തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത പഴഞ്ഞിമങ്ങാട് ഗ്രാമത്തിലെ ഒരു ദരിദ്ര ദളിത് കുടുംബത്തിൽ ജനിച്ച ഒരു പെൺകുട്ടി, ലോകമെമ്പാടും ശിഷ്യരുള്ള കലാമണ്ഡലം സരോജിനിയായി വളർന്നത് കഠിനമായ ജീവിതപ്പാതകൾ താണ്ടിയാണ്. ഇപ്പോൾ നാലര പതിറ്റാണ്ട് പിന്നിട്ട കലാസപര്യയിൽ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി തുടങ്ങി നൃത്ത-സംഗീത മേഖലകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അവർ , മഞ്ചേരിക്കടുത്ത കരിക്കാട്ടിലെ വീട്ടിലിരുന്ന് പോയ കാലത്തിലേക്ക് സഞ്ചരിച്ചു.
അച്ഛൻ അപ്പുട്ടി ,അമ്മ അമ്മു.കർഷകത്തൊഴിലാളി കുടുംബം. സരോജിനി നാല് മക്കളിൽ മൂന്നാമത്തെയാൾ. അച്ഛൻ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യും. എല്ലാവരും ഒന്നിച്ചാണ് പാടത്തിറങ്ങുക. അങ്ങനെ, കഷ്ടിച്ച് ജീവിച്ചു വരവേ ,രക്താർബുദം ബാധിച്ച്, അച്ഛൻ മരിച്ചു." ചേച്ചി അന്ന് പത്താം ക്ലാസിൽ. ഞാൻ രണ്ടാം ക്ലാസിലും. തുടർന്ന് പഠിപ്പിക്കാൻ ഒരു വഴിയുമുണ്ടായിരുന്നില്ല". അമ്മ തൊട്ടടുത്ത വീട്ടിൽ പണിക്ക് പോയി. ഹായിയായി സരോജിനിയും ഒപ്പം കൂടി. പാൽ വിതരണമായിരുന്നു ജോലി.
അവിടുത്തെ വീട്ടുകാരനായ മുല്ലപ്പള്ളി ബേബി സഹൃദയനായിരുന്നു. ഓടക്കുഴൽ വായിക്കും;പാടും. സിനിമാ പാട്ടുകളോടായിരുന്നു ,കമ്പം. " ഞാനും ഒപ്പം പാടും. അത് അദ്ദേഹത്തിന് ഇഷ്ടമായി. എന്നെ കലാമണ്ഡലത്തിൽ ചേർക്കന്നമെന്ന് പറഞ്ഞത് അദ്ദേഹമാണ്". ബേബിയുടെ മകൾ മേരി ഒപ്പം പഠിച്ചിരുന്നതു കാരണം അദ്ദേഹത്തിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു. നാട്ടിലെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവ് കോമൻജിയുടെ സഹായത്തോടെ തൃശൂരിൽ പോയി കലാമണ്ഡലം ഭരണ സമിതി അംഗമായ എം.കെ. രാജയെ കണ്ടു. " ഞാനന്ന് ഏഴാം ക്ലാസിൽ പഠിക്കുകയാണ്. അദ്ദേഹത്തിന് മുന്നിൽ പാടി. അത് ഇഷ്ടമായി".
അങ്ങനെ എട്ടാം ക്ലാസ് പാസായ ശേഷം,കേരള കലാമണ്ഡലത്തിൽ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും നാല് വർഷത്തെ ഡിപ്ലോമ കോഴ്സിന് പ്രവേശനം കിട്ടി. ആ ബാച്ചിൽ ആകെ ആറ് വിദ്യാർത്ഥികൾ . ഭാരതപ്പുഴയുടെ തീരത്തുള്ള പഴയ കെട്ടിടത്തിലായിരുന്നു , ക്ലാസ്. താമസം ഹോസ്റ്റലിൽ. പ്രശസ്ത സംഗീതജ്ഞ സുകുമാരി നരേന്ദ്ര മേനോനായിരുന്നു ഹോസ്റ്റൽ മേട്രൻ.അന്ന് അവർ വിവാഹിതയായിരുന്നില്ല. "എന്നെ അവർക്ക് വലിയ ഇഷ്ടമായി. വീട്ടിലെ അവസ്ഥയൊക്കെ മനസിലാക്കി, ഞാൻ വരുന്നതിനു മുൻപ് തന്നെ മറ്റു കുട്ടികളോട് അത് സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പക്ഷേ, നിറം ഒരു പ്രശ്നമായിരുന്നു. കറുത്തവരും വെളുത്തവരും എന്ന വേർതിരിവുണ്ടായിരുന്നു. അത് സൗന്ദര്യബോധവുമായി ബന്ധപെട്ടതായിരുന്നു. വെറുത്തവർക്ക് ശരീര സൗന്ദര്യം കൂടുതലാണന്ന് എല്ലാവരും കരുതി".
