'കാർട്ടൂൺ.... കാർട്ടൂൺ' പരമ്പരയുടെ രണ്ടാം അദ്ധ്യായത്തിൽ (ക്ലബ് ഹൗസ് മീഡിയ റൂം,ജൂൺ 4, 2022),അനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തിയത് 'കേരള കൗമുദി' സ്റ്റാഫ് കാർട്ടൂണിസ്റ്റ് ടി.കെ.സുജിതും ഇംഗ്ലീഷ് , മലയാളം കാർട്ടൂണിസ്റ്റും ഗ്രന്ഥകാരനുമായ സുധീർനാഥും.
നിയമത്തിൽ ബിരുദാനന്തര ബിരുദംനേടിയ,തൃശൂർ കണിമംഗലം സ്വദേശിയായ സുജിത് ,2001 മെയ് 14 നാണ് കാർട്ടൂണിസ്റ്റായി കേരള കൗമുദിയിൽ ചേരുന്നത്.സ്കൂൾ തലം മുതൽ കാർട്ടൂണുകൾ വരച്ചിരുന്നു.സംസ്ഥാന സ്ക്കൂൾ യുവജനോത്സവത്തിൽ, കാർട്ടൂണിന് സമ്മാനം നേടിയ സുധീഷ് നാരായണന് സ്ക്കൂളിൽ നൽകിയ സ്വീകരണം പ്രചോദനമായി. തുടർന്ന്,ഹെഡ്മാസ്റ്ററേയും മന്ത്രി കെ.ആർ. ഗൗരിയമ്മയേയുമൊക്കെ വരച്ചു നോക്കി.കാർട്ടൂൺ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയതിനെക്കുറിച്ച് ടോംസ് തന്റെ പ്രസിദ്ധീകരണത്തിൽ എഴുതിയ കുറിപ്പുകൾ, അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും' കാർട്ടൂൺ പരമ്പര എന്നിവയും കാർട്ടൂണിലേക്ക് ആകർഷിച്ചു.
1999-ൽ മലയാള മനോരമ കാമ്പസ് ലൈൻ നടത്തിയ രാഷ്ട്രീയ കാർട്ടൂൺ മത്സരത്തിൽ ഒന്നാം സമ്മാനം നേടി. പാക്കനാർ വിനോദ മാസികയിലെ കാർട്ടൂണുകളും പ്രചോദനമായി. പിന്നീട് അതിൽ വരച്ചു.തൃശ്ശൂരിലെ 'ജയകാഹളം' എന്ന സായാഹ്നപ്പത്രത്തിൽ പഠനകാലത്തുതന്നെ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചു.
ഗോപീകൃഷ്ണൻ കേരള കൗമുദി വിട്ട്, മാതൃഭൂമിയിൽ ചേർന്നപ്പോഴായിരുന്നു അവിടേക്ക് അപേക്ഷിച്ചത്. കാർട്ടൂണിസ്റ്റ് യേശുദാസൻ പറഞ്ഞാണ് അറിഞ്ഞത്. അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പിന്റെ കട്ടിങ്ങ് സഹിതം ആരോ അയച്ച ഊമക്കത്തും ലഭിച്ചു (കഥാകൃത്ത് എം.സുകുമാരന്റെ മകൾ രജനി മന്നാടിയാരും പ്രശാന്ത് എന്ന സുഹൃത്തുമായിരുന്നു ഇതിന്റെ പിന്നിലെന്ന് പിന്നീട് അറിഞ്ഞു).
നിയമസഭാ തെരഞ്ഞെടുപ്പ് കാലമായിരുന്നു, അത്. കേരള കൗമുദി, പത്ത് കാർട്ടൂണിസ്റ്റുകളുടെ ഒരു പാനൽ തന്നെ തയ്യാറാക്കി. ഓരോരുത്തരോടും കാർട്ടൂണുകൾ അയച്ചു നൽകാൻ ആവശ്യപ്പെട്ടു. അങ്ങനെ ഫാക്സിൽ അയച്ച ഒരു കാർട്ടൂൺ 2001 മാർച്ച് 30 ന് പത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിക്കപ്പെട്ടു വന്നു. തുടർന്ന്, സ്റ്റാഫ് കാർട്ടൂണിസ്റ്റായി അവിടെ നിയമിക്കപ്പെട്ടു. എ.പി. വിശ്വനാഥനായിരുന്നു അന്ന് എക്സിക്യൂട്ടീവ് എഡിറ്റർ.
