'എന്റെ ആകാശവാണിക്കാലം': ഇരുപത്തിയൊന്നാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ഫെബ്രുവരി 19, 2022) വി.ചന്ദ്രബാബുവും (മുൻ അസി.ഡയറക്ടർ, കണ്ണൂർ എഫ്.എം)പ്രസാദ് ബാലകൃഷ്ണനുമാണ്(മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്, തൃശൂർ)പ്രക്ഷേപണാനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തിയത് .
സാക്ഷരതാ പ്രവർത്തകനും റേഡിയോ നാടക കലാകാരനും കൂടിയായിരുന്ന ചന്ദ്രബാബു, റേഡിയോരൂപകങ്ങളുടെ രചയിതാവും റേഡിയോനാടക സംവിധായകനുമായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്ന് അദ്ദേഹം സ്വയം പിരിയുകയായിരുന്നു.
തൃശ്ശിനാപ്പള്ളി,തൃശൂർ, കവറത്തി നിലയങ്ങളിലെ വ്യത്യസ്തങ്ങളായ അനുഭവങ്ങളുള്ള പ്രസാദ് ബാലകൃഷ്ണനാണ് വിദൂരസ്ഥമായ ലക്ഷദ്വീപ് തലസ്ഥാനത്തെ നിലയത്തെ പ്രഭാത പ്രക്ഷേപണത്തിലൂടെ സജീവമാക്കിയത്.
അവരുടെ കർമ്മപഥങ്ങളിലൂടെയുള്ള ഒരു സഞ്ചാരമായിരുന്നു ഈ അധ്യായം.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴിയായിരുന്നു , വി.ചന്ദ്രബാബു ആകാശവാണിയിൽ എത്തിയത്. 1985-ൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് ആയി നിയമിക്കപ്പെട്ടത് തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ നിലയത്തിൽ. സ്റ്റാഫ് സെലക്ഷൻ കമ്മീഷനെ ഏല്പിച്ച ശേഷമുള്ള ആദ്യ നിയമനമായിരുന്നു , അത്. ആ ബാച്ചിൽ കെ.ഉമ്മർ, എസ്. ഗോപാലകൃഷ്ണൻ , ലേഖാ കുറുപ്പ് ( പിന്നീട് ലേഖാ ഗോപാൽ), പി.സി. കുമാർ എന്നിവരുമുണ്ടായിരുന്നു.രണ്ടു വർഷത്തോളം അവിടെ ജോലിചെയ്തു.
"പ്രശസ്ത ഗായിക ശാന്ത പി.നായർ അന്ന് അവിടെ പ്രൊഡക്ഷൻ അസിസ്റ്റന്റായിരുന്നു. പരസ്യങ്ങൾ ടേപ്പിൽ ഡബ്ബ് ചെയ്യുകയായിരുന്നു, സർവീസിന്റെ അവസാന കാലത്ത് അവരുടെ ജോലി".
തിരുവനന്തപുരത്ത് നിന്ന് പിന്നീട് കോഴിക്കോട്ടേക്ക് ചന്ദ്രബാബുവിന് മാറ്റം കിട്ടി. കുട്ടിക്കാലത്ത് കോഴിക്കോട് ആകാശവാണി നിലയത്തിലെ 'ബാലലോകം ','ശിശുലോകം' പരിപാടികൾ കേൾക്കുമായിരുന്നു. ശിശു ലോകത്തിലെ ചേച്ചി രാജം കെ നായർ ആയിരുന്നെന്നോ ബാലേട്ടൻ കാപ്പിൽ വി. സുകുമാരൻ ആയിരുന്നെന്നോ അന്ന് അറിയുമായിരുന്നില്ല. നിലയത്തിലെത്തിയപ്പോൾ , അവരോടൊപ്പം ജോലി ചെയ്യാൻ അവസരം കിട്ടി.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സാക്ഷരതാവിദ്യാഭ്യാസ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഈ പരിചയം റേഡിയോയിലെ വിദ്യാഭ്യാസ പരിപാടികൾ ചെയ്യുന്നതിന് സഹായകരമായതായി ചന്ദ്രബാബു പറഞ്ഞു. പിന്നീട് സ്റ്റേഷൻ ഡയറക്ടറായ എ.പി. മെഹറലി യായിരുന്നു , അന്ന് ആ പരിപാടികളുടെ ചുമതലയുള്ള പ്രൊഡ്യൂസർ .
