ആകാശവാണി എന്നാൽ
ആകാശത്തു നിന്നുള്ള ശബ്ദം
അഥവാ അശരീരി.
ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്കു നേരെയെത്തുന്ന
ശബ്ദം. ഇന്ത്യാക്കാർ ഈ അശരീരി ആദ്യം കേട്ടത് 1923 ജൂണിലായിരുന്നു. റേഡിയോപ്രക്ഷേപണത്തിൽ കൗതുകംമൂത്ത്, ഒരുപറ്റം ആളുകൾ ചേർന്ന് ബോംബെയിൽ സ്ഥാപിച്ച റേഡിയോ ക്ലബ്ബായിരുന്നു ആദ്യത്തെ റേഡിയോ പ്രക്ഷേപണത്തിനു വഴിയൊരുക്കിയത്. ഏതാനും കിലോമീറ്ററുകൾ മാത്രമായിരുന്നു പ്രക്ഷേപണപരിധി. എന്തായാലും, തുടക്കം മോശമായില്ല. അക്കൊല്ലം നവംബറിൽത്തന്നെ
കൽക്കത്തയിലും റേഡിയോ പ്രക്ഷേപണം തുടങ്ങി. അടുത്തവർഷം ജൂലൈ 31 ന്
മദ്രാസ് പ്രസിഡൻസി റേഡിയോ ക്ലബ്ബും റേഡിയോ പ്രക്ഷേപണം തുടങ്ങി.
1927 ജൂലൈ 23 ന് ഇന്ത്യൻ ബ്രോഡ്
കാസ്റ്റിങ് കമ്പനി (ഐ.ബി.സി)
നിലവിൽ വന്നു. അതോടെ റേഡിയോപ്രക്ഷേപണത്തിന് ഒരു ഔദ്യോഗികരൂപം കൈവന്നു. അതിന്റെ കീഴിൽ ബോംബെയിലാരംഭിച്ച റേഡിയോനിലയം ഉദ്ഘാടനം ചെയ്തത് വൈസ്രോയി
ലോർഡ് ഇർവിനായിരുന്നു. ആ വർഷം ആഗസ്റ്റ് 26 ന് കൽക്കത്തയിലും സർക്കാർ
റേഡിയോ നിലയം തുടങ്ങി. പക്ഷേ, ഇതു രണ്ടും അധികകാലം നീണ്ടുനിന്നില്ല. 1930 മാർച്ച് 1 ന് ഐ.ബി.സി നിർത്തലാക്കപ്പെട്ടു.
തുടർന്ന്, അക്കൊല്ലം ഏപ്രിൽ 1 ന് ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ്ങ് സർവീസ് നിലവിൽ വന്നു. തൊഴിൽ-വ്യവസായ വകുപ്പിന്റെ
കീഴിലായിരുന്നു അത്. ലയണൽ ഫീൽഡൺ ആദ്യത്തെ കൺട്രോളർ ഓഫ് ബ്രോഡ്കാസ്റ്റിങ്ങായി ചുമതലയേറ്റു. അങ്ങനെ,ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം വ്യാപകമാകാൻ തുടങ്ങി.
*ആകാശവാണി വരുന്നു*
'ആകാശവാണി' എന്ന പേര്
റേഡിയോ പ്രക്ഷേപണത്തിൽ ആദ്യം ഉപയോഗിച്ചത് മൈസൂരിലായിരുന്നു.
തന്റെ വസതിയായ വിത്തൽ വിഹാറിൽ 1935 സെപ്തംബർ 30 ന് മൈസൂർ മഹാരാജാസ് കോളജ് പ്രിൻസിപ്പലും സൈക്കോളജി പ്രൊഫസറുമായിരുന്ന
ഡോ. എം .വി ഗോപാലസ്വാമി സ്ഥാപിച്ച സ്വകാര്യ റേഡിയോ നിലയത്തിൽ നിന്നാണ്
“ആകാശവാണി' എന്ന പേരിന്റെ തുടക്കം.ഫിലിപ്സിന്റെ ഒരു മിനി ട്രാൻസ്മിറ്റർ അഥവാ പ്രക്ഷേപിണി ഉപയോഗിച്ച് ദിവസവും ഒരു മണിക്കൂർ, ഷോർട്ട് വേവിലൂടെ
വിദ്യാഭ്യാസപരിപാടികൾ അദ്ദേഹം പ്രക്ഷേപണം ചെയ്തു. ആറു വർഷം ആ റേഡിയോനിലയം അദ്ദേഹം ഒറ്റയ്ക്ക് തന്നെ നടത്തി. പിന്നീട് അത് മൈസൂർ മുൻസിപ്പാലിറ്റിക്ക് കൈമാറുകയായിരുന്നു. 1942 ജനുവരി 1 ന് മൈസൂർ
മഹാരാജാവ് റേഡിയോനിലയം ഏറ്റെടുത്തു.ഗോപാലസ്വാമിയുടെ സഹപ്രവർത്തകനായ
പ്രൊഫ. എൻ കസ്തൂരി റേഡിയോനിലയത്തിന്റെ ചീഫ് എക്സിക്യൂട്ടീവായി
ചുമതലയേറ്റു. കുറച്ചുകാലത്തേക്ക് ഡോ.ഗോപാലസ്വാമി ഡയറക്ടറായി തുടർന്നു.
