2003 ഒക്ടോബർ 27നാണ് ഡി. പരമേശ്വരൻ പോറ്റി ഓർമ്മയായത്. അർബുദം ആ വിലപ്പെട്ട ജീവൻ എടുക്കുമ്പോൾ ,അദ്ദേഹം കൊച്ചി എഫ് .എം നിലയത്തിലെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്നു.
ഞങ്ങൾ ഒന്നിച്ചായിരുന്നു,അവിടെ എത്തിയത് . 1994 ഡിസംബർ 9 ന് ഞാൻ ; 11 ന് പരമേശ്വരൻ പോറ്റി. അക്കൊല്ലം സെപ്തംബർ 15 ന് ആരംഭിച്ച പ്രഭാത പ്രക്ഷേപണത്തെ ശക്തിപ്പെടുത്തി, കേരളത്തിലെ ആദ്യ എഫ് . എം നിലയത്തെ പൂർണ്ണമായും പ്രവർത്തനസജ്ജമാക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു, ഞങ്ങൾ . അന്നത്തെ പ്രോഗ്രാം മേധാവിയും അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറുമായ കെ.കെ.കുര്യൻ മുൻകൈയെടുത്ത് തസ്തികകൾ സഹിതമാണ് ഞങ്ങളെ സ്ഥലം മാറ്റിയത് -ഞാൻ തൃശൂരിൽ നിന്ന്. പരമേശ്വരൻ പോറ്റി ദേവികുളത്തു നിന്ന്.
ഞങ്ങൾ രണ്ടാൾക്കും നൽകിയത് ഒരേ മുറി. രണ്ടാളും ഒരേ യു.പി.എസ്.സി ബാച്ചിൽ പ്രോഗ്രാം എക്സിക്യൂട്ടീവുമാരായി നിയമിക്കപ്പെട്ടവർ. ഞാൻ തൃശൂരിൽ .പോറ്റി, വിദൂരസ്ഥമായ പോർട്ട് ബ്ലയറിൽ. ഡി.പരമേശ്വരൻ പോറ്റി, എസ്. മുരളീകൃഷ്ണൻ, കെ.എ മുരളീധരൻ ,വിജയൻ മടപ്പള്ളി എന്നിവർ പോർട്ട് ബ്ലയർ ആകാശവാണി നിലയത്തിനു വേണ്ടിയുള്ള ഒരു ശബ്ദലേഖനത്തിൽ (1991)
മലയാളവും മാതൃഭാഷയായ ആന്തമാൻ- നിക്കോബാർ ദ്വീപ സമൂഹങ്ങളിൽ നിന്ന് , നിലയം ആരംഭിച്ച 1961 മുതൽ ദിവസവും മലയാള പ്രക്ഷേപണമുണ്ട്.അന്ന് കെ.എ. മുരളീധരനും അവിടെയുണ്ടായിരുന്നു. ആകാശവാണിയിൽ പരിപാടികളവതരിപ്പിക്കുന്നവർ ചേർന്ന് അവിടെ രൂപീകരിച്ച മലയാള കലാസമിതിയുടെ സജീവ പ്രവർത്തകനായിരുന്നു,അദ്ദേഹം. മലയാളചെറുകഥയുടെ ശതാബ്ദി ആഘോഷിച്ചപ്പോൾ , മുഖ്യപ്രഭാഷണം നടത്തിയത് അദ്ദേഹമായിരുന്നു. 1994 ഫെബ്രുവരി 23 ന് ദേവികുളം നിലയം ആരംഭിച്ചപ്പോൾ , ആർ.ശ്രീകണ്ഠൻ നായർക്കും പറക്കോട് ഉണ്ണികൃഷ്ണനുമൊപ്പം ആദ്യ പ്രോഗ്രാം ഓഫീസർമാരിലൊരാളായി ,അദ്ദേഹം. അവിടെ നിന്നാണ് കൊച്ചി എഫ്.എം-ൽ എത്തിയത്. രണ്ട് ദുർഘട പ്രദേശങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം സ്ഥലംമാറ്റം ആവശ്യപ്പെട്ടു വാങ്ങുകയായിരുന്നു.
