1991 ഡിസംബർ 26നു സോവിയറ്റ് യൂണിയൻ ചരിത്രത്തിലേക്ക് പിൻവാങ്ങിയപ്പോൾ, ആ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനാകാത്തവരായിരുന്നു രാജ്യത്തിനു പുറത്തുള്ളവരിലേറെയും. ആ പതനം വലിയൊരാഘാതമായിരുന്നു. ഒരു പറുദീസാനഷ്ടം. സമത്വസുന്ദരമായൊരു ലോകസങ്കൽപ്പത്തിന്റെ തകർച്ചയായിരുന്നു അത്.ഭൂപടത്തിൽനിന്നൊരു രാഷ്ട്രം അപ്രത്യക്ഷമായ ആ ഭൗതികനഷ്ടത്തെക്കാളുപരി, അത് ഒരു മാവേലിനാടിനെക്കുറിച്ചുള്ള കല്പനിക സങ്കൽപ്പങ്ങളെപ്പോലും അസാധുവാക്കി.
തിരിഞ്ഞു നോക്കുമ്പോൾ സ്വയം ചോദിക്കാൻ തോന്നുന്നു-1977ൽ ,ഒൻപതാം ക്ളാസുകാരിയായ ബീന റഷ്യയിൽ കണ്ടതൊക്കെ വെറും മായക്കാഴ്ചകൾ മാത്രമായിരുന്നോ?വർഗ്ഗരഹിതമായ അത്തരമൊരു സ്ഥിതിസമത്വലോകത്തെക്കുറിച്ച് മലയാളികൾ കിനാവു കാണാൻ തുടങ്ങിയത്,അതിനുമെത്രയോ മുൻപ്. റഷ്യൻ വിപ്ളവത്തിനും മുൻപ്,1912ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കാൾ മാർക്സിനെ മലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുത്ത കാലത്ത് മൊട്ടിട്ടതാണു ആ സ്വപ്നം. പിന്നാലെ ലെനിനും സ്റ്റാലിനും സോവിയറ്റ് യൂണിയനുമൊക്കെ നമുക്ക് പരിചിതരായി. അവിടെ പോയിവന്നവരും പോകാൻ കഴിയാത്തവരുമൊക്കെ ആ വിപ്ളവനാടിനെക്കുറിച്ചെഴുതിയത് വായിച്ച് നമ്മൾ ആവേശംകൊണ്ടു. ആ സ്വർഗ്ഗീയഭൂമിയെക്കുറിച്ച് വിപ്ളവകാവ്യങ്ങൾ വരെയുണ്ടായി.
-മുതിർന്ന എഴുത്തുകാരും രാഷ്ട്രീയനേതാക്കളുമായിരുന്നു,അവിടെപ്പോകാൻ ഭാഗ്യം സിദ്ധിച്ചവരിൽ ഭൂരിപക്ഷവും. പഠിക്കാനായി റഷ്യയിൽ പോയവർ അനവധി. അവരാരും അതെക്കുറിച്ച് കാര്യമായി എഴുതിയില്ല. ഒരു വിദ്യാർത്ഥിനിയുടെ കണ്ണിലൂടെ റഷ്യൻ ജീവിതത്തെ നോക്കിക്കാണുന്ന രചനയാണു ബീനയുടെ പുസ്തകം. എന്നാൽ, ഒരു ഒൻപതാം ക്ളാസുകാരിയുടെ കുട്ടിത്തമോ ബാലകൗതുകങ്ങളോ അല്ല,ഈ പുസ്തകത്തിൻ്റെ മുഖമുദ്ര.
