ചരിത്രസാക്ഷികൾ (ക്ലബ് ഹൗസ്,ഏപ്രിൽ 1, 2023) പരമ്പരയുടെ പതിനാലാം ഭാഗത്തിൽ അനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തിയത് മുതിർന്ന മാധ്യമപ്രവർത്തകരായ വി. കെ ചെറിയാനും എസ്. രാധാകൃഷ്ണനും.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഡൽഹി കേന്ദ്രീകരിച്ച് മാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്ന വി.കെ. ചെറിയാൻ മാവേലിക്കര സ്വദേശിയാണ്. ഡിഗ്രിക്ക് സയൻസും പി.ജിക്ക് സോഷ്യോളജിയുമാണ് പഠിച്ചത്. അക്കാലത്ത് തന്നെ ഫിലിം സൊസൈറ്റികളുമായും 'സംക്രമണം' അടക്കമുള്ള സമാന്തര പ്രസിദ്ധീകരണങ്ങളുമായും ബന്ധം തുടങ്ങി. തിരുവനന്തപുരത്തെ ചിത്രലേഖ, ചലച്ചിത്ര എന്നീ ഫിലിം സൊസൈറ്റി കളുമായി അടുത്ത ബന്ധം പുലർത്തി.
കാര്യവട്ടത്ത് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ,ഒന്നാം വർഷം കഴിഞ്ഞ്, എം.ജെയുടെയും ,ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ കോഴ്സിന്റേയും പ്രവേശന പരീക്ഷകളെഴുതി.അന്ന്, ചലച്ചിത്രയുടെ പ്രവർത്തകനായിരുന്ന കെ. വേലപ്പനായിരുന്നു ഐ.ഐ. എം.സിയുടെ ബ്രോഷൻ നൽകി , പ്രവേശനപരീക്ഷ എഴുതാൻ ഉപദേശിച്ചത്."എനിക്ക് നല്ലത് പത്രപ്രവർത്തനമാന്നെന്നായിരുന്നു അദ്ദേഹം ഉപദേശിച്ചത്". പ്രവേശന പരീക്ഷ പാസായശേഷം ചെന്നൈയിൽ വച്ചായിരുന്നു ഇൻറർവ്യൂ .വിജയകൃഷ്ണന്റെ പുറത്തിറങ്ങാത്ത ആദ്യ സിനിമയുടെ അസിസ്റ്റൻറ് ഡയറക്ടറായും യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഒരു പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റൻറ് എഡിറ്ററായും പ്രവർത്തിച്ചതിനാൽ, പ്രവേശനം എളുപ്പമായി.
അക്കൊല്ലം ഇന്ത്യയിൽ നിന്ന് 15 പേരാണ് ഉണ്ടായിരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് 10 പേരും.പിന്നീട്, പ്രഗൽഭ പത്രപ്രവർത്തകരായിത്തീർന്ന ജോർജ് ജോസഫ് , ബി.സി ജോജോ തുടങ്ങിയവർ സീനിയേഴ്സായി അവിടെ ഉണ്ടായിരുന്നു.പ്രമുഖ മാദ്ധ്യമങ്ങളിലെ പരിചയസമ്പന്നരായ പത്രപ്രവർത്തകരായിരുന്നു പ്രായോഗിക പരിശീലനം നൽകിയത്. അത് വലിയ അനുഭവമായിരുന്നു.
ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു ,അന്ന്.പിൽക്കാലത്ത് നയതന്ത്രജ്ഞനായ വേണു രാജാമണിയടക്കമുള്ളവർ സുഹൃത്തുക്കളായി മാറി.
കോഴ്സിന്റെ ഭാഗമായി ദൂരദർശനിലാണ് ഇന്റേൺ ഷിപ്പ് ചെയ്തത്. ദേശീയതലത്തിൽ ടെലിവിഷൻ പ്രചാരം നേടി ത്തുടങ്ങിയ കാലമായിരുന്നു അത്. ട്രെയിനിങ്ങിന്റെ ഭാഗമായി ഒരു ഡോക്യുമെന്ററി ചെയ്തു. അത് ഒ.വി വിജയനെയും അദ്ദേഹത്തിന്റെ കാർട്ടൂണുകളേയും ആസ്പദമാക്കിയായിരുന്നു.
പ്രമുഖ പത്രങ്ങളുടെ ഡൽഹി ബ്യൂറോകൾ സ്ഥിതി ചെയ്യുന്ന ഐ.എൻ .എസ് ബിൽഡിങ്ങിൽ നിത്യ സന്ദർശകനായി. വി കെ മാധവൻകുട്ടി സക്കറിയ , നരേന്ദ്രൻ ('നായർസാബ്), ടി.വി.ആർ ഷേണായി തുടങ്ങിയവരെ അങ്ങനെ പരിചയപ്പെട്ടു. മാക്സ് മുള്ളർ ഭവനിലും ഹങ്കറി ഇൻഫർമേഷൻ സെന്ററിലും പ്രദർശിപ്പിച്ചിരുന്ന സിനിമകൾ സ്ഥിരമായി കാണുമായിരുന്നു.
