'ചരിത്രസാക്ഷികൾ ' പരമ്പരയുടെ (ക്ലബ് ഹൗസ് മീഡിയ റൂം,2023 ഏപ്രിൽ 8) പതിനഞ്ചാം ഭാഗത്തിൽ പ്രശസ്ത എഴുത്തുകാരനും കേരളകൗമുദി, വീക്ഷണം പത്രങ്ങളിൽ ദീർഘകാലം പത്രപ്രർത്തകനുമായിരുന്ന യു.കെ കുമാരനും 'പൂമ്പാറ്റ', 'വീക്ഷണം' ദിനപ്പത്രം ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയിൽ പ്രവർത്തിച്ച ,കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി കൂടിയായ ആർ.ഗോപാലകൃഷ്ണനും മാദ്ധ്യമാനുഭവങ്ങൾ പങ്കുവെച്ചു.
യു.കെ കുമാരന്റെ മാദ്ധ്യമപ്രവർത്തനം ആരംഭിക്കുന്നത് 1973ലാണ്.കൊച്ചി ഭാരതീയ വിദ്യാഭവനിൽ പത്രപ്രവർത്തന ഡിപ്ലോമയ്ക്ക് പഠിക്കാൻ ചേർന്നതാണ് വഴിത്തിരിവായത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ ജനിച്ച യു.കെ കുമാരൻ ബിരുദം നേടിയ ശേഷം, തനിക്ക് പ്രവർത്തിക്കാൻ പറ്റിയ മേഖല ഏതെന്ന് നടത്തിയ അന്വേഷണമാണ് ഈ രംഗത്തെത്തിച്ചത്.പഠനകാലത്തൊന്നും പത്രപ്രവർത്തന മേഖലയെക്കുറിച്ച് ചിന്തിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല.അതുമായി ബന്ധമുള്ള ആരും നാട്ടിലോ കുടുംബത്തിലോ ഉണ്ടായിരുന്നില്ല.പത്രപ്രവർത്തനം പരിശീലിപ്പിക്കാനോ പഠിപ്പിക്കാനോ അടുത്തെങ്ങും സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് കൊച്ചി ഭാരതീയ വിദ്യാഭവനിൽ ഡിപ്ലോമയ്ക്ക് പഠിക്കാൻ പോകുന്നത്.''വീട്ടിൽ ആരും അനുകൂലമായിരുന്നില്ല. അപകടകരമായ ആ തീരുമാനം എടുത്തത് സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നു''.
അന്ന്, പത്രപ്രവർത്തകനും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്ന സി. എച്ച് ഹരിദാസ് സുഹൃത്തായിരുന്നു . കെ.പി.സി.സി കൊച്ചിയിൽ നിന്ന് ഒരു രാഷ്ട്രീയ വാരിക ആരംഭിക്കുന്നുണ്ടെന്നും അതിൽ ശ്രമിച്ചു നോക്കണ മെന്നും അദ്ദേഹം പറഞ്ഞു. ഹരിദാസിന്റെ ഒരു കത്ത് വാങ്ങിയാണ് കൊച്ചിക്ക് പുറപ്പെട്ടത്.
കൊച്ചി നഗരത്തിൽ ഒരു അത്താണി അന്ന് ആവശ്യമായിരുന്നു. കെ.പി.സി.സി ആസ്ഥാനത്തെത്തി, എ.കെ ആന്റണിയെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജേർണ്ണലിസം ഡിപ്ലോമയ്ക്ക് ചേർന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഒരു കത്ത് കിട്ടി.അത് എ.കെ ആന്റണിയുടെതായിരുന്നു. 'എന്നെ വന്ന് - ആന്റണി' എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. പാർട്ടി ആരംഭിക്കുന്ന വാരികയിൽ നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഡി.വിവേകാനന്ദൻ പത്രാധിപരും കെ.വി.കെ വാരിയയർ , കെ.കെ മാധവൻ എന്നിവർ പത്രാധിപസമിതി അംഗങ്ങളും പെരുന്ന തോമസ് ഉപദേശക സമിതി അംഗവുമായി തുടങ്ങിയ 'വീക്ഷണ'ത്തിൽ ചേർന്നു. മാധ്യമ രംഗത്തെ എല്ലാക്കാര്യങ്ങളും മനസിലാക്കി. എല്ലാ രംഗങ്ങളിലുമുള്ള ഒട്ടെറെപ്പേരെ പരിചയപ്പെട്ടു. രാഷ്ട്രീയ രംഗത്തെ ഓരോ ചലനവും വളരെ അടുത്ത് നിന്ന് അറിയാൻ തുടങ്ങി.
