പ്രമുഖ രേഖാചിത്രകാരരുടെ അനുഭവങ്ങളുമായി ‘വര-മൊഴിസാക്ഷ്യം’ പരമ്പര ക്ളബ്ബ് ഹൗസ് മീഡിയറൂമിൽ ആഗസ്റ്റ് 6 ന് ആരംഭിച്ചു. മാതൃഭൂമി ചീഫ് ആർട്ടിസ്റ്റായി വിരമിച്ച ജെ. ആർ. പ്രസാദും മാതൃഭൂമിയുടെ ആർട്ട് എഡിറ്ററായിരുന്ന മദനനും തങ്ങളുടെ സമ്പന്നമായ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവച്ചു.
ആറ്റിങ്ങൽ വഞ്ചിയൂർ സ്വദേശിയാണ് ജെ.ആർ പ്രസാദ്.സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ, അവിടുത്തെ കൈരളി ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ വായിച്ച്,സാഹിത്യത്തോട് ആഭിമുഖ്യമുണ്ടായി. അങ്ങനെ ആരംഭിച്ച ‘രാഷ്ട്രശില്പി‘ കൈയ്യെഴുത്തുമാസികയിൽ ചിത്രങ്ങൾ വരച്ചുകൊണ്ടായിരുന്നു,
ചിത്രകലാരംഗത്തെത്തിയത്.
തിരുവനന്തപുരത്തെ ഇന്റർമീഡിയറ്റ് കോളേജിൽ(ഇന്നത്തെ ആർട്ട്സ് കോളേജ്) പഠിക്കുമ്പോൾ പെയിൻ്റിങ്ങിന് ആദ്യമായി സമ്മാനം ലഭിച്ചു. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മഹാകവി ജി. ശങ്കരക്കുറുപ്പിൻ്റെ കവിതകളെ ആസ്പദമാക്കിയുള്ള മത്സരമായിരുന്നു,അത്. സമ്മാനം പ്രചോദമായി. അവിടെ ഒരു പെയിൻ്റേഴ്സ് ക്ളബ്ബ് രൂപീകരിച്ചു.
കഥകൾ വായിച്ച്,പി. പത്മരാജനുമായി സൗഹൃദത്തിലായി. അദ്ദേഹം അന്ന് ആകാശവാണിയിൽ സ്റ്റാഫ് അനൗൺസറായിരുന്നു. വർക്കല കോളേജിൽ ഡിഗ്രിക്കു പഠിക്ക്മ്പോൾ,കൈയെഴുത്തുമാസികയ്ക്ക് സൃഷ്ടികൾ അഭ്യർത്ഥിച്ച് വൈക്കം മുഹമ്മദ് ബഷീറിനും എം.ടി വാസുദേവൻ നായർക്കും കത്തുകളയച്ചു. അവർ മറുപടികളയച്ചു. അവ മാസികയിലുൾപ്പെടുത്തി. പ്രമുഖ എഴുത്തുകാരുമായി അങ്ങനെ തൂലിക ബന്ധം തുടങ്ങി. ആ കത്തിടപാടുകൾ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്.(സുഭാഷ്ചന്ദ്രൻ ജെ. ആർ പ്രസാദിനെക്കുറിച്ചെഴുതിയ ‘വരപ്രസാദം’ പുസ്തകത്തിൽ അദ്ദേഹത്തിൻ്റെ ചിത്രങ്ങൾക്കൊപ്പം ഈ കത്തുകളും മറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്).
