കെ.ഹേമലത എഴുതിയ റിപ്പോർട്ട്
നവകേരള സൃഷ്ടിയിൽ ആകാശവാണിയുടെ മുഖ്യ സംഭാവനകളിലൊന്ന് കാർഷിക വിജ്ഞാന വ്യാപനമാണ്. 'വയലും വീടും' പരിപാടിയിലൂടെ കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ പുത്തനറിവുകളെത്തിച്ച മുതിർന്ന കാർഷിക പ്രക്ഷേപകരായ വി.ശശികുമാർ,മുരളീധരൻ തഴക്കര എന്നിവരാണ് 2021 നവം.27 ശനിയാഴ്ച ക്ലബ് ഹൗസിലെ മീഡിയ റൂമിൽ 'എന്റെ ആകാശവാണിക്കാലം' പരമ്പരയുടെ ഒൻപതാം ഭാഗത്തിൽ സമ്പന്നവും അസാധാരണവുമായ തങ്ങളുടെ മാദ്ധ്യമാനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തിച്ചേർന്നത്.
കാർഷിക പ്രക്ഷേപണത്തിന്റെ പശ്ചാത്തലം വിവരിച്ചു കൊണ്ടായിരുന്നു 'വയലും വീടും' പരിപാടിയുടെ പ്രോഗ്രാം എക്സിക്യൂട്ടീവായി തൃശൂർ നിലയത്തിൽ നിന്ന് വിരമിച്ച വി.ശശികുമാർ,ആരംഭിച്ചത്. ഭക്ഷ്യക്ഷാമത്തിന് ശേഷം,1966ൽ കേന്ദ്ര സർക്കാരിന്റെ പുതിയ നയരൂപീകരണത്തിന്റെ അടിസ്ഥാനത്തിൽ, മാധ്യമങ്ങൾ വഴി കാർഷിക പരിപാടികൾക്ക് രൂപം നൽകാൻ തീരുമാനമായി. 'വാഗൺ ടു മൗത്ത് ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്ഷാമ കാലത്ത്, അമേരിക്കയിൽ നിന്നും മറ്റും ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ നേരിട്ടെത്തുന്ന സമ്പ്രദായം ഉണ്ടായിരുന്നു. കാർഷിക മേഖലയ്ക്ക് ഉത്തേജനം നൽകാനും , ഭക്ഷ്യവിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി കർഷകർക്ക് പദ്ധതികളെക്കുറിച്ചും മറ്റുമുള്ള അറിവ് പകർന്നു കൊടുക്കാൻ ,കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത മാധ്യമം റേഡിയോയായിരുന്നു. ദൂരദർശൻ രംഗപ്രവേശനം ചെയ്തിട്ടില്ലാത്ത അക്കാലത്ത്,അത് ഏറ്റവും ചെലവുകുറഞ്ഞ മാധ്യമങ്ങളിൽ ഒന്നായിരുന്നു. സാക്ഷരത കുറഞ്ഞ സമൂഹത്തിൽ, കേൾക്കുന്ന മാത്രയിൽ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന ഒരു മാധ്യമം കൂടിയായിരുന്നു റേഡിയോ . അക്ഷരം അറിയാത്തവർക്കും കാര്യം മനസ്സിലാകും. അങ്ങനെയാണ് ,റേഡിയോയിലൂടെ പുതിയ കാർഷിക വിപ്ലവത്തിന് അരങ്ങേറ്റം കുറിച്ചത്.
തൃശ്ശൂരിൽ, ഇന്ത്യയിലെ മറ്റ് 12 നിലയങ്ങൾക്ക് ഒപ്പം , 1966 ആഗസ്റ്റ് 11 ന് , കേരളത്തിലെ ആദ്യത്തെ പൂർണ്ണ പ്രതിദിന കാർഷിക പരിപാടിയായ 'വയലും വീടും' ആരംഭിച്ചു. ഇതിനായി തൃശ്ശൂർ തിരഞ്ഞെടുത്തതിനും പ്രത്യേക കാരണങ്ങളുണ്ടായിരുന്നു. കേരളത്തിന്റെ നെല്ലറ കളായ പാലക്കാടിനും ആലപ്പുഴയിലെ കുട്ടനാടിനും മധ്യേയുള്ള പ്രദേശം. നിലയത്തിൽ അന്ന് 20 കിലോവാട്ട് മീഡിയം വേവ് ട്രാൻസ്മിറ്ററായിരുന്നു ഉണ്ടായിരുന്നത്. അതിശക്തിയുള്ള പ്രസരണിയിലൂടെയുള്ള പ്രക്ഷേപണം ആലപ്പുഴയിൽ വരെ അന്ന് കിട്ടും. ' വയലും വീടും ' പരിപാടിക്കായി സുസജ്ജമായ ഒരു യൂണിറ്റ് തന്നെ ഉണ്ടായിരുന്നു. ഒരു ഫാം റേഡിയോ ഓഫീസർ, ഒരു സ്ക്രിപ്റ്റ് എഴുത്തുകാരൻ ,ഫീൽഡ് അസിസ്റ്റന്റ്, റിപ്പോർട്ടർ, ജീപ്പ് , ഡ്രൈവർ എന്നിങ്ങനെ നിരവധി പേർ ഉൾപ്പെടുന്ന പ്രത്യേക വിഭാഗം. അതിന് റെക്കോർഡിങ്ങിനായുള്ള സാങ്കേതിക ഉപകരണങ്ങൾ . പരിപാടിയുടെ സംഘാടന - പ്രക്ഷേപണച്ചുമതല നിർവഹിച്ചിരുന്ന ആദ്യത്തെ ഫാം റേഡിയോ ഓഫീസർ എം.എസ്.എൻ പണിക്കർ ആയിരുന്നു. കൃഷി വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ ആളായിരുന്നു അദ്ദേഹം .പിന്നീടദ്ദേഹം ആലപ്പുഴയിൽ അഡീഷനൽ കൃഷി ഡയറക്ടറായി. പി.നാരായണരാജ, എ.ആർ. കുറുപ്പ് എന്നിവരും തുടർന്ന് ഫാം റേഡിയോ ഓഫീസർമാരായി. എല്ലാവരും കൃഷി വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയവരായിരുന്നു. ഇതിനുശേഷം കെ കെ കുര്യൻ കോഴിക്കോട് നിന്ന് തൃശൂരിലേക്കു ട്രാൻസ്ഫർ ആയി എത്തി , ഫാം റേഡിയോ ഓഫീസറായി. 1975 ൽ എബ്രഹാം ജോസഫ് ഫാം റേഡിയോ റിപ്പോർട്ടറായി വന്നു. മഹാകവി അക്കിത്തം എഡിറ്ററായും കവി എസ് . രമേശൻ നായർ തൃശ്ശൂർ സബ് എഡിറ്ററുമായിരുന്നു.
