പ്രമുഖ കാർട്ടൂണിസ്റ്റുകൾ അനുഭവങ്ങൾ പങ്കു വയ്ക്കുന്ന 'കാർട്ടൂൺ... കാർട്ടൂൺ' പരമ്പരയുടെ ആദ്യ ഭാഗത്ത് (ക്ലബ്ബ് ഹൗസ് മീഡിയ റൂം, മെയ് 21), കെ.വി.എം ഉണ്ണിയും സുധീർ നാഥും അതിഥികളായെത്തി.
മലപ്പുറത്തെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് ഫൈൻ ആർട്ട്സ് കോളേജിൽ ചിത്രകലാഭ്യസനം നടത്തിയ തനിക്ക് അന്ന് സ്വപ്നം കാണാനുണ്ടായിരുന്നത് ഒരു ചിത്രകലാദ്ധ്യാപകന്റെ ജോലിയായിരുന്നുവെന്ന് കെ.വി.എം ഉണ്ണി പറഞ്ഞു. പക്ഷേ, 1995-ൽ പത്തൊൻപതാം വയസിൽ 'മാതൃഭൂമി'യിൽ ചേർന്നത് വലിയ വഴിത്തിരിവായി. പുതുതായി തുടങ്ങിയ കോട്ടയം യൂണിറ്റിലെ ലേഔട്ട് വിഭാഗത്തിലായിരുന്നു ആദ്യം. അന്ന്, ബാലഭൂമിയിൽ ആർട്ടിസ്റ്റായി ചേർന്ന ചിത്രകാരൻ ചന്ദ്രൻ ചൂലിശ്ശേരി അവിടെയിരുന്ന് ചിത്രങ്ങൾ വരച്ചയച്ചിരുന്നത് അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കി നിന്നു.
പിൽക്കാലത്ത് പ്രശസ്ത ചിത്രകാരനായ മദനനും കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണനുമൊപ്പം പ്രവർത്തിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ ,അന്ന് 'കേരള കൗമുദി'യിൽ വരച്ചിരുന്ന ഗോപീകൃഷ്ണന്റെ കാർട്ടൂണുകൾ കാണാനായി, ഗ്രാമത്തിലെ ഒരു കള്ളുഷാപ്പിൽ പോയി പത്രം മറിച്ചുനോക്കിയിരുന്ന കാലം ഉണ്ണി അനുസ്മരിച്ചു.
ആക്ഷേപഹാസ്യമല്ല, വിമർശന ഹാസ്യമാണ് കാർട്ടൂണകൾ. കാർട്ടൂണി സ്റ്റുകൾ എന്നും പ്രതിപക്ഷത്താണ്. അതാത് കാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെ അടയാളപ്പെടുത്തുകയാണ് അവർ ചെയ്യുന്നത്. കാലഘട്ടത്തിന്റെ ചരിത്ര രേഖകളാണവ.അതിനാൽ തന്നെ അവയിൽ മിക്കതിനും കാലാതീതമായ മൂല്യമില്ല.
കാർട്ടൂൺ രംഗത്തെ കുലപതിയായ ശങ്കർ മുതൽ കുട്ടി, അബു എബ്രഹാം, ഒ.വി.വിജയൻ തുടങ്ങി പുതുതലമുറയിലെ ഗോപീകൃഷ്ണനും ടി.കെ.സുജിതുമൊക്കെ ഉൾപ്പെട്ട മലയാളികളായ കാർട്ടൂണിസ്റ്റുകളുടെ ഒരു വലിയ നിരയുണ്ട്.
പക്ഷേ, സമകാലിക കാർട്ടൂണിസ്റ്റുകൾ ഇന്ന് വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ നേരിടുകയാണന്ന് കെ.വി.എം ഉണ്ണി പറഞ്ഞു. വരയോടൊപ്പം കൊടുക്കുന്ന കുറിക്കുകൊളളുന്ന അടിക്കുറിപ്പുകൾക്കായി കവിതകളെ മുതൽ പുരാണങ്ങളെ വരെ ആശ്രയിക്കാറുണ്ട്.
മുൻപ്,പാലിൽ നിന്ന് അല്പം ലഹരിയുള്ള ഒരു പാനീയം നിർമിക്കാൻ മിൽമ തീരുമാനിച്ചപ്പോൾ, അതെക്കുറിച്ച് ബി.എം.ഗഫൂർ 'കുഞ്ഞമ്മാൻ' പോക്കറ്റ് കാർട്ടൂണിൽ 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം ' എന്ന കവിതാശകലമായിരുന്നു , അടിക്കുറിപ്പായി നൽകിയത്. ഇതെത്തുടർന്ന് മിൽമ ആ നീക്കം ഉപേക്ഷിച്ചു.