"കോഴ്സ് കഴിഞ്ഞ് നാട്ടിലേക്ക് ഞാൻ മടങ്ങണം എന്നായിരുന്നു അപ്പച്ചന്റെ ആഗ്രഹം".നാട്ടിലെ ഒരു വായനശാലയുടെ സംഘാടകനായിരുന്ന അദ്ദേഹത്തിന് ഞാൻ നാട്ടിൽ നിൽക്കുന്നതായിരുന്നു , ഇഷ്ടം .നാട്ടുനടപ്പനുസരിച്ച് മലയാള മനോരമയിൽ ചേരാം.പക്ഷേ, അന്ന് ഇടതുപക്ഷ അനുഭാവികൾക്ക് മനോരമ നിയമനം നൽകിയിരുന്നില്ല. "മാത്രമല്ല, തമാശയായി ഞങ്ങൾ പറഞ്ഞിരുന്നത് പോലെ, അവിടുത്തെ 'അച്ചായൻ ജേർണ്ണലിസ'ത്തിൽ എനിക്ക് താല്പര്യവും ഉണ്ടായിരുന്നില്ല".എങ്കിലും സർക്കുലേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന തന്റെ ഒരു ബന്ധു മുഖേന അപ്പച്ചൻ ശ്രമിച്ചുനോക്കി.
1981 ഏപ്രിൽ ഒന്നിന് ഹംഗേറിയൻ എംബസിയുടെ 'ന്യൂസ് ഫ്രം ഹംഗേറി ' എന്ന പ്രസിദ്ധീകരണത്തിൽ നിന്നായിരുന്നു മാദ്ധ്യമ ജീവിതത്തിന്റെ തുടക്കം കുറിച്ചത്.ആളിനെ പരിചയപ്പെടുത്തി ക്കൊണ്ടുള്ള ഒരു കത്ത് ആവശ്യമായിരുന്നു. സി.പി.ഐയുടെ അന്നത്തെ രാജ്യസഭാംഗമായിരുന്ന എസ്. കുമാരൻ കത്ത് നൽകി.കോഴ്സ് കഴിഞ്ഞതിന്റെ അടുത്ത ദിവസം അവിടെ ചേർന്നു.ഫുൾ ടൈം ജോലിയായിരുന്നു- രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണി വരെ .ശമ്പളം 800 രൂപയും 200 രൂപ അലവൻസും . അക്കാലത്തെ നല്ലൊരു തുകയായിരുന്നു , അത്.മലയാളിയായ ശിവനാഥിനായിരുന്നു ആ പ്രസിദ്ധീകരണത്തിന്റെ ചുമതല.അദ്ദേഹത്തിന്റെ സഹായിയായി അവിടെ ഒരു വർഷത്തോളം പ്രവർത്തിച്ചപ്പോൾ തന്നെ ആ ജോലി മടുത്തു.
നായർസാബിനെ കണ്ടപ്പോഴാണ് എ.എഫ്.പി ഏജൻസിക്ക് ഏഷ്യാഡ് കവർ ചെയ്യാൻ ആളിനെ ആവശ്യമുണ്ട് എന്ന് അറിഞ്ഞത്. മലയാളിയായ ഗോവിന്ദനുണ്ണിയായിരുന്നു ബ്യൂറോ ചീഫ് .രണ്ട് ആഴ്ചത്തേക്ക് മാത്രം ഏഷ്യാഡ് കവർ ചെയ്യാൻ 2000 രൂപയാണ് ഏജൻസി വാഗ്ദാനം ചെയ്തത്. ആറുമാസം എ. എഫ്.പിയിൽ പ്രവർത്തിച്ചു .അപ്പോഴാണ് ,സമാചാർഭാരതി വാർത്താ ഏജൻസിയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ വാർത്തകൾ തയ്യാറാക്കാനുള്ള പാർട്ട് - ടൈം റിപ്പോർട്ടർ ജോലി ലഭിച്ചത്. ഐ.ഐ.എം.സിയിലെ പൂർവ്വ വിദ്യാർത്ഥിയായ പ്രതാപചന്ദ്രൻ അന്ന് സമാചാർഭാരതിയുടെ തിരുവനന്തപുരം ലേഖകനായിരുന്നു. അദ്ദേഹം മുഖേനയാണ് ആ ജോലി കിട്ടിയത് .ശമ്പളം 500 രൂപ.
ആയിടക്കായിരുന്നു ഹൈദരാബാദിലെ ഈനാട് ഗ്രൂപ്പ് അവിടെ നിന്ന് ന്യൂസ് ടൈം എന്ന ഇംഗ്ലീഷ് പത്രം ആരംഭിച്ചത്. അതിലേക്ക് അപേക്ഷിച്ചു .ഉടമസ്ഥൻ റാമോജി റാവു ഇന്റർവ്യൂ ചെയ്തപ്പോൾ വിചിത്രമായ ഒരു ചോദ്യം ചോദിച്ചു:നിങ്ങളുടെ ബന്ധുക്കൾ ആരെങ്കിലും കേന്ദ്ര സർക്കാരിൽ ഉണ്ടോ ?
