‘എന്റെ ആകാശവാണിക്കാലം' ഇരുപതാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ഫെബ്രുവരി 12, 2022) അനുഭവങ്ങൾ പങ്കുവയ്ക്കാനെത്തിയത് എസ്. രാധാകൃഷ്ണനും ലീലാമ്മ മാത്യുവും. രണ്ടു പേരും മുൻ അസി. ഡയറക്ടർമാർ.
പത്താം ക്ലാസിൽ,ജവഹർ ബാലഭവനിൽ പഠിക്കവേ, ബാലലോകം പരിപാടിയിൽ പാട്ട് പാടിക്കൊണ്ടാണ് തന്റെ ആകാശവാണി ബന്ധം ആരംഭിച്ചതെന്ന് എസ്.രാധാകൃഷ്ണൻ അനുസ്മരിച്ചു.കോളേജ് വിദ്യാർഥിയായിരിക്കെ, ഓഡിഷൻ പാസായി റേഡിയോ നാടക കലാകാരനായി. റേഡിയോ നാടകവാരത്തിലെ ഒരു നാടകത്തിൽ ശബ്ദം നൽകിയായിരുന്നു , തുടക്കം.
കുട്ടികളുടെ നാടകവേദി, നാടകയോഗം, കാവാലം നാരായണ പണിക്കരുടെ തെരുവരങ്ങ്, തെരു നാടകങ്ങൾ തുടങ്ങിയവയിലൂടെ നാടക രംഗത്ത് സജീവമായി.
ഈ നാടകാഭിമുഖ്യമായിരുന്നു , ആകാശവാണിയിൽ ചേരാൻ പ്രേരണയായത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജോലി ഉപേക്ഷിച്ച് 1987 ഡിസം. 31 ന് , കോഴിക്കോട് നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായി ചേർന്നു.എന്നാൽ, തന്റെ പ്രതീക്ഷകൾ സഫലമായില്ലെന്ന ദു:ഖമുണ്ട്, രാധാകൃഷ്ണന് . "ക്രിയേറ്റിവിറ്റിക്ക് അവിടെ രണ്ടാം സ്ഥാനമേയുള്ളൂ".
1991ൽ യു.പി.എസ്.സി വഴി , ഇന്ത്യയിൽ ഒന്നാമനായി, പ്രോഗ്രാം എക്സിക്യൂട്ടീവായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ നിലയത്തിലായിരുന്നു , നിയമനം."സ്റ്റേഷന്റെ തുടക്കകാലം. ഏറ്റവും കൂടുതൽ ആസ്വദിച്ച് ജോലി ചെയ്തതവിടെയാണ്.ആർ.എൻ. പിള്ളയായിരുന്നു, സ്റ്റേഷൻ ഡയറക്ടർ.വലിയ പ്രവർത്തന സ്വാതന്ത്ര്യമുണ്ടായിരുന്നു".
അവിടെ നിന്നുള്ള ആദ്യ നാടകമായ 'പിടിയാന'(രചന:ജയപ്രകാശ് കുളൂർ ) സംവിധാനം ചെയ്തു. തുടർച്ചയായി മൂന്ന് വർഷം, റേഡിയോ നാടകോത്സവങ്ങളിൽ നാകങ്ങൾ സംവിധാനം ചെയ്തു.'മഞ്ഞുമൂടിയ മലമുകളിൽ' എന്ന നാടകത്തിലെ നായകൻ നെടുമുടി വേണുവായിരുന്നു.
തെയ്യപ്പറമ്പുകളിൽ നിന്നുള്ള തത്സമയ പ്രക്ഷേപണങ്ങളും ഓർമയിലുണ്ട്.
1994-ൽ തിരുവനത്തും നിലയത്തിലെത്തി. പ്രഭാതഭേരി പരിപാടികൾ അടക്കമുള്ളവയുടെ ചുമതലകളാണ് കിട്ടിയത്.
"പക്ഷേ, എന്തുകൊണ്ടോ ഇഷ്ടവിഷയമായ നാടകം തന്നില്ല...".
