‘വര-മൊഴിസാക്ഷ്യം' രണ്ടാം ഭാഗത്തിൽ(ക്ളബ് ഹൗസ് മീഡിയ റൂം,ആഗസ്റ്റ് 13,2022) അതിഥികളായെത്തിയത് മുതിർന്ന കാർട്ടൂണിസ്റ്റും ചിത്രകാരനുമായ ടി. എ ജോസഫും ചിത്രകാരനും മാതൃഭൂമി ചീഫ് ആർട്ടിസ്റ്റുമായ ബി. എസ്. പ്രദീപ് കുമാറും.
ഇടുക്കി ജില്ലയിലെ മുണ്ടക്കയത്തിനടുത്ത ഒരു ഉൾനാടൻ ഗ്രാമത്തിൽ പിറന്ന ടി. എ ജോസഫിന് മൂന്നരവയസുള്ളപ്പോൾ പോളിയോ ബാധിച്ച് ,ശരീരം മുഴുവൻ തളർന്നുപോയി. ചികിൽസ സൗകര്യമോ, വൈദ്യുതിയോ ഇല്ലാത്ത അവിടെയുള്ള 13 കുട്ടികൾക്കും ‘പക്ഷിബാധ' എന്ന് നാട്ടുകാർ വിളിച്ച പോളിയോ പിടിപെട്ടു.“മുണ്ടക്കയത്തെ ഡോ. ഡേ നടത്തിയ ഒരു വർഷത്തോളം നീണ്ട ചികിൽസയെത്തുടർന്നാണ് ചലനശേഷി ഏതാണ്ട് പൂർണ്ണമായി തിരിച്ചുകിട്ടിയത്".
സ്കൂൾ വിദ്യാഭ്യാസം നാട്ടിലായിരുന്നു. ഏഴാം ക്ളാസിൽ പഠിയ്ക്കുമ്പോൾ, അവിടെയുള്ള ലൈബ്രറിയിൽ, പുസ്തകങ്ങൾ കൊടുക്കാൻ സഹായിയായി കൂടിയത് വഴിത്തിരിവായി. “അന്ന കരിനീന പോലുള്ള ക്ളാസിക് കൃതികൾ വീട്ടിൽ കൊണ്ടുവന്ന് രാത്രി മണ്ണെണ്ണ വിളക്കിൻ്റെ വെട്ടത്തിൽ അപ്പനും അമ്മയ്ക്കുമൊപ്പം ഉറക്കെ വായിക്കും”. പത്താം ക്ളാസിനു ശേഷം മാവേലിക്കരയിലെ രവിവർമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സിൽ അഞ്ചു വർഷ ഡിപ്ളോമയ്ക്ക് ചേർന്നു. ടി.എ.എസ് മേനോനായിരുന്നു പ്രിയപ്പെട്ട ഗുരുനാഥൻ.
തനിനിറം പത്രത്തിന്റെ നാട്ടിലെ ഏജന്റായ കരുണൻ പി.കെ. മന്ത്രിയുടെ കാർട്ടൂണുകൾ കാണിച്ച്, വരയ്ക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ,1972ൽ കാർട്ടൂണുകൾ വരച്ചുതുടങ്ങി. അവ ‘ഗീത’ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.‘ദീപിക'യിലും കാർട്ടൂണുകൾ വന്നു. 1976ൽ അവിടെ കാർട്ടൂണിസ്റ്റായി ചേർന്നു. അതിന് ഫാ.കൊളമ്പിയനോട് കടപ്പെട്ടിരിക്കുന്നു. ചൈനീസ് ചിത്രകഥകളുടെ മാതൃകയിൽ കുട്ടികളുടെ ദീപികയിൽ വരച്ചു.
പി. ഭാസ്കരൻ പത്രാധിപരായി ദീപിക ആഴ്ചപ്പതിപ്പതിപ്പ് ആരംഭിച്ചപ്പോൾ, അതിലും വരച്ചു.
