‘കാർട്ടൂൺ.. കാർട്ടൂൺ' ക്ളബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ അഞ്ചാം ഭാഗത്തിൽ(ജൂൺ 25,2022) ദേശാഭിമാനി സ്റ്റാഫ് കാർട്ടൂണിസ്റ്റായ ഏലിയാസ് പി. ജോൺ,തൻ്റെ രചനകളെക്കുറിച്ച് സംസാരിച്ചു.
2006ൽ ദേശാഭിമാനിയിലെത്തിയ ഏലിയാസ്,അതിനു മുൻപ് ലേബർ ഇന്ത്യ സായാഹ്ന ദിനപ്പത്രം, കേരള മിഡ് ഡേ ടൈംസ്,തേജസ് പത്രങ്ങളിൽ കാർട്ടൂണിസ്റ്റായിരുന്നു. ദേശാഭിമാനിയിലെ ‘ഹെഡ്മാഷ്’ എന്ന പ്രതിദിന പോക്കറ്റ് കാർട്ടൂണിലൂടെ ശ്രദ്ധേയനായി.
യാദൃച്ഛികമായാണ് കാർട്ടൂണിസ്റ്റായത്. കർഷകരാണ് മാതാപിതാക്കൾ. “കാർട്ടൂൺ രംഗത്തേക്ക് വരുവാൻ ഏറ്റവും കൂടുതൽ സഹായിച്ചത് അമ്മ അന്നമ്മയാണ്”.വിദ്യാർത്ഥിയായിരിക്കുമ്പോഴേ ചിത്രരചനയുണ്ടായിരുന്നു. പിന്നെ, ‘മ‘ പ്രസിദ്ധീകരണങ്ങളിൽ എഴുതിത്തുടങ്ങി. തൃശൂരിലെ എക്സ്പ്രസ് വാരികയിൽ ഒരു നോവൽ നൽകിയപ്പോൾ,അതിൻ്റെ പുറംചട്ടയിൽ ഒരു കാർട്ടൂൺ വരച്ചിട്ടു. നോവൽ പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോൾ,കാർട്ടൂൺ വരച്ചുകൂടെ എന്ന് അവർ ചോദിച്ചു. സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആ സമയത്ത് അവധിയിലായിരുന്നു. പഴയ പത്രങ്ങളൊക്കെ നോക്കി,യേശുദാസൻ്റെ വരകളെ അനുകരിച്ച് ഒരു കാർട്ടൂൺ വരച്ചുനൽകി. അത് അച്ചടിച്ചു വന്നു. പക്ഷേ,വാരികയും പത്രവും അടുത്ത ദിവസങ്ങളിൽ പ്രസിദ്ധീകരണം നിർത്തി.
കാക്കൂർ കാളവയൽ നടക്കുമ്പോൾ, കാർട്ടൂൺ എക്സിബിഷനിൽ പങ്കെടുത്തു. അത് നല്ല അഭിപ്രായം നേടി. അങ്ങനെ,‘ലേബർ ഇന്ത്യ’സായാഹ്നപ്പത്രത്തിൽ കാർട്ടൂൺ വരച്ചുതുടങ്ങി. ഒരോ കാർട്ടൂണിനും 25 രൂപ പ്രതിഫലം കിട്ടി. പക്ഷേ, കാർട്ടൂണിസ്റ്റായി അവിടെ നിയമിക്കപ്പെട്ടില്ല. രണ്ടര വർഷം വരച്ചു. പിന്നെ,‘കേരള മിഡ് ഡേ ടൈസ്’ പത്രത്തിലും കാർട്ടൂണുകൾ വരച്ചു. അക്കാലത്ത് തന്നെ ചന്ദ്രിക,ദേശാഭിമാനി പത്രങ്ങളിലും കാർട്ടൂണുകൾ വരച്ചു. കോഴിക്കോട് നിന്ന് ‘തേജസ്’ ആരംഭിച്ചപ്പോൾ,അതിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി നിയമിക്കപ്പെട്ടു. ഒരു വർഷം പ്രവർത്തിച്ചപ്പോൾ, ദേശാഭിമാനിയിൽ കരാരടിസ്ഥാനത്തിൽ കാർട്ടൂണിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടര വർഷത്തിനു ശേഷം സ്റ്റാഫ് കാർട്ടൂണിസ്റ്റായി.
കാർട്ടൂണുകളിൽ രൂപത്തിന് അളവുകോലൊന്നുമില്ല. ക്രമം തെറ്റിയാണ് ആ രൂപങ്ങൾ. നല്ല ആശയങ്ങളിൽ നിന്നേ നല്ല കാർട്ടൂണുകളുണ്ടാകൂ. ശ്ലോകങ്ങൾ, പഴഞ്ചൊല്ലുകൾ തുടങ്ങിയവയിൽ നിന്ന് നല്ല കാർട്ടൂണുകൾ സൃഷ്ടിച്ച ബി.എം ഗഫൂർ ഗുരുസ്ഥാനീയനാണ്. പരന്ന വായനയിലൂടെയാണ് ആശയങ്ങൾ കിട്ടുക. വരികൾക്കിടയിലൂടെ കടന്നുപോകണം.