പ്രഭാതഭേരിയിൽ പ്രക്ഷേപണം ചെയ്ത ഒരു പരിപാടി വലിയ വിവാദമായപ്പോൾ, അന്നത്തെ സ്പീക്കർ പി.പി.തങ്കച്ചൻ ചേമ്പറിൽ വിളിച്ചു വരുത്തി, വിശദീകരണം തേടി. ചില എം.എൽ.എമാർ അവകാശ ലംഘന പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങിയ സാഹചര്യമുണ്ടായിരുന്നു. അതിന് ഇടവരുത്തുന്ന രീതിയിൽ പ്രക്ഷേപണമുണ്ടാകില്ലെന്ന ഉറപ്പിൽ മേൽ ആ പ്രശ്നം അവസാദിച്ചതായി, വിശദാംശങ്ങൾ വെളിപ്പെടുത്താതെ, അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അസംഖ്യം കലാ-സാംസ്കാരിക പരിപാടികൾ ആകാശവാണി നടത്തിയ കാലമായിരുന്നു, അത്. "അവയൊക്ക സാംസ്കാരിക വിനിമയ പരിപാടികളായിരുന്നു. ഉത്തര മലബാറിലെ കലാരൂപങ്ങളായ തെയ്യം, ചെമ്മാനക്കളി തുടങ്ങിയവ അവിടെ അവതരിപ്പിക്കപ്പെട്ടപ്പോൾ, തെക്കൻ കേരളത്തിലെ പടയണിയും മറ്റും മലബാറിലെ ആകാശവാണി വേദികളിലെത്തി. പത്തനാപുരത്ത്, തുറന്ന സദസിലായിരുന്നു, അപൂർവ്വമായ ഖണ്ഡാകർണ്ണൻ തെയ്യം കെട്ടിയാടിയത്". അന്നത്തെ രാഷ്ട്രപതി കെ.ആർ.നാരായണന്റെ ജൻമസ്ഥലമായ ഉഴവൂരിൽ നടത്തിയ കലാമേള തത്സമയം പ്രക്ഷേപണം ചെയ്തു. അതിന്റെ അവതാരകൻ നെടുമുടി വേണുവായിരുന്നു.
മല്ലിക കുറുപ്പുമൊത്ത് സംവിധാനം ചെയ്ത ,101 ഭാഗങ്ങളുള്ള 'കൊച്ചു കൊച്ചു സ്വപ്നങ്ങൾ' പരമ്പര സംതൃപ്തി നൽകിയ പരിപാടിയായിരുന്നു. ന്യൂയോർക്ക് ആസ്ഥാനമായ പോപ്പുലേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എല്ലാ ഭാഷകളിലും ആ പരമ്പരയുണ്ടായിരുന്നു. കേരളത്തിലെ പ്രശസ്തരായ നടീ നടൻമാർ ശബ്ദം കൊടുത്ത ആ പരമ്പരയുടെ ശബ്ദലേഖനം ആകാശവാണി നിലയത്തിലെത്തി അവർ ഷൂട്ട് ചെയ്തു. താനുമായുള്ള അഭിമുഖവും റെക്കാർഡ് ചെയ്തു.
നളചരിതം ആട്ടക്കഥ, ജി. ഗോപാലകൃഷ്ണൻ റേഡിയോ നാടകമാക്കിയത് സംവിധാനം ചെയ്തു.പത്തിയൂർ ശങ്കരൻ കുട്ടിയായിരുന്നു , പദങ്ങൾ ചൊല്ലിയത്.
ഇക്കാലത്ത് ദൂരദർശനു വേണ്ടി ടി.പത്മനാഭൻ , ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ തുടങ്ങിയവരുമായി അഭിമുഖം നടത്തി."പക്ഷേ,ആ പരിപാടികളുടെ പേരിൽ ഞാൻ ശിക്ഷിക്കപ്പെട്ടു".
2014-ൽ അസിസ്റ്റന്റ് ഡയറക്റായി പ്രമോഷൻ കിട്ടി, മഞ്ചേരി എഫ്.എം നിലയത്തിൽ നിയമിക്കപ്പെട്ടു. തുടർന്ന്, കോഴിക്കോട് നിലയത്തിന്റെയും പ്രോഗ്രാം മേധാവിയായി. മഞ്ചേരിയിൽ ഓരോ വിഷയത്തെ ആസ്പദമാക്കി ലൈവ് ചാറ്റ് ഷോകൾ ചെയ്തു. ആദ്യ പരിപാടിയുടെ വിഷയം സ്വപ്നമായിരുന്നു. നിലയത്തിന്റെ ആദ്യ നാടകമായ 'കടൽക്കളികൾ' സംവിധാനം ചെയ്തു.
തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോൾ ദീർഘകാലം റീജ്യണൽ സ്റ്റാഫ് ട്രെയ്നിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല വഹിച്ചു. ദക്ഷിണേന്ത്യയിലേയും പോർട്ട് ബ്ലയറിയും ആകാശ വാണി, ദൂരദർശൻ നിലയങ്ങളിലെ പ്രോഗ്രാം , ഭരണവിഭാഗം സ്റ്റാഫിന്റെ പരിശീലനച്ചുമതലയായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പരിശീലന വേദികൾ മാറ്റിയതോടെ, അതിൽ പങ്കെടുത്തവരുടെ എണ്ണം കൂടിയതായി എസ്.രാധാകൃഷ്ണൻ പറഞ്ഞു. സംഗീതത്തെക്കുറിച്ചുള്ള ഒരു പരിശീലന പരിപാടി നടത്തിയത് തിരുവയ്യൂരിലായിരുന്നു. ബൗദ്ധികാവകാശ നിയമത്തെക്കുറിച്ച് ആദ്യമായി പരിശീലന പരിപാടി നടത്താൻ കഴിഞ്ഞു. ഇന്ത്യയിലെ ആശാവാണിയുടെ ഏറ്റവും നല്ല ട്രെയ്നിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിനുള്ള പുരസ്കാരം കിട്ടി.
2020-ൽ തിരുവനന്തരം നിലയത്തിൽ നിന്നാണ് എസ്.രാധാകൃഷ്ണൻ വിരമിച്ചത്. വിവിധ മാനേജ്മെന്റ്, മാധ്യമ പരിശീലന സ്ഥാപനങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകനാണ് അദ്ദേഹമിപ്പോൾ.
ചങ്ങനാശ്ശേരിയിലെ വീട്ടിൽ, റേഡിയോയ്ക്കു ചുറ്റുമിരുന്ന് ലളിത ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും കുടുംബമൊന്നായി കേട്ട് പഠിച്ച് പാടിയിരുന്ന കുട്ടിക്കാലത്തെ അനുസ്മരിച്ചു കൊണ്ടായിരുന്നു, ലീലാമ്മ മാത്യു ആരംഭിച്ചത്. വീട്ടിലുള്ള വരെല്ലാം സംഗീതപ്രിയർ, ഗായകർ.
പള്ളി കൊയറിന് റേഡിയോയിൽ ഭക്തിഗാനങ്ങൾ അവതരിപ്പിക്കാനുള്ള സെലക്ഷൻ കിട്ടിയപ്പോൾ, അതിൽ അംഗമായി ഒരു പാട്ട് പാടിയായിരുന്നു, റേഡിയോയിൽ ഒരു സോളോ പാടി. ലളിത ഗാനങ്ങൾക്കുള്ള ഓഡിഷനെക്കുറിച്ചറിഞ്ഞത് അപ്പോഴാണ്.1980-ൽ ഓഡിഷൻ പാസായി , ലളിത ഗാനങ്ങൾ പാടിത്തുടങ്ങി. അങ്ങനെ,നാട്ടിലെ റേഡിയോ സ്റ്റാറായി.പിന്നീട് ദൂരദർശനിലും പാടാൻ അവസരം ലഭിച്ചു.
2013-ൽ ടോപ്പ് ഗ്രേഡ് കിട്ടി. ഭക്തിഗാനങ്ങൾ പാടുന്നതിനുള്ള ഓഡിഷനും പാസായിട്ടുണ്ട്. ബി - ഗ്രേഡ് സംഗീത സംവിധായകയുമാണ്.