“ചിത്രകല പഠിക്കാതെ ഞാൻ ചിത്രകാരനായി. മനുഷ്യരുടെ ശരീരഘടനയൊന്നും പഠിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അമൂർത്തമായ രേഖകളാണ് എൻ്റേത്”. കുമാരനാശാൻ ജന്മശതാബ്ദിയോടനുബന്ധിച്ച് 1973-ൽ നടത്തിയ പെയിൻ്റിങ്ങ് പ്രദർശനമത്സരത്തിൽ ‘വീണപൂവി'നെ ആസ്പദമാക്കി അമൂർത്തമായി വരച്ച ചിത്രത്തിന് രണ്ടാം സമ്മാനം കിട്ടി. അക്കാലത്ത് കേരള ലളിത കലാ അക്കാദമി നടത്തിയ വാർഷിക പ്രദർശനമത്സരങ്ങളിലേക്കും ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. “ഇതെത്തുടർന്ന് എഴുത്തുകാരായ സുഹൃത്തുക്കൾ തങ്ങളുടെ പുസ്തകങ്ങൾക്ക് കവർചിത്രങ്ങൾ വരയ്ക്കാനാവശ്യപ്പെട്ടു. പത്മരാജൻ്റെ ‘ഇതാ ഇവിടെവരെ'യാണ് ആദ്യ പുസ്തകം. തുടർന്ന് ചിന്ത,പ്രഭാത്, എൻ. ബി. എസ് എന്നീ പ്രസാധകരുടെ പുസ്തകങ്ങൾക്ക് പുറംചട്ടകൾ വരച്ചു".
1972ൽ ‘രാഷ്ട്രശില്പി’ മാസികയായി അച്ചടിച്ചു തുടങ്ങി.1979 വരെ പ്രസിദ്ധീകരണം തുടർന്ന ആ സമാന്തര മാസികയിൽ അക്കാലത്തെ പ്രമുഖ എഴുത്തുകാരെല്ലാം എഴുതി. പലരും നിരാകരിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ‘ഒരു യാത്രാമൊഴി’ എന്ന, പിൽക്കാലത്ത് പ്രസിദ്ധമായ,കവിത രാഷ്ട്രശിൽപ്പിയിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
കെ. അയ്യപ്പപണിക്കരുടെ ‘കം,തകം,പാതകം,കൊലപാതകം,വാഴക്കൊലപാത്കം..’ എന്ന കാർട്ടൂൺകവിതയും അതിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ‘എൻ്റെ ആദ്യ പ്രസാധകൻ' എന്ന എം. ടിയുടെ ലേഖനവും അതിൽ വന്നതാണ്. ഒ. വി വിജയൻ, വി. കെ. എൻ, മാധവിക്കുട്ടി, പുനത്തിൽ തുടങ്ങിയവരുടേയും രചനകൾ വന്നു.
അടിയന്തിരാവസ്ഥാക്കാലത്ത്,സെൻസറിങ്ങുണ്ടായിരുന്നുവെങ്കിലും,പൂർണ്ണമായും സാഹിത്യപ്രസിദ്ധീകരണമായിരുന്നതിനാൽ,‘രാഷ്ട്രശില്പി'യെ അത് ബാധിച്ചില്ല.
പത്മരാജൻ്റെ ‘ഒരിടത്തൊരു ഫയൽവാൻ’ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോഴായിരുന്നു ,1980ൽ,മാതൃഭൂമിയിൽ ചേരാനുള്ള ഉത്തരവ് കിട്ടുന്നത്. വൈമനസ്യത്തോടെയാണ് സിനിമാലൊക്കേഷൻ വിട്ടത്.ഡിസൈനറായിട്ടായിരുന്നു,നിയമനം. നമ്പൂതിരിയും എ. എസും ചിത്രകാർന്മാരായി ഉണ്ടായിരുന്ന കാലം. അന്ന് ആഴ്ചപ്പതിപ്പിൽ ഇടയ്ക്കിടയ്ക്ക് കവിതകൾക്ക് രേഖാചിത്രങ്ങൾ വരയ്ക്കാൻ മാത്രം അവസരം കിട്ടി. കമൽ റാം സജീവ് ആഴ്ചപ്പതിപ്പിൻ്റെ ചുമതലവഹിച്ച കാലത്ത്, നാലുവർഷത്തോളം , കഥകൾക്കും നോവലുകൾക്കും ചിത്രങ്ങൾ വരച്ചു.“എൻ്റേതായ രീതിയിലായിരുന്നു,ആ ഇലസ്ട്രേഷനുകൾ. കെ. പി രാമനുണ്ണിയുടെ ‘ജീവിതത്തിൻ്റെ പുസ്തകം’, സാറാ ജോസഫിൻ്റെ ‘ഒതപ്പ്‘ എന്നീ നോവലുകളുടെ രേഖാചിത്രങ്ങളായിരുന്നു, അതിൽ പ്രധാനം. പെയിൻ്റിങ്ങുകളെപ്പോലെയായിരുന്നു,അവ”.
