' എന്റെ ആകാശവാണിക്കാലം' പത്താം ഭാഗത്തിൽ,2021 ഡിസംബർ 4 ശനിയാഴ്ച രാത്രി 7 മണിക്ക്, ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ, മുതിർന്ന കാർഷിക പ്രക്ഷേപകരായ എബ്രഹാം ജോസഫും ടി.സത്യനാഥനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.
1971-ൽ , തൃശൂർ നിലയത്തിൽ 'വയലും വീടും ' പരിപാടിയുടെ ഫീൽഡ് അസിസ്റ്റന്റായാണ് ടി. സത്യനാഥന്റെ ആകാശവാണി ജീവിതം ആരംഭിക്കുന്നത്. അന്ന് പൂങ്കുന്നത്തെ പഴയ ഒരു തറവാട്ടിലായിരുന്നു , ആകാശവാണിയുടെ ഓഫീസ്.പി.നാരായണരാജ ആയിരുന്നു അന്ന് ഫാം റേഡിയോ ഓഫീസർ . രാമവർമപുരത്തെ സ്റ്റുഡിയോയിലേക്ക്, ദിവസവും ഒരു ഒരു വണ്ടി പോകും. അവിടെ , ലൈവ് അനൗൺസ്മെന്റ് നൽകാനായി ഒരു ബൂത്തുണ്ടായിരുന്നു. പ്രക്ഷേപണമുള്ളപ്പോൾ , പരിപാടികൾ ശബ്ദലേഖനം ചെയ്യാനോ നിർമ്മിക്കാനോ കഴിയുമായിരുന്നില്ല. ഇടവേളകളിലാണ് അവ നടത്തിയിരുന്നത്. മള്ളൂർ രാമകൃഷ്ണനും ഗായിക വിമല ബി. വർമ്മയും 'വയലും വീടും' വിഭാഗത്തിൽ ഉണ്ടായിരുന്നു .പിന്നീട്, ഫാം റേഡിയോ ഓഫീസറായി കെ. ആർ കുറുപ്പ് ചുമതലയേറ്റു.
ആദ്യ കാലങ്ങളിൽ കാർഷിക പരിപാടികൾ മാത്രമാണ് ഉണ്ടായിരുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മുതൽ ആലപ്പുഴ ജില്ലയിലെ പന്തളം വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളിൽ ശബ്ദ ലേഖനത്തിന് പോയ അനുഭവങ്ങൾ അദ്ദേഹം വിവരിച്ചു.' ഒ.ബി' എന്ന് അറിയപ്പെടുന്ന, സ്റ്റുഡിയോയ്ക്ക് പുറത്ത് നിന്നുള്ള തന്റെ ആദ്യത്തെ ശബ്ദലേഖനം പാലക്കാട് നഗരത്തിലെ ഒരു ക്ഷീരകർഷകന്റെ പ്രഭാഷണമായിരുന്നു.പത്ത് മിനിറ്റോളം മാത്രം വരുന്ന അത് എടുക്കാൻ ഒരു മണിക്കൂറിലേറെ ബുദ്ധിമുട്ടി. കാർഷിക വിജ്ഞാന വ്യാപനപ്രവർത്തനങ്ങൾക്കായി യു.എൻ.ഡി.പി നൽകിയ ജീപ്പും ടേപ്പ് റിക്കാർഡറും ടേപ്പുകളും ആയിരുന്നു അന്ന് ഉണ്ടായിരുന്നത്.സ്ഥിരമായി ഒരു ഡ്രൈവറും ഉണ്ടായിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച്,മൂന്നാല് ദിവസം തുടർച്ചയായി ശബ്ദലേഖനങ്ങൾ എടുക്കും. മടങ്ങുമ്പോൾ മിക്കപ്പോഴും അത് രണ്ടാഴ്ചത്തേക്കുള്ള പ്രക്ഷേപണത്തിനുണ്ടാകും.
