ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ അവസാനമാണ്. ഞാനന്ന് മൂന്നിലോ നാലിലോ പഠിക്കുന്നു.
ആ സായാഹ്നം ഇന്നും പച്ചപിടിച്ച് നില്പുണ്ട് , മനസിൽ ; ചുവരിൽ തൂങ്ങുന്ന പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ പോല , ഒട്ടും മങ്ങാതെ,മിഴിവാർന്നു നില്ക്കുന്നു - കാലത്തിന്റെ മുദ്രകൾക്ക് കൈ വയ്ക്കാനാവാത്ത ചാരുതയോടെ.
ഉച്ച മുതൽ വടക്കോട്ട് നോക്കി ഇരുപ്പായിരുന്നു, ഞങ്ങളെല്ലാം. വൈകീട്ടെത്തെ പാസഞ്ചർ കൂകിപ്പാഞ്ഞു പോയ ശബ്ദം മനസിനെ ത്രസിപ്പിച്ചു. പച്ചവിരിച്ച വയലിനും , ഇടയിലൂടെയൊഴുകുന്ന തോടിനുമപ്പുറം,ചിറയിലെ കൊന്നത്തെങ്ങുകൾക്കും , നാട്ടിലാകെ മണം പരത്തുന്ന പൂത്ത കൈതകൾക്കുമപ്പുറം ഉയർന്നു നില്ക്കുന്ന തീവണ്ടിപ്പാത,പടിഞ്ഞാറു നിന്നുള്ള വെയിൽ തട്ടി തിളങ്ങുന്നു.
കിഴക്കുനിന്ന് വലിയൊരു പെട്ടിയും കൈയ്യിെലെടുത്ത്, അച്ഛൻ പാളത്തിൽ പ്രത്യക്ഷനായതോടെ ആഹ്ലാദാരവങ്ങളുയർന്നു. ആ പെട്ടി ഏറ്റുവാങ്ങാൻ വയൽ വരമ്പിലൂടെ അയൽവാസികൾ ആരോ ഓടിപ്പോയി.
അച്ഛനെത്തുമ്പോഴേക്കും മുറ്റത്ത് ചെറിയൊരു ജനക്കൂട്ടം രൂപപ്പെട്ടിരുന്നു. പിന്നെ, വൈകിയില്ല.
കാർഡ് ബോർഡ് പെട്ടി തുറന്നു : അതാ , മർഫി വാൽവ് റേഡിയോ!
ആദ്യമായി ആ അത്ഭുതപ്പെട്ടി കാണുകയായിരുന്നു , എല്ലാവരും.
അലൂമിനിയത്തിന്റെ നേർത്ത ഫ്രെയിമിനുള്ളിൽ, തടിയിലും ഗ്ലാസിലും നിർമ്മിച്ച ചട്ടക്കൂട്ടിൽ ഒതുക്കമുള്ള പാട്ടുപെട്ടി. ഓലമേഞ്ഞ വീടിനു മുകളിലേക്ക് വലക്കമ്പി പോലെയെന്തോ വലിച്ചു കെട്ടി.മണ്ണു കുഴിച്ച്, എർത്ത് വയറിട്ട് റേഡിയോ ഫിറ്റ് ചെയ്തു. കറന്റ് വന്നിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.
അച്ഛൻ സ്വിച്ച് ഓൺ ചെയ്തു. ആദ്യം ഒരു ഇരമ്പൽ. അതാ, വലത് മുകൾ ഭാഗത്തെ ചെറിയ ജനാല പോലുള്ള ഭാഗത്ത് എന്തോ തെളിഞ്ഞു വരുന്നു. കുറച്ചു നിമിഷങ്ങൾ കാത്തിരിക്കണം. റേഡിയോ ചൂടായി വരുന്നതാണ്. വലിയൊരു കറുപ്പ് അവിടെ പ്രത്യക്ഷമായി. പിന്നെ നേർത്ത് - നേർത്ത് വന്ന്, ചെറിയൊരു വരയായി.
മൂന്ന് നോബുകളിൽ മാറി മാറി തിരിച്ചപ്പോൾ അജ്ഞാത ഭാഷകൾ, വിചിത്ര ശബ്ദങ്ങൾ.. അവസാനം, റേഡിയോ പാടിത്തുടങ്ങി. അതൊരു മലയാള സിനിമാ ഗാനമായിരുന്നു ..... ഭക്തി ഗാനം .
റേഡിയോ പാടിത്തുടങ്ങിയതറിഞ്ഞ് പിന്നെയും ധാരാളം പേർ എത്തിക്കൊണ്ടിരുന്നു. ഈ ശബ്ദങ്ങൾ എവിടെ നിന്ന് വരുന്നെന്നറിയാതെ,റേഡിയോയ്ക്കു ചുറ്റും പരതി നടന്ന്, മൂക്കത്ത് വിരൽ വച്ച് നിന്നവരുടെ മുഖം മനസിൽ നിന്ന് മാഞ്ഞ് പോയിട്ടില്ല.
പഠിത്തത്തിന് വീട്ടിൽകുറച്ചു ദിവസം അവധി പ്രഖ്യാപിച്ചത് അതിലേറെ സന്തോഷമുണ്ടാക്കി.
ജോലികഴിഞ്ഞ്, അയല്ക്കാരെല്ലാം വൈകുന്നേരമാണെത്തുക.
പാട്ടുകൾ കേൾക്കാനും വാർത്തകളറിയാനും വലിയ തിരക്കായിരുന്നു.
കൊട്ടകയിലെ കൊടും ചൂടിൽ വിയർത്ത് കുളിച്ച്, തറയിലോ, തടിക്കസേരയിലോ ഇരുന്ന്, എല്ലാ വർഷവും ഓണത്തിന് കാണുന്ന ഒരു സിനിമ .10 പൈസയ്ക്കു വില്ക്കുന്ന പാട്ടു പുസ്തകം.പടം മാറുമ്പോൾ,ഉന്തുവണ്ടിയിൽ രണ്ടു വശവും പോസ്റ്റർ ഒട്ടിച്ചു വച്ച് , ചെണ്ടെ കൊട്ടി വിതരണം ചെയ്യുന്ന മഞ്ഞനിറമുള്ള നോട്ടീസിലെ കഥാസാരത്തിലുള്ള 'കർണ്ണാനന്ദകരമായ പാട്ടുകളെ'ക്കുറിച്ചുള്ള സൂചന. ഇതായിരുന്നു അന്നെത്തെ സിനിമാ ബന്ധം. അങ്ങനെയുള്ള കാലത്താണ്, ദാ, എപ്പോഴും കേൾക്കാൻ രസമുള്ള എത്രെയെത്ര പാട്ടുകൾ !
- അവ ,' നാദബ്രഹ്മത്തിൻ സാഗരം നീന്തി വരുന്ന നാകസുന്ദരിമാരാ'യിരുന്നു . ആ പാട്ടുകൾ മറ്റേതോ അനുഭൂതികളുെടെ കാല് പനിക ലോകങ്ങളിലേക്ക് ഞങ്ങെളെ കൂട്ടിക്കൊണ്ടുപോയി..'കല്പനകാകളികൾ മൂളിവെന്നെത്തി മാനസേദിയിൽ മയിൽപ്പീലി നൃത്തമാടാൻ' തുടങ്ങി.
10 രൂപയ്ക്ക് ഒരു കുട്ട നിറയെ മത്തി കിട്ടുന്ന സ്ഥലം മാത്രമല്ല കടപ്പുറമെന്ന് മനസിലാക്കിയത് 'ചെമ്മീൻ', സിനിമയിലെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയപ്പോഴായിരുന്നു.
ആലപ്പുഴയ്ക്കടുത്തുള്ള പുറക്കാട്ട്, ചാകര എന്ന ഉത്സവമുണ്ടെന്നും, കടലിനും തിരമാലകൾക്കും ,കടലിൽ പോയ മുക്കവനും കാത്തിരിക്കുന്ന മുക്കു വത്തിക്കും ആ നാട്ടുകാർക്കുമൊക്കെ മറ്റൊരു ജീവിതമുണ്ടെന്നു മറിഞ്ഞതങ്ങെനെയാണ്.
