‘എന്റെ ആകാശവാണിക്കാലം’ പന്ത്രണ്ടാം ഭാഗത്തിൽ (ക്ളബ് ഹൗസ് മീഡിയ റൂം,ഡിസം.18,2021) അനുഭവങ്ങൾ പങ്കുവെച്ചത്, ആകാശവാണി കോഴിക്കോട് നിലയത്തിൽ നിന്ന് 2005ൽ പ്രോഗ്രാം എക്സിക്യൂട്ടീവായി വിരമിച്ച അബ്ദുള്ള നന്മണ്ടയായിരുന്നു.അദ്ദേഹത്തിന്റെ അവതരണം മിക്കപ്പോഴും റേഡിയോ നാടകങ്ങളെ ഓർമ്മിപ്പിക്കുന്നത്ര ഭാവതീവ്രതയോടെയായിരുന്നു.
ഫാറൂക്ക് കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ ആകാശവാണിയിൽ ജോലിചെയ്യണമെന്നതായിരുന്നു,ആഗ്രഹം.ന്യൂസ് റീഡറാകാൻ ഏറെ കൊതിച്ച്,അതിനായുള്ള പരീക്ഷയിൽ പങ്കെടുത്തെങ്കിലും, അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടില്ല. (അന്ന് എ.പി. അച്യുതൻ കുട്ടിയാണ് നിയമിക്കപ്പട്ടത്).അബ്ദുള്ള ‘വിപ്ളവം’ പത്രത്തിൽ റിപ്പോർട്ടറും ‘ചന്ദ്രിക’യിൽ സഹപത്രാധിപരും, സ്കൂൾ അദ്ധ്യാപകനുമായി.
1979ൽ വിദ്യാഭ്യാസപരിപാടിയുടെ അസിസ്റ്റൻ്റ് എഡിറ്ററായാണ് ആകാശവാണിയിലെത്തുന്നത്.
അന്നത്തെ സ്റ്റേഷൻ ഡയറക്ടർ കോന്നിയൂർ ആർ. നരേന്ദ്രനാഥ് നൽകിയ ഒരുപദേശം അദ്ദേഹം ഇന്നും ഓർക്കുന്നു; ആകാശവാണി കെട്ടിടത്തിൽ, ബീച്ചിനും ഗേറ്റിനും അഭിമുഖമായി, മുകളിലത്തെ നിലയിലിരുന്ന് താഴേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചയെക്കുറിച്ചായിരുന്നു,അത്.“അവിടേക്ക് കടന്നുവരുന്നവരെല്ലാം ചെറുതായിത്തോന്നും. ഓർക്കുക,അവരെല്ലാം വലിയ മനുഷ്യരാണ്”.
അബ്ദുള്ളയോട് , തല്കാലം 'യുവവാണി' പരിപാടിയിൽ ജോലി ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു.“അവിടെ ഒട്ടേറെ രചനകൾ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. അവ വായിച്ച്, പ്രക്ഷേപണയോഗ്യമാണോ എന്ന് നോക്കാൻ പറഞ്ഞു.ഫയൽ തുറന്ന് നോക്കുമ്പോൾ , ആദ്യം കണ്ടത് മുൻപെന്നോ ഞാൻ യുവവാണിയിലേക്ക് അയച്ച ഒരു രചന. ഒരു നിലവാരവും അതിനുണ്ടായിരുന്നില്ല. ഞാനതെടുത്ത് ചവറ്റുകുട്ടയിൽ ഇട്ടു". അങ്ങനെ, സ്വന്തം രചനയെ കൊന്നു കൊണ്ടായിരുന്നു , തുടക്കം.
നാടക രചയിതാവായും അഭിനേതാവായും സംവിധായകനായും ഏറെക്കാലം നിറഞ്ഞുനിന്ന അബ്ദുള്ള നന്മണ്ട ഇന്നും ഓർക്കുന്നു, പ്രിയ സഹപ്രവർത്തകനായിരുന്ന ഖാൻകാവിലിനെ; അദ്ദേഹത്തിന്റെ മാസ്മരിക ശബ്ദത്തെ . യുവവാണിപരിപാടിയിൽ അദ്ദേഹത്തോടൊപ്പം ആദ്യകാലങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. അന്ന് എൻ.എസ് ഐസക്കായിരുന്നു,ആ പരിപാടിയുടെ ചുമതല വഹിച്ചിരുന്ന പ്രോഗ്രാം എക്സിക്യൂട്ടീവ്. ശ്രോതാക്കളുമായി ഏറെ സ്നേഹബന്ധം പുലർത്തിയിരുന്നു,ഖാൻ കാവിൽ."എല്ലാ കത്തുകൾക്കും അദ്ദേഹം മറുപടി അയയ്ക്കുമായിരുന്നു. ആളുകളെ അങ്ങോട്ട്ചെന്ന് പരിചയപ്പെടും”.