ആകാശം മുട്ടെയുള്ള പശ്ചിമഘട്ട മലനിരകൾക്കിടയിൽ സ്ഥാപിക്കപ്പെട്ട ദേവികുളം നിലയത്തിന്റെ പ്രക്ഷേപണം തൊട്ടടുത്ത മൂന്നാറിൽ പോലും ലഭ്യമല്ലായിരുന്നു : ഇന്നും അങ്ങനെ തന്നെ. പ്രഗത്ഭരായ പ്രക്ഷേപകർ തങ്ങളുടെ മുഴുവൻ കഴിവുമുപയോഗിച്ചിട്ടും ശ്രോതാക്കളെ ആകർഷിക്കാൻ കഴിയാതെ പോയ നിലയം. യാത്രാസൗകര്യത്തിന്റെ കുറവും മഞ്ഞും ശീതക്കാറ്റുമൊക്കെക്കാരണം പൊതുജനങ്ങൾ കൗതുകത്തിനു പോലും സന്ദർശിക്കാത്ത നിലയത്തിൽ പരമേശ്വരൻ പോറ്റിയെപ്പോലുള്ള ഒരു മാദ്ധ്യമ പ്രവർത്തകന് എന്തു കാര്യം? കാർഷിക പരിപാടിയുടെ ചുമതലക്കാരനായി, പ്രകൃതിരമണീയമായ സ്ഥലങ്ങളൊക്കെ സന്ദർശിച്ചതു മാത്രം മിച്ചം.
ദേവികുളം കാലത്ത്, നിലയത്തിനടുത്ത അയ്യപ്പ ക്ഷേത്രത്തിൽ കുറച്ചു ദിവസം പൂജാരിയുമായിട്ടുണ്ട് , അദ്ദേഹം. കൊടും തണുപ്പിൽ ക്വാർട്ടേഴ്സിൽ കിടന്നുറങ്ങുകയായിരുന്ന അദ്ദേഹത്തെത്തേടി വെളുപ്പിന് ചിലരെത്തി - അമ്പലത്തിൽ പൂജാരിയില്ല; ഇന്ന് പൂജ മുടങ്ങും. സഹായിക്കണം. മാംസാഹാരം കഴിക്കുകയും ഇടയ്ക്കല്പം 'സേവിക്കുകയും ' ചെയ്യുന്ന തന്നെ ഒഴിവാക്കണമെന്ന് പറഞ്ഞിട്ടും അവർ വിട്ടില്ല. പകരക്കാരനെ കിട്ടും വരെ അങ്ങനെ, പരമേശ്വരൻ പോറ്റി അവിടെ പൂജാരിയുമായി !
എഫ്.എം റേഡിയോ എന്ന പുതു മാദ്ധ്യമത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ഉത്സാഹമായിരുന്നു ഞങ്ങളെ കൊച്ചിയിലേക്കാകർഷിച്ചത്. ഞങ്ങൾ ഏതാണ്ട് ഒരേ നാട്ടുകാർ. ഞാൻ മാവേലിക്കരക്കാരൻ . പരമേശ്വരൻ പോറ്റി, തൊട്ടടുത്ത കരുവാറ്റക്കാരൻ.ആർ.എസ്.പി നേതാവും എഴുത്തുകാരനുമായ ചെങ്ങാരപ്പള്ളി ദാമോദൻ പോറ്റിയുടെ മകൻ, പക്ഷേ, സി.പി.ഐക്കാരനായിരുന്നു. ഞാൻ പഴയ സി.പി.എം കാരൻ. ഞങ്ങൾ രണ്ടാളും പഠിച്ചത് കാര്യവട്ടം കാമ്പസിൽ . അദ്ദേഹം ചരിത്രത്തിന് ; ഞാൻ ജേർണ്ണലിസത്തിന് . പിന്നെ, രണ്ടാളും പത്രപ്രവർത്തകരായി. ഞാൻ മാതൃഭൂമി, കേരള കൗമുദി, ദി ഇന്ത്യൻ എക്സ്പ്രസ്, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് വഴി ചുറ്റിക്കറങ്ങി , ആകാശവാണിയിലെത്തി.