തറയിൽ ചമ്രം പിടിഞ്ഞിരുന്ന്, പാട്ടിനൊപ്പം താളം പിടിക്കാൻ മത്സരിച്ചിരുന്നു , ഓരോരുത്തരും. സ്‌റ്റ്യൂളായിരുന്നു, ഒരെയൊരു സംഗീതോപകരണം. മൃദംഗമായും ചെണ്ടയായും അവർ അതുപയോഗിച്ചു. ഒറ്റയ്ക്കും കൂട്ടായും പാട്ടുകൾ ഏറ്റുപാടി. ഞാറ്റു പാട്ടും, കൊയ്ത്തുപാട്ടും, പുള്ളുവൻ പാട്ടും, സർപ്പം പാട്ടുമൊക്കെ കേട്ടപ്പോൾ, മനസിൽ ഇടം പിടിച്ച ഈണങ്ങളും താളങ്ങളും പുതുജീവൻ വച്ച് അവയ്ക്കൊപ്പം സഞ്ചരിച്ചു. അങ്ങനെ അവ കൂടുതൽ മനോഹരങ്ങളായി.'മാനസ പൊയ്കയിലെ മായാ ദ്വീപുകളിൽ' ഒറ്റയ്ക്കലഞ്ഞുതിരിയാനെന്തു രസമായിരുന്നു !
പിന്നെ, കാണാത്ത സിനിമകളുടെ ശബ്ദേഖകൾ...പാട്ടുകൾ. ഇഷ്ട സിനിമകളായ അരനാഴികനേരം, പണി തീരാത്ത വീട്, അന്വഷിച്ചു, കെണ്ടെത്തിയില്ല തുടങ്ങിയവയ്ക്ക് കഥ എഴുതിയ പാറപ്പുറത്ത്, വീടിനടുത്ത മാവേലിക്കര കോടതി ജംങ്ഷനിെലെ 'സരിത' പ്രസിന്റെ ഓഫീസ് മുറിയിൽ നിന്ന് റോഡിലേക്ക് നോക്കിയിരിക്കുന്ന ആളാണെന്ന അറിവ് വലിയ അഭിമാനമായി. ഹൈസ്ക്കൂളിലേക്ക് പോകും വഴി നല്ലവണ്ണമുള്ള ഒരു ടീച്ചറെ കണ്ടി , കൂട്ടുകാർ പറയും , ദാ,നോക്കൂ, ഇതാണ് മാവേലിക്കര പൊന്നമ്മ. റേഡിയോയിൽ കേൾക്കുന്ന, പേരിനൊപ്പം മാവേലിക്കരയുള്ള അസംഖ്യം കലാകാരരിൽ ഒരാൾ.
പിന്നെയോ - മാവേലിക്കര കൃഷ്ണൻകുട്ടി നായർ, മാവലിക്കരേ വേലുക്കുട്ടി നായർ, മാവേലിക്കര എസ്.ആർ രാജു, മാവേലിക്കര എൻ.പ്രഭാകര വർമ്മ..... ഇവരിലാെയും നേരിൽ കണ്ടിട്ടില്ല.
പാറപ്പുറത്തുമായി പില്ക്കാലത്ത് അടുത്തിടപഴകാനുള്ള അവസരമുണ്ടായി. പക്ഷേ, 'പണി തീരാത്ത വീടി'ലെ , ഫാ.നാഗേൽ എഴുതി,പി ലീലയും മാധുരിയും പാടിയ' സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്രെചെയ്യുന്നു..' എന്ന ഗാനം എനിക്ക് തീരെ ഇഷ്ടമല്ല. എപ്പോൾ റേഡിയോയിൽ കേട്ടാലും ഞാനപ്പോൾ ഓഫ് ചെയ്യും....
പോയ കാലത്തിെന്റെ സുഗന്ധവുമായി ഇപ്പോളതാ 'ഓടക്കുഴൽ വിളി ഒഴുകി ഒഴുകി' വരുന്നു...
പതിനൊന്നു വയസ്സുള്ളപ്പോൾ ബേബി സുജാത പാടി അനശ്വരമാക്കിയ ഗാനം. ഏതാണ്ടേതേ പ്രായത്തിൽ ഞാൻ കേട്ടുതുടങ്ങിയ ആകാശവാണിയുടെ ലളിത ഗാനങ്ങൾക്ക് എന്നും നിത്യ യൗവനം. അവയിൽ മിക്കതും എം.ജി.രാധാകൃഷ്ണൻ സംഗീതം നൽകിയവയായിരുന്നു. പ്രേമവും വിരഹവും നൊമ്പരവും ചാലിച്ച് കാവാലും, ശ്രീകുമാരൻ തമ്പിയും , പി.ഭാസ്ക്കരനും, പൂവച്ചൽ ഖാദറുമൊെക്കെ എഴുതിയ വരികൾക്ക് ദക്ഷിണാമൂർത്തിയും, കെ.പി.ഉദയഭാനുവും ,എസ്. രത്‌നാകരനും, പെരുമ്പാവൂർ ജി.രവീന്ദ്രനാഥുമൊക്കെ സംഗീതം നൽകി , യേശുദാസും , പി.ജയചന്ദ്രനും, കെ.എസ്. ബീനയും, കെ.എസ്.ചിത്രയുമൊക്കെ പാടി ഹിറ്റുകളാക്കിയ എത്രയെത്ര ലളിത ഗാനങ്ങൾ. മിക്കതും ആദ്യം ലളിത ഗാന പാഠങ്ങളായി പഠിപ്പിച്ചവ . സ്ക്കൂൾ, കോളേജ് കലോത്സവ വേദികളിലും, ഓണാഘോഷങ്ങൾക്കുമൊക്കെ എപ്പോഴും പാടുന്നത് ഈ പാട്ടുകളായിരുന്നു.'ഘനശ്യാമ സന്ധ്യാ ഹൃദയം ', 'കുറ്റാലം കുറവഞ്ചിക്കഥയിൽ',' മുത്തു കൊെണ്ടെന്റെ മുറം നിറഞ്ഞു , പവിഴം കൊണ്ടെന്റെ പറ നിറഞ്ഞു',' കരിനീല കണ്ണുള്ള പെണ്ണേ',' എന്നിട്ടും ഓമലാൾ വന്നില്ലല്ലോ',' ജയദേവ കവിയുടെ ഗീതികൾ കേട്ടെന്റെ രാധേ യുറക്കമായോ'..... ഗൃഹാതുരമായ ഓർമ്മകൾ.
റേഡിയോ എന്റെ ജീവിതത്തെയും മാറ്റിമറിക്കുകയായിരുന്നു...
വീട്ടുമുറ്റത്തെ ചെമ്പരത്തിക്കും ചെമ്പകത്തിനും,പിച്ചിക്കും മുല്ലയ്ക്കും,മന്ദാരത്തിനും അതുവരെയില്ലാത്ത അഴക് ! മുറ്റത്ത തെച്ചിയിൽ കൂടുകൂട്ടിയിരിക്കുന്ന കുരുവികളും,തെങ്ങിലെയും മാവിലെയും മുരിങ്ങയിലെയും പൊത്തുകളിൽ പാർത്തിരുന്ന തത്തകളും മൈനകളും, പിന്നെ ഇടയ്ക്കിടയ്ക്ക് വന്നു പോകുന്ന ഓലഞ്ഞാലിക്കുരുവികളും കുയിലുകളുമൊക്കെ പാട്ടുകളിലൂടെ പുതിയ കൂട്ടുകാരായി പുനരവതരിച്ചു.