'വയലും വീടും ' പരിപാടിക്കായി നടത്തിയ നിരന്തരമായ യാത്രകളെ പറ്റി വി.ശശികുമാർ എടുത്തുപറഞ്ഞു. രാത്രി വൈകിയും ആകാശവാണിക്കാരെ കാത്ത് ഉറങ്ങാതെ ജനക്കൂട്ടം കാത്തുനിന്ന എത്രയോ അവസരങ്ങൾ .. എന്നാൽ അത്തരം യാത്രകളിൽ ഒന്നിൽ പോലും ഒരുതരത്തിലുമുള്ള പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നിട്ടില്ലന്ന് അദ്ദേഹം പ്രത്യേകം ഓർമിച്ചു. 1975-ൽ ഫീൽഡ് റിപ്പോർട്ടറായി തുടങ്ങി, വിവിധ നിലയങ്ങളിൽ ഈ ജനപ്രിയ പരിപാടിയുടെ സംഘാടകനും അവതാരകനുമൊക്കെയായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ ഭാഷയും വിരണവും ഏറെ ശ്രദ്ധേയമായി. തട്ടും തടവുമില്ലാതെ, അനസ്യുതമായി,ഭാഷാ മികവോടെ അദ്ദേഹം ഓർമകളിലൂടെ കടന്നു പോയി. യു. എൻ. ഡി .പി വിതരണം ചെയ്തിരുന്ന സോണിയുടെ പോർട്ടബിൾ റെക്കോർഡറുകളും ടേപ്പുകളും ഉപയോഗിച്ചായിരുന്നു , പുറത്ത് നിന്ന് റെക്കോർഡിങ് നടത്തിയിരുന്നത്. അതിന് സംഘമായി പോകും. പലപ്പോഴും മൂന്ന് -നാലു ദിവസം എടുത്താണ് റെക്കോർഡിങ്ങ് പൂർത്തിയാക്കുക. ഇങ്ങനെ സ്റ്റുഡിയോയ്ക്ക് പുറത്തുള്ള ഒ.ബി റെക്കോർഡിങ് ആയിരുന്നു കൂടുതലും. സ്റ്റുഡിയോക്കകത്ത് അന്ന് റെക്കോർഡിങ് വളരെ കുറവായിരുന്നു.
'വയലും വീടി'ന്റെ ഒൻപതാം വാർഷികം കോലഞ്ചേരി സെൻ പീറ്റേഴ്സ് സ്കൂൾ ഗ്രൗണ്ടിൽ വച്ചായിരുന്നു. എ.ആർ കുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു , പരിപാടി . പ്രാദേശിക സംഘാടകനായിരുന്ന വി.എം പൈലി പിള്ളയെ പ്രത്യേകം ഓർക്കുന്നതായി ശശികുമാർ പറഞ്ഞു. ആ വാർഷിക പരിപാടി അവിസ്മരണീയമാക്കിയ ആകാശവാണിയുടെ ലളിത ഗാനമേളയിൽ എസ്. രമേശൻ നായർ എഴുതിയ പാട്ടിന്റെ വരികൾ ശശികുമാർ ഓർത്തെടുത്തു : അക്കരെ നിൽക്കുകതാരാരോ.. പൊൽക്കതിർ ... കൃഷിപാഠം പ്രക്ഷേപണം ഇന്ത്യയിൽ തന്നെ ആദ്യമായി ആരംഭിച്ചത് തൃശ്ശൂർ നിലയത്തിലാണ്. പക്ഷേ,ചില സാങ്കേതിക കാരണങ്ങളാൽ രേഖകളിൽ അത് ബാംഗ്ലൂർ എന്നാണ് .
കെ. കെ കുര്യൻ കാർഷിക പരിപാടിയുടെ ചുമതലയേറ്റതോടെ, വിവിധ കൃഷി രീതികൾ മാത്രമല്ല, വ്യത്യസ്ത വിളകൾ, വ്യവസായം, ആരോഗ്യം തുടങ്ങി വിവിധ വിഷയങ്ങളും പരിപാടിയിൽ ഉൾപ്പെടുത്താനായി. കൃഷിപാഠത്തിന് ആദ്യമായി സമ്മാനം ഏർപ്പെടുത്തിയത് അക്കാലത്താണ് . 'കേട്ടാൽ സമ്മാനം കിട്ടും' എന്ന ക്യാപ്ഷനോടെ, അതിനായി വൻ പ്രചാരണമുണ്ടായി. കോഴിയും കൂടുമായിരുന്നു , സമ്മാനം. ആ പരിപാടികൾ ഗംഭീര വിജയമായിരുന്നു. ഒരു പരിപാടിയിൽ ഇരുപത്തി അയ്യായിരം രൂപയായിരുന്നു ഒന്നാം സമ്മാനം. 15000 രൂപ രണ്ടാം സമ്മാനം .10,000 രൂപയായിരുന്നു മൂന്നാം സമ്മാനം. സമ്മാനത്തുക വാങ്ങി കൊണ്ടുപോകുന്ന കർഷകരുടെ മുഖത്തെ സന്തോഷം മനസ്സിലിപ്പോഴും ആഹ്ലാദകരമായ ഓർമ്മയാണ്. എന്നാൽ അന്ന് പ്രക്ഷേപണം ചെയ്തിരുന്ന കൃഷിപാഠം പരിപാടിയിലെ അധ്യായങ്ങൾ വീണ്ടും കേൾക്കാൻ സാധിച്ചിരുന്നില്ല. പുസ്തകമാക്കാൻ ആലോചന തുടങ്ങിയത് അങ്ങനെയാണ് .കാർഷിക സർവകലാശാല ഈ പാഠങ്ങൾ എല്ലാം ക്രോഡീകരിച്ച് ലിഖിതരൂപത്തിൽ പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്തു . അങ്ങനെ കൃഷിപാഠം പുസ്തകമായി. കേന്ദ്ര സർക്കാർ സ്ഥാപനമായ സി.എം.എഫ്.ആർ.ഐയുടെ ധനസഹായത്തോടെ ഒരു കൃഷിപാഠം മലയാളം, ഹിന്ദി ,ഇംഗ്ലീഷ് എന്നിങ്ങനെ മൂന്നു ഭാഷയിൽ പ്രസിദ്ധീകരിച്ചു. ഇതിനായി മുൻകൈയെടുത്ത ശാസ്ത്രജ്ഞൻ ഡോ. കൃഷ്ണ ശ്രീനാഥ് പ്രത്യേക പരാമർശം അർഹിക്കുന്നതായി ശശികുമാർ ചൂണ്ടിക്കാട്ടി.
വയലും വീടിന്റെ മുപ്പത്തിരണ്ടാം വാർഷികത്തിലും പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷവും ശശികുമാർ പങ്കുവെച്ചു . തൃശ്ശൂർ തൃപ്രയാറിനടുത്തുള്ള നാട്ടികയിൽ ആയിരുന്നു പരിപാടി .അന്നും പുസ്തക പ്രകാശനം നടന്നു. 91ൽ കണ്ണൂരിൽ പുതിയ നിലയം സ്ഥാപിതമായതോടെ, ശ്രോതാക്കളെ തേടേണ്ട ചുമതലയും ഏറ്റെടുക്കേണ്ടിവന്നുവെന്ന് വി.ശശികുമാർ പറഞ്ഞു. സ്റ്റുഡിയോയുട ഉള്ളിലിരുന്ന് ചെയ്താൽ ശരിയാകില്ല എന്നതിനാൽ കണ്ണൂർ ,കാസർകോട് ജില്ലകളിൽ ധാരാളം സഞ്ചരിച്ചു . മഞ്ചേശ്വരം, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ ബ്ലോക്ക് തലത്തിൽ കാർഷിക ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാനായി . വലിയ മേളകൾ സംഘടിപ്പിച്ചു. അവയുടെ സമാപന പരിപാടികളും ഒരുക്കി. വളരെ ആയാസകരമായ പ്രവർത്തനങ്ങളാണ് അന്ന് ചെയ്തിരുന്നത്. ആ പരിപാടികളെല്ലാം വിജയിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു.