എം.എസ്. ഡബ്ലിയു പാസായി,നാലര വർഷം സുൽത്താൻ ബത്തേരിയിൽ വിമൻസ് ഡവലപ്പ്മെന്റ് പ്രൊജക്ട് ഓഫിസറായി ജോലി ചെയ്തു. ഗ്രാമീണ മേഖലകളിൽ മഹിളാ സമാജങ്ങൾ രൂപീകരിക്കലായിരുന്നു മുഖ്യ പ്രവർത്തനം. അന്ന് പാടാൻ ധാരാളം വേദികൾ കിട്ടി. എല്ലാവരും പ്രോത്സാഹിപ്പിച്ചു. പാട്ടിന്റെ റെക്കാർഡിങ്ങിന് തിരുവനന്തപുരം നിലയത്തിൽ പോയപ്പോഴായിരുന്നു, പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചതറിയുന്നത്. 1991-ൽ നിയമിക്കപ്പെടുമ്പോൾ , ഡൽഹിയിൽ ഇന്തോ-ജർമൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രൊജക്ട്സ് മാനേജരായി ജോലി ചെയ്യുകയായിരുന്നു.
തിരുവനന്തപും,നിലയത്തിൽ യുവവാണി പരിപാടികളുടെ ചുമതലയുമായാണ് തുടക്കം."ആർ.ശ്രീകണ്ഠൻ നായരായിരുന്നു, ആ പരിപാടിയിൽ എന്റെ മുൻഗാമി".26 വർഷം അവിടെ പ്രവർത്തിച്ചു; ഇടയ്ക്ക് ഏതാനും മാസം തിരുവനൽവേലി, നാഗർകോവിൽ നിലയങ്ങളിലും.
കുടുംബക്ഷേമ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ജോസഫ് പാലയ്ക്കാപ്പള്ളി വിരമിച്ചപ്പോൾ ആ വിഭാഗത്തിന്റെ ചുമതല കിട്ടി. ദീർഘകാലം പ്രവർത്തന രംഗം അതായിരുന്നു.
കുടുബക്ഷേമ വിഭാഗമായിരുന്നു , പ്രതിവാര കുടുംബനാടക പരമ്പരകൾ നിർമ്മിച്ചിരുന്നത്."അത്തം 30 ഓളം നാടക പരമ്പരകൾ സംവിധാനം ചെയ്തു". പിന്നീട് സംഗീത പരിപാടികളടക്കമുള്ളവയുടെ ചുമതലയും വഹിച്ചു.
1995-ൽ എയിഡ്സിനെക്കുറിച്ച് 13 ഭാഗങ്ങളുള്ള 'ജ്യോതിർഗമയ ',2010 ൽ 17 ഭാഗങ്ങളുള്ള 'ഒരു കുട ചൂടാം',2012ൽ 'ആരോഗ്യ ഭാരതം','സദ്ഗമയ',' അമൃതം ഗമയ',' നല്ല ഭക്ഷണം നൻമ നിറഞ്ഞ ഭക്ഷണം','വാടാതെ ഈ പെൺപൂക്കൾ','സ്ത്രീ സ്വാശ്രയത്വത്തിന്റെ വിജയഗാഥകൾ',' മാനസം , മഹാസാഗരം' തുടങ്ങി, താൻ ചെയ്ത പരമ്പകൾ ലീലാമ്മ മാത്യു അനുസ്മരിച്ചു.
2010 ഡിസം. 10 ന് ലോക റേഡിയോ ദിനത്തിൽ , രാവിലെ 5.50 മുതൽ 10.45 വരെ കൂട്ടികൾ തന്നെ എല്ലാ പരിപാടികളും അവതരിപ്പിച്ച് ചരിത്രമെഴുതി," അതിനായി ഊണുമുറക്കവുമുപേക്ഷിച്ച് മൂന്ന് മാസക്കാലം പ്രവർത്തിച്ചു .ഒപ്പം , ചന്ദ്രസേനനും എൻ.ശശികുമാറുമുണ്ടായിരുന്നു".
യൂണിസഫുമായി ചേർന്ന് പ്രക്ഷേപണം ചെയ്ത ,കുട്ടികളുടെ പങ്കാളിത്താവകാശത്തെക്കുറിച്ചുള്ള 'മീനയുടെ ലോകം' എന്ന 22 ഭാഗങ്ങളുള പരമ്പര ഏറെ ശ്രദ്ധേയമായി. വി.ജെ.റ്റി ഹാളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു, അത് ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീയുടെ ബാലസഭകൾ കൂടുന്ന സമയത്ത് , ഈ പ്രക്ഷേപണം കേൾപ്പിച്ച്, അവരുടെ പ്രതികരണങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു.