-അമ്മയുടെ ഇളയ സഹോദരൻ അന്ന് 'റോ' യിൽ ഉദ്യോഗസ്ഥനായിരുന്നു. പക്ഷേ ,അത് പറയാൻ പറ്റില്ല. റാമോജിറാവു ആയിരം രൂപയാണ് ശമ്പളമായി വാഗ്ദാനം ചെയ്തത് .പക്ഷേ . അവിടെ ചേർന്നില്ല. പകരം, ഡെക്കാൻ ക്രോണിക്കിളിന്റെ ഡൽഹി ബ്യൂറോയിൽ ചേർന്നു.1250 രൂപയായിരുന്നു ശമ്പളം.ആറുമാസത്തിനുള്ളിൽ മനിലയിൽ നടത്തുന്ന ഒരു അന്താരാഷ്ട്ര മാധ്യമ പരിശീലന പരിപാടിയുടെ സ്കോളർഷിപ്പ് ലഭിച്ചു. ഇത് ബ്യൂറോ ചീഫിന് ഇഷ്ടമായില്ല. അങ്ങനെ , ബന്ധം വഷളായി.മറ്റു പത്രങ്ങളിൽ ജോലിക്ക് ശ്രമിച്ചു തുടങ്ങി. പേട്രിയറ്റിൽ ചേരാൻ തീരുമാനിച്ചെങ്കിലും, അവസാന നിമിഷം അത് നടന്നില്ല. ഹിതവാതയിലാണ് എത്തിയത്.
ഏഷ്യാനെറ്റിന്റെ ആദ്യകാലത്ത് കുറച്ചുകാലം വാർത്താധിഷ്ഠിത പരിപാടികൾ അവതരിപ്പിച്ചു. കലാകൗമുദി, ഫിലിം മാഗസിൻ തുടങ്ങിയവയിൽ ചലച്ചിത്ര സംബന്ധമായ വിഷയങ്ങളെക്കുറിച്ച് ലേഖനങ്ങളും എഴുതിത്തുടങ്ങി.അതിന് എസ്.ജയചന്ദ്രൻ നായർ വലിയ പ്രോത്സാഹനം നൽകി.
ഇക്കാലത്ത് തന്നെ മൂന്നുവർഷം മാതൃഭൂമിയുടെ ഡൽഹി ബ്യൂറോയിൽ പാർട്ട് -ടൈം കറസ്പോണ്ടന്റായി .അത് വി.കെ മാധവൻകുട്ടിക്കൊപ്പമായിരുന്നു . ഇംഗ്ലീഷിലാണ് റിപ്പോർട്ടുകൾ നൽകിയിരുന്നത്. ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടർന്ന് ഡൽഹിയിൽ സിക്കുകാർക്കെതിരെ കലാപങ്ങൾ നടക്കുമ്പോൾ , പാർലമെൻറ് ഹൗസിന് തൊട്ടുമുമ്പിലുള്ള സിക്ക് ഗുരുദ്വാരയുടെ മുന്നിലിട്ട് ഒരാളെ ചുട്ടുകരിക്കുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 'ഹിതവാദ' യിൽ നിന്ന് എത്തിയത് അമൃത ബസാർ പത്രികയുടെ ഡൽഹി ബ്യൂറോയിൽ .തുടർന്ന് നാലുവർഷം ഫിനാൻഷ്യൽ എക്സ്പ്രസ്സിലും പിന്നീട് ദ ഹിന്ദു ബിസിനസ് ലൈനിലുമാണ് പ്രവർത്തിച്ചത്."അന്നും ഇന്നും പ്രവർത്തിക്കാൻ ഏറ്റവും നല്ല പത്രം ഹിന്ദുവാണ് ."
1997ലാണ് മാധ്യമപ്രവർത്തനം അവസാനിപ്പിച്ചത്. 1991ൽ ടെലകോം വിപ്ലവം ഇന്ത്യയിൽ വന്നപ്പോൾ അതിനെക്കുറിച്ച് എഴുതാൻ ആരംഭിച്ചു."സയൻസ് പഠിച്ച അപൂർവ്വം പത്രപ്രവർത്തകരിൽ ഒരാളാണ്,ഞാൻ".അന്ന് ഡൽഹിയിലുണ്ടായിരുന്ന സാം പിട്രോഡയുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു.പിന്നീടുള്ള പ്രവർത്തനമേഖല ടെലികോമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷൻ രംഗമാണ്.
വി.കെ. ചെറിയാൻ അഞ്ചു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.അവയിൽ ചിലതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതത്തെ തുടർന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയ കാരണങ്ങൾ അന്വേഷിക്കുന്ന ലേഖനസമാഹാരമാണ് ' ക്രൈസിസ് ഓഫ് കോർപ്പറേറ്റ് കമ്മ്യൂണിസം : പൊളിറ്റിക്സ് ഓഫ് മർഡർ ഇൻ കേരള' എന്ന പുസ്തകത്തിന്റെ എഡിറ്ററാണ്. ബർലിൻ കുഞ്ഞനന്തൻ നായരായിരുന്നു കോർപ്പറേറ്റ് കമ്മ്യൂണിസം എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്. പാർട്ടി ഓഫീസുകളും പത്രങ്ങളുമടക്കമുള്ള സ്ഥാപനങ്ങൾ പടുത്തുയർത്തുകയും അവ സംരക്ഷിക്കാനായി ആദർശങ്ങൾ കൈയൊഴിഞ്ഞ് ദുർബലമാവുകയും ചെയ്ത ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിശേഷിപ്പിക്കാനായിരുന്നു , അത്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ, കേരളത്തിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിമർശനാത്മകമായ വിലയിരുത്തലുകൾ അങ്ങനെ ദേശീയ തലത്തിൽ തന്നെ ചർച്ചയായി. എ.കെ.ജി ഭവനിലെത്തി, സീതാറാം യച്ചൂരിക്കാണ് ആദ്യ കോപ്പി നൽകിയത്.
- കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായ അപചയത്തെ വിശദീകരിക്കാനായി സഫ്ദർ ഹാഷിമി പറഞ്ഞ വാക്യം അദ്ദേഹം ഉദ്ധരിച്ചു : തൊഴിലാളിവർഗ്ഗ സർവാധിപത്യം വിപ്ലവത്തിന് ശേഷമാണ് സംഭവിക്കേണ്ടത്. പക്ഷേ, കേരളത്തിൽ അത് വിപ്ലവത്തിന് മുമ്പ് തന്നെ ഉണ്ടായി.
ജനാധിപത്യ സംവിധാനത്തിൻ കീഴെയാണ് തങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് അവർ മറന്നു. തങ്ങളുടെ കൂടെ ഉള്ളവരെ മാത്രം പാർട്ടിക്കാർ സംരക്ഷിക്കുന്ന പ്രവർത്തനശൈലിയാണ് അവരുടേത്. ബംഗാളിൽ അധികാരത്തിലിരുന്നപ്പോൾ നേതാക്കൾ ദാദാമാരായി. അവർക്ക് ചുറ്റും വീരാരാധനാവൃന്ദമുണ്ടായി.
എ.കെ.ജി പോലൊരു ജനകീയ നേതാവ് ബംഗാളിൽ പാർട്ടിക്കുണ്ടായില്ല. ഭരണത്തിലിരിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത അവർക്കുണ്ടായില്ല. അവിടെ ഭൂമി ഇല്ലാത്തവർക്ക് നൽകിയ പട്ടയങ്ങൾ പിൽക്കാലത്ത് ഭൂഉടമകളും മറ്റും കയ്യടക്കിയതും പാർട്ടിയുടെ പതനത്തിന് ഇടയാക്കിയതായി അദ്ദേഹം പറഞ്ഞു.
ടെഹൽക്ക സ്റ്റിങ്ങ് ഓപ്പറേഷന്റെ പശ്ചാത്തലത്തിൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ,'ബസ്റ്റിംഗ് ഓഫ് ടെഹൽക്ക മിത്ത്' എന്ന പ്രസന്റേഷൻ തയ്യാറാക്കിയ പശ്ചാത്തലം വി. കെ ചെറിയാൻ വിവരിച്ചു. ജോർജ് ഫെർണാണ്ടസുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്തിന് ശേഷം അദ്ദേഹം പുത്തരിക്കണ്ടം മൈതാനത്ത് പ്രസംഗിക്കുമ്പോൾ ആവേശത്തോടെ അദ്ദേഹത്തെ കേട്ടിട്ടുണ്ട്. ഡൽഹിയിൽ ഫിനാൻഷ്യൽ എക്സ്പ്രസ് ലേഖകൻ ആയിരിക്കുമ്പോഴാണ് ഫെർണാണ്ടസുമായി അടുക്കാൻ ഇടവന്നത്. അദ്ദേഹം വളരെ സാധാരണക്കാരനായ നേതാവായിരുന്നു - ഡൗൺ ടു എർത്ത് .പക്ഷേ, ബോംബെ സ്റ്റോക്ക് മാർക്കറ്റ് രംഗത്തെക്കുറിച്ചും മറ്റും അഗാധമായ ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. ഹർഷദ് മേത്ത സംഭവത്തെക്കുറിച്ച് സംയുക്ത പാർലമെൻററി സമിതി അന്വേഷണം നടത്തുമ്പോൾ അദ്ദേഹവുമായി അക്കാര്യങ്ങൾ സംസാരിക്കാൻ ഇടവന്നു. വളരെ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.പാർലമെൻറ് മന്ദിരം ആക്രമിക്കപ്പെടുന്നതിന് മുമ്പ് വരെ അദ്ദേഹത്തിന്റെ വീട്ടിൽ കാര്യമായ സെക്യൂരിറ്റി പോലും ഉണ്ടായിരുന്നില്ല.
തെഹൽകയുടെ സ്റ്റിങ്ങ് ക്യാമറ ഓപ്പറേഷൻ പത്ര പ്രവർത്തനത്തിന്റെ ധാർമികയ്ക്കു നിരക്കുന്നതല്ലന്ന് വി.കെ.ചെറിയാൻ പറഞ്ഞു. സ്ത്രീകളെ ഉപയോഗിച്ചുള്ള അധാർമികമാർഗ്ഗങ്ങൾ അതിൽ അവലംബിക്കപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ചാണ് 'ബസ്റ്റിംഗ് ഓഫ് ദ മിത്ത് ' തയ്യാറാക്കിയത്.ജയ ജയ്റ്റ്ലിയും തെഹൽക്കയുടെ ലേഖകനായ മാത്യു ശാമുവലും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ യഥാർത്ഥ ശബ്ദരേഖയും പെട്ട ആ പ്രസന്റേഷൻ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിയെ കേൾപ്പിച്ചു.അതിൽ ഒന്നുമില്ല എന്നാണ് അന്ന് അരുൺ ഷൂരി പറഞ്ഞത്.പ്രതിരോധ ഇടപാടുകളിൽ ജോർജ് ഫെർണാണ്ടസ് ദുരാരോപണങ്ങൾക്ക് വിധേയനായി എന്നാണ് വിശ്വാസം.