മാവിലും വാഴകൈയ്യിലുമിരുന്ന് കരയുന്ന കാക്ക,വിരുന്നുകാരെ വിളിച്ചു വരുത്തുമെന്നും,മരിച്ചു പോയ ആത്മാക്കളായി ബലിച്ചോറുണ്ണാനെത്തുമെന്നും വിശ്വസിച്ചു.പാല പൂത്ത മണം യക്ഷികളെ കൊണ്ടു വരുമെന്നും, തേൻ കുടിക്കാനെത്തുന്ന വവ്വാലുകളും പനയോലകൾ ഇളക്കിയടിക്കുന്ന കാറ്റിന്റെ മർമ്മരവും എന്തിന്റെയൊക്കെയോ ഭയസൂചനകൾ നൽകി..
ഭാവനയുടെ അനന്ത വിഹായസിലേക്ക് കൂട്ടിക്കൊണ്ടുപോയി , ആ പാട്ടുകൾ.
1969 ജൂലൈ 20 ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ,റേഡിയോയിൽ പറഞ്ഞതു കൊണ്ടു മാത്രം എല്ലാവരും അത് വിശ്വസിച്ചു.ഭാവനയ്ക്കുമപ്പുറമായിരുന്നു, ആ കുതിച്ചുചാട്ടം. ചന്ദ്രനെയും താരാപഥങ്ങളെയും ചുറ്റിപറ്റിയുണ്ടായ സർവ്വ വിശ്വാസങ്ങളെയും തകർത്തെറിഞ്ഞ ശാസ്ത്ര മുന്നറ്റം. അരുതാത്തതെന്തോ മനഷ്യൻ ചെയ്തിരിക്കുന്നതിനാൽ, ലോകാവസാനമടുത്തുവെന്ന് വിശ്വസിച്ച്, തനിക്കേറ്റവുമിഷ്ടപ്പെട്ട വെട്ടു ചേമ്പ് മതിവരുവോളം പുഴുങ്ങിത്തിന്നു, ഞങ്ങളുടെ അയലത്തെ ഒരമ്മൂമ്മ !
ചന്ദ്രനെക്കുറിച്ചുള്ള ചർച്ചകൾ നാടെങ്ങും നിറഞ്ഞു നില്ക്കെ , റേഡിയോയിൽ ഒരു പാട്ട് കേൾക്കാൻ തുടങ്ങി:
" തങ്കത്താഴികക്കുടമല്ല
താരാപഥത്തിലെ രഥമല്ല
ചന്ദ്രബിംബം കവികൾ പുകഴ്ത്തിയ സ്വർണ്ണമയൂരമല്ല...''
(രചന:വയലാർ.'പേൾവ്യൂ', 1970).അക്കാലത്ത് തുടർച്ചയായി റേഡിയോയിൽ ഈ പാട്ട് കേട്ട , ഈ വൃദ്ധയെപ്പോലുള്ളവർ എന്തു വിചാരിച്ചിരുന്നിരിക്കും? പാട്ടുകൾക്ക് ശാസ്ത്രവ ബോധമുണ്ടാക്കാനും, ദേശ സ്നഹവും സാമൂഹിക സാക്ഷരതയുമുണ്ടാക്കാനും കഴിയുമെന്ന് തെളിയിക്കപ്പെട്ടു.
പുതിയ നെൽ വിത്തിനങ്ങളെയും , കിഴങ്ങു വിളകളെയും , അത്യുല്പാദന ശേഷിയുള്ള തെങ്ങിനങ്ങളെയുമൊക്കെ ക്കുറിച്ച് പ്രതിപാദിക്കുന്ന സായാഹ്നങ്ങളിലെ കാർഷിക പരിപാടിയും , അതിലെ നാടൻ പാട്ടുകളും കൂടി എല്ലാവരും ചെവി കൂർപ്പിച്ചിരുന്ന് കേൾക്കാൻ തുടങ്ങി. പുതിയ ലോകം: പുതിയ അറിവുകൾ..
റേഡിയോയ്ക്കു മുന്നിലെ സദസ് എല്ലാറ്റിനെക്കുറിച്ചും ചർച്ച ചെയ്യാനുള്ള ഒരിടമായി.. വാർത്തകളും കാർഷിക പരിപാടികളുെക്കെ കേട്ടുകഴിയുമ്പോൾ, കൃഷിയും, ശാസ്ത്രവും യുദ്ധവും തെരെഞ്ഞെടുപ്പുമൊക്കെ ചൂടുള്ള ചർച്ചകളായി.
അന്ന് റേഡിയോയുള്ള വീടുകൾ അപൂർവ്വം. അച്ഛനുമമ്മയും സർക്കാർ ജീവനക്കാരായിട്ടും, അവരുടെ മൊത്തം മാസശമ്പളത്തിന്റെ ഇരട്ടിയിലധികമായിരുന്നു, റേഡിയോയുടെ വില. റേഡിയോ വാങ്ങാൻ , ജീവനക്കാർക്ക് സർക്കാർ ലോൺ നൽകിയിരുന്നു. റേഡിയോ കേൾക്കാൻ എല്ലാ വർഷവും കേന്ദ്രസർക്കാരിന് ലൈസൻസ് ഫീസും അടയ്ക്കണമായിരുന്നു. അതും വലിയ തുകയായിരുന്നു. മുതിർപ്പോൾ, പോസ്റ്റ് ഓഫീസിൽ പോയി , കാശടച്ച്, കമ്പിത്തപാൽ വകുപ്പിന്റെ ലൈസൻസ് ബുക്കിൽ മുദ്ര പതിപ്പിച്ചു വാങ്ങുന്ന ജോലി എന്റേതായിരുന്നു. ലൈസൻസില്ലാത്ത റേഡിയോ സെറ്റുകൾ പിടിച്ചെടുക്കുമായിരുന്നു! (1985-ൽ രാജീവ് ഗാന്ധി സർക്കാരാണ് ഈ ലൈസൻസ് നിർത്തലാക്കിയത്).
സിനിമയിലെയും നാടകത്തിലെയും കഥാ സന്ദർഭങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയ ഗാനങ്ങൾക്ക്, അവയുടെ പരിവൃത്തത്തിനു പുറത്ത് , സ്വതന്ത്രാസ്തിത്വമുണ്ടെന്ന് സ്ഥാപിക്കപ്പെട്ടത് റേഡിയോയിലെ ചലച്ചിത്രഗാനപരി പാടികളിലൂടെയായിരുന്നു. ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിൽ, വ്യത്യസ്ത കാലങ്ങളിൽ, ദേശ-കാലങ്ങൾക്കനുസൃതമായി, അവ ഓരോരുത്തരുടേയും മനസിൽ അസംഖ്യം അനുഭൂതികളും ഭാവതലങ്ങും സൃഷ്ടിച്ചു. സ്വജീവിതവുമായി താദാത്മ്യം ചെയ്ത് അവ ജീവിത ദു:ഖങ്ങളിൽ ഓരോരുത്തർക്കും അത്താണിയായി. ഏകാന്ത ജീവിതങ്ങൾക്ക് തുണയും സമാശ്വാസവുമായി. കാലിടറുമ്പോൾ കൈത്താങ്ങായി..
അച്ഛൻ വാങ്ങിയ വാൽവ് റേഡിയോ, വീടിന്റെ സ്വീകരണ മുറിയിൽ , പ്രത്യേകം പണി കഴിപ്പിച്ച സ്റ്റാന്റിൽ , രാജകീയ പ്രൗഢിയോടെ മൂന്ന് ദശാബ്ദം വാണരുളി. 1990 കളിൽ ടെലിവിഷൻ വന്ന തോടെ പ്രൗഢി കുറഞ്ഞെങ്കിലും, ഇന്നും മാവേലിക്കരയിലെ വീട്ടിൽ ആ 'മർഫി' തലമുറകൾക്ക് സാക്ഷിയായി , ഇപ്പോഴും ശബ്ദിച്ചു കൊണ്ടിരിക്കുന്നു..അത് എന്നെ കഴിഞ്ഞ കാലവുമായി ബന്ധിപ്പിച്ചു നിർത്തുന്ന അമൂല്യമായൊരു നിധിയാണ് : സാംസ്കാരിക ചിഹ്നമാണ്. കടന്നുവന്ന ജീവിത ഘട്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ്.