പരമേശ്വരൻ പോറ്റിയാകട്ടെ, ഇക്കാലം മുഴുവൻ ജനയുഗത്തിലായിരുന്നു. തിരുവനന്തപുരം ബ്യൂറോയിൽ രാഷ്ട്രീയ ലേഖകനായിരിക്കെയാണ് , പ്രോഗ്രാം എക്സിക്യൂട്ടീവായി തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളുമായും എഴുത്തുകാരുമായും നല്ല ബന്ധം. അങ്ങന കിട്ടിയ അന്തർനാടകങ്ങളുടെ എത്രയെത്ര കഥകൾ അദ്ദേഹം പറഞ്ഞിട്ടുണ്ട് !അദ്ദേഹത്തിന്റെയും എന്റെയും ഇഷ്ട വിഷയം രാഷ്ട്രീയമായിരുന്നു.പിന്നെ, സാഹിത്യവും . കെ.വേണുവിന്റെ 'സമീക്ഷ'യിൽ എഴുതാൻ പി.ദീപ എന്ന പേരിൽ ഞാൻ പരകായപ്രവേശം നടത്തിയപ്പോൾ , അദ്ദേഹം മകളുടെ പേരിലാണ് എഴുതിയത് - സി.പി.ഉണ്ണിമായ.
ആവശ്യത്തിന് സ്റ്റാഫോ ,ഫണ്ടോ, സാങ്കേതിക സംവിധാനങ്ങളോ കൊച്ചിയിൽ ഉണ്ടായിരുന്നില്ല. കേരളത്തിലെ ആദ്യത്തെ എഫ്.എം നിലയം മാത്രമല്ല, ആദ്യത്തെ പ്രാദേശിക നിലയം കൂടിയായിരുന്നു , അത്. ഉള്ളടക്കത്തിലും അവതരണത്തിലും പരമ്പരാഗത നിലയങ്ങളിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമായ നിലയം. അനുകരിക്കാൻ ഒരു മാതൃകയും മുന്നിലുണ്ടായിരുന്നില്ല. ഞങ്ങൾ കുറച്ചു മാസങ്ങൾക്കുള്ളിൽ ആരംഭിച്ചത് എണ്ണമറ്റ പരിപാടികൾ. അവയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്ന കലകാരർക്ക് നാമമാത്രമായ പ്രതിഫലം മാത്രമേ നൽകിയിരുന്നുള്ളൂ. അതും മാസങ്ങൾ കഴിഞ്ഞ്. തൃശൂർ, തിരുവനന്തപുരം നിലയങ്ങളിൽ പരിപാടികളവതരിപ്പിച്ചാൽ, അപ്പോൾ തന്നെ ചെക്ക് കിട്ടും. അതും വലിയൊരു സംഖ്യ. അതുകൊണ്ട് പുതിയ നിലയത്തിലേക്ക് വരാൻ പലർക്കും മടിയായിരുന്നു.സ്വന്തം പരിപാടി കേൾക്കാൻ മിക്കവർക്കും എഫ്.എം. റേഡിയോ സെറ്റുകൾ പോലും അക്കാലത്ത് ഉണ്ടായിരുന്നില്ല.
രാഷ്ട്രീയ, മാദ്ധ്യമ ബന്ധങ്ങൾ ഞങ്ങൾക്ക് തുണയായത് അപ്പോഴായിരുന്നു. അങ്ങനെ,സ്നേഹപൂർവ്വം ക്ഷണിച്ചവരൊക്കെ നിലയത്തിലേക്ക് വരാൻ തുടങ്ങി. പ്രാദേശിക നിലയങ്ങൾ ജനങ്ങളിലേക്കിറങ്ങിച്ചെല്ലണമെന്നാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. ദീർഘകാലം കാർഷിക പ്രക്ഷേപണത്തിന്റെ ചുമതല വഹിച്ചിരുന്ന കെ.കെ.കുര്യൻ , താൻ നോക്കിയിരുന്ന വയലും വീടും പരിപാടിയാണ് പരമേശ്വരൻ പോറ്റിക്ക് നൽകിയത്. കൊച്ചി പോലുള്ള ഒരു വാണിജ്യ നഗരത്തിൽ ഗ്രാമീണ കാർഷിക പരിപാടിക്ക് എന്തു പ്രസക്തി എന്ന് സംശയച്ചിവരായിരുന്നു ,ഏറെയും. എക്സിക്യൂട്ടീവായി ഓഫീസിലിരിക്കാതെ,മൈക്കുമായി പുറത്തേക്കിറങ്ങി , അദ്ദേഹം. കൃഷിയിടങ്ങൾ സന്ദർശിച്ച്,കർഷകരുമായി അഭിമുഖം നടത്താൻ റിപ്പോർട്ടർമാരും വാഹനവും സംവിധാനങ്ങളുമൊക്കെയുള്ള മറ്റു നിലയങ്ങളെപ്പോലെയായിരുന്നില്ല , കൊച്ചി. നല്ല ഭാരമുള്ള യു.പി.ടി.ആർ എന്ന റെക്കാർഡറും, മൈക്കും സ്റ്റാന്റും, എഞ്ചിനിയറിങ്ങ് വിഭാഗത്തിന് അപേക്ഷ നൽകി , അവിടെ നിന്ന് കൈപ്പറ്റി, ഓരോ സ്ഥലത്തും ചെന്ന് സ്വന്തമായി ശബ്ദലേഖനം നടത്തണം.