പ്രക്ഷോഭങ്ങളുടേയും സമരങ്ങളുടേയും ഭൂമിയായിരുന്നു അന്ന് കണ്ണൂർ. എങ്കിലും, ശ്രമകരമായ ദൗത്യം വിജയകരമായി നിർവഹിക്കാനായത് ചാരിതാർത്ഥ്യം നൽകുന്നതായി അദ്ദേഹം പറഞ്ഞു. 1994ൽ തൃശ്ശൂരിൽ ഫാം റേഡിയോ ഓഫീസറായി നിയമിതനായി. ഔഷധസസ്യങ്ങളെ കുറിച്ചുള്ള 'സസ്യജം മൃത്യുഞ്ജയം ' എന്ന പരമ്പര ഇക്കാലത്താണ് ചെയ്യാനായത്. ഡോ. ടി.വി വിശ്വനാഥൻ, കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. എസ്. ശങ്കർ എന്നിവരുടെ വലിയ സഹകരണത്തോടെയായിരുന്നു , പരിപാടി. തൃശ്ശൂരിലെ നടത്തറയിൽ നടന്ന ഒരു കാർഷിക പരിപാടിയിൽ അന്ന് കൃഷി മന്ത്രിയായിരുന്ന പി .പി ജോർജ്ജായിരുന്നു , സമ്മാനദാനം നടത്തിയത്. ടു ഇൻ വൺ റേഡിയോ സെറ്റ് ആയിരുന്നു സമ്മാനം. സസ്യജം മൃത്യുഞ്ജയം പരിപാടിയുടെ ലിഖിതരൂപം തയ്യാറാക്കുന്നതിനും പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രമുഖ ആയുർവേദ ഔഷധ യ നാഗാർജുന തയ്യാറായി. ഓരോ ഔഷധ സസ്യത്തിന്റേയും കൃഷിരീതികളും പ്രത്യേകതകളും വിവരിക്കുന്ന 'സസ്യജം മൃത്യുഞ്ജയം ' പുസ്തകമായി പുറത്തിറങ്ങി.
"1975-ൽ വയലും വീടും പരിപാടിയുടെ ഒൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ആകാശവാണിയിൽ എത്തിയ എനിക്ക് നാട്ടികയിൽ നടന്ന വയലും വീടും പരിപാടിയുടെ ഇരുപത്തിരണ്ടാം വാർഷിക വേളയിലും പങ്കെടുക്കാനായി . ദേവികുളം നിലയത്തിലെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രത്യേക ഭൂമിശാസ്ത്ര പരിധിയിൽ നിലകൊള്ളുന്ന നിലയം. ശ്രോതാക്കളിൽ ഇടുക്കി ജില്ലക്ക് പുറത്തു ഇവരായിരുന്നു , കൂടുതൽ . ഇടുക്കിയിലെ നല്ലൊരു വിഭാഗം തമിഴ് സംസാരിക്കുന്നവർ . അവിടെ ശ്രോതാക്കൾ എത്രയുണ്ടെന്ന് തിരിച്ചറിയാനാകില്ല എന്ന പ്രത്യേകതയുമുണ്ട്. 'പ്രകൃതിയുടെ മുറിവുകളിൽ ഒരു സാന്ത്വനസ്പർശം ' എന്ന പരമ്പര അവിടെ ചെയ്യാനായി . പ്രോഗ്രാം എക്സിക്യൂട്ടീവ് ഡോ.എം. രാജീവ് കുമാറിന്റെ ഉദ്യമത്തിൽ ആ പരിപാടി പുസ്തകമാക്കി. അതിന് നേതൃത്വം നൽകിയത് അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്യാമ ശശികുമാർ ആയിരുന്നു .
തൃശ്ശൂർ നിലയത്തിൽ തിരിച്ചത്തിയ ശേഷം,2007 വരെ മൂന്നുവർഷം നാടൻ കലാമേളകൾ നടത്തി നിരവധി കലാ പ്രവർത്തകർക്ക് അവസരം നൽകിയതായി വി.ശശികുമാർ പറഞ്ഞു. അന്ന് പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണപത്രം കിട്ടുക തന്നെ അപൂർവഭാഗ്യമായി കരുതപെട്ടിരുന്ന സമയം. ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിൽ ആകാശവാണി ഓണം ,വിഷു കാലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ ക്ഷണപത്രം കിട്ടാൻ തന്നെ വിഷമമായിരുന്നു.. ആ കാലം ആകാശവാണിയുടെ സുവർണ്ണ കാലഘട്ടമായിരുന്ന് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു , ശശികുമാർ. ദൂരദർശൻ വന്നിട്ടില്ലാത്ത കാലം. മറ്റൊരു മാധ്യമത്തിനും അപ്രാപ്യമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ആകാശവാണി എന്ന മാധ്യമത്തിന് കഴിഞ്ഞു. കാർഷിക മേഖലയിൽ അത് വലിയ സ്വാധീനം ചെലുത്തി. കർഷകരെ വിപണിയും വിളകളും കൃഷി രീതികളുമായി ബന്ധപ്പെടുത്തിക്കൊണ്ട് വിപ്ലവകരമായ വലിയ മാറ്റത്തിന് വഴി തുറന്നു. ഏതു പരിപാടിക്കും റേഡിയോയുടെ സാന്നിധ്യം അത്യന്താപേക്ഷിതമായിരുന്നു അക്കാലത്ത്. അന്തസ്സുള്ള പരിപാടി എന്ന് ജനങ്ങൾ പറയുന്ന സ്ഥിതി.
അന്നത്തെ ഭരണകർത്താക്കളുമായി സഹകരിക്കാനായത് വലിയ നേട്ടമായി. മലയാള മാസം ഒന്നാം തീയതി ഗുരുവായൂർ എത്തുന്ന കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തെ ഉൾപ്പെടുത്തി തൃശൂരിലും ഗുരുവായൂരിലും പരിസരത്തും നിരവധി പരിപാടികൾ നടത്തിയിരുന്നു. സർക്കാർ പരിപാടികൾക്ക് ആകാശവാണിയുടെ മൈക്ക് കാണാതിരുന്നാൽ, കാത്തിരിക്കുന്ന മുഖ്യമന്ത്രി കരുണാകരനെ ഓർമ്മയുണ്ടെന്ന് ശശികുമാർ പറഞ്ഞു .മറ്റു പ്രസംഗകരെ സംസാരിക്കാൻ അനുവദിച്ച്, സ്വന്തം പ്രസംഗം നീട്ടിക്കൊണ്ടു പോകും , മുഖ്യമന്ത്രി."ആകാശവാണിയുടെ മൈക്ക് വരും വരെ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിച്ച്, കൈ കാണിക്കും , അദ്ദേഹം. ആകാശവാണിയുടെ മൈക്ക് വന്ന ശേഷം മാത്രമേ പ്രസംഗിക്കാൻ എഴുന്നേൽക്കൂ, കരുണാകരൻ". ആകാശവാണിയുമായി അടുത്ത ബന്ധമായിരുന്നു , അന്നത്തെ ഭരണകർത്താക്കൾക്ക് . അതുകൊണ്ടുതന്നെയാണ് അക്കാലത്തെ പരിപാടികൾ വിജയിപ്പിക്കാൻ ആയതും .