മുണ്ടുകളിലൂടെ രാഷ്ടീയം പറയുന്ന 'മിണ്ടും മുണ്ട്' എന്ന കാർട്ടൂണിനായിരുന്നു, 2016-ൽ ലളിതകലാ അക്കാദമി പുരസ്കാരം ലഭിച്ചത്. കാർട്ടൂൺ പറയ്ക്കാൻ നിരന്തരമായ നിരീക്ഷണം ആവശ്യമാണ്. നാലു തലമുറ കാർട്ടൂണിസ്റ്റുകൾ കെ.കരുണാകരനെ വരച്ചിട്ടുണ്ട്(കാർട്ടൂണിസ്റ്റ് യേശുദാസൻ ,കാർട്ടൂൺ വരയ്ക്കാനായി അദ്ദേഹത്തെ നിരന്തരം പിൻതുടർന്ന കഥ, ചർച്ചയിൽ ഇടപെട്ടുകൊണ്ട് , മോഡറേറ്ററായ കെ. ഹേമലത കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്ന ചെറിയൊരു മറുക് വളരുന്നതനുസരിച്ച്, കാർട്ടൂണിലും വളർന്ന്, വലിയ കാക്കപ്പുള്ളിയായി. അദ്ദേഹം വാച്ച് കെട്ടുന്നതിൽ വന്ന മാറ്റവും കാർട്ടൂണിൽ പ്രതിഫലിച്ചു ) .
ലീഡറും ജനങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള കാർട്ടൂണുകൾ ആസ്വദിച്ചിരുന്നു. ഇപ്പോഴത്തെ ചില രാഷ്ട്രീയ നേതാക്കൾ വിഗ്രഹങ്ങളായി മാറിക്കഴിഞ്ഞു. അവർക്ക് വിമർശനങ്ങൾ തീരെ ഇഷ്ടമല്ല.അവർക്ക് സൈബർ ഗുണ്ടകളുണ്ട്.
രാഷ്ട്രീയ പാർട്ടികളും ഭരണാധികളും മത സംഘടനകളും ചിന്തകൾക്ക് പോലും കടിഞ്ഞാണിടുന്ന രീതിയിൽ പ്രവർത്തിക്കുന്നു. മതത്തെ സംബന്ധിച്ച ഒന്നിനെക്കുറിച്ചും കാർട്ടൂൺ വരയ്ക്കാനാവാത്ത ഭയാനകമായ സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. തങ്ങൾക്ക് ഹിതകരമല്ലാത്തത് വരയ്ക്കുന്ന കാർട്ടൂണിസ്റ്റുകളുടെ ഫോൺ നമ്പറുകൾ, തീവ്ര നിലപാടുകളുള്ള ചില സംഘടനകൾ അവരുടെ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത്, സംഘടിതമായ ആക്രമണം നടത്തുന്നു. ഗോപീകൃഷ്ണന് പലപ്പോഴും ഫോൺ ഓഫ് ചെയ്ത് വയ്ക്കേണ്ടി വന്നിട്ടുണ്ട്.
ടെലിവിഷൻ അവതാരകരും ഇങ്ങനെ ആക്രമിക്കപ്പെടുന്നുണ്ട്.
മുൻകാല കാർട്ടൂണുകളും പ്രസിദ്ധീകരണങ്ങളും സൂക്ഷിച്ചു വയ്ക്കുന്ന കണ്ണൂരിലെ സുരേന്ദ്രൻ കുറ്റിച്ചാലിന്റെ സഹകരണത്തോടെ ഇവയുടെ ഒരു ആർക്കൈവ് സ് ഉണ്ടാക്കാൻ കേരള കാർട്ടൂൺ അക്കാദമി ശ്രമിക്കുന്നുണ്ടെന്നും കെ.വി എം ഉണ്ണി പറഞ്ഞു. പുസ്തകരൂപത്തിലല്ല, ഓൺലൈനിൽ തന്നെ അവ ലഭ്യമാകണം.
കാർട്ടൂണിസ്റ്റുകൾ പണ്ടത്ത പ്പോലെ പേനയും പേപ്പറുമെടുത്ത് വരയ്ക്കുകയല്ല, ഇപ്പോൾ ചെയ്യുന്നത്. അവർ വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. 'പ്രോക്രിയേറ്റ്' എന്ന ഒരു പെയ്ഡ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് താൻ കാർട്ടൂണുകൾ വരയ്ക്കുന്നതെന്ന് ഉണ്ണി പറഞ്ഞു. മിക്ക കാർട്ടൂണുകളും ഇപ്പോൾ കളറിലാണ്.