അധ:സ്ഥിതർ മാത്രമല്ല, മറ്റു മതസ്ഥരും കലാമണ്ഡലത്തിൽ പഠിക്കാനെത്തിയിരുന്നു. ക്ലാസിൽ തന്നെ മേരി അലക്സ്, ഹുസ്ന ബാനു . അവരെല്ലാം ഇന്ന് നൃത്താധ്യാപകർ.
കലാമണ്ഡലം സത്യഭാമ, പത്മിനി, എ.ആർ.ആർ ഭാസ്കര റാവു (ഭരതനാട്യം) തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകർ.
കലാമണ്ഡലത്തിലെ പഠനം വ്യത്യസ്തമായൊരു അനുഭവമായിരുന്നു. വെളുപ്പിന് നാല് മണിക്ക് കൂട്ടമണി അടിക്കുന്നതോടെ ഉണരണം. പിന്നെ, സാധകം. അഞ്ചു മണി മുതൽ ഒരു മണിക്കൂർ സംഗീത പഠനമാണ്. പിന്നെ മെയ്സാധകം. പ്രഭാത ഭക്ഷണം എട്ടു മണിക്കാണ്-കഞ്ഞിയും ചമ്മന്തിയും .പിന്നെ ഉച്ചവരെ നൃത്ത ക്ലാസാണ്. തിയറിയുമുണ്ട്. ഉച്ച ഭക്ഷണത്തിന് ശേഷം വൈകീട്ട് 5 വരെ ക്ലാസ് തുടരും. വൈകീട്ട് 6 മണി മുതൽ സർവമത പ്രാർത്ഥനയും ഭജനയുമാണ്. പിന്നെ, കണ്ണ് സാധകം. രാത്രി ഭക്ഷണം 8.30 ന്. പത്ത് മണിക്ക് ലൈറ്റുകളെല്ലാം അണയും.
വളരെ ചിട്ടയായുള്ള ജീവിതം. സസ്യാഹാരം മാത്രമേയുള്ളൂ. എന്നും എണ്ണ തേച്ചുള്ള കുളി ഭാരതപ്പുഴയിലാണ്. വാർഡർമാരുടെ നേതൃത്വത്തിൽ കൂട്ടമായാണ് പോകുന്നത്.സർക്കാരിൽ നിന്ന് സ്റ്റൈപ്പന്റ് കിട്ടിയിരുന്നു.പക്ഷേ, മെസ് ഫീസും മറ്റും കൈയ്യിൽ നിന്നെടുക്കണം. " കാർത്ത്യായനി ചേച്ചി കല്യാണം കഴിച്ച് മാറിത്താമസിച്ചപ്പോൾ , അയയ്ക്കുന്ന കത്തുകളിൽ മിക്കപ്പോഴും പത്ത് രൂപയും വയ്ക്കുമായിരുന്നു".
രണ്ടാം വർഷം ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി. അത് കോഴ്സിന്റെ ഭാഗമായായിരുന്നു. വലിയ ചെലവുള്ളതായിരുന്നു , അരങ്ങേറ്റം. അദ്ധ്യാപകർക്ക് ദക്ഷിണയായി പണം, വസ്ത്രം, പൊന്ന് തുടങ്ങിയവ കൊടുക്കുമായിരുന്നു.മറ്റുള്ളവർക്കും ചെറിയ സമ്മാനങ്ങൾ നൽകുന്ന കീഴ് വഴക്കമുണ്ട്. തങ്ങൾക്ക് ദക്ഷിണ വേണ്ടെന്ന് അദ്ധ്യാപകർ പറഞ്ഞിരുന്നു. " ചേച്ചിയുടെ കല്യാണം നടത്താൻ നിശ്ചയിച്ചിരുന്ന മാസമായിരുന്നു , അരങ്ങേറ്റം. ആ കല്യാണം മാറ്റിവച്ചു. വീട്ടിൽ നിന്ന പുളിമരം മുറിച്ചു വിറ്റും മറ്റും കിട്ടിയ കുറേ കാശുമായി കലാമണ്ഡലത്തിലെത്തി.ചടങ്ങിന് എല്ലാവർക്കും കുറച്ച് പണം മാത്രം ദക്ഷിണ നൽകി".
