കെ. വേണു ജെ.എസ്.എസിൽ നിന്ന് രാജിവച്ച് , സമീക്ഷ മാസിക ആരംഭിച്ച കാലത്താണ് ഞാൻ കെ.സി.സെബാസ്റ്റിനെ പരിചയപ്പെടുന്നത്. അതിൽ ചീഫ് സബ് എഡിറ്ററായിരുന്നു, സെബാസ്റ്റിൻ .
സി.പി.ഐ (എം.എൽ),ജനകീയ സാംസ്ക്കാരിക വേദി തുടങ്ങിയവയിലൂടെ പൊതുരംഗത്ത് വന്ന ഉശിരൻ. ഒഡേസയുടെ പ്രവർത്തകൻ. ഫിലിം ഫെസ്റ്റിവലുകളിലെ നിത്യസാന്നിദ്ധ്യം. സിനിമ, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയവ ഇഷ്ടവിഷയങ്ങൾ.കൊച്ചി കടവന്ത്രയിലെ ഓഫീസിൽ സമാനമസ്ക്കരായ രണ്ട് - മൂന്ന് പേർ കൂടിയുണ്ടായിരുന്നു ;കെ.എം. കമൽ (ഇപ്പോൾ സിനിമാ സംവിധായകൻ), കെ.കെ.ശ്രീനിവാസൻ ....
കൊച്ചി എഫ്.എം ൽ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ഞാനും കോളമിസ്റ്റായി ആ സംഘത്തിൽ ചേർന്നു : പി. ദീപ എന്ന പേരിൽ മാദ്ധ്യമ വിമർശന പംക്തിയും ലേഖനങ്ങളും റിപ്പോർട്ടുകളുമെഴുതി. പിൽക്കാലത്ത്, കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഐസ്ക്രീം പാർലർ കേസ് ആദ്യമായി പുറത്തു കൊണ്ടു വരുന്നത് സമീക്ഷയിലൂടെയാണ്. അക്കഥ പിന്നീടെഴുതാം..
സെബാസ്റ്റിൻ അന്ന് കവിയും കഥാകൃത്തുമാണ്. ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുണ്ട്.
വ്യത്യസ്തങ്ങളായ യാത്രാവിവരണങ്ങളും എഴുതിക്കൊണ്ടിരുന്നു.പാലക്കാട്ടെ ഉൾഗ്രാമങ്ങളിൽ ഒളിവിലിരുന്ന കാലത്തെയൊക്കെ അനുഭവങ്ങൾ ആസ്പദമാക്കിയെഴുതിയ ഒരു കഥ ആകാശവാണി പ്രക്ഷേപണം ചെയ്തപ്പോൾ , പ്രതിരോധ ഗവേഷണ സ്ഥാപനമായ NPOL ൽ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ അഭിനന്ദനം അറിയിച്ചത്, തുടർന്നും അത്തരം കഥകളെഴുതാൻ സെബാസ്റ്റിനെ പ്രേരിപ്പിച്ചു. തിരുവനന്തപുരം നിലയത്തിലും കഥ വന്നിട്ടുണ്ട്. സ്വവർഗ്ഗാനുരാഗികൾ ഉൾപ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങൾ, ലൈംഗികത്തൊഴിലാളികൾ തുടങ്ങിയവരെക്കറിച്ച് സെബാസ്റ്റിൻ നിരന്തരമായി എഴുതുക മാത്രമല്ല, അവർക്ക് സഹായങ്ങൾ നൽകുകയും ചെയ്തു.
