ഒന്നാം ക്ലാസ് മുതൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ബെഞ്ചിലിരുന്ന് പഠിച്ചാൽ എന്തുണ്ടാകും?
- മതഭ്രാന്തൻമാരെ ഇത് കൂടുതൽ വിരളി പിടിപ്പിക്കുമെങ്കിലും, നമ്മുടെ സമൂഹത്തിൽ അത് ശുഭകരമായ സദ്ഫലങ്ങളുണ്ടാക്കും. ഒരേ ബഞ്ചിലിരുന്നുള്ള സഹവിദ്യാഭ്യാസം ശീലമായ ഒരു സമൂഹത്തിൽ ക്രമേണ,ചെറുപ്പക്കാർക്കിടയിലെ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം കുറയാൻ തുടങ്ങും. പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും സ്ത്രീകളെ ഒറ്റക്ക് കിട്ടിയാൽ തോണ്ടുന്ന വരും കടന്നാക്രമിക്കുന്നവരും സ്ത്രീജീവിതം ദുഷ്കരമാക്കുന്നവരും നമ്മുടെ സമൂഹത്തിൽ അപൂർവ്വമാകും. സ്ത്രീകൾക്ക് പുറത്തിറങ്ങി സഞ്ചരിക്കാനും , അന്തസോടെ ജോലി ചെയ്യാനുമുള്ള അന്തരീക്ഷം രൂപപ്പെടും.വിവാഹബന്ധങ്ങൾ തകരുന്നത് കുറയാനും ഇടയുണ്ട്.
-ഇതൊരു ഭാവനാസമ്പന്നന്റെ ഭ്രാന്തൻ സ്വപ്നങ്ങളല്ല. ഒരു അരാജകവാദിയുടെ ജല്പനങ്ങളുമല്ല. അല്ല .1982 - 84 ൽ എം.എയ്ക്ക് ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും തുടർന്ന് എം.ജെയ്ക്ക് കാര്യവട്ടം കാമ്പസിലും സമ്മിശ്ര ഇരിപ്പടങ്ങളിലിരുന്ന് പഠിച്ച അനുഭവത്തിന്റെ ബലത്തിലാണ് ഇതെഴുതുന്നത്. ഇപ്പോഴും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമിടയിൽ നിയന്ത്രണങ്ങളുടെ വൻമതിലുകൾ കെട്ടണമെന്ന് വാശി പിടിക്കുന്നവരുണ്ട്. ആൺകുട്ടികളുള്ള വിദ്യാലയങ്ങളിൽ പെൺമക്കളെ അയയ്ക്കാൻ മടിക്കുന്നവരുമുണ്ട്. ബസിലോ, ട്രെയ്നിലോ, കാത്തിരിപ്പ് കേന്ദ്രത്തിലോ ഇരിപ്പിടങ്ങൾ പങ്കിടാൻ പോലും മടിക്കുന്ന യാഥാസ്ഥിരികരാണ് 'പുരോഗമന' കേരളീയരിൽ ബഹുഭൂരിപക്ഷവും . അവരൊക്കെ ഇത് വായിച്ച്,കല്ലെറിയാൻ വരുംമുമ്പ് , ശാന്തമായി ആലോചിക്കാൻ , വിശദീകരിക്കാം;
ലോകത്ത് ഏതെങ്കിലും ഒരു മതഗ്രന്ഥം ,പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ വിലക്കിയിട്ടുണ്ടോ? അത് മതനിന്ദയോ മതസ്വാതന്ത്ര്യത്തിനു മേലുള്ള കൈയേറ്റ മോ ആയി വ്യാഖ്യാനിക്കാവുന്ന യാതൊന്നും ഒരു മതഗ്രന്ഥത്തിലും ഇല്ല .അങ്ങനെ ഉണ്ടെന്ന് വാദിക്കുന്നവർക്ക് ദുഷ്ടലാക്ക് മാത്രമാണുള്ളത് .പൗരോഹിത്യം തങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിച്ചു നിർത്താൻ ഉപയോഗിക്കുന്ന സമ്മർദ്ദതന്ത്രങ്ങൾ ഒന്നു മാത്രമാണ് സഹവിദ്യാഭ്യാസം സമം ലൈംഗിക അരാജകത്വം എന്ന വാദം .അതിന് വിശുദ്ധഗ്രന്ഥങ്ങളെ കൂട്ടുപിടിക്കുന്നവർ സ്ത്രീകളെ അകത്തളങ്ങളിൽ തന്നെ തളച്ചിടണം എന്ന് ആഗ്രഹിക്കുന്നവരാണ്. അവർക്ക് സ്വതന്ത്ര വ്യക്തിത്വവും അസ്തിത്വവും ഉണ്ടാകാൻ പാടില്ലെന്ന് ശഠിക്കുന്നവർ. അത്തരക്കാർ എല്ലാ മത വിഭാഗങ്ങളിലും എക്കാലത്തും ഉണ്ടായിരുന്നു. ഇനി ഉണ്ടാവുകയും ചെയ്യും.