ഡിപ്ലോമ പാസായി നാട്ടിൽ മടങ്ങിയെത്തിയപ്പോൾ , പേരിന് മുന്നിൽ കലാമണ്ഡലം ഒപ്പം കൂടി. വീട്ടിലെത്തിയപ്പോൾ, പക്ഷേ,നൃത്തവേദികളിൽ പോകുന്നതിന് എതിർപ്പുണ്ടായി.അമ്മാവനായ കുഞ്ഞുമോൻ നാടകനടനായിരുന്നുവെങ്കിലും അനന്തിരവൾ നൃത്താധ്യാപികയാകാതെ ടൈപ്പ് റൈറ്റിങ്ങോ മറ്റോ പഠിച്ച് ജോലി സമ്പാദിക്കുകയായിരിക്കും ഉചിതം എന്ന പക്ഷക്കാരനായിരുന്നു.
പക്ഷേ, സരോജിനി ചൂണ്ടലിലെ കോൺമെന്റ് ഹൈസ്ക്കൂളിൽ നൃത്ത ക്ലാസ് എടുക്കാനാരംഭിച്ചു. അപ്പോഴാണ് നിലമ്പൂരിലെ നൃത്താദ്ധ്യാപിക ഇന്ദ്രാണി വിശ്വനാഥ് അവിടെയുള്ള ജ്യോതി നൃത്ത കലാക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നത്. അങ്ങനെ മലപ്പുറത്തെത്തി. 1977 ലായിരുന്നു, അത്.
പിൽക്കാല ജീവിതത്തെ മാറ്റിമറിച്ചു, നിലമ്പൂർ ജീവിതം . മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളും ഗൂഢല്ലൂരുമൊക്ക സഞ്ചരിച്ച്, സുരാജിനി നൃത്ത ക്ലാസുകളെടുത്തു. അങ്ങനെ, മഞ്ചേരിയിലെത്തിയത് മറ്റൊരു വഴിത്തിരിവായി. അവിടെ എൽ.ഐ.സി ക്വാർട്ടേഴ്സിലെ സരളാ മാധവന്റെ വീട്ടിൽ താമസിച്ച്, മകൾ സുചിത്രയെ നൃത്തം പഠിപ്പിച്ചു(പിന്നീട് പ്രശസ്തയായിത്തീർന്ന മോഹിനിയാട്ടം നർത്തകി സുചിത്ര വിശ്വേശരൻ ). തുളസീ രാമനാഥന്റെ കൊച്ചുമകളായ മോനിഷയും പഠിക്കാനെത്തി."സ്വന്തമായി നൃത്ത കലാകേന്ദ്രം ആരംഭിച്ചു കൂടേ എന്ന് അവർ ചോദിച്ചു. അതിനായി തുളസി രാമനാഥൻ ലക്ഷ്മി ഓഡിറ്റോറിയത്തിൽ സൗകര്യമൊരുക്കിത്തന്നു. അങ്ങനെ, അവിടെ രാധിക നൃത്ത കലാക്ഷേത്രം തുടങ്ങി".
വീടുകളിലും പോയി നൃത്തം പഠിപ്പിക്കുമായിരുന്നു."അന്ന് മലപ്പുറം ജില്ലയിൽ ഭരതനാട്യം പഠിപ്പിക്കുന്നവർ തീരെക്കുറവായിരുന്നു. പല വീടുകളിലും കാർഷെഡായിരുന്നു , ക്ലാസ് മുറി. ദൂര സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ വീട്ടിൽ വന്ന് താമസിച്ചു പഠിക്കും. വീട്ടിലുണ്ടാക്കുന്ന ആഹാരം അവർക്കും നൽകിയിരുന്നു. ഫീസൊന്നും ചോദിച്ച് വാങ്ങില്ല. തരുന്നത് വാങ്ങും. കൃത്യമായി ഫീസ് തരാത്തവരുമുണ്ടായിരുന്നു. അവർക്കെല്ലാം ഇപ്പോഴും വലിയ സ്നേഹമാണ്".