1976ൽ വീക്ഷണം ദിനപത്രമായി പ്രസിദ്ധീകരണം ആരംഭിച്ചപ്പോൾ , അത് ഒരു സാംസ്കാരിക വാരികയാക്കിമാറ്റി. 'മാതൃഭൂമി'യിൽ നിന്ന് വിരമിച്ച രവിവർമ്മയും പത്രാധിപ സമിതിയിൽ ചേർന്നു.അടിയന്തരാവസ്ഥയുടെ ചൂട് പിടിച്ച അക്കാലത്ത് രാഷ്ട്രീയ വിമർശനങ്ങൾ എഴുത്തുകാരുടെ രചനകളിൽ ഉണ്ടാവുക സ്വാഭാവികമായിരുന്നു. ഇക്കാര്യത്തിൽ എ.കെ ആന്റണിയുടെ ഉപദേശം തേടി ."എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിന് അതിരുണ്ടാക്കാൻ പാടില്ല. പക്ഷേ, അവർ എഴുതുന്നത് ചിന്തിച്ചു മാത്രം കൊടുക്കുക", അദ്ദേഹം പറഞ്ഞു.
പക്ഷേ,ആരും അന്ന് ഇടപെട്ടില്ല. ഏഴ് വർഷത്തോളമാണ് അവിടെ പ്രവർത്തിച്ചത് ."ഒട്ടേറെ പുതിയ എഴുത്തുകാരെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് എന്റെ മാദ്ധ്യമജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള കാര്യം".സി അയ്യപ്പൻ, ഗ്രേസി, രഘുനാഥ് പലേരി തുടങ്ങിയവരുടെ കഥകൾ അതിൽ കൊടുത്തു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ രചനകൾ തുടർച്ചയായി വീക്ഷണത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് അദ്ദേഹം കലാകൗമുദിയുടേയും മലയാളനാടിന്റെയും ശ്രദ്ധയിൽ പെട്ടത്".
അദ്ദേഹത്തിന്റെ 'ഹിരണ്യം' എന്ന ലഘുനോവലും വീക്ഷണത്തിലാണ് വന്നത്.അന്ന് തൊടുപുഴ ന്യൂമാൻസ് കോളേജിൽ വിദ്യാർഥികളായിരുന്ന ആർ. ഗോപാലകൃഷ്ണന്റേയും തോമസ് മാത്യുവിന്റേയും രചനകൾ തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടതും ഈ വാരികയിലായിരുന്നു.
1980 ൽ വീക്ഷണം വാരികയുടെ പ്രസിദ്ധീകരണം നിർത്തി. തുടർന്ന്,കേരളകൗമുദിയിൽ ചേർന്നു. നീണ്ട 28 വർഷം അവിടെയാണ് പ്രവർത്തിച്ചത്. തൃശ്ശൂർ ന്യൂസ് ബ്യൂറോയിൽ റിപ്പോർട്ടറായാണ് തുടക്കം.
അന്ന് അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ഏകാംഗ ബ്യൂറോ." അതൊരു പരീക്ഷണമായിരുന്നു.ദൈനംദിന പത്രപ്രവർത്തനത്തിൽ എനിക്ക് ഒരു പരിചയവുമുണ്ടായിരുന്നില്ല''.തൃശ്ശൂരിൽ വരുന്ന എഴുത്തുകാരും സാംസ്കാരികപ്രവർത്തകരുമൊക്കെ ബ്യൂറോയിലും വന്നിരുന്നു .അവരുടെ സംഗമവേദിയായിരുന്നു അവിടം .കോവിലൻ , ടി.വി കൊച്ചുബാവ ,എൻ.ടി ബാലചന്ദ്രൻ തുടങ്ങിയവരൊക്കെ അന്ന് നിത്യ സന്ദർശകരായിരുന്നു."തൃശ്ശൂരിൽ നിന്നുള്ള വാർത്തകൾ അന്ന് ശ്രദ്ധിക്കപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ,14 മണ്ഡലങ്ങളുടേയും വിലയിരുത്തൽ നടത്തി. അതിൽ 12ലെ പ്രവചനവും ശരിയായി ".
