'എന്റെ ആകാശവാണിക്കാലം ' പരമ്പരയുടെ എട്ടാം ഭാഗത്തിൽ (2021 നവം.20, ശനി) ദക്ഷിണേന്ത്യയിലെ മൂന്നു പ്രശസ്ത സംഗീതജ്ഞരാണ് ഇത്തവണ ക്ലബ് ഹൗസിലെ ശ്രോതാക്കൾക്ക് മുന്നിൽ അനുഭവങ്ങൾ പങ്കുവയ്ക്കാനെത്തിയത്.
ആകാശവാണി തൃശൂർ നിലയത്തിലെ മുൻ സ്റ്റാഫ് ആർട്ടിസ്റ്റും ടോപ് ഗ്രേഡ് വീണാവാദകനുമായ എ. അനന്തപത്മനാഭൻ, അഞ്ഞൂറോളം ലളിത ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. നാഗസ്വരത്തിലെ മഹാപ്രതിഭയാണ് തിരുവിഴ ജയശങ്കർ. തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിലെ സ്റ്റാഫ് അനൗൺസർ ആയിരുന്നു , അദ്ദേഹം. തൃപ്പൂണിത്തുറ ആർ. എൽ. വി. സംഗീത കോളേജിൽ യേശുദാസിന്റെ സീനിയറായിരുന്നു , ജയശങ്കർ. 'നാഗസ്വരത്തിന്റെ ആത്മകഥ' എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്. തമിഴകത്തും പ്രശസ്തനായ തിരുവിഴ ജയശങ്കറാണ് ആകാശവാണിക്കാല സ്മരണകൾ പങ്കുവയ്ക്കാൻ എത്തിയ മറ്റൊരാൾ. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഗോട്ടുവാദ്യത്തിൽ നാദവിസ്മയം തീർത്ത് പ്രശസ്തയായ ഉഷ വിജയകുമാർ , കേരളത്തിലെ ആകാശവാണി നിലയങ്ങളിൽ മൂന്നു പതിറ്റാണ്ടുകാലം ഒരേയൊരു ഗോട്ടുവാദ്യം കലാകാരിയായിരുന്നു. തമിഴ്നാട് സ്വദേശിനിയാണെങ്കിലും മലയാളിയായി മാറിയ ഉഷയും ക്ലബ് ഹൗസിൽ അതിഥിയായെത്തി.
1975 ലാണ് വീണ ആർട്ടിസ്റ്റായി ആകാശവാണി ജീവിതം ആരംഭിച്ച എ. അനന്തപദ്മനാഭന് സംഗീതം ആദ്യം ഒരു ഹോബി മാത്രമായിരുന്നു. കുളത്തൂപ്പുഴ രവി എന്ന പേരിൽ അക്കാലത്ത് അറിയപ്പെട്ടിരുന്ന പ്രശസ്ത മലയാള സംഗീത സംവിധായകൻ രവീന്ദ്രൻ ആദ്യകാലത്ത് ആരംഭിച്ച ഗാനമേള ട്രൂപ്പിൽ പ്രവർത്തിക്കുകയായിരുന്നു , അന്നദ്ദേഹം.ആകാശവാണിയിൽ വീണ ആർട്ടിസ്റ്റ് ആയതോടെ സംഗീതയാത്രക്ക് ഗതിവേഗം കൂടി. ഭൂമിയിൽ ലഭിക്കാവുന്ന ഏറ്റവും നല്ല ജോലിയാണ് ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റിന്റേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു ."ഞാൻ നന്നായി ആസ്വദിച്ചു ചെയ്ത ജോലി.ഇതുപോലെ ഒന്ന് ഭൂമുഖത്ത് വേറെയില്ല," അനന്തപദ്മനാഭൻ പറയുന്നു . "സംഗീതമയമായ ജീവിതം. വലിയ കലാകാരന്മാരോടൊപ്പം പ്രവർത്തിക്കാൻ നിരവധി അവസരങ്ങൾ . എന്റെ വളർച്ച മുഴുവൻ ആകാശവാണിയിലൂടെ ആയിരുന്നു . എല്ലാവരും റേഡിയോ കേട്ടിരുന്ന അക്കാലം കേൾവിയുടെ സുവർണകാലം കൂടിയായിരുന്നു ". തിരുവിഴ ചേട്ടന്റെ സാന്നിധ്യം വലിയ സൗഭാഗ്യങ്ങളിൽ ഒന്നായി എടുത്തുപറയുന്നു, അനന്തപത്മനാഭൻ.