ആദ്യ കാലങ്ങളിൽ ഓരോ വികസന ബ്ലോക്കിലേയും കൃഷി വികസന ഓഫീസർ മാരുമായി സഹകരിച്ചിരുന്നു കർഷകരുടേയും മറ്റും ശബ്ദലേഖനങ്ങൾ എടുത്തിരുന്നത്. പിന്നീട്, ഊർജ്ജിത നെൽകൃഷി വികസനത്തിനായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥന്മാർ മുഖേന കർഷകരുമായും ഐ.ആർ.ഡി.പി പരിപാടികളുടെ ഗുണഭോക്താക്കളുമായും ധാരാളം അഭിമുഖങ്ങൾ നടത്തി. 'വയലും വീടും' പരിപാടിയുടെ വാർഷിക ആഘോഷങ്ങൾ വലിയ ജനകീയ ഉത്സവങ്ങൾ ആയിരുന്നു. അമ്പലപ്പുഴയിൽ നടത്തിയ അത്തരമൊരു വാർഷികമാണ് ടി.സത്യനാഥന്റെ ആദ്യത്തെ അനുഭവം. കൃഷിപാഠ പരമ്പരകൾ ആരംഭിച്ചതോടെ, മിക്ക ഗ്രാമങ്ങളിലും കർഷക ചർച്ചാവേദികൾ ഏറെ സജീവമായി. പരിപാടികൾ ഏകോപിപ്പിക്കാനായി കൃഷി വകുപ്പിൽ ആദ്യം റേഡിയോ സ്പെഷ്യലിസ്റ്റുകൾ തന്നെ ഉണ്ടായിരുന്നു. കൃഷിപാഠ പരമ്പരകൾ കേട്ട് , നിലയത്തിലേക്ക് അഭിപ്രായങ്ങൾ അയയ്ക്കാൻ കർഷകർക്ക് ഇൻലന്റുകൾ നൽകിയിരുന്നു.
1974-ൽ ഫാം റേഡിയോ റിപ്പോർട്ടർ ആയി പ്രമോഷൻ ലഭിച്ച് കോഴിക്കോട് എത്തി.മഹാരഥന്മാരുടെ നടുവിൽ ആയിരുന്നു പിന്നീടുള്ള ആകാശവാണി ജീവിതം . ഉറൂബ്, അക്കിത്തം, കക്കാട് ,തിക്കോടിയൻ, കെ.എ കൊടുങ്ങല്ലൂർ തുടങ്ങിയവരെല്ലാം ഇരുന്ന വലിയൊരു ഹാളിലായിരുന്നു,'വയലും വീടും' വിഭാഗവും. "അവരെക്കാണാൻ വരുന്ന എഴുത്തുകാരുമായി പരിചയത്തിലായി. കെ.കെ കുര്യനായിരുന്നു ഫാം റേഡിയോ ഓഫീസർ . അദ്ദേഹത്തെ മുൻപ് പരിചയമുണ്ടായിരുന്നു. തൃശ്ശൂർ ജില്ലയിൽ കൃഷി ഓഫീസർ ആയിരിക്കുമ്പോൾ ഞാൻ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തിരുന്നു.അദ്ദേഹം വലിയ ഒരു സംഘാടകനായിരുന്നു . പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ തുടങ്ങിയവരുമായി വലിയ ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. 'വയലും വീടും' പരിപാടികളുടെ വാർഷികാഘോഷങ്ങൾക്ക് വളരെയധികം പ്രചാരം കിട്ടിയത് ഈ ജനബന്ധം കാരണമായിരുന്നു.മാനന്തവാടിയിലെ വാർഷിക ആഘോഷത്തിന് നടത്തിയ കാർഷിക പ്രദർശനത്തിന് ടിക്കറ്റ് വച്ചായിരുന്നു പ്രവേശനം. ജനത്തിരക്ക് കാരണം, ടിക്കറ്റ് നൽകുന്നത് അവസാനം നിർത്തിവെക്കേണ്ടിവന്നു ". കടുത്ത തണുപ്പിലും വലിയ ജനക്കൂട്ടം എല്ലാ ദിവസവും വാർഷിക ആഘോഷങ്ങളിൽ പങ്കെടുത്തതായി അദ്ദേഹം ഓർക്കുന്നു.
