‘കാർട്ടൂൺ.. കാർട്ടൂൺ‘ പരമ്പരയുടെ ആറാം ഭാഗത്തിൽ(ക്ളബ് ഹൗസ് മീഡിയ റൂം,ജൂലൈ 2,2022),അതിഥികളായെത്തിയത് മുതിർന്ന കാർട്ടൂണിസ്റ്റും ചിത്രകാരനുമായ ആർട്ടിസ്റ്റ് സഗീർ,കാർട്ടൂണിസ്റ്റുകളായ രജീന്ദ്രകുമാർ(മാതൃഭൂമി),ഉസ്മാൻ ഇരുമ്പുഴി.
വരയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ആർട്ടിസ് സഗീർ, പതിനാറാം വയസിൽ ആദ്യമായി സ്കൂളിൽ ചേർത്ത അനുഭവത്തിൽ നിന്നാണ് ആരംഭിച്ചത്. ദാരിദ്ര്യപൂർണ്ണമായിരുന്നു,ബാല്യം. പുറംലോകം കാണാതെ, അത്രകാലവും വീട്ടിനുള്ളിൽ തന്നെയായിരുന്നു. അന്ന് നിലത്തും ചുവരിലും സ്ളേറ്റിലുമൊക്കെ വരയ്ക്കുമായിരുന്നു.
ഉമ്മ പഴയ അഞ്ചാം ക്ളാസുകാരിയായിരുന്നു. അവർ പറഞ്ഞുതന്ന മലയാളം, ഇംഗ്ളീഷ് അക്ഷരമാല,ഖുറാൻ,കണക്ക് .. ഇവയായിരുന്നു വിദ്യാഭ്യാസം.“മക്കളെ സ്കൂളിൽ വിടണമെന്ന് ഉപ്പയ്ക്ക് തോന്നിയപ്പോൾ, എന്നെയും മൂന്ന് സഹോദരരേയും കൂട്ടി ഒരു ജനുവരിയിൽ സ്കൂളിലെത്തി. അവർ ഒരു പരീക്ഷപോലെ നടത്തി,എന്നെ മൂന്നാം ക്ളാസിൽ ചേർത്തു". പത്താം ദിവസം ഉച്ചയ്ക്ക് ക്ലാസ് മാസ്റ്റർ എല്ലാവരോടും ചിത്രം വരയ്ക്കാൻ പറഞ്ഞു.“ഞാൻ വരച്ചത് ഒരു പൂവൻ കോഴി,പിടക്കോഴി,മൂന്നു കോഴിക്കുഞ്ഞുങ്ങൾ.‘സന്തുഷ്ട കുടുംബം' എന്ന തലക്കെട്ടോടെ നൽകിയ ആ ചിത്രം അദ്ദേഹത്തിനിഷ്ടപ്പെട്ടു. ചിത്രവുമായി ഹെഡ്മാസ്റ്ററുടെ അടുത്തു കൊണ്ടുപോയി. നല്ല പേപ്പറിൽ പടം വീണ്ടും വരപ്പിച്ച്, അദ്ദേഹം പ്രഖ്യാപിച്ചു,‘നീ നാലുക്ക് ജയിച്ചിരിക്കുന്നു'. ചിത്രകല കൊണ്ട് എനിക്കുണ്ടായ ആദ്യ നേട്ടം അതായിരുന്നു".
ഒരു കാർട്ടൂണിസ്റ്റിൻ്റെ കണ്ണായിരുന്നു ആ പടത്തിലെന്ന് പിൽക്കാലത്ത് ബോദ്ധ്യപ്പെട്ടു. സർക്കാരിൻ്റെ കുടുംബാസൂത്രണ പ്രചാരണം ശക്തമായ കാലം. വീട്ടിലാണെങ്കിൽ ഏഴു മക്കൾ;ദാരിദ്ര്യം. അതിനാൽ ഞങ്ങളുടേത് ഒരു സന്തുഷ്ട കുടുംബമല്ലെന്ന തിരിച്ചറിവുണ്ടായിരുന്നു,അതിൽ.
