‘എന്റെ ആകാശവാണിക്കാലം' , പരമ്പര ഇരുപത്തി നാലാം ഭാഗത്തോടെ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, മാർച്ച് 12, 2022) സമാപിച്ചു.
ആകാശവാണി ഡയറക്ടർ ജനറലിന്റെ ചുമതല വഹിച്ച മൂന്നാമത്തെ മലയാളിയായ ജി. ജയലാൽ , തന്റെ 36 വർഷത്തെ സംഭവബഹുലമായ ആകാശവാണിക്കാലത്തെക്കുറിച്ച് സംസാരിച്ചു.
1977 ൽ തിരുവനന്തപുരം നിലയത്തിൽ, സയൻസ് ഓഫീസറായി തുടക്കം. ജനങ്ങളിൽ ശാസ്ത്രാവ ബോധം ഉണ്ടാക്കുന്നതിനായുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നായിരുന്നു , ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും സയൻസ് സെല്ലുകൾ രൂപവല്കൃതമായത്. മൊത്തം 11 സയൻസ് ഓഫീസർമാർ.
പേര് ഓഫീസർ എന്നായിരുന്നെങ്കിലും സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. അത് കരാർ നിയമനമായിരുന്നു.നാലാം ശമ്പള കമ്മീഷനിൽ ,ശമ്പളം, അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർക്ക് തുല്യമാക്കി. 1982 മാർച്ച് 6 ന് എല്ലാ സ്റ്റാഫ് ആർട്ടിസ്റ്റുമാരും കേന്ദ്ര സർക്കാർ ജീവനക്കാരായി.
ആദ്യ ദിവസം തന്നെ മറക്കാറാകാത്ത ഒരു സംഭവമുണ്ടായി. സയൻസ് പരിപാടിയുടെ ഷെഡ്യൂൾ തയ്യാറാക്കി നൽകാൻ അന്നത്തെ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ നിർദ്ദേശിച്ചു. ''അത് എന്താണെന്ന് പോലും അറിയുമായിരുന്നില്ല. പലരോടും ചോദിച്ച്, ഒരെണ്ണം തയ്യാറാക്കി, നൽകി. അദ്ദേഹം ക്ഷുഭിതനായി അത് വലിച്ചെറിഞ്ഞു. അന്നത്തെ സ്റ്റേഷൻ ഡയറക്ടർ ഇ. എം.ജെ. വെണ്ണിയൂരായിരുന്നു. അദ്ദേഹത്തെ കാണാൻ അനുമതി ചോദിച്ചു. അക്കാലത്ത് അത് വളരെ പ്രയാസമാണ്. അകത്ത് കയറി, അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിച്ചു. എന്താണ് ഷെഡ്യൂൾ എന്നും അത് തയ്യാറാക്കേണ്ടത് എങ്ങനെയെന്നും അദ്ദേഹം വിശദമായി പറഞ്ഞു തന്നു. അത് പിന്നാലെ നൽകിയാൽ മതിയെന്ന് പറഞ്ഞ്, പ്രതിദിന പരിപാടികൾക്കുള്ള ഡേറ്റ് ചാർട്ട് അംഗീകരിച്ചു".
അദ്ദേഹത്തിൽ നിന്നാണ് എങ്ങനെയാണ് ഒരു നല്ല ഭരണാധികാരിയാകുന്നതെന്ന പാഠം താൻ പഠിച്ചതായി, ജി.ജയലാൽ പറഞ്ഞു. ഔദ്യോഗിക ജീവിതത്തിലെ 26 വർഷം ഉയർന്ന പദവികളിലിരുന്ന്, ഭരണ നിപുണനായി അറിയപ്പെട്ടു, അദ്ദേഹം.
"ആദ്യ നാളുകളിൽ തന്നെ സ്വാമീസ് ഹാൻഡ് ബുക്ക് വാങ്ങി, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതു പോലെ പഠിച്ചു തുടങ്ങി". അന്ന് സ്ഥിരം ജീവനക്കാരല്ലാത്ത സ്റ്റാഫ് ആർട്ടിസ്റ്റുകൾക്ക് ആരും റൂൾ ബുക്കുകൾ തരില്ല.
റേഡിയോ പ്രക്ഷേപണത്തിന്റെ ഭാസുരമായ കാലഘട്ടമായിരുന്നു ,അത്. ശ്യാമളാലയം കൃഷ്ണൻ നായർ , എസ്. സരസ്വതിയമ്മ, വി.ജി.മാത്യു, കെ. ദേവരാജൻ തുടങ്ങിയ പ്രശസ്തരായ എട്ട് പ്രോഗ്രാം ഓഫീസർമാരിരുന്ന ഹാളിലായിരുന്നു,സയൻസ് സെല്ലും.
