‘എന്റെ ആകാശവാണിക്കാലം’ 23ആം ഭാഗത്തില് (ക്ലബ് ഹൗസ് മീഡിയ റൂം,മാര്ച്ച് 5,ശനി,2022) കെ.ഗോവിന്ദൻകുട്ടിയും രാധാലക്ഷ്മി പത്മരാജനും തങ്ങളുടെ ഹ്രസ്വമെങ്കിലും ചരിത്രപരമായി പ്രാധാന്യമുള്ള ആകാശവാണി സ്മരണകള് പങ്കുവെച്ചു.
1970 മുതല് 1979 വരെ കേന്ദ്ര ഇന്ഫര്മേഷന് സര്വ്വീസില് ഉദ്യോഗസ്ഥനായി, ഡല്ഹി പ്രസ് ഇന്ഫര്മേഷന് ബ്യൂറോയില് നിന്നായിരുന്നു,ഗോവിന്ദൻകുട്ടിയുടെ തുടക്കം.അധികം വൈകാതെ തന്നെ കോഴിക്കോട് ആകാശവാണി വാര്ത്താവിഭാഗത്തില് സബ് എഡിറ്ററായി എത്തി.
“പത്രപ്രവര്ത്തനത്തില് മുന്പരിചയമോ പരീശീലനമോ ഉണ്ടായിരുന്നില്ല”.അക്കാലത്ത് പെരുന്ന കെ.എന്.നായർ , പി.സി.സി.രാജ , പ്രതാപചന്ദ്രൻ എന്നിവർ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർമാരായിരുന്നു ; പി.ചന്ദ്രശേഖരന് കറസ്പോണ്ടന്റും. "കേരളത്തിലെ കോണ്ഗ്രസിന്റെ ചരിത്രം എഴുതിയ പെരുന്ന, കെ.കരുണാകരനോടൊപ്പം ,തേക്കിൻകാട് മൈതാനത്ത് പോസ്റ്ററൊട്ടിച്ചുനടന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയയാളാണ്”.
ഒരു ഫ്രഞ്ച് പാതിരിയുടെ ഉടമസ്ഥതയിലായിരുന്ന പഴയ കെട്ടിടത്തിലായിരുന്നു,
ആകാശവാണി.പഴമയുടെ അവശിഷ്ടമായി കൈകൊണ്ട് പങ്ക വലിക്കുന്നതിന് സ്ഥാപിച്ചിരുന്ന ഒരു കപ്പി മുറിയിലുണ്ടായിരുന്നു.
പ്രതാപചന്ദ്രന് അതിവിദഗ്ദ്ധനായ,ധിഷണാശാലിയായ എഡിറ്ററായിരുന്നു.“എനിക്കൊരു ഗുരുവുണ്ടെങ്കില് അത് അദ്ദേഹമാണ്”. സര്വീസിലിരിക്കെ, അദ്ദേഹം പെട്ടെന്ന് അന്തരിച്ചു.
എ.പി അച്യുതൻകുട്ടി, ജയലക്ഷ്മി തുടങ്ങിയവർ വാര്ത്താവായനക്കാരായിരുന്നു.“ചില സന്ദര്ഭങ്ങളില് രാജയും ഞാനും വാര്ത്ത വായിച്ചിരുന്നു''.
കോഴിക്കോട് നിന്ന് ഗോവിന്ദൻകുട്ടി ഐസ്വാളിലേക്ക് മാറ്റി നിയമിക്കപ്പെട്ടു."അവിടെ ന്യൂസ് യൂണിറ്റ് തുടങ്ങുന്നത് ഞാനാണ് .ഭാഷ അറിയാത്ത എന്നെ സഹായിക്കാന് മിസോ യുവതികളുണ്ടായിരുന്നു”.
പട്ടിയിറച്ചി തിന്നുന്ന ആ നാട്ടിലെത്തിയ ശുദ്ധ വെജിറ്റേറിയനായ തന്നോട് ഒരു പെണ്കുട്ടി പറഞ്ഞു;ഏറ്റവുമിഷ്ടം ആനയിറച്ചിയാണ്.അസമില് നിന്ന് ,കറുത്ത് ഉരുണ്ട്,വലിയ പന്തുപോലെ അത് വരും.