ആദ്യം സംഗീതം നൽകിയത് പ്രമുഖ കവി, അന്തരിച്ച എസ്. രമേശൻ നായർ എഴുതിയ "തത്തമ്മേ.. "എന്ന ലളിതഗാനമായിരുന്നു. ഓണം ,വിഷു, ക്രിസ്തുമസ് കാലങ്ങളിൽ നിരവധി ലളിതഗാനങ്ങൾ കമ്പോസ് ചെയ്ത വലിയ അനുഭവം അദ്ദേഹം ഓർത്തെടുത്തു. പ്രശസ്ത ഗായിക രാധിക തിലകിനെ കലോത്സവ വിജയിയാക്കിയ ഗാനങ്ങൾ കമ്പോസ് ചെയ്തത് അനന്തപത്മനാഭനായിരുന്നു. "ട്രാൻസ്മിഷൻ സമയം കഴിയുംവരെ റെക്കോർഡിങ് ഉണ്ടാകും . ഭക്ഷണം പോലും കഴിക്കാതെ യാകും പലപ്പോഴും ജോലി ചെയ്യുക. എന്നാൽ,ജോലിയുടെ ആവേശം, സംഗീതത്തോടുള്ള അഭിനിവേശം......ആ നല്ല കാലം ഓർക്കുന്നതു പോലും സന്തോഷം.." അദ്ദേഹത്തിന്റെ പ്രശസ്തമായ ' ഒരു സങ്കല്പതല്പത്തിൽ... ' എന്നു തുടങ്ങുന്ന ഗാനം പിന്നണി ഗായികയും രാധികയുടെ സഹപാഠിയുമായിരുന്ന ജ്യോതി മേനോൻ ക്ലബ് ഹൗസ് ശ്രോതാക്കൾക്കായി ആലപിച്ചു.
"മഹാകവി അക്കിത്തം, എസ്. രമേശൻ നായർ , നെയ്യാറ്റിൻകര വാസുദേവൻ ,തിരുവിഴ ശിവാനന്ദൻ , സി. രാജേന്ദ്രൻ തുടങ്ങി നിരവധി പ്രതിഭകളുടെ കൂടെ ജോലി ചെയ്തു . നെയ്യാറ്റിൻകര വാസുദേവൻ തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ ആയി പോയപ്പോൾ,വന്ന പ്രശസ്ത സംഗീതജ്ഞൻ മങ്ങാട് നടേശനുമായി ആത്മബന്ധം തന്നെ സ്ഥാപിക്കാനായി. പരിചയപ്പെടാനും റെക്കോർഡ് ചെയ്യാനും സാധിച്ചത് മഹാ പ്രതിഭകളെ .. സംഗീത രംഗത്തെ വളർച്ചയ്ക്ക് ആകാശവാണിക്കാലം സഹായിച്ചു." അനന്തപത്മനാഭൻ ഓർത്തെടുത്തു.