റേഡിയോയിൽ എത്തും മുൻപ് തന്നെ നാടകത്തിന്റെ ഓഡിഷൻ പാസായിരുന്നു. ഒരു നാടകത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു. . ആദ്യ നാടകത്തിന് 158 രൂപ പ്രതിഫലമായി കിട്ടി. ആ തുക ഉപയോഗിച്ചാണ് ജീവിതത്തിലാദ്യമായി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത്.
റേഡിയോ മാധ്യമത്തിന്റെ പ്രതാപകാലമായിരുന്നു അത്.
കണ്ണൂർ നിലയത്തിൽ എത്തിയപ്പോൾ കൂടുതലും ചെയ്തിരുന്നത് നാടകങ്ങളായിരുന്നു എന്നോർക്കുന്നു ചന്ദ്രബാബു. തുടർച്ചയായി റേഡിയോ നാടകോത്സവങ്ങളിൽ നാടകങ്ങൾ സംവിധാനം ചെയ്തു;ജയപ്രകാശ് കൂളൂർ(രണ്ട് നാടകങ്ങൾ) കെ.എം.രാഘവൻ നമ്പ്യാർ,(രണ്ട് നാടകങ്ങൾ) സി.വി.ബാലകൃഷ്ണൻ, ടി.എൻ പ്രകാശ് ,എൻ ശശിധരൻ ,ഹരിദാസ് കരിവെള്ളൂർ, സതീഷ് കെ സതീഷ്, രാജൻ ചെറുവാട്ടിൽ എന്നിവരുടെ നാടകങ്ങൾ( ഓരോന്ന് വീതം) റേഡിയോ നാടകോത്സവത്തിന് വേണ്ടി ചെയ്തിട്ടുണ്ട്. മഹാകവി കുട്ടമത്തിന്റെ 'ദേവയാനിചരിതം', വിദ്വാൻ പി. കേളുനായരുടെ 'കബീർദാസചരിതം' എന്നീ സംഗീതനാടകങ്ങളും ചെയ്തു.
ഷേക്സ്പിയറിന്റെ കിംഗ് ലിയർ , ജൂലിയസ് സീസർ , ആൻറണി ആൻഡ് ക്ലിയോപാട്ര ,മർച്ചൻറ് ഓഫ് വെനീസ് എന്നീ നാടകങ്ങൾ വത്സൻ കുഞ്ഞിമംഗലം പരിഭാഷ ചെയ്തത് റേഡിയോ നാടകമാക്കി സംവിധാനം ചെയ്തു. ഇബ്സന്റെ പ്രശസ്തമായ ഡോൾസ് ഹൗസ് എന്ന നാടകം 'പാവവീട് ' എന്ന പേരിൽ പരിഭാഷ ചെയ്ത്, സംവിധാനം ചെയ്ത് അവതരിപ്പിക്കാനായി.
സ്വന്തമായി ശബ്ദം നൽകിയിരുന്ന പ്രതിവാര സ്കിറ്റ് 'കതിരും പതിരും ' ശ്രോതാക്കളുടെ ഇഷ്ടം പിടിച്ചുപറ്റി . സ്കിറ്റിലെ അമ്മാവനും അനന്തരവനും ശ്രദ്ധിക്കപ്പെട്ടു. അന്നത്തെ ഡയറക്ടർ ആർ. വിമല സേനൻ നായർ ആവശ്യപ്പെട്ടപ്പോഴാണ് സ്കിറ്റ് ചെയ്യാൻ തീരുമാനിച്ചത്. ആറേഴ് വർഷം തുടർച്ചയായി അത് എഴുതുകയും കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തു.ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന ജി.ശ്രീറാം നിലയത്തിൽ എത്തിയതോടെ പരിപാടിക്ക് പ്രത്യേക ശോഭ കൈവന്നു. അമ്മാവനായി അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.