ഇവിടെയും പുറത്തും പഠിച്ച നൂറു കണക്കിന് ശിഷ്യരാണ് കലാമണ്ഡലം സരോജത്തിന്റെ സമ്പത്ത് . .ഡോക്ടർമാർ, ഉയർന്ന ഉദ്യോഗസ്ഥർ, സംഗീതാദ്ധ്യാപകർ, അക്കാദമിക് തലത്തിൽ മികവ് തെളിയിച്ചവർ തുടങ്ങി,വ്യത്യസ്ത ജീവിത മേഖലകളിൽ പ്രവർത്തിക്കുമ്പോഴും നർത്തകരായി പേരെടുത്തവർ അനവധി. നൃത്തത്തിന്റെയും സംഗീതത്തിന്റേയും ബാലപാഠങ്ങൾ ഇവിടെ നിന്ന് അഭ്യസിച്ചവരുടെ നീണ്ട നിരയുണ്ട്. പലരും വിദേശ രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി ടീച്ചറെ വിളിക്കാറുണ്ട്. അവരുടെ നൃത്തച്ചുവടുകൾ വിർച്വലായി കാണും.
ജീവിതത്തിന്റെ ഗതി നാടകീയമായി മാറിയതും മഞ്ചേരിയിലെ ആദ്യ നാളുകളിലാണ്. കുട്ടികളുടെ നൃത്ത പരിപാടികൾക്ക് സ്ഥിരം ഹാർമോണിസ്റ്റ് മങ്കട ദാമാദരനായിരുന്നു. അദേഹത്തിന്റെ സുഹൃത്തായ മറ്റൊരു ഹാർമോണിസ്റ്റുണ്ടായിരുന്നു - നിസരി ബാലകൃഷ്ണൻ. മഞ്ചേരി കച്ചേരിപ്പടിയിൽ നിസരി എന്ന പേരിൽ തയ്യൽക്കട നടത്തിയിരുന്നു ,ബാലകൃഷ്ണൻ. കലാവേദികളിൽ കണ്ട് പരിചയപ്പെട്ട സരോജത്തെ അദ്ദേഹത്തിനിഷ്ടമായി. ഒറ്റമകൻ.തളർവാതം പിടിച്ച് കിടപ്പിലായ അമ്മ ."ഞാനറിയാതെ , അദ്ദേഹം എന്റെ വീട്ടിൽ പോയി കല്യാണക്കാര്യം പറഞ്ഞു. ഗുരുവായൂരിലിറങ്ങി, നടന്ന് പോവുകയായിരുന്നു. അവർ പേടിച്ചു പോയി. വീട്ടിൽ നിന്ന് അമ്മാവനും ചേച്ചിയുടെ ഭർത്താവുമൊക്കെ മഞ്ചരിയിലെത്തി".
ബാലകൃഷ്ണന്റെ വാടക വീട്ടിൽപ്പോയി, കിടപ്പിലായ അമ്മയെ കണ്ട ശേഷം , ആ കല്യാണത്തിന് സമ്മതമല്ലെന്നായി ബന്ധുക്കൾ."പക്ഷേ, അമ്മയുടെ അവസ്ഥ കണ്ടതോടെ, കല്യാണം കഴിക്കാൻ ഞാൻ സമ്മതിച്ചു. എനിക്കപ്പോൾ എന്റെ അമ്മയെ സംരക്ഷിക്കുന്ന കടമയക്കുറിച്ച് ഓർമ്മവന്നു".
വിവാഹം നടന്നത് നാടകീയമായായിരുന്നു. ചടങ്ങ് പിന്നീട് നടത്താമെന്ന ധാരണയിൽ രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ടു." വീട്ടിൽ പോയി അമ്മയെ കണ്ടപ്പോൾ , ഗുരുവായൂരിന്റെ പടമുള്ള ഒരു ലോക്കറ്റ് നൂലിൽ കെട്ടിയത് ബാലേട്ടൻ എടുത്തു. അമ്മയുടെ മുന്നിൽ വച്ച് അത് എന്റെ കഴുത്തിൽ കെട്ടി. കല്യാണം കഴിഞ്ഞല്ലോ എന്ന് അപ്പോഴാണ് എനിക്ക് തോന്നിയത്".
