' കാർട്ടൂൺ... കാർട്ടൂൺ' പരമ്പരയുടെ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ജൂൺ 18, 2022) നാലാം ഭാഗത്തിൽ അനുഭവങ്ങൾ പങ്കുവച്ചത് മുതിർന്ന കാർട്ടൂണിസ്റ്റുകളായ പ്രസന്നൻ ആനിക്കാടും പി.സുജാതനും .
നാലു പതിറ്റാണ്ടിലേറെയായി കാർട്ടൂൺ വരയ്ക്കുന്ന പ്രസന്നൻ ആനിക്കാട് അവ സമാഹരിച്ച് 'ആകൃതി, വികൃതി' എന്ന പുസ്തകം ഇറക്കിയിട്ടുണ്ട്. കേരള ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കേരള കാർട്ടൂൺ അക്കാദമിയുടെ മുൻ ചെയർമാനാണ്.
മാധ്യങ്ങളിൽ കാർട്ടൂണുകൾക്കുളള പ്രാധാന്യം കുറഞ്ഞുവരുകയാണന്ന ആശങ്ക പങ്കുവച്ചാണ് അദ്ദേഹം ആരംഭിച്ചത്. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ പാരമ്പര്യം പിൻതുടർന്ന ഒരു പുഷ്കലകാലം കേരളത്തിൽ കാർട്ടൂണുകൾക്കുണ്ടായിരുന്നു.
കോട്ടയം ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് വളർന്നത്.കാർട്ടൂണിനെക്കുറിച്ച് ഒന്നുമറിയാത്ത പശ്ചാത്തലം. 1978-ൽ മലയാള മനോരമ ആഴ്ചപ്പതിപ്പിലാണ് ആദ്യ കാർട്ടൂൺ വന്നത്.സാമൂഹിക വിഷയങ്ങളെക്കുറിച്ച് ടോംസ് വരച്ചിരുന്ന കാർട്ടൂണുകളായിരുന്നു, അതിന് പ്രചോദനം .
അന്ന്,കോളേജ് റെക്കാർഡ് ബുക്ക് വരയ്ക്കുമ്പോൾ കറന്റു പോകുക പതിവായിരുന്നു.വൈദ്യുതി ജീവനക്കാരുടെ സമരമായിരുന്നു ,കാരണം. അന്ന് ടവറുകൾ തകർത്ത അട്ടിമറികളുണ്ടായി. അതിനെക്കുറിച്ചായിരുന്നു , ആദ്യ കാർട്ടൂൺ.സമരം കഴിഞ്ഞ്, ഏറ്റവും കൂടുതൽ ടവറുകൾ അട്ടിമറിച്ച നേതാവിന് മന്ത്രി മെമന്റോ നൽകുന്ന കാർട്ടൂണായിരുന്നു,അത്. ടവറിന്റെ ചിത്രമായിരുന്നു , അതിൽ. കാർട്ടൂണിന് ആ ആഴ്ചയിലെ സമ്മാനമായ 25 രൂപ കിട്ടി. പിന്നെ, തുടർച്ചയായി വരച്ചയച്ചു. അവയിൽ പലതും തിരിച്ചു വന്നു.
കോട്ടയത്ത് പോയി ടോംസിനെ കണ്ടു. കാർട്ടൂൺ രചനയെക്കുറിച്ചുള്ള സംശയങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി.