അദ്ദേഹത്തെ കാണാനായി മലയാറ്റൂരടക്കമുള്ള വലിയ എഴുത്തുകാരൊക്കെ വരുമായിരുന്നു. അന്ന് മുട്ടത്ത് വർക്കിയും വേളൂർ കൃഷ്ണൻകുട്ടിയും ദീപികയിലുണ്ട്.ഇടയ്ക്കൊക്കെ ജോൺ എബ്രഹാമും വന്നിരുന്നു. അദ്ദേഹം അവിടെവെച്ച് തന്നെ ചെറിയ കുറിപ്പുകൾ എഴുതിക്കൊടുക്കും. മലയാറ്റൂരിൻ്റെ ‘ഒടുക്കം തുടക്കം' നോവൽ ഉൾപ്പെടെയുള്ളവയ്ക്ക് ആഴ്ച്ചപ്പതിപ്പിൽ ഇലസ്ട്രേഷനുകൾ വരച്ചു.“ഭാസ്കരൻ മാഷുമായി നല്ല ബന്ധമായിരുന്നു. മകനുണ്ടായപ്പോൾ അവന് ഋഷി എന്ന് പേരിട്ടത് അദ്ദേഹമായിരുന്നു”(മഹർഷി, മരിയ എന്നിവരാണ് മറ്റു മക്കൾ. ഋഷി ആർട്ട് ഡയറക്റും മഹർഷി ആനിമേറ്ററുമാണ്. മരിയ യു.കെ.യിൽ നെഴ്സും. എല്ലാവരും വിദേശത്താണ്).
1979ലെ ദീപിക വാർഷികപ്പതിപ്പിൻ്റെ രൂപകൽപ്പനയ്ക്ക് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചു. ശ്രീകണ്ഠൻ,സുരേന്ദ്രൻ എന്നിവരോടൊപ്പമായിരുന്നു അത് ചെയ്തത്. “പ്രസിദ്ധീകരണങ്ങളുടെ രൂപകല്പനയും മറ്റും സീരിയസായി എടുത്തത് അപ്പോഴാണ്. പരസ്യകലയുടെ പിതാവായി അറിയപ്പെടുന്ന ഡേവിഡ് ഒഗിൾവിയുടെ 'On advertising' എന്ന റഫറൻസ് ഗ്രന്ഥം വലിയ വിലകൊടുത്ത് വാങ്ങി”.
1982ൽ ദീപിക വിട്ട ശേഷം ഒരു മാസം മലയാള മനോരമയിൽ. തുടർന്ന്, ലേ-ഔട്ട് ആർട്ടിസ്റ്റായി ‘മനോരാജ്യം’ പ്രസിദ്ധീകരണങ്ങളിൽ പത്തുവർഷത്തോളം ജോലിചെയ്തു. ‘ചലച്ചിത്രം’ എന്ന അവരുടെ സിനിമാവാരികയുടെ രൂപകല്പനയായിരുന്നു, ആദ്യം മുഖ്യമായും നടത്തിയതെങ്കിലും അവരുടെ 'ലാലുലീല 'അടക്കമുള്ള എല്ലാ പ്രസിദ്ധീകരണങ്ങളുടേയും ജോലികൾ ചെയ്തു. മനോരാജ്യത്തിൻ്റെ ധാരാളം ഓണപ്പതിപ്പുകളുടെ ലേ-ഔട്ടും ചെയ്തു. വലിയൊരു ടീം ഒപ്പമുണ്ടായിരുന്നു.
യു.എ ഖാദർ ഉൾപ്പെടെയുള്ളവരുടെ കഥകൾക്ക് ചിത്രങ്ങൾ വരച്ചു.