മറക്കാനാവാത്ത ചില പ്രക്ഷേപണാനുഭവങ്ങൾ ചന്ദ്രബാബു പങ്കു വച്ചു.
"കോഴിക്കോട് നിലയത്തിലായിരുന്നപ്പോഴായിരുന്നു , കടലുണ്ടി തീവണ്ടി അപകടം. വൈകുന്നേരം അഞ്ചുമണികഴിഞ്ഞാണ് വിവരം അറിഞ്ഞത്. സ്റ്റാഫ് അംഗങ്ങൾ മിക്കവരും വീട്ടിൽ പോയിരുന്നു. പ്രോഗ്രാം എക്സിക്യൂട്ടീവ് കെ. എം.നരേന്ദ്രനുമൊത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോ പിടിച്ചു പോയി. ഗതാഗതം തടസ്സപ്പെട്ടിരുന്നു. കടലുണ്ടിയിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല. ഞങ്ങൾ ആശുപത്രികളിൽ പോയി , പരിക്കേറ്റവരുടെ വിവരങ്ങൾ ശേഖരിച്ചു. അസിസ്റ്റൻറ് ന്യൂസ് എഡിറ്റർ എം.എസ്.വർഗീസ് കണ്ണൂരിലെ വീട്ടിൽ ആയിരുന്നു. അദ്ദേഹം രാത്രി ഒൻപതരയോടെ ഓഫീസിൽ എത്തി. കറസ്പോണ്ടന്റ് കെ.പി. രാജീവൻ,ന്യൂസ് റീഡർ അനിൽ ചന്ദ്രൻ എന്നിവർ വിവരമറിഞ്ഞ് ഉടനെ സംഭവസ്ഥലത്തേക്ക് പോയെങ്കിലും അവിടെ വാഹനക്കുരുക്കിൽപ്പെട്ടു പോയി. ലാൻഡ് ഫോൺ മാത്രമുള്ള കാലം. അവർക്കും ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. പരിക്കേറ്റവരുടെയും മറ്റും വിവരങ്ങൾ അറിയിപ്പായും വാർത്താബുള്ളറ്റിനുകളായും നൽകി. രാത്രി 11.05ന് പ്രത്യേക വാർത്ത കോഴിക്കോട് നിന്ന് പ്രക്ഷേപണം ചെയ്തു. അടുത്തദിവസം രാവിലെ , മരിച്ചവരുടെ പേരുവിവരങ്ങൾ നൽകിക്കൊണ്ട് പ്രത്യേക പരിപാടിയും കൊടുത്തു.കൊച്ചി നിലയം ദുരന്തത്തെക്കുറിച്ച് പ്രക്ഷേപണം ചെയ്ത പരിപാടിയിൽ എന്റെ ശബ്ദം റെക്കാർഡ് ചെയ്ത് കേൾപ്പിച്ചു".
വിദ്യാഭ്യാസ, സാക്ഷരതാ പരിപാടികളിലെ അനുഭവങ്ങളും ചന്ദ്രബാബു പങ്കുവച്ചു.അക്ഷരം പഠിക്കാൻ കഴിയാതെ പോയവരുടെ ദുഃഖം നേരിട്ട് കാണാൻ സാധിച്ചിട്ടുണ്ട്.