കൂരാച്ചുണ്ടിൽ ഫാക്ടിന്റെ സഹകരണത്തോടെ നടത്തിയ 'വയലും വീടും' വാർഷികാഘോഷം ഉദ്ഘാടനം ചെയ്തത് അന്നത്തെ കേരള ഗവർണർ ജ്യോതി വെങ്കിടാചലമായിരുന്നു. "ഗവർണർ വരുന്നത് പ്രമാണിച്ച് ,തകർന്നു കിടന്ന കക്കയം - കൂരാച്ചുണ്ട് റോഡ് അധികൃതർ തിരക്കിട്ട് നന്നാക്കി ". ഗ്രാമീണ സ്ത്രീകൾക്ക് വേണ്ടിയുള്ള 'ഗ്രാമരംഗം', കാർഷികമേഖല വാർത്തകൾ തുടങ്ങിയ പുതിയ പരിപാടികൾ ആരംഭിച്ച്, കാർഷിക പ്രക്ഷേപണത്തിന്റെ സമയം വർദ്ധിപ്പിച്ചത് ഇക്കാലത്താണ് . അതെ തുടർന്ന് ഒരു ഫാം റേഡിയോ റിപ്പോർട്ടർ കൂടി നിയമിക്കപ്പെട്ടു - എൻ. സെയ്തലവി . 1989 സെപ്റ്റംബറിൽ ഫാം റേഡിയോ ഓഫീസറായി പ്രമോഷൻ ലഭിച്ച് തൃശ്ശൂർ നിലയത്തിൽ തിരിച്ചെത്തി."വി.ശശികുമാറും കെ.കെ കുര്യനും ഉണ്ടാക്കിയെടുത്ത ജനബന്ധം ഏറെ സഹായകരമായിരുന്നു. അവർ വിത്ത് വിതച്ചത് കൊയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി". ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു .
1990 ൽ ചേർപ്പിൽ നടത്തിയ 'വയലും വീടും' വാർഷികത്തിന്റെ ചെയർമാൻ അന്നത്തെ കൃഷി മന്ത്രിയായിരുന്ന വി. വി രാഘവൻ ആയിരുന്നു. അതോടനുബന്ധിച്ച് നടത്തിയ സഹകരണ സെമിനാറിൽ പിണറായി വിജയൻ പങ്കെടുത്തിരുന്നുവെന്ന് സത്യനാഥൻ ഓർത്തു. അക്കാലത്ത് നിലയത്തിന്റെ ഒരു ആരോഗ്യ പരിപാടികൾക്ക് പുരസ്കാരം ലഭിച്ചു. 1994 കോഴിക്കോട് നിലയത്തിൽ തിരിച്ചെത്തിയെങ്കിലും , ആദ്യം കാർഷിക പരിപാടികളുടെ ചുമതലയല്ല, വഹിച്ചത്.അന്ന് എൻ. സെയ്തലവി ആയിരുന്നു ഫാം റേഡിയോ ഓഫീസർ .പിന്നീട് ചുമതല കിട്ടി. അപ്പോൾ നടത്തിയ വാർഷികാഘോഷം മാവൂരിൽ ആയിരുന്നു. ഗ്വോളിയോർ റയോൺസ് അതിനു പൂർണ്ണ പിന്തുണ നൽകിയതായി അദ്ദേഹം ഓർക്കുന്നു. കന്നുകാലി പ്രദർശനവും ഉണ്ടായിരുന്നു. കോഴിക്കോട് ആകാശവാണിയിൽ എട്ടുമാസത്തോളം പ്രോഗ്രാം മേധാവിയും ഡി.ഡി.ഒയുമൊക്കെയായി എല്ലാ ചുമതലകളും നിർവഹിക്കേണ്ടിവന്ന കാലത്തെക്കുറിച്ചും ടി.സത്യനാഥൻ അനുസ്മരിച്ചു. 2005ലാണ് സർവീസിൽ നിന്ന് വിരമിച്ചത്.
