‘കാർട്ടൂൺ കാർട്ടൂൺ' പരമ്പരയുടെ ഏഴാം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ജൂലൈ 9, 2022),അതിഥികളായെത്തിയത് മുതിർന്ന കാർട്ടൂണിസ്റ്റുകളായ എം.എം.മോനായിയും ജോഷി ജോർജ്ജും .
കുന്നത്തുനാട്ടിൽ നിന്നുള്ള മുൻ നിയമസഭാംഗം കൂടിയായ എം.എം. മോനായി,കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകാംഗമാണ്.പിന്നീട് അതിന്റെ ചെയർമാനായി. രാഷ്ട്രീയ - സാമൂഹിക കാർട്ടൂണുകൾക്ക് പുറമേ, സ്പോർട്ട്സ് കാർട്ടൂണുകളിലൂടെയും പ്രശസ്തനായി. എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരിക്കേ, ഇ.എം.എസ് ലൈബ്രറി ആരംഭിച്ചു.
ചിത്രകലയോടുള്ള ആഭിമുഖ്യമാണ് അദ്ദേഹത്തെ കാർട്ടൂണിലെത്തിച്ചത്. രാമവർമ്മ യൂണിയൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ, അധ്യാപകനായ സീരി മാസ്റ്ററുടെ കീഴിൽ ചിത്രകല അഭ്യസിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പുഷ്കലകാലമായിരുന്നു , അത്. അതിലെ കാർട്ടൂണുകൾ കണ്ട് പഠിച്ചു.
മാതൃഭൂമി 1973 നവം.14 ന് ഇറക്കിയ വ്യാവസായിക - കാർഷിക പതിപ്പിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടത് . അതിന് 25 രൂപ പ്രതിഫലം കിട്ടി.തുടർന്ന് 'അസാധു'വിലും കാർട്ടൂൺ വന്നു.
ഉറൂബ് പത്രാധിപരായിരിക്കേ, കുങ്കുമം വാരികയിൽ ഒരു വർഷത്തോളം 'ഭാരതപര്യടനം' എന്ന പേരിൽ കാർട്ടൂൺ പരമ്പര വരച്ചു.പാരലൽ കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കേ, അക്കാലത്തെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെല്ലാം കാർട്ടൂണകൾ വരച്ചു.'ശങ്കേഴ്സ് വീക്കിലി', 'ചിൽഡ്രൻസ് വേൾഡ്', 'ചമ്പക്' എന്നിവയിലും കാർട്ടൂണുകൾ പ്രസിദ്ധീകരിക്കപ്പെട്ടു.അവയ്ക്ക് കിട്ടിയ പ്രതിഫലം പഠനത്തിന് സഹായകരമായി.
അടിയന്തിരാവസ്ഥയ്ക്കു ശേഷം കേരള കൗമുദി, ദേശാഭിമാനി പത്രങ്ങളിലും കലാകൗമുദിയിലും രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചു തുടങ്ങി. ദീപിക ആഴ്ചപ്പതിപ്പിൽ പന്ത്രണ്ടു വർഷത്തോളം 'ശ്രീമാൻ ഭട്ട്', വനിതയിൽ രണ്ടു വർഷം 'കൗശലം കുഞ്ഞമ്മ' എന്നീ കാർട്ടൂൺ പരമ്പരകളും വരച്ചു. മലയാള മനോരമ പത്രത്തിന്റെ കൊച്ചി മെട്രോ പേജിൽ സമകാലിക പ്രശ്നങ്ങളെക്കുറിച്ച് 2005 മുതൽ 2019 വരെ വരച്ച 'മെട്രോ വിശേഷ'മാണ് ഏറ്റവും ദൈർഘ്യമേറിയ തന്റെ കാർട്ടൂൺ പരമ്പരയെന്ന് എം.എം. മോനായി പറഞ്ഞു.
ഇന്ന് വായനാശീലം കുറഞ്ഞു. ഇപ്പോഴുള്ള മത,രാഷ്ട്രീയ അസഹിഷ്ണുതകൾ കാർട്ടൂണുകൾക്ക് പറ്റുന്ന അന്തരീക്ഷമല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വിമർശനങ്ങൾക്കുള്ള ഇടം ഉള്ളിടത്തു മാത്രമേ കാർട്ടൂണുകൾക്ക് സ്വതന്ത്രമായി നില നില്ക്കാനാകൂ. "ജനാധിപത്യത്തിന്റെ ഉല്പന്നമാണ് കാർട്ടൂണുകൾ".
