'ദാ, തൊട്ടടുത്ത്', കേരളത്തിലെ കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങളെക്കുറിച്ചുള്ള പരമ്പരയുടെ അഞ്ചാം ഭാഗത്തിൽ(ക്ലബ്ബ് ഹൗസ് മീഡിയ റൂം, ഏപ്രിൽ 30, 2022) രാധാകൃഷ്ണൻ കുറ്റൂരും(സ്റ്റേഷൻ ഡയറക്ടർ, റേഡിയോ മാക്ഫാസ്റ്റ്, തിരുവല്ല) സി.കെ.കൃഷ്ണകുമാറും (സ്റ്റേഷൻ ഡയറക്ടർ , റേഡിയോ കൊച്ചി 90 എഫ്.എം) പങ്കെടുത്തു.
തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ആഭിമഖ്യത്തിൽ 2009 നവം.1 നാണ് റേഡിയോ മാക്ഫാസ്റ്റ് പ്രക്ഷേപണം ആരംഭിച്ചത്.പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ നിലയമാണ്. പതിനാറ് പരിപാടികളുമായാണ് തുടക്കം. ഇന്ന് അത് 53 എണ്ണമായി.
അപ്പർ കുട്ടനാട്ടിലെ കർഷകരും സ്ക്കൂൾ വിദ്യാർത്ഥികളുമാണ് പ്രധാന ശ്രോതാക്കൾ.ആദ്യ കാലം മുതൽ കർഷകർക്കായി 'കൃഷി ജാലകം','കുട്ടികൾക്കായി 'കിലുക്കാംപെട്ടി' എന്ന ഫോൺ-ഇൻ പരിപാടി, ആരോഗ്യ പരിപാടിയായ 'മെഡിടോക്', തുടങ്ങിയവയുണ്ട്.
'ഗ്രീറ്റിങ്ങ് കാർഡ്സ് ', 'ജനഹിതം',ഗെയിം പ്രോഗ്രാം,'സോങ്ങ്സ് ഓൺ ഡിമാന്റ് ' എന്നീ ഫോൺ - ഇൻ പരിപാടികളിലൂടെ ജനങ്ങളുടെ പ്രാതിനിദ്ധ്യം ഉറപ്പു വരുത്തി. 'ചമയം', 'കാലിഡോസ്കോപ്പ് ',
'നിക്ഷേപ ജാലകം', 'ഡിജിറ്റൽ വേൾഡ് ' തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുന്നത് മാക്ഫാസ്റ്റ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളായ വോളന്റിയർമാരാണ്.
നിലയം തിരുവല്ല മുനിസിപ്പാലിറ്റിയുമായി ചേർന്ന് പ്രവർത്തിച്ചു. അവരുടെ 'ക്ലീൻ ആന്റ് ഗ്രീൻ' പദ്ധതിയുടെ മീഡിയാ പാർട്ട്ണാറായി. കർഷക പ്രശ്നങ്ങളിലും നിലയം ഇടപെട്ടിട്ടുണ്ട്.നെല്ല് സംഭരണത്തിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.
മുൻപ് ശ്രോതാക്കളുടെ സംഗമം കോളേജ് കാമ്പസിൽ നടത്തിയിട്ടുണ്ട്. അവർക്കായി ഒരു പരിപാടിയുമുണ്ട് -'ലിസണേഴ്സ് കോർണ്ണർ '. ശ്രോതാക്കൾക്ക് കലാ-സാഹിത്യ പരിപാടികൾ അവതരിപ്പിക്കാനുള്ള വേദിയാണിത്.
കാർഷിക പരിപാടികൾ, 'നാട്ടിൻപുറം ', 'പൈതൃകം' , തുടങ്ങിയവ ജനപ്രിയ പരിപാടികളാണ്. ശ്രോതാ ക്കളിൽ ഭൂരിപക്ഷവും സ്ത്രീകളും 40 വയസിൽ കൂടുതലുള്ളവരുമാണ്.
'നാട്ടിൻപുറ'ത്തിന് സംസ്ഥാന സർക്കാറിന്റെ 'ഹരിതമുദ്ര' ഉൾപ്പെടെ രണ്ട് പുരസ്ക്കാരങ്ങൾ കിട്ടി.