ഇടക്കാലത്ത് സിനിമയിൽ കലാസംവിധായകനുമായി. ആർ. സുകുമാരൻ്റെ ‘പാദമുദ്ര’യിൽ ആർട്ട് ഡയറക്ടറും ‘രാജശില്പി’യിൽ അസോസിയേറ്റ് ആർട്ട് ഡയറക്ടറുമായി. ‘ആചാര്യൻ’ സിനിമയിലും കലാസംവിധായകനായി. “ആഴ്ചകളോളം അവധിയെടുക്കാൻ കഴിയാത്തതിനാൽ സിനിമാരംഗത്ത് തുടരാനായില്ല".
അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന എ.എസ് ഓഫീസിൽ കുഴഞ്ഞുവീണു മരിച്ചത് വലിയ ഷോക്കായി.“ബിലാത്തിക്കുളത്തെ ഹൗസിങ്ങ് കോളനിയിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അന്നു രാവിലേയും അദ്ദേഹത്തെ കണ്ടിരുന്നു‘’. അദ്ദേഹത്തെക്കുറിച്ച് ,പത്താം ചരമവാർഷികത്തിൽ എഴുതിയ അനുസ്മരണക്കുറിപ്പ് വിപുലീകരിച്ചാണ് ‘ചിത്രങ്ങൾ, എ. എസ്’ എന്ന പുസ്തകമിറക്കിയത്. അതിൻ്റെ പുതിയ പതിപ്പാണ് ‘എ. എസ് ,വരയും കാലവും’. എം ടി വാസുദേവൻ നായരുടെ മാദ്ധ്യമജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകമായ ‘എം. ടി എന്ന പത്രാധിപർ’ എഡിറ്റ് ചെയ്തു. അത് റിട്ടയർമെൻ്റിന് ശേഷമായിരുന്നു. സിനിമാനിരൂപകനായ കോഴിക്കോടനെക്കുറിച്ചുള്ള പുസ്തകവും എഡിറ്റ് ചെയ്തിട്ടുണ്ട്.
2008ൽ മാതൃഭൂമിയിൽ നിന്ന് വിരമിച്ചു. 2012 മുതൽ ‘കലാപൂർണ്ണ‘ മാസികയുടെ പത്രാധിപരാണ്.“എന്നെ ഇപ്പോഴും ആർട്ടിസ്റ്റായല്ലാതെ, പത്രാധിപരായി പലരും കണക്കാക്കാത്തതിൽ വേദനയുണ്ട്”. കേരള ലളിത കലാ അക്കാദമി പുരസ്കാരം നേടിയ ജെ. ആർ പ്രസാദ് പിൽക്കാലത്ത് അതിൻ്റേയും കേരള സാഹിത്യ അക്കാദമിയുടേയും നിർവാഹകസമിതി അംഗമായി. ഇപ്പോൾ തൃശൂർ പൂങ്കുന്നത്താണ് താമസം.
പ്രസിദ്ധീകരണങ്ങളിൽ വരുന്ന സാഹിത്യകൃതികൾക്ക് രേഖാചിത്രങ്ങൾ കൊടുക്കുമ്പോൾ അവ ആസ്വാദനത്തെ പരിമിതപ്പെടുത്തുന്നുണ്ട്.“എ.എസും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.വായനക്കാരുടെ സങ്കൽപ്പത്തിന് ചിത്രങ്ങൾ തടസമുണ്ടാക്കും. വായിക്കുമ്പോൾ മനസിൽ രൂപങ്ങളും പശ്ചാത്തലവും ഉണ്ടാകും. രൂപലകല്പനയെ സഹായിക്കാനാണ് മിക്കപ്പോഴും ഈ ചിത്രങ്ങൾ ഉപകരിക്കുക. പുസ്തകങ്ങളിൽ ചിത്രങ്ങൾ കൊടുക്കാത്തത് ഇതിനാലാണ്", ജെ. ആർ. പ്രസാദ് പറഞ്ഞു.