"രാഗാലാപനം ചെയ്യാൻ പറ്റിയ ഒരു വാദ്യം നാഗസ്വരം പോലെ മറ്റൊന്നില്ല", പറയുന്നത് , പ്രശസ്ത നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ. "മണിക്കൂർ കണക്കിനാണ് അന്ന് സംഗീതജ്ഞർ രാഗം വായിക്കുന്നത് . പണ്ട് രാജരത്നം പിള്ള നാലഞ്ചു മണിക്കൂർ തോടി വായിക്കും.അത് കേട്ടിരിക്കാൻ ആൾക്കാർ ഉണ്ട് , അന്ന്. ഒരുതവണ മദിരാശിയിൽ അദ്ദേഹം വായിക്കുന്നതു കേട്ടു. ആദ്യം ചെറിയ കീർത്തനം, അഞ്ചുമിനുട്ട്". . അന്നത്തെ ആകാശവാണിക്കാലം അദ്ദേഹം ഓർത്തെടുത്തു ."ഡിഗ്രി കഴിഞ്ഞിരിക്കുന്ന കാലം. ഗാനഭൂഷണം തൃപ്പൂണിത്തുറ ആർ. എൽ. വിയിലാണ് പഠിച്ചത്. ശാസ്ത്രീയ സംഗീതത്തിന് പ്രാധാന്യമുള്ള ആകാശവാണിയിൽ വന്ന ഒഴിവിൽ അനൗൺസറായി എന്നെ നിയമിക്കുകയായിരുന്നു. അന്ന് അയൽക്കാർക്ക് അലോസരമില്ലാതെ നാഗസ്വരം പ്രാക്ടീസ് ചെയ്യാൻ സ്ഥലം കണ്ടെത്തിയത് റേഡിയോ നിലയത്തിൽ ആണ് . പിൽക്കാലത്ത് ഫ്ലാറ്റ് വാങ്ങിയപ്പോൾ,ഒരു മുറി പ്രാക്ടീസ് ചെയ്യാൻ സൗണ്ട് പ്രൂഫ് ആക്കി. ആകാശവാണിയിൽ അന്ന് വളരെ നല്ല അന്തരീക്ഷമായിരുന്നു.
സഹപ്രവർത്തകരായി പറവൂർ കെ. ശാരദാമണി,പറവൂർ കെ. രാധാമണി, ഇന്ദിര പൊതുവാൾ തുടങ്ങിയവരുണ്ടായിരുന്നു. ടേപ്പ് ലോഡുചെയ്യുന്നതു മുതലുള്ള ജോലിയെല്ലാം അവർ പഠിപ്പിച്ചു. എന്നാലും, സ്റ്റുഡിയോയിലെ ചുവന്ന ലൈറ്റ് കത്തുമ്പോൾ വലിയ പരിഭ്രമം ആയിരുന്നു, പിന്നീട് അത് മാറി. അരമണിക്കൂർ പ്രോഗ്രാം രാവിലെ അവതരിപ്പിക്കും. വലിയ തലക്കനം ആയിരുന്നു അന്ന് ;ലോകം മുഴുവൻ കേൾക്കുന്നു എന്ന ഭാവം . ഒരിക്കൽ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ പോയി. തൊട്ടടുത്തിരുന്ന രണ്ട് ചെറുപ്പക്കാർ രാവിലത്തെ പ്രക്ഷേപണത്തെപ്പറ്റി മോശം അഭിപ്രായം പറഞ്ഞതു കേട്ടപ്പോൾ ആ തലക്കനം പോയി. പിന്നെ വളരെ ശ്രദ്ധാലുവായി. ആകാശവാണി ജീവിതം കുഴപ്പങ്ങൾ ഇല്ലാതെ പോയെങ്കിലും ലീവിന്റെ പ്രശ്നങ്ങൾ തലപൊക്കി.