ഒന്നര ദശാബ്ദം മുമ്പ് , സഹവിദ്യാഭ്യാസത്തിനെതിരെ ശബ്ദമുയർത്തിയ മുസ്ലീം സംഘടനകളിൽ ചിലർ തന്നെയാണ് , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം നടപ്പിലാക്കുന്നതിനെതിരെയും ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത് .മുൻകാലങ്ങളിൽ മദ്രസ പഠനത്തിന് വിഘാതമാകും വിധം സ്കൂൾ സമയം മാറ്റുന്നതിനും അമേരിക്കൻ മോഡൽ എന്ന് ആരോപിക്കപ്പെട്ട ലൈംഗികവിദ്യാഭ്യാസം അടിച്ചേൽപ്പിക്കുന്നതിനും എതിരെ അവർ ശബ്ദം ഉയർത്തിയിരുന്നു.അതൊക്കെ , വേണമെങ്കിൽ, വിശ്വാസ പ്രശ്നമായി വ്യാഖ്യാനിക്കാം. പക്ഷേ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പാന്റ്സും ഷർട്ടും എന്ന ഒറ്റ യൂണിഫോം നടപ്പിലാക്കുന്നതും ,അവർ ഒരേ ക്ലാസ്സിൽ ഇടകലർന്ന് ഇരിക്കുന്നതും എങ്ങനെ മതപരമായ പ്രശ്നമാകും ?
ഇവർ മുൻപ് ഉയർത്തിയ സഹവിദ്യാഭ്യാസത്തിന് എതിരായ വാദങ്ങൾ വിശ്വാസപരമായ ഒന്നായിരുന്നില്ല. അതിന് മതവുമായി ബന്ധം ഉണ്ടായിരുന്നുമില്ല.ഇപ്പോൾ ,സൗകര്യപ്രദമായ ഒരേ യൂണിഫോം ധരിക്കുന്നതിനെതിരെ തെരുവിലിറങ്ങിയിരിക്കുന്നവർക്കും മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്നവും ഇതിൽ കണ്ടെത്താൻ പറ്റില്ല. ഇനി, ആണും പെണ്ണും ഒരേ ബഞ്ചിലിരുന്ന് പഠിച്ചാൽ, അത് വിശ്വാസപ്രമാണങ്ങളുടെ ലംഘനമാകും എന്ന് അവർക്ക് മതഗ്രന്ഥങ്ങൾ ഉയർത്തി വാദിക്കാനും കഴിയില്ല. ഇതൊരു സാമൂഹിക വിഷയം മാത്രമാണ്. അത് ചർച്ച ചെയ്യേണ്ടതും തീരുമാനിക്കേണ്ടതും മത സംഘടനകളോ പുരോഹിതരോ അല്ല;പൊതുസമൂഹമാണ്. പൊതു സമ്മതിക്കനുസൃതമായി ,ബന്ധപ്പെട്ടവർ തീരുമാനിക്കേണ്ട സാമൂഹിക വിഷയം ഏതെങ്കിലും മതപ്രശ്നമായി ചുരുക്കി , തെരുവിലിറങ്ങുന്നത് ജനാധിപത്യ സമ്പ്രദായത്തിന് തീരെ നിരക്കുന്നതല്ല.