സരോജം, അന്ന് താൻ താമസിക്കുന്ന സ്ഥലത്തേയ്ക്ക് തന്നെ മടങ്ങി. ഏതാനും ദിവസങ്ങൾ കഴിഞ്ഞാന്ന് അവർ ഒന്നിച്ച് കഴിയാൻ തുടങ്ങിയത്. വീട്ടിലറിഞ്ഞപ്പോൾ വലിയ പ്രശ്നമായി."അമ്മയ്ക്ക് അത് വലിയ ഷോക്കായിരുന്നു. ചടങ്ങായി കല്യാണം നടത്താൻ കഴിയാത്തതിന്റെ വേദന വളരെ വലുതായിരുന്നു". പിന്നെ, കുറേക്കാലത്തേയ്ക്ക് നാട്ടിൽ പോയില്ല.
പിണക്കമൊക്കെ മാറിയപ്പോൾ അമ്മയെയും അനിയത്തിയും മഞ്ചേരിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. "ബാലേട്ടന്റെ അമ്മയെ പതിനഞ്ച് വർഷത്തോളം നോക്കി. ആദ്യ കാലങ്ങളിൽ അമ്മൂമ്മയുമുണ്ടായിരുന്നു. ഒരു കാര്യം തീരുമാനിച്ചാൽ ഞാനതിൽ ഉറച്ചുനിൽക്കും. ഉറച്ച ലക്ഷ്യബോധമുണ്ട്. ഭഗവാൻ കൂടെയുണ്ടെന്ന ദൃഢമായ വിശ്വാസമുണ്ടായി".
ഇതിനിടയിലും കലാസപര്യ ഊർജ്ജസ്വലമായി തുടർന്നു;അധ്യാപനം മാത്രമല്ല, പഠനവും. ബാലെകൾ കമ്പോസ് ചെയ്യുകയും അതിൽ ശിവനായി വേദിയിലെത്തുകയും ചെയ്തു.കലാമണ്ഡലം കേശവൻ, മനോജ് എന്നിവരുടെ കീഴിൽ കഥകളി അഭ്യസിച്ചു. ഇപ്പോഴും കഥകളി പഠിക്കുന്നുണ്ട്; വയലിനും . കൃഷ്ണൻ, അർജുനൻ തുടങ്ങിയ പുരുഷ വേഷങ്ങളും കുചേല ഭാര്യയെപ്പോലുള്ള സ്ത്രീ വേഷങ്ങളും കെട്ടിയാടിയിട്ടുണ്ട്. ഭരതനാട്യ , മോഹിനിയാട്ട പദങ്ങളും എഴുതി. ഭരതനാട്യത്തിന് മുരുകസ്തുതി എഴുതി. 2002-ൽ , മകളുടെ സഹായത്തോടെ,പഞ്ചരത്ന കൃതികൾ ചിട്ടപ്പെടുത്തി, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നിവ ഉൾപ്പെടുത്തി ഗുരുവായൂർ ക്ഷേത്രത്തിൽ ജുഗൽബന്ദി അവതരിപ്പിച്ചു.
2021 സെപ്റ്റംബറിൽ നൃത്താധ്യാപകർ ഗുരുവായൂരിൽ അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ നടത്തിയ പരീക്ഷണം ശ്രദ്ധേയമായി. കലാമണ്ഡലത്തിന്റെ മോഹിനിയാട്ടക്കച്ചേരികളിൽ ഇല്ലാത്ത സപ്തം അവതരിപ്പിക്കപ്പെട്ടു.
"ഭർത്താവിന്റെ വേർപാടിനെക്കുറിച്ചഴുതിയ ഒരു കവിതയായിരുന്നു അത്. സോദരരൂപനാം മൽപ്രാണനാഥനെ , ഹന്ത, എന്ന് ഞാനിനിനി കാണും ...". ഭാഗീശ്വരി, സുശീല, അംബിക തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു, ആ മോഹിനിയാട്ടക്കച്ചേരി അവതരിപ്പിച്ചത്.
ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബി.എ (സംഗീതം) പാസായ മകൾ ആരാധിക രാജേഷ് കോഴിക്കാട് സർവകലാശാലാ യുവജനോത്സവത്തിൽ 2000-ൽ കലാതിലകമായിരുന്നു. കലാമണ്ഡലത്തിൽ താല്ക്കാലികാദ്ധ്യാപികയായി പ്രവർത്തിച്ച അവർ നർത്തകിയും സംഗീതജ്ഞയുമാണ്.ഇന്ന് ഇരുനൂറോളം കുട്ടികളുമായി മഞ്ചേരിയിൽ പ്രവർത്തിക്കുന്ന രാധിക നൃത്തകലാകേന്ദ്രത്തിന്റെ ചുമതല ആരാധനയ്ക്കാണ്.