വിവാഹപ്രായം കടന്നെങ്കിലും, പറ്റിയ വധുക്കളില്ലാത്തതിനാൽ ഏകനായിരുന്നു. വടുതല വലിയ പള്ളിയോട് ചേർന്ന , യേശു ക്രിസ്തുവിന്റെ പടം നമ്മെ സ്വാഗതം ചെയ്യുന്ന പുരാതനമായ തറവാട്ടിൽ പ്രായമായ അമ്മയോടൊപ്പമായിരുന്നു, താമസം. കന്യാസ്ത്രീ ഉൾപ്പെടെയുള്ള സഹോദരങ്ങളിലെ ഏക മതേതരൻ. പള്ളിയേയും പട്ടക്കാരെയും അംഗീകരിക്കാത്ത നാസ്തികൻ . അതേപോലൊരു മരുമകളെ സ്വീകരിക്കാൻ ആ അമ്മ ഒരുക്കമായിരുന്നു. ഇടയ്ക്ക് വീട്ടിൽ ചെല്ലുമ്പോൾ കല്യാണ ക്കാര്യം പറയായിരുന്നു , അവർ. തന്റെ നയം വ്യക്തമാക്കി, പത്രങ്ങളിൽ പരസ്യം നൽകിയും സുഹൃത്തുക്കൾ മുഖേന കല്യാണാലോചോനകൾ നടത്തുന്നതിന്റെ റിപ്പോർട്ടുകൾ കിട്ടിയിരുന്നു. പക്ഷേ, ഒന്നും ശരിയായില്ല. അതിൽ ദുഖിതനും നിരാശനുമായിരുന്നു .
അപ്പോഴാണ് ഞാൻ ഒരു വാഗ്ദാനം വച്ചത് : കല്യാണം കഴിക്കുന്നെങ്കിൽ, ഡ്രസ് വാങ്ങുന്നത് ഞാനേറ്റു . എവിടെയാണെങ്കിലും എന്റെ വണ്ടിയിൽ കൊണ്ടുപോകുകയും ചെയ്യും..
അങ്ങനെയിരിക്കെ, 1998 ആഗസ്റ്റ് ആദ്യം ഒരു ദിവസം ഉച്ചതിരിഞ്ഞ് സെബാസ്റ്റിന്റെ ഫോൺ വന്നു : നാളെ കല്യാണമാണ് . താൻ പറഞ്ഞ വാക്ക് പാലിക്കണം. രാവിലെ പോകണം. ബാക്കി അപ്പോൾ പറയാം.
ഞാനത് തമാശയായേ എടുത്തുള്ളൂ. പക്ഷേ, രാവിലെ 10 മണി കഴിഞ്ഞ് വരൻ കാക്കനാട്ടെ ആകാശവാണിയിലെത്തി, പറഞ്ഞു: നമുക്ക് പോകാം.
ഞാൻ കാര്യങ്ങൾ തിരക്കി. വധു സാലി ജോസഫ് കൂത്താട്ടുകുളം സ്വദേശിനി . എം.എസ്.സി, എം. എഡ് ,എം.ഫിൽ ബിരുദധാരി . എറിത്രിയയിൽ അധ്യാപികയാണ്. അച്ഛന് ചെറിയ റബ്ബർ കൃഷിയുണ്ട്. വീട്ടിൽ പോയി , കൂട്ടിക്കൊണ്ടുവരണം. ചടങ്ങൊന്നുമില്ല. നാളെ മദ്രാസിന് പോകണം. മറ്റന്നാളാണ് അവർക്ക് അവിടെ നിന്ന് എറിത്രിയിലേക്കുള്ള ഫ്ലൈറ്റ്. ഇന്ന് തന്നെ കല്യാണത്തിന് രേഖയുമുണ്ടാക്കണം.
- അപ്പോൾ, സംഗതി സത്യമാണെന്ന് തോന്നുന്നു. ഒറ്റയടിക്ക് വിവാഹരേഖയുണ്ടാക്കൽ എളുപ്പമല്ല. നോട്ടറി പബ്ലിക്ക് സാക്ഷ്യപ്പെടുത്തിയ സോൺ അഫിഡവിറ്റാണ് പോംവഴി എന്ന അനുഭവസാക്ഷ്യം, പക്ഷേ, സെബാസ്റ്റിന് വിശ്വസനീയമായി തോന്നിയില്ല. അവിടെയിരുന്ന് കുറേ അഭിഭാഷകരെ വിളിച്ചു. പരിചയക്കാരനായ കടവന്ത്രയിലെ ഒരു നോട്ടറി പബ്ലിക് അഫിഡവിറ്റ് തയ്യാറാക്കാമെന്ന് ഏറ്റു.