നിർമ്മിതബുദ്ധിയിലും ഉള്ളടക്കത്തിനാണ് പ്രാധാന്യമെന്ന് വി.കെ.ചെറിയാൻ നിരീക്ഷിക്കുന്നു.യഥാർത്ഥ വിവരത്തിന്റെ (ഡേറ്റയുടെ ) ബലത്തിൽ മാത്രമേ ഇവ നിലനിൽക്കുകയുള്ളൂ. അതിന് മനുഷ്യബുദ്ധി തന്നെ വേണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അടിസ്ഥാനം തന്നെ ഈ യഥാർത്ഥ ബുദ്ധിയാണ്.വളയമില്ലാതെ ചാടാൻ ആകില്ല.
എസ്.രാധാകൃഷ്ണൻ തന്റെ വീടിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ആരംഭിച്ചത്.വെള്ളറടയിൽ സ്കൂൾ അധ്യാപകനായിരുന്ന അച്ഛൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. അദ്ദേഹം ഒരുപാട് വായിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു. പ്രധാനപ്പെട്ട സംഭവങ്ങൾ അദ്ദേഹം എന്നും ഒരു നോട്ട്ബുക്കിൽ എഴുതി വെക്കും.
സ്കൂൾ സ്കോളർഷിപ്പ് പരീക്ഷ എഴുതി പാസായി , ലയോള സ്കൂളിലാണ് പഠിച്ചത് .സയൻസ് വിഷയങ്ങളിലായിരുന്നു താല്പര്യം.പ്രീ ഡിഗ്രിക്ക് ശേഷം ശ്രീനഗർ എൻ.ഐ.ടിയിൽ പ്രവേശനം ലഭിച്ചെങ്കിലും പോയില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബി.എസ്.സി ഫിസിക്സ് പഠിച്ചു.തുടർന്ന്, തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണസത്തിൽ ജേർണലിസം ഡിപ്ലോമയ്ക്കു ചേർന്നു. അന്ന് 500 രൂപയാണ് ഫീസ്.ഒപ്പം , കാര്യവട്ടത്തെ എം.ജെ കോഴ്സിനുള്ള പ്രവേശന പരീക്ഷയും എഴുതി. അതിനും പ്രവേശനം ലഭിച്ചു. രണ്ട് കോഴ്സ് ഒന്നിച്ചു പഠിക്കുക ബുദ്ധിമുട്ടായതിനാൽ കോഴ്സ് ഡയറക്ടറായ ദ ഹിന്ദുവിലെ കെ. പി നായർ സാറിനെ കണ്ട് അടച്ച ഫീസ് തിരികെ തരാൻ അഭ്യർത്ഥിച്ചു .ഒരു കാരണവശാലും അത് പറ്റില്ലെന്ന് അദ്ദേഹം അറിയിച്ചു. അങ്ങനെ, കോഴ്സ് തുടർന്നു.
മാധ്യമ രംഗത്തെ കിംഗ് മേക്കേഴ്സ് എന്ന് വിശേഷിപ്പിക്കാവുന്ന മുതിർന്ന പത്രപ്രവർത്തകരായിരുന്നു അവിടുത്തെ അധ്യാപകർ. അവിടെ ഒപ്പം പഠിക്കാൻ ഷാജി വിക്രമൻ , ബി രമേഷ് കുമാർ , കൃഷ്ണകുമാർ തുടങ്ങിയവർ ഉണ്ടായിരുന്നു. പ്രായോഗിക പരിശീലനത്തിലാണ് അവിടെ പ്രാധാന്യം നൽകിയത്.ദ ഹിന്ദുവിന്റെ മദ്രാസ് ഓഫീസിലാണ് ഇന്റേൺഷിപ്പ് ചെയ്തത്. ഡെസ്കിലും ബ്യൂറോയിലും പ്രവർത്തിച്ച നാരായണൻ , വീരരാഘവൻ , മാലിനി പാർത്ഥസാരഥി എന്നിവരെയൊക്കെ അടുത്ത് അറിയാനായി .
അക്കാലത്താണ് മലയാള മനോരമയിൽ ജേർണലിസ്റ്റ് ട്രെയിനിയായി നിയമനം ലഭിച്ചത്. ദ ഹിന്ദുവിൽ തുടരണോ പുതിയ നിയമനം സ്വീകരിക്കണോ എന്ന് ശങ്കയുണ്ടായി .ആറുമാസം കഴിഞ്ഞാൽ മാത്രമേ ദ ഹിന്ദുവിൽ അപേക്ഷ ക്ഷണിക്കൂ . കിട്ടുമെന്ന് ഉറപ്പുമില്ല. അങ്ങനെ, മലയാള മനോരമയിൽ ചേർന്നു.എസ്.എഫ്.ഐയിൽ പ്രവർത്തിച്ചതോ അച്ഛന്റെ പാർട്ടി ബന്ധമോ നിയമനത്തിന് തടസ്സമായില്ല.
14 വർഷം അവിടെ പ്രവർത്തിച്ചു. അക്കാലമത്രയും തിരുവനന്തപുരം ബ്യൂറോയിൽ ആയിരുന്നു. കെ.ആർ ചുമ്മാർ ആയിരുന്നു ബ്യൂറോ ചീഫ് . "ജോലിയിലെ ഡിസിപ്ലിൻ എന്തെന്ന് ഒരു ഹെഡ്മാസ്റ്ററെപ്പോലെ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. ആദ്യദിവസം അദ്ദേഹം തന്നെ എല്ലായിടത്തും കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തി ക്കൊടുത്തു".