മിസോറാമിൽ നിന്ന് തിരുവനന്തപുരത്ത് അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായാണെത്തിയത്.
“അന്ന് പി.പത്മരാജന് വാര്ത്ത വായിച്ചിരുന്നു.തെളിച്ചമുള്ള ശബ്ദവും സ്ഫുടമായ ഉച്ചാരണവുമുണ്ടായിരുന്നു,സുന്ദരനായ അദ്ദേഹത്തിന്”.
ഡല്ഹി വാര്ത്താവിഭാഗത്തില് റിപ്പോര്ട്ടറായി നിയമിക്കപ്പെട്ടതോടെയാണ് കെ.ഗോവിന്ദൻകുട്ടിയുടെ ജീവിതത്തിലെ നിര്ണ്ണായകവും അപ്രതീക്ഷിതവുമായ വഴിത്തിരിവുണ്ടാകുന്നത്.
1977 നവംബര് 4 ന്, അന്നത്തെ പ്രധാനമന്ത്രി മൊറാര്ജി ദേശായിയും സംഘവും വടക്കു-കിഴക്കന് സംസ്ഥാനങ്ങള് സന്ദര്ശിച്ചപ്പോള് അത് റിപ്പോര്ട്ട് ചെയ്യാന് ആകാശവാണി നിയോഗിച്ചത് അദ്ദേഹത്തെയായിരുന്നു. ദേശായിയും മകനും ഉന്നത ഉദ്യോഗസ്ഥരുമടക്കം 24 പേരെയും കൊണ്ട് വൈകീട്ട് പാലം വിമാനത്താവളത്തില് നിന്ന് അസമിലെ ജോര്ഹര്ട്ടിലേക്ക് പുറപ്പെട്ട വിമാനം അവിടെയെത്തുന്നതിനു തൊട്ടുമുപ് ഒരു വയലില് തകര്ന്ന് വീണു.മൊറാർജി ദേശായി പരിക്കൊന്നും കൂടാതെ രക്ഷപെട്ടു:ഗോവിന്ദൻകുട്ടിയും.
ക്യാപ്റ്റനടക്കം അഞ്ചുപേര് കൊല്ലപ്പെട്ടു. കാന്തി ദേശായിയ്ക്കും പരിക്കേറ്റു. "കൂരിരുട്ടില് ശബ്ദം കേട്ട് വിളക്ക് തെളിച്ച്, ഗ്രാമീണരെത്തി. മുട്ടറ്റം ചെളിയുണ്ടായിരുന്നു.അവര് കൊണ്ടുവന്ന കയറ്റുകട്ടിലില് മൊറാര്ജിയെ ഇരുത്തി.ക്യാപ്റ്റന് ക്ലാരന്സ് ഡി.ലിമോ എന്റെ കൈകളില് കിടന്നാണ് മരിച്ചത്”.
"ദുരന്തവാര്ത്ത ഡല്ഹിക്കെത്തിക്കുകയായിരുന്നു അടിയന്തര കര്ത്തവ്യം.ഏട്ടു കിലോമീറ്റർ അകലെയുള്ള സൈനിക പോസ്റ്റിലെത്തി ഞാനും പി.ടി.ഐ. ലേഖകനും കാര്യം പറഞ്ഞു.മലയാളിയായ ഒരു മാത്യുവായിരുന്നു അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്.ഞങ്ങള് നല്കിയ നമ്പറുകളിലേക്ക് അദ്ദേഹം ട്രങ്ക് കാളുകള് ബുക്ക് ചെയ്തു.ഞാന് നല്കിയ നമ്പറായിറുന്നു,ആദ്യം കിട്ടിയത്.അപ്പോള് സമയം രാത്രി പത്തേ മുക്കാല് കഴിഞ്ഞിരുന്നു.ഡല്ഹി ന്യൂസ് റൂമില് വിളിച്ച്, വിമാനദുരന്തവാര്ത്ത അറിയിച്ചു.11 മണിയുടെ ഇംഗ്ലീഷ് ബുള്ളറ്റിനിലൂടെ ലോകം ആ വാര്ത്ത അറിഞ്ഞു”.