- അപ്പോഴേക്കും ഉച്ചയായി. മൂന്ന് മണിക്കാണ് അവിടെ എത്തേണ്ടത്. സന്ധ്യയ്ക്കു മുൻപ് തിരിച്ചെത്തി, രേഖയിൽ ഒപ്പിടുകയും വേണം. ടൗണിൽ നിന്ന് കെ.ആർ. ജോൺസണിനെ കൂട്ടണം. പഴയ എം.എൽ സഹപ്രവർത്തകൻ . പോസ്റ്റ് ഓഫീസിൽ ജോലി.
- പുറപ്പെടുമ്പോഴും ഞാൻ സംശയാലുവായിരുന്നു. എല്ലാം കണ്ടും കേട്ടുമിരുന്ന സഹപ്രവർത്തകൻ ഡി. പരമേശ്വരൻ പോറ്റിയോട് പറഞ്ഞേല്പിച്ചു : വൈകുംന്നേരം വരെ വന്നില്ലെങ്കിൽ ഒന്നന്വേഷിക്കണം. മാതൃഭൂമിയിലും വിളിച്ചു പറയണം (ഭാര്യ അവിടെ സ്റ്റാഫ് റിപ്പോർട്ടറാണന്ന്).
വഴിക്കു വച്ച് ജോൺസൺ കയറി. അദ്ദേഹത്തിനും കാര്യങ്ങളൊന്നും നിശ്ചയമില്ല. ഞങ്ങൾ രണ്ടാൾക്കും കടുത്ത ആശങ്കയുണ്ടായി. എന്തുണ്ടാകും?തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവയ്ക്കൽ, സംഘർഷം, കാർ തല്ലിത്തകർക്കൽ .........
കടവന്ത്രയിലെ ഒരു കടയിൽ കയറി വരന് കല്യാണപ്പുടവ വാങ്ങിക്കൊടുത്തു; ഷർട്ടും മുണ്ടും. കാറിന്റെ പിൻസീറ്റിലിരുന്ന് വരൻ പുതിയ കുപ്പായമിട്ടു. ഉച്ചയൂണും കഴിച്ച്, വക്കീലിന്റെ ഓഫീസിൽ കയറി, വിശദാംശങ്ങൾ നൽകി ഞങ്ങൾ കൂത്താട്ടുകുളത്തേയ്ക്ക് പുറപ്പെട്ടു.
ഞങ്ങൾ തിരിച്ചും മറിച്ചും ചോദിച്ചെങ്കിലും, വരൻ കല്യാണത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തിയില്ല.
കൂത്താട്ടുകുളം ടൗൺ കഴിഞ്ഞ്, അല്പ ദൂരം പിന്നിട്ട് , റോഡരുകിലെ കൊക്കോമരങ്ങൾക്കിടയിലൂടെ സഞ്ചരിച്ച്, ഒരു റബ്ബർ തോട്ടത്തിനരികെ എത്തിയപ്പോൾ ഇരുട്ടു വീണ് തുടങ്ങിയിരുന്നു. ഇനി അല്പം നടക്കണം.
റബ്ബർ മരങ്ങൾക്കിടയിലുള്ള വീട്ടിലെത്തി. ആളും അരവവുമില്ല. സ്വീകരിക്കാനെത്തിയ ആളെ പരിചയപ്പെട്ടു. വധുവിന്റെ കൊച്ചച്ചനാണ് ; റിട്ടയേഡ് അദ്ധ്യാപകൻ.
അകത്ത് കയറിയിരുന്നു. ഒരു ഒരുക്കവുമുണ്ടായിരുന്നില്ല. കല്യാണച്ചെറുക്കനെ കാത്തിരുന്ന് മുഷിഞ്ഞ അച്ഛൻ പുറത്തുപോയിരുന്നു.അമ്മയുണ്ട്. വധു പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണന്ന് അവർ.അകത്ത് വല്യമ്മച്ചി കിടപ്പിലാണ്. മറ്റാരും ഉള്ളതായി തോന്നിയില്ല..