ഇക്കാലത്താണ് റേഡിയോനിലയത്തിന്
അനുയോജ്യമായൊരു പേര് വേണമെന്ന നിർദ്ദേശം ഉയരുന്നത്. “ആകാശവാണി'
എന്ന പേര് കണ്ടെത്തിയത് ആരാണെന്നത് ഇപ്പോഴും തർക്കവിഷയമാണ്.
എന്തായാലും എൻ. കസ്തൂരിയുടെ
കാലത്താണ് മൈസൂർ റേഡിയോനിലയം
"ആകാശവാണി' എന്ന് അറിയപ്പെട്ടു
തുടങ്ങിയത്.
മഹാകവി രവീന്ദ്രനാഥ ടാഗോർ
ഇക്കാലത്ത് “ആകാശവാണി' എന്ന പേരിൽ ഒരു കവിത എഴുതിയിരുന്നു. 1938 -ൽ കൽക്കത്തയിലെ ആൾ ഇന്ത്യ റേഡിയോയുടെ ഷോർട്ട് വേവിലുള്ള പ്രക്ഷേപണത്തിന്റെ
ഉദ്ഘാടനത്തിന് അദ്ദേഹം ആ കവിത വായിച്ചു.അതിനാൽ “ആകാശവാണി' എന്ന പേര്
അദ്ദേഹത്തിന്റെ സംഭാവനയാണെന്നു
വാദിക്കുന്നവരുമുണ്ട്.
1936 ജൂൺ 8 ന് ഇന്ത്യ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ്ങ് സർവീസ് ആൾ ഇന്ത്യ റേഡിയോ ആയി മാറി. സ്വാതന്ത്ര്യലബ്ധിക്കു
ശേഷം, 1956 ലാണ് ആൾ ഇന്ത്യ റേഡിയോയ്ക്ക്
'ആകാശവാണി' എന്ന പേരു കൂടി ഔദ്യോഗികമായി
സ്വീകരിക്കപ്പെട്ടത്.
സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ആൾ ഇന്ത്യ റേഡിയോയുടെ കീഴിൽ ഇന്ത്യയിൽ
ആറും പാകിസ്ഥാനിൽ മൂന്നും റേഡിയോനിലയങ്ങളാണുണ്ടായിരുന്നത് : ഡൽഹി,ബോംബെ, കൽക്കത്ത, മദ്രാസ്, തിരുച്ചിറപ്പള്ളി, ലക്നൗ എന്നിവിടങ്ങളിലായിരുന്നു
ഇന്ത്യയിലെ നിലയങ്ങൾ. എന്നാൽ, നാട്ടുരാജ്യങ്ങളുടെ കീഴിൽ തിരുവനന്തപുരത്തുൾപ്പടെ ചില ചെറുനിലയങ്ങളും പ്രവർ
ത്തിച്ചിരുന്നു. അതാണ് 1943 മാർച്ച് 12 ന് ആരംഭിച്ച തിരുവിതാംകൂർ റേഡിയോ.