ചരിത്രത്തില് ഇടം നേടിയ ന്യൂസ്ബ്രേക്ക് ,പക്ഷേ,ആകസ്മികമായി സംഭവിച്ചതാണെന്നും അതിലേക്ക് നയിച്ച അനുകൂലസാഹചര്യങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.“ഇതിനുള്ള പ്രശംസ ആര്ക്കും കിട്ടാവുന്നതാണ്.അന്ന് ചെളിയില് വീണിരുന്നെങ്കില് മരിക്കുമായിരുന്നു”.
ആ വാര്ത്ത അദ്ദേഹത്തെ മാദ്ധ്യമരംഗത്ത് ശ്രദ്ധേയനാക്കി.അങ്ങനെയാണ് സുഹൃത്തായ ദി ഇന്ത്യന് എക്സ്പ്രസിന്റെ കേരളത്തിലെ ചീഫ് എസ്.കെ അനന്തരാമന് അദ്ദേഹത്തെ ആ പത്രത്തിലേക്ക് ക്ഷണിക്കുന്നത്.1979 മാര്ച്ചില് ജോലി രാജിവെച്ച് , അവിടെ റോവിങ്ങ് കറസ്പോണ്ടന്റായി ചേര്ന്നു.മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഇംഗ്ലീഷ് മാദ്ധ്യമപ്രവര്ത്തനം തുടങ്ങുന്നതങ്ങനെ.പിന്നെ ഫിനാന്ഷ്യല് എക്സ്പ്രസ്, ഇന്ത്യ ടുഡേ,ദ പയനീയര് പത്രങ്ങളിലും പ്രവര്ത്തിച്ചു.
“ആകാശവാണി വിട്ടപ്പോള് അവിടെന്നൊരു പ്രണയിനിയെ ഭാര്യയായി കിട്ടിയിരുന്നു;കോഴിക്കോട്ടെ സ്റ്റാഫ് അനൌണ്സര് ശാരദാമണി തങ്കച്ചി. ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു.പിന്നെ, പിരിഞ്ഞു പോരുമ്പോള് കിട്ടിയ തുകകൊണ്ട് ഒരു മിക്സി വാങ്ങി!”
ആകാശവാണി ജീവിതം പില്ക്കാല മാദ്ധ്യമപ്രവര്ത്തനത്തെ സഹായിച്ചിട്ടുണ്ട്.
"ആകാശവാണിയിലെ പ്രക്ഷേപണ ഭാഷയുടെ ആര്ജ്ജവവും ഊഷ്മളതയും ഭംഗിയും ശക്തിയുമൊക്കെ അച്ചടിമാദ്ധ്യമത്തില് എഴുതിയ വാക്കുകളില് പ്രതിഫലിപ്പിക്കാന് ഞാന് ശ്രമിച്ചു”.
കെ.കരുണാകരന്റേയും ടി.എന്.ശേഷന്റേയും ജീവചരിത്രഗ്രന്ഥങ്ങള് എഴുതാനുണ്ടായ സാഹചര്യങ്ങളും അദ്ദേഹം വിശദീകരിച്ചു.ഒരു പ്രസാധകന് ആവശ്യപ്പെട്ടായിരുന്നു ,കരുണാകരനെക്കുറിച്ച് എഴുതിയത്.അതിനായി നീണ്ടകാലത്തെ ഗവേഷണമൊന്നും നടത്തിയില്ല."അദ്ദേഹത്തെ മുഷിപ്പിക്കുകയും ചൊടിപ്പിക്കുകയും അദ്ദേഹത്തിന് കണ്മഷമുണ്ടാക്കുകയും ചെയ്ത റിപ്പോര്ട്ടുകള് ഞാന് എഴുതിയിരുന്നു”.പക്ഷേ,അതൊക്കെ അദ്ദേഹം വ്യക്തിപരമായി എടുക്കുകയോ അതില് ശത്രുത പുളര്ത്തുകയോ ചെയ്തില്ല.അങ്ങനെയുള്ള വിരോധം വച്ചുപുലര്ത്തുന്നയാളായിരുന്നില്ല,ലീഡര്.
പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവുവുമായിശത്രുതയിലായി,തെരഞ്ഞെടുപ്പുകളെല്ലാം മാറ്റിവെയ്ക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒരു ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷണറായ ടി.എന്.ശേഷന് പുറത്തിറക്കി. ആ സമയത്തായിരുന്നു,അദ്ദേഹത്തെ കണ്ട് സംസാരിക്കാന്, ഗോവിന്ദൻകുട്ടി നിയോഗിക്കപ്പെട്ടത്.“പ്രശ്നങ്ങളോട് ഓവര് റിയാക്ട് ചെയ്യുന്ന സ്വഭാവം.അധൃഷ്യന്.ആര്ക്കും അങ്ങനെ സമീപിക്കാന് കഴിയാത്ത വ്യക്തിത്വം”.
അദ്ദേഹത്തിന്, എന്തുകൊണ്ടൊ,ഗോവിന്ദൻകുട്ടിയെ ഇഷ്ടമായി. "വീട്ടില് ചമ്രം പിടിച്ചിരുന്നാണ് അദ്ദേഹം സംസാരിച്ചിരുന്നത്.അദ്ദേഹത്തിന്റെ പൊട്ടിത്തെറികളും പൊട്ടിച്ചിരികളും ,മന്ത്രിമാരെ ഒതുക്കുന്ന രീതികളും കണ്ടു നിന്നു”.അങ്ങനെയാണ് ആ ജീവചരിത്രഗ്രന്ഥം (T.N.Seshan;An intimate story) എഴുതിയത്.
മാദ്ധ്യമപ്രവര്ത്തകനായി അറിഞ്ഞ പ്രധാനമന്ത്രിമാരില് ഏറ്റവും ബഹുമാനം തോന്നിയത് പി.വി.നരസിംഹറാവുവിനോടാണ്.അതിനു കാരണം, സാമ്പത്തിക ഉദാരവല്രണ നയമാണ്.
മൊറാര്ജി ദേശായി തത്ത്വങ്ങളില് ഉറച്ചുനിന്ന ഗാന്ധിയനായിരുന്നു.ഒരിക്കല്,വിദേശപര്യടനം കഴിഞ്ഞെത്തിയ അദ്ദേഹത്തോട് ഒരു പത്രലേഖകന് ചോദിച്ചു:മൂത്രം കുടിച്ചാല് ലൈംഗികരോഗങ്ങള് മാറുമോ?
ഇത് കേട്ടിട്ടും അക്ഷോഭ്യനായി നിന്ന അദ്ദേഹം ഉത്തരം നല്കിയതിങ്ങനെ:അതറിയാന് എന്ന പ്രത്യേകമായി കണ്സള്റ്റ് ചെയ്യണം!
ഇന്ത്യന് എക്സ്പ്രസ് ഉടമ രാംനാഥ് ഗോയങ്കയ്ക്ക് തന്നെ വിശ്വാസമായിരുന്നു. അദ്ദേഹത്തെ എപ്പോഴും വിളിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു.അദ്ദേഹം തന്ത്രശാലിയായിരുന്നുവെന്ന് ഒരു സുഹൃത്ത് മുന്നറിയിപ്പ് നൽകിയത് ഇങ്ങനെ:സൂക്ഷിച്ചോളൂ. ഗോയങ്ക തന്റെ ഇരകളെ തെരഞ്ഞെടുക്കുന്നതു പോലും വളരെ സൂക്ഷ്മതയോടെയാണ്.
ഇന്ന് എല്ലാ മാദ്ധ്യമങ്ങളും ഒരേ വിഭാഗത്തെ തന്നെ പ്രീണിപ്പിക്കാന് ശ്രമിക്കുകയാണ്.എല്ലാവരും സൂപ്പര്ലേറ്റീവ്സ് ഉപയോഗിക്കുന്നു. അതുകൊണ്ട് മരണ വാർത്തകളെപ്പോലും ഭയക്കുന്നു.