ഇക്കാലത്ത് കഥകളുമെഴുതിയിരുന്നു. അവ മലയാളനാട്, കഥ, ദീപിക,മനോരാജ്യം എന്നിവയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ദീപികയിലും,മനോരാജ്യത്തിലും രണ്ട് നോവലുകളും എഴുതി. ഇവയൊന്നും സമാഹരിക്കപ്പെട്ടിട്ടില്ല.നോവൽ മത്സരത്തിനുവേണ്ടി എഴുതിയ ‘ഈച്ചക്കൊട്ടാരം' 1982ൽ ഡി. സി ബുക്സ് പ്രസിദ്ധീകരിച്ചു.‘'യുക്തിഭംഗ-അബ്സേഡ്- ധാരയിൽ പെട്ടതാണ് ആ രചനയെന്ന് ചില നിരൂപകർ നിരീക്ഷിച്ചിരുന്നു".കഥയെഴുത്ത്,പക്ഷേ,തുടർന്നില്ല.
1992ൽ മനോരാജ്യം വിട്ടശേഷം സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ബാലരമ, മലയാള മനോരമ വാർഷികപ്പതിപ്പ് തുടങ്ങിയവയടക്കം ധാരാളം പ്രസിദ്ധീകരണങ്ങളുടെ രൂപകൽപ്പന ചെയ്തു.
1992 ലെ ദീപിക വാർഷികപ്പതിപ്പിൽ വന്ന പെരുമ്പടവം ശ്രീധരൻ്റെ ‘ഒരു സങ്കീർത്തനം പോലെ’ നോവലിനായി വരച്ചത് 13 ചിത്രങ്ങൾ. “പത്രാധിപർ തേക്കിൻകാട് ജോസഫ് ആദ്യം രണ്ടുകഥകൾക്ക് വരയ്ക്കാനാണിരുന്നു ഏൽപ്പിച്ചത്. പിന്നെ പെട്ടെന്നാണ് ഈ നോവൽ തരുന്നത്. പലപ്രാവശ്യം വായിച്ചുനോക്കി. കാലങ്ങൾക്കു മുൻപുള്ള, അപരിചിതമായ റഷ്യൻ ജീവിതം ചിത്രീകരിച്ചത് ഒരു വെളുപ്പിന് ഒറ്റയിരുപ്പിലാണ് ".
അച്ചടിച്ചുവന്ന ആ ചിത്രങ്ങൾ പെരുമ്പടവത്തിന് ഇഷ്ടമായി. അടുത്തവർഷം നോവൽ പുസ്തകമാക്കിയപ്പോൾ കവറിൽ ഇതിലെ ഒരു ചിത്രം കൊടുത്തു. മറ്റുചില ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടപ്പോഴും ഈ ചിത്രം തന്നെ പുസ്തകത്തിൻ്റെ പുറംചട്ടയിൽ വന്നു.
സിനിമാപോസ്റ്ററുകളും ഡിസൈൻ ചെയ്തിട്ടുണ്ട്. സാജൻ്റെ ‘അക്കച്ചിയുടെ കുഞ്ഞുവാവ’ പോസ്റ്ററിൽ രേഖാചിത്രം ഉപയോഗിച്ചു.ടൈം സ്റ്റാർ വാരികയുടെ അവസാനപേജിൽ കുറേക്കാലം കാർട്ടൂൺ സ്ട്രിപ്പും വരച്ചിട്ടുണ്ട്.‘ക്ളാപ്പി’ലും കാർട്ടൂണുകൾ വരച്ചു.
‘മയൂരം’ എന്ന ആദ്യകാല കമ്പ്യൂട്ടർ മാസിക നടത്തിയ ചരിത്രവും ടി. എ ജോസഫിനുണ്ട്. ഇപ്പോൾ ‘കാഴ്ച’ എന്ന ഓൺലൈൻ മാസികയുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങളും നടത്തുന്നു. കൊലഞ്ചേരിയിലാണ് ടി. എ ജോസഫ് ഇപ്പോൾ താമസിക്കുന്നത്.