ഓട്ടൻതുള്ളൽ ഏറെ ഇഷ്ടമായിരുന്നു. ആകാശവാണി കലാകാരനായ അടുത്ത ബന്ധു ഒരു തുള്ളൽ കലാകാരനായിരുന്നു. ടോംസിനെ വരയിലെ കുഞ്ചൻ നമ്പ്യാരായാണ് കണ്ടത്.അക്കാലത്ത് കേരള കാർട്ടൂൺ അക്കാദമി കോതമംഗലത്ത് നടത്തിയ ഒരു കളരിൽ പങ്കെടുത്തു.ശിവറാം, ടോംസ്, യേശുദാസൻ,സുകുമാർ , നാഥൻ തുടങ്ങിയ മഹാരഥൻമാരുമായി പരിചയപ്പെട്ടു. കാർട്ടൂൺ രചനയെക്കുറിച്ച് വിലപ്പെട്ട അറിവുകൾ കിട്ടി. തുടർന്ന്, വെട്ടൂർ രാമൻ നായർ പത്രാധിപരായ 'പാക്കനാർ' മാസികയിൽ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചു തുടങ്ങി.മലയാള മനോരമ, മാതൃഭൂമി, ദീപിക, മെട്രോ വാർത്ത തുടങ്ങിയ പത്രങ്ങളിൽ കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. മൂന്നാർ ഓപ്പറേഷൻ സമയത്ത് , പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങി വി.എസ്.അച്യുതാനന്ദൻ ,കെ.സുരേഷ് കുമാറിനെ സസ്പെന്റ് ചെയ്തതിനടുത്ത ദിവസം പ്രസിദ്ധീകരിക്കപ്പെട്ട കാർട്ടൂൺ ഏറെ ജനപ്രിയമായി. അച്ചടക്ക നടപടി ഉണ്ടാകുമെന്ന വിശ്വാസത്തിൽ, കാർട്ടൂൺ വരച്ച് പത്രം ഓഫീസിൽ ഏല്പിച്ച്, പുതുപ്പള്ളിയിലെ ബാങ്കിലേക്ക് തിരിച്ചു പോകുമ്പോൾ, ടെലിവിഷനിൽ നിന്നാണ് ആ സസ്പെൻഷൻ വാർത്ത അറിഞ്ഞത്. അടുത്ത ദിവസം ഒന്നാം പേജിൽ, വാർത്തയ്ക്കൊപ്പം വലിയ പ്രാധാന്യത്തോടെ ആ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടു. പിണറായി,വി.എസ്. എന്നീ രണ്ടു വരയാടുകൾ ഏറ്റുമുട്ടുന്നതിനിടയിൽ പെട്ടു പോകുന്നു , സുരേഷ് കുമാർ . അത് കണ്ട്, 'തല വരയാടാ !' എന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സുധാകരൻ പറയുന്നു.
മുന്നണികൾ മാറി -മാറി ഭരിച്ച സഹകരണ ബാങ്കിങ്ങ് മേഖലയിലാണ് പ്രവർത്തിച്ചിരുന്നതെങ്കിലും, രാഷ്ട്രീയ കാർട്ടൂണുകളിൽ മാനേജ്മെന്റ് എതിർപ്പ് പ്രകടിപ്പിച്ചിട്ടേയില്ല.
വാക്കുകൾ കൊണ്ട് ട്വിസ്റ്റുണ്ടാക്കുന്ന കാർട്ടൂണിസ്റ്റ് യേശുദാസന്റെ ശൈലിയിലും ചില രാഷ്ട്രീയ ആക്ഷേപഹാസ്യ കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. വാക്കുകൾ കൊണ്ട് കസർത്ത് നടത്താൻ അബുവിന്റെ ഒരു കാർട്ടൂണും പ്രേരണയായിട്ടുണ്ട്.'Cast the vote' നു പകരം 'vote the caste' എന്ന അദ്ദേഹത്തിന്റെ ഒരു കാർട്ടൂണിലെ ട്വിസ്റ്റിന് , വലിയ അർത്ഥങ്ങളുണ്ട്.
ഒ.വി.വിജയന്റെ കാർട്ടൂണുകൾ സമാനതകളില്ലാത്ത ബ്ലാക്ക് ഹ്യൂമറാണ്. വളരെ സമ്പന്നമായ പൈതൃകമാണത്. പക്ഷേ, കാർട്ടൂണുകൾ ലളിതമായിരിക്കണമെന്ന് , ആ കാർട്ടൂണുകളെ വിലയിരുത്തി, ശങ്കർ നിരീക്ഷിച്ചിരുന്നു.നിഘണ്ടു നോക്കി,അർത്ഥം മനസിലാക്കാക്കുന്നത് അഭികാമ്യമല്ല.