കണ്ണൂർ ചാല കൊയ്യാട് സ്വദേശിയായ മദനൻ,ചിത്രകലാദ്ധ്യാപകനായിരുന്ന അച്ഛൻ പി. വി നാരായണനാചാരിയിൽ നിന്ന് ഗുരുകുലരീതിയിൽ ചിത്രകല പഠിച്ചു. മറ്റു കുട്ടികളും വീട്ടിൽ താമസിച്ച്, ചിത്രകല പഠിച്ചിരുന്നു.“അദ്ദേഹം ഡി. പി. റോയ് ചൗധരിയുടെ ശിഷ്യനായിരുന്നു. മദ്രാസ് സ്കൂൾ ഓഫ് ആർട്ടിൽ, അദ്ദേഹം പ്രിൻസിപ്പളായിരിക്കുമ്പോൾ ,കുടുംബാംഗങ്ങൾക്കൊപ്പം അവിടെപ്പോയാണ് പഠിച്ചത്. അച്ഛൻ വടകര ബി. എം ഹൈസ്കൂളിൽ ചിത്രകലാദ്ധ്യാപകനായിരുന്നു. അവിടെയായിരുന്നു ഞാനും പഠിച്ചത്".
നാട്ടിലെ നവഭാരത് ബാലജന സഖ്യത്തിലെ അംഗമായി കലാമേളകളിൽ പങ്കെടുത്തു. സാഹിത്യ,കലാരംഗങ്ങളുമായി ബന്ധമുണ്ടായതങ്ങനെയാണ്.അന്ന് കവി കടവനാട് കുട്ടികൃഷ്ണനായിരുന്നു,ശങ്കരച്ചേട്ടൻ.
‘ദി ഇലസ്ട്രേറ്റഡ് വീക്ക്ലി ഓഫ്ഇന്ത്യ,‘ധർമ്മയുഗ്’, ‘അമ്പിളിഅമ്മാവൻ’,‘ജനയുഗം’എന്നീ പ്രസിദ്ധീകരണങ്ങളിൽ വന്ന ചിത്രങ്ങൾ കണ്ടുപഠിച്ചു. ആർട്ടിസ്റ്റ് ഗോപാലൻ്റെ ചിത്രങ്ങൾ ഏറെ സ്വാധീനിച്ചു .സി. എൻ കരുണാകരൻ്റെ കാലിഗ്രഫിയും ചിത്രങ്ങളും ഇഷ്ടമായി.മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ശേഷം,കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂളിൽ ചിത്രകലാദ്ധ്യാപകനായി.
1981ൽ ദേശാഭിമാനി വാരികയിൽ രേഖാചിത്രങ്ങൾ വരച്ചുതുടങ്ങി. അന്ന് തായാട്ട് ശങ്കരനായിരുന്നു,പത്രാധിപർ. അദ്ദേഹത്തെ നേരിൽ കണ്ട്,ചിത്രങ്ങൾ നൽകുകയായിരുന്നു. യുറീക്ക മാസികയിലും വരച്ചു.
“ദേശാഭിമാനിയിലെ ചിത്രങ്ങൾ കണ്ട്, ചീഫ് ആർട്ടിസ്റ്റ് എ. എസ് എന്നെ ‘മാതൃഭൂമി’യിലേക്ക് വിളിച്ചു. ഇൻ്റർവ്യൂവൊന്നും ഉണ്ടായിരുന്നില്ല. അന്ന് ആഴ്ചപ്പതിപ്പിൻ്റെ ഓഫീസ് തിരുവനന്തപുരം പെരുന്താന്നിയിലെ അമ്മച്ചിവീട്ടിലായിരുന്നു. 1984ൽ അവിടെ ആർട്ടിസ്റ്റായി ചേർന്നു". അടുത്ത വർഷം ഓഫീസ് കോഴിക്കോട്ടേക്ക് മാറ്റി.