കണ്ണൂർ തളിപ്പറമ്പ് മുയ്യം സ്വദേശിയായ ബി. എസ് പ്രദീപ് കുമാറിന് സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ ഓയിൽ പെയിൻ്റിങ്ങിന് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ , അമ്പിളി അമ്മാവൻ , ബാലരമ എന്നീ കുട്ടികളുടെ മാസികകളും നിറയെ ചിത്രങ്ങളുള്ള സോവിയറ്റ് കഥാപുസ്തകങ്ങളും ഏറെ ആകർഷിച്ചു. അവ സംഘടിപ്പ് തന്നിരുന്നത് മുയ്യം യു.പി.സ്ക്കൂളിൽ , അമ്മ സരോജിനിയുടെ ഒപ്പം അദ്ധ്യാപികയായിരുന്ന പത്മാവതി ടീച്ചറായിരുന്നു.
ഹൈസ്കൂളിലെ ഡ്രോയിങ്ങ് ടീച്ചറായ രാഘവൻ മാസ്റ്ററായിരുന്നു, ഓയിൽ പെയിന്റിങ്ങിൽ ഗുരുനാഥൻ.
"അന്ന് കണ്ട കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ വരകൾക്ക് മിഴിവേറെയുണ്ടായിരുന്നു. മനുഷ്യ ശരീരത്തിൻ്റെ അനാറ്റമി ,അതിൻ്റെ പൂർണ്ണതയിൽ ആ വരകളിലുണ്ടായിരുന്നു. സ്വാഭാവിക ചലനങ്ങൾ സ്ഫുരിക്കുന്ന ചിത്രങ്ങളായിരുന്നു,അവ. രണ്ടു നിറങ്ങളിൽ മനോഹരമായ ചിത്രങ്ങൾ.
തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിൽ ബി. എഫ്. എ അപ്പ്ളൈഡ് ആർട്സിനു ചേർന്നപ്പോൾ പ്രഗൽഭരായ കാനായി കുഞ്ഞിരാമൻ, സി. എൽ പൊറിഞ്ചുക്കുട്ടി, ബി. ഡി ദത്തൻ, എ.സി.കെ രാജ, തുടങ്ങിയവരായിരുന്നു,അദ്ധ്യാപകർ. ശാന്തിനികേതനിലെ അദ്ധ്യാപകരും ഇടയ്ക്ക് പഠിപ്പിച്ചിരുന്നു. സ്ത്രീ, പുരുഷ മോഡലുകളെ പല ആങ്കിളുകളിൽ നിർത്തിയായിരുന്നു പഠിപ്പിച്ചിരുന്നത്.
അമേരിക്കൻ സ്ഥാപനമായ ‘കെയറി'ൻ്റെ ഒരു പ്രസിദ്ധീകരണത്ത്നുവേണ്ടി, പാർട്ട് - ടൈമായി ചിത്രങ്ങൾ വരയ്ക്കാൻ അവസരം കിട്ടിയതാണ് ഈ രംഗത്തേക്കുള്ള വഴിതുറന്നത്. ആർട്ടിസ്റ്റ് ഭട്ടതിരി സീനിയർ ബാച്ചിലെ വിദ്യാർഥിയായിരുന്നു. അന്നേ അദ്ദേഹം സിനിമയിൽ കാലിഗ്രഫി ചെയ്തിരുന്നു. “അദ്ദേഹത്തിനു സുഖമില്ലാതെ വന്നപ്പോൾ, ‘എന്നെന്നും കണ്ണേട്ടൻ’ സിനിമയുടെ കാലിഗ്രഫി ഞാനും ചന്ദ്രബാബുവും കൂടിയാണ് ചെയ്തത്".
1990ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആർട്ടിസ്റ്റായി നിയമിക്കപ്പെട്ടു. പ്രശസ്ത ചിത്രകാരനായ എ. എസ് മരിച്ച ഒഴിവിലായിരുന്നു,നിയമനം. എൻ. വി കൃഷ്ണവാര്യരും എം. ടിയുമടങ്ങുന്ന ഇൻ്റർവ്യൂ ബോർഡായിരുന്നു തെരഞ്ഞെടുത്തത്.