സാമ്പത്തിക പ്രയാസങ്ങൾ കലാമണ്ഡലം സരോജിനിയെയും പ്രവാസിയാക്കി - 2007 മുതൽ പന്ത്രണ്ടു വർഷം ."അബുദാബിയിലെ ഏക കലാമണ്ഡലംകാരി ഞാനായിരുന്നു. പല രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ . ഇംഗ്ലീഷ് അറിയാത്തതിനാൽ ആശയവിനിമയം വലിയ പ്രശ്നമായിരുന്നു. കുട്ടികളാണ് ഓരോ മുദ്രയ്ക്കും മറ്റുമുള്ള വാക്കുകൾ പഞ്ഞുതന്നത്". സാമ്പത്തികമായി വലിയ നേട്ടമൊന്നും ഉണ്ടായില്ല. സ്ഥാപനം, ഉടമകൾ മറ്റൊരാൾക്ക് കൈമാറിയതു പോലും അവർ അറിഞ്ഞില്ല. രോഗങ്ങളുടെ കൂടി കാലമായിരുന്നു , അത്.തൊണ്ടയ്ക്ക് ശസ്ത്രക്രിയ വേണ്ടി വന്നു. അതോടെ പാടാൻ കഴിയാതെയായി.
2019 മാർച്ചിൽ നാട്ടിലേക്ക് മടങ്ങി. 2021 ജനവരിയിൽ ഭർത്താവ് നിസരി ബാലൻ അന്തരിച്ചു.
വീട്ടിലെ പരിമിത സൗകര്യങ്ങൾക്ക് നടുവിൽ നൃത്ത ക്ലാസുകളെടുക്കുക പ്രയാസമാണന്ന് ഇടയ്ക്കിടെ സന്ദർശനത്തിനെത്തുന്ന ശിഷ്യർക്ക് മനസിലായി. അവരെല്ലാം ചേർന്ന് രൂപീകരിച്ച കൂട്ടായ്മയായ രാധിക നൃത്തകലാക്ഷേത്രം പൂർവ്വ വിദ്യാർത്ഥി സംഘടന 2022 ഏപ്രിൽ 15 ന് അപൂർവ്വമായൊരു വിഷുക്കൈനീട്ടം തങ്ങളുടെ പ്രിയപ്പെട്ട ഗുരുവിന് നൽകി. വീടിനോട് ചേർന്ന്, നൃത്താധ്യാപനത്തിനായി ഒരിടം ;'നടനസരോവരം'. 118 ശിഷ്യർ മുൻകൈയെടുത്ത ഈ നൃത്തവിദ്യാലയത്തിന്റെ നിർമ്മാണത്തിന് സുചിത്ര വിശ്വേശ്വരൻ, സുനോജ് പുല്ലൂർ, നീന ശബരീഷ്, ദേവിശ്രീ , ഡോ. ശ്രീകാന്ത്, ജിഷ രാഘവൻ , അജീഷ് എന്നിവർ നേതൃത്വം നൽകി. പ്രിയ ശിഷ്യർ ചേർന്നാണ് താക്കോൽ അവർക്ക് കൈമാറിയത്. .
മലപ്പുറത്ത് ബൃഹത്തായൊരു സാംസ്കാരിക കലാകേന്ദ്രം പടുത്തുയർത്തണമെന്നാണ് അവരുടെ ആഗ്രഹം. ആയിരത്തിലധികം ശിഷ്യരിൽ അവർക്ക് പ്രതീക്ഷയുണ്ട്.
നൃത്തവും സംഗീതവുമാണ് കലാമണ്ഡലം സരോജത്തിന്റെ ഹൃദയതാളം. തളച്ചിടാനാകാത്ത അതിജീവനത്തിന്റെ കൂടി ഊർജ്ജം പ്രവഹിപ്പിക്കുന്നതാണ് അവരുടെ ജീവിതം .
*സർഗ്ഗവഴിയിലെ ആകാശങ്ങൾ (പ്രസാധകർ: കല,മഞ്ചേരി)പുസ്തകത്തിലെ അദ്ധ്യായം.
No comments:
Post a Comment