"ടേപ്പ് ലോഡ് ചെയ്യാൻ പഠിപ്പിച്ചത് ശ്യാമളാലയമായിരുന്നു. വാണിജ്യ പ്രക്ഷേപണം ആരംഭിക്കുന്നതിനെതിരെ ലേഖനം എഴുതിയതിന്റെ പേരിൽ മുൻപ് അച്ചടക്ക നടപടി എടുത്തതിനാൽ രണ്ടു തവണ പ്രൊമോഷൻ നിഷേധിക്കപ്പെട്ട കെ. ദേവരാജൻ,സർക്കാർ സർവീസിലെ പരിമിതികളെക്കുറിച്ച് ഓർമ്മിപ്പിച്ചിരുന്നു. അന്ന് ആരെന്ത് പറഞ്ഞാലും ചലഞ്ച് ചെയ്യുന്ന സ്വഭാവ മെനിക്കുണ്ടായിരുന്നു".
ആദ്യ പത്തു വർഷങ്ങളിൽ ശാസ്ത്ര പ്രക്ഷേണത്തിന്റെ വ്യത്യസ്ത മേഖലകളിൽ ധാരാളം പരിപാടികൾ ചെയ്തിട്ടുണ്ട്. അന്ന്, കെ. റാണാപ്രതാപനായിരുന്നു , ഒപ്പമുണ്ടായിരുന്നത്. അന്ധവിശ്വാസങ്ങൾ ദൂരീകരിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകിയിരുന്നു."സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ഞങ്ങൾ തന്നെ പുറത്തിറങ്ങി നടന്നാന്ന്, അത് കവർ ചെയ്തത്".
ശാസ്ത്ര പരമ്പരകൾ, ശാസ്ത്ര നാടകങ്ങൾ തുടങ്ങിയ ധാരാളം പ്രക്ഷേപണങ്ങൾ തുടർച്ചയായി നടത്തി.
ഒട്ടും സുഖകരമല്ലാത്ത പല നടപടികളും തനിക്ക് നേരിടേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. "പ്രതികാര നടപടിയായി,ബാത് റൂം പൊളിച്ചുണ്ടാക്കിയ മുറിയിലേക്ക് മാറ്റുക വരെ ചെയ്തു". പിരിച്ചുവിടൽ ഭീഷണിയുമുണ്ടായി.
1989-ൽ , സയൻസ് ഓഫീസർമാരെയെല്ലാം ഉയർന്ന ശമ്പള സ്കെയിലിന്റെ അടിസ്ഥാനത്തിൽ അസി. സ്റ്റേഷൻ ഡയറക്ടർമാരാക്കിയപ്പോൾ, നാഗർകോവിൽ നിലയത്തിൽ നിയമിക്കപ്പെട്ടു. "അവിടെ നിന്ന് ആഴ്ചയിൽ ഒരു മണിക്കൂർ മലയാളം പ്രക്ഷേപണം തുടങ്ങി.അത് ഉദ്ഘാടനം ചെയ്തത് അന്നത്തെ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായരായിരുന്നു".
ആ വർഷം തന്നെ ഡയറക്ട് റിക്രൂട്ട്മെന്റിലൂടെ സ്റ്റേഷൻ ഡയറക്ടറായി. 1991 മുതൽ 1993 വരെ തിരുനൽവേലി നിലയത്തിൽ.പിന്നെ, പോർട്ട് ബ്ലയർ, പോണ്ടിച്ചേരി, തിരുവനന്തരം, ബാംഗ്ലൂർ നിലയങ്ങളുടെ ഡയറക്ടർ , ഇടയ്ക്ക് ഡൽഹിയിൽ പേഴ്സനൽ, പ്ലാനിങ്ങ് ആന്റ് ഡവലപ്മെന്റ് വിഭാഗങ്ങളുടെ ഡയറക്ടർ, ദക്ഷിണ മേഖലയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ തുടങ്ങിയ ഉന്നത പദവികൾ വഹിച്ചു.പോണ്ടിച്ചരി ഡയറക്ടറായിരിക്കേ, ജർമൻ റേഡിയോയിൽ (DW) ഒരു മാസത്തെ പരിശീലനം നേടിയിരുന്നു.
2008 സെപ്തംബർ മുതൽ 2009 ഫെബ്രുവരി വരെ ഡയറക്ടർ ജനറൽ ഇൻ ചാർജായി. പ്രസാർ ഭാരതിയുടെ സീനിയർ ജനറൽ മാനേജർ, മെമ്പർ പേഴ്സണൽ തുടങ്ങിയ ഉന്നത പദവികളിലുമെത്തി. അഡീഷണൽ ഡയറക്ടർ ജനറലായിരിക്കെ, 2013 ലാണ് വിരമിച്ചത്.