ട്രെയിനിങ്ങിന്റെ ഭാഗമായി കുറച്ചു മാസം കൊച്ചിയിലും പ്രവർത്തിച്ചു. എറണാകുളത്തും പരിസരപ്രദേശങ്ങളിലും യാത്ര ചെയ്ത് ധാരാളം ഫീച്ചറുകൾ എഴുതി. "അവിടുത്തെ റസിഡൻറ് എഡിറ്റർ എന്നെ മകനെപ്പോലെ കണക്കാക്കി .നല്ല മെന്റേഴ്സിനെ കിട്ടിഎന്നതാണ് എന്റെ ഭാഗ്യം" .
ട്രെയിനിങ് കാലത്ത് തന്നെ ആദ്യത്തെ ബൈ ലൈൻ ലഭിച്ചു .സിനിമ എഡിറ്റർ പി. പി മാത്യുവാണ് അതിന് കാരണക്കാരൻ . അദ്ദേഹം നടി രോഹിണി ഹത്തംഗടിയെ ഇന്റർവ്യൂ ചെയ്യാൻ അയച്ചു . ബാലചന്ദ്രമേനോന്റെ 'അച്ചുവേട്ടന്റെ വീട്' സിനിമയിൽ അഭിനയിക്കാൻ വന്ന അവരെ ഷൂട്ടിംഗ് സൈറ്റിൽ വച്ചാണ് ഇൻറർവ്യൂ ചെയ്തത് .'ഇത്ര നീണ്ടമുടി എങ്ങനെ വന്നു ' എന്ന് കൗതുകത്തോടെ ചോദിച്ചപ്പോൾ ,'എത്ര വർഷമായി പത്രത്തിൽ വന്നിട്ട് ' എന്ന് അവർ അന്വേഷിച്ചു. 'ഒന്നേകാൽ വർഷം ' എന്നു പറഞ്ഞു.അപ്പോൾ, 'അങ്ങനെയൊന്നും ചോദിക്കരുത് ' എന്ന് അവർ ഉപദേശിച്ചു !
1987 മാർച്ച് 24 ന് ആദ്യത്തെ എ. എസ്.എൽ.വി റോക്കറ്റ് വിക്ഷേപണം റിപ്പോർട്ട് ചെയ്യാൻ ചെന്നൈയിലേക്ക് അയച്ചതാണ് മറക്കാനാവാത്ത ഒരു അനുഭവം."സീനിയർമാർ പലരും ഉണ്ടായിരുന്നു. പക്ഷേ, ആ നിയോഗം ലഭിച്ചത് വളരെ ജൂനിയറായ എനിക്കായിരുന്നു". കെ.ആർ ചുമ്മാറാണ് ഫ്ലൈറ്റ് ടിക്കറ്റ് ഉയർത്തിക്കാട്ടി,ആ യാത്ര ബ്യൂറോയിൽ പ്രഖ്യാപിച്ചത്. അന്ന് ട്രെയ്ൻ ഗതാഗതം തടസ്സപ്പെട്ടിരുന്ന സമയമായിരുന്നു. അതിനാൽ വിമാനത്തിൽ തന്നെ പോകണം. പ്രോട്ടോക്കോൾ പ്രകാരം മുതിർന്ന പത്രപ്രവർത്തർക്കു പോലും അന്ന് അതിന് യോഗ്യതയില്ലായിരുന്നു.
പുറപ്പെട്ടും മുൻപ്, തുമ്പയിലെ ബഹിരാകാശ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന എം.എസ്.ആർ ദേവിനെ കണ്ട് വിക്ഷേപണത്തിന്റെ വിവരങ്ങളൊക്കെ ശേഖരിച്ചിരുന്നു. ചെന്നൈയിൽ നിന്ന് ബസ്സിലാണ് ശ്രീഹരിക്കോട്ടയ്ക്ക് പോയത്.വൈകിട്ട് 6. 30നായിരുന്നു റോക്കറ്റ് വിക്ഷേപണം. അതുകഴിഞ്ഞ് ബസ്സിൽ ചെന്നൈയിലെത്തി ,രാത്രി എട്ടുമണിക്ക് റിപ്പോർട്ട് അയക്കുക ഒട്ടും പ്രായോഗികമായിരുന്നില്ല. അതിനാൽ, മുൻകൂട്ടി രണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കി ഏല്പിച്ചു.വിക്ഷേപണം വിജയിക്കാനും പരാജയപ്പെടാനും സാധ്യതകൾ ഉണ്ടായിരുന്നു.
ആ വിക്ഷേപണം പരാജയപ്പെട്ടു. ഏതാനും മിനിറ്റുകൾക്കകം റോക്കറ്റ് നിലംപൊത്തി. ശ്രീഹരിക്കോട്ടയിൽ പത്രക്കാർക്കായി ടെലിപ്രിന്റർ സൗകര്യം ഒരുക്കിയിരുന്നു. ദേശീയ മാധ്യമങ്ങൾക്കാണ് ആദ്യം അവസരം നൽകിയത്. ദ ഹിന്ദുവിന്റെ റിപ്പോർട്ടർ സുബ്രഹ്മണ്യത്തെ പരിചയമുണ്ടായിരുന്നതിനാൽ, അദ്ദേഹം റിപ്പാർട്ട് അയച്ച ഉടൻ ഏതാനും മിനിറ്റുകൾ കൊണ്ട് ബ്യൂറോയിലേക്ക് ആ വിവരം ടെലക്സ് ചെയ്ത് അറിയിച്ചു." ആദ്യ എ.എസ്.എൽ.വി വിക്ഷേപണം പരാജയപ്പെട്ട വാർത്ത പത്രത്തിന്റെ ഒന്നാം എഡിഷനുകളിൽ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. "ബൈലനിൽ എം.എസ് രാധാകൃഷ്ണ എന്ന പേരാണ് കൊടുത്തത്. അദ്ദേഹം ഹൈദരാബാദ് ലേഖകനായിരുന്നു. ജൂനിയറായെ എന്നെ അവർക്കറിയില്ലായിരുന്നു. പിന്നീടുള്ള എഡിഷനുകളിൽ ശരിയായ പേരു് നൽകി". സയൻസ്,ഉന്നത വിദ്യാഭ്യാസം,കായിക വിനോദങ്ങൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.ഉന്നതവിദ്യാഭ്യാസത്തിലേയും ശാസ്ത്രത്തിലേയും റിപ്പോർട്ടിങ് മികവ് കാരണം അന്ന് കുസാറ്റ് സെനറ്റ് അംഗമായി ഗവർണർ നാമനിർദ്ദേശം ചെയ്തു.