സംയോജിത ഗ്രാമ വികസന പരിപാടിയായ ഐ.ആർ. ഡി.പി മേളകൾ സംഘടിപ്പിക്കുമായിരുന്നു. മറക്കാൻ കഴിയാത്ത അത്തരം ഒരു രാത്രി പരിപാടിയെ കുറിച്ച് പറഞ്ഞാണ് , ശശികുമാർ ആകാശവാണിക്കാല ഓർമ്മകൾ അവസാനിപ്പിച്ചത്. പട്ടിക്കാട് നടന്ന ഐ.ആർ . ഡി .പി മേള . സമയം രാത്രി ഒരു മണി . കുറച്ച് ആളുകൾ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ കാത്തിരിക്കുകയാണ് . പശു വിതരണമാണ് ചടങ്ങ്. തിരുവില്വാമലയിലാണ് മുഖ്യൻ എന്ന അറിയിപ്പ് കിട്ടി. അദ്ദേഹം വരില്ലെന്നാണ് ആദ്യം പറഞ്ഞു കേട്ടത് . ഫിലിംസ് ഡിവിഷൻ സിനിമകൾ ഒന്നിനുപിറകേ ഒന്നായി പ്രദർശിപ്പിച്ചു കൊണ്ടാണ് ജനത്തെ പിടിച്ചിരുത്തിയത്. രാത്രി ഏറെ വൈകിയ വേളയിൽ മുഖ്യമന്ത്രി വരുക തന്നെ ചെയ്തു.
പരിപാടികളുടെ റെക്കോർഡിങ്, ഡാറ്റാ ശേഖരണം, സംഘാടനം എന്നിവയ്ക്കായി തെക്ക് - വടക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചു. അത്തരം അനുഭവങ്ങൾ നിരവധിയാണ്. കൂടെ വണ്ടിയോടിച്ചു വരുന്ന ഡ്രൈവർമാർ എന്നും സ്നേഹത്തോടെയും ആദരവോടെയും മാത്രമാണ് പെരുമാറിയിട്ടുള്ളത്. ഒരു അപകടത്തിൽ പെടുത്താതെ കാത്തു രക്ഷിച്ചു , അവർ. തേക്കടിയിൽ ആനയ്ക്ക് മുന്നിലെത്തിയതൊക്കെ മറക്കാൻ ആകില്ല. ആദ്യകാലത്ത് എൻജിനീയറിങ് ,പ്രോഗ്രാം, അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങൾ ഒന്നിച്ചായിരുന്നു പ്രവർത്തനങ്ങൾ. പിന്നീട് ചില അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട് . പക്ഷേ സർവീസ് കാലത്ത് തനിക്ക് കിട്ടിയതത്രയും സ്നേഹാദരവുകൾ തന്നെയാണ് എന്നോർക്കുന്നു , ശശികുമാർ. അലക്സാണ്ടർ കോതമംഗലം,വിശ്വനാഥൻ... അങ്ങനെയങ്ങനെ ആയിരക്കണക്കിന് ശ്രോതാക്കൾ.
കൃഷിപാഠം ശ്രോതാക്കൾക്ക് സവിശേഷ സമ്മാന പദ്ധതികളുമുണ്ടായിരുന്നു. രണ്ട് കൃഷിപാഠ പരമ്പരകൾ കഴിഞ്ഞപ്പോൾ , അതിലെ വിജയികളെയും കൊണ്ട് നടന്നിയ അഖിലേന്ത്യാ യാത്രകളെക്കുറിച്ചും വി.ശശികുമാർ വിവരിച്ചു. ആദ്യ യാത്രയ്ക്ക് വെള്ളായണി കാർഷിക കോളേജിലെ ഡോ.പി.രഘുനാഥനാണ് നേതൃത്വം നൽകിയത്. 22 റേഡിയോ ശ്രോതാക്കളുണ്ടായിരുന്നു. അവർക്കൊപ്പം പോയി. തൃശൂരിൽ നിന്ന് ട്രെയിനിൽ ഡൽഹിയിലേക്ക് . ഹൈദരാബാദിൽ എത്തിയപ്പോൾ അവിടെ കര്ഫ്യു ആയിരുന്നതിനാൽ യാത്ര ബാംഗ്ലൂരിലേക്ക് ആക്കി. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള കൃഷിപാഠം പരിപാടിയുമായി ബന്ധപ്പെട്ടതായിരുന്നു അടുത്ത യാത്ര .അത് ബസ്സിലായിരുന്നു. കെ.കെ. കുര്യന്റെ നേതൃത്വത്തിൽ,ഒരു ടൂറിസ്റ്റ് ബസ്സിൽ , 30 ശ്രോതാക്കളുമായി ഡൽഹിയിലേക്ക് .. 20 ദിവസത്തെ യാത്ര .
മഹാകവി അക്കിത്തത്തോടൊപ്പമുള്ള ജോലിയും ജീവിതവും ഒരിക്കലും മറക്കാനാവാത്തതാണ് . അദ്ദേഹം വിരമിക്കും വരെ ഒപ്പം ഒരു മുറിയിലായിരുന്നു. എസ്. രമേശൻ നായർ , ഐ.ബി.ജി മേനോൻ എന്നിവരും സഹപ്രവർത്തകരായി ഉണ്ടായിരുന്നു. അന്ന് പുറത്ത് നടത്തുന്ന പരിപാടികൾക്ക് സർക്കാരിന്റ സാമ്പത്തിക സഹായം കിട്ടുക അപൂർവ്വമായിരുന്നു. അതിനാൽ ഏലം, കാഷ്യൂ, റബ്ബർ, സ്പൈസസ് ബോർഡുകൾ , എഫ്.എ . സി.ടി എന്നിങ്ങനെയുള്ള സ്ഥാപനങ്ങളും ഏജൻസികളുമായുള്ള സഹകരണത്തോടെയാണ് കാർഷിക മേളകളും മറ്റു പരിപാടികളും സംഘടിപ്പിച്ചിരുന്നത്. അടിയന്തിരാവസ്ഥക്കാ ലത്തും വികസന പദ്ധതികൾ തടസ്സമില്ലാതെ നടന്നു. അന്ന് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും നേരിട്ട ദുരനുഭവങ്ങൾ കേട്ടറിവുകൾ മാത്രമായിരുന്നുവെന്നും വി.ശശികുമാർ പറഞ്ഞു.