കാർട്ടൂണിസ്റ്റുകൾക്ക് വലിയ സ്വാതന്ത്ര്യം നൽകുന്ന പത്രമാണ് കേരള കൗമുദി . ചിലപ്പോഴൊക്കെ നയങ്ങൾക്ക് വിരുദ്ധമായ കാർട്ടൂണുകൾ പോലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നോട്ടുനിരോധനത്തെ അനുകൂലിച്ചു മുഖപ്രസംഗം എഴുതിയ പത്രത്തിന്റെ ഒന്നാം പേജിൽ, അതിനു വിരുദ്ധമായ നിലപാടുള്ള കാർട്ടൂൺ വന്നത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആകെ 2000 ൽപ്പരം കാർട്ടൂണുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്. പ്രതിദിന പോക്കറ്റ് കാർട്ടൂണുകൾ വേറെയും.
അപ്രതീക്ഷിതമായി ചില വലിയ അംഗീകാരങ്ങൾ ലഭിച്ച സംഭവങ്ങൾ ടി.കെ.സുജിത് വിവരിച്ചു.വി.എസ്.അച്ച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ,മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ദൗത്യസംഘത്തെ അയച്ച സമയം.രാഷ്ട്രീയ സംഭവികാസങ്ങളാൽ അന്തരീക്ഷം ചൂടുപിടിച്ചു നിൽക്കുന്ന അക്കാലത്ത് കുറേ ദിവസം പത്രത്തിൽ തന്റെ കാർട്ടൂണുകളൊന്നും വരാതെയായി. ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറികൾക്ക് പ്രാധാന്യം നൽകിയതോടെ, കാർട്ടൂണുകൾക്കൾക്ക് ഒന്നാം പേജിൽ ഇടം കിട്ടാതെ പോയി. ഇത് പലരും ചോദിക്കാൻ തുടങ്ങിയതോടെ, കടുത്ത നൈരാശ്യമുണ്ടായി. ഇത് പത്രാധിപ സമിതിയിലും ചർച്ചയായി. തുടർന്ന്, കാർട്ടൂണുകൾ കൊടുക്കാൻ തീരുമാനമായി.
സ്മാർട്ട് സിറ്റി, മൂന്നാർ ഒഴിപ്പിക്കൽ, വി.എസ്.അച്യുതാനന്ദൻ എന്നീ വിഷയങ്ങൾ കോർത്തിണക്കി ഒരു കാർട്ടൂൺ വരച്ചു. പക്ഷേ, അത് ആർക്കും മനസായില്ല. അതിനാൽ, കീറിക്കളത്ത് പെട്ടെന്ന് മറ്റൊന്ന് വരച്ചു. അത് , 'ആരുടെ നേട്ടം?' എന്ന പേരിൽ ഒന്നാം പേജിൽ വന്നു. അത് കണ്ട് ആവേശഭരിതനായ ഒരു വായനക്കാരൻ ഉപഹാരമായി ഒരു ചെക്ക് അയച്ചു തന്നു. അക്കൊല്ലത്തെ ഏറ്റവും നല്ല കാർട്ടൂണിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും, കേരള ലളിതകലാ അക്കാദമി പുരസ്ക്കാരവും ആ കാർട്ടൂണിനാണ് ലഭിച്ചത്. (സംസ്ഥാന സർക്കാരിന്റെ കാർട്ടൂൺ പുരസ്കാരം പത്ത് തവണ ടി.കെ.സുജിതിന് ലഭിച്ചിട്ടുണ്ട്).