ആശ്വാസമായി.സെബാസ്റ്റിൻ പറയുന്നതിൽ എന്തോ സത്യമുണ്ട്. ഇവർക്ക് വരനെ അറിയാം!
- എന്നാലും, ഇങ്ങനെ വെറുതെ ഇറങ്ങിപ്പോരുമോ , ഒരു ചടങ്ങുമില്ലാതെ?
അച്ഛൻ വന്നു. ഞങ്ങളെ പരിചയപ്പെട്ടു. പിന്നെ,കാപ്പി കുടിച്ചു. ഞാനും ജോൺസണും അകത്തു കയറി വല്യമ്മച്ചിയെ കണ്ടു.
സെബാസ്റ്റിൻ പറഞ്ഞു: സാലിയെ വിളിക്കൂ; ഇറങ്ങാം.
-കല്യാണവസ്ത്രമണിഞ്ഞ്, കൈയിൽ ഒരു പെട്ടിയുമായി വധു പ്രത്യക്ഷപ്പെട്ടു.
പിന്നെ വൈകിയില്ല, ഞങ്ങളിറങ്ങി. ടോർച്ച് തെളിച്ച്, കൊച്ചച്ഛൻ മുന്നിൽ നടന്നു. കുറേ പെട്ടികളുമായി അദ്ദേഹത്തിന്റെ മകനും ഒപ്പം വന്നു. ഒരു അരവിന്ദൻ സിനിമയിലേതു പോല ,നിശബ്ദബ്ദമയമാണ് അന്തരീക്ഷം.
വധു വണ്ടിയിൽ കയറി.' വേഗം വിട്ടോ. വക്കീലാഫീസടയ്ക്കും', സെബാസ്റ്റിൽ പറഞ്ഞു.
ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.
വധുവിന്റെ മുഖത്തുമാത്രമല്ല,അമ്പരപ്പുണ്ടായിരുന്നത്. എനിക്കും ജോൺസണും അപ്പോഴും , ഈ കല്യാണ രഹസ്യം വെളിപ്പെട്ടിരുന്നില്ല. ഞങ്ങൾ സാവകാശം ചോദിച്ചു മനസിലാക്കി.. അനുജത്തി ഉൾപ്പെടെ മറ്റെല്ലാവരും നേരത്തെ വിവാഹിതരാണ്. ചടങ്ങുകില്ലാതെ വിവാഹം കഴിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം .
രാത്രി കടവന്ത്രയിലെത്തി, വരനും വധവും അഫിഡവിറ്റിൽ ഒപ്പുവച്ചു. പിന്നെ, നേരെ വടുതലയ്ക്ക് . അമ്മ മരുമകളെ കണ്ട് കുരിശുവരച്ച് അകത്തേക്കാനയിച്ചു. മറ്റാരുമുണ്ടായിരുന്നില്ല. തൊട്ടടുത്തു താമസിക്കുന്ന സഹോദരങ്ങളാരും ഈ വിശേഷം അറിഞ്ഞിരുന്നില്ല.
-നമുക്കൊരു ഫോട്ടോയെടുക്കേണ്ടേ? ഞങ്ങൾ ചോദിച്ചു.
" വേണം", സെബാസ്റ്റിൻ തൊട്ടടുത്തുള്ള സ്റ്റുഡിയോക്കാരനെ വിളിക്കാൻ പോയി. അയാൾക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.അയാൾ വന്ന് , വധുവിനെ കണ്ട് ഉറപ്പു വരുത്തിയ ശേഷമാണ് ക്യാമയുമായി എത്തിയത്. ആ ഫോട്ടോയാണ് ഇതിനൊപ്പമുള്ളത്.
അടുത്ത ദിവസം വധൂവരൻമാർ മദ്രാസിലേക്ക് പോയി. വരന്റെ പേര് രേഖയിൽ ചേർത്ത് , വധു അവിടെ നിന്ന് എറിത്രിയയ്ക്ക് പറന്നു.