"ഞാൻ എഴുതിയതോ സംവിധാനം ചെയ്തയോ ആയ എല്ലാ നാടകങ്ങളുടേയും മുഖ്യകഥാപാത്രത്തിന്റെ ശബ്ദം ഖാൻ കാവിലിന്റേതായിരുന്നു". ശബ്ദചക്രവർത്തിയായിരുന്ന അദ്ദേഹത്തിന്റെ അകാല വിയോഗത്തിനുശേഷം പലപ്പോഴും പകരക്കാരനായി, അബ്ദുള്ള .
"കോഴിക്കോട് ആകാശവാണിയുടെ ലൈബ്രറിയിൽനിന്ന് എനിക്ക് അപൂർവ്വമായ ഒരു ടേപ്പ് കിട്ടി. ഖാൻ എഴുതി, ശബ്ദം നൽകി, സംവിധാനം ചെയ്ത 'അപൂർണം' എന്ന റേഡിയോ നാടകമായിരുന്നു, അത്. ഒപ്പം, അതിന്റെ സ്ക്രിപ്റ്റും ഉണ്ടായിരുന്നു. ഞാൻ അത് ഖാനിന്റെ മക്കളെ ഏല്പിച്ചു - നിങ്ങൾ സൂക്ഷിച്ചു വെക്കണം ; ബാപ്പയുടെ ഒരപൂർവ സമ്പാദ്യമാണിത്".
എ ഗ്രേഡ് റേഡിയോ ആർട്ടിസ്റ്റായ അബ്ദുള്ള നൻമണ്ട എണ്ണമറ്റ നാടകങ്ങൾക്ക് ശബ്ദം നൽകുകയും സംവിധാനം നടത്തുകയും ചെയ്തിട്ടുണ്ട്. നാല്പതോളം നാടകങ്ങളും എഴുതി. അതിൽ ഏറ്റവും ഇഷടപ്പെട്ട രചനയാണ് ‘വിലയം’. ദുഖ പര്യവസായിയായ നാടകം. “അത് പ്രക്ഷേപണം ചെയ്തതിൻ്റെ അടുത്തനാൾ എൻ്റെ ഏക അനുജത്തി സെറിബ്രൽ ഹെമറേജ് കാരണം മരിച്ചു. ആ നാടകത്തിലെ ആദ്യ വാക്യമായ ‘ലോകാലോകങ്ങളുടെ പാലകാ...’ എന്ന വരികൾ ഉദ്ധരിച്ചായിരുന്നു , അന്നത്തെ സ്റ്റേഷൻ ഡയറക്ടർ കെ. നാരായണൻ നായർ എനിക്ക് അനുശോചനക്കത്തെഴുതിയത്”. അക്കാലത്തെ രചനകളിൽ ‘ഇന്നെലെകൾ സാക്ഷി’യുടെ ആദ്യ കൈയ്യെഴുത്തു പ്രതി മാത്രമേ ബാക്കിയുള്ളൂ. കെ.പി ഉമ്മർ,വാസു പ്രദീപ്,കുഞ്ഞാണ്ടി, സുധീഷ് തുടങ്ങിയവരുടെയൊക്കെ ഒപ്പം അഭിനയിച്ചു. ‘ചെമ്മീനി'ലെ പരീക്കുട്ടി,‘ബാല്യകാലസഖി'യിലെ മജീദ് എന്നീ കഥാപാത്രങ്ങളെയാണ് ഏറ്റവും ഇഷ്ടം. അൻപതോളം ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്.
അബ്ദുള്ള നന്മണ്ടയെത്തേടി , ഒരു സായാഹ്നത്തിൽ വാർത്ത വായിക്കാനുള്ള ഭാഗ്യമെത്തിയ കഥയും അദ്ദേഹം പറഞ്ഞു. അന്നത്തെ അസിസ്റ്റൻ്റ് ന്യൂസ് എഡിറ്റർ പെരുന്ന കെ. എൻ. നായർ ഒരു ദിവസം മുറിൽ കടന്നുവന്ന് പറഞ്ഞു;ഇന്ന് വൈകിട്ടത്തെ വാർത്ത വായിക്കണം.