സ്വാതന്ത്ര്യാനന്തരം ആൾ ഇന്ത്യ റേഡിയോയുടെ വളർച്ച
അത്ഭുതാവഹമായിരുന്നു. ഇന്ന് ഇന്ത്യയിലെമ്പാടുമായി ആകാശവാണിക്ക് 414 നിലയങ്ങളുണ്ട്. മഞ്ഞുമൂടിയ ഹിമാലയൻ മലനിരകളിലെ കാർഗിലിലും ബംഗാൾ ഉൾക്കടലിലെ
ആന്തമാൻ ദ്വീപസമൂഹങ്ങളുടെ തലസ്ഥാനമായ പോർട്ട്ബ്ലയറിലും ലക്ഷദ്വീപിലെ കവരത്തിയിലുമടക്കം വിദൂരസ്ഥവും അവികസിത
വുമായ പ്രദേശങ്ങളിൽ വരെ റേഡിയോനിലയങ്ങളുണ്ട്. അവ 23 ഭാഷകളിൽ നിത്യവും പരിപാടികൾ പ്രക്ഷേപണം
ചെയ്യുന്നു. മിനിക്കോയിക്കാരുടെ മഹൽ,ആന്തമാനിസ്, നിക്കോബാറിസ്, കൊങ്കണി,സാന്താൾ, മണിപ്പൂരി, കാശ്മീരി, ഭോജ്പുരി
എന്നിങ്ങനെ വളരെക്കുറച്ചാളുകൾ സംസാരിക്കുന്ന പ്രാദേശികഭാഷകളിലും അവയുടെ
രൂപഭേദങ്ങളിലും വരെ ആകാശവാണി പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നു. ലിപി
പോലുമില്ലാത്ത ധാരാളം ഭാഷകളും അവയുടെ കലാസാംസ്കാരികപൈതൃകവും ശബ്ദരൂപങ്ങളായി സംരക്ഷിക്കപ്പെടുന്നത് ഈ
റേഡിയോപ്രക്ഷേപണങ്ങളിലൂടെയാണ്.
പ്രത്യേക വാർത്താ ബുള്ളറ്റിനുകൾ തുടങ്ങി സംസ്കൃതത്തെ പുനരുജ്ജീവിപ്പിക്കാനും
ആകാശവാണിക്കു കഴിഞ്ഞു. പുതിയ അനേകായിരം പദങ്ങളും പ്രയോഗങ്ങളും അങ്ങനെ സംസ്കൃതഭാഷയിൽ കുടിയേറി.
ആകാശവാണി, അപ്രത്യക്ഷമായിക്കൊണ്ടിരുന്ന നാടൻ സംഗീതത്തെയും മറ്റനവധി കലാരൂപങ്ങളേയും എല്ലാ വിഭാഗത്തിനും പരിചയപ്പെടുത്തി. 'വിവിധഭാരതി' എന്ന ജനപ്രിയ വിനോദചാനലിലൂടെ 1957 മുതൽഹിന്ദി ചലച്ചിത്രഗാനങ്ങളെ ഇന്ത്യ മുഴുവൻ പ്രചരിപ്പിച്ചു. രാജ്യത്തിന്റെ ഐക്യം
ഊട്ടിയുറപ്പിക്കാൻ സംഗീതത്തിനു കഴിയുമെന്നു നിസ്സംശയം തെളിയിക്കപ്പെട്ടു. ഫുട്ബാൾ,ക്രിക്കറ്റ് കളികളുടേയും ദേശീയ, പ്രാദേശിക ഉത്സവങ്ങളുടേയും ദൃക്സാക്ഷിവിവരണങ്ങളും ഈ ഐക്യത്തെ ശക്തിപ്പെടുത്തുന്ന
തിൽ പങ്കുവഹിക്കുന്നുണ്ട്.
*മഹാത്മാഗാന്ധി സ്റ്റുഡിയോയിൽ*
ദേശീയദുരന്തങ്ങൾ ഉണ്ടാകുമ്പോൾ
റേഡിയോ വലിയ സഹായമാണ് ചെയ്തിരുന്നത്. ഇന്ത്യാവിഭജനകാലത്ത് പാകിസ്ഥാനിൽ നിന്നെത്തിയ അഭയാർത്ഥികളെ താത്
ക്കാലികമായി പാർപ്പിച്ചിരുന്ന ഹരിയാനയിലെ
കുരുക്ഷേത്രത്തിലെത്താൻ മഹാത്മാഗാന്ധിക്കു കഴിഞ്ഞില്ല. അദ്ദേഹം 1947 നവംബർ 12ന് ആകാശവാണിയുടെ ഡൽഹി സ്റ്റുഡിയോയിൽ നടത്തിയ പ്രാർത്ഥനായോഗത്തിലൂടെ
അവരോടു സംസാരിച്ചു. അദ്ദേഹത്തിന്റെ ഒരേയൊരു ആകാശവാണി സന്ദർശനമായിരുന്നു , ഇത്.
ഈ ചരിത്ര സന്ദർശനത്തിന്റെ സ്മരണ പുതുക്കാൻ 2000 മുതൽ എല്ലാ വർഷവും
ഈ ദിവസം പൊതുജന സേവന പ്രക്ഷേപണ ദിനമായി (Public Service Broadcasting Day)
ആചരിച്ചു വരുന്നു.
