മാനന്തവാടി രൂപതയുടെ കീഴിൽ 1974ൽ സ്ഥാപിതമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഈ റേഡിയോ നിലയം ആരംഭിച്ചത് 2009 ജൂൺ ഒന്നിനായിരുന്നു.ആദ്യം മൂന്നു മണിക്കൂർ മാത്രം പ്രക്ഷേപണം. “അച്ചന്മാരുടെ നേതൃത്വത്തിലുള്ള റേഡിയോ നിലയം എന്ന് ആദ്യം ആശങ്കപ്പെട്ടവരുണ്ടായിരുന്നു. പിന്നീടതെല്ലാം മാറി".
8.47 ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ ഒന്നരലക്ഷം പേർ ആദിവാസികളാണ്. അവർക്കായി വിവിധ ആദിവാസിഭാഷകളിൽ തുടിച്ചെത്തം,ഊരുവട്ടം തുടങ്ങിയ പരിപാടികളുണ്ട്. ആദിവാസി ഭാഷകളിലേക്ക് മറ്റു പരിപാടികൾ മാറ്റുന്നുമുണ്ട്. അവർ തന്നെയാണ് ഈ പരിപാടികളുടെ പ്രൊഡ്യൂസർമാരും അവതാരകരും.
വൈത്തിരി താലൂക്കിലെ ചില പ്രദേശങ്ങളൊഴിച്ച് ജില്ലയിലെ എല്ലായിടത്തും പ്രക്ഷേപണം ലഭിക്കുന്നുണ്ട്. സാമൂഹിക വികസനം ലക്ഷ്യമാക്കി,ആദിവാസികൾക്കും കർഷകർക്കും വേണ്ടിയുള്ള പരിപാടികളുടെ 60 ശതമാനവും ജനങ്ങൾ തന്നെയാണ് നിർമ്മിക്കുന്നത്. അതിനായി , പ്രതിഫലമൊന്നും കൂടാതെ, സന്നദ്ധസേവനം ചെയ്യുന്ന ധാരാളം പേരുണ്ട്. ഓരോ ആഴ്ചയും നൂറു പരിപാടികളെങ്കിലും അവർ ചെയ്യും.
പരിപാടികളുടെ ഉള്ളടക്കം നിശ്ചയിക്കാനും ആസൂത്രണം ചെയ്യാനുമായി ശ്രോതാക്കളടക്കം എല്ലാവിഭാഗം ജനങ്ങളും ഉൾപ്പെട്ട ഒരു മാനജ്മെന്റ് കമ്മറ്റിയുണ്ട്.2000ൽപ്പരം സ്വാശ്രയ സംഘങ്ങൾ,18000 ജൈവകർഷക കുടുംബങ്ങൾ തുടങ്ങിയവയിൽ അംഗങ്ങളായ രണ്ടര ലക്ഷത്തോളം പേരുടെ പിന്തുണ റേഡിയോ മാറ്റൊലിയ്ക്കുണ്ട്. പരിപാടികളുടെ പേരിടൽ മുതൽ , എല്ലാ തലങ്ങളിലും, ജനാധിപത്യമുണ്ട്.
‘മാറ്റൊലിക്കൂട്ടം‘ എന്ന പേരിൽ 50 റേഡിയോ ക്ളബ്ബുകളുണ്ട്. ഗ്രാമങ്ങളിൽ ചെന്ന് ജനങ്ങളുടെ യോഗങ്ങൾ വിളിച്ചുചേർത്ത് ,അവരുടെ പരിപാടികൾ ശബ്ദലേഖനം ചെയ്യുന്നുണ്ട്.‘ഗ്രാമമാറ്റൊലി’ലേക്ക് ഇങ്ങനെ അൻപതോളം പരിപാടികൾ കിട്ടുന്നു. പല പ്രശ്നങ്ങളെക്കുറിച്ചും ജനങ്ങൾക്ക് പറയാനുള്ളത് ഉൾക്കൊള്ളിച്ച് ‘എൻ്റെ മാറ്റൊലി' എന്ന ദൈർഘ്യം കുറഞ്ഞ പരിപാടിയുമുണ്ട്.
നല്ല നാളേയ്ക്ക്, നാദധാര,പത്രശബ്ദം,പാട്ടിൻ്റെ പാലാഴി, ശ്രുതിലയതാളം,വയൽനാട്,ക്ഷീരവാണി, മണ്ണറിവ് പൊന്നറിവ്, അങ്കണം,ഗ്രാമഫോൺ, പുസ്തകപരിചയം,മയിൽപ്പീലി,അരങ്ങ്,ആയുർ ധ്വനി,പ്രതിഭയും അതിഥിയും,മൂപ്പൻ്റെ കൗതുകം,കാലികം,കിലുക്കാംപെട്ടി, സദ്ചിന്തനം,ജീവിതവളയം ,റംസാൻ മറ്റൊലി എന്നിങ്ങനെ സമസ്തമേഖലകളേയും സ്പർശിക്കുന്ന പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ബിജു പോൾ അവതരിപ്പിച്ചുവരുന്ന ‘ദേശാന്തരങ്ങൾ‘ എന്ന യാത്രാവിവരണ പരിപാടി ഇതിനോടകം അഞ്ചു പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു.