നിരവധി കച്ചേരികൾ വന്നു തുടങ്ങിയ കാലം. തമിഴ്നാട്ടിൽ ആയിരുന്നു പരിപാടികൾ കൂടുതലും. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ട്രെയിനിലോ ബസിലോ കയറി പോകും. അടുത്ത ദിവസം അവധി വേണ്ടിവരും വരും. അല്ലെങ്കിൽ ലേറ്റ് ആകും. പ്രശ്നങ്ങൾ കൂടിക്കൂടി വന്നു .കൂടെയുള്ളവർ എല്ലാവരും ക്ഷമിക്കാൻ തയ്യാറായില്ല. പരാതികളുണ്ടായി.അങ്ങിനെ വലിയ പ്രശ്നമായ പഴയ ഒരു സംഭവം അദ്ദേഹം ഓർത്തെടുത്തു- തിരുവനന്തപുരത്ത് മെരിലാൻഡ് സുബ്രഹ്മണ്യത്തിന്റെ മകന്റെ കല്യാണത്തിന് നാഗസ്വരം വായിക്കാൻ പോയി .അതിനു രണ്ടു ദിവസം മുൻപ് പനി കാരണം ലീവ് കൊടുത്തിരുന്നു. കല്യാണത്തിന് പ്രേം നസീർ, ഷീല ,ശാരദ തുടങ്ങിയ പ്രശസ്തർ പങ്കെടുത്തിരുന്നു. പത്രത്തിൽ ഫോട്ടോ അടിച്ചു വന്നു, എന്റെ നാഗസ്വരം കേമമായി എന്ന വാർത്തക്കൊപ്പം. മുൻനിരയിൽ അതിപ്രശസ്തർ ഇരിക്കുന്നു. ഇതിൽ വലിയ ആരോപണമായി. പനി എന്നു പറഞ്ഞില്ലേ . ലീവെടുത്തു അനുമതിയില്ലാതെ പരിപാടിയിൽ പങ്കെടുത്തു എന്തായിരുന്നു ആരോപണം. ഇൻഗ്രിമെൻറ് റദ്ദാക്കാൻ തീരുമാനിച്ചു .എന്നാൽ പുതിയതായി ചാർജ് എടുത്ത സ്റ്റേഷൻ ഡയറക്ടർ വലിയ കലാസ്നേഹിയായിരുന്നു. നാഗസ്വരം വായനയിൽ കേമനായ തിരുവിഴയോട് അപ്രകാരം ചെയ്യുന്നത് ശരിയല്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചു ; അദ്ദേഹം ഓർത്തെടുക്കുന്നു.
തിക്കുറിശ്ശി സുകുമാരൻ നായർ , അടൂർ ഭാസി എന്നിവരുമായും അടുത്തിടപഴകാൻ അടുത്തിടപഴകാൻ സാധിച്ചിട്ടുണ്ട്. ആകാശവാണിയിൽ സാധാരണ അവതരിപ്പിക്കുന്ന ചലച്ചിത്രഗാന പരിപാടിക്ക് പകരമായി രാഗവിസ്താരം നടത്തിക്കൊണ്ട് , ചലച്ചിത്രഗാനങ്ങൾ അവതരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ ഫോണിൽ വിളിക്കുകയുണ്ടായി. പ്രശസ്ത കവിയത്രി സുഗതകുമാരി , ഹൃദയ കുമാരി എന്നിവർ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. മാലികക്ക് വലിയ അംഗീകാരമാണ് ലഭിച്ചത് ആകാശവാണിക്കാലത്ത് കലാപരമായി വലിയ നേട്ടങ്ങൾ ഉണ്ടാക്കാനായി . നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. വിദേശരാജ്യങ്ങളിൽ പരിപാടികൾ നടത്തി. ബർലിനിൽ നടത്തിയ പരിപാടിയിൽ രാജീവ് ഗാന്ധിയുടെ അനുമോദനവും കിട്ടി. 1990ൽ തമിഴ്നാട് സർക്കാർ കലൈമാമണി പുരസ്കാരം നൽകി ആദരിച്ചു.