ടെക്നോളജി മാധ്യമ രംഗത്തെ മാറ്റിമറിക്കുന്നുണ്ട്. പക്ഷേ, ചിന്താശക്തിയാണ് മൗലിക മാറ്റങ്ങൾക്ക് നിദാനം.ലോക പ്രശസ്തരായ ഡേവിഡ് ലോ, ആർ.കെ. ലക്ഷ്മണൻ തുടങ്ങിയ കാർട്ടൂണിസ്റ്റുകൾ ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത് അവരുടെ പരന്ന വായനയുടേയും ശ്രമകരമായ അദ്ധ്വാനത്തിന്റേയും ഫലമായാണ്.
മറ്റൊരു വീക്ഷണത്തിൽ നിന്നുള്ള സത്യദർശനങ്ങളാണ് കാർട്ടൂണുകൾ. ദീർഘദർശിത്വത്തോടു കൂടി സത്യത്തെ വെളിവാക്കുന്നവരാണ് കലാകാരർ. ദേശീയസ്വാതന്ത്യസമരമുണ്ടാക്കിയ ഊർജ്ജ പ്രവാഹത്തിലാണ് മാധ്യങ്ങളുണ്ടായത്.എന്നാൽ,ജനാധിപത്യം ഇപ്പോൾ കവർന്നെടുക്കപ്പെട്ടു ക്കൊണ്ടിരിക്കുന്നു.പത്രാധിപൻമാർ പറയുന്ന ആശയങ്ങൾക്കനുസരിച്ച് വരയ്ക്കുന്ന കാർട്ടൂണിസ്റ്റുകളാണ് ഇപ്പോൾ കൂടുതലും. നെഹ്രുവിനു ശേഷം ജനാധിപത്യ ബോധമുള്ള ഭരണാധികാരികളുണ്ടായിട്ടില്ല.
'ലോകം നാളെ അവസാനിക്കുമായിരിക്കും. എങ്കിലും,ഞാനിവിടെ ഒരു ആപ്പിൾ മരം നടും' എന്ന കവിവചനത്തിലെ ദർശനമാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുക തന്നെ വേണം. സത്യം വിളിച്ചു പറയണം. ആത്യന്തികമായി അത് വിജയിക്കും.
മാധ്യമ പരിശീലന സ്ഥാപനങ്ങൾ കാർട്ടൂണുകളെ പാഠ്യപദ്ധതിയുടെ ഭാഗമാക്കി, പഠിപ്പിക്കേണ്ടതുണ്ടന്നും എം.എം. മോനായി പറഞ്ഞു.
പ്രമുഖ കാർട്ടൂണിസ്റ്റ് കെ.എസ് പിള്ള മരിച്ചപ്പോൾ ,ഒരു റീത്ത് വയ്ക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. ആ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിൽ 21 കാർട്ടൂണിസ്റ്റുകൾ എറണാകുളത്ത് ഒത്തുകൂടി രൂപീകരിച്ച കൂട്ടായ്മയാണ് കേരള കാർട്ടൂൺ അക്കാദമിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
കേരള ടൈംസ് പത്രാധിപ സമിതി അംഗമായി മാധ്യമ പ്രവർത്തനം ആരംഭിച്ച ജോഷി ജോർജ്ജ്, അതിന്റെ ഞായറാഴ്ചപ്പതിപ്പായിരുന്ന സത്യനാദകാഹളത്തിന്റെ എഡിറ്റർ ഇൻ ചാർജ്ജായും പ്രവർത്തിച്ചു. കാർട്ടൂണിസ്റ്റായും കോളമിസ്റ്റായും അറിയപ്പെട്ട അദ്ദേഹം പിൽക്കാലത്ത് 'ടിക് -ടിക്' ഹാസ്യ പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി.
ചിരിപ്പിക്കാൻ കഴിവുള്ളവരോടുള്ള ബഹുമാനമാണ് തനിക്ക് കാർട്ടൂണിസ്റ്റാകാൻ പ്രേരണയായതെന്ന് ജോഷി ജോർജ്ജ് പറഞ്ഞു. മിമിക്രിയിലും മോണോ ആക്ടിലുമായിരുന്നു , തുടക്കം.പിന്നെ, കാർട്ടൂണിലേക്ക്. പേപ്പറിൽ പെൻസിൽ കൊണ്ട് വരച്ചയച്ച കാർട്ടൂൺ, യേശുദാസിന്റെ നിർദേശങ്ങളടങ്ങിയ കത്തോടെ 'അസാധു'വിൽ നിന്ന് തിരിച്ചു വന്നു. അത് കൂടുതൽ വരയ്ക്കാനുള്ള കാരണമായി. 'നർമദ ' യിലെ കാർട്ടൂന്നുകളും കണ്ട് പഠിച്ചു.