സ്റ്റുഡിയോയിലേക്ക് ഒരിക്കൽ കടന്നുവന്ന കരിമ്പാലൻ എന്ന കർഷക തൊഴിലാളിയെ ചന്ദ്രബാബു ഓർത്തത് നിരുദ്ധകണ്ഠനായാണ്.ഏതോ ഒരു ജന്മിയോട് കട ക്കാരനായിരുന്ന കരിമ്പാലന്റെ അച്ഛൻ , വാക്കാലുള്ള കരാർപ്രകാരം മകനെ ജന്മിക്ക് അടിമയായി നൽകി. അങ്ങനെ ഏറെക്കാലം
അടിമപ്പണി ചെയ്തു, കരിമ്പാലൻ . നെല്ലാണ് കൂലി. രാത്രി അത് പുഴുങ്ങി , വറുത്തു കുത്തി കഞ്ഞി കഴിക്കും. അതിനുശേഷം രാത്രി മുഴുവൻ പശുവിന് കൊടുക്കാൻ പുല്ലരിയും. അത് വിറ്റുകിട്ടുന്ന 25 പൈസയാണ് ആകെയുള്ള വരുമാനം. അയിത്തവും ജാതി വിവേചനവും നിലനിന്നിരുന്ന അക്കാലത്തെ അനുഭവങ്ങൾ കേട്ടുനിന്ന വരെ പോലും ഞെട്ടിച്ചു. ജൻമിയുടെ വീട്ടുമുറ്റത്ത് കുഴി കുഴിച്ച്, അതിൽ ഇല വച്ച് ദൂരെ മാറി നിൽക്കണം. ജോലിക്കാരി വന്നു ഇലയിൽ കഞ്ഞി ഒഴിക്കും. അവർ വീട്ടിനകത്ത് കയറി ക്കഴിഞ്ഞു മാത്രമാണ് ഇലക്ക് അടുത്തെത്താൻ അനുമതി. ഇതിനിടയിൽ കഞ്ഞി കഴിക്കാൻ കാക്കയും വരും. കാക്കയ്ക്ക് ജോലിക്കാരുടെ അടുത്ത് ചെല്ലാം. നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് കരിമ്പാലൻ പറഞ്ഞു :"കാക്കയ്ക്ക് അയിത്തമില്ലല്ലോ".
ശ്രോതാക്കളുടെ മനസ്സിൽ നൊമ്പരമായി അവശേഷിച്ച വിവരണം, അപൂർവമായ ചരിത്രരേഖ കൂടിയാണ്. ജാതി വിദ്വേഷങ്ങളുടെയും തൊട്ടു കൂട്ടായ്മയുടെയും ജന്മിത്വത്തിന്റേയും പോയ കാലത്തിന്റേയും അപൂർവ്വ രേഖകൾ ."ഇത്തരം വിലപ്പെട്ട റെക്കാർഡിങ്ങുകൾ പലതും നഷ്ടപ്പെട്ടു. പഴയ ആർക്കൈവുകൾ അന്യാധീനപ്പെട്ടു. ആകാശവാണി കണ്ണൂർ നിലയത്തിൽ കെ. രാഘവൻ മാഷ് സംഗീതം നൽകിയ എത്രയോ സംഗീത ശില്പങ്ങൾ തിരിച്ചു കിട്ടാനാവാത്ത വിധം നഷ്ടപ്പെട്ടു".
രാഘവൻ മാഷിന്റെ ലളിതസംഗീത പാഠത്തിലെ പ്രശസ്തമായ ഗാനം 'അക്കരെ നിന്ന് ഇക്കരെക്കൊരു പാലം' ആകാശവാണിയുടെ ശേഖരത്തിൽ ഇപ്പോൾ ഇല്ല.
(ഇളയരാജ കുട്ടിയായിരിക്കുമ്പോൾ തൃശ്ശിനാപ്പള്ളി സ്റ്റേഷന് വേണ്ടി ചെയ്ത പാട്ടുകൾ അവിടെ ശബ്ദശേഖരത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രസാദ് ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. അവ അദ്ദേഹത്തിൻറെ സംഗീത ജീവിതത്തിൻറെ നാഴികക്കല്ലുകളാണ്).
35 വർഷത്തെ സേവനത്തിനു ശേഷം, ഒന്നരവർഷത്തെ സർവീസ് ബാക്കി നില്ക്കെ, കണ്ണൂർ നിലയത്തിൽ നിന്ന് 2021-ൽ അസിസ്റ്റന്റ് ഡയറക്ടറായാണ് വി.ചന്ദ്രബാബു വിരമിച്ചത്. "കൊറോണക്കാലത്ത് ആകാശവാണിയുടെ പ്രവർത്തനം നിലച്ചതുപോലെ ആയി. പുതിയ റെക്കോർഡിങ് നടക്കാതെയായി. അക്കാലത്ത് രണ്ടാമത്തെ പ്രമോഷനും ലഭിച്ചു. രണ്ടുവട്ടം പ്രമോഷൻ കിട്ടിയവർ ആകാശവാണിയിൽ അധികമില്ല. സ്വരം നന്നായാൽ പാട്ട് നിർത്തുക എന്ന പ്രമാണം അനുസരിച്ച് സ്വയം വിരമിക്കാൻ തീരുമാനിച്ചു".