.സ്കൂൾ രജിസ്റ്ററിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പേരുകൾ ഇടകലർത്തി എഴുതണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ പേരിൽ മുൻപ് ഉണ്ടായ വിവാദം ഇവിടെ ഓർമ്മ വരുന്നു.അന്ന് ചില സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി, ചില സ്കൂൾ അധികാരികൾ .നിയമപരമായ പിൻബലമില്ലാത്ത ഈ നടപടിക്കെതിരെ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ ബേബി തന്നെ രംഗത്തെത്തിയിരുന്നു.പക്ഷേ,അന്നും ഇന്നും കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹർ നവോദയ വിദ്യാലയങ്ങളിലും ഒട്ടനവധി സി.ബി.എസ്.ഇ സ്കൂളുകളിലും പ്രൈമറി, യു.പി തലം വരെയെങ്കിലും കുട്ടികൾ ഒന്നിച്ചാണ് ഇരിക്കുന്നത് . അതിനു മുകളിലത്തെ ക്ലാസുകളിൽ പ്രത്യേക ഇരിപ്പിടങ്ങൾ എന്ന ഈ വേർതിരിവ് പലയിടങ്ങളിലും കർക്കശമായി നടപ്പിലാക്കുന്നില്ല ,ഇപ്പോഴും . ഈ സ്കൂളുകളിലൊക്കെ ആയിരക്കണക്കിന് മതവിശ്വാസികളുടെ കുട്ടികളും പഠിക്കുന്നുണ്ട്. അവിടെ ,തങ്ങളുടെ വിശ്വാസ പ്രമാണങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിക്കുന്നതായി അവരോ അവരുടെ രക്ഷാകർത്താക്കളോ പരാതിപ്പെട്ടിട്ടില്ല. ഇത്തരം സ്കൂളുകളിലേക്ക് തങ്ങളുടെ കുട്ടികളെ അയക്കില്ലെന്ന് അവരാരും വാശി പിടിച്ചിട്ടും ഇല്ല .ഉയർന്ന ക്ലാസ്സുകളിൽ സംസ്ഥാനത്തെ പല കോളേജുകളിലും യൂണിവേഴ്സിറ്റി കാമ്പസുകളിലും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങൾ ഇല്ല . ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റലുകൾ പോലുമില്ല.അവിടെയൊക്കെ മതവിശ്വാസികളായ ധാരാളം കുട്ടികൾ പഠിക്കുന്നുണ്ട് .
സത്യത്തിൽ, പെൺകുട്ടികൾക്ക് മാത്രമായി ഇപ്പോൾ കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യമില്ല. എല്ലാം മിക്സഡ് സ്കൂളുകളും കോളേജുകളും ആക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഒന്നാം ക്ലാസ് മുതൽ മിക്സഡ് സ്കൂളുകളിൽ, ഒരേ ബെഞ്ചിലിരുന്ന് ഒന്നിച്ചു പഠിക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടേയും ഇടയിൽ രൂപംകൊള്ളുന്ന ആരോഗ്യകരമായ ബന്ധങ്ങൾക്ക് തുല്യം നിൽക്കാൻ മറ്റൊന്നിനും കഴിയില്ല. ലിംഗപരമായ വ്യത്യാസം മനസ്സിലാക്കി തന്നെ, പരസ്പരം ഇടപഴകാനും , സഹകരിക്കാനും സഹായിക്കാനും ,ഊഷ്മളമായ സൗഹൃദം കെട്ടിപ്പടുക്കാനും പരസ്പര പൂരകങ്ങളായി പ്രവർത്തിച്ച് സമൂഹത്തിന് മാതൃകയാകാനും നിശ്ചയമായും ഇവർക്ക് കഴിയും. അഥവാ, ഇവർക്ക് മാത്രമേ അതിനു കഴിയൂ.
പ്ലേ സ്കൂളുകളിൽ പോലും എട്ടുംപൊട്ടും തിരിയാത്ത പിഞ്ചു കുഞ്ഞുങ്ങളെ വേലികെട്ടിത്തിരിച്ചിരുത്തി ശീലിക്കുന്നവർ ,അവരിൽ ലിംഗവിവേചനത്തിന്റെ അനാശാസ്യമായ , തികച്ചും അനാരോഗ്യകരമായ , അപകടകരമായ വിഷബീജങ്ങൾ കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വേർതിരിച്ച് വളർത്തപ്പെടുന്നവർ ആൺ-പെൺ ബന്ധങ്ങളെ തെറ്റായി സമീപിക്കാൻ തുടങ്ങുന്നു. തങ്ങളുടെ ലിംഗസ്വത്വങ്ങളിലേക്കും ശരീരങ്ങളിലേക്കും മാത്രം അവർ നങ്കൂരമിടാൻ തുടങ്ങുന്നു. എതിർലിംഗങ്ങളിൽപെട്ടവരെ ഭയത്തോടെയും വെറുപ്പോടെയും കാണുന്ന വർ, അടിച്ചമർത്തപ്പെട്ട ചോദനകളുട വിസ്ഫോടനത്തിൽ വഴിതെറ്റിപ്പോയേക്കും.
