ന് ഫാ.സേവ്യർ കുട്ടിയാംശ്ശേരി പറഞ്ഞു. തീരദേശ വിമോചനം ലക്ഷ്യംവച്ചാണ് പ്രക്ഷേപണം ആരംഭിച്ചത്.എല്ലാ ദിവസവും 35-40 പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നു. 'ഗുഡ് മോർണിംഗ് നെയ്തൽ' ആശംസാഗാനങ്ങൾ ഉൾപ്പെടുത്തിയ പരിപാടിയാണ്.'വർത്തമാനം' (വാർത്താവലോകനം), 'ചർച്ചാവേദി', കുട്ടികൾക്കായി 'നെയ്തൽ കുട്ടീസ്','നിയമ വേദി','വഴികാട്ടി',ക്ലാസിക് കൃതികളെക്കുറിച്ച് 'യവനിക','സാഹിത്യ സല്ലാപം',' ജാലക വഴികൾ',കാർഷിക പരിപാടിയായ 'ഹരിതതീരം','മനസ്സ്','പാട്ട് വന്ന വഴി', 'വാർത്ത പോയവാരം', രാത്രി 7 മുതൽ 8.30 വരെ 'നെയ്തൽ നൈറ്റ്സ്' തുടങ്ങിയവയാണ് പ്രധാന പരിപാടികൾ .
വാർത്തകളെ വിലയിരുത്തി കൊണ്ടുള്ള പ്രതിദിന പരിപാടിയായ 'വർത്തമാനം' ഫാദർ സേവ്യർ കുടിയാംശ്ശേരിയും ഒരു ആർ.ജെയും ചേർന്നാണ് എല്ലാ ദിവസവും രാവിലെ 11.30 ന് അവതരിപ്പിക്കുന്നത്. രാത്രി പുനപ്രക്ഷേപണവുമുണ്ട്.ഏറ്റവും കൂടുതൽ ആൾക്കാർ കേൾക്കുന്ന പരിപാടികൾ ഒന്ന് ഇതാണ്.മറ്റേത് , 'നെയ്തൽ നൈറ്റ്സ് ' .
മുപ്പതോളം വോളണ്ടിയർമാരാണ് പരിപാടികൾ നിർമ്മിക്കുന്നത്. ഇതിൽ മത്സ്യത്തൊഴിലാളികളും വിദേശത്ത് താമസിക്കുന്നവരും ഉൾപ്പെടുന്നു.2018 ലെ മഹാപ്രളയ കാലത്ത് റേഡിയോ നെയ്തൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.ആലപ്പുഴ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ കൂടിയായ ഫാദർ സേവ്യർ കുടിയാംശ്ശേരി മുൻകൈയെടുത്ത് കുട്ടനാട്ടിലേക്കും പ്രളയം രൂക്ഷമായ ചെങ്ങന്നൂരിലെ പ്രദേശങ്ങളിലേയ്ക്കും 211 വള്ളങ്ങളേയും അറുന്നൂറോളം മത്സ്യത്തൊഴിലാളികളേയും രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചു. അന്നത്തെ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അഭ്യർത്ഥന മാനിച്ചായിരുന്നു ഇത്. ആ സമയത്ത് നിലയം 24 മണിക്കൂറും തത്സമയ പ്രക്ഷേപണ നടത്തി. പുനരധിവാസ പ്രവർത്തനങ്ങളിലും തുടർനടപടികളിലും മറ്റ് ഏജൻസികളുമായി ചേർന്ന് സജീവമായി പ്രവർത്തിച്ചു. 2019 പ്രളയകാലത്തും ഇത്തരം പ്രവർത്തനങ്ങൾ തുടർന്നു .
കോവിഡ് കാലത്ത് 'ആരോഗ്യാമൃതം','അതിജീവനം' എന്നീ പേരുകളിൽ ബോധവല്ക്കരണ പരിപാടികൾ പ്രക്ഷേപണം ചെയ്തു. ഒറ്റപ്പെട്ടു പോയവർക്ക് സഹായമെത്തിക്കാനായി നടത്തിയ ഒരു 'സൂം' മീറ്റിങ്ങിന്റെ അനുഭവം അദ്ദേഹം പങ്കുവച്ചു. ഉഡുപ്പിയിൽ നിന്ന് റഫീക്ക് എന്നയാൾ വിളിച്ചു. റംസാൻ കാലത്ത് പന്ത്രണ്ട് ദിവസമായി താൻ ആഹാരമൊന്നം കഴിക്കാതെ അവശ നിലയിൽ കഴിയുകയാണെന്നായിരുന്നു അയാൾ പറഞ്ഞത്. ആ പ്രദേശത്തെ ചിലരുടെ സഹായത്തോടെ റഫീക്കിനെ കണ്ടെത്തി, ആശുപത്രിയിലെത്തിച്ചു.