1992-ൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് ആയി തൃശ്ശിനാപ്പളളിയിലെത്തിയ കഥ വിവരിച്ചു കൊണ്ടായിരുന്നു, പ്രസാദ് ബാലകൃഷ്ണൻ തുടങ്ങിയത്.
1985-ൽ പി.ജി കഴിഞ്ഞ്, സിവിൽ സർവീസിന് പ്രിപ്പയർ ചെയ്യാൻ മദിരാശിയിൽ എത്തി. പ്രിലിമിനറി പാസായെങ്കിലും ബാക്കി കിട്ടിയില്ല. ഒരു സോപ്പ് കമ്പനിയിലും , പിന്നെ ജൂനിയർ അസിസ്റ്റൻറ് ആയി സർക്കാർ സർവീസിലും ജോലി ലഭിച്ചു.ഡിപ്പാർട്ട്മെൻ ടെസ്റ്റിനായി തമിഴ് ഭാഷയുടെ നാല് പേപ്പറുള്ള പരീക്ഷ ആദ്യത്തെ ശ്രമത്തിൽ തന്നെ പാസ്സായി.
അപ്പോഴായിരുന്നു, ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് തസ്തികയ്ക്ക് അപേക്ഷിച്ചത്. തമിഴ് നാട്ടിലെ നിലയങ്ങളിൽ നിയമനം കിട്ടുന്നതിന് തമിഴ് ഭാഷ അറിയണം എന്നത് നിർബന്ധമായിരുന്നു. അതിനുള്ള യോഗ്യതയായി ഡിപ്പാർട്ട്മെന്റ് ഭാഷാ പരീക്ഷയുടെ സർട്ടിഫിക്കേറ്റ് കിട്ടാൻ ഓഫീസ് കയറിയിറങ്ങേണ്ടിവന്നു.
പുരാതനമായ തൃശ്ശിനാപ്പള്ളി നിലയത്തിൽ തമിഴ് കവിതകൾ , ഫീച്ചറുകൾ, പുറത്തു നടക്കുന്ന പരിപാടികളുടെ ശബ്ദലേഖനങ്ങൾ, ചെറിയ സ്കിറ്റുകൾ , സ്പോർട്സ് തുടങ്ങിയ പരിപാടികൾ
ചെയ്യാനായി.
എഫ്. എം സ്റ്റേഷൻ വന്നപ്പോൾ , കൊമേഴ്ഷ്യൽ വിഭാഗത്തിന്റെ ചുമതലയും കിട്ടി. "2008ൽ 3.25 കോടി രൂപ വരെ നിലയത്തിന്റെ വരുമാനമുയർന്നു. ഒരുപാട് ലൈവ് പ്രോഗ്രാമുകൾ അവതരിപ്പിച്ചു . ഒരു മണിക്കൂർ നീളുന്ന കത്തുകളുടെ അവതരണത്തിന് 'കാറ്റിൽ എഴുത്തുകളുടെ ഘോഷയാത്ര' എന്നർത്ഥം വരുന്ന പേരായിരുന്നു , നൽകിയത്.അതും സ്പോൺസർ ചെയ്യാൻ ആളുണ്ടായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും തിരുച്ചിറപ്പള്ളിയിലെ വിവിധ സ്ഥലങ്ങളിൽ വച്ച് ലൈവ് പ്രോഗ്രാമുകൾ നടത്തിയിരുന്നു. ഞായറാഴ്ച രാത്രി 10 ന് 'നീ പാതി, ഞാൻ പാതി' ദമ്പതിമാർക്കുള്ള തായിരുന്നു".
2011 ൽ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റം വാങ്ങി. "അന്നത്തെ പ്രോഗ്രാം മേധാവിയായിരുന്ന ഡി. പ്രദീപ് കുമാറിന്റെ കീഴിൽ പ്രവർത്തിച്ചത് സുവർണകാലഘട്ടമായിരുന്നു. ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാരുടെ കഴിവുകൾ തിരിച്ചറിയാൻ അദ്ദേഹത്തിന് പ്രത്യേക സിദ്ധിയുണ്ടായിരുന്നു".