പ്രാദേശിക വാർത്തകൾ കേട്ടുണരുന്നതാണ് എന്റെ പ്രഭാതങ്ങൾ. അച്ഛൻ അതിനും മുൻപ് ഉണർന്ന്, സുഭാഷിതവും ഉദയ ഗീതവും കേട്ടിരിക്കും. എന്തുകൊണ്ടോ, എനിക്കാ ശീലമില്ലാതെ പോയി. പ്രാർത്ഥനകളിലും ആദ്ധ്യാത്മിക കാര്യങ്ങളിലും മാത്രമല്ല, സാരോപദേശങ്ങളിലും എനിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല.(പിന്നീട്, 2007-ൽ കോഴിക്കോട് നിലയത്തിൽ,'സുഭാഷിതം ' പരിപാടിയുടെ ചുമതല കിട്ടിയപ്പോഴായിരുന്നു , ജീവിതത്തിൽ ആദ്യമായി ഞാൻ ആ പരിപാടി കേൾക്കുന്നത്.അത് അവതരിപ്പിച്ചത് പി.ആർ. നാഥൻ. അത് പരമ്പരാഗത രീതിയിലുള്ളതായിരുന്നില്ല).
റേഡിയോ നാടകങ്ങളും ചിത്രീകരണങ്ങളും ജീവിതത്തിൽ പുതിയ വഴിത്താരകൾ വെട്ടിത്തുറന്നു . അവ നിശബ്ദം സന്നിവേശിപ്പിച്ചത് നവോത്ഥാന മൂല്യങ്ങളായിരുന്നു. വീട്ടിലെല്ലാവരും ഒന്നിച്ചിരുന്നാണ് നാടകങ്ങൾ കേൾക്കുക. പണിയെല്ലാം തീർത്ത് വച്ച്, റേഡിയോയ്ക്ക് മുന്നിൽ എല്ലാവരും നിശബ്ദരായിരിക്കും. ശബ്ദ നാടകങ്ങൾ. മനസാണ് രംഗ വേദി. അവിടെ ആയിരം കുരുക്ഷേത്രങ്ങളുണ്ടാകും. സാംസ്കാരിക-ഭാഷാവൈചിത്ര്യങ്ങളുടെ ഘോഷയാത്രകളാണ് ഈ നാടകങ്ങൾ.
അമ്മയായും അമ്മൂമ്മയായും കാമുകിയായും ഭാര്യയായുമൊക്കെ പകർന്നാടുന്നു, കെ.ജി. ദേവകിയമ്മ, സി.എസ്.രാധാേദേവി,ടി.പി. രാധാമണി, രാജകുമാരി വേണു,എം തങ്കമണി..പിന്നെ, പി.ഗംഗാധരൻ നായർ, എസ്.രാമൻകുട്ടി നായർ, നാഗവള്ളി ആർ.എസ്. കുറുപ്പ്, , ടി.എൻ. ഗോപിനാഥൻ നായർ, ജഗതി എൻ.കെ. ആചാരി, മടവൂർ ഭാസി, കെ.ജി. സേതുനാഥ്, സതീഷ്ചന്ദ്രൻ, കെ.വി. മണികണ്ഠൻ നായർ , ഖാൻ കാവിൽ ..
പ്രത്യേകാവസരങ്ങളിൽ മറ്റു നിലയങ്ങളിലെ നാടകങ്ങളും റിലേ ചെയ്തിരുന്നു. സത്യൻ, പ്രേം നസീർ, കെ.പി. ഉമ്മർ, നെല്ലിക്കോട് ഭാസ്ക്കരൻ ,ഷീല ,സുകുമാരൻ , തിലകൻ,എം.ജി.സോമൻ, തിക്കുറിശ്ശി ,കൊല്ലം ജി.കെ പിള്ള തുടങ്ങിയ സിനിമാ താരങ്ങളുടെ ശബ്ദങ്ങൾ കേൾക്കുമ്പോൾ എന്തൊരു സന്തോഷം ..
റേഡിയോ നാടക വാരം വർഷത്തിലൊരിക്കൽ മാത്രം വരുന്ന ഉത്സവമായിരുന്നു. ഏറ്റവും ഒടുവിൽ, ടി.വി. ഓഫ് ചെയ്ത്, അച്ഛനുമെല്ലാം ഒന്നിച്ചിരുന്ന് കേട്ടത് 1994ലെ റേഡിയോ നാടകോത്സവത്തിൽ പ്രക്ഷേപണം ചെയ്ത എസ്. രമേശൻ നായരുടെ 'ശതാഭിേകം' എന്ന നാടകമായിരുന്നു. ഞാനന്ന് തൃശൂർ നിലയത്തിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് . ഏതാനും മിനിറ്റു കഴിഞ്ഞേപ്പോഴേ , മനസിലായി -ഇതൊരു പൊളിറ്റിക്കൽ അലിഗറിയാണ്. അതിലെ കിട്ടുന്മാനും കിങ്ങിണിക്കുട്ടനും തെളിഞ്ഞു വന്നു. ലക്ഷ്യം വച്ചതാരെ എന്ന് ഒരു സംശയവുമുണ്ടായില്ല. അത് ഉണ്ടാക്കിയ കോളിളക്കം ചരിത്രത്തിന്റെ ഭാഗം.
'മാറ്റുവിൻ ചട്ടങ്ങളേ' എന്ന കവിവചനം ജീവിത ലക്ഷ്യമാക്കിയ ക്ഷുഭിത യൗവനെത്തെ രൂപെടുത്തിയതും ഈ നാടകങ്ങളും ചിത്രീകരണങ്ങമായിരുന്നു. ഗാന്ധിജി, നെഹ്രു, സുഭാഷ് ചന്ദ്രബോസ്, ഗോഖലെ, ഭഗത് സിങ്ങ്, ബി.ആർ. അംബേദ്കർ, ശ്രീ നാരായണ ഗുരു, അയ്യൻകാളി തുടങ്ങിയ ദേശീയ നേതാക്കളുേടേയും സാമൂഹിക പരിഷ്ക്കർത്താക്കളുടേയും ജീവിതം മാതൃകയായി അവ മുന്നിലേക്ക് വച്ചു തന്നു .. ദേശഭക്തിഗാനങ്ങളും വലിയ ഊർജ്ജം പകർന്നു തന്നു. അവ കേൾക്കുമ്പോൾ ഇന്നും അക്ഷരാർത്ഥത്തിൽ രോമഹർഷമുണ്ടാകും. മഹാകവി വള്ളത്തോൾ, ബോധേശ്വരൻ, പി.ഭാസ്ക്കരൻ , പന്തളം കെ.പി തുടങ്ങിയവരുടെ ദീർഘദർശിത്വത്തിന് വന്ദനം.
റേഡിയോയിൽ സ്ഥിരമായി കേട്ടുതുടങ്ങിയ 'നാം രണ്ട്, നമുക്ക് മൂന്ന്', എന്ന എഴുപതുകളിലെ കുടുംബാസൂത്രണ മുദ്രാവാക്യം ആദ്യമൊന്നും മനസിലായിരുന്നില്ല. അതു ചോദിച്ചു മനസിലാക്കാൻ പറ്റിയ സാഹചര്യമൊന്നും അന്നുണ്ടായിരുന്നില്ല. ആ പ്രഭാഷണങ്ങൾ വരുമ്പോൾ റേഡിയോ ഓഫ് ചെയ്ത്, 'പോയി പഠിക്ക്' എന്ന കല്പന കിട്ടുമായിരുന്നു..