ഒരിക്കൽ ,അസുഖബാധിതനായ കോവിലനെ മലയാള മനോരമയിലെ ജോയി ശാസ്താംപടിക്കലിനൊപ്പം,അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു . പ്രധാനപ്പെട്ട ഒട്ടേറെ കാര്യങ്ങൾ പറഞ്ഞുവെങ്കിലും, അവ റിപ്പോർട്ട് ചെയ്യരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. മറ്റൊരിക്കൽ , ടി.വി കൊച്ചുബാവയ്ക്കൊപ്പം വി.കെ.എന്നിനെ സന്ദർശിച്ചു.അദ്ദേഹത്തോടൊപ്പം കൊച്ചുബാവയും തിരുവില്വാമല അമ്പലത്തിൽ കയറി .അദ്ദേഹം മുസ്ലീമാണെന്നറിഞ്ഞ് പരിഹാരക്രിയ ചെയ്യണമെന്ന് ചിലർ വി.കെ.എന്നിനോടാവശ്യപ്പെട്ടുവത്രേ. അദ്ദേഹം അതിനുള്ള തുക നൽകി.
'എവിടെ ആ മാപ്പിള ചെക്കൻ ?'എന്ന് ചോദിച്ചു കൊണ്ട് അടുത്ത ദിവസം വി.കെ.എൻ ബ്യൂറോയിലെ ത്തി,അതിന് നഷ്ടപരിഹാരം ചോദിച്ചു.
നാലര വർഷത്തോളമാണ് തൃശ്ശൂരിൽ പ്രവർത്തിച്ചത്. പിന്നെ, കോഴിക്കോട്ടേക്ക് സ്ഥലംമാറ്റമായി. ആധുനിക സംവിധാനങ്ങളുമായി അവിടെ നിന്ന് പത്രം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായ കാലമായിരുന്നു. ഇന്ദിരാ ഗാന്ധി വധത്തെത്തുടർന്നായിരുന്നു,പത്രം അച്ചടിച്ചു തുടങ്ങിയത്.ബ്യൂറോയിലും ഡെസ്കിലും മാറി,മാറി പ്രവർത്തിച്ചു. പ്രതിഭാധനരായ ധാരാളം പത്രപ്രവർത്തകരുണ്ടായിരുന്നു, അവിടെ.യൂണിറ്റ് ചീഫ് ആയിരിക്കെയാണ് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കേരളകൗമുദി വിട്ടത്.അതിന്റെ കാരണങ്ങൾ വിശദമായി ,'23 വയസ്സിൽ ജനിച്ച ഒരാൾ ' എന്ന ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്.
"പിന്നാക്ക സമുദായങ്ങളുടെ മുഖപത്രം എന്ന രീതിയിൽ ആരംഭിച്ച കേരളകൗമുദി പിന്നീട് അതിൽ നിന്ന് വ്യതിചലിച്ചു.നിലപാടുകളിൽ സംഭവിച്ച വ്യതിയാനവുമായി യോജിക്കാൻ പറ്റിയില്ല".
വിചിത്രമായ അനുഭവങ്ങളുണ്ട് . അന്ന് കേരള കൗമുദി മലബാറിലെ മൂന്നാമത്തെ ദിനപ്പത്രമായിരുന്നു. അറുപതിനായിരം കോപ്പി വരെ സർക്കുലേഷനുണ്ടായി. പക്ഷേ, കോപ്പി കൂടുന്നതിന് മാനേജ്മെന്റിന് താല്പര്യമുണ്ടായിരുന്നില്ല . കൂടുതൽ കോപ്പികൾ അച്ചടിച്ചാൽ പത്രത്തിന്റെ ഗ്രേഡ് കൂടും.ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും കൂടുതൽ കൊടുക്കേണ്ടി വരും .അതിനാൽ, എങ്ങനെ കോപ്പി കുറയ്ക്കാം എന്നാണ് മാനേജ്മെൻറ് അന്ന് ചിന്തിച്ചിരുന്നത്. അതിനായി അവർ നിരന്തരം പ്രയത്നിച്ചു. "ഒരുപക്ഷേ, കേരളത്തിലെ ഒരു മാധ്യമത്തിലും ഈ അവസ്ഥ ഉണ്ടായിട്ടില്ല. കുടുംബത്തിലെ തർക്കങ്ങളും മറ്റും കാരണം പിന്നീടൊരിക്കലും പത്രത്തിന് ഇത്രയും സർക്കുലേഷൻ ഉണ്ടാക്കാനായില്ല ".ആ സ്ഥാനത്ത് , പിന്നാക്കക്കാരുടെ മുഖപത്രമായി മാധ്യമം വളർന്നു വന്നു.
കേരളകൗമുദി വിട്ട ശേഷം ഏതാനും വർഷം വീക്ഷണത്തിന്റെ കോഴിക്കോട് യൂണിറ്റിൽ റസിഡൻറ് എഡിറ്ററായും പ്രവർത്തിച്ചു. പക്ഷേ, അത് ശരിയായില്ല.