മദ്രസയിൽ,പക്ഷേ, ചിത്രംവര വില്ലനായി.ഉസ്താദിൻ്റെ ചിത്രം വരച്ചതിന് മദ്രസാപഠനം പൊടുന്നനെ അവസാനിപ്പിക്കേണ്ടി വന്നു. കാലങ്ങൾ കഴിഞ്ഞ്,ചിത്രകാരനായി അറിയപ്പെട്ടപ്പോൾ, ആ സ്ഥാപനം നടത്തുന്നവരുടെ കോളേജിലെ ആർട്ട്സ് ക്ളബ് ഉദ്ഘാടനം ചിത്രം വരച്ചാണ് ഉദ്ഘാടനം ചെയ്തത്. അപ്പോൾ, അതിൻ്റെ പ്രസിഡൻ്റിനോട് ഈ സംഭവം വിവരിച്ച്, തനി നാട്ടുഭാഷയിൽ ചെവിയിൽ പറഞ്ഞു,"നമ്മുടെ ഖൗമ് എപ്പോഴും 30 വർഷം പിന്നിലാണ്".
അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ, നെഹ്രു യുവകേന്ദ്ര നടത്തിയ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടി. ചിത്രം വരയ്ക്കുന്ന ഫോട്ടോ പത്രത്തിൽ വരുകയും ചെയ്തതോടെ, നാട്ടിൽ പ്രശസ്തനായി.
ഒൻപതാം ക്ളാസിൽ പഠിയ്ക്കുമ്പോൾ വീട്ടിലെ പട്ടിണി കാരണം,‘സഗീർ ആർട്ട്സ്’ എന്ന പരസ്യകലാസ്ഥാപനം തുടങ്ങി. പരസ്യ ബോർഡെഴുത്ത്, സ്ളൈഡ് നിർമ്മാണം,വാഹനങ്ങളുടെ നമ്പറെഴുത്ത്.. നല്ല വരുമാനമുണ്ടായി. കൂട്ടുകാർ ധാരാളമുണ്ടായി. വീട്ടിനുള്ളിൽ അത്രകാലവും തളയ്ക്കപ്പെട്ടശേഷം പുറംലോകത്തെത്തിയതിൻ്റെ സ്വാതന്ത്യം വലിയ ആഘോഷമായി.അവിടെ തന്നെ കൂടി.“അന്ന് ഞാൻ തുറന്നുവിട്ട അണക്കെട്ടുപോലെ ഒഴുകുകയായിരുന്നു..”. വീട്ടിൽ നിന്ന് പെങ്ങളോ സഹോദരന്മാരോ മറ്റോ വരുമ്പോൾ കീശയിൽ നിന്ന്കാശെടുത്ത് കൊടുത്തുവിടും.അങ്ങനെ,പത്തിലെ പരീക്ഷയ്ക്ക് തോറ്റ്, പഠനം അവസാനിച്ചു.
അക്കാലത്ത് കാരിക്കേച്ചറുകളും വരച്ചുതുടങ്ങി. രാഷ്ട്രപതി സക്കീർഹുസ്സൈൻ്റെ കാരിക്കേച്ചർ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൻ്റെ ബാലപംക്തിയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ‘കോരുവും ഭൂതവും' എന്ന പേരിൽ 12 ആഴ്ചകളിലായി ചന്ദ്രിക ആഴ്ച്ചപ്പതിപ്പിൽ ഒരു ചിത്രകഥയും വന്നു. അതിന് 200 രൂപയോളം പ്രതിഫലം കിട്ടി.വാരികകളിൽ വരുന്ന യേശുദാസൻ,ടോംസ്,അരവിന്ദൻ തുടങ്ങിയവരുടെ കാർട്ടൂണുകൾ ശ്രദ്ധിക്കുകയും സ്വന്തമായി വരച്ച് മലയാളനാട് ,ചന്ദ്രിക,തുടങ്ങിയപ്രസിദ്ധീകരണങ്ങൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ചിലതൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു.
എടപ്പാളിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘സദയം’ വാരികയിൽ പി. സുരേന്ദ്രൻ പറഞ്ഞതനുസരിച്ച് ഒരു നോവലിന് ചിത്രങ്ങൾ വരച്ചു. അതാണ് ആദ്യ ഇലസ്ട്രേഷൻ.