‘മാതൃഭൂമി‘ ആഴ്ചപ്പതിപ്പിൽ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ തന്നെ ആവേശപൂർവ്വം വായിച്ചിരുന്നു. വിപ്ളവസ്വപ്നങ്ങൾ തലയ്ക്കുപിടിച്ച കൗമാരകാലത്ത് റഷ്യ മാത്രമല്ല,ചൈന,ക്യൂബ,ഉത്തര കൊറിയ ,കിഴക്കൻ ജർമ്മനി തുടങ്ങിയ രാജ്യങ്ങളുടെ പേരു കേൾക്കുന്നതുപോലും ഊർജ്ജം പകരുന്നതായിരുന്നു. ആ രാജ്യങ്ങളെക്കുറിച്ചെഴുതുന്നതെന്തും വായിക്കുന്ന നാളുകളിൽ,‘ബീന കണ്ട റഷ്യ‘യിലെ അനുഭവസാക്ഷ്യങ്ങൾ അനുഭൂതിദായകങ്ങളായി. സോവിയറ്റ് യൂണിയനിൽ പോയി വരുന്ന ഏതാണ്ട് സമപ്രായക്കാരായ വിദ്യാർത്ഥി,യുവജന ഫെഡറേഷൻ പ്രവർത്തകരെക്കുറിച്ച് അഭിമാനവും ഒപ്പം അസൂയയുമുണ്ടായി.
രാഷ്ട്രീയ ഉൾക്കാഴ്ചയോടെയാണു ബീന റഷ്യയെ നോക്കിക്കണ്ടത്. പക്ഷേ, അത് ബാലവേദിയുടെ മാതൃരാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ വീക്ഷണകോണിൽ നിന്നുള്ള കാഴ്ചകളായിരുന്നു. ഉക്രെനിലെ ആർത്തേക്കിൽ നടന്ന ലോക യങ്ങ് പയനിയർ ക്യാമ്പിൽ 102 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. അതിനു ആതിഥ്യമരുളിയവരൊരുക്കുന്ന സഞ്ചാരപഥങ്ങളിൽ നിന്നകന്ന വേറിട്ടകാഴ്ച്ചകൾ സാദ്ധ്യമല്ലല്ലോ. അമേരിക്കയെ വെല്ലുന്ന ആ വൻശക്തിയെ അത്ഭുതാദരങ്ങളോടെയല്ലാതെ നോക്കിക്കാണാൻ കഴിയാതിരുന്ന കാലത്ത് ഒരു കുട്ടിക്കെങ്ങനെ വേറിട്ട കാഴ്ച്ചകൾ തേടിയലയാൻ പറ്റും?സംശയാലുവാകാൻ പറ്റും?
അതൊരു സ്വപ്നഭൂമിയാണന്ന്. ചെങ്കൊടി പാറിക്കളിക്കുന്ന റെഡ്സ്ക്വയർ. മൊസോളിയത്തിൽ ,കറുത്ത സൂട്ടിട്ട്, കണ്ണാടിക്കൂട്ടിൽ കിടത്തിയിരിക്കുന്ന ലെനിന്റെ മൃതദേഹം. അതിൽ“കണ്ണിമയ്കാതെ നോക്കി... സന്തോഷവും അഭിമാനവും സംതൃപ്തിയും മനസിനെ കീഴ്പ്പെടുത്തി”.
‘മുതലാളിത്തം വീണ്ടും മുളച്ചുവരാതിരിക്കാൻ’ പ്രവർത്തിച്ച അധുനിക സോഷ്യലിസ്റ്റ് റഷ്യയുടെ പിതാവിനെ ബീന ബഹുമാനപുരസ്സരം അനുസ്മരിക്കുന്നുണ്ടു.
മിക്കപ്പോഴും ഇന്ത്യയുടെ അക്കാലത്തെ സാമൂഹിക സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തിയാണു റഷ്യൻ കാഴ്ചകൾ വിവരിക്കപ്പെട്ടിരിക്കുന്നത്. “ഭിഷക്കാരെയോ വേദനിക്കുന്ന മുഖത്തോടു കൂടിയവരെയോ വയറൊട്ടിയ കുട്ടികളെയോ ജീവിതം ശാപമായി മാറിയവരെയോ കാണാനില്ല.. ദുഖത്തിന്റേയും ദാരിദ്ര്യത്തിന്റേയും മുഖങ്ങൾക്കുപരി,സന്തോഷത്തിന്റെ മുഖങ്ങളാണവിടെ സ്ഫുരിക്കുന്നത്“.