തമിഴ് ശ്രോതാക്കൾക്കായി 'വാങ്ക, പേശലാം പാടലാം ' എന്ന കേരള നിലയങ്ങളിലെ ഒരേയൊരു പ്രതിവാര ഫോൺ - ഇൻ പരിപാടി ഇക്കാലത്ത് തുടങ്ങി. വലിയ പ്രതികരണമായിരുന്നു അതിന് ലഭിച്ചത്. ലക്ഷദ്വീപ് നിലയത്തിലേക്ക് ട്രാൻസ്ഫർ ആകും വരെ 158 ആഴ്ച ആ പരിപാടി തുടർന്നു. അവിടെ നിന്ന് തിരിച്ചെത്തിയ ശേഷം, മുടങ്ങിപ്പോയ പരിപാടി പുനരാരംഭിച്ച്, 2021 ഫെബ്രുവരി വരെയും തുടർന്നു.
മുഖ്യപ്രവർത്തനം കൊമേഴ്സ്യൽ വിഭാഗത്തിലായിരുന്നു. അതിന്റെ പ്രോഗ്രാം എക്സിക്യൂട്ടീവ് ജി.കെ. ഗീതയായിരുന്നു."2010-11 ൽ സ്റ്റേഷന്റെ വരുമാനം 23 .കഠിനപ്രയത്നത്തെ തുടർന്ന് അത് അടുത്ത വർഷം 33 ലക്ഷം രൂപയായി.
പ്രസാർഭാരതി സെക്രട്ടറിയേറ്റിൽ നിന്ന് ഇതിന് അഭിനന്ദന സർട്ടിഫിക്കറ്റ് അയച്ചുതന്നു. 2013-14 ൽ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം 85 ലക്ഷം ആയി."പക്ഷേ, ഒപ്പം ജോലി ചെയ്തിരുന്ന ചിലർക്ക് ഏറെ ശ്ലാഘിക്കപ്പെട്ട ഈ നേട്ടത്തിൽ ഇഷ്ടക്കുറവുണ്ടായി. ഏജൻസികൾക്ക് അനർഹമായ സഹായം ചെയ്തു എന്ന ആരോപണം കേൾക്കേണ്ടി വന്നത് ഏറെ വേദനാജനകമായ അനുഭവമായിരുന്നു".
കൊച്ചിയിൽ നടന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മാച്ചുകൾ, നാഷണൽ ഗെയിംസ്, ഫെഡറേഷൻ കപ്പ് ഫുട്ബോൾ എന്നിവയുടെ ലൈവ് അടക്കമുള്ള പരിപാടികളും ചെയ്തു.
2015ലാണ് കവറത്തി നിലയത്തിലേക്ക് മാറ്റം കിട്ടിയത്. അന്ന് തിരുവനന്തപുരം നിലയത്തിലെ പരിപാടികളുടെ റിലേ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ശനിയാഴ്ച മാത്രം 15 മിനിറ്റ് ദൈർഘ്യമുള്ള 'ലക്ഷദ്വീപ് വിശേഷങ്ങൾ ' എന്ന ക്യാപ്സ്യുൾ പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു.
" 2001-ൽ നിർത്തിവെച്ചതായിരുന്നു , ലൈവ് ട്രാൻസ്മിഷൻ . അത് എങ്ങിനെ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി നൽകാൻ എന്നോട് ആവശ്യപ്പെട്ടു.
2016ലെ റിപ്പബ്ലിക് ദിനത്തിൽ പരിപാടികൾ ആരംഭിക്കാൻ തീരുമാനി. എന്നാൽ മലയാളം അനൗൺസർമാർ ഇല്ലാത്തത് പ്രശ്നമായി. ഒരാൾ വരാമെന്നു ഏറ്റെങ്കിലും വന്നില്ല. ഒരാഴ്ച ഞാൻ തന്നെ ലൈവ് അനൗൺസറായി. അതിന് എഞ്ചിനിയറൻമാർ സഹായിച്ചു. അപ്പോൾ,നാട്ടിൽ നിന്നെത്തിയ രണ്ട് അഭിഭാഷകരെ കിട്ടി. അവരെ പരിശീലിപ്പിച്ചു. മൂന്ന് പേരെ ഓഡിഷൻ ഇല്ലാതെ തന്നെ അവതാരകരാക്കി.