മാദ്ധ്യമരംഗത്തെ അനുഭവങ്ങൾ ഉൾക്കൊളളുന്നതാണ് പുതിയ നോവൽ - കണ്ട് കണ്ടിരിക്കെ . ഒരു പത്രപ്രവർത്തകന്റെ ജീവിത കഥയാണിത്. കോവിഡിന്റെ തീഷ്ണമായ അവസ്ഥയിൽ, സാമൂഹികജീവിതം നിശ്ചലമായ കാലത്താണ് അത് പുറത്തുവന്നത് ."സമൂഹത്തെ പഠിക്കുന്ന ഒരാൾക്ക് തോന്നാവുന്ന ചില തിരിച്ചറിവുകളാണ് ആ നോവൽ രചനക്ക് അടിസ്ഥാനം".
പത്രപ്രവർത്തനരംഗത്തെ അനുഭവങ്ങൾ തന്റെ മാസ്റ്റർപീസായ 'തക്ഷൻകുന്ന് സ്വരൂപം ' എന്ന നോവലിന്റെ രചനയെ സഹായിച്ചിട്ടുണ്ട്. 100 വർഷത്തെ കഥയാണത്. കെ.കേളപ്പനെപ്പോലെ ജീവിച്ചിരുന്ന ഒട്ടേറെപ്പേരുടെ കഥകളുണ്ടതിൽ. ഏറെ ക്കാലത്തെ വിവരശേഖരണം വേണ്ടിവന്നു. നോവൽ ഒരു വർഷം കൊണ്ടാണ് എഴുതി പൂർത്തിയാക്കിയത്.
"എഴുത്തും പത്രപ്രവർത്തനവും തമ്മിൽ കൂട്ടിക്കുഴയ്ക്കാൻ ശ്രമിച്ചിട്ടില്ല ".പതിനേഴാം വയസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ കഥ 'അന്വേഷണ' ത്തിൽ പ്രസിദ്ധീകൃതമായത്. ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു ആ രചന. ആദ്യ കഥയുടെ അടിസ്ഥാനസഭാവം തന്നെ ഏറ്റവും ഒടുവിലത്തെ രചനയിലും നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.എഴുതുന്നത് വസ്തുനിഷ്ഠമായിരിക്കണമെന്ന് നിഷ്കർഷയുണ്ട്. ഭാഷകൊണ്ട് സങ്കീർണതകൾ ഉണ്ടാക്കാൻ ശ്രമിക്കാറില്ല. യഥാർത്ഥത്തിലുള്ളവരാണ് കഥാപാത്രങ്ങൾ. കഥ എഴുതുന്ന കാലവും നടന്ന കാലവും തമ്മിൽ പാരസ്പര്യം ഉണ്ടാകണം.
"പുരുഷന്മാരോടൊത്ത് നിൽക്കാൻ പ്രാപ്തരായ സ്ത്രീകഥാപാത്രങ്ങളുണ്ട്, എന്റെ രചനകളിൽ". സ്ത്രീ, പുരുഷ രചന എന്ന വേർതിരിവ് എഴുത്തിൽ ആവശ്യമേ ഇല്ലെന്നും യു.കെ കുമാരൻ പറഞ്ഞു.
"പത്രപ്രവർത്തന രംഗത്തെ എന്റെ ഗുരുവാണ് യു.കെ.കുമാരൻ", ആർ.ഗോപാലകൃഷ്ണൻ തന്റെ മാദ്ധ്യമ ജീവിതത്തിലേക്കുള്ള നാൾവഴികൾ ഓർത്തെടുത്തു.കോളേജിൽ പഠിക്കും മുൻപ് തന്നെ എഴുതി തുടങ്ങിയിരുന്നു.ഗണിതത്തിൽ സയൻസ് ബിരുദത്തിന് ന്യൂമാൻ കോളേജിൽ പഠിക്കുമ്പോഴായിരുന്നു വീക്ഷണം വാരികയിൽ എഴുതിത്തുടങ്ങിയത്."അതിനുള്ള പ്രേരണയും ആത്മവിശ്വാസവും ബോദ്ധ്യവും ഉണ്ടാക്കിത്തന്നത് യു.കെ.കുമാരനാണ്". മൂവാറ്റുപുഴയിൽ നിന്ന് എറണാകുളത്തേക്ക് എത്തിയത് ,എം.എസ്.സിയ്ക്ക് പഠിക്കുവാൻ വേണ്ടിയായിരുന്നു .സെൻറ് ആൽബർട്ട്സ് കോളേജിൽ പ്രവേശനം കിട്ടിയെങ്കിലും അവിടെ ചേർന്നില്ല.എറണാകുളത്ത് എം.കെ.സാനു, എം.വി. ദേവൻ , ടി.ആർ,സെന്റ് ആൽബർട്ടസ് കോളേജിലെ അദ്ധ്യാപകനായിരുന്ന സുഭാഷ് ചന്ദ്രൻ തുടങ്ങിയവരെ പരിചയപ്പെട്ടു.