വർഗ്ഗീയ ലഹളകളാൽ കലുഷിതമായിരുന്ന സ്വാതന്ത്യാനന്തര കാലത്ത്, ഗാന്ധിജിയുടെ പ്രാർത്ഥനായോഗങ്ങളിലെ പ്രസംഗങ്ങൾ ശബ്ദലേഖനം ചെയ്ത് ഇന്ത്യയിലെ എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ
വാക്കുകൾ ലഹളകളുടെ കാഠിന്യം കുറയ്ക്കാൻ വലിയൊരളവോളം സഹായിച്ചിട്ടുണ്ട്.
*മദ്രാസിൽ നിന്ന് തുടക്കം*
റേഡിയോ മലയാളത്തിൽ ശബ്ദിക്കാൻ തുടങ്ങിയത് 1939 ലെ തിരുവോണനാളിലായിരുന്നു. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ
ഭാഗമായിരുന്ന മലബാർ പ്രവിശ്യയിലുള്ള പാലക്കാട്ടെ കൊല്ലങ്കോട് രാജാവ് സർ വാസുദേവരാജയുടെ ഒരു സന്ദേ
ശത്തോടെ മദ്രാസ് നിലയത്തിൽ നിന്നായിരുന്നു ആദ്യത്തെ മലയാളം റേഡിയോപ്രക്ഷേപണം. അവിടെ പ്രോഗ്രാം അസിസ്റ്റന്റായിരുന്ന
ജി.പി.എസ് .നായരായിരുന്നു അതിന് മുൻകൈയെടുത്തത്.ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണത്തിന്റെ കുലപതിമാരിലൊരാളാ
യിരുന്നു, അദ്ദേഹം.
മദ്രാസ് മലയാളിസമാജത്തി
ന്റെ ഭാരവാഹിയായിരുന്ന കെ. പത്മനാഭൻനായർ പ്രൊഡക്ഷൻ അസിസ്റ്റന്റായി മലയാള പ്രക്ഷേപണത്തെ സമ്പന്നമാക്കി. പ്രക്ഷേപണ ചരിത്രത്തിൽ അദ്വിതീയ സ്ഥാനമാണ് അദ്ദേഹത്തി
ന്റേത്. തമ്പുര ആർട്ടിസ്റ്റായി കെ.രാഘവൻ,തന്റെ സംഗീത ജീവിതം ആരംഭിച്ചതും പി ഭാസ്കരൻ റേഡിയോയ്ക്കായി ഗാനങ്ങളെഴുതിത്തുടങ്ങുന്നതും
പി.ലീല ഗായികയായി അറിയപ്പെടാൻ തുടങ്ങിയതും മദ്രാസ് നിലയത്തിലെ മലയാളം പരിപാടികളിലൂടെയാണ്.
മദ്രാസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഒരു പറ്റം മാതൃഭാഷാസ്നേഹികൾ റേഡിയോ നാടകങ്ങളും സംഗീതശില്ലങ്ങളും അവതരിപ്പിച്ചു. മലയാള
പ്രക്ഷേപണത്തിലെ ആദ്യ ചുവടുവപ്പുകൾ .
കേരളത്തിൽ ആദ്യത്തെ റേഡിയോനിലയം
തുടങ്ങുന്നത് തിരുവനന്തപുരത്ത് . . തിരുവിതാംകൂർ രാജാവിന്റെ കാലത്ത്,1943 മാർച്ച് 12 നായിരുന്നു തുടക്കം.പേര്,ട്രാവൻകൂർ റേഡിയോ. മലയാളം, തമിഴ്,ഇംഗ്ലീഷ് ഭാഷ
കളിയിലായിരുന്നു, പരിപാടികൾ. ഇപ്പോഴത്തെ എം. എൽ.എ ഹോസ്റ്റൽ നിൽക്കുന്ന സ്ഥലത്തായിരുന്നു സ്റ്റുഡിയോ. 1950 ൽ ഈ നിലയം ഏറ്റെടുത്ത് , ആകാശവാണിയുടെ
ഭാഗമാക്കുന്നതിനായി ജി. പി .എസ് നായർ സ്പെഷ്യൽ ഓഫീസറായി നിയോഗിക്കപ്പെട്ടു.