‘കാട്ടിലേക്ക് തുറക്കുന്ന ജാലക'ത്തിനു രേഖാചിത്രം വരച്ചുകൊണ്ടായിരുന്നു,തുടക്കം. ‘അഘോരശിവം‘,' ചാവേർ', ‘ഇന്നലത്തെ മഴ‘,‘വൃദ്ധ സദനം’,‘കൂലോത്തെ ചിങ്കാരമ്മ’,‘ചെങ്ങാറും കുട്ടാറും’ തുടങ്ങി 11 നോവലുകൾക്ക് ചിത്രങ്ങൾ വരച്ചു. പ്രമുഖ എഴുത്തുകാരുടെ കഥകൾക്കും വരച്ചു.
“എം.ടി നിർദ്ദേശങ്ങൾ തരുമായിരുന്നു. കഥയുടെ മർമ്മം പഠിപ്പിച്ചത് അദ്ദേഹമാണ്”.
ചന്ദ്രശേഖര കമ്പാറിൻ്റെ ‘കൂലോത്തെ ചിങ്കാരമ്മ’ നോവലിൻ്റെ രേഖാചിത്രങ്ങൾ വരയ്ക്കുന്നതിനായി ഒരാഴ്ച്ച ബൽഗാമിലേക്കയച്ചു. കമ്പാറിൻ്റെ ഗ്രാമവും വീടും സന്ദർശിച്ച് അവിടുത്തെ ജീവിതവും വേഷഭൂഷാദികളും മനസിലാക്കിയായിരുന്നു ചിത്രങ്ങൾ വരച്ചത്. നാരായൻ്റെ,‘ചെങ്ങാറും കുട്ടാറും’ ചിത്രീകരിക്കുന്നതിനു മുൻപ് ആദിവാസി ജീവിതം നേരിട്ട് കണ്ടു പഠിക്കാനായി ഇടുക്കിയിലെ അടിച്ചിത്തൊട്ടി, ഇടമലക്കുടി ഗ്രാമങ്ങളിലും പോയി.“ആ യാത്രകൾ രേഖാചിത്രങ്ങളെ ഏറെ സഹായിച്ചിട്ടുണ്ട്”.
‘വൃദ്ധസദന’ത്തിൻ്റെ ചിത്രങ്ങൾ നോവലിസ്റ്റ് ടി. വി കൊച്ചുവാവയ്ക്ക് ഏറെ ഇഷ്ടമായിരുന്നു.“ആ പേരു കാരണം വായനക്കാർ ഉണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു,അദ്ദേഹത്തിന്. എന്നാൽ ചിത്രങ്ങൾ കണ്ട്, വായനക്കാരെത്തി എന്നാണ് അദ്ദേഹം പറഞ്ഞത്".
ശിഹാബുദ്ദീൻ പൊയ്തുംകടവിൻ്റെ ‘മഞ്ഞുകാലം’ എന്ന കഥയ്ക്ക് വരച്ച ചിത്രം കണ്ട് കഥാകൃത്ത് കാണാൻ വന്ന അനുഭവവും ബി. എസ് പ്രദീപ് കുമാറിനുണ്ട്. വളപട്ടണത്തുള്ള ഒരാളെ കേന്ദ്രീകരിച്ചെഴുതിയ ആ കഥയ്ക്ക് വരച്ചത് അയാളുടെ രൂപം തന്നെയായിരുന്നു!
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും മറ്റു പ്രസിദ്ധീകരണങ്ങളിലും കവർചിത്രങ്ങളും മറ്റും ചെയ്തിട്ടുണ്ടു.‘കമ്മ്യൂണിസം തകരുന്നു’ എന്ന പേരിൽ വി. ടി.കുമാരൻ എഴുതിയ ലേഖനം വന്ന ലക്കത്തിൻ്റെ കവർ ചിത്രം നിറം മങ്ങി,പിഞ്ഞി,തൂങ്ങിയാടുന്ന ചെങ്കൊടിയായിരുന്നു. വലിയ പ്രതിഷേധമുണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും ആദ്യം ലഭിച്ചത് ഒരു അഭിനന്ദനമായിരുന്നു;
ബിനോയ് വിശ്വത്തിൻ്റേത്.