ഭരണതലത്തിൽ എടുത്ത ചില നടപടികളുടെ പേരിൽ കല്ലേറുകളും പൂച്ചെണ്ടുകളും ലഭിച്ച ഒട്ടേറ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. "2008-ൽ ഡി.ഡി.ജി (പി) ചുമതല വഹിക്കുമ്പോഴായിരുന്നു , ആകാശവാണിയിലെ തസ്തികകളുടെ പുനർനിർണ്ണയമുണ്ടാകുന്നത്. പരസ്യ നിരക്ക് പുനർ നിശ്ചയിച്ചതും അക്കാലത്താണ്".
2008-ൽ 213 ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാർക്ക് പ്രോഗ്രാം എക്സിക്യൂട്ടീവുമാരായി പ്രമോഷൻ നൽകിയതിനെതിരെയുള്ള കേസിൽ വിജയിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്.
1999-ൽ തിരുവനന്തപുരത്ത് സ്റ്റേഷൻ ഡയറക്ടറായി വരുമ്പോൾ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന്റെ സമരം നടക്കുകയായിരുന്നു. ശമ്പളം മുടങ്ങാതെ നൽകാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്. തിരുവനന്തരത്തെ ആ നാളുകൾ വളരെയേറെ പ്രയാസമുണ്ടാക്കിയ കാലഘട്ടമായിരുന്നു.
ആറ്റുകാൽ പൊങ്കാലയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്ന് , മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃക്സാക്ഷിവിവരണം, ശബരിമലയിൽ നിന്ന് പ്രതിദിന റിപ്പോർട്ടുകൾ, പാളയം പള്ളിയിൽ നിന്ന് ക്രിസ്മസിന്റെ തലേന്ന് രാത്രിയുള്ള കുർബാനയുടെ തൽസമയ പ്രക്ഷേപണം തുടങ്ങിയ പരിപാടികൾക്ക് തുടക്കമിട്ടു.
പോർട്ട് ബ്ലയർ നിലയത്തിൽ ക്വാമി ഏകതാ വാരത്തോടനുബന്ധിച്ച്, 12 ദിവസം നീണ്ട കലാമേള നടത്തി(വിദൂരസ്ഥമായ എല്ലാ ദ്വീപുകളിലും ആകാശവാണി ടീമെത്തി, ഏഴു ഭാഷകളിലുമുള്ള പരിപാടികൾ ശബ്ദലേഖനം ചെയ്ത് പ്രക്ഷേപണം ചെയ്തത് ജി.ജയലാലിന്റെ കാലത്തായിരുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ഡോ. വിജയ രാഘവൻ കൂട്ടിച്ചേർത്തു. അന്ന് അവിടെ പ്രോഗ്രാം എക്സിക്യൂട്ടീവ് - കോ ഓർഡിനേഷനായിരുന്നു, അദ്ദേഹം).
ചില റേഡിയോ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. ആന്റമാൻ - നിക്കോബാർ ദ്വീപുകാർക്ക് റേഡിയോയെ വലിയ ഇഷ്ടമാണ്. മിക്കവരും സഞ്ചരിക്കുക റോഡിയോ , വടി, ടോർച്ച് എന്നിവ കൈയിൽ കരുതിയാകും. പാമ്പുകളുള്ളതിനാലാണ് വടിയും ടോർച്ചും.
ബാംഗ്ലൂർ നിലയത്തിലെ അനുഭവം വ്യത്യസ്തമായ ഒന്നാണ് .റെക്കാർഡിങ്ങിന് വരുമ്പോൾ , അന്നത്തെ മുഖ്യമന്ത്രി എസ്.എം.കൃഷ്ണ എല്ലാവർക്കുമുള്ള ആഹാരവും കൊണ്ടുവരും.
അനൗൺസർമാരുടേതടക്കം ധാരാളം നിയമനങ്ങൾ നടത്തിയിട്ടുണ്ട്.
"രണ്ട് പ്രാവശ്യം രാഷ്ട്രീയ ഇടപെടലുണ്ടായി. പക്ഷേ, വഴങ്ങിയില്ല".
ഇപ്പോൾ പരിപാടികളുടെ രൂപഘടനയിൽ മാറ്റം വന്നിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉള്ളടക്കം മാത്രമല്ല മെച്ചപ്പെടേണ്ടത്. സാങ്കേതികത്തികവുമുണ്ടാകണം.
ചർച്ചയിൽ രശ്മി പെരുമ്പടവും പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് എന്ന യൂട്യൂബ് ചാനലിലുണ്ട്. ഈ പരമ്പര ഉൾപ്പെടെയുള്ള എല്ലാ മുൻ പരിപാടികളും ഈ ചാനലിൽ ലഭ്യമാണ്.
No comments:
Post a Comment