റേഡിയോ നെയ്തൽ തുറന്ന ഹെൽപ്പ് ഡസ്കിലൂടെ മത്സ്യത്തൊഴിലാളികൾക്ക് മാസ്ക്കും, സാനി ടൈസേഴ്സും ഭക്ഷണവും മറ്റും വിതരണം ചെയ്തു. ഭക്ഷണം ആവശ്യമുള്ളവർ നിലയത്തിലേക്ക് വിളിച്ചു പറയും.റേഡിയോ അവതാരകർ പല സ്ഥലങ്ങളിലും ഒറ്റപ്പെട്ടവർക്ക് ഭക്ഷണ വിതരണം നടത്തി. അതിന് മറ്റുള്ളവരുടെ സഹായവും പിന്തുണയും കിട്ടി.
മഹാപ്രളയത്തിനുശേഷം യൂണിസെഫ് കുട്ടനാട്ടിൽ നടത്തിയ ഒരു പഠനത്തിൽ അവിടെയുള്ള പത്തുലക്ഷത്തിൽപ്പരം പേർ റേഡിയോ നെയ്തലിന്റെ ശ്രോതാക്കളാണെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രളയത്തെ തുടർന്നാണ് മത്സ്യത്തൊഴിലാളികൾ റേഡിയോ പരിപാടികൾ അവതരിപ്പിക്കാൻ ആരംഭിച്ചത്. അവരുടേതായ ദേവാസ്തുവിളി, ചവിട്ടുനാടകം എന്നീ കലാരൂപങ്ങളും പ്രക്ഷേപണം ചെയ്യുന്നുണ്ട്. പ്രക്ഷേപണങ്ങളിൽ അവരുടെ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്.റോഡ് സുരക്ഷ,ആലപ്പുഴ ബൈപ്പാസ് തുടങ്ങിയവ മുൻനിർത്തിയുള്ള ജനശബ്ദം പരിപാടികളും നിലയം പ്രക്ഷേപണം ചെയ്തു.
സാമ്പത്തിക സാക്ഷരത, ആരോഗ്യ കാര്യങ്ങൾ, ഭരണപരമായ നടപടിക
കൾ തുടങ്ങിയവയെ സംബന്ധിച്ച് അധികൃതരുടെ സഹകരണത്തോടെയാണ് പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത്. ജില്ലയിലെ നീതിന്യായ രംഗത്തെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സംഘം തന്നെ നിയമവേദി പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
എല്ലാ ഞായറാഴ്ചയും രാവിലെ പത്തരയ്ക്ക് ശ്രോതാക്കളുമായി ഫാ.സേവിയർ കുടിയാം ശ്ശേരി സംസാരിക്കുന്ന ലൈവ് പരിപാടിയും റേഡിയോ നെയ്തലിലുണ്ട്. ഇതിലെ നിർദ്ദേശങ്ങളും മറ്റും നടപ്പിലക്കും. ഒരു പ്രോഗ്രാം കമ്മറ്റിയുമുണ്ട്.
കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾക്ക് ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനുള്ള ശേഷി ഉണ്ടെങ്കിലും അവയ്ക് സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ വലിയ പ്രയാസമാണ്.വളരെ കുറച്ചുമാത്രം പരസ്യങ്ങളെ ലഭിക്കുന്നുള്ളുവെന്നും ഫാദർ സേവിയർ കുടിയാംശ്ശേരി പറഞ്ഞു.
ഏതാണ്ട് പൂർണ്ണമായും സൗരോർജ്ജത്തിലാണ് നിലയം പ്രവർത്തിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കിഡ്നി ഫെഡറേഷൻ ഓഫ് ഓഫ് ഇന്ത്യ എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2017 ഏപ്രിൽ 20നാണ് തൃശൂരിൽ ഹലോ റേഡിയോ 90.8 എഫ്.എം പ്രക്ഷേപണം ആരംഭിച്ചത്.ആരോഗ്യ,കാർഷിക പ്രക്ഷേപണങ്ങൾക്കാണ് മുൻഗണന. രാവിലെ 'ശുഭദിനം' പരിപാടിയിൽ ആരംഭിച്ച്,' കഥ കേട്ടു റങ്ങാം' എന്ന പരിപാടിയിൽ അവസാനിക്കുന്നു , പ്രക്ഷേപണം. പ്രളയ കാലത്തും കോവിഡ് നാളുകളിലും നാടൻ കലകൾ, കഥാപ്രസംഗം, രൂപകങ്ങൾ ഉൾപ്പെടെയുള്ളവ ബോധവൽക്കരണ പരിപാടികൾക്ക് ഉപയോഗപെടുത്തി. പോഷകാഹാര ക്കുറവിനെക്കുറിച്ച് ആശാവർക്കർമാർ ,അംഗൻവാടി പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1200 പേരിൽ സർവ്വേ നടത്തി .കാർഷിക പരിപാടിയായ 'ഹരിതാഭ'വുമായി വെറ്റിനറി,കാർഷിക സർവകലാശാലകൾ സഹകരിക്കുന്നുണ്ട്.
കോവിഡ് കാലത്ത് നിലയം 24 മണിക്കൂറും പ്രവർത്തിച്ചു . ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് തൃശൂരിലെ 'കില'യുമായി ചേർന്ന് പരിപാടികൾ പ്രക്ഷേപണം ചെയ്തു.