2016 ജൂലൈയിൽ ഓഡിഷൻ നടത്തി 14 പേരെ തെരഞ്ഞെടുത്തു. രാവിലെ 6.15 മുതൽ 9 വരെയാണ് സ്വന്തം പ്രക്ഷേപണം. തിരുവനന്തപുരത്തു നിന്ന് പ്രക്ഷേപണം ചെയ്യുന്ന പ്രഭാതഭേരിയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. പ്രാദേശിക വാർത്തകളെ തുടർന്ന്, ദ്വീപിലെ കപ്പലുകളുടെ സമയവിവരപ്പട്ടിക. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടിയുള്ള പരിപാടികൾ തുടങ്ങി. വെള്ളിയാഴ്ചകളിൽ ഖുർആൻ പാരായണം .കളക്ടർ , അഡ്മിനിസ്ട്രേറ്റർ, ആരോഗ്യ വിഭാഗം ഓഫീസുകളുമായി ബന്ധപ്പെട്ട പരിപാടികൾ , പ്രാദേശിക പരിപാടികൾ , അഭിമുഖങ്ങൾ , ഞായറാഴ്ചകളിൽ 'ഗാനസല്ലാപം ' തുടങ്ങി , ആരംഭിച്ച പരിപാടികളെല്ലാം
ജനകീയമായി.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും തദ്ദേശവാസിയുമായ ഡോ.എം. മുല്ലക്കോയ എഴുതിയ 'കഥ പറയും ചിപ്പി ' എന്ന പരമ്പര വളരെ പ്രശസ്തമായിരുന്നു. ലക്ഷദ്വീപിന്റെ ചരിത്രം, സംസ്കാരം, പാരമ്പര്യം തുടങ്ങിയവയെ ആസ്പദമാക്കിയുള്ള അറുപതോളം കഥകൾ പരമ്പരയിൽ ഉണ്ടായിരുന്നു. ഞാൻ തന്നെയായിരുന്നു അവ വായിച്ചിരുന്നത്.
മഹൽ ഭാഷയിൽ വാർത്ത കൊടുക്കാൻ ആലോചിക്കുമ്പോഴാണ് തൃശൂരിലേക്ക് മാറ്റം ആയത്".
2017 ലെ ഓഖി ചുഴലിക്കാറ്റിന്റെ കാലഘട്ടം പേടിപ്പെടുന്ന ഒന്നാണ് .
ഓഖി ചുഴലിയുടെ സമയത്ത് കടലിൽ പോയ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. ആ സമയത്ത് 24 മണിക്കൂറും റേഡിയോ നിലയം പ്രവർത്തിച്ചു. കാറ്റിന്റെ വേഗത, കാലാവസ്ഥ മുന്നറിയിപ്പുകൾ, അനൗൺസ്മെൻ്റുകൾ എന്നിവ തുടർച്ചയായി കൊടുത്തുകൊണ്ടിരുന്നു.
നിലയത്തിന്റെ സുരക്ഷിതത്വത്തിന് തന്നെ ഭീഷണിയുണ്ടായിരുന്നു. പുതിയ ട്രാൻസ്മിറ്റർ സ്ഥാപിക്കപെട്ടതോടെ ഉപേക്ഷിക്കപ്പെട്ട പഴയ ആന്റിനയുടെ മാസ്റ്റ് കാറ്റിൽ കെട്ടിടത്തിനു പുറത്തേക്ക് വീഴുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. "ആസ്ബസ്റ്റോസ് മേഞ്ഞ മേൽക്കൂരയുള്ള സ്റ്റേഷനിൽ ഞങ്ങൾക്ക് താമസിക്കാൻ ആകുമായിരുന്നില്ല. അന്ന് , പുതുതായി പണിഞ്ഞ ഗസ്റ്റ് ഹൗസിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. കാറ്റിൽ സ്റ്റേഷന്റെ മേൽക്കൂര പറന്നുപോയി. ഞങ്ങളുട സുഖവിവരങ്ങൾ തിരക്കി അർദ്ധരാത്രി പോലും തിരുവനന്തപുരം സ്റ്റേഷൻ ഡയറക്ടററായിരുന്ന ആർ.സി. ഗോപാൽ വിളിക്കുമായിരുന്നു".