വഴിതെളിച്ചു പോയ ഗുരുനാഥന്മാരെ ഓർത്തു കൊണ്ടും അവർക്ക് പ്രണാമമർപ്പിച്ചു കൊണ്ടുമാണ് മുരളീധരൻ തഴക്കര(മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ്,'വയലുംവീടും',ആകാശവാണി,തിരുവനന്തപുരം) സംസാരിച്ചു തുടങ്ങിയത്. തങ്ങൾക്ക് മുൻപേ വഴിയൊരുക്കി തന്നവർ. "എന്റെ ആകാശവാണി ബന്ധം തുടങ്ങുന്നത് ബാലലോകം പരിപാടിയിലൂടെയാണ്. തഴക്കര മാതൃഭൂമി സ്റ്റഡി സർക്കിൾ ആൻഡ് റേഡിയോ ക്ലബ് പ്രവർത്തകനായിരുന്നു. 'റേഡിയോ അമ്മാവൻ' എന്നപേരിൽ അറിയപ്പെട്ടിരുന്ന പി. ഗംഗാധരൻ നായരെ കേൾക്കാൻ കാതോർത്തിരുന്ന കാലം", മുരളീധരൻ തഴക്കര ഓർക്കുന്നു. വയലും വീടും പരിപാടി വലിയ ഗൃഹാതുരത ഉണർത്തുന്ന ഒന്നാണ്. പ്രത്യേകിച്ച്, അതിന്റെ ശീർഷകഗാനം. 1992ൽ കാർഷിക സർവകലാശാലയിൽ ജോലിനോക്കിയിരുന്ന മുരളീധരൻ ,അതേവർഷം കോഴിക്കോട് നിലയത്തിൽ ഫാം റേഡിയോ റിപ്പോർട്ടറായി. പിന്നീട് 30 വർഷം ആകാശവാണിയിൽ തുടർന്നു...
സ്റ്റുഡിയോക്കു പുറത്തുള്ള ഇടപെടലുകളാണ് പരിപാടിയുടെ ജീവൻ. അതായിരുന്നു പാഠപുസ്തകം .പരിപാടിയുടെ ആവശ്യങ്ങൾക്കായി നിരന്തരം നടത്തിയ യാത്രകൾ. വയനാട് - മലപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ ധാരാളം യാത്ര ചെയ്തിട്ടുണ്ട്.അവ തന്ന അറിവനുഭവങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നു കിട്ടുന്നതല്ല. നൂറുകണക്കിന് കർഷകരിൽ നിന്നുള്ള അറിവുകൾ." പത്തോളം പുസ്തക രചനക്ക് എന്നെ പാകപ്പെടുത്തിയത് കാർഷിക കാരണവന്മാരിൽ നിന്നുമുള്ള ഇത്തരം അറിവനുഭവങ്ങളാണ്". വിദ്യാർത്ഥിക്കാലത്തേ ശ്രദ്ധിച്ചിരുന്ന പരിപാടിയാണ് വയലും വീടും. പത്തനംതിട്ടയിൽ നടന്ന വയലും വീടും വാർഷികാഘോഷത്തിന്റെ മുഖ്യസംഘാടകനായിരുന്നു ,കെ.കെ കുര്യൻ. "തൃശൂർ നിലയത്തിന്റെ കാർഷിക പരിപാടിയുടെ അമരക്കാരനായി കുര്യൻ സാർ എത്തുന്നതോടെയാണ് അദ്ദേഹവുമായുള്ള ബന്ധം തുടങ്ങുന്നത്. വലിയ സംഘാടകനും പ്രക്ഷേപകനുമായിരുന്നു കുര്യൻ സാർ", മുരളീധരൻ തഴക്കര ഓർക്കുന്നു.
1998ൽ തിരുവനന്തപുരത്തേക്കു ട്രാൻസ്ഫർ ആയി. വയലും വീടും പരിപാടിയുടെ കേന്ദ്രീകൃത പ്രക്ഷേപണം തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ആരംഭിക്കുന്നത് അപ്പോഴാണ്. അന്ന് സാഹിത്യരംഗം ചെയ്യുന്നവർക്ക് ആൾക്ക് അഡീഷണൽ ജോലി നൽകുന്ന രീതിയിലാണ് കാർഷികരംഗം കൈകാര്യം ചെയ്തിരുന്നത് .അത് . മാറ്റി, ഒരു പ്രത്യേക യൂണിറ്റ് തന്നെ വയലും വീടിനുവേണ്ടി ആരംഭിച്ചു. വയലും വീടും സുവർണ്ണജൂബിലിയുടെ സംഘാടകനായത് ദൈവനിയോഗം ആയി കരുതുന്നു. അത് വലിയ ആഘോഷമായി മാറി. ഓൾ ഇന്ത്യ റേഡിയോ ഡയറക്ടർ ജനറൽ ആറ് ലക്ഷം രൂപ അനുവദിച്ചു. നാല് ദിവസത്തെ ആഘോഷം. അതിലേറെ തുക ചെലവാക്കി കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി ഗവർണർ, മുഖ്യമന്ത്രി എന്നിവർ പങ്കെടുത്ത ചരിത്രസംഭവമായി.
ജില്ലതോറും നടന്ന കാർഷികക്വിസ് മത്സരത്തിൽ നിന്ന് വിജയികളായ ടീമിനെ തെരെഞ്ഞെടുത്ത് , അന്തിമ മത്സരം നടത്തി. 28 ശ്രോതാക്കൾ പങ്കെടുത്ത പ്രശ്നോത്തരി സ്പോൺസർ ചെയ്തത് നബാർഡായിരുന്നു. ഇരുപത്തി അയ്യായിരം രൂപ ഒന്നാം സമ്മാനം. 15000 രണ്ടാം സമ്മാനം. പതിനായിരം രൂപയായിരുന്നു മൂന്നാം സമ്മാനം. ചലച്ചിത്ര പരിപാടിയുടെ വേദിയായ ടാഗോർ തിയേറ്ററിനെ മണ്ണിന്റെ മണമുള്ള വേദി യാക്കി. കർഷകൻ ഗവർണറുടെ കൈയിൽനിന്ന് 25000 രൂപയുടെ ചെക്ക് വാങ്ങുന്നതിന്റെ നിർവൃതി കണ്ടറിഞ്ഞു. ആകാശവാണിയുടെ ചരിത്രം കേരളത്തിന്റെ ചരിത്രമായി മാറിയതിന്റെ ഓർമ്മകൾ.
കാർഷിക രംഗത്തേക്ക് ഒരുപാട് പേരെ എത്തിച്ച ആർ. ഹേലി എന്ന കൃഷിശാസ്ത്രജ്ഞനെ സ്മരിക്കുന്നതായി മുരളീധരൻ തഴക്കര പറഞ്ഞു . കാർഷികമേഖലയിലെ ഹേലിയുടെ നിസ്തുല സംഭാവനകൾ കണക്കിലെടുത്ത് , അദ്ദേഹത്തിന് ദേശീയ പുരസ്കാരം നൽകേണ്ടതായിരുന്നു. പക്ഷെ, ലഭിച്ചില്ല.എന്നാൽ, കാർഷിക പ്രക്ഷേപകനുള്ള അവാർഡ് നൽകി ആകാശവാണിക്ക് അദ്ദേഹത്ത ആദരിക്കാൻ കഴിഞ്ഞു. സർക്കാരുകളും ഭരണകർത്താക്കളുമായി അടുത്ത ബന്ധം ഇല്ലാതായത് കൊണ്ടാണോ കാർഷികമേഖലയുമായി ബന്ധപ്പെട്ട പരിപാടികൾ ആകാശവാണി ഇപ്പോൾ സംഘടിപ്പിക്കാത്തത് എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്, 'മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ട്' എന്നാണ്. "പരിശ്രമം വേണം. സാധ്യതകളുണ്ട്. ഇപ്പോഴും വലിയ മാധ്യമം തന്നെയാണ് ആകാശവാണി. ആഴ്ചതോറും പ്രധാനമന്ത്രി സംസാരിക്കുന്നത് ആകാശവാണിയിലൂടെ ആണ്. ഈ മാധ്യമത്തെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് പ്രധാനം ".