വീട്ടിൽ എല്ലാവർക്കും അന്ന് സർക്കാർ ജോലിയായിരുന്നു ."അതിൽ നിന്ന് വ്യത്യസ്തമായ പാത സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ടായി".
എറണാകുളത്തു നിന്ന് നേരെ പോയത് കോഴിക്കോട്ടേക്ക് .അവിടെ റീജ്യണൽ എൻജിനീയറിങ് കോളേജിൽ പ്രൊഫസറായിരുന്ന സഹോദരനോടൊപ്പം താമസിച്ചു. മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറിയുടെ പാരിസ്ഥിതിക ദൂഷണത്തിനെതിരായും, സൈലന്റ് വാലി സംരക്ഷണത്തിനായും പ്രക്ഷോഭം നടക്കുന്ന കാലം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനായിരുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ നേതൃത്വം .അന്ന് യുറീക്കയുടെ എഡിറ്റോറിയൽ ബോർഡ് കോഴിക്കോട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. കുടുംബപരമായി ബന്ധമുള്ള പ്രൊഫ.എം.കെ. പ്രസാദിനൊപ്പം ആ പ്രവർത്തനങ്ങളിൽ സജീവമായി. മറ്റെല്ലാവരും സന്നദ്ധ പ്രവർത്തനത്തിന് സമയം കണ്ടെത്തിയപ്പോൾ,മാനേജിങ്ങ് എഡിറ്ററായി അവിടെ മുഴുവൻ സമയവും പ്രവർത്തിച്ചു. പരിഭാഷ മുതൽ പാക്കിംഗ് വരെയുള്ള ജോലികൾ ചെയ്തു.അതായിരുന്നു , മാദ്ധ്യമ ജീവിതത്തിന്റെ തുടക്കം .അന്ന് മലബാർ ക്രിസ്ത്യൻ കോളേജ് സ്കൂളിലെ ചിത്രകലാഅധ്യാപകനായിരുന്ന മദനൻ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ചിത്രങ്ങൾ വരച്ചിരുന്നു.
മുൻ കമ്മ്യൂണിസ്റ്റായ എൻ.വി കൃഷ്ണവാര്യരെപ്പോലുള്ളവർ സ്ഥാപിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് അന്ന് തികച്ചും സ്വതന്ത്രമായ സംഘടനയായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിക്കുന്നവർ അതിൽ സജീവമായിരുന്നു. സൈലന്റ് വാലിയിൽ അണക്കെട്ട് വേണമെന്നായിരുന്നു അന്ന് സി.ഐ.ടി. യു നേതാവായിരുന്ന ഒ.കെ. ഹബീബ് വാദിച്ചത്. അതിനെതിരെ പ്രസംഗിച്ചിട്ടുണ്ട്."പിന്നീട്, പാർട്ടി ഫ്രാക്ഷൻ കീഴിൽ ആക്കിയപ്പോഴാണ് പരിഷത്തിന് രാഷ്ട്രീയം ഉണ്ടായത് .പോഷക സംഘടനയായതോടെ ശക്തി ക്ഷയിച്ചു ".