ദൈവം തരുന്നത് രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുന്നവരായിരുന്നു, ഭൂരിപക്ഷവും. ഓരോ വീട്ടിലും എട്ടും പത്തും കുട്ടികൾ. പ്രസവമരണങ്ങളും , ശിശു മരണങ്ങളും നിത്യ സംഭവം. പിന്നെ, പകർച്ചവ്യാധികൾ, പോഷകാഹാരക്കുറവ് ...എന്നിട്ടും കുടുംബാസൂത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനെതിരെ മത സംഘടനകൾ രംഗത്ത് വന്നു. അക്കാലത്തെ ലഘുനാടകങ്ങൾ, ചിത്രീകരണങ്ങൾ, കഥാപ്രസംഗം , ഗാനങ്ങൾ തുടങ്ങിയ പരിപാടികളിലും ഈ സന്ദേശങ്ങൾ നിരന്തരം പ്രക്ഷേപണം ചെയ്തിരുന്നു. പി.ഭാസ്ക്കരൻ അടക്കമുള്ള പ്രമുഖ കവികൾ എഴുതിയ പാട്ടുകൾ ഗ്രാമഫോൺ റെക്കാർഡുകളായി സംസ്ഥാന സർക്കാർ ആകാശവാണിയുമായി സഹകരിച്ച് പുറത്തിറക്കിയിരുന്നു. കുടുംബാസൂത്രണം മാത്രമല്ല, സമ്പാദ്യശീലവും ഈ ഗാനങ്ങൾക്ക് വിഷയമായിട്ടുണ്ട്. "പത്തു കാശ്മറ്റിവയ്ക്കടി പട്ടുപാത്തുമ്മാ ....' എന്നാരംഭിക്കുന്ന യേശുദാസ് പാടിയ മനോഹരമായൊരു നാടൻ പാട്ട് ഇന്നും മായാതെ നില്ക്കുന്നു.
പില്ക്കാലത്ത് ,2008-12 ൽ തൃശൂരിൽ പ്രോഗ്രാം മേധാവിയായിരിക്കേ , ശ്രോ താക്കളുടെ സംഗമത്തിൽ ഇക്കാലത്തിന്റെ ഒരു നേർസാക്ഷ്യം യാദൃച്ഛികമായി കേൾക്കാനിട വന്നു. വലപ്പാട്ടെ മീൻ കച്ചവടക്കാരനായ പ്രായം ചെന്ന ഒരു ശ്രോതാവ്, തന്റ റേഡിയോ അനുഭവങ്ങൾ വിവരിക്കേവേ പറഞ്ഞു: ചെറിയ കുടുംബത്തെക്കുറിച്ചുള്ള റേഡിയോ പരിപാടികൾ കേട്ട്, മൂന്നു കുട്ടികളുള്ള അദ്ദേഹം വന്ധ്യംകരണ ശസ്ത്രക്രിയ നടത്താൻ ക്യാമ്പിൽ പോയി. അൻപതു രൂപയും ഒരു ബക്കറ്റും കിട്ടി. മതപരമായ വിലക്ക് ലംഘിച്ചത് വീട്ടിലും നാട്ടിലും വലിയ പ്രശ്നമായി. പള്ളിക്കമ്മറ്റി കൂടി അദ്ദേഹത്തിന് ഊര് വിലക്ക് ഏർപ്പെടുത്തി !
സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമമെന്ന നിലയിൽ, ആകാശവാണി നിശബ്ദം നിർവ്വഹിച്ച മഹത്താെയൊരു ധർമ്മത്തിന്റെ ചരിത്രസാക്ഷ്യമായിരുന്നു , ഇത്. ഇനിയും അത് രേഖപ്പെടുത്തെട്ടിട്ടില്ല.
വേദിയിൽ വിവരിച്ച കാര്യങ്ങൾ വിശദമായി പറയാൻ
സ്റ്റുഡിയോയിലേക്ക് , അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി. ഒരു ഗാന പരിപാടിയിൽ ഇക്കഥ അദ്ദേഹം ശ്രോതാക്കളുമായി പങ്കുവച്ചു. കേരളം പിന്നിട്ട നാൾവഴിയുടെ ഒരു ചരിത്രസാക്ഷ്യം.
1971 ഡിസംബർ 17 ന് ഡാക്ക പിടിച്ചടക്കി ഇന്ത്യൻ സേന ബംഗ്ലാദേശ് മോചിപ്പിച്ചതും, ഇന്ദിരാ ഗാന്ധിയുടെ ഉപദേശ പ്രകാരം 1975 ജൂൺ 25 ന് രാഷ്ട്രപതി ഇന്ത്യയിൽ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും, 1977 മാർച്ചിലെ തെരഞ്ഞെടുപ്പിൽ വീശി അടിച്ച ജനതാതരംഗത്തിൽ ഇന്ദിരാ ഗാന്ധിയും മകനും തോറ്റതും, 1977 മാർച്ച് 22ന് എ.കെ. ജി. അന്തരിച്ചതുമൊക്കെ റേഡിയോയ്ക്കു മുന്നിലിരുന്ന് ഉദ്വേഗത്തോടെ കേട്ട കാലം . ദേശീയ ദുരന്തങ്ങളും , പട്ടാള അട്ടിമറികളും മരണങ്ങും രാത്രിയുടെ അന്ത്യയാമങ്ങ ളിലാകും മിക്കവാറും സംഭവിക്കുക. അതിനാൽ എന്നും ചങ്കിടിപ്പോടെയാണ് രാവിലെത്തെ വാർത്തകർക്ക് കാതോർക്കുക.
ഡൽഹിയിൽ നിന്ന് ഇടിമുഴക്കം പോലെ വന്നു പതിക്കുന്നു, ശങ്കരനാരായണന്റെ ശബ്ദം. പിന്നെ ഗോപൻ , സത്യേന്ദ്രൻ , സുഷമ, സുഷമ മോഹൻ, റാണി, പ്രതാപൻ,ശ്രീകുമാർ ,ശ്രീദേവി ...
.'കറ്ഷകര്',' 'വരിഷം' എന്നിങ്ങനെ ചില വാക്കുകൾ പ്രത്യേക ശൈലിയിൽ ഉച്ചരിക്കുന്ന വെൺമണി വിഷ്ണുവിന്റെ ശബ്ദം ഡൽഹിയിൽ നിന്നും പിന്നീട് കോഴിക്കോട്ടു നിന്നും ഏറെക്കാലം കേട്ടു. പിന്നെ രത്നാബായി. ഡൽഹിയിലും, പിന്നെ കോഴിക്കോട്ടും നിന്ന്, നല്ല സ്പീഡിൽ, ഈണത്തിൽ,വായിക്കുന്ന ഹക്കിം കൂടായി. അദ്ദേഹത്തോെടൊപ്പം നാലു വർഷം ഒരേ നിലയത്തിൽ പിന്നെ പ്രവർത്തിച്ചു. നല്ല സ്ഫുടമായി ഇപ്പോഴും വാർത്തകൾ വായിച്ചു കൊണ്ടിരിക്കുന്ന ,അനിൽചന്ദ്രൻ . വാർത്തകളും കൗതുക വാർത്തകളും നാടകീയമായി വായിച്ച വതരിപ്പിച്ചിരുന്ന രാമചന്ദ്രൻ...
നല്ല പോലെ ഓർമ്മയുണ്ട് , തിരുവനന്ത പുരത്ത് നിന്ന് പ്രാദേശിക വാർത്തകൾ വായിച്ചിരുന്ന ഗന്ധർവ്വനെ - പി.പത്മരാജൻ. അദ്ദേഹം അവിടെ ദീർഘകാലം അനൗൺസറായിരുന്നു.
ഇന്ദിരാഗാന്ധിയുടെ ഇരുപതിനവും സഞ്ജയ് ഗാന്ധിയുടെ അഞ്ചിനവും റേഡിയോയിൽ നിറഞ്ഞു നിന്ന അടിയന്തിരാവസ്ഥാ ക്കാലം. എതിർ ശബ്ദങ്ങൾ പൂർണ്ണമായും നിശബ്ദമാക്കപ്പെട്ടു. പത്രങ്ങൾ ശോഷിച്ചു. 'പ്രതിവർഷം' എന്ന് വാർത്തയിൽ കേൾക്കുമ്പോൾ,'പ്രതിപക്ഷം ' എന്ന് കേൾക്കാൻ കൊതിച്ച കാലം.