സ്ത്രീ-പുരുഷ ഭേദമില്ലാതെ ഇടപഴകുന്നവർ. കണ്ടക്ടറില്ലാതെ ഓടുന്ന ബസുകൾ. കൂട്ടുകൃഷി ഫാമുകളിൽ പ്രതിബദ്ധതയോടെ ജോലിചെയ്യുന്നവർ. ക്യാമ്പിന്റെ ഭാഗമായി അവിടെ ഒരു ദിവസം ജോലിയെടുത്ത അനുഭവവും ബീന വിവരിക്കുന്നുണ്ടു. കൗതുകങ്ങളും ധാരാളം ... ഏഴു കുട്ടികളിൽ കൂടുതലുള്ള സ്ത്രീകൾക്ക് വീരമാതാ പട്ടം അന്ന് സർക്കാർ നൽകുമായിരുന്നു.
ആർത്തേക്ക് എന്ന കുട്ടികളുടെ സാമാജ്യത്തിലെ ജീവിതം ഏറെ ആകർഷകമായിരുന്നു. അതിന്റെ സുദീർഘമായ ആഖ്യാനങ്ങളുണ്ടു. നല്ല തെളിച്ചവും ഒഴുക്കുമുള്ള ഭാഷ അന്നേ കൈമുതലായുണ്ടു, ബീനയ്ക്ക്.
ഓലിയ, നതാഷ, മെഹ് റിൻ തുടങ്ങിയ ബീനയുടെ റഷ്യൻ കൂട്ടുകാർ ഇപ്പോൾ അമ്മൂമ്മമാരായിട്ടുണ്ടാകും. സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതോടെ സ്വതന്ത്ര രാഷ്ട്രങ്ങളായി മാറിയ റഷ്യയിലേയും ഉക്രെനിലേയും താഷ്കിസ്ഥാനിലേയുമൊക്കെ ജീവിതമെങ്ങനെയാണിപ്പോൾ?
-ആ ക്യാമ്പിൽ പങ്കെടുത്തവരെ തേടിപ്പിടിക്കാൻ കഴിഞ്ഞെങ്കിൽ,അവർക്കു പറയാനുണ്ടാകും ആ പറുദീസാനഷ്ടത്തിന്റെ ,ആരും പറയാത്ത യഥാർത്ഥ കഥകൾ.
അതിനാൽ ,‘ബീന കണ്ട റഷ്യ’ വീണ്ടും വായിക്കുമ്പോൾ,ഇനിയും കാണേണ്ട റഷ്യയെക്കുറിച്ചാണു എന്റെ ആകാംഷ മുഴുവനും.
1977 ലാണ് ബീന റഷ്യയിൽ പോയത്.വോൾഗ നദിയിലൂടെ പിന്നെയുമെത്രയോ ഗ്യാലൻ വെള്ളമൊഴുകി. അതിലൂടെ തത്ത്വശാസ്ത്രങ്ങളും പ്രതിമകളും കൂടി ഒഴുകിപ്പോയിട്ടുണ്ടാകാം. ബീന കണ്ട ലെനിനിന്റേയും ഭാര്യ ക്രൂസ്വ്സ്കായുടേയും സ്റ്റാലിന്റേയും പ്രതിമകൾ കാലപ്രവാഹത്തിൽ കടപ്പുഴകിയെറിയപ്പെട്ട്, വിസ്മൃതമായതെന്തുകൊണ്ടാകും ?
സത്യാന്വേഷിയായ ഒരു മാദ്ധ്യമപ്രവർത്തകയെ പുതിയ റഷ്യ മാടിവിളിക്കുന്നുണ്ടു.കണ്ണടകളൂരി വെച്ച് ആ നേർക്കാഴ്ചകൾ കാണാൻ,വീണ്ടും റഷ്യയ്ക്ക് പോകില്ലേ?
No comments:
Post a Comment