1982ൽ വിവാഹിതനായി.“അതോടെയാണു ഞാൻ യഥാർത്ഥ കുടുംബത്തിനകത്തേയ്ക്ക് കടക്കുന്നത്”. അനുജൻ അയച്ചുതന്ന വിസയിൽ 1984ൽ സൗദി അറേബ്യയിലെത്തി. പത്ത് വർഷത്തെ പ്രവാസജീവിതം. അൽഹസയിലെ ഒരു സ്റ്റുഡിയോയിലെ ബ്ളാക്ക് ആൻ്റ് വൈറ്റ് ഫോട്ടോകൾ കളറുചെയ്ത്, സുന്ദരമാക്കിക്കൊടുക്കുന്നതായിരുന്നു,ആദ്യം ജോലി. പിന്നീട് സ്റ്റുഡിയോയിലെ മറ്റു ജോലികളെല്ലാം പഠിച്ചു.
നാട്ടിൽ തിരിച്ചെത്തിയ ശേഷം 1995ൽ , ‘ഖസാക്കിൻ്റെ ഇതിഹാസ'ത്തിലെ കുറെ കഥാപാത്രങ്ങളെ വരച്ചു;സാമൂഹിക കാർട്ടൂണുകളും.സുഹൃത്തായ കവി വി. പി ഷൗക്കത്തലിയുമൊത്ത് ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പിൽ പോയി. കാർട്ടൂണുകൾ അവർ സ്വികരിച്ചു. അന്നു തന്നെ മാധ്യമത്തിലും പോയി. ജമാൽ കൊച്ചങ്ങാടിയ്ക്ക് ‘ഖസാക്ക്‘ ചിത്രങ്ങൾ ഇഷ്ടമായി. വാരാദ്യ മാധ്യമത്തിൽ ചില കഥകൾക്ക് ചിത്രം വരയ്ക്കാൻ അവസരം കിട്ടി. വാർഷികപ്പതിപ്പിലും ചിത്രങ്ങൾ വരച്ചു.
1996-ൽ ,ഇലസ്ട്രേഷനുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റൂട്ടിന്റെ പുരസ്കാരവും 2006-ൽ കോഴിക്കോട് ആർട്ടിസ്റ്റ് ഫോറത്തിന്റെ എ.എസ് അവാർഡും കിട്ടി. വർത്തമാനം,തേജസ്,ചന്ദ്രിക എന്നീ പ്രസിദ്ധീകരണങ്ങളിൽ പിന്നീട് കാൽനൂറ്റാണ്ടോളം കാർട്ടൂണുകളും ചിത്രങ്ങളും വരച്ചു. അവസാനത്തെ എട്ടുവർഷം കരാർവ്യവസ്ഥയിൽ ചന്ദ്രികയിൽ മാത്രമാണ് വരച്ചത്. ‘വക്രരേഖ' എന്ന പ്രതിദിന കാർട്ടൂൺ പംക്തിയും തുടങ്ങി. രാഷ്ട്രീയ കാർട്ടൂണുകൾ ഇഷ്ടമല്ലായിരുന്നുവെങ്കിലും പത്രാധിപർ ടി. പി ചെറൂപ്പയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ആ പോക്കറ്റ് കാർട്ടൂൺ തുടങ്ങിയത്.
സാമൂഹികവിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു,ചന്ദ്രിക ആഴ്ച്ചപ്പതിപ്പിലും മഹിളാചന്ദ്രികയിലും മറ്റും കാർട്ടൂൺ പരമ്പരകൾ വരച്ചിരുന്നത്. കുഞ്ഞായൻ മുസ്ള്യാരും മങ്ങാട്ടച്ചനും,മുല്ല നസ്രുദ്ദീൻ,സർദാർജിക്കഥകൾ തുടങ്ങിയ പരമ്പരകൾക്ക് ശേഷമായിരുന്നു,പ്രവാസജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഗൾഫും പടി പി. ഒ’ എന്ന കാർട്ടൂൺ പരമ്പര ആരംഭിച്ചത്. ഗൾഫിൽ ജോലിചെയ്യുന്നവരുടെ നാട്ടിലുള്ള കുടുംബങ്ങളിലെ ധൂർത്തും പൊങ്ങച്ചവുമൊക്കെ ഇതിൽ ചിത്രീകരിക്കപ്പെട്ടു. അതിനെ അഭിനന്ദിച്ചുകൊണ്ട് സിവിക് ചന്ദ്രൻ അയച്ച കാർഡ് വലിയ പ്രചോദനമായി. പതിമൂന്നാം ലക്കം വായിച്ച്, സംവിധായകൻ കെ.എസ് സേതുമാധവൻ ഇൻലൻ്റിൽ അയച്ച കത്ത് ഇപ്പോഴും കൈയ്യിലുണ്ട്. ആ കാർട്ടൂൺ തൻ്റെ കണ്ണുനനയിച്ചു എന്നായിരുന്നു,അദ്ദേഹം എഴുതിയത്. അത് സാധാരണക്കാരേയും ബുദ്ധിജീവികളേയും ഒരുപോലെ ആകർഷിച്ചു.