തിരുവനന്തപുരത്ത് റൂറൽ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റിയുടെ യോഗം ഓരോ മൂന്നു മാസവും സംഘടിപ്പിച്ചിരുന്നു. വിലപ്പെട്ട അറിവുകൾ അവിടെ നിന്ന് ലഭിച്ചു. 1998 മുതൽ 2021 ൽ വിരമിക്കും വരെ,വയലും വീടും ഉപദേശക സമിതി യോഗങ്ങൾ കൃത്യമായി നടത്തിയിരുന്നു. മുഴുവൻ യോഗങ്ങളും ക്ഷീര സംഘങ്ങളിലും കൃഷി ഭവൻ, സർക്കാർ -ഇതര സംഘടനകൾ എന്നിവിടങ്ങളിലുമാണ് നടത്തിയത്. ആഘോഷം പോലെയായിരുന്നു , അവ. സ്ഥാപനങ്ങളുമായി നല്ല ബന്ധമുണ്ടായിരുന്നു. "ഉപദേശക സമിതി യോഗം ഒരു പാലമാണ് ; കർഷകരിലേക്ക് ഉള്ള പാലം . ആകാശവാണി വയലും വീടും യോഗങ്ങൾ കൃത്യമായി കൂടണം. മല മമ്മൂഞ്ഞിന്റെ അടുത്തേക്ക് വന്നില്ലെങ്കിൽ, മമ്മൂഞ്ഞ് മലയുടെ അടുത്ത് പോകണം. ആകാശവാണി യെ തിരക്കി ആരും വന്നില്ലെങ്കിലും, ആകാശവാണി ബ്രേക്കിംഗ് ന്യൂസ് മത്സരത്തിൽ ഇടമുണ്ടാക്കി നിൽക്കണം. വാർത്താശേഖരണത്തിൽ ആകാശവാണിയുടെ സാന്നിധ്യം ഉണ്ടാകണം .അത് അനിവാര്യമാകണം. ക്ഷണക്കത്ത് ഇല്ലെങ്കിലും ചെല്ലണം. തങ്ങളെ വിളിക്കേണ്ടതായിരുന്നു എന്ന് മറ്റുള്ളവർക്ക് തോന്നിപ്പിക്കുന്ന രീതിയിൽ ഇടപെടണം. കൃഷിയിടങ്ങളിൽ, കർഷകരുടെ പാടശേഖരങ്ങളിൽ, സഞ്ചാരം നടത്തണം " , മുരളീധരൻ തഴക്കര പറഞ്ഞു .
" റിട്ടയർ ചെയ്തപ്പോൾ ശരീരത്തിന്റെ തന്നെ ഭാഗമായ യു.പി.ടി.ആർ എന്ന റെക്കോർഡർ തിരിച്ചേൽപ്പിച്ചു . സഹയാത്രികനായിരുന്ന ഒരാൾ ഇല്ലാതെയാകുന്നതുപോലെ മാനസികവ്യഥ അനുഭവിച്ചു", മുരളീധരൻ തഴക്കര പറഞ്ഞു. "ആകാശവാണിക്ക് പുറത്ത് നമുക്ക് ഒരുപാട് ഇടമുണ്ട്, സഞ്ചരിക്കാൻ . മിക്ക വയലും വീടും പരിപാടികളും പുറത്തുനിന്നാണ് റെക്കോർഡ് ചെയ്തിട്ടുള്ളത് .മറ്റൊന്നും അതിനെ തടസ്സമാകരുത്". അവരുടെ പ്രശ്നങ്ങളിലേക്കും ഇറങ്ങിച്ചെല്ലണം.കൃഷിക്കാരുടെ നിലനിൽപ്പിന്റെ, ഭക്ഷ്യസുരക്ഷയുടെ കാര്യമാണ് അത്. പാലിലൂടെ സമ്പൽസമൃദ്ധി എന്ന കൃഷിപാഠം പരമ്പരയുടെ സംവിധായകർ എബ്രഹാം ജോസഫ് ആയിരുന്നു. മിൽമ ഭാരവാഹികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 'ഇല്ലം നിറ വല്ലം നിറ' ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പരമ്പരയായിരുന്നു. കൃഷിപാഠം വന്നശേഷം തേനീച്ച വളർത്തലിന് കൂടുതൽ ഊന്നൽ കൊടുത്തു . 'തേൻ നുകരാം പണം നേടാം ' ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു പരമ്പരയാണ്. ഈ പരമ്പരകൾ തേനീച്ചവളർത്തൽ രംഗത്തെ നൂതന പ്രവർത്തനങ്ങളിലെ അറിവ് പങ്കു വയ്ക്കുന്നതായിരുന്നു . പുതിയ സംരംഭങ്ങൾക്ക് വഴിതുറക്കാൻ ഈ പരിപാടി കാരണമായി. മലനാട് ഡെവലപ്മെൻറ് സൊസൈറ്റിയിലാണ് ഇതുസംബന്ധിച്ച് ആദ്യത്തെ ആലോചനായോഗം നടന്നത് . തേൻ ഉല്പാദിപ്പിക്കുന്നവർ, ആ രംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങിയവർ പരിപാടിയുടെ ആദ്യഘട്ട ആലോചനകളിൽ പങ്കെടുത്തവരാണ്. കാർഷികരംഗത്തെ ഒരു വലിയ അടയാളപ്പെടുത്തലാണ് തേനീച്ച വളർത്തലുമായി ബന്ധപ്പെട്ട് അന്ന് ആകാശവാണി നടത്തിയത്. വിവിധ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്താനായി .