ആർട്ടിസ്റ്റ് നമ്പൂതിരി രാജിവെച്ച്,കലാകൗമുദിയിൽ ചേർന്ന ഒഴിവിലായിരുന്നു,മദനനെ നിയമിച്ചത്. പായിപ്ര രാധാകൃഷ്ണൻ്റെ ‘ചക്ക’ എന്ന കഥയ്ക്ക് ചിത്രം വരച്ചുകൊണ്ടായിരുന്നു,തുടക്കം.2021ൽ വിരമിച്ചു.
ആയിരക്കണക്കിനു ചിത്രങ്ങളാണ് വരച്ചത്. വിരമിച്ച ശേഷവും ‘മാതൃഭൂമി‘ക്കുവേണ്ടി വര തുടരുന്നു. മധുരം ഗായതി( ഒ. വി വിജയൻ),തട്ടകം (കോവിലൻ),പുലയപ്പാട്ട്(എം.മുകുന്ദൻ), മധുരാപുരി, മായാമുരളി(കെ.എം മുൻഷി) തുടങ്ങിയ നോവലുകൾക്ക് വരച്ച ചിത്രങ്ങൾ വായനക്കാർക്ക് ഇഷ്ടമായി.
സേതുവിൻ്റെ ‘കൈമുദ്രകൾ’ക്ക് വരച്ച ചിത്രങ്ങളിൽ കണ്ണുകൾ പുറത്തേക്ക് തള്ളിനിൽക്കുന്ന എ. എസ് ചിത്രങ്ങളുടെ ശൈലിയിലുള്ള വ്യത്യസ്തങ്ങളായ ഉടലുകളുണ്ട്.“അന്ന് വരയ്ക്കുന്നതിന് മുൻപ് പൂർണ്ണരചനകൾ കിട്ടും. അത് മുഴുവനും വായിച്ചുനോക്കി, കഥാന്തരീക്ഷവും ഭാവവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വേഷഭൂഷാദികളുമൊക്കെ മനസിലാക്കിയാണ് വരയ്ക്കുന്നത്. ഒരോന്നും വ്യത്യസ്ത രീതികളിലാണ് വരച്ചത്.”.
വളരെ വേഗത്തിൽ ലൈവായി ചിത്രങ്ങൾ വരയ്ക്കും. അതിനായി ഇന്ത്യയ്ക്കകത്തും പുറത്തും ധാരാളം സഞ്ചരിച്ചിട്ടുണ്ട്.“എവിടെപ്പോകുമ്പോഴും സ്കെച്ച്ബുക്ക് ഒപ്പമുണ്ടാകും. പ്രകൃതി കണ്ടു കൊണ്ട് വരയ്ക്കുന്നത് ഏറെയിഷ്ടമാണ്”. സംസ്ഥാന സ്കൂൾ യുവജനോൽസവങ്ങൾ തത്സമയം വരച്ചു.
സംഗീതപ്രേമിയാണ്. ശെമ്മങ്കുടി,കെ. രാഘവൻ,കുന്നക്കുടി വൈദ്യനാഥൻ, പങ്കജ് ഉദാസ്,മാധുരി,ജയചന്ദ്രൻ,എം.കെ അർജുനൻ തുടങ്ങിയവരെയൊക്കെ ലൈവായി വരച്ചു.“യേശുദാസിനെ വരച്ചപ്പോൾ,അദ്ദേഹം എന്നെയും വരച്ചു തന്നു. ദേഷ്യക്കാരനായ ദേവരാജൻ മാസ്റ്ററും ചിത്രം വരയ്ക്കാനായി എൻ്റെ മുന്നിലിരുന്നു തന്നു”.
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രം വരയ്ക്കാൻ പോയതാണ് മറക്കാനാവാത്ത മറ്റൊരു അനുഭവം.“തൽസമയം എൻ്റെ ചിത്രവും അദ്ദേഹം വരച്ചു”.