പുരാണകഥാപാത്രങ്ങളെ വരയ്ക്കുമ്പോൾ രാമ,ലഷ്മണൻമാരടക്കമുള്ളവർക്ക് ,പോരാളികളുടെ പൗരുഷം പ്രതിഫലിപ്പിക്കുന്ന രൂപങ്ങൾ നൽകി. അതാണ് അവരുടെ സൗന്ദര്യം . കുട്ടിക്കാലത്ത് കണ്ട പുരാണ സിനിമകൾ ഈ ചിത്രീകരണങ്ങളെ സഹായിച്ചിട്ടുണ്ട്.
കഥകൾ പല ആവർത്തി വായിച്ചശേഷമാണ് ചിത്രങ്ങൾ വരയ്ക്കുക. ചിലപ്പോൾ പൂർണ്ണമായി വായിക്കാൻ പോലും കഴിയില്ല. ഒരിക്കൽ, കഥയുടെ ഒരു പേജ് മാത്രം നൽകിയിട്ട് പെട്ടെന്ന് വരയ്ക്കാൻ പത്രാധിപർ ആവശ്യപ്പെട്ടു. ഓണപ്പതിപ്പിൽ ആ കഥ അച്ചടിച്ചുവന്നപ്പോൾ, ഞെട്ടിപ്പോയി.‘റോബസ്റ്റ' വാഴക്കൂട്ടത്തിനിടയിൽ ഒരാൾ നിൽക്കുന്നതാണ് വരച്ചത്. കഥയിലെ റോബസ്റ്റ,പക്ഷേ, കാപ്പിത്തോട്ടമായിരുന്നു!
എൻ.വി കൃഷ്ണവാര്യർ മുത്തശ്ശനെപ്പോലെയായിരുന്നുവെന്ന് ബി. എസ് പ്രദീപ് കുമാർ അനുസ്മരിച്ചു. മിതഭാഷിയായിരുന്നുവെങ്കിലും എം. ടി,തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ പിശുക്ക് കാണിച്ചിരുന്നില്ല. അദ്ദേഹം ഒരു മാസത്തോളം ചൈനാപര്യടനത്തിനു പോയി മടങ്ങി വന്നപ്പോൾ, സമ്മാനമായി മ്യൂറൽ ആർട്ടിനെക്കുറിച്ചുള്ള ഒരു പുസ്തകം നൽകുകയും അവിടുത്തെ വിചിത്രമായ ആഹാരശീലങ്ങളെക്കുറിച്ചും മറ്റും ദീർഘമായി വിവരിക്കുകയും ചെയ്തു. മറ്റൊരിക്കൽ,' സ്ത്രീകളും നിയമവും' വിഷയത്തെക്കുറിച്ച് കവർ ചിത്രം വരയ്ക്കാൻ, കോടതികളിൽ ന്യായാധിപൻ്റെ ചേമ്പറിൽ എഴുതിവെച്ചിരിക്കുന്ന ലാറ്റിൻ വാക്കുകളും അവയുടെ അർഥവും അന്വേഷിക്കാൻ ഏൽപ്പിച്ച അനുഭവവുമുണ്ട്. ഇക്കാര്യം ചോദിച്ചപ്പോൾ ,‘അങ്ങെനെയുണ്ടോ' എന്ന് അത്ഭുതപ്പെട്ട ജഡ്ജിയുടെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. "ഇതൊന്നുമറിയാത്തവരാണ് നമ്മളെ തൂക്കിക്കൊല്ലാൻ വിധിക്കുന്നത് !"