വയലാർ രവിക്ക് കേന്ദ്ര മന്ത്രി പദം നൽക്കുന്നതിനെക്കുറിച്ച് പത്രവാർത്തകൾ വന്നുകൊണ്ടിരുന്ന സമയത്ത് തസ്രാക്കിൽ പോയി.ഖസാക്കിലെ രവി ബസ് വരാൻ കാത്തു നിന്ന രംഗവുമായി ബന്ധപ്പെടുത്തി, ഒരു കാർട്ടൂണിന്റെ ആശയം കിട്ടി. അദ്ദേഹത്തെ മന്ത്രിയാക്കുമ്പോൾ വരയ്ക്കായി അത് മാറ്റിവച്ചു. മന്ത്രിസഭാ പുന:സംഘടനയിൽ അദ്ദേഹം മന്ത്രിയാകുമെന്ന് വാർത്തകൾ വന്നുകൊണ്ടിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. പിന്നെയും വാർത്ത വന്നപ്പോൾ വരച്ചു. കട്ടപുറത്തിരിക്കുന്ന ബസിനായി രവി കാത്തു നിൽക്കുന്നു.സ്വന്തം സംഘടനയ്ക്കകത്തെ പ്രതിയോഗി സർപ്പമായി കാലിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നുന്നു ... കാർട്ടൂൺ വന്നുവെങ്കിലും വയലാർ രവി മന്ത്രിയായില്ല.
പക്ഷേ, ഈ കാർട്ടൂണിന് സംസ്ഥാന സർക്കാർ പുരസ്ക്കാരം ലഭിച്ചു. ആ സമയത്ത് വയലാർ രവി മന്ത്രിയായി. പുരസ്ക്കാര വാർത്തയ്ക്കൊപ്പം ഈ കാർട്ടൂൺ പത്രം പുന:പ്രസിദ്ധീകരിച്ചു. മന്ത്രിയായി ,കേരള കൗമുദി സന്ദർശിച്ച അദ്ദേഹം പറഞ്ഞു: അവസാനം, ബസ് വന്നു!
കാർട്ടൂൺ ഒരു വികട കലയാണ്. കാർട്ടൂണിസ്റ്ററുകൾ എന്നും പ്രതിപക്ഷത്താണ്. ഭരണകൂടങ്ങളുടെ പി.ആർ വർക്കല്ല, കാർട്ടൂണിസ്റ്റുകൾ ചെയ്യുന്നത്. അഹിതമായ കാർട്ടൂൺ വരച്ചതിന്റെ പേരിൽ ഭീകരമായ സൈബർ ആക്രമണത്തിന് വിധേയനായിട്ടുണ്ട്. കേരള കൗമുദി ആഴ്ചപ്പതിപ്പിൽ പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെ വിമർശിക്കുന്ന ഒരു കാർട്ടൂൺ വരച്ചു. അദ്ദേഹം ഗഗൻയാനിൽ, ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികനാകുന്നു എന്നതായിരുന്നു,അത്. കാർട്ടൂൺ ഫേസ്ബുക്കിൽ വന്നതോടെ സംഘടിതമായ സൈബർ ലിഞ്ചിങ്ങാണുണ്ടായത്. ഫോണിലൂടെ നേരിട്ടും തെറി വിളികളുണ്ടായി.
എതിരഭിപ്രായങ്ങൾ ജനാധിപത്യപരമായി പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു വ്യവസ്ഥിതിയുണ്ടങ്കിലേ കാർട്ടൂണുകൾ നിലനില്ക്കൂ . എതിരഭിപ്രായങ്ങളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുത സമൂഹത്തിലെ പല വിഭാഗങ്ങൾക്കും ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ടി.കെ.സുജിത് പറഞ്ഞു.