"പത്തൊൻപത് വയസ്സ് പ്രായമുള്ളപ്പോൾ , കോട്ടയത്ത് ബ്രാഹ്മണ സമൂഹത്തിന്റെ പരിപാടിക്കായി ചെമ്പൈ വൈദ്യനാഥ ഭാഗവതർ വന്നു. എൻ.കെ സ്വാമി എന്ന നാണുക്കുട്ടി സ്വാമി എന്നെ ചെമ്പൈയ്ക്ക് മുൻപിലേക്ക് കൊണ്ടുപോയി നാഗസ്വരം വായിപ്പിച്ചു. പരിപാടി കഴിഞ്ഞ് ചെമ്പൈ ആവശ്യപ്പെട്ടപ്രകാരം, കാണാൻ ചെന്നു. തൂക്കു മഞ്ചത്തിൽ വിശ്രമിക്കുന്ന സ്വാമിയെ കണ്ട്, നമസ്കരിച്ചു. എന്നോട് വെള്ളം അടിക്കുമോ എന്ന് ആംഗ്യത്തിൽ ചോദിച്ചു .ഇല്ല എന്ന് പറഞ്ഞു. കുഴപ്പങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ 'ഗുരുവായൂരപ്പാ നീ നന്നായി വരും ' എന്നു പറഞ്ഞു അനുഗ്രഹിച്ചു. ആകാശവാണിയിൽ ജോലിയിൽ ഇരിക്കെ, ഗുരുവായൂരിൽ ഞാൻ കച്ചേരി നടത്താൻ പോയി. അന്ന് മേൽപ്പത്തൂർ ഓഡിറ്റോറിയം ഇല്ല. ടി.വി. രമണിയാണ് വയലിനിൽ .മൂന്നു മണിയായി .മഴ ചാറുന്നുണ്ട്. തലയിൽ ഒരു തോർത്തുമുണ്ടിട്ട് , ചെമ്പൈ സ്വാമി വന്നു. 'വാതാപി' യിലായിരുന്നു തുടക്കം. കച്ചേരി കേട്ടശേഷം സ്വാമി ഒരു പരമേശ്വരനെ അന്വേഷിച്ചു. പരമേശ്വരൻ വന്നു .കച്ചേരി കേട്ടോ എന്ന് അദ്ദേഹത്തിനോട് ചോദിച്ചു. എങ്ങിനെയുണ്ടെന്നാരാഞ്ഞു. ഗംഭീരം എന്നു പറഞ്ഞപ്പോൾ ബോംബെയിൽ ഇവരുടെ ഒരു കച്ചേരി വയ്ക്കണം എന്നാവശ്യപ്പെട്ടു. മാത്രമല്ല, ഒരു രൂപ അഡ്വാൻസ് നൽകണമെന്നും പറഞ്ഞു . അതും വാങ്ങിത്തന്നു. ചെമ്പൈ എന്ന അപൂർവ്വ മനുഷ്യന്റെ അനുഗ്രഹം.
“ഇരുപത്തി ഒന്നാം വയസിലാണ് കോട്ടയത്ത് കാരൈക്കുടി വരുന്നത്. ഒരു മണിക്കൂർ ആഭേരിയിൽ 'നകുമോ' എന്ന കീർത്തനം ആലപിച്ചത് കേട്ടു അദ്‌ഭുതസ്തബ്ധനായി, ഞാൻ. ഭാരതരത്ന പുരസ്കാരത്തിന് അർഹനായ പണ്ഡിറ്റ് ബിസ്മില്ലാഖാന്റെ നൂറാം പിറന്നാളിന് എന്നെ മാത്രമാണ് ക്ഷണിച്ചത്. ഗംഗാതീരത്തെ മണ്ഡപം. മുക്കാൽ മണിക്കൂർ ആ മണ്ഡപത്തിൽ നാഗസ്വരം വായിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി കരുതുന്നു . ഇവരുടെയെല്ലാം അനുഗ്രഹമാണ് എന്നെ ഇവിടെ എത്തിച്ചത്", തിരുവിഴ ജയശങ്കർ പറഞ്ഞു നിർത്തി.