ഉപകരണങ്ങളെല്ലാം വലിയൊരു പെട്ടിയിലാക്കി അതും ചുമ്മിയായിരുന്നു ഞങ്ങൾ പോയിരുന്നത്. മറ്റ് നിലയങ്ങളിൽ പ്രോഗ്രാം എക്സിക്യൂട്ടീവിനൊപ്പം സഹായിയായി ട്രാൻസ്മിഷൻ എക്സിക്യൂട്ടീവോ, എഞ്ചിനിയറിങ്ങ് അസിസ്റ്റന്റോ അവർ രണ്ടാളുമോ ഉണ്ടാകും. അഭിമുഖം നടത്തുന്നതൊഴിച്ച്,ബാക്കിയെല്ലാം അവർ ചെയ്തുകൊള്ളും.
ഈ പെട്ടിയും ചുമ്മി മൈക്കും സ്റ്റാന്റുമായി , ഒ.ബി എന്ന് അറിയപ്പെടുന്ന സ്റ്റുഡിയോയ്ക്ക് പുറത്തെ ശബ്ദലേഖനത്തിന് പോകാൻ മിക്കവർക്കും മടിയായിരുന്നു. പക്ഷേ, പരമശ്വരൻ പോറ്റിക്ക് ഏറെ സന്തോഷമായിരുന്നു , അത്. ഏതോ പരിപാടി ശബ്ദലേഖനം ചെയ്യാൻ മൈക്കും താങ്ങിപ്പിടിച്ച് സ്റ്റേജിൽ കയറിയ പോറ്റിയോട് മന്ത്രി ഇ.ചന്ദ്രശേഖരൻ നായർ ആശ്ചര്യത്തോടെ ചോദിച്ചുവത്രേ: ഇപ്പോൾ , ഇതാണ് പണി, അല്ലേ ! അതിന് അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു : ഇതാണിപ്പോഴത്തെ പണിയായുധം .
അഭിമാനക്ഷതമില്ലാതെ,ആ പണിയായുധവുമായി പോകാൻ പലർക്കും ആത്മവിശ്വാസം നൽകിയത് ആ വ്യാഖ്യാനമായിരുന്നു.
വയലും വീടും ശബ്ദലേഖനങ്ങൾക്കായി എറണാകുളം ജില്ലയിലെ ഗ്രാമമാന്തരങ്ങളിലൂടെ അദ്ദേഹം നടത്തിയ യാത്രകൾ വലിയ പൊതുജനസമ്പർക്ക പരിപാടികളായിരുന്നു. മിക്കപ്പോഴും ഒരു സംഘം സുഹൃത്തുക്കൾ കൂടി ഈ യാത്രയിലുണ്ടാകും. ദേവികുളം, തൃശൂർ നിലയങ്ങളിൽ ഡയറക്ടറായിരിക്കുമ്പോഴും , സമയം കിട്ടുമ്പോഴൊക്കെ കെ.എ.മുരളീധരൻ അവർക്കൊപ്പം കൂടി .പിന്നെ, അന്ന് സേഫ്റ്റി കൗൺസിൽ സെക്രട്ടറിയായ കെ.വി.രാമചന്ദ്രൻ എന്ന ആജാനുബാഹുവായ കൊമ്പൻമീശക്കാരൻ ..... ഓരോ സ്ഥലത്തും സ്വീകരണക്കമ്മറ്റിക്കാർ ... ആഘോഷപൂർണ്ണമായ ആ യാത്രകൾക്കൊടുവിൽ രാത്രി തിരിച്ചെത്തുമ്പോൾ , ശബ്ദലേഖനങ്ങളടങ്ങിയ ടേപ്പുകൾ രണ്ടു കൈയ്യിലുമുണ്ടാകും.