2018 ലെ പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12 ലക്ഷം രൂപ സംഭരിച്ച് നൽകി. കോവിഡ് കാലത്ത് 'സാന്ത്വനം ' എന്ന പേരിൽ , ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺ ലൈൻ കൗൺസലിങ്ങ് പരിപാടികൾ പ്രക്ഷേപണം ചെയ്തു.ഡോ.റോയി എബ്രാഹം കള്ളിവയലിന്റെ നേതൃത്വത്തിൽ മയക്കുമരുന്നുപയോഗത്തിനെതിരെ ധാരാളം ബോധവല്ക്കരണ പരിപാടികളും നടത്തി. ഡോ. അലക്സാണ്ടർ ജേക്കബ്ബ് മെന്ററായി സ്ക്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നടത്തിയതും റേഡിയോ മാക്ഫാസ്റ്റിന്റ ശ്രദ്ധേയ നേട്ടമാണന്ന് രാധാകൃഷ്ണൻ കുറ്റൂർ പറഞ്ഞു.
അപ്പർ കുട്ടനാട്ടിലെ കൂമ്പുമ്മൂട് എന്ന ഒറ്റപ്പെട്ട തുരുത്തിനെ റേഡിയോ ഗ്രാമമായി ഇക്കഴിഞ്ഞ വർഷം റേഡിയോ മാക് ഫാസ്റ്റ് ദത്തെടുത്തു. ബോധന, തിരുവല്ല സോഷ്യൽ സർവ്വീസ് സൊസൈറ്റിയുമായി ചേർന്ന് റേഡിയോ ഗ്രാമത്തിൽ കുടിവെള്ളമെത്തിക്കുവാനായി,പെരിങ്ങര ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ, പദ്ധതി ആവിഷ്കരിച്ചു. പ്രകൃതിരമണീയമായ ഈ റേഡിയോ ഗ്രാമത്തിൽ വിനോദ സഞ്ചാര വികസനത്തിനുള്ള പദ്ധതികൾ ഡി.ടി.പി.സിയുമായി ചേർന്ന് ആവിഷ്കരിച്ചുവരുന്നു. ഇവിടെ യുവാക്കളുടെ ഒരു വാട്സ്ആപ് കൂട്ടായ്മ റേഡിയോ നിലയവുമായി സഹകരിയ്ക്കുന്നുണ്ട്. വിനോദ സഞ്ചാരികൾക്കായി അവർ ഒരു തട്ടുകടയും തുടങ്ങി.
ആ പ്രദേശത്തെ ആദ്യത്തെ റേഡിയോ നിലയമായതിനാൽ നടത്തിപ്പിനാവശ്യമായ വരുമാനം പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. മുഖ്യസാമ്പത്തിയ സ്രോതസ് പരസ്യങ്ങൾ തന്നെയാണ്. പ്രോഗ്രാം അവതരിപ്പിക്കുന്നവർക്ക് പ്രതിഫലം കൊടുക്കാറുണ്ട്.
റോയൽറ്റി നൽകിയാണ് ചലച്ചിത്ര ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതെന്നു രാധാകൃഷ്ണൻ കുറ്റൂർ പറഞ്ഞു.
'ദ ഹിന്ദു'വിന്റെ പത്തനംതിട്ട ബ്യൂറോ ചീഫായിരുന്ന രാധാകൃഷ്ണൻ കുറ്റൂർ, സീനിയർ അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ച ശേഷമാണ് കഴിഞ്ഞ വർഷം റേഡിയോ മാക്ഫാസ്റ്റിന്റെ സ്റ്റേഷൻ ഡയറക്ടറായത്.
എറണാകുളം സെന്റ് തെരാസാസ് കോളേജിന്റെ ആഭിമുഖ്യത്തിലുള്ള റേഡിയോ കൊച്ചി 90 എഫ്.എം 2021 ജൂലൈ 16 നാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇപ്പോൾ 17.5 മണിക്കൂർ പ്രക്ഷേപണമുണ്ടന്ന് സ്റ്റേഷൻ ഡയറക്ടർ സി.കെ.കൃഷ്ണകുമാർ പറഞ്ഞു.