മാദ്ധ്യമരംഗം മത്സ്യച്ചന്ത പോലെയാണിന്ന്.
പത്രങ്ങള് സ്വയം മാറിയേ തീരൂ.ഇന്ന് മറ്റ് ധാരാളം വാര്ത്താവിനിമയോപാധികളുണ്ട്.മാദ്ധ്യമങ്ങളുടെ സ്വഭാവവും രൂപവും മാറുന്നു.എഡിറ്റര്മാരെ അദൃശ്യരാക്കുന്ന ഉടമസ്ഥരുണ്ടന്നും ഗോവിന്ദൻകുട്ടി പറഞ്ഞു.“പുതുകാലത്തെ എഡിറ്റര്മാര് മുന്ഗാമികളെപ്പോലെയല്ല.എല്ലാവരും എല്ലാം ചെയ്യുന്നുണ്ട്.പണ്ട് എഡിറ്റര് മാർ ഒന്നാം പേജും എഡിറ്റോറിയല് പേജും മാത്രം നോക്കി സ്ഥലംവിടുന്നവരായിരുന്നു”.
" മലയാള പത്രങ്ങളിലെ ചരമപേജുകൾ മാത്രമേ ഞാൻ ഇപ്പോൾ വായിക്കുന്നുള്ളൂ.ഓണ്ലൈനായി ദ ന്യൂയോര്ക്ക് ടൈംസും ദി ഇക്കണോമിസ്റ്റും വയിക്കും.ആകാശവാണി വാര്ത്തകള് കേള്ക്കാറില്ല”, കെ.ഗോവിന്ദൻകുട്ടി പറഞ്ഞു.
ഒരു വര്ഷം മാത്രം നീണ്ട തന്റെ ആകാശവാണി ജീവിതത്തെക്കുറിച്ച് രാധാലക്ഷ്മി പത്മരാജൻ പറഞ്ഞു തുടങ്ങിയതിങ്ങനെ: തൃശൂർ നിലയത്തിൽ സ്റ്റാഫ് അനൗൺസറായി ചേർന്നത് 1965 ഏപ്രില് 21 നായിരുന്നു.“കുട്ടിക്കാലത്തേ റേഡിയോ വലിയ ആകര്ഷണമായിരുന്നു. റേഡിയോ നാടകങ്ങളും മറ്റു പരിപാടികളും കേട്ടിരുന്നു.കുട്ടിയായിരുന്നപ്പോള്, ബാലലോകം പരിപാടികള് കേട്ട് റേഡിയോ അമ്മാവന് കത്തുകളുമയച്ചിരുന്നു.നാട്ടിലെ വനിതാസമിതി തിരുവനന്തപുരം നിലയത്തില് അവതരിപ്പിച്ച കലാപരിപാടികളിൽ പങ്കെടുത്തു.അതുമാത്രമായിരുന്നു,റേഡിയോ ബന്ധം.തിരുവനന്തപുരത്തെ സ്റ്റേഷന് ഡയറക്ടറായ ജി.പി.എസ് നായരുടെ കാലത്താണ് നിയമിക്കപ്പെട്ടത്.തിരുവിഴ ജയശങ്കറും അന്ന് ആകാശവാണിയില് അനൗണ്സറായി”.
ചിറ്റൂര് സ്വദേശിനിയായ എ.സത്യഭാമയായിരുന്നു,പ്രോഗ്രാം എക്സിക്യൂട്ടീവ്.ആര്.എസ്.അയ്യരും സി. ലക്ഷ്മണ റെഡ്ഢിയും ട്രാന്സ്മിഷന് എക്സിക്യൂട്ടീവുമാര്.തിരുവനന്തപുരം നിലയത്തില് നിന്ന്,ഇടയ്ക്ക് പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന എം.കെ ശിവശങ്കരനെ ടൂറിലയയ്ക്കും.
