പതിറ്റാണ്ടുകൾക്ക് മുൻപ് ലോകമെമ്പാടുമുള്ള മലയാളികൾ സായാഹ്നങ്ങളിൽ ചെവിയോർത്തിരുന്ന ശബ്ദം,ശ്രീലങ്ക റേഡിയോയുടെ മലയാള പരിപാടിയുടെ അവതാരകയായിരുന്ന സരോജിനി ശിവലിംഗത്തിന്റേതായിരുന്നു. പലർക്കും ഇന്നും ഗൃഹാതുരമായൊരു സ്മരണയാണത്.
ഇപ്പോൾ കോയമ്പത്തൂരിൽ വിശ്രമജീവിതം നയിക്കുന്ന സരോജിനി ശിവലിംഗത്തിന്റെ റേഡിയോജീവിത സ്മരണകളായിരുന്നു ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ ഈയാഴ്ച (മെയ് 28, 2022).
പാലക്കാട് കൊടുവായൂരിനടുത്ത കാക്കയൂർ സ്വദേശിനിയായ സരോജിനി, ആർ.ആർ.ശിവലിംഗത്തെ വിവാഹം കഴിച്ചതോടെയാണ് 1970 കളുടെ ആദ്യം ശ്രീലങ്കയിലെത്തിയത്. യാദൃച്ഛികമായി റേഡിയോയിൽ കേട്ട മലയാളം പരിപാടികളാണ് അതിലേക്ക് ആകർഷിച്ചത്. മലയാള പ്രക്ഷേപണം തുടങ്ങിയ സമയമായിരുന്നു അത്. കരുണാകരനായിരുന്നു,അവതാരകൻ.
അവതാരകയാകാൻ അപേക്ഷിച്ചു.അക്കാലത്തെ പ്രശസ്ത തമിഴ് അവതാരകനായ മയിൽവാഹനവും മറ്റുള്ളവരും ശബ്ദപരിശോധനയിൽ സഹായിച്ചു. അങ്ങനെ, മലയാളം അവതാരകയായി തെരഞ്ഞെടുക്കപ്പെട്ടു.
തമിഴ് സർവീസിന്റെ ഭാഗമായിരുന്നു,മലയാളം പരിപാടികൾ."തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പരിപാടികൾ അവതരിപ്പിക്കുന്നവരുടെ ഒരു കൂട്ടുകുടുംബമായിരുന്നു , അത്".മലയാളം പരിപാടികൾ അന്ന് ദിവസവും അര മണിക്കൂർ . രണ്ടാഴ്ചയ്ക്കകം തന്നെ ലൈവ് ട്രാൻസ്മിഷൻ നടത്താൻ നിയോഗിക്കപ്പെട്ടു."എന്റെ ശ്രദ്ധ തിരിച്ചു വിടാൻ ഒരുതരം റാഗിങ്ങുണ്ടായിരുന്നു. പക്ഷേ, തെറ്റൊന്നും കൂടാതെ ആദ്യ ലൈവ് പൂർത്തിയാക്കിയതോടെ എല്ലാവരും സുഹൃത്തുക്കളായി".
തമിഴ് റെക്കാർഡ്സ് ലൈബ്രറിയിൽ പോയി , അടുത്ത ദിവസങ്ങളിൽ പ്രക്ഷേപണം ചെയ്യാനുള്ള റെക്കാർഡുകളും ടേപ്പുകളും കേട്ടു നോക്കും. അത് നിർബന്ധമായിരുന്നു. ലൈവ് പ്രക്ഷേപണത്തിൽ അനൗൺസ്മെന്റുകൾ മുഴുവൻ എഴുതി തയ്യാറാക്കില്ല.
ഇടയ്ക്ക് , ഇംഗ്ലീഷ് അനൗൺസറായും തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, മലയാളത്തിൽ തന്നെ തുടർന്നു."ആ തീരുമാനം ശരിയായിരുന്നു. ഇപ്പോഴും എന്നെ ചിലരെങ്കിലും ഓർക്കുന്നുണ്ടല്ലോ".
വിവിധ പരിപാടികളിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് ധാരാളം കത്തുകൾ വന്നിരുന്നു.വ്യത്യസ്തമായ രീതിയിൽ ആ കത്തുകൾ വായിച്ചവതരിപ്പിച്ചിരുന്നു. സൈനികരുടെ കത്തുകളായിരുന്നു , കൂടുതൽ. നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങൾക്കായി സന്ദേശ ഗാനങ്ങൾ തുടങ്ങിയത് അവർ അയച്ച കത്തുകളെ തുടർന്നായിരുന്നു. ഇങ്ങനെ പുതിയ പരിപാടികൾ തുടങ്ങാനള്ള ആശയങ്ങൾ കിട്ടിയിരുന്നു. മാരിവില്ല്, രാഗ സംഗമം, ശബ്ദ ലഹരി, വനിതാരംഗം തുടങ്ങിയ പരിപാടികൾ ഓർക്കുന്നു.ഗൾഫ് രാജ്യങ്ങളിൽ നിന്ന് സ്ഥിരമായി കത്തുകളയക്കുന്നവരുണ്ടായിരുന്നു. വിദൂരസ്ഥമായ ന്യൂയോർക്കിലിരുന്ന് പരിപാടി കേട്ട് ഒരു ശ്രോതാവയച്ച കത്ത് ഏറെ സന്തോഷമുണ്ടാക്കി. ജപ്പാനിൽ നിന്നും കത്തുകൾ കിട്ടിയിരുന്നു.