-ആ വാർത്താവായന കേട്ട് , കെ.എ കൊടുങ്ങല്ലൂർ പറഞ്ഞു;ഇരുത്തം വന്ന ന്യൂസ് റീഡർ. തുടർന്ന് പലദിവസങ്ങളിലും പ്രാദേശിക വാർത്തകൾ വായിച്ചു. അപ്പോഴേക്കും വാർത്താവായന നിർത്തി, ആ വിഭാഗത്തിൽ പ്രൊഡക്ഷൻ അസിസ്റ്റന്റായിരുന്നു, അച്യുതൻകുട്ടി. ( അദ്ദേഹം പ്രോഗ്രാം എക്സിക്യൂട്ടീവായി കോയമ്പത്തൂർ നിലയത്തിൽ നിന്ന് വിരമിച്ചു).
ലക്ഷദ്വീപ് പരിപാടിയുടെ ചുമതല വഹിച്ച കാലത്ത്, ദ്വീപുകൾ സന്ദർശിച്ച് 50 മിനിറ്റ് ദൈഘ്യമുള്ള ഡോക്ക്യുമെൻ്ററി നിർമ്മിച്ചതും അദ്ദേഹത്തിന് ഓർമ്മയുണ്ട്. പക്ഷേ,അനൗപചാരിക വിദ്യാഭ്യാസ പരിപാടികളെക്കുറിച്ച് സിങ്കപ്പൂരിൽ കോമൺ വെൽത്ത് ഓഫ് ലേണിങ്ങ് സംഘടിപ്പിച്ച അന്താരാഷ്ട്ര ശിൽപ്പശാലയിൽ പങ്കെടുക്കാനുള്ള ക്ഷണം അന്നത്തെ സ്റ്റേഷൻ ഡയറക്ടർ തട്ടിത്തെറിപ്പിച്ചത്,ഈ ദിവസങ്ങളിൽ അദ്ദേഹത്തെ ലക്ഷദ്വീപിലേക്ക് ടൂറിലയച്ചുകൊണ്ടായിരുന്നു!
ഏ. പി മെഹ്റലിയായിരുന്നു,ആദ്യകാലത്ത് വിദ്യാഭ്യാസ പരിപാടികളുടെ ചുമതല വഹിച്ചിരുന്നത്. അനൗപചാരിക വിദ്യാഭ്യാസപ്രചാരണാർത്ഥം ഒട്ടേറെ പരിപാടികൾ പ്രക്ഷേപണം ചെയ്ത അക്കാലത്തെ അനുഭവങ്ങൾ അബ്ദുള്ള നന്മണ്ട പങ്കുവെച്ചു. സാക്ഷരതായജ്ഞത്തിന് മുൻപ്,അഭിമുഖം എടുക്കാൻ ഒരു വീട്ടിൽ ചെന്നപ്പോൾ,കർട്ടനു പിന്നിൽ മറഞ്ഞിരുന്ന്,നീട്ടിപ്പിടിച്ച മൈക്കിലൂടെയായിരുന്നു , നിരക്ഷരയായ ഒരു മുസ്ലീം സ്ത്രീ ഉത്തരം പറഞ്ഞിരുന്നത്. അക്ഷരം പഠിച്ചശേഷം വീണ്ടും ഇതേ സ്ത്രീയെക്കണ്ടു. അവർ ,വെളിച്ചത്തുവന്ന് , മൈക്ക് വാങ്ങി,ആകാശവാണിയോട് സംസാരിച്ചു!
1992ൽ പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രൊമോഷൻ കിട്ടി, കണ്ണൂർ എഫ്.എം നിലയത്തിലെത്തി.“അന്ന് ദൽഹിയിൽ നടത്തിയ ബേസിക് ട്രെയിനിങ്ങ് കോഴ്സിൽ , ഡൽഹി നിലയത്തിലെ പുതിയ പരിപാടികൾ പഠിക്കാൻ സാധിച്ചു. അതിന്റെ ബലത്തിൽ,കണ്ണൂരിൽ, ഫോൺ-ഇൻ പരിപാടി ചെയ്തു;കേരളത്തിലെ അത്തരത്തിലെ ആദ്യത്തേത് . രണ്ട് ഡോക്ടർമാർ പങ്കെടുത്ത ആരോഗ്യപരിപാടി. അത് ,ശബ്ദലേഖം ചെയ്ത്,പ്രക്ഷേപണം നടത്തുകയായിരുന്നു. 'ആകാശവാണിയിൽ ശ്രവ്യ ചികിത്സ ' എന്നായിരുന്നു , ഒരു മാധ്യമം അതെക്കുറിച്ച് നൽകിയ വാർത്തയുടെ തലക്കെട്ട്".