ഗ്യാൻവ്യാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന ഒരു വാർത്തയെ ആസ്പദമാക്കി, ഫേസ്ബുക്കിൽ ഇട്ട ഒരു ട്രോളിന്റെ പേരിൽ ഡൽഹിയിൽ തനിക്കെതിരെ എഫ്.ഐ. ആർ ഫയൽ ചെയ്യപ്പെട്ടതായി കാർട്ടൂണിസ്റ്റ് സുധീർനാഥ് പറഞ്ഞു. ഒരു ഗൃഹോപകരണത്തിന്റെ ഫോട്ടോ നൽകി,' അയ്യോ, എന്റെ വീട്ടിലും ശിവലിംഗം പോലൊരു സാധനമുണ്ട്. വീട് സീല് ചെയ്യുമോ ആവോ' എന്ന കുറിപ്പോടെയായിരുന്നു , ഈ ട്രോൾ. ഇതെക്കുറിച്ച് 'സഹോദരൻ' മാസികയിൽ വരച്ച കാർട്ടൂൺ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും സുധീർ നാഥ് പറഞ്ഞു.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലയാളത്തിലെ കാർട്ടൂണുകളാണ് ദേശീയ തലത്തിൽ പ്രശസ്തമായ പോക്കറ്റ് കാർട്ടൂണുകൾക്ക് വഴികാട്ടിയായതെന്ന് അദ്ദേഹം പറഞ്ഞു. 1949 ജനുവരി 24 മുതൽ 'ദേശബന്ധു' പത്രത്തിൽ കെ. എസ്. പിള്ള വരച്ച വേലുച്ചാർ എന്ന ബോക്സ് കാർട്ടൂണാണ് സാമുലിന് ദേശീയ ഇംഗ്ലീഷ് ദിനപത്രത്തിലെ ആദ്യ ബോക്സ് കാർട്ടൂൺ (Babuji) വരയ്ക്കാൻ പ്രചോദനമായത്.ആർ.കെ. ലക്ഷ്മണിന്റെ പ്രതിദിന പോക്കറ്റ് കാർട്ടൂണായ You said it ഇതെത്തുടർന്നാണ് ആരംഭിച്ചത്.
ദേശീയ മാധ്യമങ്ങളിൽ വരയ്ക്കുമ്പോൾ , പ്രാദേശിക മിത്തുകളും പ്രതീകങ്ങളും ഉപയോഗിക്കാൻ കഴിയില്ല. കേരളീയരായ അപൂർവ്വം നേതാക്കളേ ഇംഗ്ലീഷ് കാർട്ടൂണുകളിൽ വന്നിട്ടുള്ളൂ. കൽക്കത്തയിലെ 'ദ സ്റ്റേറ്റ്സ്മാൻ' പത്രത്തിൽ കാർട്ടൂണിസ്റ്റായിരുന്ന കുട്ടി,പഞ്ച് ലൈനുകൾക്ക് പകരം ചിത്രങ്ങളിലൂടെ ശക്തമായി ആശയ സംവേദനം നടത്തി.
ഓരോ പത്രത്തിന്റേയും നയങ്ങൾക്കനുസൃതമായേ വരയ്ക്കാൻ കഴിയൂ. 'തേജസിൽ' വരച്ചപ്പോൾ മത ചിഹ്നങ്ങൾ ഒഴിവാക്കി.
ട്രോളുകളിൽ കാർട്ടൂണുകളുടെ അംശമുണ്ടെങ്കിലും അവ ഇവയ്ക്ക് പകരല്ല. അച്ചടി മാദ്ധ്യമങ്ങൾ കാർട്ടൂണകൾക്ക് സ്ഥലം നൽകുന്നത് ചുരുങ്ങി വരുന്നുവെങ്കിലും സമൂഹ മാദ്ധ്യമങ്ങളിലൂടെ കാർട്ടൂണുകൾ തുടർന്നും ശക്തമായ മാദ്ധ്യമമായി നിലനിൽക്കുമെന്ന് സുധീർ നാഥ് പറഞ്ഞു.
ചർച്ചയിൽ വി.എം.രാജ് മോഹൻ, വി.എ. ആശിഖ് എന്നിവർ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട്. ലിങ്ക് :https://youtu.be/12KBhvRTSa4
No comments:
Post a Comment