പി.പത്മരാജൻ അനൗൺസറായി നിലയത്തിലെത്തുന്നതിന് അഞ്ചുദിവസം കഴിഞ്ഞായിരുന്നു. 1965 മെയ് ഒന്നിനു വെണ്മണി വിഷ്ണുവും നിയമിതനായി."ഒരു സഹോദരനെപ്പോലെയായിരുന്നു, അദ്ദേഹം".
നിലയത്തിലെ സ്റ്റുഡിയോയിൽ നിന്ന് ആദ്യം പ്രക്ഷേപണം ചെയ്യപ്പെട്ട ശബ്ദം രാധാലക്ഷ്മിയുടേതായിരുന്നു : 1965 മെയ് 2 ന് രാവിലെ പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകളായിരുന്നു. അതുവരെ റിലേ കേന്ദ്രം മാത്രമായിരുന്നു.ഇതോടെ ഇവിടെ നിന്ന് പരിപാടികളുടെ ടേപ്പുകൾ പ്ലേ ചെയ്യാൻ തുടങ്ങി. പിന്നെ, ചലച്ചിത്രഗാനങ്ങളും .
“ആദ്യ പ്രക്ഷേപണത്തില് തന്നെ രസകരമായ ഒരു സംഭവമുണ്ടായി. ‘ഞാന് പറഞ്ഞത് ശരിയയോ‘ എന്ന്,മൈക്ക് ഓഫാക്കാതെ,കൂടെയുള്ളവരോട് ചോദിച്ചത് റേഡിയോയിലൂടെ എല്ലാവരും കേട്ടു”.
ഓഫീസ് അന്ന് പൂങ്കുന്നത്തെ 'രമാദേവി മന്ദിര'ത്തിലായിരുന്നു.
പി.പത്മരാജന് അന്ന് എഴുത്തുകാരനായൊന്നും അറിയപ്പെട്ടിരുന്നില്ല.
നിർത്താതെ വർത്തമാനം പറയുന്ന പ്രകൃതക്കാരിയായ തന്റെ നല്ല കേൾവിക്കാരനായിയുന്നു പത്മരാജൻ.“അദ്ദേഹം വളരെ ഭംഗിയായി ജോലിചെയ്യുന്നത് അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. ഞാൻ വരുത്തിയ തെറ്റുകൾ കണ്ട് ഒരുപാട് വഴക്കു പറയുമായിരുന്നു.ഞാന് പ്രക്ഷേപണത്തിനു പറ്റിയ ആളല്ല എന്ന് തോന്നിയിരുന്നു”.
പക്ഷേ,പത്മരാജനുമായി പ്രണയം മൊട്ടിട്ടു.“എന്റെ നിഷ്കളങ്കതയോ,വിഡ്ഡിത്തങ്ങളോ ആകാം അദ്ദേഹത്തെ ആകര്ഷിച്ചത്. ഇത് വീട്ടിലറിത്ത് അമ്മയും മറ്റുമെത്തി എന്നെ കൊണ്ടുപോയി. പിന്നെ,രാജിക്കത്തെഴുതിപ്പിച്ചു.അത് സ്റ്റേഷന് എഞ്ചിനിയര് ജയപാലനു നല്കി,ഞാന് ചിറ്റൂരേക്ക് മടങ്ങി.വളരെ യാഥാസ്ഥിതികമായ കുടുംബമായിരുന്നു.വീട്ടുകാര്ക്ക് അത് ഉള്ക്കൊള്ളാന് കഴിഞ്ഞില്ല.എന്നാല് അച്ഛന് ഒന്നും പറഞ്ഞില്ല''.
പിന്നീടങ്ങോട്ട് നാലു വർഷത്തെ വീട്ടുതടങ്കൽ ."അക്കാലത്ത് ധാരാളം പുസ്തകങ്ങള് വായിച്ചു.അങ്ങനെ എ.ടിയുടേയും സി.രാധാകൃഷ്ണന്റേയും എം.സുകുമാരന്റേയുമൊക്കെ ഫാനായി..നാലാം ക്ലാസു മുതല് കഥകളെഴുതുമായിരുന്ന എനിക്ക് ഞാനെഴുതിയതൊന്നും സാഹിത്യമല്ലെന്ന് മനസിലായത് അപ്പോഴായിരുന്നു.”