തന്റെ നേതൃത്വത്തിൽ നടക്കുന്ന വൃക്ക -അവയവദാന പ്രവർത്തനങ്ങൾക്ക് റേഡിയോയിലൂടെ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഫാദർ ഡേവിസ് ചിറമേൽ പറഞ്ഞു.കഴിഞ്ഞ രണ്ടു -മൂന്നു മാസം കൊണ്ട് വൃക്കരോഗികൾക്കായി 50 ലക്ഷത്തോളം രൂപ സംഭരിച്ച് നൽകാൻ കഴിഞ്ഞു. അഞ്ഞൂറോളം പേർ വൃക്കദാനത്തിന് സമ്മത പത്രം നൽകി. കളക്ടർ ചെയർമാനും ഫാ. ചിറമേൽ സെക്രട്ടറിയുമായി 22 വർഷമായി പ്രവർത്തിക്കുന്ന ആക്സിഡന്റ് കെയർ ട്രാൻസ്പോർട്ട് സർവീസിന്റെ നേതൃത്വത്തിൽ ജില്ലയിൽ 22 ആംബുലൻസുകളുണ്ട്. ഇതിനോടകം അഞ്ചരലക്ഷം ജനങ്ങൾക്ക് ഇതിന്റെ സഹായം നൽകാനായി . ജില്ലയിലെ വാഹനാപകട വിവരങ്ങൾ അപ്പപ്പോൾ തന്നെ റേഡിയോയിലൂടെ അറിയിക്കുന്നുണ്ട്.
കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾ താഴെതട്ടിലുള്ളവരുടെ ആത്മാവായി മാറണം.മയക്കുമരുന്നിനെ തിരെ വിദ്യാർത്ഥികളെയും യുവതലമുറയെയും ബോധവൽക്കരിക്കുന്ന പരിപാടികൾ ഉണ്ടാകണം.തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവരാണ് ട്രാൻസ്ജെൻഡറുകൾ .അവരെ പുനരധിവസിപ്പിക്കാനായി 10 കോടി രൂപ മുതൽമുടക്കുള്ള ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. അവരിൽനിന്ന് എഫ്.എം റേഡിയോ അവതാരകർ ഉണ്ടാകുമെന്നും ഫാദർ ഡേവിസ് ചിറമേൽ
പറഞ്ഞു.
കുട്ടികളെ പ്രാഥമിക ചികിത്സ നടത്താൻ സജ്ജരാക്കുന്ന ലിറ്റിൽ ഡോക്ടേഴ്സ് എന്ന പദ്ധതിയും മനസ്സിലുണ്ട്. ഓരോരുത്തർക്കും വ്യക്തിപരമായ ചില സാമൂഹിക ഉത്തരവാദിത്തങ്ങൾ ഉണ്ട് .
മാധ്യമങ്ങൾ ഒരിക്കലും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ പാടില്ല. ടെലിവിഷൻ ചാനലുകളിൽ തിന്മ കാണിക്കരുത്. തിൻമയിലേക്ക് ചാഞ്ഞുനിൽക്കുന്ന സമൂഹമായതിനാൽ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.ഹലോ എഫ്.എം രാത്രി പ്രക്ഷേപണം ചെയ്യുന്ന കഥകൾ ധാർമികപാഠങ്ങൾ നല്കുന്നവയാണ്.
ഓരോ സ്കൂളും നന്മകളുടെ കേന്ദ്രങ്ങളാകണം . പോസിറ്റീവായ ചിന്തകൾ ശക്തമായി വളർത്തുന്ന ഇൻക്യുബേഷൻ സെൻററുകളാവണം അവ എന്നും ഫാദർ ഡേവിസ് ചിറമേൽ പറഞ്ഞു.
എല്ലാ വ്യാഴാഴ്ചയും ഒരുമണിക്കൂർ 'ചിറമേലച്ചൻ സ്പീക്കിംഗ്' എന്ന പേരിൽ തൽസമയ പരിപാടിയുണ്ട്.ഇതിലേക്ക് സാധാരണക്കാരായ ധാരാളം പേർ വിളിച്ചു സംസാരിക്കുന്നതിൽ സന്തോഷമുണ്ട് . ചില പരിപാടികൾക്ക് സമ്മാനമായി 2000 രൂപയുടെ ഗിഫ്റ്റ് കൂപ്പണുകൾ നൽകാറുണ്ട്. സമ്മാനാർഹർ ഒരു കിഡ്നി രോഗിയെ കണ്ടെത്തി, അറിയിച്ചാൽ,അവർക്ക് ഈ തുക സഹായമായി നൽകും.
റേഡിയോ കൊച്ചി 90 എഫ്.എം. സ്റ്റേഷൻ ഡയറക്ടർ സി.കെ.കൃഷ്ണകുമാറിന്, ഇന്റർനെറ്റ് ദുർബല മായതിനാൽ, ഈ പരിപാടിയിൽ സംസാരിക്കാനായില്ല.
'ദാ, തൊട്ടടുത്ത്' പരമ്പരയുടെ നാലാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ്സ് ചാനലിലുണ്ട്.
(Recorded and uploaded by Shibu P.M)
No comments:
Post a Comment