ബഹുസ്വരതയില്ലെങ്കിൽ ജനാധിപത്യം നിർത്ഥകമാകു മെന്ന്, വിമതശബ്ദങ്ങൾ നിലച്ച ആ കാലം ബോദ്ധ്യപ്പെടുത്തിത്തന്നു .
1977 ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലം ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി ലോകത്തെ ബോദ്ധ്യപ്പെടുത്തി. ഉത്തരേന്ത്യയിലെ അക്ഷരാഭ്യാസം കുറഞ്ഞ ജനങ്ങൾ ഭരണകക്ഷിയെ വോട്ട് ചെയ്ത് പുറത്താക്കി.
- അന്ന് രാവിലെ റേഡിയോയിൽ ആദ്യം കേട്ടത്, പക്ഷേ, ഏറ്റവും സങ്കടകരമായ വാർത്തയായിരുന്നു. എ.കെ.ജി. അന്തരിച്ചു. എന്നെഏറെ ആകർഷിച്ച ജനകീയ നേതാവ്. പാവങ്ങളുടെ പടത്തലവൻ. ആ ദുഃഖം സഹിക്കാനായില്ല.
അച്ഛനുമമ്മയും ഓഫീസിൽ പോയ ശേഷം, വീടിനു മുന്നിൽ ഒരു കരിങ്കൊടി ഉയർത്തി !
അയലത്തുകാർ എത്തി നോക്കി. പ്രധാനമന്ത്രി തോറ്റ വാർത്ത വന്നുകൊണ്ടിരിക്കുന്ന സമയം. എങ്ങും പരിഭ്രാന്തി. അന്ന് തുടർച്ചയായി ഫലങ്ങൾ അറിയിക്കുന്ന വാർത്താ ബുള്ളറ്റിനൊന്നുമില്ല. ഷോർട്ട് വേവിൽ ബി.ബി.സിയും മറ്റേതോ നിലയങ്ങളും ഉച്ചത്തിൽ വച്ച് വിശേഷങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു. റേഡിയോയ്ക്കു മുന്നിൽ തന്നെ കഴിച്ചു കൂട്ടി...
-രാത്രി അച്ഛനുമമ്മയും വന്നപ്പോൾ വലിയ പ്രശ്നമായി. അടിയന്തിരാവസ്ഥയുടെ ഹാങ്ങ്- ഓവർ അപ്പോഴും നിറഞ്ഞു നിന്നിരുന്നു. സർക്കാരുദ്യോഗസ്ഥരുടെ വീട്ടിൽ കരിങ്കൊടി ഉയർത്തിയതും , റേഡിയോ ഉച്ചത്തിൽ വച്ചതും അയലത്തുകാരെ ഭയെടുത്തിയിരുന്നു. ഇനി പട്ടാള ഭരണം വന്നാലോ എന്നായിരുന്നു, അവരുടെ പേടി.
-കുറേക്കാലം ഒരേ ശബ്ദങ്ങൾ മാത്രം കേട്ടു ശീലിച്ചവർക്ക് അങ്ങനെ വിഹ്വല ചിന്തകളുണ്ടാകാം.പ്രതികരണേശേഷി നഷ്ടമായവരായിരുന്നല്ലോ, അന്ന് കേരളീയരിൽ ഭൂരിപക്ഷവും!
വി.സാംബശിവന്റെ കഥാപ്രസംഗം പോലും നിരോധിച്ച്, അദ്ദേഹത്തെയും ജയിലിലടച്ച കാലമായിരുന്നു , അടിയന്തിരാവസ്ഥ . റേഡിയോ ഭരണകർത്താക്കൾക്ക് സ്തുതിഗീതമാലപിച്ച കാലം. ഏറെക്കാലെത്തെ ഇടേളയ്ക്കു ശേഷം സാംബശിവന്റെ കഥാപ്രസംഗം റേഡിയോയിൽ കേട്ടപ്പൊഴു ണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. മലയാറ്റൂരിന്റെ 'യന്ത്രം', ബിവ മൽ മിത്രയുടെ 'വിലയ്ക്കു വാങ്ങാം',' ഇരുപതാം നൂറ്റാണ്ട് ' തുടങ്ങിയ കഥകൾ കേൾക്കാൻ റേഡിയോയ്ക്കു ചുറ്റും നുറു കണക്കിനാളുകളായിരുന്നു, കാത്തിരുന്നത്. അന്ന് പാർക്കുകളിലും കവലകളിലും, പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സാംസ്കാരിക സംഘടനകളും റേഡിയോ സെറ്റുകൾ സ്ഥാപിച്ച്, മൈക്ക് വച്ചായിരുന്നു, റേഡിയോ പരിപാടികൾ കേൾപ്പിച്ചിരുന്നത്. ശമ്പളം നൽകി, റേഡിയോ ഓപ്പേറ്റർമാരെപ്പോലും നിയമിച്ചിരുന്നു. ഇന്നും പഴയ കാലത്തിെന്റെ ശേ ഷിപ്പുകളായി ചില സ്ഥലങ്ങളിൽ 'റേഡിയോ മുക്കുകൾ' നിലനില്ക്കുന്നു.
കഥാപ്രസംഗങ്ങൾ മാത്രമല്ല, ദൃക്സാക്ഷിവിവരണങ്ങളും ഏറെ ജനപ്രിയമായിരുന്നു. നെഹ്രുട്രോഫി വള്ളംകളി, ശബരിമല മണ്ഡലവിളക്ക്, തൃശൂർ പൂരം, സന്തോഷ് ട്രോഫി തുടങ്ങിയവയുടെ ആ വേശകരമായ ദൃക്സാക്ഷി വിവരണങ്ങൾ ജീവസ്സുറ്റ അനുഭവങ്ങളായിരുന്നു. അവ മനസിൽ കോറിയിട്ട വാങ്മയ ചിത്രങ്ങൾക്കെന്തൊരഴക്! നാഗവള്ളി, പി.ഡി. ലൂക്ക്, ഗ്രിഗറി, ജി.ബാലചന്ദ്രൻ, രാമചന്ദ്രൻ,സതീഷ് ചന്ദ്രൻ . വാക്കുകളിൽ മത്സരങ്ങുടെ മുഴുവൻ ഊർജ്ജവുമാവാഹിച്ച ആ ദൃക്സാക്ഷി വിവരണങ്ങൾക്ക് പകരം വയ്ക്കാൻ മറ്റൊന്നുമില്ല..അവരൊക്കെയും റേഡിയോ താരങ്ങളായിരുന്നു.
ഓണക്കാലത്ത് രാവിലെ
പ്രത്യേക കവിയരങ്ങുണ്ടാകും. 1982-ൽ കേട്ട്, ടു- ഇൻ-വണ്ണിൽ റെക്കാർഡ് ചെയ്ത്, ഏറെക്കാലം സൂക്ഷിച്ച ഒരു കവിതയുണ്ടായിരുന്നു - ഒ.എൻ.വിയുടെ 'ഭൂമിയ്ക്കൊരു ചരമഗീതം'.
1990കളിൽ ടെലിവിഷൻ വ്യാപകമായ കാലത്താണ് റേഡിയോയുടെ പ്രഭാവത്തിനിടിവുണ്ടായത്.
പത്രപ്രവർത്തകന്റെ കർമ കാണ്ഡമവസാനിപ്പിച്ച് ,1992-ൽ ഞാൻ ആകാശവാണി തൃശൂർ നിലയത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവായത് ഈ ഗ്രഹണകാലത്തായിരുന്നു. ഈ ശബ്ദം എന്നേയ്ക്കുമായി നിലയ്ക്കുമെന്ന് എല്ലാവരും ഭയപ്പെട്ടിരുന്ന കാലം.
റേഡിയോ സ്വീകരണ മുറിയിൽ നിന്ന് ബഡ് റൂമുകളിേലേക്കും പിന്നെ തട്ടിൻപുറത്തേക്കും പിൻതള്ളപ്പെട്ട കാലം.