കോവിഡ് രൂക്ഷമായ കാലത്തായിരുന്നു,തുടക്കം. വലിയ വെല്ലുവിളയായിരുന്നു, അത്. ആരോഗ്യം, വിദ്യാഭ്യാസം,തീരദേശ സംരക്ഷണം തുടങ്ങി പന്ത്രണ്ട് മേഖലകളിലൂന്നിയാണ് പ്രക്ഷേപണമെങ്കിലും,ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും സഹകരണത്തോടെ കോവി ഡ് ബോധവല്ക്കരണ പരിപാടികൾക്കായിരുന്നു ആദ്യം മുൻതൂക്കം നൽകിയത്. കോവിഡുമായി ബന്ധപ്പെട്ട ധാരാളം പരിപാടികൾ തുടർച്ചയായി നൽകി. സന്ദേശങ്ങൾ സ്കിറ്റുകളുടെ രൂപത്തിലും പ്രക്ഷേപണം ചെയ്തു. ജനങ്ങളെ ഭയപ്പെടുത്താത്ത രീതിയിലായിരുന്നു അവ നൽകിയത്. സമാശ്വസിപ്പിക്കാനായി , അവയ്ക്കിടയിൽ ശ്രുതിമധുരമായ പാട്ടുകളും നൽകി.
കോവിഡ് തീവ്രത കൂടിയ ജില്ലയായതിനാൽ,ജനങ്ങളുടെ പ്രതികരണങ്ങളും ഡോക്ടർമാരുടെ വിദഗ്ദ്ധാഭിപ്രായങ്ങളും വാട്ട്സാപ്പിലൂടെ ശേഖരിച്ചാണ് പ്രക്ഷേപണം ചെയ്തത്.
'സ്മാർട്ട് ' എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് വാക്സിനേഷൻ പ്രചാരണ പരിപാടികൾ നടത്തി. അതോടെ,കേട്ടറിഞ്ഞ് ജനങ്ങൾ നിലയവുമായി ബന്ധപ്പെട്ടത് പ്രോത്സാഹജനകമായി.
എട്ട് പുതിയ പരിപാടികൾ അടുത്തിടെ ആരംഭിച്ചു.'കലാപ്രബോധിനി',ജനങ്ങളുടെ കലാഭിരുചികൾ പ്രകടിപ്പിക്കാനുള്ള വേദിയാണ്. ഈ പരിപാടികൾ അവർ സ്വന്തമായി തന്നെ അവതരിപ്പിക്കും.പഴയ ഹിന്ദി ഗാനങ്ങളെ ആസ്പദമാക്കിയുള്ള നന്ദകുമാർ മേനോന്റെ പ്രതിവാര പരിപാടിയായ 'സംഗീത് കാ സഫർ', 'പെയ്തൊഴിയാതെ'(സ്വന്തം കവിതാവതരണം), 'സൗഖ്യം'(ആരോഗ്യ പരിപാടി), എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും 'കുഫോസു'മായി ചേർന്ന് തീരദേശ സംരക്ഷണത്തെക്കുറിച്ചുള്ള പരിപാടികൾ, 'സിനിമാകൊട്ടക'( നല്ല മലയാള സിനിമ കളെക്കുറിച്ചുള്ള പരിപാടി), സംരംഭകരുടെ വിജയകഥകൾ തുടങ്ങിയവയാണ് ആ പരിപാടികൾ.റേഡിയോ മാഗസിൻ ഫോർമാറ്റിലാന്ന് പ്രക്ഷേപണം. കുട്ടികൾക്കായുള്ള പരിപാടികൾ, 'ദിശ' എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് നിയമ സാക്ഷരതാ പരിപാടി അടുത്തു തന്നെ ആരംഭിക്കും. സാമ്പത്തിക സാക്ഷരതയെക്കുറിച്ചുള്ള പരിപാടിയും വരുന്നുണ്ട്.ശാസ്ത്രീയ സംഗീത പാഠം, പരിസ്ഥിതി പരിപാടിയായ 'പ്രകൃതീ ജനനീ' , കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പരിപാടികൾ എന്നിവയും അടുത്തു തന്നെ തുടങ്ങും.