താക്കോൽ സ്ഥാനങ്ങളിലുള്ളവരുമായി വളരെ ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിച്ചു. പരസ്യങ്ങൾ കിട്ടുന്ന പരിപാടികളിൽ കൂടി ശ്രദ്ധിക്കണമെന്ന നിർദ്ദേശം അക്കാലത്താണ് വന്നത്. പരസ്യങ്ങൾ സമാഹരിക്കാനുള്ള ശ്രമങ്ങളും നടത്തി. വയലും വീടും പരിപാടിക്ക് വലിയ തോതിൽ പരസ്യങ്ങൾ കിട്ടി. അതിന് പ്രസാർ ഭാരതിയുടെ പ്രത്യേക അംഗീകാരവും കിട്ടി.രാവിലത്തെ കാർഷിക മേഖലാ വാർത്തകൾക്ക് ഇപ്പോഴും സ്പോൺസർഷിപ്പുണ്ട് . "പരസ്യങ്ങൾ വെറുതെ കിട്ടില്ല.സ്ഥാപനങ്ങളുമായി അടുത്ത ബന്ധം വേണം ". നിരവധിപേർ ആകാശവാണിയുടെ കാർഷിക പരിപാടികൾ കേൾക്കുന്നുണ്ട് . ഇങ്ങനെ കൂടുതൽ ജനങ്ങൾ പാടശേഖരങ്ങളിലേക്ക് എത്തണം. അതാണ് ഇത്തരം പരിപാടികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. "ഭക്ഷ്യ ഉൽപാദന രംഗത്തേക്ക് കൂടുതൽ ആളുകൾ എത്താൻ വയലും വീടും പോലുള്ള പരിപാടികൾ കാരണമാകുന്നു .എന്നാൽ ആനയ്ക്ക് അതിന്റെ വലുപ്പം അറിയാത്തതുപോലെ യാണ് നാം . ഇത്തരം പരിപാടികളുടെ ശക്തി സ്രോതസ്സുകളെ തിരിച്ചറിയണം. പരിമിതികളെ അതിജീവിക്കാൻ കഴിയണം. 'ഹരിതം ഹലോ ആകാശവാണി' ഫോൺ - ഇൻ പരിപാടി , വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ചെയ്തത്. "മനുഷ്യരുടെ വ്യഥകൾ ക്കോപ്പം ആത്മാർത്ഥമായി പങ്കുചേരണം. കേൾക്കുവാൻ ആരെങ്കിലും ഉണ്ടാകണം. ആകാശവാണിയിൽ അക്കാലം അസ്തമിച്ചിട്ടില്ല. മണ്ണിൽ കാലൂന്നി നിന്നുകൊണ്ടാണ് കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ ആകാശവാണി അത്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.''
ഇക്കാര്യത്തിൽ കെ. കെ. കുര്യൻ ഒരു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. (കൊച്ചി എഫ് .എം നിലയത്തിന്റെ പ്രാരംഭ കാലത്ത്,കെ.കെ.കുര്യൻ ആദ്യം ഫാം റേഡിയോ ഓഫീസറും തുടർന്ന് അസിസ്റ്റന്റ് ഡയറക്ടറുമായി .അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച കാലം ഡി.പ്രദീപ് കുമാർ അനുസ്മരിച്ചു. ജില്ലാ കളക്ടർ വിളിക്കുന്ന യോഗങ്ങളിലെല്ലാം ക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹം ചെല്ലും. കയ്യിലൊരു ടു -ഇൻ- വൺ റേഡിയോ സെറ്റ് ഉണ്ടാകും.എഫ് എം ബാൻഡ് എങ്ങിനെ കിട്ടും എന്ന് റേഡിയോ ട്യൂൺ ചെയ്തു കാണിക്കും . എറണാകുളം ജില്ലാ കളക്ടർ അന്ന് കെ രാജനായിരുന്നു . ആകാശവാണിയുടെ പരിപാടികൾക്ക് അകമഴിഞ്ഞു അദ്ദേഹം സഹായിച്ചിരുന്നു . തദ്ദേശസ്ഥാപന മേധാവികളുടെ യോഗം അദ്ദേഹം വിളിച്ചുകൂട്ടി , എഫ് എം. റേഡിയോയുടെ പ്രചാരണത്തിനുവേണ്ടി വലിയ സഹായം ചെയ്തു . വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ ആകാശവാണി പരിപാടികൾക്ക് വലിയ ജനകീയ അടിത്തറ ഉണ്ടാക്കിയെടുത്തത് ഫാം റേഡിയോ ഓഫീസറായി കുര്യൻ സാർ ഉണ്ടാക്കിയെടുത്ത വലിയ ജന ബന്ധമായിരുന്നുവെന്ന് ഡി.പ്രദീപ് കുമാർ പറഞ്ഞു).
ആകാശവാണിയുടെ കാർഷിക പരിപാടികളിൽ വ്യക്തിപരമായ അഭിരുചി ഉള്ളവരും വിദഗ്ദ്ധരും നിയമിതരാകണമെന്ന് മുരളീധരൻ തഴക്കര അഭിപ്രായപ്പെട്ടു. കൃഷി മേഖലയിലെ പരിപാടികളിൽ പരാമർശിക്കപ്പെടുന്ന പുതിയ പദാവലികൾ, വിത്തിനങ്ങൾ, പരീക്ഷണങ്ങൾ എന്നിവയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു:"വയലും വീടും പോലുള്ള പരിപാടികൾ ശ്രവിക്കുന്നത് ഏറ്റവും സാധാരണക്കാരായ കൃഷീവലൻമാർ കൂടിയാണ്. അത്തരം പരിപാടികളിൽ ദുർഗ്രഹമായ പദങ്ങൾ ഉപയോഗിക്കുന്നത് ശരിയല്ല . ദീർഘങ്ങൾ ഇടുമ്പോൾ പോലും ശ്രദ്ധിക്കണം. വളരെ ലളിതമായ ശീർഷകങ്ങൾ വേണം നൽകാൻ. ഉദാഹരണത്തിന്,ഒരു പരിപാടിയുടെ പേര് നൽകിയത് 'കുണ്ടും കുഴിയും' എന്നായിരുന്നു. സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളിൽ ലളിതമായ സമീപനം തന്നെ വേണം; ശീർഷകങ്ങൾ ഉൾപ്പെടെ. കേട്ടമാത്രയിൽ മനസ്സിലാക്കാൻ പറ്റിയ പരിപാടികൾ ഗ്രാമ ഭാഷയിൽ അവതരിപ്പിക്കണം. മാനകഭാഷ അനൗൺസ്മെന്റിൽ മാത്രം".
കോഴിക്കോട് നിന്ന് തിരുവനന്തപുരം നിലയം റിലേ ചെയ്ത ഒരു വയലും വീടും പരിപാടിയിൽ, കപ്പയുടെ മലബാറിലെ നാട്ടുഭാഷയായ 'പൂള' എന്ന് പറഞ്ഞതിനെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ആശയക്കുഴപ്പത്തെ പറ്റി ഡി.പ്രദീപ് കുമാർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഭാഗത്ത് പൂള എന്നത് സഭ്യമല്ലാത്ത ഒരു പ്രയോഗം ആയിരുന്നു. അതിനെതിരെ ശ്രോതാക്കൾ നിലയത്തിൽ വിളിച്ച് പ്രതിഷേധം അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രിയ പരിപാടികൾ തയ്യാറാക്കുന്നതിന് ഇടുക്കിയിൽ വലിയ ജനപിന്തുണ കിട്ടിയിട്ടുണ്ടെന്ന് ചർച്ചയിൽ ഇടപെട്ട വി. ശശികുമാർ പറഞ്ഞു.ആൻറണി മുനിയറയെപ്പോലുള്ള സാമൂഹികപ്രവർത്തകരും ഇടുക്കിയിലെ രാജമന്നാനുമെല്ലാം സഹായഹസ്തങ്ങൾ നീട്ടിയിട്ടുണ്ട്. എല്ലാ നിലയങ്ങളിലും നിരവധി ക്യാഷ്വൽ ജീവനക്കാർ സഹായിക്കാൻ ഉണ്ടായിരുന്നു. സ്റ്റാഫ് അനൗൺസർ കൗസല്യ മധു റിട്ടയർ ചെയ്തതിനു ശേഷം, കാഷ്വൽ അവതാരകരായിരുന്നു , വയലും വീടും പരിപാടിയിൽ കൂടുതലും ഉണ്ടായിരുന്നത്.