1999 ഫെബ്രുവരി 27 ന് പ്രഭാത പ്രക്ഷേപണം നിർത്തലാക്കപ്പെട്ടു. അക്കൊല്ലം ജൂലൈ 15 ന് ഹൈക്കോടതി ഉത്തരവിലൂടെ അത് പുന:സ്ഥാപിക്കും വരെ , അതിനെതിരെ നടന്ന അഞ്ചു മാസം നീണ്ട സമരത്തിന് പ്രക്ഷേപണ ചരിത്രത്തിൽ തന്നെ സമാനതകളില്ല. ഞങ്ങളുടെ മുഴുവൻ രാഷ്ട്രീയ,സാമൂഹിക ബന്ധങ്ങളും ഇതിനായി ഉപയോഗിച്ചു.
അനർഗ്ഗളവുമായി ഏതു കാര്യത്തെക്കുറിച്ചും സംസാരിക്കാനും ഏതു മേഖലയിൽ പെട്ടവരുമായി അഭിമുഖം നടത്താനും അസാധാരണമായ ചാതുര്യമുണ്ടായിരുന്നു, പരമേശ്വരൻ പോറ്റിക്ക്.'ചിത്രതരംഗം' എന്ന സിനിമാധിഷ്ഠിത പരിപാടിയുടെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. കലഹാസനെ നായകനാക്കി ബാലചന്ദ്രമേനോൻ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിന്റെ ചർച്ചകൾക്കായി അദ്ദേഹം കൊച്ചിയിലെത്തിയപ്പോൾ നടത്തിയ സുദീർഘമായ അഭിമുഖ സംഭാഷണം 'കമൽക്കനവുകൾ' എന്ന പേരിൽ പ്രക്ഷേപണം ചെയ്തു.ആകാശവാണിയുടെ ശബ്ദശേഖരത്തിൽ അത് സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കെ.പി.ഉമ്മർ, കെടാമംഗലം സദാനന്ദൻ ... അങ്ങനെ എത്രയെത്ര അഭിമുഖങ്ങൾ ! നിലയത്തിന്റെ വാർഷികത്തോടനുബന്ധിച്ചുള്ള 'സുവർണ്ണ രേഖ' പ്രത്യേക പരിപാടിക്കായി മോഹൻലാലിന്റെ അഭിമുഖം ചെയ്തതും അദ്ദേഹമായിരുന്നു.ഈ ലേഖകൻ ആരംഭിച്ച പ്രതിദിന നിയമ പരിപാടിയായ നിയമവേദയിൽ ബുധനാഴ്ചകളിലെ 'പരാതികൾക്കു മറുപടി, പ്രതികരണങ്ങൾ'ക്ക് ആദ്യം മുതൽ മരിക്കും വരെ ശബ്ദം നൽകിയതും അദ്ദേഹമായിരുന്നു. സാന്ത്വനഛായയുള്ള ആ ശബ്ദം ശ്രോതാക്കൾ ഇന്നും ഓർക്കുന്നുണ്ട്.
എൻ.കെ.സെബാസ്റ്റ്യനും കെ.വി. ശരത്ചന്ദ്രനും കൊച്ചി നിലയത്തിന് റേഡിയോ നാടകരംഗത്ത് പേരും പെരുമയുമുണ്ടാക്കിയപ്പോൾ , അവിടെയും പരമേശ്വരൻ പോറ്റി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യാവിഭജനത്തെ പശ്ചാത്തലമാക്കി ചെറുന്നിയൂർ ജയപ്രസാദ് എഴുതിയ 'ടെൺ ഡൗൺ എക്സ്പ്രസ് ' അദ്ദേഹവും കെ.വി. ശരത് ചന്ദ്രനും ചേർന്നാണ് സംവിധാനം ചെയ്തത്. മായ, ശത്രു എന്നീ നാടകങ്ങളിൽ ശബ്ദം നൽകിയിട്ടുണ്ട് ,അദ്ദേഹം.