കോട്ടയം ജില്ലയിലെ പാലയ്ക്കടുത്ത കുടക്കച്ചിറ ഗ്രാമത്തിൽ ജൈവകൃഷിയും ഗ്രന്ഥശാല പ്രവർത്തനവുമായി ഇപ്പോഴും സജീവമായ എബ്രഹാം ജോസഫ് , സമ്പന്നമായ തന്റെ കാർഷിക പ്രക്ഷേപണാനു ഭവങ്ങൾ വിശദീകരിച്ചു . ഇന്ത്യയിലെ ആദ്യ കാർഷിക കോളേജായ ഉത്തർപ്രദേശ് ജി.ബി പന്ത് നഗറിലെ കാർഷിക സർവ്വകലാശാലയിൽ നിന്നാണ് എബ്രഹാം ജോസഫ് ബിരുദാനന്തര ബിരുദം നേടിയത്."അമേരിക്കൻ കാർഷിക സർവകലാശാലയായ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയുടെ സഹോദര സ്ഥാപനം ആയിരുന്നു അത് . 2.13 ലക്ഷം ഏക്കർ വിസ്തൃതിയുള്ള ഒരു ഫാം സർവകലാശാലയ്ക്ക് സ്വന്തമായി ഉണ്ടായിരുന്നു.അതൊരു ലാൻഡ് ഗ്രാന്റ് യൂണിവേഴ്സിറ്റി ആയിരുന്നു.മൂന്നാം ബാച്ചിലാണ് പഠിച്ചത്. അന്ന് അമേരിക്കൻ കൃഷി ശാസ്ത്രജ്ഞനായ നോർമൻ ബോർലോഗിന്റെ നേതൃത്വത്തിലുള്ള ഹരിത വിപ്ലവത്തിന്റെ ഇന്ത്യയിലെ പരീക്ഷണ പ്രവർത്തനങ്ങൾ നടക്കുന്ന സമയമായിരുന്നു അത്. ഗോതമ്പ്,മക്കച്ചോളം ബാർലി, ഓട്സ് തുടങ്ങിയവയിൽ രോഗപ്രതിരോധശേഷിയുള്ള, അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങളുടെ പരീക്ഷണങ്ങളാണ് അവിടെ നടന്നിരുന്നത് . അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി.
അക്കാലത്ത്, ലക്നൗ ആകാശവാണിയുടെ ഹിന്ദിയിലുള്ള കാർഷിക പരിപാടിയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയാണ് എന്റെ ആകാശവാണി ബന്ധം തുടങ്ങുന്നത്." വിദ്യാഭ്യാസം, വികസനം, ഗവേഷണം എന്നതായിരുന്നു , കാർഷിക സർവകലാശാലയുടെ പ്രവർത്തനരീതി. രണ്ടേക്ക വലുപ്പമുള്ള വലിയ ഒരു ലൈബ്രറിയും ഉണ്ടായിരുന്നു . 1972-ൽ തൃശൂർ നിലയത്തിൽ ഫാം റേഡിയോ റിപ്പോർട്ടറായി നിയമിക്കപ്പെട്ടു."ഹരിത വിപ്ലവത്തിനും ഊർജിത കാർഷിക വികസന പദ്ധതികൾക്കും പ്രചാരം കൊടുക്കാനായി ഇന്ത്യയിലെ 12 സ്ഥലങ്ങളിൽ ആരംഭിച്ച നിലയങ്ങളിലൊന്നായിരുന്നു ,തൃശൂരിലേത്. 'വയലും വീടും' ഒഴികെയുള്ള പരിപാടികൾ മുഴുവൻ തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളിൽ നിന്ന് റിലേ ചെയ്യുകയോ ടേപ്പുകൾ വരുത്തി, പ്രക്ഷേപണം ചെയ്യുകയോ ആയിരുന്നു, ആദ്യകാലങ്ങളിൽ" . നിലയം തിരുവനന്തപുരത്തിന്റെ നിയന്ത്രണത്തിലും ആയിരുന്നു.എ. സത്യഭാമയെ ആയിരുന്നു , തൃശൂരിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ.
സ്വന്തമായി, കൂടുതൽ പ്രക്ഷേപണം ആരംഭിക്കാൻ അഭ്യർത്ഥിച്ചു കൊണ്ടുള്ള ഒരു നിവേദനം തയ്യാറാക്കി. അന്ന്, കോട്ടയത്ത് ദീപികയുടെ നൂറാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി വി.സി ശുക്ലക്ക്, എ.കെ.ആന്റണി വശം നൽകി.മന്ത്രി അപ്പോൾ തന്നെ അനുകൂലമായ നിലപാട് സ്വീകരിച്ചു. രണ്ടുമാസത്തിനകം തൃശൂരിൽ പുതിയ പരിപാടികൾ ആരംഭിക്കുന്നതിനുള്ള അനുമതി നൽകി , ഉത്തരവ് വന്നതായി അദ്ദേഹം ഓർത്തു. അന്നത്തെ ഫാം റേഡിയോ ഓഫീസർ കെ.ആർ കുറുപ്പ്, ക്വലാലംപൂരിൽ നടന്ന ഏഷ്യൻ ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ പരിശീലനത്തിന് പോയിവന്ന ശേഷമായിരുന്നു , ഇവിടെ നിന്ന് കൃഷിപാഠം ആരംഭിച്ചത്.