സിനിമയും ട്രോളുകളുമൊക്കെ കാർട്ടൂണുകളെ ബാധിച്ചിട്ടുണ്ട്. കാർട്ടൂണിസ്റ്റുകൾ ചിന്തിക്കുന്നതിനുമപ്പുറത്തേയ്ക്ക് അവ പോകുന്നുണ്ട്. ട്രോളുകളിൽ നല്ല ഹാസ്യവും ആശയങ്ങളുമുണ്ട്. പക്ഷേ, ട്രോളർമാർക്ക് വരയ്ക്കാനറിയില്ല. പ്രമുഖ കാർട്ടൂണിസ്റ്റുകളായ യേശുദാസനും ടോംസുമൊക്കെ മുൻപ്, സാധാരണക്കാരുടെ ഇത്തരം ആശയങ്ങൾ കൂടി സ്വീകരിച്ചിരുന്നു. എല്ലാ സമൂഹത്തിലെയും സാധാരണക്കാരുടെ ഉള്ളിന്റെയുള്ളിലൊക്കെ കുഞ്ചൻ നമ്പ്യാർമാരുണ്ട്. ആശയവും വരയും ചേരുംപടി ചേർന്നാൽ മാത്രമേ നല്ല കാർട്ടൂണുകളുണ്ടാകൂ. എന്നാൽ, ആശയങ്ങളില്ലാത്ത കാരിക്കേച്ചറുകൾക്ക് ഇപ്പോൾ സമൃഹമാദ്ധ്യമങ്ങളിൽ ഏറെ പ്രചാരം കിട്ടുന്നുണ്ടെന്നും പ്രസന്നൻ ആനിക്കാട് പറഞ്ഞു.
പുതിയ സങ്കേതങ്ങൾ ഉപയോഗിച്ചും കാർട്ടൂൺ വരയ്ക്കുന്നുണ്ട്. 'കുഞ്ഞൂഞ്ഞ് കഥകൾ'ക്ക് ചിത്രങ്ങൾ വരച്ചത് അങ്ങനെയാണന്ന് പ്രസന്നൻ ആനിക്കാട് പറഞ്ഞു.
മുപ്പത് വർഷമായി കാർട്ടൂണുകൾ വരയ്ക്കുന്നില്ലങ്കിലും സമ്പന്നമായൊരു കാർട്ടൂൺ കാലമുണ്ട് മുതിർന്ന മാദ്ധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പി.സുജാതന്. കെ.എം.മാണി ലണ്ടനിൽ പോയി , അദ്ധ്വാനവർഗ്ഗ സിദ്ധാന്തം അവതരിപ്പിച്ചതിനെക്കുറിച്ചായിരുന്നു, അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട അവസാനത്തെ കാർട്ടൂൺ.
കേരള കൗമുദി കൊച്ചി ബ്യൂറോ ചീഫായിരിക്കേ, 2007ൽ സ്വമേധയാ വിരമിച്ച പി.സുജാതൻ,പിന്നീട് വീക്ഷണം,കേരള പ്രണാമം പത്രങ്ങളിലും പ്രവർത്തിച്ചു.
പേരച്ചടിച്ചു കാണണമെന്ന കൗമാര കൗതുകത്തിൽ നിന്നാണ് കാർട്ടൂണിസ്റ്റായത്. നല്ല കൈയ്യക്ഷരമായിരുന്നു. മൺട്രോതുരുത്തിനടുത്ത പതിഞ്ഞാറെക്കല്ലട സ്ക്കൂളിൽ പഠിക്കുമ്പോൾ , നല്ല കൈപ്പട കണ്ട് ഹെഡ് മാസ്റ്റർ അഭിനന്ദിച്ചത് വഴിത്തിരിവായി .അതിനു ശേഷം,ആർട്ടിസ്റ്റ് സുജാതൻ എന്ന വിളിപ്പേരുണ്ടായി. എം.ജി.ആറിന്റെ രേഖാ ചിത്രം വരച്ചു നോക്കി. തൊട്ടടുത്ത കോയിവിളയിലെ ആർട്ടിസ്റ് പത്മനാഭനിൽ നിന്ന് ഏതാനും ദിവസം ചിത്രകല പഠിച്ചു.