ഗൃഹാതുരമായൊരോർമ്മയായി, വിസ്തിമൃതിയിലാഴ്ന്നു പോകാനായിരുന്നില്ല, പക്ഷേ,റേഡിയോയുടെ നിയോഗം.
ശബ്ദശുദ്ധി വരുത്തി, മധുരതരമായി അത് ശബ്ദിക്കാൻ തുടങ്ങി. പുനർ ജൻമം.
- മീഡിയം വേവ് പ്രക്ഷേപണത്തിലെ പൊട്ടലും ചീറ്റലും അപശബ്ദങ്ങളൊന്നുമില്ലാത്ത, സ്റ്റീരിയോ ശബ്ദ സൗകുമാര്യത്തോടെ, നവയൗവനമാർജ്ജിച്ച് റേഡിയോ പുനരവതരിച്ചു - എഫ്.എം നിലയങ്ങളിലൂടെ .
കേരളത്തിൽ അതിന് വഴിയൊരുങ്ങിയത് കൊച്ചിയിലായിരുന്നു. സംസ്ഥാനത്തെ ആദ്യ എഫ്. എം.നിലയം 1989 നവംബർ 1 ന് പ്രക്ഷേപണമാരംഭിച്ചത് പുതുയുഗപ്പിറവിയായി. സംസ്ഥാനത്തെ ആദ്യത്തെ പ്രാദേശിക നിലയവും അതായിരുന്നു. രണ്ടിലും പരിചിതമായ മുൻ മാതൃക ളൊന്നുമുണ്ടായിരുന്നില്ല. .
1994 ഡിസംബറിൽ തൃശൂരിൽ നിന്ന് ഞാനും , ദേവികുളത്ത് നിന്ന് ഡി.പരമേശ്വരൻ പോറ്റിയും എത്തുമ്പോൾ, കൊച്ചിയിൽ
വൈകുംന്നേരം മാത്രമുണ്ടായിരുന്ന പ്രക്ഷേപണം പ്രഭാതത്തിലും തുടങ്ങിയിട്ട് നാലു മാസമായിരുന്നു. അത് ശക്തി പെടുത്തി, നിലയം പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമാക്കുകയായിരുന്നു, ഞങ്ങളെ ഏല്പിച്ച ദൗത്യം.
ജനകീയ പ്രശ്നങ്ങളിലേക്ക് മൈക്കുമായി ഇറങ്ങി ചെന്ന തിരുവനന്തപുരം നിലയത്തിന്റെ 'പ്രഭാതഭേരി'യെ മാതൃകയാക്കി , നിലയം ആരംഭിച്ചപ്പോൾ മുതൽ 'ജനശബ്ദം' എന്നൊരു പരിപാടിയുണ്ടായിരുന്നു.
തിരസ്കൃരുടേയും പാർശ്വവല്കരിച്ചവരുടെയും ശബ്ദങ്ങൾ ഏറ്റെടുക്കാൻ മഖ്യധാരാമാദ്ധ്യമങ്ങൾ മടിച്ചു നില്ക്കുന്ന കാലമായിരുന്നു, അത്. പരമ്പരാഗതമായി റേഡിയോ കടന്നുചെല്ലാൻ മടിച്ചിരുന്ന രാഷ്ട്രീയ പ്രാധാന്യമുള്ള മേഖലകളിലേക്ക് ഇറങ്ങി ചെല്ലാനും, പ്രശ്നങ്ങളെ അ പ്രഗ്രഥിച്ച്, ചടുലമായ ഭാഷയിൽ അവതരിപ്പിക്കാനും 'സമകാലികം' എന്ന പ്രതിദിന പരിപാടി ആരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു വേണ്ടി കുടിയിറക്കെപ്പെട്ടവരുേടേയും, കുടിവെള്ളത്തിനു വേണ്ടി സമരം ചെയ്യുന്ന വൈപ്പിൻ നിവാസികളുേടേയും, സംഘടിച്ചതിന്റെ പേരിൽ പൊലീസ് പീഡനമേല്ക്കേണ്ടി വന്ന ലൈംഗികത്തൊഴിലാളികളുേടേയുമൊക്കെ ശബ്ദങ്ങൾ ദിവസവും റേഡിയോയിൽ ശക്തമായി മുഴങ്ങിത്തുടങ്ങി.
കണ്ണൂരിലെ ബോംബാക്രമണത്തിൽ കാല് നഷ്ടമായ അസ്നയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ഒരാശുപത്രിയിൽ കൊണ്ടുവന്നപ്പോൾ,അവിടെയെത്തി, ഉറ്റവരുടെ പ്രതികരണങ്ങൾ ശബ്ദലേഖനം ചെയ്ത്, ,'അസ്ന കരയുന്നു' എന്ന പേരിൽ, അടുത്തദിവസം പ്രക്ഷേപണം ചെയ്തപ്പോൾ,അതു കേട്ടവർ ഞടുങ്ങി. മുഖ്യധാരാ മാധ്യമങ്ങൾ അത് ഏറ്റെടുത്തു. ചികിത്സ കഴിഞ്ഞ് ആ കുട്ടി മടങ്ങിയപ്പോൾ , അക്രമ രാഷ്ട്രീയെത്തെ ശക്തമായി അപലപിച്ചു കൊണ്ട് 'അസ്ന മടങ്ങുന്നു' എന്ന പരിപാടിയും പ്രക്ഷേപണം ചെയ്തു.
സർക്കാർ മാദ്ധ്യമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് , എങ്ങും തൊടാത്ത മൃദുലമായ വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന, നിരുപദ്രവകരമായ മാദ്ധ്യമം, inconsequential medium,എന്ന ദുഷ്പേര് മാറ്റിയത് ഈ എഫ്.എം നിലയമാണ്. ജനകീയ മാദ്ധ്യമം എന്നും ജനപക്ഷത്തു തന്നെ ഉറച്ചുനില്ക്കണമെന്ന മാധ്യമ ധർമ്മം വിജയകരമായി പരീക്ഷിക്കപ്പെട്ട പുതുമയാർന്ന മറ്റു ധാരാളം പരിപാടികളും ഇവിടെ ആരംഭിച്ചു. നിയമസഭാ തെരെഞ്ഞെടുപ്പിന് മുൻപ് വോട്ടർമാർ തങ്ങളുടെ എം.എൽ.എ.മാരോട് ചോദ്യങ്ങൾ ചോദിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ പള്ളുരുത്തി എം.എൽ.എ പറഞ്ഞതിപ്പോഴും ഓർമയുണ്ട് : രാത്രി രഹസ്യമായാണ് വീട്ടിൽ പോകുന്നത്. കുടിവെള്ളക്ഷാമം കാരണം പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങൾ. അവർ കൈ വയ്ക്കും..
പരിപാടിയിൽ അവർ തങ്ങളുടെ ജനപ്ര പ്രതിനിധിയെ വിചാരണ ചെയ്തു.
ഹൈക്കോടതി വിധികൾ ഉൾക്കൊള്ളുന്ന പ്രതിദിന ബുള്ളറ്റിനുകൾ, ആശുപത്രികൾ, ടെലിവിഷൻ സെറ്റ് നിർമ്മാതാക്കൾ, വില്പക്കാർ തുടങ്ങിയവർക്കെതിരായ ഉപ ഭോക്തൃ തർക്ക ഫോറം വിധികൾ തുടങ്ങിയവ ഉൾപ്പെടുന്ന 'നിയമവേദി' പരിപാടിയും റേഡിയോയെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവന്നു.