ആദ്യത്തെത് നെല്ലിനെക്കുറിച്ച് ആയിരുന്നു. പിന്നീട് റബ്ബറിനെക്കുറിച്ചും മറ്റും പരമ്പരകൾ വന്നു. കേരള കാർഷിക സർവകലാശാല ആരംഭിച്ചശേഷം, വൈസ് ചാൻസലർ എൻ.കാളീശ്വരൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. "ഉത്തർപ്രദേശ് പഠനകാലത്തുതന്നെ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന കാളീ ശ്വരനെ അറിയാം. സർവ്വകലാശാലയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട പഠനത്തിനായി അദ്ദേഹം അവിടെ എത്തിയപ്പോൾ , വിദ്യാർത്ഥിയായിരുന്ന ഞാനായിരുന്നു അദ്ദേഹത്തെ അനുഗമിച്ചിരുന്നത്". പ്രക്ഷേപണം ചെയ്യുന്ന എല്ലാ പരിപാടികൾക്കും അന്ന് സ്ക്രിപ്റ്റ് നിർബന്ധമായിരുന്നു . പക്ഷേ,കൃഷിപാഠം പരിപാടികളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം, സ്ക്രിപ്റ്റില്ലാതെ താൻ അവതരിപ്പിക്കാൻ തുടങ്ങിയതും എബ്രഹാം ജോസഫ് ഓർമ്മിച്ചു.
1976ൽ എഡിറ്ററായി പ്രമോഷൻ ലഭിച്ച് തൃശൂരിൽ എത്തിയ മഹാകവി അക്കിത്തത്തോടൊപ്പമുള്ള ആകാശവാണിക്കാലവും അദ്ദേഹം അനുസ്മരിച്ചു. കാർഷിക പരിപാടികളുടെ സ്ക്രിപ്റ്റെഴുത്തായിരുന്നു അദ്ദേഹത്തിന്റെ ജോലി.കുറച്ചു ശബ്ദലേഖനത്തിന് അദ്ദേഹവും ഒപ്പം വന്നിരുന്നു. പലപ്പോഴും ഇതുമായി ഒത്തുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതേക്കുറിച്ച് ധ്വന്യാത്മകമായ ഒരു കവിത അദ്ദേഹം എഴുതിയതായി എബ്രഹാം ജോസഫ് ഓർക്കുന്നു. അതിന്റെ സാരാംശം ഇങ്ങനെയായിരുന്നു ; എള്ളുണങ്ങിയാൽ എണ്ണ കിട്ടും . കുറിഞ്ചാത്തനുണങ്ങിയാൽ എന്ത് കിട്ടും ! സബ് എഡിറ്ററായി എസ്. രമേശൻ നായരും അന്ന് ഒപ്പമുണ്ടായിരുന്നു. അദ്ദേഹം തമിഴിൽനിന്ന് ചിലപ്പതികാരം വിവർത്തനം ചെയ്തത് അക്കാലത്തായിരുന്നു. ഓഫീസിൽ ഇരുന്നായിരുന്നു , പലപ്പോഴും അദ്ദേഹം എഴുതിയിരുന്നത്.അക്കിത്തത്തിന്റേയും രമേശൻനായരുടെ യുമൊക്കെ ചില രചനകൾ ആദ്യം വായിച്ചു നോക്കാൻ തങ്ങൾക്ക് ഭാഗ്യം ഉണ്ടായിരുന്നതായും എബ്രഹാം ജോസഫ് അനുസ്മരിച്ചു.