'ഒരു കുട ചൂടാം' പരമ്പരയ്ക് ഒരു ശീർഷക ഗാനം ചെയ്തപ്പോൾ , അത് ഏറെ ജനപ്രിയമായി. തുടർന്ന് താൻ നിർമ്മിച്ച പരമ്പരകൾക്കെല്ലാം ശീർഷക ഗാനങ്ങൾ ചെയ്യുന്നത് ശീലമാക്കിയതായി ലീലാമ്മ മാത്യു പറഞ്ഞു.
ആകാശവാണിയുടെ എട്ട് ദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്ന് അന്താരാഷ്ട്ര പുരസ്ക്കാരങ്ങളും ബഹുമതികളും കിട്ടി. ഈ പരിപാടികളെല്ലാം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളവയായിരുന്നു. ഡൗൺ സിൻഡ്രോം ബാധിച്ച നിത്യാദാസിന്റെ അതിജീവന കഥയായിരുന്നു,'സുകൃതം'. തൊട്ടാൽ എല്ലുപൊടിയുന്ന രോഗം ബാധിച്ച ജീവൻ ഉയരങ്ങൾ കീഴടക്കിയ കഥയാണ് 'സ്വപ്നക്കൂട്'.108 ആംബുലൻസ് സർവീസിനെക്കുറിച്ച് ചെയ്ത 'ജീവിതം ബാക്കിയുണ്ട് , ഇനിയും' ലീലാമ്മ മാത്യുവിന് ഏറെ ഇഷ്ടപ്പെട്ട പരിപാടിയാണ് -" എന്റെ ഹൃദയത്തോട് ചേർത്ത് വച്ചത്". സെറിബ്രൽ പാൽസി ബാധിച്ച ശ്യാമപ്രസാദിന്റെ പോരാട്ടങ്ങളെക്കുറിച്ചാണ് 'ഒന്ന് കൈയ്യടിക്കൂ, പ്ലീസ്'. അൾഷൈമേഴ്സ് ബാധിതനായ ഭർത്താവിനെ പത്ത് വർഷം ശുശ്രൂഷിച്ച ഭാര്യയെക്കുറിച്ചുള്ള 'ഓർമ്മ മേഘങ്ങൾ', ഗാന്ധിയൻ ഫിലോസഫി പുരസ്ക്കാരവും നേടി.
തത്സമയ ഫോൺ - ഇൻ പരിപാടിയിൽ പങ്കെടുത്ത വേളിയിലെ, കാഴ്ചവൈകല്യമുള്ള വേണുവിന്റെയും ഭാര്യയുടേയും ജീവിത കഥയാണ്, അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച 'വേണുവിന്റേയും സരോജയുടേയും റേഡിയോ' എന്ന പരിപാടി. റേഡിയോയുടെ സമയമമനുസരിച്ച് ജീവിക്കുന്ന വേളിയിലെ ദമ്പതിമാരുടെ കഥ .
മറ്റാരു ഫോൺ - ഇൻ പരിപാടിയിൽ തളിപ്പറമ്പിലെ ഒരു കുന്നിൻ മുകളിൽ , പക്ഷാഘാതം ബാധിച്ച്, കാൽ നൂറ്റാണ്ടായി ഏകനായി കഴിയുന്ന പവിത്രൻ എന്നൊരാൾ പറഞ്ഞ കഥകേട്ട് ഹൃദയമുരുകി . സന്നദ്ധ പ്രവർത്തകർ വന്ന് പായയിൽ പൊതിഞ്ഞ് കെട്ടിയിറക്കിയാരുന്നു,അയാളെ ഇടയ്ക്ക് ആശുപത്രിയിലത്തിച്ചിരുന്നത്. "ഒന്നു വർത്തമാനം പറയാൻ കൂട്ടുകാരാരുമില്ലെന്നതായിരുന്നു, അയാളുടെ വലിയ ദുഃഖം. ഞാൻ ഫോൺ നമ്പർ ചോദിച്ചു. അത് കേട്ട് , ഒട്ടേറെപ്പേർ അയാളെ വിളിച്ചു. ഫോൺ വിക്രമമില്ലാതെ ശബ്ദിച്ചു കൊണ്ടിരുന്നതായി പവിത്രൻ പിന്നീട് സന്തോഷത്തോടെ അറിയിച്ചു. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന തിരുവനന്തപുരത്തെ ഒരു അച്ഛനും മകനും അയാൾക്ക് 100 രൂപ അയച്ചു കൊടുത്തു".