സ്ത്രീശാക്തീകരണ പരിപാടികളും ലക്ഷ്യമാണ്. ചെല്ലാനത്ത് കണ്ടൽകാടിലൂടെ ജൈവ മതിൽ തീർത്ത് കടലാക്രമണം തടയാൻ കഴിയുമെന്ന ഗ്രാസ്റൂട്ട് എന്ന സന്നദ്ധ സംഘടനയുടെ നിർദ്ദേശം ഉൾപ്പെടെയുള്ളവ ചർച്ച ചെയ്യുന്ന പരിപാടിയും പരിഗണനയിലാണ്.ജനങ്ങളുടെ പ്രാതിനിദ്ധ്യം ഉറപ്പു വരുത്തുന്ന പരിപാടികളാണ് ആത്യന്തിക ലക്ഷ്യമെന്നും സി.കെ.കൃഷ്ണകുമാർ പറഞ്ഞു.
ഓൺലൈനിലൂടെ റേഡിയോ കേൾക്കുന്നവർ ധാരാളമുണ്ട്. 2022 ഫെബ്രുവരിയിലെ കണക്കനുസരിച്ച് തങ്ങൾക്ക് 76147 ഓൺലൈൻ ശ്രോതാക്കളുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. ഓരോ കമ്മ്യൂണിറ്റി റേഡിയോ നിലയത്തിനും അവരുടേതായ പ്രത്യേക ശൈലിയുണ്ട്.വാണിജ്യ വിനോദ എഫ്.എം. ചാനലുകളിൽ നിന്ന് വ്യത്യസ്തമായി, വ്യഗ്രതയില്ലാത്ത ഈ അവതരണ ശൈലി ജനങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്.
നിലയത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഒരു മാസത്തെ ഇന്റേൺഷിപ്പ് നൽകാറുണ്ട്.പഠന-പരിശീലനത്തിന്റെ ഭാഗമായി അവർ ഓരോരുത്തരും നാല് പരിപാടികളെങ്കിലും ചെയ്യും.
കണ്ടന്റ് ,ടെക്നിക്കൽ റൈറ്ററായും ന്യൂസ് പോർട്ടൽ, ബിസിനസ് മാഗസിൻ ജേർണ്ണലിസ്റ്റായും പ്രവർത്തിച്ച ശേഷം, റേഡിയോ മാറ്റൊലിയിൽ മൂന്ന് വർഷം ജോലി നോക്കിയ സി.കെ. കൃഷ്ണകുമാർ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫണ്ടേഷനിൽ കമ്മ്യൂണിക്കേഷൻ ഓഫീസറുമായിരുന്നു. 2016-ൽ കൺസൾട്ടന്റായാണ് റേഡിയോ കൊച്ചി 90 എഫ്.എം-ൽ തുടക്കം. നിലയം പ്രവർത്തനക്ഷമമാകാൻ ഏറെക്കാലമെടുത്തതായി അദ്ദേഹം പറഞ്ഞു.
ചർച്ചയിൽ , റേഡിയോ മാക്ഫാസ്റ്റിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടത്തിയ തൃശൂർ ആകാശവാണിയിലെ മുൻ അവതാരകനായ കെ.സതീഷ് നായർ, റേഡിയോ ബൻസിഗർ മുൻ സ്റ്റേഷൻ മാനേജരും ഇപ്പോൾ റേഡിയോ നെയ്തൽ, ജനവാണി എഫ്.എം. നിലയങ്ങളുടെ വാർത്താവലോകന പരിപാടികളുടെ അവതാരകനുമായ പ്രൊഫ.ജെ ജേക്കബ്ബ് എന്നിവർ പങ്കെടുത്തു. കമ്മ്യൂണിറ്റി റേഡിയോ നിലയങ്ങൾ പ്രാദേശിക പ്രശ്നളിൽ സജീവമായി ഇടപെടുന്ന ആക്റ്റിവിസ്റ്റ് റോളിലേക്ക് മാറണമെന്ന് ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ജേക്കബ്ബ് നിർദ്ദേശിച്ചു.
മുൻ അദ്ധ്യാപകനും എഴുത്തുകാരനുമായ വി.എം.രാജ് മോഹൻ,കെ. ഹേമലത എന്നിവർ മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ്സ് ചാനലിലുണ്ട്.
No comments:
Post a Comment