ചീഫ് ന്യൂസ് റിപ്പോർട്ടറായിരിക്കുമ്പോഴായിരുന്നു മലയാള മനോരമ വിട്ടത്.കോട്ടയത്തേക്ക് ഒരു സ്ഥലംമാറ്റം ഉണ്ടാകുമെന്ന് കിംവദന്തിയുണ്ടായിരുന്നു. "വാർത്താസംഭവങ്ങൾ കുറഞ്ഞ അവിടേയ്ക്ക് പോകാൻ മടിയായിരുന്നു. അങ്ങനെ,പത്രം വിട്ടു. വലിയൊരു വേർപാടായിരുന്നു ,അത്''.
അറബ് ന്യൂസ് ഗ്രൂപ്പിന്റെ മലയാളം ന്യൂസ് പത്രത്തിൽ തിരുവനന്തപുരം സ്പെഷ്യൽ കറസ്പോണ്ടന്റായി മൂന്ന് വർഷം പ്രവർത്തിച്ചു."വലിയ ബോറിങ്ങായിരുന്നു,അത്".
പല കാര്യങ്ങളിലും അവരുമായി ഒത്തുപോകാൻ കഴിഞ്ഞില്ല.നിയന്ത്രണങ്ങൾ ഏറെ ഉണ്ടായിരുന്നു .വിഗ്രഹം കുരിശ്, പ്രതിമ തുങ്ങിയവയുടെ ഫോട്ടോകൾ പ്രസിദ്ധീകരിച്ചിരുന്നില്ല.തിരുവനന്തപുരത്ത് നടന്ന നാഷണൽ അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിന്റെ ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർ ടവ്വലുമായാണ് പോയത്. പെൺകുട്ടിയുടെ ശരീരം മറച്ചാണ് പടം എടുത്തത്. രാഷ്ട്രീയ കാരണങ്ങളാൽ 'ഇസ്ലാം തീവ്രവാദം' എന്ന് ഉപയോഗിക്കുന്നതിനും വിലക്കുണ്ടായിരുന്നു.സിനിമാവാർത്തകൾ കൊടുത്തിരുന്നില്ല. ഇതൊക്കെ ഉൾപ്പെടുത്തിയ ഒരു സ്റ്റൈൽ ബുക്കും പത്രത്തിന് ഉണ്ടായിരുന്നു.
പക്ഷേ, ബൈലൈൻ നൽക്കുന്നതിൽ അവർ ഉദാരമനസ്കരായിരുന്നു. ഒരു ദിവസം എട്ട് ബൈ ലൈൻ വരെ വന്നിട്ടുണ്ട്. അറബ് ന്യൂസിലും വാർത്ത വരുമായിരുന്നു. സൗദിയില ഓഫീസിലുള്ളപ്പോൾ , പത്രത്തിലെ ബൈലൈൻ കണ്ട്, പരിചയപ്പെടാൻ വായനക്കാർ എത്തുമായിരുന്നു.
അപ്പോഴാണ് ദുബായ് പ്രസ് സെന്റർ അവിടെ നിന്ന് 'എമിറേറ്റ്സ് പോസ്റ്റ് ' എന്ന പത്രം ആരംഭിക്കാൻ ഒരുക്കങ്ങൾ തുടങ്ങിയത്. വലിയ ശമ്പളത്തിൽ അതിന്റെ കേരള ബ്യൂറോ ചീഫായി . ഇന്ത്യയിലെ പല പ്രമുഖ പത്രപ്രവർത്തകരും അതിൽ ചേർന്നിരുന്നു. അവിടെ , ഒരു മലയാളം മാഗസിനും, ഫ്രൈഡേ പത്രവും ഇറക്കി. പക്ഷേ,ഉടമസ്ഥരായ മലയാളിയും പാകിസ്താനിയും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടർന്ന് പത്രം പുറത്തിറങ്ങിയില്ല.അങ്ങനെ, തൊഴിൽരഹിതനായി.