കൊച്ചി നിലയത്തിലെ ആദ്യത്തെ പ്രതിവാര ഹാസ്യരൂപകമായ 'ശനിദശ' 2001 ൽ ആരംഭിച്ചത് ഡി. പരമേശ്വരൻ പോറ്റിയാണ്. മരിക്കുന്നതിന് തൊട്ടു മുൻപുവരെയും അദ്ദേഹം അത് എഴുതി. കറിയാച്ചൻ എന്ന സ്ഥിരം കഥാപാത്രത്തിന് ശബ്ദം നൽകി. ശോശാമ്മയായി , വി.എം.ഗിരിജയും. അദ്ദേഹത്തിന്റെ മരണശേഷം ആ റോൾ പ്രോഗ്രാം എക്സിക്യൂട്ടീവായ പി.ഇ. പാച്ചു ഏറ്റെടുത്തു. ഇപ്പോഴും തുടരുന്നുണ്ട് , ശനിദശ .
എഴുത്തിൽ മാത്രമല്ല, വീട്ടുകാര്യങ്ങൾ പറയുന്നതിലും നല്ല നർമ്മബോധമുണ്ടായിരുന്നു , അദ്ദേഹത്തിന് . ഭാര്യയുമായി സൗന്ദര്യപ്പിണക്കമുണ്ടായപ്പോൾ പറഞ്ഞതിങ്ങനെ: ഇനി കുറച്ചു ദിവസത്തേക്ക് വീട്ടിൽ 'കാഞ്ചനസീത' ഓടും!
എന്നും സജീവമായ രാഷ്ട്രീയ ചർച്ചകളാൽ ശബ്ദമുഖരിതമായിരുന്നു ,ഞങ്ങളുടെ മുറി. ഞാൻ ചുമതല വഹിച്ചിരുന്ന സമകാലികം, അഭിമുഖം , നിയമവേദി, സാഹിത്യവേദി തുടങ്ങിയ പരിപാടികൾക്കായി, ക്ഷണിക്കുമ്പോഴെല്ലാം, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, പ്രൊഫ.എം.കെ.സാനു, ഡോ. കെ.എസ് രാധാകൃഷ്ണൻ , സി.ആർ.ഓമനക്കുട്ടൻ, എം.എ. ജോൺ , കെ.സുരേഷ് കുറുപ്പ് സി.രാധാകൃഷ്ണൻ ,വിജയലക്ഷ്മി തുടങ്ങിയവരും പി.രാജൻ, പി.സുജാതൻ തുടങ്ങിയ മുതിർന്ന മാദ്ധ്യമ പ്രവർത്തകരും നിലയത്തിൽ എത്തിയിരുന്നു. ബിനോയി വിശ്വവുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം കൊച്ചിയിലെത്തുമ്പോഴൊക്കെ ആകാശവാണിയിലുമെത്തി പോറ്റിയെ കണ്ടിരുന്നു .അവരുമായി എത്രനേരം വേണമെങ്കിലും സരസ സംഭാഷണത്തിലേർപ്പെടും, അദ്ദേഹം. തൊട്ടടുത്തുള്ള വി.എം.ഗിരിജയുടേയും സി.ആർ. നീ ലകണ്ഠന്റേയും വീടായ തണലായിരുന്നു, അദ്ദേഹത്തിന്റെ മറ്റൊരു സ്ഥിരം സംവാദവേദി. തീപാറുന്ന രാഷ്ട്രീയ ചർച്ചകൾ മാത്രമായിരുന്നില്ല; അക്ഷരശ്ലോകവും അവിടെ ഇടയ്ക്കിടെ അരങ്ങേറും.
വിനയയെപ്പോലുള്ള ആക്റ്റിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരുമൊക്കെ ഞങ്ങളെത്തേടി നിലയത്തിലെത്തിയിരുന്നു. അവർക്കായി അന്ന് മലർക്കെ തുറക്കപ്പെട്ടിരുന്നു , ആകാശവാണിയുടെ വാതിൽ .
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഒരു രാജിയെക്കുറിച്ചു കൂടി ഇവിടെ എഴുതേണ്ടതുണ്ട്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ്, ഒരു ദിവസം രാവിലെ,കൈയ്യിൽ ഉയർത്തിപ്പിടിച്ച ഒരു പത്രവുമായി ക്രോധത്തോടെ തന്റെ നേതാവായ ആന്റണിയുടെ വീട്ടിലേക്ക് പാഞ്ഞെത്തി,ചെറിയാൻ ഫിലിപ്പ് .
കൈയിലുണ്ടായിരുന്നത് 'കേരള കൗമുദി' പത്രം. അതിന്റെ ഒന്നാം പേജിൽ ഒരു സ്കൂപ്പ് വാർത്തയുണ്ടായിരുന്നു : എം.വി.രാഘവൻ മത്സരിക്കുന്നത് തിരുവനന്തപുരം വെസ്റ്റിൽ.
