ഒറ്റത്തവണ മാത്രമേ ഗാന്ധിജി ആകാശവാണി സന്ദർശിച്ചിട്ടുള്ളൂ;1947 നവംബർ 12 ന് .
വർഗ്ഗീയ കലാപങ്ങൾ കാരണം പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്ത്, ഹര്യാനയിലെ കുരുക്ഷേത്രയിലെത്തിയ അഭയാർത്ഥികൾക്കുള്ള സന്ദേശം പ്രക്ഷേപണം ചെയ്യാനായിരുന്നു, അത്. ഡൽഹിയിൽ നിന്ന് 177 കിലോമീറ്റർ അകലെയുള്ള കുരുക്ഷേത്രയിലെത്തി, അഭയാർത്ഥികളെ നേരിൽ കണ്ട് ആശ്വസിപ്പിക്കാൻ ആരോഗ്യം അദ്ദേഹത്തെ അനുവദിച്ചില്ല. വിഭജനം ഏല്പിച്ച മുറിവുകൾ അദ്ദേഹത്തെ ശാരീരികമായും ഏറെ തളർത്തിയിരുന്നു. അതിനാൽ, ആകാശവാണിയിലൂടെ അഭയാർത്ഥികളെ അഭിസംബോധന ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ഡൽഹി ബ്രോഡ്കാസ്റ്റിങ്ങ് ഹൗസ് സ്റ്റുഡിയോയിൽ, മഹാത്മാവിനായി പ്രാർത്ഥനാ യോഗത്തിലേതു പോലുള്ള ഇരിപ്പടമുണ്ടാക്കി : ബിർലാമന്ദിരത്തിലെ സായാഹ്ന പ്രാർത്ഥനയുടെ അതേ അന്തരീക്ഷം അവിടെ ഒരുക്കി.
രാജ്കുമാരി അമൃത് കൗറിനും ചില അനുയായികൾക്കുമൊപ്പം സ്റ്റുഡിയോയിലെത്തിയ അദ്ദേഹം പറഞ്ഞു: ദൈവത്തിന്റെ അതിശയകരമായ ശക്തിയാണ് റേഡിയോയിൽ ഞാൻ ദർശിക്കുന്നത്.
മൂന്നര മണിക്ക് അദ്ദേഹം പ്രഭാഷണം തുടങ്ങി.ശബ്ദം ദുർബലമായിരുന്നു. അത് ദീപാവലി ദിനമായിരുന്നു. "ഇന്ന് , നിങ്ങൾക്കു വേണ്ടി ചിരാതുകൾ തെളിക്കപ്പെടുകയില്ല. നിങ്ങളെ സേവിച്ചു കൊണ്ടാണ് ഈ ദീപാവലി ഞങ്ങൾ നന്നായി ആഘോഷിക്കുക.. മറ്റുളളവരെ സ്വസഹോദരങ്ങളെപ്പോലെ കരുതി,എല്ലാവരെയും സ്വന്തമെന്ന് കണ്ട്, ഈ ക്യാമ്പുകളിൽ കഴിഞ്ഞാണ് നിങ്ങൾ ഈ ദീപാവലി ആഘോഷിക്കേണ്ടത്. അങ്ങനെ ചെയ്യുന്ന പക്ഷം, ഈ പ്രതിസന്ധിയെ നിങ്ങൾക്ക് അതിജീവിക്കാനാകും". ആത്മവിശ്വാസത്തോടെയും സഹിഷ്ണുതയോടെയും ഇരിക്കാൻ അദ്ദേഹം അഭയാർത്ഥികളോട് അഭ്യർത്ഥിച്ചു.
മഹാത്മാവിന്റെ ആ പ്രസംഗം തത്സമയം കേൾക്കാൻ ,അഭയാർത്ഥി ക്യാമ്പിൽ വലിയ സ്പീക്കറുകൾ സ്ഥാപിച്ചിരുന്നു. എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടി വന്ന രണ്ടു ലക്ഷത്തിലധികം പേർക്ക് ആ വാക്കുകൾ ആത്മബലമേകി...
ആ സന്ദർശനത്തിന്റെ സ്മരണ പുതുക്കാനാണ് 2001 മുതൽ ഈ ദിനം പൊതുജന സേവന പ്രക്ഷേപണ ദിനമായി(Public service broadcasting Day) ആചരിക്കുന്നത്.
ഗാന്ധിജിയുടെ ആ പ്രസംഗമിതാ:https://youtu.be/fAqpRYtZZUk
No comments:
Post a Comment