ചിത്രരചനയ്ക്കായി അസംഖ്യം യാത്രകൾ നടത്തി. ഉത്സവങ്ങൾ,നഗരങ്ങൾ, കോട്ടകൾ,ജനപദങ്ങൾ,കോട്ടകൾ,കുളങ്ങൾ,പൂമുള്ളി, വരിക്കാശ്ശേരി,വെള്ളിനേഴി,ആഴ് വാഞ്ചേരി തുടങ്ങിയ മനകൾ,നാലുകെട്ടുകൾ, ക്ഷേത്രങ്ങൾ,പള്ളികൾ.. തുടങ്ങിയവയെല്ലാം വരച്ചു.
“പേനയിൽ കറുത്ത മഷി നിറച്ചാണ് വരയ്ക്കുന്നത്. മിക്കപ്പോഴും കളർ ഉപയോഗിക്കില്ല. കറുപ്പിനാണ് മിഴിവ്”.
ലക്ഷദ്വീപിൽ താമസിച്ച് ,അഗത്തി,മിനിക്കോയി,ബംഗാരം,കവറത്തി ദ്വീപുകളിലെ ജീവിതവും ലൈവായി ചിത്രീകരിച്ചു. ആ ചിത്രങ്ങളിൽ ചിലത് കളറിലായിരുന്നു. ഡൽഹിയിലെ രാഷ്ട്രപതിഭവൻ, പാർലമെൻ്റ് തുടങ്ങിയ സുരക്ഷാപ്രാധാന്യമുള്ള കെട്ടിടങ്ങളും സ്ഥലങ്ങളും വരച്ചു.“ഔട്ട്ഡോർ സ്കെച്ചുകൾ ചെയ്തപ്പോൾ, പല സ്ഥലങ്ങളിലും സുരക്ഷാഉദ്യോഗസ്ഥർ പലപ്പോഴും എന്നെ പിടിച്ചിട്ടുണ്ട്".
കൊൽക്കത്തയിലെ തെരുവുകളിലും മറ്റുമിരുന്ന് സ്കെച്ചുകൾ ചെയ്യുമ്പോൾ ആദരവോടെ ജനങ്ങൾ ചുറ്റിനും കൂടിയ അനുഭവമുണ്ട്. പക്ഷേ,കേരളത്തിലിപ്പോഴും ചിത്രകാരർക്ക് അർഹിക്കുന്ന പരിഗണന സമൂഹം നൽകുന്നില്ല. യു. എ ഖാദർ വിവരിച്ച ഒരു അനുഭവം ഉദ്ധരിച്ച് മദനൻ പറഞ്ഞു,“പലർക്കും വെറും കൈവരക്കാരാണ് ചിത്രകാരർ".
ഗൾഫ് രാജ്യങ്ങളിൽ നടത്തിയ പര്യടനത്തിൻ്റെ ഫലമായുണ്ടായതാണ് ‘ദുബായ്-ഷാർജ സ്കെച്ചുകൾ’. സ്വിറ്റ്സർലാൻ്റിൽ പോയപ്പോഴും ചിത്രങ്ങൾ വരച്ചു. അവിടെ ഒരു മാസമുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ ആർട്ട് മ്യൂസിയമായ പാരീസിലെ ലൂവ്വർ (Louvre Art Musuem) സന്ദർശിച്ചത് വിലപ്പെട്ട അനുഭവങ്ങൾ നൽകി.“മഹാരഥന്മാരുടെ ചിത്രങ്ങൾ കാണാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി”.
കോഴിക്കോട്ടെ വീട് ചിത്രങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവ പുസ്തകങ്ങളായി സമാഹരിക്കാൻ ആഗ്രഹമുണ്ടെന്നും മദനൻ പറഞ്ഞു.
മാതൃഭൂമിൽ ചേർന്ന് അധികകാലം കഴിയും മുൻപ്, ആഴ്ചപ്പതിപ്പിൻ്റെ മുഖചിത്രമായി പ്രസിദ്ധീകരിക്കപ്പെട്ടത് തകർന്ന അരിവാൾ ചുറ്റികയുടെ ചിത്രമായിരുന്നു. സുഹൃത്തുക്കളായ ഇടതുപക്ഷ സഹയാത്രികരെ അത് അസ്വസ്ഥരാക്കി. പക്ഷേ, ഒ. വി വിജയൻ പത്രാധിപരെ വിളിച്ച്, ചിത്രത്തെ അഭിനന്ദിച്ചത് ബഹുമതിയായി.