നാലുവർഷത്തോളം ആ പരമ്പര തുടർന്നു. പക്ഷേ,ആഴ്ച്ചപ്പതിൻ്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കാൻ തീരുമാനിച്ചപ്പോൾ,ആ കഥയ്ക്കൊരു പരിസമാപ്തി നൽകി അവസാനിപ്പിക്കുകയായിരുന്നു.
കൊണ്ടോട്ടി ബസ് സ്റ്റാൻ്റിൽ യാദൃച്ഛികമായി കണ്ട ഒരാളെ മാതൃകയാക്കിയാണ് മൊയ്ദുണ്ണിയെ രൂപപ്പെടുത്തിയത്. ബാക്കിയെല്ലാ കഥാപാത്രങ്ങൾക്കും പരിചിതരുടെ രൂപവും ഭാവവുമുണ്ട്.
പരമ്പര വന്നുകൊണ്ടിരിക്കേ, കഥാകൃത്ത് എൻ.എസ്.മാധവൻ പൂനെയിൽ നിന്നിറങ്ങുന്ന 'പ്രവാസി ശബ്ദ'ത്തിന്റെ 2003 ലെ ഓണപ്പതിപ്പിൽ സുദീർഘമായൊരു ലേഖനം എഴുതി. അതാണ് 'ഗൾഫും പടി പി.ഒ' പുസ്തകമാക്കിയപ്പോൾ അവതാരികയായി കൊടുത്തത്.
ടി. പി രാമചന്ദ്രൻ്റെ ‘ചേറുമ്പ് അംശം ദേശം’ നോവലിനുവേണ്ടി കോവിഡ് കാലത്ത് വരച്ച 46 ചിത്രങ്ങൾ മാസ്റ്റർപീസായി കണക്കാക്കുന്നു. അരനൂറ്റാണ്ടു മുൻപുള്ള പരിചിതമായ ഏറനാട്ടിലെ ജീവിതചിത്രങ്ങളാണതിൽ. ഉമ്മവീടായ കിടങ്ങഴിയിലെ ബാല്യകാലമാണ് അതിന് സഹായിച്ചത്. ഇപ്പോൾ പത്തോളം പുസ്തകങ്ങൾക്ക് കൂടി ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
ജനങ്ങളുടെ കാർട്ടൂൺ ആസ്വാദനരീതി മാറിയിട്ടുണ്ട്. ഇപ്പോൾ വിമർശനങ്ങളോട് അസഹിഷ്ണുത കൂടുന്നു. മതചിഹ്നങ്ങൾ മാത്രമല്ല, പുരാണങ്ങളിലെ ശൈലികൾ പോലും കാർട്ടൂണിന് വിഷയമാക്കാൻ പറ്റാത്ത അവസ്ഥയിൽ, കാർട്ടൂൺ രംഗത്തേക്ക് സ്ത്രീകളെങ്ങനെ കടന്നുവരുമെന്ന് ആശങ്കയുണ്ട്.
എല്ലാം സമ്പൂർണ്ണമല്ലാത്തിടത്തോളം കാലത്തോളം കാർട്ടൂണുകൾക്ക് ഈ സമൂഹത്തിൽ പ്രസക്തിയുണ്ടെന്ന് ആർട്ടിസ്റ്റ് സഗീർ പറഞ്ഞു.
പത്രപ്രവർത്തകൻ,കഥാകൃത്ത്,ചിത്രകാരൻ,കാർട്ടൂണിസ്റ്റ് എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഉസ്മാൻ ഇരുമ്പുഴിയുടെ കുട്ടിക്കാലത്ത് മനുഷ്യരുടെ മാത്രമല്ല,ജീവനുള്ള എല്ലാറ്റിൻ്റേയും ചിത്രങ്ങൾ വരയ്ക്കുന്നതിനു വിലക്കുണ്ടായിരുന്നു.