- അത് കൊച്ചി ബ്യൂറോ ചീഫ് പി.സുജാതൻ നൽകിയ വാർത്തയായിരുന്നു. അതു കാണും വരെ ചെറിയാൻ ഫിലിപ്പ് വിശ്വസിച്ചിരുന്നത് താനാണ് അവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുക എന്നായിരുന്നു. ഉമ്മൻ ചാണ്ടിയും ആന്റണിയും നൽകിയ സൂചനകൾ അതായിരുന്നു. 1991-ൽ കോട്ടയത്ത് ടി.കെ.രാമകൃഷ്ണനെതിരെ മത്സരിച്ച് പരാജയപ്പെട്ട തനിക്കൊരു സുരക്ഷിത സീറ്റ്. ചില പത്രങ്ങളിൽ അങ്ങനെ വാർത്തയും വന്നിരുന്നു..
ആന്റണിയുടെ സാന്ത്വന വാക്കുകൾക്കൊന്നും ചെവി കൊടുക്കാതെ, അവിടെ നിന്നിറങ്ങിപ്പോയ ചെറിയാൻ ഫിലിപ്പ്, കോൺഗ്രസിൽ നിന്ന് രാജിവച്ചു. വിശ്വസ്തനായ തന്നെ നേതാക്കൾ വഞ്ചിച്ചുവെന്നത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു.തനിക്കുറപ്പിച്ച സീറ്റ് രാഘവന് നൽകിയത് പത്രത്തിൽ നിന്നു മാത്രം അറിഞ്ഞതിന്റെ ഷോക്ക് കടുത്തതായിരുന്നു.
യു.ഡി.എഫിന്റെ ഉന്നത നേതാക്കൾ തലേ ദിവസമെടുത്ത ആ തീരുമാനം കേരളകൗമുദിയിലെത്തിയതിന്റെ ആ റൂട്ട് മാപ്പിതാ: 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് കൊച്ചി എഫ്.എം.ൽ ,രാഷ്ട്രീയ നേതാക്കളുമായുള്ള അഭിമുഖ സംഭാഷണ പരമ്പര ആരംഭിച്ചു (എം. എൽ.എമാരെ വോട്ടർമാർ വിചാരണ ചെയ്യുന്നതായിരുന്നു, മറ്റൊരു പരമ്പര). അതിൽ ആദ്യം പങ്കെടുത്തത് എം.വി.രാഘവൻ. എനിക്കും ഡി. പരമേശ്വരൻ പോറ്റിക്കും വിദ്യാർത്ഥി നേതാവായിരുന്ന സി.പി. ജോണിനെ മുൻപേ അറിയാം. സി.എം.പിയിലേക്ക് പോയ അദ്ദേഹമായിരുന്നു , എം.വി.ആറുമായുള്ള ആ ടെലിഫോൺ അഭിമുഖം സംഘടിപ്പിച്ചു തന്നത്. അതു ശബ്ദലേഖനം ചെയ്യുമ്പോൾ ജോൺ രാഘവനൊപ്പമുണ്ടായിരുന്നു.
പരിപാടി കഴിഞ്ഞ്, നന്ദി പറയാൻ ജോണിനെ വിളിച്ചപ്പോൾ , അദ്ദേഹം യാദൃച്ഛികമായി പരമേശ്വരൻ പോറ്റിയോട് പറഞ്ഞു പോയതാണ് അത് : ചെറിയാൻ ഫിലിപ്പല്ല; എം.വി.ആറാണ് തിരുവനന്തപുരം വെസ്റ്റിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി !
-പിന്നെ, വൈകിയില്ല. ഞങ്ങളുടെ രക്തത്തിലലിഞ്ഞുചേർന്നതാണല്ലോ , പത്രപ്രവർത്തനം. കേരള കൗമുദിയിലെ എന്റെ മുൻ സഹപ്രവർത്തകനായ പി.സുജാതനെ വിളിച്ച്,ആ സ്കൂപ്പ് ചൂടോടെ കൈമാറി. അടുത്ത ദിവസം ,ഒന്നാം പേജിൽ വളരെ പ്രാധാന്യത്തോടെ വന്ന ആ വാർത്ത വായിച്ച്, നേതാക്കളോട് ക്ഷോഭിച്ച്, ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടു. ഉമ്മൻ ചാണ്ടിക്കെതിരെ ഇടത് സ്ഥാനാർത്ഥിയായി . 'അതൊരു എടുത്തുചാട്ട മായിരുന്നു ' എന്ന് അദ്ദേഹത്തിന് തിരിച്ചറിവുണ്ടായത് അടുത്തിടെ(2001-ൽ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് ആന്റണി രാജുവിനെ പരാജയപ്പെടുത്തിയ എം.വി.രാഘവൻ ,ആന്റണി മന്ത്രിസഭയിൽ സഹകരണ മന്ത്രിയായി. പിന്നീടദ്ദേഹം ഒരു തെരഞ്ഞെടുപ്പിലും വിജയിച്ചില്ല ).