കൊല്ലം എസ്.എൻ. കോളേജിൽ പ്രീ ഡിഗ്രിക്കു പഠിക്കുമ്പോൾ പി.കെ. മന്ത്രി,ടോംസ്, ആർ.കെ. ലക്ഷ്മൺ തുടങ്ങിയവരുടെ കാർട്ടൂണുകളും കാരിക്കേച്ചറുകളും കോപ്പി ചെയ്തു പഠിച്ചു. അന്ന് കാർട്ടൂണിസ്റ്റ് സോമനാഥൻ അവിടെ അധ്യാപകനായിരുന്നു. മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷനിൽ കണ്ട എലിനശീകരണത്തെക്കുറിച്ചുള്ള ബാനറിനെ ആസ്പദമാക്കി ഒരു കാർട്ടൂൺ വരച്ചു. എലി ബാനർ കടിച്ചപ്പോൾ, ആ വാക്ക് മാഞ്ഞ്,'നശീകരണ വാരം' എന്നാകുന്ന ആ കാർട്ടൂൺ 'കുട്ടികളുടെ ദീപിക'യിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതിന് 10 രൂപ പ്രതിഫലം കിട്ടി. അതിനെ അഭിനന്ദിച്ച് അടുത്ത ലക്കത്തിൽ കൊച്ചേട്ടൻ തന്റെ കോളത്തിൽ എഴുതി.
സഹപാഠിയും കാർട്ടൂണിസ്റ്റുമായ വൈ.എ റഹിമിനേയും കൂടി , ജനയുഗത്തിൽ പോയി , പത്രാധിപർ കാമ്പിശ്ശേരി കരുണാകരനെ കണ്ട്, ഒരു ചിത്രകഥ കൊടുത്തു. അതിന് താഴെ കൊടുത്തിരുന്ന സുജാതൻ. പി എന്ന പേരു വെട്ടി ,അദ്ദേഹം 'സുപി' എന്ന തൂലികാനാമമാക്കി. കാർട്ടൂൺ വരച്ചതിന് പി.കെ. മന്ത്രിക്ക് അദ്ധ്യാപക ജോലി നഷ്ടപ്പെട്ട കാലമായിരുന്നു, അത്. ഭാവിയിൽ അങ്ങനെയൊരു പ്രശ്നമുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ . ആ പേരിൽ ബാലയുഗത്തിൽ വരച്ചു തുടങ്ങി.
കോളേജിലെ ഹിന്ദി വകുപ്പ് മേധാവിയായ എൻ.ഐ. നാരായണനേയും കുട്ടികളേയും കുറിച്ച്, ക്ലാസിലെ രസകരമായ സംഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് , വരച്ച പത്ത് കാർട്ടൂണുകൾ മനോരാജ്യം വാരികയിലെ കുട്ടികളുടെ പംക്തിയിലേക്കയച്ചു. ഇടമറുകായിരുന്നു, അന്ന് പത്രാധിപർ. അത് 'നാണു സാറും കുട്ടികളും' എന്ന പേരിൽ പരമ്പരായി പ്രസിദ്ധീകരിക്കപ്പെട്ടു. മനോരാജ്യം ഉടമസ്ഥയായിരുന്ന റേച്ചൽ തോമസ് അക്കാലത്ത് ആ കാർട്ടൂണുകളെക്കുറിച്ച് കത്തുകൾ അയയ്ക്കുമായിരുന്നു. തന്റെ കുട്ടികൾക്ക് അവ രസകരമാണന്ന് അവർ എഴുതി."രണ്ട് - മൂന്ന് മാസം കൂടുമ്പോൾ പ്രതിഫലമായി 200 രൂപ അയച്ചു തരുമായിരുന്നു".
പക്ഷേ, ബിരുദത്തിന് ചേർന്നപ്പോൾ,നിർദോഷ ഹാസ്യമല്ല,ആക്ഷേപഹാസ്യമാകണം ഫലിതം എന്ന് ഒരു പാഠഭാഗത്തിൽ നിന്ന് മനസിലായി.കെ.സി ഡാനിയൽഎഴുതിയ 'ഹാസ്യത്തിന്റെ ബഹുമുഖങ്ങൾ ' എന്ന ലേഖനം പലയാവർത്തി വായിച്ചു. ചാക്യാർകൂത്തിൽ ആരംഭിക്കുന്നു , നമ്മുടെ ഹാസ്യപാരമ്പര്യം. അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും ' എന്ന കാർട്ടൂൺ പരമ്പരയിലെ ഗുരുജി രാമുവിനോട് ചോദിച്ച, 'നീയെന്തിനാണ് ആധുനിക മലയാള ചെറുകഥ പോലെ നിൽക്കുന്നത്?' എന്ന ചോദ്യം, പല പുതിയ അന്വേഷണങ്ങളിലേക്കും അറിവുകളിലേക്കും നയിച്ചു. സിനിമാറ്റിക്കായിരുന്നു, ആ കാർട്ടൂൺ പരമ്പര. ഒരു മുഖത്തിൽ നിന്നാരംഭിച്ച്, കറങ്ങി, അവിടെയെത്തുന്ന ക്യാമറയുടെ പരിവൃത്തത്തിനുള്ളിലാണ് ഓരോ ലക്കത്തിലേയും കാർട്ടൂൺ. അദ്ദേഹത്തിന്റെ സിനിമയുടെ തുടക്കം ഇതിൽ നിന്നാണന്ന് സൂക്ഷ്മനിരീക്ഷണത്തിൽ ബോദ്ധ്യപ്പെട്ടു.