എന്നിട്ടും മാന്ത്രികനായ മാൻഡ്രേക്ക്,ആർ. കെ ലക്ഷ്മണൻ്റെ കാർട്ടൂണുകൾ തുടങ്ങിയവ ആകർഷിച്ചു.അവ നോക്കി വരച്ചുതുടങ്ങി.മുപ്പത് വർഷം ഗൾഫിലായിരുന്നു. ഇക്കാലത്ത് പ്രവാസജീവിതത്തെക്കുറിച്ച് ധാരാളം കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. 24 കാർട്ടൂൺ പ്രദർശനങ്ങൾ നടത്തി.
മലയാളികൾക്ക് നർമ്മബോധം കൂടുതലുണ്ട്. ദേശീയ മാദ്ധ്യമങ്ങളിൽ ഒരുകാലത്ത് മലയാളികളായ ശങ്കർ മുതൽ രവിശങ്കർ വരെയുള്ള കാർട്ടൂണിസ്റ്റുകളുടെ ആധിപത്യമുണ്ടായിരുന്നു. കേരളത്തിലെ സമകാലിക കാർട്ടൂണിസ്റ്റുകളും ശക്തരാണ്.‘'കാർട്ടൂണുകളെ വലിയ കലാരൂപമാക്കിമാറ്റിയത് മലയാളികളുടെ മഹത്വമാണ്“. രാഷ്ട്രീയക്കാരെ നേർവഴിക്ക് നടത്തുന്നത് കാർട്ടൂണിസ്റ്റുകളാണെന്ന് തോന്നാറുണ്ട് . വിമർശനത്തിൻ്റെ മൂർച്ചയാണ് അതിന് കാരണം. കാർട്ടൂണിസ്റ്റുകൾ എപ്പോഴും പ്രതിപക്ഷത്താണ്. പൂച്ചയും എലിയും തമ്മിൽ പോരടിക്കുമ്പോൾ , നമ്മളെപ്പോഴും എലിയുടെ പക്ഷത്താവണം.
അന്ധമായ മതവിശ്വാസത്തെ കളിയാക്കാൻ വേണ്ടി ഒരു കാർട്ടൂൺ കഥാപാത്രത്തെപ്പോലും കൂട്ടുപിടിക്കുന്നുണ്ട്. അതാണ് ഡിങ്കോയിസം.പക്ഷേ, ഇപ്പോൾ സാമൂഹികമദ്ധ്യമങ്ങളിൽ അസഹിഷ്ണുത കൂടുതലാണ്. മതം നോക്കിയാണ് ആക്രമണം. മുസ്ളീം പേരുള്ളയാൾ ബി. ജെ. പിയേയോ സംഘപരിവാറിനേയോ വിമർശിക്കുമ്പോൾ തെറിയുടെ പൂരമാണ്.
രചനയോടൊപ്പം കയ്യൊപ്പുള്ള ഏക കലാരൂപം കാർട്ടൂണാണ്. പത്രാധിപരുടെ കയ്യൊപ്പുപോലും പത്രത്തിൽ വരുന്നത് അപൂർവ്വമായാണ്. വരയുടെ മേന്മയിലുയുപരി, ആശയത്തിൻ്റെ മൂർച്ചയാണ് കാർട്ടൂണിൻ്റെ ശക്തി. ചിരിയെക്കാളുപരി ചിന്ത പ്രസരിപ്പിക്കുന്നവയായിരുന്നു, ഒ. വി. വിജയൻ്റെ കാർട്ടൂണുകൾ. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാൻ കാർട്ടൂണിസ്റ്റുകൾക്കേ കഴിയൂ. ‘'പക്ഷേ ഇപ്പോൾ,കാർട്ടൂണിസ്റ്റുകൾ സ്വന്തം തലയുണ്ടെന്ന് ഉറപ്പുവരുത്തണം. അത്രയ്ക്കും അപകടകരമാണ് അവസ്ഥ",ഉസ്മാൻ ഇരുമ്പുഴി പറഞ്ഞു.
കാർട്ടൂൺ രംഗത്ത് 38 വർഷം പൂർത്തിയാക്കുന്ന രജീന്ദ്രകുമാർ മാതൃഭൂമിയുടെ പരസ്യവിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്.കേരള ലളിതകലാ അക്കാദമിയുടേത് ഉൾപ്പെടെ സംസ്ഥാന,ദേശീയ,അന്താരാഷ്ട്ര പുരസ്കാര ജേതാവാണ്.