അദ്ദേഹമാണ് തിരുവനന്തപുരം ആകാശവാണിനിലയം, സർ സി. പി രാമസ്വാമി അയ്യരുടെ
ഔദ്യോഗിക വസതിയായിരുന്ന വഴുതക്കാട്ടെ 'ഭക്തിവിലാസം' കൊട്ടാരത്തിലേക്കു മാറ്റി
സ്ഥാപിച്ചത്. ആദ്യകാല സിനിമാഗാനരചയിതാവായ തിരുനയിനാർക്കുറിച്ചി മാധവൻനായർ, എസ്. രാമൻകുട്ടി നായർ, ജഗതി എൻ.
കെ ആചാരി തുടങ്ങിയവരെ നിയമിച്ചതും അദ്ദേഹമായിരുന്നു.
1950 ഏപ്രിൽ 14 ന് ആകാശവാണി കോഴിക്കോട് നിലയം സ്ഥാപിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. ഒപ്പം,കെ. പത്മനാഭൻ നായരും .
,മദിരാശിയിൽ നിന്ന്,
ഗാനരചിതാവും കവിയുമായ പി.ഭാസ്കരനെ നാട്ടിലേക്കു കൂട്ടിക്കൊണ്ടു വന്ന്, ആകാശവാണിയിൽ നിയമിച്ചു. തുടർന്ന് പി.സി കുട്ടിക്കൃഷ്ണൻ (ഉറൂബ്), തിക്കോടിയൻ, ബി.എ ചിദംബരനാഥ് തുടങ്ങിയവരെയും
അവിടെ നിയമിക്കുകയുണ്ടായി. എൻ.എൻ കക്കാട്, അക്കിത്തം, കെ.എ കൊടുങ്ങല്ലൂർ, കെ രാഘവൻ, കെ .പി ഉദയഭാനു തുടങ്ങി സാഹിത്യകലാരംഗത്തെ പ്രതിഭ
കളുടെ വൻനിര കോഴിക്കോട് ആകാശവാണി നിലയത്തെ ധന്യമാക്കി.
കേരളത്തിലെ മൂന്നാമത്തെ ആകാശവാണി നിലയം തൃശൂരിൽ 1956 നവംബർ 4 ന് പ്രക്ഷേപണം ആരംഭിച്ചു. രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിട്ട നാളുകളായിരുന്നു അത്.
നെല്ലുൽപ്പാദനം കൂട്ടാൻ കൂടുതൽ സ്ഥലങ്ങളിൽ കൃഷി ഇറക്കാൻ ഭാരതസർക്കാർ പ്രചാരണം തുടങ്ങി. അതിനുപകരിക്കുന്ന
വിവരങ്ങൾ കർഷകർക്കു നൽകാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 10 റേഡിയോ നിലയങ്ങൾ തുടങ്ങി. തൃശൂർ നിലയവും ഇതിന്റെ ഭാഗമായിരുന്നു. 1965 ൽ 'വയലും വീടും' എന്ന
പ്രതിദിനകാർഷികപരിപാടിയിലൂടെയായിരുന്നു സർക്കാർ കർഷകരുമായി സംവേദിച്ചത്. കേരളത്തിലെ മാധ്യമങ്ങളിലെ ആദ്യ പ്രതിദിനകാർഷിക
പരിപാടിയായിരുന്നു അത്. പിൽക്കാലത്ത് കൃഷിപാഠപരമ്പര തുടങ്ങിയതും തൃശൂർ നിലയമായിരുന്നു.
*എഫ് എം വരുന്നു*
1977 ജൂലൈ 23 ന് മദ്രാസിൽ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ എഫ്.എം. പ്രക്ഷേപണം ആരംഭിക്കുന്നത്. പിന്നീട് പ്രാദേശിക നിലയങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എഫ്.എം നിലയങ്ങൾ ഉയർന്നുതുടങ്ങി.
റേഡിയോ പ്രക്ഷേപണത്തിൽ പുതിയൊരു യുഗത്തിന്റെ തുടക്കമായിരുന്നു അത്.
ഫ്രീക്വൻസി മോഡുലേഷൻ (Frequency Modulation) എന്ന പുതിയ പ്രക്ഷേപണസങ്കേതത്തിന്റെ ശബ്ദവ്യക്തത പുതിയ ശ്രവ്യാനുഭവം ശ്രോതാക്കൾക്കു സമ്മാനിച്ചു. അതുവരെ മീഡിയംവേവ് - ഷോർട്ട് വേവ് നിലയങ്ങളിലൂടെ, പലപ്പോഴും പൊട്ടലും ചീറ്റലുമൊക്കെ
ചേർന്ന് ശബ്ദായമാനമായ പ്രക്ഷേപണം കേട്ടുശീലിച്ചവരെ, ഒരു ടേപ്പ് റിക്കാർഡറിൽ നിന്ന്
കേൾക്കുന്ന ശബ്ദസൗകുമാര്യത്തോടെയുള്ള പാട്ടുകളും പ്രഭാഷണങ്ങളും ഏറെ ആകർഷിക്കാൻ തുടങ്ങി.