ഏതാനും മാസം കഴിഞ്ഞ് സെബാസ്റ്റിനും അവിടേയ്ക്ക് പോയി. ഭാര്യ ഗർഭിണിയാണ്. അത്യാവശ്യ മരുന്നുകൾ ഇവിടെ നിന്നാണ് അയച്ചു കൊടുത്തിരുന്നതെന്നും പറഞ്ഞു.
ആ രാജ്യത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞതോടെ ഭയമായി. ഏറ്റവും കൂടുതൽ എയിഡ്സ് രോഗികളുള്ള രാജ്യം. തലസ്ഥാനത്ത് നിന്ന് ഏറെ അകലെയുള്ള ഒരു ഗ്രാമത്തിലാണ് സ്ക്കൂൾ. വിദ്യാർത്ഥികളിൽ പലരും എയിഡ്സ് രോഗികൾ . വംശീയ കലാപങ്ങളിൽ ഭരണകൂടം ഛിന്നഭിന്നമായ രാജ്യം. ഇന്ത്യയുമായി നയതന്ത്രബന്ധം പോലുമില്ല. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലാണ് ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നത്. ഹൈദരാബാദിലെ ഒരു ഏജൻസി മുഖേന അവിടെ നിയമിക്കപ്പെട്ടവരിൽ നല്ലൊരു ശതമാനം പേർ കേരളീയരായിരുന്നു. ഭേദപ്പെട്ട ശമ്പളമുണ്ട്.
ആയിടയ്ക്കാണ് , ആകാശവാണിയിൽ കമ്പ്യൂട്ടർ വരുന്നത്. അതിൽ നിരക്ഷരനായിരുന്ന എന്നെ ബാലപാഠങ്ങൾ പഠിപ്പിച്ച്, വിചിത്രമായ പേരുള്ള ഒരു ഇ-മെയിൽ അക്കൗണ്ട് തുറന്ന് തന്നത് ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായ ഷെർളി ജേക്കബ്ബായിരുന്നു. ഈ ഐ.ഡി. ഞാൻ സെബാസ്റ്റിന് നൽകിയിരുന്നു. വാരാന്ത്യങ്ങളിൽ, അവശ്യ സാധനങ്ങൾ വാങ്ങാനായി തലസ്ഥാനത്തെത്തുമ്പോൾ ഇന്റർനെറ്റ് കഫേയിൽ കയറി, സെബാസ്റ്റിൻ വിശേഷങ്ങൾ മെയിൽ ചെയ്യാൻ തുടങ്ങി.
ആ വാർത്തകൾ ഒട്ടും ശുഭകരമായിരുന്നില്ല. പ്രസവത്തിന് മുൻപ് എങ്ങനെയെങ്കിലും നാട്ടിൽ തിരിച്ചെത്തുക മാത്രമായിരുന്നു, ലക്ഷ്യം.
അത് വായിച്ച്, തരിച്ചിരിക്കുകയല്ലാത എന്തു ചെയ്യാൻ! അങ്ങനെയിരിക്കെ, സെബാസ്റ്റിന്റെ മറ്റൊരു മെയിൽ വന്നു : പുറത്തിറങ്ങിയാൽ അവർ എന്നെ വെടിവച്ചു കൊല്ലും. രക്ഷപെടാൻ എങ്ങനെയെങ്കിലും സഹായിക്കണം.
പ്രസവത്തീയതി അടുത്താൽ വിമാനത്തിൽ കയറ്റില്ല.
ഞാൻ കെ.വേണുവിനെ വിളിച്ചു. എന്തു ചെയ്യണമെന്ന് അദേഹത്തിനും നിശ്ചയമുണ്ടായിരുന്നില്ല. എം.പിയായ വി.എം.സുധീരനോട് പറഞ്ഞാലോ എന്നു ചോദിച്ചു.