കോഴിക്കോട് ആകാശവാണി നിലയങ്ങളിൽ കാൽ നൂറ്റാണ്ടിലേറെ ഗോട്ടുവാദ്യ കലാകാരിയായി പ്രവർത്തിച്ച ഉഷ വിജയകുമാർ തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശിനിയാണ്. വീണ പോലെ തന്നെയാണ് ഗോട്ടുവാദ്യം. ഗോട്ടുവാദ്യത്തിന്റെ പ്രത്യേകത,അതിനു സ്വര സ്ഥാനമില്ല എന്നതാണ്. പ്ലെയിൻ ഫ്ലെക്സ് ആണ്. സ്വരസ്ഥാനം എവിടെയെന്ന് അറിയില്ല. കമ്പിമേൽ സർക്കസ് പോലെ. കൈകൊണ്ട് മീട്ടുമ്പോൾ വഴങ്ങാൻ ബുദ്ധിമുട്ട്. ഒരു സെക്കന്റ് ശ്രദ്ധ പാളിയാൽ അപസ്വരം വരും. നല്ല ശ്രുതി ബോധം വേണം കൈകാര്യം ചെയ്യുന്ന ആൾക്ക്. സിനിമയ്ക്ക് ചേരാത്ത ഒരു വാദ്യം കൂടിയാണിത്. അതുകൊണ്ടുതന്നെ ഗോട്ട് വാദ്യത്തിന് ഡിമാൻഡ് കുറവാണെന്ന് ഉഷ വിജയകുമാർ പറഞ്ഞു. ജോലി സ്ത്രീകൾക്കു ബുദ്ധിമുട്ടാണ് , ഗോട്ടു വാദ്യം. ജോലിയെല്ലാം കഴിഞ്ഞ്, രാത്രി 9 മണിക്ക് പ്രാക്ടീസ് ചെയ്യും. "നല്ലവണ്ണം പ്രാക്ടീസ് ചെയ്യണമെങ്കിൽ ഒറ്റയ്ക്കിരിയ്ക്കണം".
"അച്ഛന് തിരുപ്പതിയിലായിരുന്നു , ജോലി. അവിടെ സംഗീത കോളേജിൽ പഠിക്കുമ്പോൾ , 1970 ൽ സർക്കാരിന്റെ ഒരു സ്കോളർഷിപ്പ് ലഭിച്ചു. ഗോട്ടുവാദ്യപഠനത്തിനാ രുന്നു അത്. അന്ന് മറ്റാരും അത് പഠിച്ചിട്ടില്ല . 16 വയസ്സു കഴിഞ്ഞ ബി -ഗ്രേഡ് ആർട്ടിസ്റ്റ് ആയി ഗോട്ട് വാദ്യ കച്ചേരി അവതരിപ്പിച്ചിരുന്നു, വിജയവാഡ നിലയത്തിൽ . പഠിക്കാൻ ചേരുന്നതിനു മുൻപ് ഒരു കത്ത് വന്നു; കോഴിക്കോട് ഗോട്ടുവാദ്യ ആർട്ടിസ്റ്റ് ആയി ഒരു പോസ്റ്റ് ഒഴിവുണ്ട് . എന്നാൽ അച്ഛന് ജോലിയേക്കാൾ പ്രധാനം, ഗോട്ടുവാദ്യം വായിക്കണം എന്നതായിരുന്നു .അതിന് സ്കോളർഷിപ്പ് സഹായകരമാകും എന്ന് അച്ഛൻ കരുതി. കോന്നിയൂർ ആർ.നരേന്ദ്രനാഥ് ആയിരുന്നു അന്ന് സ്റ്റേഷൻ ഡയറക്ടർ . അദ്ദേഹത്തോട് , സ്കോളർഷിപ്പിന് പഠിക്കുകയാണ്; പഠിപ്പുപേക്ഷിച്ചാൽ സ്റ്റൈപ്പൻഡ് തിരിച്ച് അടക്കേണ്ടി വരും,1976ൽ മാത്രമേ കോഴ്സ് കഴിയൂ എന്നറിയിച്ചു. ഒരു ഇൻറർവ്യൂവിനു വരാൻ അദ്ദേഹം ആവശ്യപ്പെട്ടു. 21 വയസ്സ് മാത്രമാണ് എനിക്കന്ന് പ്രായം. ജോലി എന്താണ് എന്നറിയില്ല. ശ്രുതി മാറ്റി ചേർക്കാൻ ആവശ്യപ്പെട്ടു. ശ്രുതി ചേർത്തു. അപ്പോയിന്റ മെൻറ് ഓർഡർ കയ്യിൽ തന്നു. 76ഏപ്രിൽ മാസത്തിൽ ജോയിൻ ചെയ്യേണ്ട ഞാൻ അടിയന്തരാവസ്ഥ കാരണം 77 ഓഗസ്റ്റിലാണ് ജോലിയിൽ പ്രവേശിച്ചത്. എൽ.കെ.ജി ക്ലാസിലെ പ്രവേശനത്തിനു പോലും ശുപാർശ വേണ്ടിടത്ത് ആണ് ഒരു ശുപാർശയും കൂടാതെ എന്നെ നിയമിച്ചത് .വിളിച്ചു തന്നു. ഭാഗ്യം''.