കൊച്ചി എഫ്. എം നിലയത്തിൽ പ്രവർത്തിച്ച കാലം അബ്ദുള്ള നന്മണ്ടയുടെ മാദ്ധ്യമജീവിതത്തിലെ വഴിത്തിരിവായി. ജനകീയ ബന്ധമുള്ള നിലയം. കുടുംബാന്തരീക്ഷം. കെ. വി ശരത്ചന്ദ്രൻ്റെ ‘ശത്രു’ നാടകത്തിൽ, ഇരുപതുകാരനായ കാഷ്മീർ തീവ്രവാദിയായി,സിദ്ധിക്കിനൊപ്പം അഭിനയിച്ചു.അടച്ചിട്ട മുറിയിലെ ചുവരുകൾക്കുള്ളിലിരുന്ന് ഒരു കഥാപാത്രമായി മാറുക എന്നത് സിനിമയിൽ അഭിനയിക്കുന്നതിനെക്കാളും വെല്ലുവിളികൾ നിറഞ്ഞതാണെന്ന് സിദ്ധിക്ക് പറഞ്ഞത് അദ്ദേഹം ഓർമ്മിച്ചു. അന്ന് സഹപ്രവർത്തകനായ ഡി. പരമേശ്വരൻ പോറ്റിയും പ്രോഗ്രാം മേധാവി ആർ.സി ഗോപാലും ആ നാടകത്തിൽ സഹാഭിനേതാക്കളായിരുന്നു.
"ആ നാടകത്തിലെ എൻ്റെ ശബ്ദം തിരിച്ചറിഞ്ഞ്,കോഴിക്കോട്ടേക്കുള്ള ബസിൽ സീറ്റ് സംഘടിപ്പിച്ചു തന്നു,എറണാകുളത്തെ ഒരു കെ.എസ് ആർ. ടി. സി ജീവനക്കാരൻ". മറ്റൊരിക്കൽ , ഒരു ട്രെയിനി ൽ, ഖാൻ കാവിലിൻ്റേയും തൻ്റേയുമൊക്കെ ശബ്ദങ്ങൾ വിലയിരുത്തുന്ന ഒരുകൂട്ടം സ്ത്രീയാത്രക്കാർക്കിടയിൽ, കുറ്റിപ്പുറം വരെ സഞ്ചരിച്ച കഥയും അദ്ദേഹം പറഞ്ഞു. സംഭാഷണങ്ങളെല്ലാം നിശബ്ദമായി കേട്ട അദ്ദേഹം അവസാനം സ്വയം പരിചയപ്പെടുത്തി,“നിങ്ങൾ പറഞ്ഞ ആ ആൾ ഞാനാണ്”.
‘ക്രിമിനൽസ്‘,‘ഓമനസ്വപ്നങ്ങൾ’ എന്നീ സിനിമകളിലും ‘കുറുക്കുവഴി ഡോട്ട് കോം’ തുടങ്ങിയ ഹോം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്,അബ്ദുള്ള നന്മണ്ട.
സ്വകാര്യ എഫ്. എം നിലയങ്ങൾ ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നു. അനുഭവങ്ങളില്ലാത്തവർ മുതിർന്നവരെ ഉപദേശിക്കുക്കയാണ്. അതിനാൽ, അവരാരും ആ പരിപാടികൾ കേൾക്കുന്നില്ലെന്നും അബ്ദുള്ള നന്മണ്ട പറഞ്ഞു.
ചർച്ചയിൽ കെ. എ മുരളീധരൻ, കെ. വി ശരത്ചന്ദ്രൻ, അബ്ദുള്ള കൊടോളി, കെ. പി. കെ. വെങ്ങര ,സന ഫാത്തിമ എന്നിവർ പങ്കെടുത്തു. ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
‘എന്റെ ആകാശവാണിക്കാലം' പന്ത്രണ്ടാം ഭാഗത്തിൻ്റെ ശബ്ദലേഖനം യൂട്യൂബിൽ ലഭ്യമാണ്.
ലിങ്ക്;https://youtu.be/-J1xwd71ipk
No comments:
Post a Comment