സമയം പൊയ്ക്കാണ്ടിരുന്നു. കാര്യങ്ങളറിഞ്ഞ ഡി.പരമേശ്വരൻ പോറ്റി പറഞ്ഞു: സെബാസ്റ്റിന്റെ സ്വഭാവം വച്ചു നോക്കിയാൽ, അവിടെ എന്തെങ്കിലും സംഭവിക്കും.
എം.പി. മാർക്ക്, സർക്കാർ ഇ -മെയിൽ ഉണ്ടാക്കി നൽകിയ വാർത്ത വായിച്ചത് ഓർമ വന്നു. സെബാസ്റ്റിൻ കേരളത്തിലെ അറിയപ്പെടുത്ത ഒരു മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ്. എറിത്രയിൽ കുടുങ്ങിപ്പോയ അദ്ദേഹത്തേയും പൂർണ്ണ ഗർഭിണിയായ ഭാര്യയേയും രക്ഷിച്ച് ഇന്ത്യയിലെത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് , കേരളത്തിലെ സാംസ്ക്കാരിക പ്രവർത്തകർ ആവശ്യപെടുന്നു എന്ന ഒരു പ്രസ്താവന കമ്പ്യൂട്ടറിൽ പല ദിവസമെടുത്ത് തയ്യാറാക്കി.
അതിൽ പേരു വയ്ക്കട്ടെ എന്ന് സഹപ്രവർത്തകരോട് ചോദിച്ചപ്പോൾ ,ആദ്യം സമ്മതം നൽകിയത് വി.എം.ഗിരിജ.
സെബാസ്റ്റിൻ അയച്ച മെയിലിനൊപ്പം, കേരളത്തിൽ നിന്നുള്ള എല്ലാ എം.പി മാർക്കും ഞാൻ അത് അയച്ചു. കെ.കരുണാകരൻ ഉൾപ്പെടെയുള്ള എം.പിമാരുടെ മെയിൽ ബോക്സുകൾ നിറഞ്ഞു കവിഞ്ഞതിനാൽ,അവ ഒന്നൊന്നായി തിരിച്ചു വന്നുകൊണ്ടിരുന്നു. മെയിൽ തുറക്കാൻ അവർക്ക് അറിയാത്തതായിരിക്കാം കാരണം. ഇനി എന്ത് എന്ന് ആശങ്കപ്പെട്ടുകൊണ്ടിരിക്കേ, കെ.സുരേഷ് കുറുപ്പിന്റെ മറുപടി കിട്ടി. താൻ വിദേശകാര്യ മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും മന്ത്രാലയം അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നുള്ള ആശ്വാസ വാർത്തയായിരുന്നു, അത്. അത് സെബാസ്റ്റിന്റെ പ്രായമായ അമ്മയെ അറിയിച്ചപ്പോൾ, അവർ പ്രാർത്ഥനാനിരതയായി.
എത്യോപ്യയിലെ അംബാസിഡറായ കെ.പി. ഫാബിയനായിരുന്നു, എറിത്രിയയുടെ കാര്യങ്ങളും നോക്കിയിരുന്നത്. അദ്ദേഹം അധികൃതരുമായി ചർച്ച നടത്തി. വിചിത്രമായ ഉത്തരമാണ് ലഭിച്ചത്.സാലിക്ക് അവധി നൽകാം. പക്ഷേ, രാജ്യം വിട്ടു പോകരുത്. ഭർത്താവ് കൂടെയുള്ളതിനാൽ അദ്ദേഹം പ്രസവത്തോടനുബന്ധിച്ച കാര്യങ്ങളൊക്കെ നോക്കിക്കൊള്ളും!
- കടുത്ത ആശങ്കകൾ ഉയർത്തി, സെബാസ്റ്റിന്റെ മെയിലുകൾ വന്നുകൊണ്ടിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സുരേഷ് കുറുപ്പിന് വീണ്ടും മെയിലയച്ചു. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം വിദേശകാര്യ മന്ത്രാലയം ഫാബിയനെ എറിത്രിയയിലേക്കയച്ചു. അദ്ദേഹം അധികാരികളെ കണ്ടതോടെ, രവർക്ക് യാത്രാനുമതി കിട്ടി.