ഇന്നും കവറത്തി ആകാശവാണിക്ക് തുരുമ്പുപിടിച്ച രണ്ടു സൈക്കിളുകൾ മാത്രമാണുള്ളത്( 1994-ൽ താൻ ആദ്യമായി അവിടെ പോയപ്പോഴും രണ്ടു സൈക്കിളുകളായിരുന്നു ഔദ്യോഗിക വാഹനങ്ങളെന്ന് ഡി.പ്രദീപ് കുമാർ കൂട്ടിച്ചേർത്തു).
ദ്വീപിലെ ഒരേയൊരു മാധ്യമമാണ് റേഡിയോ. വർഷകാലത്ത് വിമാനത്തിൽ പോയാൽ പോലും വഴിയിൽ കുടുങ്ങുമെന്ന് പ്രസാദ് ബാലകൃഷ്ണൻ പറഞ്ഞു.മോശം കാലാവസ്ഥ കാരണം അഗത്തിയിൽ നിന്ന് കവറത്തിയിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് മുടങ്ങുക പതിവാണ്. ദ്വീപിലെ കാലാവസ്ഥ
പ്രവചനാതീതമാണ്,"ജനായത്ത ഭരണം ജില്ലാ, ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ മാത്രം ഒതുങ്ങുന്നു. അധികാരമെല്ലാം അഡ്മിനിസ്ട്രേറ്റർക്കാണ്''.
കവറത്തി നിലയത്തിൽ തദ്ദേശീയരായ സ്റ്റാഫ് അനൗൺസമാരെ നിയമിക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ പ്രസാദ് ബാലകൃഷ്ണനും ഡി.പ്രദീപ് കുമാറും വിശദീകരിച്ചു. 1992 ൽ ഇതിനായി വിജ്ഞാപനമിറക്കിയപ്പോൾ ആ തസ്തിക പട്ടികജാതിക്കാർക്ക് വേണ്ടി സംവരണം ചെയ്തതായിരുന്നു. എന്നാൽ ദ്വീപിലെ മുസ്ലിം വിഭാഗങ്ങൾ പട്ടിക വർഗക്കാരാണ്. അതിനെതിരെ പ്രതിഷേധ മുയർന്നതിനെ തുടർന്ന് നിയമനം നടന്നില്ല.പല വേദികളിൽ ഇക്കാര്യം ചർച്ച ചെയ്തെങ്കിലും ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല.
കുറ്റകൃത്യങ്ങളില്ലാത്ത , ജയിലുകൾ ഒഴിഞ്ഞു കിടക്കുന്ന, നാടല്ല ഇന്നത്തെ ലക്ഷദ്വീപ്.അവിടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വരെയുണ്ടായിട്ടുണ്ട്. പക്ഷേ, പ്രതികൾ പുറത്ത് നിന്ന് വന്നവരായിരുന്നു.
തൃശൂർ നിലയത്തിൽ നിന്ന് 2020 ഏപ്രിലിൽ പ്രസാദ് ബാലകൃഷ്ണൻ വിരമിച്ചു. അവിടുത്ത കാഷ്വൽ അവതാരകരുടെ സേവനത്വരയും സഹകരണവും എടുത്തുപറയേണ്ടതാണ് എന്ന് പ്രസാദ് ബാലകൃഷ്ണൻ പറഞ്ഞു. (അഗ്നികുണ്ഡത്തിനു മീതെ നടക്കുമ്പോഴും വലിയ സഹകരണത്തോടെ അവർ കൂടെ നിന്ന കാലം അനുസ്മരിച്ചു , ഡി. പ്രദീപ് കുമാർ).
തൃശൂരിലെ കാഷ്വൽ അവതാരകയായ ആൻസി സേവിയർ, മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് ജി.കെ ഗീത എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
No comments:
Post a Comment