അട്ടപ്പാടിയിലെ ഊരു മൂപ്പന്മാരുമായി വരെ അടുത്ത ബന്ധമുണ്ടായിരുന്നു. മല്ലീശ്വരൻമുടിയിലൊക്കെ റെക്കോർഡറുമായി സ്ഥിരം സഞ്ചരിച്ചിരുന്നു. എബ്രഹാം ജോസഫ് 1978 മുതൽ 1990 വരെ കോഴിക്കോട് നിലയത്തിൽ ഫാം റേഡിയോ ഓഫീസറായി പ്രവർത്തിച്ചു. തൃശൂരിലെപ്പോലെ കാർഷിക പരിപാടികൾക്ക് വലിയ പ്രാധാന്യം അവിടെ ഉണ്ടായിരുന്നില്ല. ഭൗതിക സൗകര്യങ്ങളും കുറവായിരുന്നു. എന്നാൽ,അന്ന് പ്രക്ഷേപണം ചെയ്ത കൃഷിപാഠ പരമ്പരകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.പാലുല്പാദനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കി , 'പാലിലൂടെ സമ്പൽ സമൃദ്ധി ' കൃഷിപാഠ പരമ്പര പ്രക്ഷേപണം ചെയ്തു.ഡോ. വർഗീസ് കുര്യൻ ഇക്കാര്യത്തിൽ വലിയ താല്പര്യമാണ് എടുത്തത് . പരമ്പര പുസ്തകമാക്കി. അതിന്റെ ആയിരക്കണക്കിന് കോപ്പികൾ കേരളത്തിലെമ്പാടും വിതരണം ചെയ്തു. സൊസൈറ്റികളിൽ നിന്ന് പാലുമായി വരുന്ന വണ്ടികൾ തിരികെ പോകുമ്പോൾ , ഈ പുസ്തകക്കെട്ടുകൾ അതിൽ കയറ്റിയാണ് , കുറഞ്ഞ സമയത്തിനുള്ളിൽ കേരളത്തിലെമ്പാടും എത്തിച്ചത് . ഓർക്കിഡിന്റെ സാധ്യതയെ കേരളത്തിന് പരിചയപ്പെടുത്തിയ പരമ്പര പ്രക്ഷേപണം ചെയ്തതും അദ്ദേഹം എടുത്തുകാട്ടി. കൊക്കോ, വാനില തുടങ്ങിയവയെക്കുറിച്ചുള്ള പരമ്പരകളും അന്നു പ്രക്ഷേപണം ചെയ്തു.
റേഡിയോയ്ക്ക് വിവരങ്ങൾ നൽകാൻ മാത്രമേ കഴിയൂ. അവയുടെ കൃഷിയെക്കുറിച്ചുള്ള തുടർ നടപടികൾ സ്വീകരിക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആണെന്ന് അദ്ദേഹം പറഞ്ഞു. കൊക്കോ കൃഷി ആരംഭിച്ച ശേഷമായിരുന്നു , അതെക്കുറിച്ച് പരമ്പര പ്രക്ഷേപണം ചെയ്തത്.കാഡ്ബറി കമ്പനി വയനാട് ജില്ലയിലെ ചൂണ്ടയിൽ ഫാം ആരംഭിച്ചിരുന്നു. എല്ലാ വർഷവും കമ്പനി പ്രതിനിധി അവിടെയെത്തി കൃഷി സ്ഥലങ്ങൾ സന്ദർശിച്ചു തിരിച്ചു പോയ ശേഷമായിരുന്നു , കൊക്കോയുടെ വില നിശ്ചയിച്ചിരുന്നതെന്ന് അദ്ദേഹം ഓർത്തു.