കേരളത്തിലെ ആദ്യത്തെ എഫ്. എം റേഡിയോ നിലയം 1989 നവംബർ 1 ന് കൊച്ചിയിലാണ് പ്രക്ഷേപണം തുടങ്ങിയത്. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടും
ഭരണാധികാരികളെ നിശിതമായി വിമർശിച്ചു കൊണ്ടും, വ്യത്യസ്ത സംഗീതധാരകളെ
പരിചയപ്പെടുത്തിക്കൊണ്ടും ശ്രോതാക്കളുടെ ശബ്ദങ്ങളും നിരീക്ഷണങ്ങളും കൂടി ഉൾപ്പെ
ടുത്തിക്കൊണ്ടുമുള്ള കൊച്ചി നിലയത്തിന്റെ പുതിയ പരിപാടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒന്നോ രണ്ടോ ജില്ലകൾക്കു വേണ്ടിയുള്ള, പ്രാദേശിക നിലയം(local radio station) ആണ് കൊച്ചി.തുടർന്ന്, 2006-ൽ മഞ്ചേരിയിൽ സ്ഥാപിക്കപ്പെട്ടതും പ്രാദേശിക നിലയം തന്നെ.
ഇവയുടെ ഉള്ളടക്കം ആ പ്രദേശത്തിലെ ജനജീവിതത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ളവയായതിനാൽ ഈ പ്രക്ഷേപണത്തെ നാരോകാസ്റ്റിങ്ങ് (narrow casting) എന്ന് പറയുന്നത്. അതിനെക്കാൾ വളരെ പരിമിതമായ ഭൂപ്രദേശത്തു
മാത്രം ലഭിക്കുന്നവയാണ് 2006-ൽ ആരംഭിച്ച കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ. പരമാവധി 20 കിലോമീറ്റർ മാത്രമാണ് ഇവയുടെ പ്രക്ഷേപണ പരിധി. ഒരു ചെറിയ ജന സമൂഹത്തിന്റെ സ്വന്തം റേഡിയോയാണിവ. അവരുടെ നാട്ടുഭാഷയിൽ അവർ തന്നെ
തയ്യാറാക്കുന്ന പരിപാടികൾ. സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയാണ്
ഈ ചെറു റേഡിയോ നിലയങ്ങളുടെ നടത്തിപ്പുകാർ. റേഡിയോ ഡി.സിയാണ് (കഴക്കൂട്ടം), കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റിറേഡിയോ . മാനന്തവാടിയിലെ റേഡിയോ മാറ്റൊലി അടക്കം ഇന്ന് അവയുടെ എണ്ണം 12.
കേരളത്തിൽ റേഡിയോ എന്നാൽ
ആകാശവാണി മാത്രമല്ലാതായത് 2008 ൽ , കോഴിക്കാട് 'റേഡിയോ മാംഗോ'ആരംഭിച്ചതോടുകയാണ്. ഇന്ന് 20-ൽ അധികം സ്വകാര്യ
എഫ്.എം നിലയങ്ങളുണ്ട്. അവയെല്ലാം പൂർണ്ണ
എന്റർടെയ്ൻമെന്റ് ചാനലുകളാണ്. ആകാശവാണിയുടെ
9 ചാനലുകൾ അടക്കം കേരളത്തിലെ എല്ലാ റേഡിയോ
ചാനലുകൾക്കും ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ
ശ്രോതാക്കളുണ്ട്. കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ പോലും
ഇന്റർനെറ്റ് ലൈവ് സ്ട്രീമിങ്ങിലൂടെ ഇന്ന് ലോകത്തെവിടെയും തത്സമയം
കേൾക്കാം.
*****
*കുതിച്ചുചാട്ടം*
അതേ, സാങ്കേതിക രംഗത്ത് റേഡിയോയും
വലിയ കുതിച്ചുചാട്ടം നടത്തി.