കേരള ടൈംസിൽ ചേർന്നപ്പോൾ രാഷ്ട്രീയ കാർട്ടൂണുകളും 'ആശാൻ' എന്ന പേരിൽ പ്രതിദിന പോക്കറ്റ് കാർട്ടൂണും വരച്ചു.' സത്യനാദ കാഹള'ത്തിൽ 'ഞായറാഴ്ച വക്കീൽ' എന്ന പ്രതിവാര കാർട്ടൂൺ കോളവുമുണ്ടായിരുന്നു.
പത്രാധിപർ ഡോ.സെബാസ്റ്റ്യൻ പോളിന്റെ പ്രോത്സാഹനത്താൽ കോളമിസ്റ്റുമായി.'മുഖം' എന്ന ആ പ്രതിവാര പംക്തിയിൽ കാരിക്കേച്ചറുകളും വരച്ചു."അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിനെക്കുറിച്ച് എഴുതിയതിന് അദ്ദേഹം വക്കീൽ നോട്ടീസയച്ചു. അദ്ദേഹം കേസിന് പോകും മുൻപ്,അത് സംസാരിച്ചു തീർത്തു."
അക്കാലത്ത് സി.രാധാകൃഷ്ണന്റെ പത്രാധിപത്യത്തിൽ തുടങ്ങിയ ചെമ്പരത്തി ആഴ്ചപ്പതിപ്പിന്റെ അവസാന പേജിൽ 'വാരഫലം' എന്ന സാമൂഹിക കാർട്ടൂൺ പരമ്പര വരച്ചു. ആ പേരു നൽകിയതും സി.രാധാകൃഷ്ണനായിരുന്നു.മനോരാജ്യത്തിൽ 'സ്വരൂപം' എന്ന പേരിൽ കാരിക്കേച്ചർ കോളം ആരംഭിച്ചു. അതാണ് മലയാളത്തിലെ ആദ്യ കളർ കാരിക്കേച്ചർ.അത് പിന്നീട് പുസ്തകമായി.
കേരള ടൈംസ് നിലച്ച ശേഷം, സി.ആർ ഓമനക്കുട്ടന്റ നേതൃത്വത്തിൽ ആരംഭിച്ച 'പാര' മാസികയുടെ പത്രാധിപരായി. നല്ല നിലവാരം പുലർത്തിയ ആ ഹാസ്യ പ്രസിദ്ധീകരണത്തിന് ദീർഘായുസ്സുണ്ടായില്ല. 2007-ൽ മംഗളത്തിൽ ചേർന്നപ്പോൾ , ടിക് - ടിക് ഹാസ്യ ദ്വൈവാരികയുടെ പത്രാധിപരായി. എല്ലാ ഒന്നിടവിട്ട തിങ്കളാഴ്ചകളിലും കൃത്യമായി ഇറങ്ങിയ ആ പ്രസിദ്ധീകരണം,പക്ഷേ, അധികകാലം നീണ്ടു നിന്നില്ല. പിന്നീട് മനശ്ശക്തി പരിശീലകനായ ഡോ.പി.പി. വിജയനെ പരിചയപ്പെട്ടതോടെ, മോട്ടിവേഷണൽ ട്രെയ്നറായി. മനസിനേറ്റവും സന്തോഷമുണ്ടാക്കുന്നത് ഇതാണ്.
ജീവൻ ടി.വി യിലെ 'ചുറ്റുവട്ടം' വാർത്താധിഷ്ഠിത പരമ്പര വ്യത്യസ്തമായ ഒന്നായിരുന്നു. ഓരോ ആഴ്ചയിലേയും സംഭവവികാസങ്ങളെക്കുറിച്ച് കാർട്ടൂണിസ്റ്റുകൾ ഹാസ്യാത്മകമായി വിലയിരുത്തുന്ന പരിപാടിയിൽ ഒപ്പമുണ്ടായിരുന്നത് സാംജി.കെ ഉമ്മനായിരുന്നു.