ഉഷ വിജയകുമാർ തുടർന്നു,“ഈ ഉപകരണം കൈകാര്യം ചെയ്യാൻ ആളില്ല എന്നതാണ് കാരണം. മലയാളം അറിയില്ല , അന്ന് . ഡി.കെ പട്ടാംബാൾ, ടി.വി രമണി തുടങ്ങി വലിയ കലാകാരർക്കൊപ്പം സംഗീത പരിപാടികളിൽ പങ്കെടുത്തു. എ.ഐ. ആറിൽ തന്നെ വളർന്നു. വലിയ സംഗീതജ്ഞരെ ശ്രവിക്കാൻ അവസരം കിട്ടി. നിറയെ ടേപ്പുകൾ . അവ കേൾക്കാം. ഒരുപാട് റെക്കോർഡിങ്‌സ്. ചോദിക്കാതെ കിട്ടിയ ജോലിയാണെങ്കിലും ജോലി നൽകിയ സന്തോഷം ചെറുതല്ല. പ്രശസ്തരായ നിരവധി പേരെ പരിചയപ്പെടാനായി. ലാൽഗുഡി ജയറാം, പാപ്പാ വെങ്കിട്ട അയ്യങ്കാർ , ഡി.കെ പട്ടാംബാൾ, ഡോ. ബാലമുരളീകൃഷ്ണ തുടങ്ങിയവർ.. മലയാളത്തിൽ അറുപതോളം പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ആകാശവാണിയിലെ എല്ലാത്തരം ജോലികളും ചെയ്തിട്ടുണ്ട്. ലൈബ്രറിയിൽ ഇരുന്നിട്ടുണ്ട്. മ്യൂസിക് പരിപാടികൾ റെക്കോർഡ് ചെയ്യാറുണ്ട് .ലൈറ്റ് സോങ്സ് ചെയ്തിട്ടുണ്ട്. ദേശീയ പരിപാടികൾക്ക് വായിച്ചിട്ടുണ്ട് .പി എസ് നമ്പീശൻ ,എൻ.എൻ കക്കാട് , പി.പി ശ്രീധരനുണ്ണി എന്നിവരെല്ലാം നല്ല പ്രോത്സാഹനം തന്നിട്ടുണ്ട്."
ക്ലബ് ഹൗസ് ശ്രോതാക്കൾക്കായി 'ദേവദേവ കലയാമിതേ' എന്ന സ്വാതിതിരുനാൾ കീർത്തനം ഉഷ വിജയകുമാർ ഗോട്ട് വാദ്യത്തിൽ വായിച്ചു (കെ. ഹേമലത എഴുതിയ റിപ്പോർട്ട് ) .
ഡി.പ്രദീപ് കുമാർ ആമുഖം പറഞ്ഞു. കെ. ഹേമലതയായിരുന്നു, പരിപാടിയുടെ മോഡറേറ്റർ. ഈ പരിപാടിയുടെ ചോദ്യോത്തര ഭാഗത്തിന്റെ ഭാഗിക ശബ്ദലേഖനം യൂട്യൂബിലുണ്ട്. https://youtube.com/watch?v=RD38Pfi6hZc&feature=share
No comments:
Post a Comment