കേരളത്തെ പിടിച്ചുലച്ച ഒട്ടേറെ ലൈംഗികാപവാദ കേസുകളിലെ നായികമാർ ഒന്നാംതരം മുതൽ പെൺകുട്ടികൾക്ക് മാത്രമുള്ള സ്കൂളുകളിലും കോളേജുകളിലും പഠിച്ചുവളർന്നവരാണ് എന്നാണ് ഈ ലേഖകന്റെ നിഗമനം. ലൈംഗിക പീഡനക്കേസുകളിൽ പിടിയിലാക്കുന്നവരിൽ നല്ലൊരു ശതമാനം ചെറുപ്പക്കാരും ആൺകുട്ടികൾ മാത്രമുള്ള സ്കൂളുകളിലും കോളേജുകളിലും പഠിച്ചവരാണ് എന്നും ഒരു വാദമുണ്ട്.കുടുംബകോടതികൾക്കും മനശാസ്ത്രജ്ഞർക്കും മുന്നിലെത്തുന്ന നൂറുകണക്കിന് കേസുകളിലും ഇതാകാം,അവസ്ഥ.
ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും,ആൺകുട്ടികളെ കാണുമ്പോൾ വിയർത്തൊഴുകി, ശബ്ദമിടറുന്ന പെൺകുട്ടികളും , അവരുടെ മുഖത്തുപോലും നോക്കാൻ ധൈര്യമില്ലാത്ത ആൺകുട്ടികളും ശിഥിലമാകുന്ന വിവാഹബന്ധങ്ങളിലെ ദുരന്ത കഥാപാത്രങ്ങളായിത്തീരുന്നു.കുട്ടിക്കാലം മുതൽ പരസ്പരം ഇടപഴകാൻ അവസരം നൽകാതെ, അടച്ചിട്ടു വളർത്തപ്പെടുന്നവരാണ് ജീവിതം തകർന്ന്, മന:ശാസ്ത്രജ്ഞർക്കു മുന്നിൽ എത്തുന്നവരിൽ നല്ലൊരു ശതമാനം പേർ.ലൈംഗിക കുറ്റകൃത്യങ്ങളിലും ലൈംഗികാഭാസങ്ങളിലും പിടിയിലാകുന്നവരിൽ ഇക്കൂട്ടർ ഏറെയുണ്ടോ?
-പ്രത്യേക പഠനം ആവശ്യമായ മേഖലയാണിത്.
പ്രകൃതിദത്തമായ വികാരങ്ങൾ അടിച്ചമർത്തിവക്കാൻ ആവില്ലെന്നും ,അനാവശ്യമായ നിയന്ത്രണങ്ങൾ അപകടകരമായ പൊട്ടിത്തെറിയിലേ അവസാനിക്കൂ എന്നും അറിയാൻ, ചരിത്രം പഠിക്കണമെന്നില്ല . മനുഷ്യ പ്രകൃതത്തെക്കുറിച്ചുള്ള ബാലപാഠങ്ങൾ മാത്രം അറിഞ്ഞാൽ മതി, ഇതിന് .
അതുകൊണ്ട് , സാമൂഹികപുരോഗതിയും സാമൂഹിക ആരോഗ്യവും തങ്ങളുടെ കൂടി കർത്തവ്യമാണെന്ന് ബോധമുള്ള മതസംഘടനകൾ സർക്കാരിനോട് ആവശ്യപ്പെടേണ്ടത് സഹ വിദ്യാഭ്യാസം നിർബന്ധിതമാക്കണം എന്നാണ്.