പുതിയ കാലത്ത് കാർഷിക പത്രപ്രവർത്തനത്തെ പലരും തഴഞ്ഞതായി ശശികുമാർ ചൂണ്ടിക്കാട്ടി. ദശാബ്ദങ്ങൾക്ക് മുൻപ്, ആർ.ഹേലി പത്രങ്ങളുടെ എഡിറ്റർമാരെ വിളിച്ചുകൂട്ടി , ആഴ്ചയിൽ ഒരു പേജ് കാർഷിക പംക്തികൾക്കായി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹം അനുസ്മരിച്ചു.ധാരാളം എഴുത്തുകാരാണ് അന്ന് കാർഷിക പംക്തികൾ കൈകാര്യം ചെയ്യാൻ ഉണ്ടായിരുന്നത്. അന്ന് കാർഷിക മാസികയായി 'കേരളകർഷകൻ'മാത്രമാണുണ്ടായിരുന്നത്. ദീപികയുടെ 'കർഷകൻ ', മലയാള മനോരമയുടെ 'കർഷകശ്രീ' എന്നിവ പിന്നീടാണ് പ്രസിദ്ധീകരിക്കുന്നത്. ഇപ്പോൾ,എഴുതാനുള്ള വിഷയങ്ങൾ കിട്ടുന്നില്ല എന്ന പരാതിയിൽ അർത്ഥമില്ല. എന്നാലും, കാർഷിക വിഷയങ്ങളെക്കുറിച്ചുള്ള എഴുത്ത് പേരിനു വേണ്ടി മാത്രമായിരിക്കുന്നു.കാർഷിക പ്രശ്നങ്ങൾ പലയിടത്തും പലതരത്തിലാണ്. കാസർഗോഡ് ജില്ലയിൽ തേയില കൊതുകിന്റെ ആക്രമണമുണ്ടായിരുന്നു. 1990കളിൽ തെങ്ങുകൃഷിക്ക് മണ്ഡരിബാധ, എന്നിങ്ങനെ. .
റേഡിയോ, കാലത്തിനനുസരിച്ച് മാറണമെന്ന് മുരളീധരൻ തഴക്കര അഭിപ്രായപ്പെട്ടു. ഇപ്പോൾ ആരും മൊബൈൽ ഫോൺ താഴെ വയ്ക്കുന്നില്ല. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കണം,എങ്ങനെ ഇടപെടണം എന്നാലോചിക്കണം. നിയതമായ രീതികൾക്ക് അനുസരിച്ച് സജ്ജമാകണം. മറ്റു സംസ്ഥാനങ്ങളിൽ കാർഷിക പരിപാടികൾക്കായി അധികം പോകേണ്ടി വന്നില്ലന്ന് അദ്ദേഹം, ഒരു ചോദ്യത്തിന് ഉത്തരമായി , പറഞ്ഞു.തോവാളയിലെ പുഷ്പകൃഷി റിപ്പോർട്ട് ചെയ്യാൻ പോയിട്ടുണ്ട്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ കൃഷി രീതികൾ വ്യത്യസ്തമാണ്. 10-15 സെൻറ് സ്ഥലത്താണ് കേരളത്തിലെ കൃഷി. തമിഴ്നാട്ടിൽ അങ്ങനെയല്ല . വലിയ ഭൂപ്രദേശം കൃഷിക്കായി ഒരുക്കുന്ന രീതിയാണ് അവിടെ. കേരളത്തിൽ, മുതലമടയിലെ മാവ് കൃഷി മാത്രമാണ് അതിനൊരു അപവാദം. "കേരളത്തിലെ ഗ്രാമീണ കൃഷിക്കാരുടെ പ്രശ്നങ്ങൾ വേറെയാണ്. അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ട സമയത്ത് , മാവ് നടുന്നതെങ്ങനെ എന്നും കോഴി വളർത്തലിന്റെ രീതി എന്താണെന്നും പഠിപ്പിക്കാൻ പോകരുത്. റേഡിയോയിൽ കാലാനുസൃതമായ പരിപാടികൾ ഉണ്ടാകണം. വലിയ മാറ്റം വേണം. മാറിയ ചിന്തകൾ വേണം. ആവശ്യക്കാരന് ആവശ്യമുള്ള രീതിയിൽ പ്രക്ഷേപണത്തെ മാറ്റിയെടുക്കണം. സാങ്കേതികവിദ്യയിൽ വലിയ മാറ്റം വേണം. ആധുനിക വിദ്യ ഒരുപാട് ഉപയോഗിക്കാം. മട വീണാൽ ലൈവായി പരിപാടി കൊടുക്കാം. പറയാൻ വിദഗ്ധരെയും സംഘടിപ്പിക്കാം. കൺട്രോൾ റൂമിൽ വിവരം കൊടുത്ത് പ്രതികരണം വാങ്ങുന്ന രീതി മാറണം . പരമ്പരാഗത രീതികൾക്കും മാറ്റം വരണം. ഇത്തരം കാര്യങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം റിപ്പോർട്ടർമാർക്ക് ഉണ്ടാകണം. പുതിയ ആളുകൾക്ക് കടന്നുവരാൻ പ്രേരണയും ഉണ്ടാകണം . കൃഷിക്കാരുടെ ഭാഷ ഉപയോഗിക്കാൻ നിർബന്ധബുദ്ധി ഉണ്ടാകണം. അവരുടെ വികാരങ്ങൾ മനസ്സിലാക്കണം. വീട്ടിൽനിന്ന് ലൈവ് കൊടുക്കാൻ കഴിയണം. റണ്ണിങ്ങ് കമൻററി പോലെ ആകണം റിപ്പോർട്ടിങ്ങ് . പുതിയ ശ്രോതാക്കളെ ഉണ്ടാക്കാനുള്ള ശ്രമം വേണം . ഫീൽഡിൽ ധാരാളം യാത്ര ചെയ്യണം".
കൊമേഴ്സ്യൽ വാല്യൂ ഉള്ള പരിപാടികൾ കൊടുക്കണം എന്ന നിർബന്ധം ഇപ്പോഴുണ്ട്. ഓരോ സ്റ്റേഷനും നിശ്ചിത പരസ്യവരുമാനം ഉണ്ടാക്കണം എന്ന് നിർദ്ദേശമുണ്ട്. റേഡിയോ എന്ന മാധ്യമം രക്ഷപ്പെടാൻ സമൂഹത്തെ കൂടെ നിർത്തണമെന്ന് . മുരളീധരൻ തഴക്കര പറഞ്ഞു .
കാർഷിക പ്രക്ഷേപണത്തിന്റെ നാൾ വഴികളെക്കുറിച്ചുള്ള 'എന്റെ ആകാശവാണിക്കാലം ' ഒൻപതാം ഭാഗത്തിൽ ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി. സുജ സവിധം , അജിത അരവിന്ദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പരിപാടിയുടെ ശബ്ദലേഖനം യൂട്യൂബിലുണ്ട് : https://youtube.com/watch?v=C2xjCQHxgmc&feature=share
No comments:
Post a Comment