അമേരിക്കൻ കാർട്ടൂണിസ്റ്റായ ലൂറിയുടേയും ഒലിഫാന്റിന്റേയും കാർട്ടൂണുകളും ഏറെ ആകർഷിച്ചു.കാർട്ടൂൺ ബോധം അങ്ങനെ നവീകരിക്കപ്പെട്ടു. പക്ഷേ, കാർട്ടൂണിസ്റ്റ് സോമനാഥനുമായി ചർച്ച ചെയ്തപ്പോൾ , 'അരവിന്ദനുണ്ടായ ദുരന്തം തനിക്കുണ്ടാകും' എന്നായിരുന്നു, അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. സത്യത്തിൽ, അങ്ങനെയാകണമെന്നായിരുന്നു,ആഗ്രഹം. ജനകീയ കാർട്ടൂണുകൾ വേണോ,ഗഹനമായ വിമർശനങ്ങളള ,തത്ത്വചിന്താപരമായവ വേണോ എന്ന് സംശയമുണ്ടായി. അങ്ങനെ , 'മനോരാജ്യ' ത്തിലെ വര നിർത്തി.
മലയാളം എം.എയ്ക്ക് പഠിക്കുമ്പോൾ പ്രൊഫ.കെ.പി. അപ്പന്റെ ക്ലാസുകൾ അറിവിന്റെ ആശ്ചര്യലോകത്തെത്തിച്ചു. 'ഈ ലോകം , അതിലൊരു മുകുന്ദൻ ' എന്ന കാർട്ടൂൺ കോളേജ് മാഗസിനിൽ പ്രസിദ്ധീകരിക്കപ്പെട്ടു. എം.എ.ബേബിയായിരുന്നു, അതിന്റെ എഡിറ്റർ.'ബോധി' യിലും ജനയുഗത്തിലും കാർട്ടൂണുകൾ വന്നു.
എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കാർട്ടൂൺ മത്സരത്തിലും സർവകലാശാലാ യുവജനോത്സവത്തിലും സമ്മാനം കിട്ടി.
അക്കാലത്ത് തന്നെ കിസാൻ വേൾഡ്, സൈനിക് സമാചാർ എന്നീ മാസികകളിലും കാർട്ടൂൺ പംക്തി വരച്ചു.'സിംപിൾ സോൾജ്യർ 'എന്ന പംക്തി പലരും അന്ന് ഇഷ്ടപ്പെട്ടിരുന്നു.'കിസാൻവേൾഡി'ൽ രണ്ടു മണ്ണിരകൾ ലോക കാര്യം സംസാരിച്ചു.
കാർട്ടൂൺ അനുക്ഷണം വികസിക്കുന്ന ആശയലോകമാണന്ന് ബോദ്ധ്യപ്പെട്ടു. കേരള കൗമുദിയിൽ ട്രെയിനിയായി ചേർന്നപ്പോൾ, കലാകൗമുദിക്ക് നൽകിയ ഒരു കാർട്ടൂൺ എം.എസ്. മണി,പത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു. സ്പുട്നിക് ഭൂമിയിൽ പതിക്കുന്നതുമായി ബന്ധപ്പെടുത്തി, ജനതാപാർട്ടിയുടെ തകർച്ച ചിത്രീകരിക്കുന്നതായിരുന്നു ,ആ കാർട്ടൂൺ. കാർട്ടൂണിസ്റ്റുകളെ അകറ്റി നിർത്തിയിരുന്ന കേരള കൗമുദിയിൽ അത് മാറ്റത്തിന് തുടക്കം കുറിച്ചു. എം.എം.മോനായി, മലയാറ്റൂർ, നാഥൻ തുടങ്ങിയവരുടെ കാർട്ടൂണുകൾ പത്രത്തിൽ വന്നു തുടങ്ങി.