ആ തെരഞ്ഞെടുപ്പിന് ഏതാനും നാൾ മുൻപ് ഞാൻ ദേവികുളത്തേയ്ക്ക് പോയപ്പോൾ, ആ പരിപാടികളുടെ ചുതലയും അദ്ദേഹത്തിനായിരുന്നു.ആകാശവാണിയുടെ ചരിത്രത്തിൽ ആദ്യമായി , വോട്ടെടുപ്പിന് ഓരോ മണ്ഡലത്തിലെയും ജയപരാജയങ്ങളെക്കുറിച്ച് അവലോകനം പ്രക്ഷേപണം ചെയ്തു, അദ്ദേഹം. പക്ഷേ, അതിന് പിന്നീടാരും ധൈര്യപ്പെട്ടില്ല.
ദേവികുളം നിലയത്തിലെ എന്റെ തുറന്ന ജയിൽവാസം രണ്ടു വർഷത്തേയ്ക്കായിരുന്നു. ആ ഗ്രഹണകാലം കഴിഞ്ഞ് ,കൊച്ചിയിലേക്ക് മടങ്ങിവരാൻ നാളുകളെണ്ണി കാത്തിരിക്കുമ്പോഴായിരുന്നു , മാതൃഭൂമിയിൽ പത്രപ്രവർത്തകയായ ഭാര്യയ്ക്ക് അപ്രതീക്ഷിതമായി കോഴിക്കോട്ടേയ്ക്ക് സ്ഥലംമാറ്റമായത്. അങ്ങനെ, ഗത്യന്തരമില്ലാതെ, 2003 ജൂണിൽ ഞാൻ കോഴിക്കോട് നിലയത്തിലെത്തി.
ഏതാനും ആഴ്ചകൾക്കു ശേഷം ഭുവനേശ്വറിൽ ഒരു പരിശീലന പരിപാടി കഴിഞ്ഞ് മടങ്ങാനൊരുങ്ങവേയാണ് ,തൊട്ടു മുൻപ് അവിടെ നിന്ന് കൊച്ചിയിലെത്തിയ പരമേശ്വരൻ പോറ്റി അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. അർബുദം സ്ഥിരീകരിക്കപ്പെട്ട ശേഷം ആരോഗ്യ നില വളരെപ്പെട്ടെന്ന് മോശമായി. അതറിഞ്ഞ് കൊച്ചിയിലെ ആശുപത്രിയിൽ എത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല.
മരണവിവരമറിഞ്ഞ് കോഴിക്കോട് നിന്ന് രാത്രി വീട്ടിലെത്തുമ്പോൾ ചിത അണഞ്ഞിട്ടില്ല.
ആ വേർപാട് സൃഷ്ടിച്ച ശൂന്യത രണ്ട് പതിറ്റാണ്ടാകുമ്പോഴും നികത്തപ്പെട്ടിട്ടില്ല. പ്രക്ഷേപണ രംഗത്തെ ജനകീയമായ അദ്ധ്യായങ്ങളിലൊന്നായിരുന്നു, 12 വർഷം നീണ്ടു നിന്ന അദ്ദേഹത്തിന്റെ ആകാശവാണി ജീവിതം.സൗമ്യമധുരമായ ആ ശബ്ദവും പുഞ്ചിരിയും ഇപ്പോഴും മായാതെ നിൽക്കുന്നു.
അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ രൂപീകരിച്ച സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെങ്ങാരപ്പള്ളി പരമേശ്വരൻ പോറ്റി മാദ്ധ്യമ പുരസ്കാരം 2014-ൽ ലഭിച്ചത് ധന്യതയായി കരുതുന്നു.
No comments:
Post a Comment