എൻ.വിയോടും എം.ടി യോടുമൊപ്പം പ്രവർത്തിച്ചു. എം.ടി അപൂർവ്വമായി മാത്രമേ സംസാരിക്കുമായിരുന്നുള്ളൂ. കൂടെയുണ്ടായിരുന്ന ശത്രുഘ്നനോടു പോലും ഇങ്ങനെയായിരുന്നു.
മുൻപ്,നഗ്നത ചിത്രീകരിച്ചാൽ വായനക്കാരിൽ ചിലർക്ക് അത് ഇഷ്ടമായിരുന്നില്ല. അതെക്കുറിച്ച് അന്ന് കത്തുകൾ കിട്ടിയിരുന്നു. ചിലപ്പോഴൊക്കെ മാറ്റിവരയ്ക്കേണ്ടിയും വന്നിട്ടുണ്ട്.“ഓരോ ദിവസത്തേയും ആന്തരിക പ്രചോദനങ്ങൾ കൊണ്ടാകാം അങ്ങനെ വരയ്ക്കാൻ തോന്നിയിട്ടുണ്ടാകുക". ഇപ്പോൾ , ചിത്രങ്ങളിലെ നഗ്നത സ്വാഭാവികമായി എല്ലാവരും കണക്കാക്കുന്നു.
ചിത്രങ്ങൾ ജനങ്ങൾക്ക് മനസിലാകുന്നതാകണം. അവയ്ക്കേ, ജനപ്രീതി ലഭിക്കൂ.“കമ്പ്യൂട്ടറിൽ ചെയ്യുന്ന ചിത്രീകരണമാണ് മനോഹരമായിട്ടുള്ളത്. പക്ഷേ,പല പ്രതലങ്ങളിൽ പല രീതികളിൽ വരച്ചുശീലിച്ച എനിക്ക് അത് അധികം വഴങ്ങുന്നില്ല”.
കുട്ടികളുടെ ഇടയിൽ വായന കാര്യമായി കുറഞ്ഞിട്ടുണ്ട്. പത്താം ക്ളാസ് കഴിഞ്ഞ കുട്ടികൾക്കുപോലും സാഹിത്യവുമായി ബന്ധമില്ല. പത്രങ്ങൾ വായിക്കപ്പെടാത്ത അവസ്ഥയുണ്ട്. ഇപ്പോൾ ,അച്ചടി മാദ്ധ്യമങ്ങളുടെ പ്രാധാന്യം കുറഞ്ഞുവരുകയാണ്. പുതിയ കുട്ടികളുടെ ചിത്രരചനയെ കമ്പ്യൂട്ടറിൽ വരുന്ന ചിത്രങ്ങളാണ് സ്വാധീനിക്കുന്നത്;നേർക്കാഴ്ചകളല്ല. സുന്ദരമായ പ്രകൃതി അവർ കാണുന്നേയില്ലന്നും മദനൻ പറഞ്ഞു.
മദനന്റെ കുടുംബത്തിന് ചിത്രകലയുമായി ആത്മബന്ധമുണ്ട്. അന്തരിച്ച സഹോദരൻ പീതാംബരനും ചിത്രകലാദ്ധ്യാപികയായ സഹോദരിയും ചിത്രകാരരായിരുന്നു. അവരുടെ ഭർത്താവും മകനും അനുജനും ചിത്രകലാദ്ധ്യാപകരാണ്. അച്ഛൻ്റെ കുടുംബക്കാരും ചിത്രകാരന്മാരാണ്. പിൻ തലമുറയിലും ചിത്രകാരരുണ്ട്.
ചർച്ചയിൽ വി.എം രാജ്മോഹനും സുരാഗ് രാമചന്ദ്രനും പങ്കെടുത്തു. ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം ‘മീഡിയ വേവ്സ്‘ യൂറ്റ്യൂബ് ചാനലിലുണ്ട്.
No comments:
Post a Comment