പാർട്ടിപ്പത്രത്തിൽ ചേരുന്ന ഘട്ടത്തിൽ ഏറെ പരിമിതികളനുഭവപ്പെട്ടു. പിന്നീട് അതുമായി പൊരുത്തപ്പെട്ടു.പി. രാജീവ് പത്രാധിപരായിരുന്നപ്പോൾ, മുഖമന്ത്രിയെ കഥാപാത്രമാക്കിപ്പോലും കാർട്ടൂൺ വരച്ചിട്ടുണ്ട്.“ഏതു പത്രത്തിലും അവരുടെ കാഴ്ചപ്പാടിനനുസരിച്ചേ വരയ്കാൻ പറ്റൂ".
കൗതുകകരമായ ചില പ്രതികരണങ്ങളുമുണ്ടായിട്ടുണ്ട്.രമേശ് ചെന്നിത്തല, തൻ്റെ രൂപം കണ്ട്, മൂക്ക് അങ്ങനെയല്ല എന്ന് അഭിപ്രായപ്പെട്ടു. എം.എം ഹസനും ഇതേപോലെ പ്രതികരിച്ചിട്ടുണ്ട്. ഇൻ്റർനെറ്റിൽ പല ഭാവത്തിലുള്ള ചിത്രങ്ങൾ കണ്ടാണ് മുഖം വരയ്ക്കുന്നത്. വിവാദങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളുമുണ്ടാകുമ്പോൾ ധാരാളം ആശയങ്ങൾ കിട്ടും. “കെ. കരുണാകരൻ,എ.കെ ആൻ്റണി,കെ. മുരളീധരൻ കാലഘട്ടത്തിലായിരുന്നു, ഏറ്റവും നല്ല കാർട്ടൂണുകൾ വന്നത്”.
അപ്രതീക്ഷിതമായ ചില സംഭവങ്ങളും കാർട്ടൂൺ ജീവിതത്തിലുണ്ടായിട്ടുണ്ട്. മുസ്ളീംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് തേജസ് പത്രത്തിൽ വരച്ച കാർട്ടൂൺ ഉപേക്ഷിക്കേണ്ടിവന്നു. അത് അച്ചടിച്ച കോപ്പികൾ വിതരണം ചെയ്തില്ല. പകരം,പുതിയ കാർട്ടൂൺ വരച്ച്, പത്രമിറക്കി.
കൈയ്യിൽ തോക്കും തലയിൽ തൊപ്പിയും ധരിച്ച ഒരു ജമായെത്തെ ഇസ്ളാമി നേതാവിനെക്കുറിച്ച് വരച്ച കാർട്ടൂണിനെതിരെ മലപ്പുറത്ത് പ്രതിഷേധമുണ്ടായി.
ചുംബനസമരത്തെക്കുറിച്ചുള്ള ഒരു രാഷ്ട്രീയ കാർട്ടൂൺ ചിലരൊക്കെ ഇപ്പോഴും ഓർക്കുന്നതിൽ സന്തോഷമുണ്ട്.അത്രയ്ക്കൊന്നും പ്രാധാന്യം നൽകാതിരുന്ന ഒന്നായിരുന്നു,അത്.
പേനയും സ്കെച്ച്പേനയും ഉപയോഗിച്ച്, പേപ്പറിലാണ് ഇപ്പോഴും വരയ്ക്കുന്നത്. ഡിജിറ്റലാകാൻ താല്പര്യമില്ല. കാർട്ടൂണുകൾക്ക് സഹപ്രവർത്തകർ ആശയങ്ങൾ നൽകാറുണ്ട്.
സമകാലികരിൽ കേശവ്, സുരേന്ദ്ര,ഗോപീകൃഷ്ണൻ എന്നീ കാർട്ടൂണിസ്റ്റുകളെ ഇഷ്ടമാണെങ്കിലും, ടി.കെ സുജിതിൻ്റെ കാർട്ടൂണുകളോടാണ് ഏലിയാസ് പി. ജോണിന് ഏറെ പ്രിയം.
എല്ലാ ദിവസവും കാർട്ടൂൺ വരയ്ക്കുക ശ്രമകരമാണ്.“അമ്മയുടെ അമ്മ മരിച്ചപ്പോൾ പോലും കാർട്ടൂൺ വരയ്ക്കേണ്ടി വന്നു".
ട്രോളുകൾ കാർട്ടൂണുകൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. രണ്ടു ദശാബ്ദത്തിനപ്പുറം അച്ചടി മാദ്ധ്യമങ്ങളുടെ നിലനില്പ് തന്നെ സംശയാസ്പദമാണ്. അപ്പോൾ കാർട്ടൂണും പുതിയ സങ്കേതങ്ങളിലേക്ക് മാറേണ്ടിവരും.
ഏലിയാസ് പി.ജോൺ മറ്റ് മേഖലകളിലും കർമ്മനിരതനാണ്.അപ്ളൈഡ് ആർട്ട് ഇഷ്ടപ്പെട്ട മാദ്ധ്യമമാണ്. തിരക്കഥകളും എഴുതിയിട്ടുണ്ട്.
കെ. ഹേമലത മോഡറേറ്ററായി.ആഷിഖ്,കാർട്ടൂണിസ്റ്റ് സുധീർനാഥ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
‘കാർട്ടൂൺ.. കാർട്ടൂൺ‘ പരമ്പരയുടെ അഞ്ചാം ഭാഗത്തിൻ്റെ ശബ്ദലേഖം യൂട്യൂബ് മീഡിയ വേവ്സ് ചാനലിലുണ്ട്.
No comments:
Post a Comment