2017,18,20 വർഷങ്ങളിൽ കമ്മ്യൂണിറ്റി റേഡിയോയ്ക്കുള്ള ദേശീയ പുരസ്കാരങ്ങൾ,സംസ്ഥാന സർക്കാരിൻ്റെ ഡോ. ബി. ആർ അംബേദ്കർ മാദ്ധ്യമപുരസ്കാരം,ക്ഷീര വികസന വകുപ്പിന്റെ മാധ്യമ അവാർഡ്,ഹരിതമുദ്ര അവാർഡ് തുടങ്ങി ഇരുപത്തിയഞ്ചോളം പുരസ്കാരങ്ങൾ റേഡിയോ മാറ്റൊലിക്ക് കിട്ടിയിട്ടുണ്ട്.
കൊറോണക്കാലത്ത് എൻ. എച്ച്.ആർ എമ്മിൻ്റെ സഹകരണത്തോടെ 18 മാസം തുടർച്ചയായി ബോധവല്ക്കരണ പരിപാടികൾ പ്രക്ഷേപണം ചെയ്തു. അതിനായി ഡോ. സന്തോഷ് കുമാറിനെ സർക്കാർ നിയോഗിച്ചു.അഞ്ചു മുതൽ 7 മിനുട്ട് വരെ ദൈർഘ്യമുള്ള അഞ്ച് പരിപാടികൾ ചെയ്യാൻ അവർ സഹായിച്ചു. പ്രഭാഷണങ്ങൾ, ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടുള്ള ലൈവ് പരിപാടികൾ തുടങ്ങിയവയിലൂടെ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കി.“പ്രൊജക്ടുകൾ തന്നും വയനാട് എൻ. എച്ച്.ആർ. എം സഹകരിച്ചു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയും പ്രോഗ്രം നിർമാണത്തിന്റെ ബുദ്ധിമുട്ടും തരണം ചെയ്യാൻ ഇത് സഹായകരമായി”.
അന്നത്തെ ജില്ലാകളക്ടർ അദില അബ്ദുള്ള വലിയ സഹായങ്ങൾ ചെയ്തു. ഫാസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ റേഡിയോ സെറ്റുകൾ നൽകി.റേഡിയോ മാറ്റൊലി ജില്ലയിൽ 6000 റേഡിയോ സെറ്റുകൾ വിതരണം ചെയ്തു. ആദിവാസി മേഖലകളിൽ 1000 റേഡിയോകളും നൽകി. ഇതിനായി കളക്ടർ മുഖേന വിദേശമലയാളികൾ 7.5 ലക്ഷം രൂപ നൽകി. രണ്ട് പ്രളയങ്ങളുടെയും കോവിഡിന്റേയും കാലത്ത് താഴെ തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് സർക്കാരുമായി ബന്ധപ്പെടാനുള്ള ഉപാധിയായി റേഡിയോ മാറി.
വിശേഷാവസരങ്ങളിൽ റേഡിയോ സമ്മാനമായി നൽകുന്നത് പ്രോൽസാഹിപ്പിക്കാനായി ‘ഗിഫ്റ്റ് എ റേഡിയോ‘ പരിപാടി ആരംഭിച്ചു. ഏറ്റവും കൂടുതൽ റേഡിയോ സമ്മാനമായി നൽകുന്നവർക്ക് ഉപഹാരങ്ങൽ നൽകിയപ്പോൾ , ഒരു ചായക്കടക്കാരനാണ് അത് കിട്ടിയത്. അദ്ദേഹം 48 റേഡിയോകളാണ് നൽകിയത്. ആത്മഹത്യയുടെ വക്കിലെത്തിയ അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ട ഒരു റേഡിയോയായിരുന്നു, ജീവിതം തിരിച്ചുനൽകിയത്.
കാഴ്ച വൈകല്യമുള്ള ഒരു സ്ത്രീ,റേഡിയോ കേട്ട് ,മകനു പറഞ്ഞുകൊടുത്ത് പുസ്തകമെഴുതിയ കഥയും ഫാ. ബിജോ തോമസ് പങ്കുവെച്ചു.കിടപ്പുരോഗിയായ ഒരു ശ്രോതാവിനെ കാണാൻ പോയി .ഏഴു വർഷമായി കട്ടിലിനടിയിൽ വെച്ച റേഡിയോയാണ് അയാളുടെ കൂട്ട്.‘'മുഖ്യധാരയിൽ നിന്ന് മറ്റിനിർത്തപ്പെട്ടവർക്ക് താങ്ങാണു റേഡിയോ. കൈയെത്തും ദൂരത്തെ സ്വന്തം മാധ്യമം. പരിപാടകൾ കേൾക്കുമ്പോൾ ,തൊട്ടടുത്ത് ഒരാളുണ്ടെന്ന് അവർക്ക് തോന്നും. വ്യാജ വാർത്തകളില്ലാത്ത,ഏതു സമയത്തും അറിവും വിനോദവും നൽകുന്ന മാദ്ധ്യമമാണിത്".