1982 നവംബറിൽ പൈകോ ക്ലാസിക്കിന്റേയും സിന്ദൂരം വനിതാ മാസികയുടേയും ചുമതലക്കാനായി ചേർന്നു. കരൂർ ശശിയിൽ നിന്ന് ടൈറ്റിൽ വാങ്ങി, കെ.എൽ. മോഹനവർമ്മ പത്രാധിപരായി തുടങ്ങിയതായിരുന്നു, സിന്ദൂരം. പക്ഷേ,അദ്ദേഹം അതിൻ തുടർന്നില്ല. അവിടെ ചേർന്ന് രണ്ടു മാസത്തിനുളളിൽ ,പൂമ്പാറ്റ പത്രാധിപർ എൻ.എം മോഹൻ കുറേ സഹപ്രവർത്തകർക്കൊപ്പം ബാലരമയിൽ ചേർന്നു. അതോടെ , 1983 ആദ്യം, ഈ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി ."24ആം വയസ്സിൽ എന്നെ മുഖ്യ പത്രാധിപത്യം എങ്ങനെ ഏൽപ്പിച്ചു എന്ന് പലരും അത്ഭുതപ്പെട്ടു''.പൂമ്പാറ്റയും അമർചിത്രകഥയും വലിയ പ്രചാരം നേടിയ കാലമാണത്. 1985 സെപ്റ്റംബറിൽ 2.75 ലക്ഷം കോപ്പിയായിരുന്നു , പൂമ്പാറ്റയുടെ സർക്കുലേഷൻ .അവ കുട്ടികളിൽ ഉണ്ടാക്കിയ വലിയ സ്വാധീനം ചില കുടുംബ ചടങ്ങുകളിൽ പോകുമ്പോൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
"ഒരുതരം കിട്ടുണ്ണി സർക്കസ്സായിരുന്നു പത്രാധിപരുടെ ജോലി". നൂറുകണക്കിന് കത്തുകളാണ് കുട്ടികൾ അയച്ചിരുന്നത് .അവയിൽ നിന്ന് കമന്റുകൾ മാത്രം എടുത്ത് ചേർത്താണ് അവ പ്രസിദ്ധീകരിച്ചിരുന്നത്.ലേ -ഔട്ട് ആയിരുന്നു ബുദ്ധിമുട്ടുള്ള മറ്റൊരു മേഖല. ഓരോ ലക്കവും കുട്ടികൾക്ക് കളറിങ്ങിനുള്ള ചിത്രങ്ങളൊക്കെ നൽകണം . അത് വളരെ സൂക്ഷ്മതയോടെ നിർവഹിക്കേണ്ട ജോലിയായിരുന്നു.
സാഹിത്യ പ്രവർത്തക സഹകരണ സംഘം വിശ്വവിജ്ഞാന കോശം പ്രസിദ്ധീകരണ പ്രൊജക്റ്റ് തുടങ്ങിയപ്പോൾ,അതിന്റെ എഡിറ്ററായി. നാലുവർഷംകൊണ്ട് 12 വോള്യമാണ് പ്രസിദ്ധീകരിച്ചത് എൻ.ബി.എസിന്റെ തളർച്ച തുടങ്ങുന്നതിന് മുമ്പുള്ള കാലം. പുസ്തകങ്ങൾ അവിടെ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. പക്ഷേ,വിശ്വവിജ്ഞാനകോശം എല്ലാ എഡിഷനുകളും പ്രസിദ്ധീകരിച്ചു.
കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ ഒരു കാലത്ത്, 1991 ൽ , വീക്ഷണം ദിനപത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി .അന്ന് സി.പി ശ്രീധരനായിരുന്നു മുഖ്യപത്രാധിപർ.പത്രം ആരംഭിക്കുമ്പോഴും അദ്ദേഹമായിരുന്നു ,പത്രാധിപർ. എന്നാൽ തന്റെ സ്വന്തം നിലപാടുകൾക്കായി കലഹിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു .അതിനാൽ, ഇടക്കാലത്ത് അദ്ദേഹം രാജിവച്ചു പോയി .അപ്പോൾ , സി.രാധാകൃഷ്ണൻ കുറച്ചുകാലം പത്രാധിപരായി വന്നു.പിന്നീട്, അനുനയിപ്പിച്ച് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നെങ്കിലും പിന്നെയും അദ്ദേഹം നേതൃത്വവുമായി ഉടക്കി രാജിവച്ചു. പക്ഷേ, മാനേജ്മെൻറ് അത് സ്വീകരിച്ചിരുന്നില്ല. അതിനാൽ,ഓഫീസിൽ വരുന്നത് അദ്ദേഹം നിർത്തി .ചില മുഖപ്രസംഗങ്ങൾ എഴുതുന്നത് അദ്ദേഹത്തിന്റെ വീട്ടിൽ പോയി ശേഖരിക്കുകയായിരുന്നു.