ബി.ബി.സി പരിപാടികളെയായിരുന്നു ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ മാതൃകയാക്കിയിരുന്നത്.
അക്കാലത്ത് റേഡിയോ നിലയം സന്ദർശിക്കാൻ ധാരാളം വിനോദ സഞ്ചാരികൾ വരുമായിരുന്നു. കൊളംബോയിലെത്തുന്ന സംഗീതജ്ഞരും എഴുത്തുകാരുമൊക്കെ മലയാളം പരിപാടികളിൽ പങ്കെടുക്കുമായിരുന്നു. പി.ജയചന്ദ്രൻ, ജോളി എബ്രഹാം,'വാനമുദം' പരിപാടിയിലൂടെ പ്രശസ്തനായ ജെഎം. രാജു തുടങ്ങിയവരുമായുള്ള അഭിമുഖങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
യേശുദാസ് നിലയത്തിൽ വന്നപ്പോൾ കാണാൻ കഴിയാതിരുന്നത് വലിയ നഷ്ടമായി. അന്ന് അവധിയിലായിരുന്നു. തന്റെ പാട്ടുകൾ ശ്രീലങ്ക റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തിരുന്നത് കാതോർത്തിരുന്ന നാളുകൾ അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. പിന്നീട് ഫോണിൽ അദ്ദേഹവുമായി സംസാരിച്ചു.
പൊട്ടുന്നനെയാണ് റേഡിയോ ജീവിതം അവസാനിച്ചത്. 1983 ജൂലൈ 23. കലാപത്തിന്റെ നാളുകളായിരുന്നു,അത്. നിലയത്തിലേക്ക് പോകാൻ തുടങ്ങവേ, പുറത്തിറങ്ങുന്നത് അപകടകരമാന്നെന്ന് അയൽവീട്ടുകാർ മുന്നറിയിപ്പ് നൽകി. പുറത്തേക്ക് നോക്കിയപ്പോൾ,അക്രമാസക്തരായ ഒരു പറ്റം പേരെ കണ്ടു.നിലയത്തിലേക്ക് വിളിച്ചുവെങ്കിലും ആരും ഫോണെടുത്തില്ല. ആകെ പരിഭ്രമിച്ചു. ഭർത്താവ് അന്ന് ഒരു കോൺഫറൻസിനായി ജപ്പാനിലായിരുന്നു. വൈകാകെ, സംഘർഷബാധിതമായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. പിന്നീടിതുവരെ അവിടേക്ക് പോയിട്ടില്ല.
തമിഴ് തീവ്രവാദം കത്തി നിൽക്കുന്ന അക്കാലത്ത് സരോജിനി ശിവലിംഗം കൊല്ലപ്പെട്ടുവെന്ന് കേട്ട് , അനുശോചനമറിയിച്ച്, 'പുനർജൻമം' സിനിമയിലെ ഒരു ഗാനം അവർക്കായി സമർപ്പിച്ചുകൊണ്ട് ഒരു ശ്രോതാവ് തിരുവനന്തപുരം നിലയത്തിലേക്ക് കത്തയച്ചു. ആ ഗാനം പ്രക്ഷേപണം ചെയ്തു കൊണ്ട് അവതാരക അറിയിച്ചു :സരോജിനി ശിവലിംഗത്തിന് ഒന്നും സംഭവിച്ചിട്ടില്ല."നാട്ടിൽ വന്നപ്പോൾ മരുമകൻ പറഞ്ഞാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്. കൊച്ചി ഷിപ്പ് യാർഡിൽ ജോലി ചെയ്യുന്ന ആളായിരുന്നു , ഈ ശ്രോതാവ്. എങ്ങനെയോ അയാൾ മരുമകന്റെ നമ്പർ കണ്ടെത്തി പല പ്രാവശ്യം വിളിച്ചിരുന്നു.ഞാൻ തിരിച്ചു വിളിച്ചു. എന്നോട് മാപ്പ് പറയാനായിരുന്നു അയാൾ വിളിച്ചത്. ഞാൻ അയാളെ സമാധാനിപ്പിച്ചു".
ചർച്ചയിൽ എം. തങ്കമണി, വി.എം.രാജ് മോഹൻ, പത്മനാഭ മല്ല്യ ,ആർ ജെ റെജിൻ,ഫാത്തിമ സന എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി.
No comments:
Post a Comment