എല്ലാ പരിപാടികളിലും പോസിറ്റീവായത് എന്തെങ്കിലും ഉണ്ടാകും.“നെഗറ്റീവായിട്ടുള്ള കാര്യങ്ങളുള്ള സ്ക്രിപ്റ്റുകൾ തിരുത്തി എഴുതിച്ച് പോസിറ്റീവാക്കാൻ ഞങ്ങൾ ശ്രമിക്കുണ്ട്. അല്ലാത്തവ നിഷ്കരണം നിരാകരിക്കും".
റേഡിയോ മാറ്റൊലിയെക്കുറിച്ച് തയ്യാറാക്കിയ ഗവേഷണപ്രബന്ധങ്ങൾക്ക് രണ്ടുപേർക്ക് ഡോക്ട്രേറ്റ് കിട്ടിയിട്ടുണ്ടെന്ന് ഫാ. ബിജോ തോമസ് പറഞ്ഞു. ഒരു ശ്രോതാവ് തൻ്റെ ബസിന് ‘മാറ്റൊലി’ എന്ന് പേരിട്ടു.
സർക്കാർ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന ആകാശവാണി പരിപാടികൾ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾക്കും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2012 ഒക്ടോബർ 2നു പ്രക്ഷേപണം ആരംഭിച്ച പാനൂരിലെ ജൻവാണി എഫ്. എം 90.8, അക്കാഡമിക് ആൻ്റ് ടെക്നിക്കൽ എഡ്യൂക്കേഷണൽ ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി റേഡിയോയാണ്. വടക്ക് പറശ്ശിനിക്കടവ്,കണ്ണൂർ മുതൽ തെക്ക് കൊയിലാണ്ടി വരെയും ഇരിക്കൂർ,ഇരിട്ടി തുടങ്ങിയ കിഴക്കൻ ഭാഗങ്ങളിലും പ്രക്ഷേപണം കിട്ടുമെന്ന് സ്റ്റേഷൻ ഡയറക്ടർ നിർമ്മൽ മയ്യഴി പറഞ്ഞു.
മൊഴിമുത്തുകൾ,നിർമ്മാല്യം,ഗ്രാമവൃത്താന്തം, എഫ്. എം മോർണിങ്ങ് എഡിഷൻ,ഗാനമഞ്ജരി,എസ്. എം.എസ് ആശംസാഗാനങ്ങൾ,സാംസ്കാരികലോകം,എഫ്.എം സമകാലികം,വില്ലേജ് ഡയറി,കരിയർവാണി,വാരാന്തവൃത്താന്തം,തമിൾവാണി,വനിതാവാണി,വിത്തും വിളയും,ആരോഗ്യവാണി, തുടങ്ങിയവയാണ് പരിപാടികൾ. ആദിവാസികൾക്കായും പരിപാടികളുണ്ട്.
ഏഴുവർഷമായി ഞായറാഴ്ച്ചകളിൽ രാത്രി 10 മണിക്ക് പ്രക്ഷേപണം ചെയ്തുവരുന്ന,ഹിന്ദി ഗാനാധിഷ്ഠിത പരിപാടിയായ ‘രജനീഗന്ധി സ്പെഷ്യൽ എഡിഷൻ’, ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡിൽ ഇടം നേടി . എസ്.വി.ജയശങ്കരൻ അവതരിപ്പിക്കുന്ന ആ പരിപാടി 390 എപ്പിസോഡ് കഴിഞ്ഞു.
കോവിഡ് കാലത്ത് സി. ബി. എസ് .സി വിദ്യാർത്ഥികൾക്കായി സി. ഐ. ഇ.ടി തയ്യാറാക്കിയ പാഠങ്ങൾ ‘ധ്വനിശാല’ എന്ന പേരിൽ പ്രക്ഷേപണം ചെയ്തു. സംസ്ഥാന സ്കൂൾ വിദ്യാർത്ഥികൾക്കായി എസ്. ഐ. ഇ. ടിയുടെ സഹകരണത്തോടെ ‘വിദ്യാവാണി’ എന്ന പേരിൽ പരിപാടികളും പ്രക്ഷേപണം ചെയ്തിരുന്നു.
"കഴിവുണ്ടായിട്ടും മുഖ്യധാരയിലെത്താൻ കഴിയാത്ത സാധാരണക്കാരെ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. അവർക്കായി എപ്പോഴും വാതിലുകൾ തുറന്നിടപ്പെട്ടിരിക്കുന്നു".
സംസ്ഥാനത്തെ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾ പൊതുവായുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നിർമ്മൽ മയ്യഴി പറഞ്ഞു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ചർച്ചയിൽ വി. എം രാജ്മോഹൻ പങ്കെടുത്തു.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട്.
No comments:
Post a Comment