പെൺകുട്ടികൾക്ക് വീടിന്റെ ഉമ്മറത്ത് പോലും പ്രവേശനം അനുവദിക്കപ്പെടാതിരുന്ന കാലത്ത് ,അവർക്ക് അക്ഷരവെളിച്ചം പകർന്നു നൽകാനായി ആരംഭിച്ച പെൺപള്ളിക്കൂടങ്ങൾക്ക് ഇന്ന് യാതൊരു സാമൂഹിക പ്രസക്തിയുമില്ല . ഇവ നിലനിർത്തുന്നത് ആപല്ക്കരമാണ്. സാമൂഹികമായ കൂടിച്ചേരലിന് വിഘാതമുണ്ടാക്കും, അവ .
മിക്സഡ് കോളേജുകളിലും സ്ക്കൂളുകളിലും അച്ചടക്കമില്ലെന്ന് വിലപിക്കുന്നവർ ,അവിടെ പഠിച്ചിറങ്ങുന്ന കുട്ടികളുടെ മാനസിക ആരോഗ്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? അവരുടെ ധർമ്മനിഷ്ഠയും സദാചാര ബോധവും, സാമൂഹിക രാഷ്ട്രീയ ബോധവും പൊതുസമൂഹത്തെയും മത നേതാക്കളെയും പ്രചോദിപ്പിക്കേണ്ടതാണ്. ജീവിത പ്രതിസന്ധികളെ സുധീരം നേരിടാൻ മനശക്തിയും ആത്മബലവുമുള്ളവരിലധികവും മിക്സഡ് സ്കൂളുകളിലും കോളേജുകളിലും പഠിച്ചു വളർന്നവരാണ് എന്നതാണ് അനുഭവം.അല്ലാതെ, പെണ്ണുങ്ങളുടെ (ആണുങ്ങളുടെയും ) പൊന്നാപുരംകോട്ടകളിൽ തികഞ്ഞ അച്ചടക്കത്തോടെ അടച്ചിടപ്പെട്ടവരല്ല.
-അതിനാൽ, പരസ്പരം ആദരിക്കുന്നവരുടെയും ബഹുമാനിക്കുന്നവരുടേയും വേദനകളും ആകുലതകളും പങ്കുവെക്കുന്നവരുടേയും, അതിലൂടെ മാതൃകാപരമായ സ്ത്രീ -പുരുഷബന്ധങ്ങൾ വളർത്തിക്കൊണ്ടു വരുന്നവരുടേയും ഒരു തലമുറയെ വാർത്തെടുക്കാനുള്ള വഴികളിലൊന്നാണ് സഹവിദ്യാഭ്യാസം. മിക്സഡ് സ്ഥാപനത്തിൽ തന്നെ ആണും പെണ്ണും വേലികെട്ടിത്തിരിക്കപ്പെടാതെ ഒന്നിച്ചിരുന്ന് പഠിക്കട്ടെ : ഒരേ യൂണിഫോം തന്നെ അവർ ധരിക്കട്ടെ .
മനോവൈകൃതമുള്ളവരുടേയും ആഭാസൻമാരുടേയും കുറ്റവാളികളുടേയും അരാജകവാദികളു ടേയും തലമുറ കേരളത്തെ അധോലോക സമാനമാക്കി മാറ്റാതിരിക്കാൻ ഇത് അനിവാര്യമാണ്. ഒന്നാം ക്ലാസ് മുതൽ ഒരേ ബെഞ്ചിലിരുന്ന് ഒന്നിച്ചു പഠിക്കുന്നതിലൂടെ ഊട്ടി ഉറപ്പിക്കപ്പെടുന്ന സ്വാഭാവികമായ സൗഹൃദങ്ങളുടെയത്രയും സുദൃഢവും ആരോഗ്യകരവുമായ സാമൂഹിക ബന്ധങ്ങൾ നമുക്ക് സങ്കല്പിക്കാൻ പോലുമാകില്ല.ഒരു മതത്തിനും അത് പകർന്നുനൽകാനും ആവില്ല .
യാഥാസ്ഥിതികത്വത്തിന്റെ മഞ്ഞക്കണ്ണടകൾ ഊരിവെച്ച് ,എന്നാണ് നമ്മുടെ മത സംഘടനകൾ ഈ യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചകൾ കാണാൻ തുടങ്ങുക ?
No comments:
Post a Comment