2016-ൽ മഴ വെള്ളക്കൊയ്ത്തിനെക്കുറിച്ച് നിർമ്മിച്ച 'മനസുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്' എന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ളത് പരിപാടിക്ക് ആദ്യത്തെ പൊതുജന സേവന അറിയിപ്പിനുള്ള ദേശീയ പുരസ്കാരവും എ.ബി.യു ന്ന അവാർഡും കിട്ടി.
2012-ൽ ലീലാമ്മ മാത്യു സംവിധാനം ചെയ്ത 'ഫിയർ' നാടകം ഇറാൻ റേഡിയോ ഫെസ്റ്റിവലിൽ ഫൈനൽ റൗണ്ടിലെത്തി. അതിനാൽ ആ പരിപാടിയിൽ പങ്കെടുക്കാനായി.ജാക്യൂസ് മാത്തെ അന്തർദേശീയ പുരസ്കാരം ലഭിച്ച 'പുനർജനിക്കുന്ന വരട്ടാർ' എന്ന ഡോക്യുമെന്ററിയും ലീലാമ്മ മാത്യു പുരസ്ക്കാരപ്പട്ടികയിലെ തിളങ്ങുന്ന ഏടാണ്.
പ്രക്ഷേപണ കലയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പ്രൊമോഷൻ കിട്ടിക്കഴിഞ്ഞ്, ഒന്നര വർഷത്തിനു ശേഷം, അസിസ്റ്റന്റ് ഡയറക്ടറായി കൊച്ചി എഫ് എം. നിലയത്തിലെത്തി. 2011 മാർച്ചിൽ വിരമിക്കും വരെ അവിടെയായിരുന്നു.
"ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും നല്ല കാലം നല്ല ടീം വർക്കാണവിടെ".
മഹിതം മലയാളം, സ്നേഹ സാന്ത്വനം, ആകാശവാണിയും ഞാനും , ലളിതം സുന്ദരം ഈ ഗീതം തുടങ്ങിയ പരിപാടികൾ ആരംഭിക്കാനായി. നിലത്തിന് പുതിയതായി മുദ്രാഗീതവും പരിപാടികൾക്ക് അവതരണ ഗീതങ്ങളും ഉണ്ടാക്കി.കോവിഡ് കാലത്ത് പോലും എല്ലാ ദിവസവും മുടങ്ങാതെ ഓഫീസിൽ പോയി ."ശ്രോതാക്കളുടെ നിഷ്കളങ്കമായ സ്നേഹം അനുഭവിച്ചറിഞ്ഞു".
ലളിത ഗാനത്തിൽ ടോപ്പ് ഗ്രേഡ് ഗായികയായ ലീലാമ്മ, പ്രശസ്ത ഗായകരായ ജോളി എബ്രഹാം, മാർക്കോസ്, ഇടവ ബഷീർ തുടങ്ങിയവർക്കൊപ്പം ഗാനമേള വേദികളിൽ പാടിയിട്ടുണ്ട്. കെ.പി.ഉദയഭാനുവിന്റെ 'ഓൾഡ് ഈസ് ഗോൾഡ് ' ഗാനമേളകളിലും ഗായികയായി. ദൂരദർശന്റെ 'സല്ലാപം' തുടങ്ങിയ പരിപാടികളിലും പങ്കെടുത്തു.
ഡി. പ്രദീപ്കുമാർ , കെ. ഹേമലത എന്നിവർ മോഡറേറ്റർമാരായി.
ചർച്ചയിൽ മൊയ്തീൻ കുഞ്ഞ് തൃക്കാക്കര, ജ്യോതി മേനോൻ,എം.വി.ശശികുമാർ എന്നിവർ പങ്കെടുത്തു.
No comments:
Post a Comment