ആറളം ഗ്രാമത്തിലെ സ്കൂളിൽ പഠിക്കുമ്പോൾ,തപാലിൽ അമ്മാവൻ വരുത്തിയിരുന്ന ‘ജനയുഗം‘ വാരികയിലെ യേശുദാസൻ്റെ കാർട്ടൂണുകൾ കണ്ടിരുന്നു. ദേവഗിരി കോളേജിൽ പ്രീ-ഡിഗ്രിക്ക്പഠിക്കുമ്പോൾ പുസ്തകത്തിൻ്റെ ചട്ടയിൽ വരച്ചാണ് ആരംഭിച്ചത്.
സിമട്ടോഗ്രഫി പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഗുരുവായൂരപ്പൻ കോളേജിൽ ബി. കോമാണ് പഠിച്ചത്. അച്ഛൻ്റെ സ്ഥാപനമായ മാതൃഭൂമിയിൽ ജോലികിട്ടാൻ വേണ്ടിയായിരുന്നു,അത്.1984ൽ രണ്ടാംവർഷ ഡിഗ്രിക്കു പഠിക്കുമ്പോൾ ‘അസാധു‘ മാസികയിൽ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടു.“അന്ന് പാളയം ബസ് സ്റ്റാൻ്റിലെ ബുക്സ്റ്റാളിൽ പോയി, അവിടെയുണ്ടായിരുന്ന ആറു കോപ്പികളും വാങ്ങി“. കോളേജ് മാഗസിനുവേണ്ടി കാരിക്കേച്ചർ വരയ്ക്കാൻ പ്രേരിപ്പിച്ചത് ,കോളേജിലെ അദ്ധ്യാപകനായ പ്രൊഫ.ശശിധരനായിരുന്നു. ദ ഇല്ലസ്ട്രേറ്റഡ് വീക്കിലിയിൽ വന്നിരുന്ന ഗജ് വാനി വരച്ച കാരിക്കേച്ചറുകൾ അദ്ദേഹം കാണിച്ചുതന്നു.
അക്കാലത്ത് കോട്ടയം പ്രസിദ്ധീകരണങ്ങളിലും കുങ്കുമം വാരികയിലും കാർട്ടൂണുകൾ വന്നുതുടങ്ങി. കേസരിയിലും വന്നു. എൻ. പി മുഹമ്മദ് കോഴിക്കോട് റസിഡൻ്റ് എഡിറ്ററായിരിക്കെ, കേരളകൗമുദിയുടെ ഒന്നാം പേജിൽ തന്നെ ഒരു രാഷ്ട്രീയ കാർട്ടൂൺ വന്നു. പിന്നെ, തുടർച്ചയായി കാർട്ടൂണുകൾ വന്നപ്പോൾ ,അവിടെ സബ് എഡിറ്ററായി ചേർന്ന്, കാർട്ടൂൺ വരയ്ക്കാനുള്ള ക്ഷണം കിട്ടി. പക്ഷേ,അന്നു തന്നെ ,മാതൃഭൂമിയുടെ അക്കൗണ്ട്സ് വിഭാഗത്തിൽ നിയമനം കിട്ടി. “അവിടെ കിട്ടുന്ന ഏതു ജോലിയും സ്വീകരിച്ചുകൊള്ളാനായിരുന്നു എൻ.പി ഉപദേശിച്ചത്".
“ഗുരുസ്ഥാനീയനായ ബി. എം ഗഫൂർ എൻ്റെ കാർട്ടൂണുകൾ ശ്രദ്ധിച്ചിരുന്നു”. പ്രസിദ്ധീകരിക്കപ്പെട്ടവ ആൽബമാക്കി അദ്ദേഹത്തിന് നൽകി. അന്നത്തെ പത്രാധിപർ കെ. കെ ശ്രീധരൻ നായരോട് പറഞ്ഞ്,‘കേട്ടതും കേൾക്കേണ്ടതും’ കോളത്തിൽ രണ്ടു കാരിക്കേച്ചറുകൾ വരയ്ക്കാൻ ഏൽപ്പിച്ചു.“വളരെ അനുഭവസമ്പത്തുള്ള ഗഫൂറിൻ്റെ ശിക്ഷണം ഏറെ ഗുണം ചെയ്തു. എന്തു വരയ്ക്കേണ്ടെന്നു കൂടി അദ്ദേഹം പഠിപ്പിച്ചു. ഒരിക്കൽ വൈകല്യത്തെ കളിയാക്കിക്കൊണ്ട് വരച്ചപ്പോൾ അദ്ദേഹം വിലക്കി ”.