പത്രപ്രവർത്തനമാണ് തൊഴിൽ എന്ന് ഉറപ്പിച്ചപ്പോൾ,' സുപി' എന്ന തൂലികാനാമം ഉപേക്ഷിച്ചു. 1979-ൽ ഉറുമ്പിനെ കഥാപാത്രമാക്കി, 'ചരിത്രരേഖകൾ ' എന്ന കാർട്ടൂൺ പരമ്പര കലാകൗമുദിയിൽ ആരംഭിച്ചു. സമകാലിക പ്രശ്നങ്ങളെ താത്ത്വികമായി സമീപിക്കുന്ന കാർട്ടൂൺ 150ഓളം ആഴ്ചകളിൽ വരച്ചു. അന്ന്, പ്രൊഫ.എം.കൃഷ്ണൻ നായർ, മലയാളനാട് വാരികയിൽ എഴുതിയിരുന്ന സാഹിത്യവാരഫലത്തിൽ അതിനെ നിരന്തരം വിമർശിച്ചു.
എൽ.ഐ.സി അവരുടെ പരസ്യബോർഡുകളിൽ ഉറുമ്പുകളുടെ സമ്പാദ്യശീലത്തെക്കുറിച്ച് സൂചിപ്പിച്ച് ഈ കാർട്ടൂൺ, പേരു സഹിതം നൽകിയത് സന്തോഷമുണ്ടാക്കി.
ട്രെയ്നിങ്ങിന് ശേഷം, റിപ്പോർട്ടറായി തൃശൂർ ബ്യൂറോയിൽ നിയമിക്കപ്പെട്ടതോടെ, ചരിത്ര രേഖകൾ തുടരാൻ കഴിഞ്ഞില്ല. ജോലിത്തിരക്കുള്ള ഏകാംഗ ബ്യൂറോയിൽ അതിന് സാധിക്കുമായിരുന്നില്ല. കണ്ണൂർ ബ്യൂറോയിലും കോഴിക്കോട് ഡസ്ക്കിലും പ്രവർത്തിച്ചപ്പോൾ വീണ്ടും രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചു.
കാർട്ടൂണുകൾ മനസിലാക്കുന്നതിൽ പത്രാധിപൻമാർക്ക് നിലവാരത്തകർച്ചയുണ്ടന്ന് സ്വന്തം അനുഭവങ്ങൾ ഉദാഹരിച്ച് പി.സുജാതൻ പറഞ്ഞു. പ്രവാചകനെക്കുറിച്ചുള്ള കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടതിനെ തുടർന്ന് ഭീകരാക്രമണമുണ്ടായപ്പോൾ പോലും ആ കാർട്ടൂൺ പുന:പ്രസിദ്ധീകരിക്കുകയും കാർട്ടൂണുകളിലൂടെ തീവ്രവാദികളെ പ്രതിരോധിക്കുകയും ചെയ്ത ബ്രിട്ടനിലെയും മറ്റും പത്രങ്ങൾ ശുഭപ്രതീക്ഷ നൽകുന്നുണ്ട്. കെന്റ് സർവകലാശാലയിൽ കാർട്ടൂണിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവുമുണ്ട്.
കൊച്ചിയിൽ ബ്യൂറോ ചീഫായിരിക്ക, 2007-ൽ, ഗത്യന്തരമില്ലാതെ വോളന്റിയറി റിട്ടയർമെന്റെടുത്തു.
"എന്റെ കാർട്ടൂണിസ്റ് ജീവിതം, കുഷ് വന്ത് സിങ്ങ് അമൃത പ്രീതത്തെ കളിയാക്കിയതു പോലെ, ഒരു റവന്യൂ സ്റ്റാമ്പിന്റെ മറുപുറത്ത് എഴുതാവുന്നത്രയുമേയുള്ളൂ".
ചർച്ചയിൽ കാർട്ടൂണിസ്റ്റ് കെ. ഉണ്ണികൃഷ്ണൻ പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറ്റേർമാരായി.
'കാർട്ടൂൺ... കാർട്ടൂൺ ' പരമ്പരയുടെ നാലാം ഭാഗത്തിന്റെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ് സ് ചാനലിലുണ്ട്.https://youtu.be/1NkME3o-LxI
No comments:
Post a Comment