-അങ്ങനെ, അവസാന നിമിഷം സാലിയും സെബാസ്റ്റിനും അവിടെ നിന്ന് വിമാനം കയറി, രക്ഷപെട്ട് കൊച്ചിയിൽ തിരിച്ചെത്തി. കുറച്ചു മാസത്തെ ശമ്പളം നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസമായിരുന്നു , എല്ലാവർക്കും.
ദ ഹിന്ദുവിലെ വെങ്കടേശ്വരനേയും കേരള കൗമുദിയിലെ പി.സുജാതനേയും ഇക്കാര്യങ്ങൾ അറിയിച്ചിരുന്നു. അവർ സെബാസ്റ്റിനേയും സാലിയേയും കണ്ട് തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ടുകൾ ആ പത്രങ്ങളിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. ഇത് ജനശ്രദ്ധ നേടി.
എറിത്രയിലെ ഈ ദുരനുഭവങ്ങൾ വായിച്ചറിഞ്ഞവരാരും അങ്ങോട്ട് പോവില്ലന്നായിരുന്നു വിചാരിച്ചത്. പക്ഷേ, പത്രങ്ങിൽ വിളിച്ച് ,സെബാസ്റ്റിന്റെ ഫോൺ നമ്പർ വാങ്ങി അദ്ദേഹവുമായി സംസാരിച്ചവർക്ക് അറിയേണ്ടിയിരുന്നത് അവിടെ എങ്ങനെ ജോലി കിട്ടുമെന്നായിരുന്നു! ഉന്നത ബിരുദധാരികൾ ജോലിക്കായി എന്തു പ്രതികൂല സാഹചര്യങ്ങളേയും നേരിടാൻ തയ്യാറായിരുന്നു.
സെബാസ്റ്റിനും സാലിയും ജീവനോടെ തിരിച്ചെത്തിയതിന് ആധുനിക വിവര സാങ്കേതിക വിദ്യയോടും , കെ.സുരേഷ് കുറുപ്പിനോടുമാണ് നന്ദി പറയേണ്ടത്. ഇല്ലായിരുന്നെങ്കിൽ അതൊരു ദുരന്തമാകുമായിരന്നു.
നാട്ടിലെത്തി, അധികം വൈകാതെ അവർക്ക് ഒരു കുട്ടി പിറന്നപ്പോൾ , പോരാട്ടത്തിന്റേയും സ്വാതന്ത്യത്തിന്റെയും പ്രതീകങ്ങളായ പേരുകൾ സമന്വയിപ്പിച്ച് അവൾക്ക് കണ്ണകി നാറ്റ്സ്നെറ്റ് എന്നാണ് പേരിട്ടത്. പുരാവൃത്തത്തിലെ കണ്ണകി. സത്യം, സ്വാതന്ത്ര്യം എന്ന് അർത്ഥമുള്ള എറിത്രിയൻ പദമായ നാറ്റ്സ്നെറ്റ്. ആ പേരിൽ അവിടെ വനിതാവിമോചന കൂട്ടായ്മയുമുണ്ട്. പേര് അന്വർത്ഥമാക്കി, സെബാസ്റ്റിന്റെ പാതയിൽ മതേതര ജീവിതം നയിക്കുന്നു, മിടുക്കിയായ കണ്ണകി. സാലി, ആലുവ സെന്റ് സേവിയേഴ്സ് ട്രെയ്നിങ്ങ് കോളേജിന്റെ പ്രിൻസിപ്പാളായി , സെബാസ്റ്റിന്റെ തുണയായി.