സാമൂഹിക വിഷയങ്ങളെക്കുറിച്ച് വരയ്ക്കുന്നതാണിഷ്ടം. ആർ. കെ ലക്ഷ്മണിൻ്റെ ‘You said it’ ഏറ്റവും ഇഷ്ടപ്പെട്ട കാർട്ടൂൺ പരമ്പരയാണ്. കാർട്ടൂണിസ്റ്റ് പി. വി കൃഷ്ണൻ ആത്മീയ ഗുരുവാണ്. കുങ്കുമത്തിലെ ‘സാക്ഷി‘ കണ്ടശേഷം, അദ്ദേഹവുമായി നിരന്തരമായ എഴുത്തുകുത്തുകൾ നടത്തിയിരുന്നു.
ഗൃഹലക്ഷ്മിയിൽ ‘ഗൗരീനഗർ കോളനി’ എന്ന കാർട്ടൂൺ പരമ്പര ആരംഭിച്ചത് അന്ന് ആനുകാലികങ്ങളുടെ പത്രാധിപരായിരുന്ന എം. ടി വാസുദേവൻ നായർ നിർദ്ദേശിച്ചതനുസരിച്ചായിരുന്നു. “അസിസ്റ്റൻ്റ് എഡിറ്റർ ഡോ. ബി. ബി ലൽകാർ ആവശ്യപ്പെട്ടതനുസരിച്ച് ഒരു കാർട്ടൂണുമായി അദ്ദേഹത്തെ ചെന്നുകണ്ടു. അതു നോക്കി,അദ്ദേഹം പുഞ്ചിരിച്ചു. ഇതൊരു സ്ഥിരം കോളമാക്കി ചെയ്യാൻ, ഒരു പേരു കണ്ടുപിടിക്കാൻ പറഞ്ഞു”.
അക്കൗണ്ട്സ് വിഭാഗത്തിൽ നിന്ന് പരസ്യവിഭാഗത്തിലേക്ക് വന്നപ്പോൾ ക്ളാസിഫൈഡ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന പേജ് നവീകരിക്കാനായി അതിൽ ദിവസവും ഒരു പോക്കറ്റ് കാർട്ടൂൺ നൽകാൻ തീരുമാാനിച്ചു.മീഡിയ സൊലൂഷൻസ് ഹെഡ് ജയകൃഷ്ണൻ വച്ച നിദ്ദേശമായിരുന്നു,‘എക്സിക്കുട്ടൻ'. പത്രാധിപർ കെ. ഗോപാലകൃഷ്ണൻ അതിന് അനുവാദം നൽകി. എല്ലാ ദിവസവും പത്രാധിപരെ അത് കാണിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ബിസിനസ് കാർട്ടൂണുകളായിരുന്നു, ആദ്യം. പിന്നെ സാമൂഹികവിഷയങ്ങളിലേക്കും കടന്നു.
‘പത്രത്തിൻ്റെ നയത്തിനു വിരുദ്ധമായ കാർട്ടൂണുകൾ തിരസ്കരിക്കപ്പെടുക സ്വാഭാവികം. അത്തരം കാർട്ടൂണുകളുടെ വലിയൊരു ശേഖരം തന്നെയുണ്ടായിരുന്നു,ബി. എം ഗഫൂരിന്. അവയുടെ ഒരു പ്രദർശനം നടത്തണമെന്ന് അദ്ദേഹം പറയുമായിരുന്നു”.
‘എക്സിക്കുട്ടനെ‘ക്കുറിച്ച് എല്ലാ ദിവസവും പ്രതികരണങ്ങൾ വരുന്നുണ്ട്;വിമർശിച്ചും,അഭിനന്ദിച്ചും. "സമൂഹമാദ്ധ്യമങ്ങളിലെ വിമർശനങ്ങളുടെ ലക്ഷ്യം മാനസികമായി തകർക്കലാണ്’'.