പരാതികൾക്ക് മറുപടി പറയാൻ വന്ന എറണാകുളം ആർ.ടി. ഓയോട് ,'നിങ്ങൾക്കെത്ര രൂപ ശമ്പമുണ്ട്? ആഢംബരക്കാറ് വാങ്ങാൻ എവിടുന്ന് പണം കിട്ടി?' എന്ന് ചോദിക്കാൻ സാധാരണക്കാരനായ ഒരു ശ്രോതാവിനെ ശാക്തീകരിക്കുന്നിടത്താണ് മാധ്യമം ധാർമ്മിക വിജയം നേടുന്നത്. ഇത്തരം അജ്ഞാത ശബ്ദങ്ങളെപ്പോലും അഴിമതിക്കാർക്ക് ഭയക്കേണ്ടിവരുമെന്ന ഗുണപാഠം ബന്ധപ്പെട്ടവർ അന്ന് പഠിച്ചിരിക്കണം : റേഡിയോ വെറുമൊരു പാട്ടുപെട്ടിയല്ലെന്നും.
പില്ക്കാലത്ത് മഞ്ചേരി എഫ് എം. നിലയം ചുരുങ്ങിയ കാലം കൊണ്ട് മലബാറിലെ വലിയ ജനകീയ മാദ്ധ്യമായി വളർന്നു വന്നതു് ഇത്തരം ഒട്ടേറെ ജനപക്ഷപ്രക്ഷേപണങ്ങളിലൂട
യാണ്.
നാവില്ലാത്തവരുടെ നാവാകുന്ന മാധ്യമങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. (നവമാദ്ധ്യമങ്ങളിലൂടെ ലോകെമെമ്പാടും ഇപ്പോൾ അത് തെളിയിക്കപ്പെട്ടു കഴിഞ്ഞു).
തങ്ങളുടെ ശബ്ദം റേഡിയോയിൽ കേൾക്കുമ്പോൾ 'ഇതെന്റെ മാധ്യമമാണ് ' എന്ന് നിസ്വരായ ഓരോരുത്തർക്കും തോന്നും. പണ്ട്, മഹാകവി അക്കിത്തം,
'എന്റെയല്ലെന്റയല്ലീ കൊമ്പനാനകൾ' എന്നെഴുതിയത്, മനസാക്ഷിക്കു നിരക്കാത്തതെഴുതി മടുത്തിട്ട്, സ്ഥാപനത്തോടുണ്ടായ അന്യവല്ക്കരണം കാരണമായിരുന്നിരിക്കാം. ഇതെന്റേതു കൂടിയാണെന്ന് തോന്നിക്കുന്ന വിശ്വാസം -sense of belongingness- ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല.
അവിടെയാണ് , മാധ്യമ പ്രളയങ്ങൾക്ക് നടുവിലും രണ്ടാം വരവിൽ ആകാശവാണി നിലയങ്ങൾ വേറിട്ടു നില്ക്കുന്നത്.
ഫോൺ - ഇൻ, ഫോൺ - ഔട്ട് പരിപാടികൾ ഒരിക്കെങ്കിലും കേൾക്കുന്നവർക്ക് റേഡിയോയും ശ്രോതാക്കളുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം അനുഭവിച്ചറിയാം. ഒരുറ്റ ചങ്ങാതിയോട് സംസാരിക്കുന്നതു പോലെ എല്ലാം തുറന്നു പറയും , അവർ. പതിനാലു വർഷം നീണ്ട , കോഴിക്കാട് നിലയത്തിൽ ആർ. കനകാംബരൻ അവതരിപ്പിച്ച 'ഹലോ,ഇഷ്ട ഗാനം' ഇതിന്റെ ഉത്തമോദാഹരണം. കൊച്ചി എഫ്.എം നിലയത്തിൽ തെന്നൽ ആങ്കർ ചെയ്ത സമാനമായ പരിപാടിയും ഏറെ ജനപ്രിയമായിരുന്നു. കോഴിക്കോട് നിലയത്തിൽ തന്നെ ബോബി.സി മാത്യുവും വി.പ്രീതയും അവതരിപ്പിക്കുന്ന ഫോൺ- ഇൻ പരിപാടിയും മഞ്ചേരി എഫ് . എം നിലയത്തിലെ ആറ് ഫോൺ - ഇൻ പരിപാടികളും ശ്രദ്ധേയമാകുന്നത് ഇക്കാരണത്താലാണ്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവർ, പ്രത്യേകിച്ച് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർ തങ്ങളുടെ മനസിന്റെ വിങ്ങൽ ഇറക്കി വയ്ക്കുന്നതിവിടെയാണ്. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടവർ, ആരും തുണയില്ലാത്തവർ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ ... ഇവരുമായുള്ള സംഭാഷണങ്ങൾ നാം ജീവിക്കാത്ത അനേകം ജീവിതങ്ങൾ നമ്മെ അനുഭവിപ്പിക്കും.
ഒരു ടെലിവിഷൻ ചാനലിനും ഒരു അച്ചടി മാദ്ധ്യമത്തിനും സ്വകാര്യ റേഡിയോ ചാനലുകൾക്കും ഈ വിശ്വാസ്യത നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. മാദ്ധ്യമ വിദഗ്ദ്ധർ പഠന വിഷയമാക്കേണ്ടതാണിക്കാര്യം.
ഇന്നും തപാലാഫീസിൽ പോയി കാർഡ് വാങ്ങി, റേഡിയോ നിലയങ്ങൾക്ക് കത്തെഴുതുന്നവരുണ്ട്. സാക്ഷരതായജ്ഞത്തിൽ നവ സാക്ഷരരായവർ പണ്ട് ആകാശവാണി നിലയങ്ങളിേലേക്ക് കത്തുകളെഴുതിയായിരുന്നു , അക്ഷരങ്ങളുറപ്പിച്ചത്. ആ കത്തുകൾ വായിച്ച് മനസിലാക്കുന്നതിന് പ്രത്യേക വൈദഗ്ധ്യം ആവശ്യമുണ്ടായിരുന്നു. ഇന്നും ആ ഗണത്തിലുള്ള കത്തുകൾ വരുന്നുണ്ട്. ഹൃദയം കൊണ്ടാണവ സംസാരിക്കുന്നത്.
എന്നും മുടങ്ങാതെ ഈ കത്തുകൾ വായിക്കുന്നത് ശീലമാക്കിയയാളാണ് ഞാൻ.ആകാശവാണിയിലെ ഒരു ദിവസവും ഈ എഴുത്തുകളിലൂടെ സഞ്ചരിക്കാതെ പൂർണ്ണമാവില്ല.
കൊച്ചി എഫ്.എം. നിലയത്തിൽ, രണ്ട് ദശാബ്ദം മുൻപ്, ശ്രോതാക്കൾ ആവശ്യെപ്പെടുന്ന ഗാനങ്ങൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങിയപ്പോൾ, അജ്ഞാതയായ ഒരമ്മ ആവശ്യപ്പെട്ടത് ഒരു താരാട്ടുപാട്ടായിരുന്നു :
എന്റെ മകൻ കുട്ടിയായിരിക്കെ ഞാനവനെ എന്നും പാടിയുറക്കിയിരുന്ന പാട്ടാണിത്. ഇപ്പോൾ ആ പാട്ട് എവിടെയും കേൾക്കാറില്ല. ദയവായി ഇത് നിങ്ങൾ എനിക്കായി ഒരിക്കലെങ്കിലും കേൾപ്പിക്കണം. എനിക്കത് കേൾക്കണം - ഒപ്പം കേൾക്കാൻ അവനില്ല. എന്റെ മകൻ മരിച്ചു പോയി.....
- ആ ഹൃദയ സ്പന്ദനങ്ങൾ നിലയ്ക്കുന്നില്ല.
ഓർമ്മകളിലിങ്ങനെ ശബ്ദങ്ങളുടെ നിലയ്ക്കാത്ത ഓർക്കസ്ട്രയുണ്ട്......
അദൃശ്യമായൊരശരീരിയായി ഇനിയുമാശബ്ദങ്ങൾ തലമുറകളിലേക്ക് പ്രസരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കും..
********************
(ആകാശവാണി മഞ്ചേരി എഫ്.എം,തൃശൂർ, കോഴിക്കോട് നിലയങ്ങളുടെ മുൻ പ്രോഗ്രാം മേധാവിയാണ് ലേഖകൻ . ഫോൺ 944728100)
No comments:
Post a Comment