ഇലക്ട്രോണിക്സിന്റെ വികാസത്തോടെ വിലകൂടിയ വലിയ റേഡിയോ സൈറ്റുകളിൽ നിന്നും കയ്യിൽ കൊണ്ടുനടക്കാവുന്ന ചെറിയ ട്രാൻസിസ്റ്റർ സെറ്റുകളിലേക്ക് . പിന്നെ മൊബൈൽ ഫോണുകളിലേക്ക് . എഫ്. എം പ്രക്ഷേപണം വ്യാപകമായതോടെ പരമ്പരാ
റേഡിയോ സെറ്റുകൾ തന്നെ വിസ്തൃതിയിലേക്ക് പോവുകയാണ്. ഇന്റർനെറ്റിന്റെ വരവോടെ, കമ്പ്യൂട്ടറും ലാപ്ടോപ്പും മൊബൈലും റേഡിയോ കൂടിയായി. മാത്രല്ല,ആർക്കും ഓൺലൈനായി റേഡിയോ തുടങ്ങാവുന്നത്രയും ലളിതമാണ്, സാങ്കേതിക വിദ്യ.
എണ്ണമറ്റ ഓൺലൈൻ റേഡിയോ സ്റ്റേഷനുകൾ കൂടി ഉൾപ്പെടുന്നതാണ്
നമ്മുടെ റേഡിയോ മാദ്ധ്യമരംഗം.
വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്ന്
റേഡിയോ പരിപാടികൾ കേട്ടകാലം,
അതിനും മുൻപ് പഞ്ചായത്ത് മൈതാനത്തോ, പാർക്കിലോ, ജംങ്ഷനിലോ സ്ഥാപിച്ച റേഡിയോ സെറ്റുകൾക്കു ചുറ്റുമിരുന്ന് വാർത്തകൾക്കും പാട്ടുകൾക്കും ചെവിയോർത്തിരുന്ന പഴയ നാളുകൾ. കമ്യൂണിറ്റി ലിസനിങ്ങ് (community listening) എന്ന
ആ കാലം ഇനിയൊരിക്കലും തിരിച്ചു വരില്ല.അതെല്ലാം ഇനി
ചരിതത്തിന്റെ ഭാഗം മാത്രം. റേഡിയോ സെറ്റിലൂടെയോ, ലൈവ് സ്ട്രീമിങ്ങിലൂടെയോ
റേഡിയോ പരിപാടികൾ കേട്ടാലും കൂടെ ആരുമുണ്ടാകില്ല.
റേഡിയോയ്ക്കൊരു കുടുംബ സദസുമില്ല. റേഡിയോ
ശ്രവണം വ്യക്തിപരമായ പ്രവർത്തനമാണ്. അതൊരു
'പേഴ്സണൽ എന്റർടെയ്നറാ'ണ്.
*ഡി.ആർ.എം*
ഇന്റർനെറ്റ് അധിഷ്ഠിത പ്രക്ഷേപണത്തോടെ
വരുംകാലങ്ങളിൽ റേഡിയോയുടെ പരമ്പരാഗ പ്രസരണങ്ങളൊക്കെയും നിലയ്ക്കാനാണ് സാദ്ധ്യത.
പക്ഷേ, ഈ പരിവർത്തന ഘട്ടത്തിലും ആകാശവാണിയും ചില സ്വകാര്യ നിലയങ്ങളും
ഭൂതല പ്രക്ഷേപണത്തിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയാഗപ്പെടുത്തുന്നുണ്ട്.
ഡി.ആർ.എം അഥവാ ഡിജിറ്റൽ
റേഡിയോ മൊണ്ടിയേൽ (digital radio mon-diale, DRM) എന്നതാണ് ഈ പുതിയ പ്രക്ഷേപണസങ്കേതം.'ലോകവ്യാപകം' എന്നാണ് "മോണ്ടിയേൽ'
എന്ന ഇറ്റാലിയൻ പദത്തിന്റെ അർത്ഥം.
ദേശങ്ങൾക്കതീതമായി, വളരെ വിസ്തൃതമായ ഭൂപ്രദേശങ്ങളിൽ ഡി.ആർ.എം പ്രക്ഷേപണം
സുവ്യക്തമായി കിട്ടും. ഡൽഹി, ബംഗാൾ ,ഗുജറാത്ത്, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ 20-ൽ പരം
നിലയങ്ങളിൽ ആകാശവാണി ഈ ഡിജിറ്റൽ പ്രക്ഷേപണം
ആരംഭിച്ചിട്ടുണ്ട്. ഒരുപ്രസരണിയിൽ നിന്ന് എഫ്. എം , എ.എം. ഉൾപ്പെടെ വ്യത്യസ്തമായ മൂന്ന് പ്രക്ഷേപന്നങ്ങൾ വരെ നൽകാമെന്ന സൗകര്യമുണ്ട.