ഈ പോക്കറ്റ് കാർട്ടൂണിനു അപ്രതീക്ഷിതമായ അംഗീകാരങ്ങളുമുണ്ടായിട്ടുണ്ട്. മുൻപ്, മനോരമ ചാനലിൻ്റെ ഒരു വർഷാന്ത്യാവലോകന പരിപാടിയിൽ ആ വർഷം തന്നെ ഏറ്റവും ആകർഷിച്ചത് ഒരു ദിവസത്തെ എക്സിക്കുട്ടനായിരുന്നുവെന്ന് സേതു പറഞ്ഞത് പുരസ്കാരത്തിന് തുല്യമായ അംഗീകാരമായി. തിരുവമ്പാടി ഉപതെരഞ്ഞെടുപ്പായിരുന്നു,ആ കാർട്ടൂണിൻ്റെ വിഷയം.
ആയിരക്കണക്കിന് കാരിക്കേച്ചറുകൾ വരച്ചിട്ടുണ്ട്. അമിതാഭ് ബച്ചനെക്കുറിച്ചുള്ള കാർട്ടൂൺ സമാഹാരത്തിൽ രണ്ടു കാരിക്കേച്ചറുകളുണ്ട്. കണ്ണൂരിലെ ഇ. കെ നായനാർ മ്യൂസിയത്തിലും കാരിക്കേച്ചറുണ്ട്. രണ്ടിനും വഴിയൊരുക്കിയത് കാർട്ടൂണിസ്റ്റ് സുധീർനാഥാണ്.
ഏതെങ്കിലും പ്രത്യേകതകൾ എടുത്തുകാണിയ്ക്കുന്നതരത്തിലുള്ള കാരിക്കേച്ചറുകൾ വരയ്ക്കാൻ ഇപ്പോൾ ബുദ്ധിമുട്ടായതിനാൽ, പോർട്രെയ്റ്റിനും കാരിക്കേച്ചറിനുമിടയിലുള്ള രൂപങ്ങളാണ് വരയ്ക്കുന്നത്. വിദേശ കാരിക്കേച്ചറുകളിൽ വലിയ സ്വാതന്ത്യമെടുക്കാം. പക്ഷേ,ഇവിടുത്തെ ചില മത,രാഷ്ട്രീയ നേതാക്കളേയും സ്ത്രീചലച്ചിത്രതാരങ്ങളെയും ഇങ്ങനെ വരയ്ക്കുന്നത് അവർക്ക് ഇഷ്ടപ്പെടാത്ത അനുഭവങ്ങളുണ്ട്. രംഗനാഥാനന്ദയുടെ ഒരു കാരിക്കേച്ചർ ഭക്തരുടെ അപ്രീതിയ്ക്ക് ഇടയാക്കി.“അസഹിഷ്ണുത കൂടിയ കാലമാണിത്''.
മമ്മൂട്ടി,ബാലചന്ദ്രമേനോൻ,സത്യൻ അന്തിക്കാട് തുടങ്ങിയവരുടെ കാരിക്കേച്ചറുകൾ ലൈവായി വരച്ചിട്ടുണ്ട്. ‘മാതൃഭൂമി’യിൽ നിന്ന് വിരമിയ്ക്കുന്നവർക്ക് ഉപഹാരമായി കാരിക്കേച്ചറുകളാണ് നൽകുന്നത്. വിദേശ കാരിക്കേച്ചറുകളിലാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഒട്ടേറെ അന്താരാഷ്ട്ര പ്രദർശനങ്ങളിൽ അവ വരുന്നുണ്ട്. റുമേനിയയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ മൂന്നാം സമ്മാനം ഉൾപ്പെടെ ധാരാളം പുരസ്കാരങ്ങൾ അടുത്തിടെ ലഭിച്ചു.
ഡി. പ്രദീപ് കുമാർ, കെ. ഹേമലത എന്നിവർ മോഡറേറ്റർമാരായി. ചർച്ചയിൽ അഞ്ജലിയും മൺസൂർ കൊറ്റിയോടും പങ്കെടുത്തു.
‘കാർട്ടൂൺ.. കാർട്ടൂൺ‘ പരമ്പരയുടെ ആറാം ഭാഗത്തിൻ്റെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ്സിലുണ്ട്.
No comments:
Post a Comment