മാതൃഭൂമി ആനുകാലികങ്ങളുടെ ഡി. ടി പി മുഴുവൻ പുറത്ത് ചെയ്യുന്ന കാലത്ത് , ഒരു ബ്രോഷറിൻ്റെ പ്രൂഫ് വായിക്കാൻ എം. ടി. ഒരു ഡി. ടി . പി സെൻ്ററിൽ ഒപ്പം വന്നു. കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയ അദ്ദേഹം, അന്നുതന്നെ യോഗം വിളിച്ചുചേർത്ത്, ആ സംവിധാനം അവിടെയും തുടങ്ങാൻ തീരുമാനിച്ചു. ഗൃഹലക്ഷ്മി യായിരുന്നു,ഇങ്ങനെ സ്വന്തം ഡി. ടി. പിയിൽ ആദ്യം ചെയ്തത്."അദ്ദേഹത്തിന്റ കാലത്ത് വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു".
എൻ.മോഹനനുമായി സംസാരിച്ച് ചിത്രങ്ങൾ വരയ്ക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.'ഇന്നലത്തെ മഴ'യുടെ ചിത്രങ്ങൾ ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ വരയ്ക്കാൻ നോവലിസ്റ്റ് പറഞ്ഞു. അവ അദ്ദേഹത്തിനിഷ്ടമായി.ആ ചിത്രങ്ങൾ തന്നെ നോവൽ പുസ്തകമാക്കിയപ്പോൾ ഉപയോഗിച്ചു.
കമൽ റാം സജീവ് ആഴ്ചപ്പതിപ്പിൻ്റെ ചുമതല വഹിച്ചപ്പോൾ അവിടെ നിന്ന് ചിത്രഭൂമിയിലേക്കും, പിന്നെ ബാലഭൂമിയിലേയ്ക്കും മാറ്റി നിയമിക്കപ്പെട്ടു. മനോജ് കെ. ദാസ് പത്രാധിപരായ കാലത്ത് പത്രത്തിലാണ് നിയോഗിച്ചത്. കുറേക്കാലം ലേ-ഔട്ട് വിഭാഗത്തിൽ കോട്ടയത്തും പ്രവർത്തിച്ചു. ഇക്കാലത്ത് കോഴിക്കോട്ടെ ഒഫീസിൽ സൂക്ഷിച്ചിരുന്ന നൂറുകണക്കിനു ചിത്രങ്ങളടങ്ങിയ നാലു പെട്ടികൾ നഷ്ടപ്പെട്ടു. വലിയ വേദനയുണ്ടാക്കി, അത്. “ആഴ്ച്ചപ്പതിപ്പിൻ്റെ രേഖാചിത്രങ്ങൾ വരയ്ക്കുന്നതിനായാണ് നിയമിക്കപ്പെട്ടതെങ്കിലും ഇക്കാലത്ത് അതിനൊരു ഇടവേളയുണ്ടായി”.
ഒരു വരയോ കുത്തോ ചിത്രങ്ങളോ ബാലൻസ്ഡ് ആയി നൽകുന്നതിലാണ് രൂപകൽപ്പനയുടെ സൗന്ദര്യശാസ്ത്രമുള്ളത്.
കൈയ്യിൽ പേന വച്ച് കമ്പ്യൂട്ടർ സ്ക്രീനിൽ വരയ്ക്കുന്ന നൂതന സാങ്കേതികവിദ്യയും സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് നാലു വർഷമായി ചിത്രങ്ങൾ വരയ്ക്കുന്നതെന്നും ബി.എസ് പ്രദീപ് കുമാർ പറഞ്ഞു.
ചർച്ചയിൽ സുരാഗ് രാമചന്ദ്രൻ,സുന്ദരേശൻ വലിയപുരയിൽ, അച്ച്യുതൻ പുല്ലാർക്കാട്ട്,ജോഷി ജോർജ്ജ് എന്നിവർ പങ്കെടുത്തു. ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
‘വര-മൊഴിസാക്ഷ്യം’ രണ്ടാംഭാഗത്തിൻ്റെ ശബ്ദലേഖനം യൂട്യൂബിലുണ്ട്.
No comments:
Post a Comment