"രാഷ്ട്രീയ കാർട്ടൂണിസ്റ്റുകൾ എന്നും ദോഷകദൃക്കുകളാണ്. അങ്ങനെ, വരച്ച് - വരച്ച്, 50 വയസ്സൊക്കെ കഴിയുമ്പോൾ ജീവിതത്തിലും അങ്ങനെയായിത്തീരും.അതിനൊരു അപവാദം ശിവറാമാണ്. അദ്ദേഹം സാമൂഹിക കാർട്ടൂണുകളാന്ന് വരച്ചത്. അതിക്രൂരമായ രാഷ്ടീയ കാർട്ടൂണുകളിൽ നിന്ന് ഞാൻ സാമൂഹിക കാർട്ടൂണുകളിലേക്ക് മാറി".
ഇപ്പോൾ രാഷ്ട്രീയ-സാമൂഹിക സംഭവികാസങ്ങളെക്കുറിച്ചുള്ള ട്രോളുകൾ തത്സമയമാണ് വരുന്നത്.അടുത്ത ദിവസം വരുന്ന കാർട്ടൂണുകൾക്ക് അതിനാൽ,വലിയ ഭാവിയില്ല. വിമർശനാത്മകമായ കാർട്ടൂണകളോട് പത്രാധിപൻമാർ മുഖം തിരിക്കുകയാണിപ്പോൾ. പലപ്പോഴും കാർട്ടൂണുകൾ ഫില്ലറുകളായാണ് ഉപയോഗിക്കപ്പെടുന്നത്.
"പോത്തൻ ജോസഫ് ,കളത്തിൽ വർഗ്ഗീസ് എന്നീ ശക്തരായ പത്രാധിപൻമാർ ഉണ്ടായിരുന്നതിനാലാണ് കാർട്ടൂണിസ്റ്റ് ശങ്കറും, ടോംസും ഉണ്ടായത്". പത്രാധിപൻമാർ സമൂഹത്തിന്റെ മാർഗ്ഗനിർദ്ദേശകരാകേണ്ടതുണ്ട്. സ്വന്തം രാഷ്ട്രീയം കാർട്ടൂണിസ്റ്റുകൾ രചനകളിൽ പ്രതിഫലിപ്പിക്കരുത്.
മതങ്ങൾ വിമർശനങ്ങൾക്കതീതമല്ല. പള്ളിയുടെ ചുമരുകളിൽപ്പോലും ആദ്യം കാർട്ടൂണുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തിൻമക്കെതിരായ നൻമയുടെ വരകളായിരുന്നു, അവ.കൈയ്യിൽ ചാട്ടവാറെടുത്ത യേശു ക്രിസ്തുവിന്റെ പാരമ്പര്യമാണ് കാർട്ടൂണിസ്റ്റുകൾക്ക് .
സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷിന്റെ പത്രാധിപത്യത്തിലിറങ്ങിയിരുന്ന 'ചിരിച്ചെപ്പ്' മാസികയിൽ 'കാർട്ടൂൺ കോർട്ട് ' എന്ന പേരിൽ കാർട്ടൂൺ വിമർശന പംക്തി എഴുതിയിരുന്നു.'സ്വരൂപം', കാരിക്കേച്ചർ സമാഹാരം രണ്ട് പതിപ്പുകളാനിറങ്ങിയത്. 'കാർട്ടൂൺ ലോകം ' പുസ്തകവും ഇക്കാലത്ത് ഇറങ്ങി.
കാർട്ടൂണുകളെ ഗൗരവപൂർവ്വം സമീപിക്കുന്ന വിദേശ പ്രസിദ്ധീകരണങ്ങൾക്കു പോലും പിടിച്ചു നിൽക്കാനായില്ല.മാഡ്, പഞ്ച് തുടങ്ങിയ മാഗസിനുകൾ നിലച്ചു.
ഇനി , കാർട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയും സിണ്ടിക്കേറ്റുകളും ഉണ്ടാകേണ്ടിയിരിക്കുന്നു.
കെ.ഹേമലത മോഡറേറ്ററായി. ഡി.പ്രദീപ് കുമാർ അവസാന ഭാഗത്ത് പങ്കെടുത്തു.
കാർട്ടൂണിസ്റ്റുകളായ സഞ്ജീവ് ബാലകൃഷ്ണൻ, രജീന്ദ്ര കുമാർ എന്നിവരും പി ജോസും ചർച്ചയിൽ പങ്കടുത്തു.
'കാർട്ടൂൺ... കാർട്ടൂൺ' പരമ്പരയുട ഏഴാം ഭാഗത്തിന്റെ ശബ്ദ സേനം യൂട്യൂബ് മീഡിയ വേവ് സ് ചാനലിലുണ്ട്.
No comments:
Post a Comment