സമൂഹ മാദ്ധ്യമങ്ങളിലൂടെ കാർട്ടൂണുകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥി എം.വി.നികേഷ് കുമാർ കിണറ്റിൽ ഇറങ്ങിയതിനെക്കുറിച്ച് താൻ വരച്ച കാർട്ടൂൺ ഫേസ്ബുക്കിലിട്ടപ്പോൾ ആയിരക്കണക്കിനാളുകൾ അത് ഷെയർ ചെയ്യുകയും റീ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
നല്ല കാരിക്കേച്ചറുകളും കാർട്ടൂണുകളും വരയ്ക്കുന്നവർ പുതുതലമുറയിൽ ധാരാളമുണ്ടെങ്കിലും അവരാരും ഈ രംഗത്ത് ഉറച്ചു നിൽക്കുന്നില്ല. തൊഴിൽ സാദ്ധ്യതയില്ലാത്തതാണ് കാരണം.പത്രങ്ങളിൽ തന്നെ കാർട്ടൂണുകൾക്ക് പ്രാധാന്യം കുറഞ്ഞുവരുന്നു. മൾട്ടിമീഡിയ പഠിച്ച്, ആനിമേഷൻ രംഗമാണ് ഇപ്പോൾ കഴിവുള്ള ചെറുപ്പക്കാർ തൊഴിൽ മേഖലയായി തെരഞ്ഞെടുക്കുന്നതെന്നും കെ.വി.എം ഉണ്ണി പറഞ്ഞു.
1987 ലെ തെരഞ്ഞെടുപ്പ് കാലത്ത് ആലുവ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ ചുവരുകളിൽ കാർട്ടൂണുകൾ വരച്ചു കൊണ്ടായിരുന്നു താൻ കാർട്ടൂൺ രംഗത്തേക്ക് വന്നതെന്ന് സുധീർ നാഥ് പറഞ്ഞു. സൈക്കിളിൽ സഞ്ചരിച്ചായിരുന്നു , അന്ന് കാർട്ടൂൺ വരച്ചിരുന്നത്. ഓരോ ആഴ്ചയും മാറി വരയ്ക്കും.
'ദ ഒബ്സർവർ' ദിനപത്രത്തിൽ കാർട്ടൂണിസ്റ്റായാണ് തുടക്കം. വിദേശത്ത് ആനിമേറ്ററായ സുഹൃത്ത് അജയ് കുമാർ നിർദ്ദേശിച്ചതനുസരിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു.ഡൽഹിക്ക് ട്രെയ്ൻ ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത്, അവിടെ ഏഷ്യാനെറ്റിന്റെ ബിസിനസ് റിപ്പോർട്ടറായി ജോലി കിട്ടി. അവിടെയെത്തി,ടി.വി.ആർ. ഷേണായിയുടെ ശുപാർശയിൽ 'ദ ഒബ്സർവറി'ൽ കാർട്ടൂണിസ്റ്റായി.
അഞ്ചു വർഷം ജോലി ചെയ്തു. തുടർന്ന് റീഡിഫ് ഡോട്ട് കോമിൽ . അക്കാലത്ത് തന്നെ മലയാള പത്രമാസികകളിലും കാർട്ടൂണുകൾ വരച്ചു. ഇംഗ്ലീഷിലുള്ള രാഷ്ട്രീയ കാർട്ടൂണുകളുടെ രണ്ട് സമാഹാരങ്ങൾ 'രൂപ' പുറത്തിറക്കിയിട്ടുണ്ട്. "കാർട്ടൂണിനെക്കുറിച്ച് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എഴുതിയിട്ടുള്ളത് ഞാനാണ്". എന്നാൽ, ഇപ്പോൾ രാഷ്ട്രീയ കാർട്ടൂണുകളുടെ പ്രാധാന്യം കുറഞ്ഞുവരുകയാണ്.
കേരള വർമ്മ, കുട്ടി, ഒ.വി. വിജയൻ തുടങ്ങിയ മുതിർന്ന കാർട്ടൂണിസ്റ്റുകളുമായുള്ള പരിചയമാണ് കാർട്ടൂണിന്റെ ചരിത്രം('വരയും കുറിയും') എഴുതാൻ പ്രേരിപ്പിച്ചത്. അവർ നൽകിയ അറിവുകളാണ് അതിന് അടിസ്ഥാനം.
ഡൽഹി ജീവിത കാലത്ത് മുതിർത്ത രഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായി. മുൻ പ്രധാനമന്ത്രി വി.പി.സിങ്ങ് ഡയാലിസിസ് നടത്തുമ്പോൾ ഒപ്പം പോയിരുന്നു. അദ്ദേഹം അപ്പോൾ കുഞ്ഞുണ്ണിക്കവിതകൾ പോലുള്ള ഹ്രസ്വകവിതകൾ ചൊല്ലും. അവ എഴുതിയെടുത്ത് , മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു.
യാത്രയിലായിരുന്നതിനാൽ സുധീർ നാഥിന് കൂടുതൽ സംസാരിക്കാൻ കഴിയാത്തതിനാൽ, അടുത്ത ഭാഗത്ത് (ജൂൺ 4) തുടരും.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. ഈ പരിപാടിയുടെ ശബ്ദ ലേഖനം യൂട്യൂബിലുണ്ട്.
(Uploaded by Shibu P M).
No comments:
Post a Comment