1967-ൽ പത്മരാജൻ തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറിപ്പോയി. വിവിധ് ഭാരതി നിലയത്തിലായിരുന്നു, നിയമനം.അക്കാലത്ത് രാധാലക്ഷ്മി സ്റ്റാഫ് അനൗണ്സര് തസ്തികയിലേക്ക് വീണ്ടും അപേക്ഷിച്ചു."പത്മജാ രാധാകൃഷ്ണനുമുണ്ടായിരുന്നു.പക്ഷേ,രണ്ടുപേര്ക്കും നിയമനം കിട്ടിയില്ല.
ആകാശവാണി വിട്ടതില് എനിക്ക് വേദനയില്ല.പത്മരാജന്റെ ഭാര്യയാകാന് കഴിഞ്ഞുവല്ലോ..”.
“പത്മരാജന്റെ സിനിമകള്ക്ക് പറ്റിയ റേഡിയോനാടകങ്ങളും നോവലുകളും കണ്ടെത്തിക്കൊടുക്കുന്ന ജോലി എന്നെയും സഹോദരി പത്മപ്രഭയേയുമൊക്കെയായിരുന്നു അദ്ദേഹം ഏല്പ്പിച്ചിരുന്നത്.അങ്ങനെ കിട്ടിയതാണ് ‘മഹിളാലയ’ത്തില് പ്രക്ഷേപണം ചെയ്ത സജിനി പവിത്രന്റെ 'അമ്മയ്ക്കുവേണ്ടി’ എന്ന നാടകം. അതിന്റെ സ്ക്രിപ്റ്റ് സരസ്വതിയമ്മയില് നിന്ന് വാങ്ങി, അദ്ദേഹത്തിനു നല്കി.അതില് നിന്നാണ് 'തിങ്കളാഴ്ച നല്ല ദിവസം' സിനിമയുടെ തിരക്കഥയുണ്ടാകുന്നത്.അതില്, വെക്കേഷൻ കാലത്ത് മുതുകുളത്തുണ്ടായ ചില കാര്യങ്ങള് ഞാന് പറഞ്ഞുകൊടുത്തിരുന്നു.അതിനാലാകാം എന്റെ പേരും അതില് കൊടുത്തു.മഹിളാലയത്തില് പ്രക്ഷേപണം ചെയ്ത സുധാകര് പി.നായരുടെ(സുധാകർ മംഗളോദയം) ‘ശിശിരത്തില് ഒരു പ്രഭാതം’ എന്ന നാടകത്തില് നിന്നാണ് 'കരിയിലക്കാറ്റുപോലെ' എന്ന സിനിമയുണ്ടാകുന്നത്.തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിലിരുന്നായിരുന്നു അദ്ദേഹം തിരക്കഥകള് എഴുതിരുന്നത്.അവ ആദ്യം വായിക്കുന്നതും വിമര്ശിക്കുന്നതും ഞാനായിരുന്നു”.
ഏഴാമത്തെ പുസ്തകമായ ‘മഞ്ഞുതുള്ളിയിലെ സൂര്യരശ്മികള്’ അടുത്തുതന്നെ പുറത്തിറങ്ങും.പുസ്തകങ്ങളൊന്നും കഥകളല്ല.തണലിടം എന്ന ഒരു നോവല് മാത്രമാണ് എഴുതിയിട്ടുള്ളത്."പ്രൊഫ. കെ.പി.അപ്പന്റെ പ്രേരണയായിരുന്നു,അതിനു കാരണം”.
ചര്ച്ചയില് പി.പി.ശ്രീധരനുണ്ണി.എം.തങ്കമണി എന്നിവര് പങ്കെടുത്തു.ഡി.പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റര്മാരായിരുന്നു.
1 comment:
ഒരു ഒഴുക്കില്ലാത്ത ഭാഷ. സംഭാഷണം വരികളാക്കിയതിനാലാവാം !
Post a Comment