പക്ഷേ, ഡി ആർ എം-ൽ ഉള്ള ഡിജിറ്റൽ പ്രക്ഷേപണം കേൾക്കുന്നതിന് പ്രത്യേക റേഡിയോ സൈറ്റുകൾ വേണം. ഈ റേഡി
യോയിലെ ചെറിയ സ്ക്രീനിൽ ചിത്രങ്ങളും ടെസ്റ്റുകളും മറ്റും കിട്ടും. റേഡിയോയിൽ കേൾക്കുന്ന പ്രക്ഷേപണത്തിന്റെയോ വാർത്തയുടെയോ മറ്റു പരിപാടികളുടെയോ ടെക്സ്റ്റും
ചിത്രവും മറ്റും ശ്രോതാക്കൾക്ക്
പ്രിന്റെടുക്കാം. സേവ് ചെയ്തു സൂക്ഷിക്കാം.
റേഡിയോ നൈമിഷികമാധ്യമമാണെന്ന അതിന്റെ ജന്മദൗർബല്യം ഡി.ആർ.എം പ്രക്ഷേപ
ണത്തോടെ അവസാനിച്ചു..
പക്ഷേ, ഡി ആർ എം റേഡിയോ സൈറ്റുകൾക്ക് സാധാരണ ടെലിവിഷൻ സൈറ്റുകളെ
ക്കാളും വില നൽകേണ്ടിവരും. ഏകദേശംഒൻപതിനായിരത്തോളം രൂപ. ഇന്ത്യയിൽ ആരും അത് നിർമിക്കുന്നില്ല. മാർക്കറ്റിൽ ഡി.ആർ.എം.റേഡിയോ സൈറ്റുകൾ കിട്ടിത്തുടങ്ങിയിട്ടുമില്ല. ഡി.ആർ.എം പ്രക്ഷേപണം വ്യാപകമാകുമ്പോൾ പുതുതായി ഇറങ്ങുന്ന മൊബൈൽ ഫോണുകളിൽപ്പോലും അവ
ലഭ്യമായിത്തുടങ്ങുമെന്ന് സർക്കാർ പറയുന്നുണ്ട്.
ചില പുതിയ മോഡൽ കാറുകളിൽ ഇൻ - ബിൽറ്റ് ഡി.ആർ.എംറേഡിയോ സെറ്റുകളുണ്ട്. കുറഞ്ഞ വിലയ്ക്ക് അവ വാങ്ങാൻ കഴിയുന്നെങ്കിൽ
മാത്രമേ ഈ പ്രക്ഷേപണത്തിന് ഭാവിയുള്ളൂ. ഇപ്പോൾ അൻപതു രൂപയ്ക്കു പോലും എഫ്.എം റേഡിയോസെറ്റുകൾ കിട്ടും. മൊബൈലിലും റേഡിയോ കേൾക്കുന്നവർ അനുദിനം വർദ്ധിച്ചു വരുകയും ചെയ്യുമ്പോൾ
ഡി.ആർ.എം ആർക്കുവേണം ?
കേൾക്കുന്നത് ഏതു സാങ്കേതിക വിദ്യ ഉപയോഗിച്ചായാലും,
പുതുകാലത്തും റേഡിയോ നമ്മുടെ ജീവിതത്തിലെ അതിശക്തമായ സാന്നിധ്യമാണ് . മാദ്ധ്യമ പ്രളയത്തിനു
നടുവിലും റേഡിയോ പ്രക്ഷേപണങ്ങൾക്ക് എല്ലാ സമൂഹത്തിലും ജനങ്ങൾ
കാതോർക്കുന്നത്, അതിന്റെ ബഹുസ്വരത കാരണമാണ്.
ഓരോ ജനസമൂഹത്തിന്റെയും ഭാഷയെ, സംസ്ക്കാരത്തെ, ജീവിതരീതികളെ , പൈതൃകത്തെ, പാരമ്പര്യത്തെ , ഈ റേഡിയോ
പ്രക്ഷേപണങ്ങൾ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും
ചെയ്യുന്നു. പാർശ്വവല്കൃതർക്കും, ദുർബല ജനവിഭാഗങ്ങൾക്കും
, അവരുടെ ജീവിതത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന മാദ്ധ്യമം (intimate medium) എന്ന നിലയിൽ അത് എന്നും ഗുരുവും വഴികാട്ടിയും വിനോദോപാധിയുമാണത്.
ഹൃദയത്തോടു ചേർത്തുവയ്ക്കാവുന്ന മാധ്യമമാണത്.
1 comment:
This blog is the very best anyone can give on radio broadcasting in India. Hats off to Sri. Pradeep Sir.
Prasad Balakrishnan
Post a Comment