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ അപലപിച്ചുക്കൊണ്ട് അദ്ദേഹം എഴുതിയ ഒരു മുഖപ്രസംഗം വലിയ വിവാദമായി. പല പത്രങ്ങളും അതേക്കുറിച്ച് വാർത്തകൾ നൽകിയപ്പോഴാണ് വീക്ഷണം പത്രം പലരും വായിക്കാൻ നോക്കിയത്. പക്ഷേ, പത്രം അച്ചടിച്ചിരുന്നത് ഒട്ടും തെളിച്ചമില്ലാത്ത ലിപികളിൽ ആയിരുന്നു. ഇതോടെ,പഴയ പ്ലമാഗ് റോട്ടറി പ്രസ് കണ്ടം ചെയ്ത്, പുതിയ സംവിധാനം സ്വീകരിക്കാൻ തീരുമാനമായി. അങ്ങനെ, ആ കൊല്ലം ഡിസംബർ ഒന്നിന് വീക്ഷണം പുതിയ ഓഫ്സെറ്റ് പ്രസിൽ അച്ചടിച്ചു തുടങ്ങി." ഒരു സാങ്കേതിക വിദഗ്ധൻ എന്ന നിലയിലായിരുന്നു എന്നെ നിയമിച്ചത്".
എ.കെ ആൻറണിയെ തോൽപ്പിച്ച്, കെ.പി.സി.സി അധ്യക്ഷനായ വയലാർ രവിയായിരുന്നു വീക്ഷണത്തിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ.ഡയറക്ടറായി പി.സി ചാക്കോയുമുണ്ടായിരുന്നു.
"വാർത്താസമാഹരണം എനിക്ക് ചലഞ്ചായി തോന്നിയിരുന്നതേയില്ല. അതിലൊട്ട് താൽപര്യവും ഉണ്ടായിരുന്നില്ല. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളൊന്നും പത്രത്തിൽ അന്ന് പ്രസിദ്ധീകരിച്ചിരുന്നില്ല".
പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ , മുതിർന്ന നേതാവ് കെ . ശങ്കരനാരായണന്റെ മധ്യസ്ഥതയിൽ അവ ഒത്തുതീർന്നു. അപ്പോൾ , അതിനെക്കുറിച്ചുള്ള വാർത്ത നൽകണമെന്നായി കെ.പി.സി.സി നേതൃത്വം . ഇതെക്കുറിച്ച് മുൻപ് ഒരു വാർത്തയും നൽകാത്തതിനാൽ അതിന്റെ അസാംഗത്യം ചൂണ്ടിക്കാണിച്ചു.
പരസ്യങ്ങൾ കിട്ടാനായി വീക്ഷണം വാർഷിക പ്പതിപ്പുകൾ ഇറക്കിയിരുന്നു. തങ്ങൾക്ക് ഏറ്റവുമിഷ്ടപ്പെട്ട കഥകളെക്കുറിച്ച് ബഷീർ, തകഴി തുടങ്ങിയ പ്രമുഖ എഴുത്തുകാർ ഒരു പതിപ്പിൽ കുറിപ്പുകളെഴുതി. 'ശിങ്കിടിമുങ്ക'നും 'വെള്ളപ്പൊക്കത്തിലു'മായിരുന്നു അവരുടെ പ്രിയ രചനകൾ . ബഷീറിന്റെ മരണത്തിന് തൊട്ടു മുൻപായിരുന്നു,അത് .
മധു മഞ്ജുളാലയം, കരൂർ ശശി, വി.മധുസൂദനൻ നായർ തുടങ്ങി പ്രതിഭാധനരായ ധാരാളം പേർ വീക്ഷണത്തിൽ പ്രവർത്തിച്ചിരുന്നു." പക്ഷേ, ടാലന്റുള്ളവരെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. അവിടെ പാർട്ടി നേതാക്കളുടെ നോമിനികൾ ധാരാളമുണ്ടായിരുന്നു. മറ്റെങ്ങും ജോലി കിട്ടാത്തതിനാൽ അവർ അവിടെ തന്നെ നിന്നു". അങ്ങനെ വന്ന ഒരു ഉന്നതൻ , വീക്ഷണം വാരികയുടെ മുഴുവൻ ലക്കങ്ങളും നശിപ്പിച്ചു കളഞ്ഞു. ഇന്ന് വ്യക്തികളുടെ സ്വകാര്യശേഖരത്തിൽ മാത്രമേ പഴയ ലക്കങ്ങൾ അവശേഷിച്ചിട്ടുണ്ടാകൂ.
'ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഫോർമുല ' എന്ന പുസ്തകത്തിലൂടെ മരണാനന്തരം പ്രസിദ്ധനായി തീർന്ന പി.വി രവീന്ദ്രൻ വീക്ഷണം പത്രാധിപ സമിതിയിൽ പ്രവർത്തിച്ചിരുന്നു.കാസർകോട്ടെ ഒരു ഗിരിവർഗ മേഖലയിൽ നിന്ന് വന്ന അദ്ദേഹം വീക്ഷണത്തിൽ സബ് എഡിറ്ററായിരുന്ന കാലത്ത്, നിരീക്ഷകൻ എന്ന പേരിൽ രാഷ്ട്രീയ കോളം എഴുതിയിരുന്നു. എ.കെ.ആന്റണി ഏറെ ബഹുമാനിച്ചിരുന്ന അദ്ദേഹം ഇടക്കാലത്ത് പത്രത്തിൽ നിന്ന് പോയി." തിരിച്ചു കൊണ്ടുവന്ന് , കോളം പുന:രാരംഭിച്ചുവെങ്കിലും അത് വിജയിച്ചില്ല".
തങ്ങൾ ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നതെന്ന് യു.കെ.കുമാരൻ കൂട്ടിച്ചേർത്തു. രോഗങ്ങൾ കാരണം മൂന്നു പ്രാവശ്യം എം.എ.പരീക്ഷ എഴുതിയെങ്കിലും അദ്ദേഹത്തിന് ജയിക്കാൻ കഴിഞ്ഞില്ല. മിടുക്കനായ പത്രപ്രവർത്തകനും ഇംഗ്ലീഷ് ഭാഷാവിദഗ്ധനുമായിരുന്ന അദ്ദേഹം അകാലത്തിൽ അന്തരിച്ചു.
പിന്നീട് പത്രപ്രവർത്തകനായി അറിയപ്പെട്ട ഒ.സുന്ദർ അന്ന് വീക്ഷണം വാരികയിലെ ചിത്രകാരനായിരുന്നുവെന്ന് ആർ.ഗോപാലകൃഷ്ണൻ പറഞ്ഞു.
"ഞാൻ ഒരു സംഘടനയിലും അംഗമല്ല. പൂർണ്ണമായും കോൺഗ്രസ് അനുഭാവിയുമല്ല. അഭിപ്രായസ്വാതന്ത്ര്യത്തോടും ജനാധിപത്യത്തോടുമാണ് എനിക്കെപ്പോഴും കമ്മിറ്റ്മെന്റ്.ഒട്ടേറെ ദൗർബല്യങ്ങൾ ഉണ്ടെങ്കിലും കോൺഗ്രസ് നശിക്കാൻ പാടില്ലെന്നും അത് നവീകരിക്കപ്പെടേണ്ടതാണെന്നും ഉറച്ചു വിശ്വസിക്കുന്ന ആളാണ് ഞാൻ. 1929 ലെ ജലന്ധർ എ.ഐ.സി.സി സമ്മേളനത്തിൽ ജവഹർലാൽ നെഹ്റുമാണ് ആദ്യമായി ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചത് എന്ന കാര്യം പലരും ഇപ്പോഴും വിസ്മരിക്കുന്നു.സത്യത്തിന്റെ കൂടെ നിൽക്കാൻ ഇടതുപക്ഷ പാർട്ടികളിൽ അംഗമാകേണ്ടതില്ല" .
കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരിക്കേ, മൂന്ന് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള റിസർച്ച് ജേർസ്റലായി 'സാഹിത്യലോക'ത്തിന് രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പഴ്സിന്റെ അംഗീകാരം കിട്ടുന്നതിന് ചെറിയൊരു തുക സ്വന്തം പോക്കറ്റിൽ നിന്ന് കൈക്കൂലിയായി നൽകണ്ടി വന്ന കഥ അദ്ദേഹം വിവരിച്ചു. റിസർച്ച് ജേർണ്ണലായതോടെ അതിൽ ലേഖനങ്ങൾ ഉൾപ്പെടുത്താൻ വലിയ തിരക്കായി. ഡോക്ട്രേറ്റ് കിട്ടുന്നതിന് അംഗീകൃത പ്രസിദ്ധീകരണങ്ങളിൽ രണ്ട് ലേഖനങ്ങളെങ്കിലും പ്രസിദ്ധീകരിക്കന്നമെന്ന് വ്യവസ്ഥയുണ്ട്. സ്ഥിരം വായനക്കാരുടെ താല്പര്യം കണക്കിലെടുത്ത് അവ സാധാരണ ലക്കങ്ങളിൽ നിന്ന് ഒഴിവാക്കി.അതിനായി സ്പെഷ്യൽ പതിപ്പുകൾ ഇറക്കി.
ചർച്ചയിൽ പി.സുജാതൻ, രാജേന്ദ്രൻ പുതിയേടത്ത്, പി.തമ്പാൻ എന്നിവർ പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ' പരമ്പര 15 ആം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയവൺ യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/n3JJTDeQCDI
No comments:
Post a Comment