അപ്പോഴാണ് ഒരു പുതിയ ആശയം ഉടലെടുത്തത്. "എ.സി.വി ഉടമസ്ഥരായ മുംബൈയിലെ ഹാത്ത് വേ ഗ്രൂപ്പിന്റെ മുന്നിൽ ഒരു പുതിയ പ്രൊജക്റ്റുമായി ഞങ്ങൾ എത്തി".അതിന് നിക്ഷേപകർ ഏറെയുണ്ടായിരുന്നു.ഏഷ്യാനെറ്റ് കേബിൾ വരിക്കാർക്കായി ഒരു സൗജന്യ മാസിക.2001ൽ , അങ്ങനെ, 'ഗൃഹശ്രീ' മാസികയുടെ പത്രാധിപരായി. പ്രസിദ്ധീകരണരംഗത്തെ വിപ്ലവകരമായ പരീക്ഷണം എന്ന് ചിലർ വിശേഷിച്ച അത് വിതരണ, മാർക്കറ്റിങ്ങ് സംവിധാനങ്ങളിലെ ഒട്ടേറെ പ്രശ്നങ്ങൾ കാരണം പരാജയപ്പെട്ടു. അഞ്ചര ലക്ഷം കോപ്പികൾ അച്ചടിരുന്ന ഗൃഹശ്രീ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയാണ് നിലച്ചത്.
തുടർന്ന്, മംഗളം ദിനപത്രത്തിൽ കോ-ഓർഡിനേറ്റർ എഡിറ്ററായി.മാധ്യമ അദ്ധ്യാപനരംഗത്തേക്ക് പ്രവേശിച്ചത് ഇക്കാലത്താണ് . മുൻപ് വി.കെ സോമൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരിക്കുമ്പോൾ സയൻസ് റിപ്പോർട്ടിങ്ങിനെക്കുറിച്ച് കുറച്ച് ക്ലാസുകളെടുത്തിരുന്നു. "പ്രിയപ്പെട്ട ഗുരുനാഥനായ എൻ.ആർ.എസ് ബാബു ഡയറക്ടറായപ്പോൾ അദ്ദേഹം പ്രിയപ്പെട്ട ശിഷ്യനായ എന്നോട് അദ്ദേഹത്തെ സഹായിക്കാൻ ആവശ്യപ്പെട്ടു".കോഴ്സ് കോർഡിനേറ്ററായിരുന്ന ആർ. പാർവതീദേവി കുടുംബശ്രീ പി.ആർ.ഒ ആയിപ്പോയതിനാൽ ആ സ്ഥാനത്തേയ്ക്ക് നിയമിക്കപ്പെട്ടു. "പഠിപ്പിക്കാൻ താല്പര്യമില്ലായിരുന്നെങ്കിലും അദ്ധ്യാപകർ വരാത്ത ദിവസങ്ങളിൽ ആ ജോലി ബാബു സാർ ഏല്പിച്ചു".
മാനേജ്മെന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അദ്ദേഹം രാജി വച്ചപ്പോൾ പകരക്കാരനായി അദ്ദേഹം തന്നെ എന്റെ പേര് നിർദ്ദേശിച്ചു". അങ്ങനെ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായി .
മംഗളത്തിൽ നിന്ന് കേരളകൗമുദിയിലാണ് എത്തിയത്. അവിടെ നാല് വർഷം ഡെപ്യൂട്ടി എഡിറ്ററായി. തുടർന്ന് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനമായ എം.ഡി. നീഷിന്റെ കേരളത്തിലെ ചുമതലക്കാരനായി. യു.എൻ ഐ. ഡൽഹി ബ്യൂറോ ചീഫായിരുന്ന സുരേഷ് ആരംഭിച്ച സ്ഥാപനമായിരുന്നു , അത്.ഇപ്പോൾ മലയാള മനോരമയുടെ മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ അസിസ്റ്റൻറ് ഡയറക്ടറാണ് ."മലയാള മനോരയിൽ നിന്ന് രാജിവച്ച ഒരാൾ വീണ്ടും അവിടെ നിയമിക്കപ്പെടുന്നത് അത്യപൂർവ്വം".
ഇപ്പോൾ മാധ്യമരംഗത്ത് ചെറുപ്പക്കാരുടെ നല്ല ഒരു തലമുറ കടന്നുവരുന്നില്ലെന്ന് എസ്. രാധാകൃഷ്ണൻ നിരീക്ഷിച്ചു. അവർക്ക് നിലവാരമുള്ള പരിശീലനം ലഭിക്കുന്നില്ലന്നതാണ് മുഖ്യ പ്രശ്നങ്ങളിൽ ഒന്ന്. ഏത് മാധ്യമമായാലും നല്ല രീതിയിൽ എഴുതുന്നവർ വേണം. നല്ല ഭാഷയും ശൈലിയുമുണ്ടാകണം. പക്ഷേ, ഇപ്പോൾ അവിയൽ പരുവത്തിലുള്ള പരിശീലനമാണ് അവർക്ക് നൽകുന്നത്.എഴുത്ത് മെച്ചപ്പെടുത്തുന്ന രീതിയിൽ പരിശീലനം കേന്ദ്രീകരിക്കേണ്ടതുണ്ട്.
നല്ല വായനാശീലം ഉള്ളവർക്കു മാത്രമേ രാഷ്ട്രീയ അപഗ്രഥനങ്ങൾ നടത്താൻ പറ്റൂ. പുതുതലമുറയ്ക് അത് വളരെ പരിമിതമാണന്നും എസ്.രാധാകൃഷ്ണൻ പറഞ്ഞു.
ചർച്ചയിൽ സുരേഷ് നെല്ലിക്കോട്, എസ്.ജോർജ്ജ്കുട്ടി എന്നിവർ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ചരിത്രസാക്ഷികൾ പരമ്പര പതിനാലാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/bxG9Bw5foZc
No comments:
Post a Comment