വലിയ പ്രതിസന്ധികൾക്ക് നടുവിലൂടെയായിരുന്നു , പക്ഷേ, സെബാസ്റ്റിന്റെ പിൽക്കാലത്തെ ജീവിതം. മുൻകാല സി.പി.ഐ (എം.എൽ) നേതാക്കൾക്ക് ഒട്ടും വഴങ്ങാത്ത ഒരു മേഖലയാണ് സെബാസ്റ്റിൻ തെരഞ്ഞെടുത്തത്. മുതൽമുടക്കുള്ള ഒരു സേവനവ്യവസായം. രണ്ട് ബസുകൾ വാങ്ങി. അത് വലിയ നഷ്ടത്തിലായത് സ്വാഭാവികം. മറ്റ് ചില സംരംഭങ്ങൾക്കും അതേ ദുർഗതിയുണ്ടായി. വലിയൊരു തുകയുമായി ഒരു മുൻകാല സഹപ്രവർതകൻ മുങ്ങിയതോടെ ആ തകർച്ച വലുതായി.
പ്രത്യേകിച്ച് ജീവിത മാർഗ്ഗങ്ങളാന്നുമുണ്ടായിരുന്നില്ല , അദ്ദേഹത്തിന്. പ്രസ്ഥാനം ശിഥിലമാവുകയും സമീക്ഷ നിലയ്ക്കുകയും ചെയ്തതോടെ പൊതുപ്രവർത്തന രംഗത്ത് നിന്ന് സെബാസ്റ്റിൻ ക്രമേണ അപ്രത്യക്ഷനായി. വല്ലപ്പോഴുമുള്ള എഴുത്തും വീട്ടിലെ ചെറിയ കൃഷിയുമായി കഴിയുമ്പോഴായിരുന്നു, നാല് വർഷം മുൻപ് അർബുദ രോഗ ബാധിതനാകുന്നത്.
ധീരമായാണ് ആദ്യ കാലത്ത് രോഗത്തെ നേരിട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ സഹൃത്തുക്കളായ ഡോക്ടർമാർ , അമേരിക്കയിലുള്ള എതിരൻ കതിരവൻ തുടങ്ങിയവർ പകർന്നുനൽകിയ ആത്മവിശ്വാസം ചെറുതല്ല. അവരുമായി നിരന്തരം ബന്ധപ്പെട്ട്,കാൻസറിനെക്കുറിച്ച് കാര്യം പഠിച്ചു തുടങ്ങി.
അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ മുടങ്ങാനെ പങ്കടുത്തുപോന്ന സെബാസ്റ്റിൻ 2018-ൽ എത്തിയത് മകളേയും ഭാര്യയേയും കൂട്ടിയായിരുന്നു. ഓരോ ഫെസ്റ്റിവലും പിന്നെ, വലിയ നഷ്ടബോധമുണ്ടാക്കി.
രോഗം ശരീരത്തിന്റെ പല ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ, ജീവിതത്തിലേക്ക് തിരിച്ചു വരാമെന്ന പ്രതീക്ഷയറ്റ്, ആ ആകെ തകർന്നു .
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് വിട്ടു നൽകണമെന്നായിരുന്നു , സെബാസ്റ്റിന്റെ ആഗ്രഹം. കാൻസർ ബാധിതനായതിനാലും, ഒട്ടേറെ പരിശോധനകൾക്കു ശേഷം, അത്ര ദൂരം എത്തിക്കുക പ്രായോഗികമല്ലാത്തതിനാലും , പച്ചാളം പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.
യാതൊരുവിധ മതചടങ്ങുകളുമില്ലാതെ, അങ്ങനെ കെ.സി.സെബാസ്റ്റിന്റെ മൃതദേഹം ഇന്നലെ ചിതയിലമർന്നു.
പൂർണ്ണ മതേതരനായി ജീവിക്കാനും , അങ്ങനെ തന്നെ മരിക്കാനും കഴിയുന്നവർ അത്യപൂർവ്വം. ആ ഗണത്തിൽ പെടുന്നു , കെ.സി. സെബാസ്റ്റിൻ . ജീവിത പങ്കാളി സാലിയും മകൾ കണ്ണകിയും മരണാനന്തരവും അദേഹത്തിന്റെ നിലപാടുകൾക്കൊപ്പം ഉറച്ചു നിന്ന്,മാതൃക കാട്ടി.
വിട, പ്രിയ സുഹൃത്തേ .
No comments:
Post a Comment