1991 മുതൽ 94 വരെ തിരുവനന്തപുരം നിലയത്തിൽ ഫാം റേഡിയോ ഓഫീസറായി.' വയലും വീടും' പരിപാടി വൈകി മാത്രം ആരംഭിച്ച അവിടെ അതിനു ശ്രോതാക്കളെ ഉണ്ടാക്കിയെടുക്കേണ്ട തുണ്ടായിരുന്നു.1997ൽ തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിലെ (ഇപ്പോഴത്തെ അനന്തപുരി എഫ്.എം)അസിസ്റ്റൻറ് ഡയറക്ടറായാണ് എബ്രഹാം ജോസഫ് വിരമിച്ചത്.നാലുവർഷത്തോളം അവിടെയായിരുന്നു. ഇന്ത്യയിൽ,വടക്കു-കിഴക്കൻ സംസ്ഥാനങ്ങളൊഴികെ, ആകാശവാണി നിലയങ്ങളിൽ സി.ഡി പ്ളെ യർ ഉപയോഗിച്ചുള്ള പ്രക്ഷേപണരീതി ആദ്യമായി നടപ്പിലാക്കപ്പെട്ടത് അവിടെയാണ്. സി.ഡി. പ്ലെയർ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു. പരസ്യങ്ങളുടെ ബില്ലിങ്ങിനും കമ്പ്യൂട്ടർ ഉപയോഗിച്ചു. പരസ്യങ്ങൾ പഠിക്കേണ്ട ഒരു കലയാണ് ; ഗംഭീരമായ ഒരു മേഖലയാണതെന്ന് അദ്ദേഹം പറഞ്ഞു.
പരസ്യങ്ങളുടെ ചരിത്രവും അദ്ദേഹം വിവരിച്ചു."യൂറോപ്പിൽ നിന്ന് അമേരിക്കയിൽ കുടിയേറിയവരിലൊരാൾ , വിളിച്ചു പറഞ്ഞ്, ഒരു ഉന്തുവണ്ടിയിൽ വറുത്ത കടല വില്ക്കാൻ തുടങ്ങിയതോടെയാണ്, പരസ്യങ്ങളുടെ തുടക്കം''. പരസ്യക്കമ്പനികൾക്ക് അവർ കൈകാര്യം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിൽ വലിയ സ്ഥാനമുണ്ട്. സ്വകാര്യ റേഡിയോ നിലയങ്ങളുമായി ആകാശവാണിക്ക് മത്സരിക്കണമെങ്കിൽ, നിയതമായ പരസ്യ നിരക്കുകൾക്ക് പകരം, അവ ഓരോ നിലയത്തിനും പ്രാദേശികമായി നിശ്ചയിക്കാവുന്ന രീതി കൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹരിതവിപ്ലവം നടപ്പിലാക്കിയപ്പോൾ ധാരാളം പ്രശ്നങ്ങൾ ഉണ്ടായി. പഞ്ചാബിലെ കർഷകർ വിളവ് വർദ്ധിപ്പിക്കാനായി വൻതോതിൽ രാസവളങ്ങൾ ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.അവർ പരമ്പരാഗത ജൈവ കൃഷിരീതികൾ മറന്നു. "കാർഷികമേഖലയ്ക്ക് ഇപ്പോൾ പഴയതുപോലെയുള്ള പ്രാധാന്യം നൽകപ്പെടുന്നില്ല. കൃഷിക്കാരുടെ കൂട്ടായ്മയുണ്ടെങ്കിൽ ജൈവകൃഷി നന്നായി നടത്താനാകും" . ജൈവ ഉല്പന്നങ്ങൾക്ക് സർട്ടിഫിക്കേഷൻ നൽകാൻ സംവിധാനമുണ്ടെങ്കിലും , അത് ചെറുകിട കർഷകർക്ക് പ്രായോഗികമല്ലന്നും എബ്രഹാം ജോസഫ് പറഞ്ഞു.
ഡോ. വിജയരാഘവൻ, കവി കുഴൂർ വിത്സൺ, ആൻസി സേവിയർ , സുരേഷ് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ഒരു പ്രദേശത്തെ കർഷകർ ഒന്നായി ജൈവകൃഷി രീതികൾ അവലംബിച്ചാലേ അത് വിജയകരമാവൂ എന്ന് അന്നമനടയിലെ തന്റെ കാർഷികാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കുഴൂർ വിത്സൺ ചൂണ്ടിക്കാട്ടി.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായിരുന്നു. 'എന്റെ ആകാശവാണിക്കാലം' പത്താം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബിലുണ്ട്.https://youtu.be/AFHFSb3S2es
മുൻ പരിപാടികളുടെ ശബ്ദലേഖങ്ങൾ മീഡിയ വേവ്സ് എന്ന ഈ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. https://youtube.com/channel/UCGP6GVUKoxqaaypUFm67PNw
No comments:
Post a Comment