എൺപത്തിരണ്ടു വയസായ മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ സമ്പന്നമായ ബൃഹദ്ചരിത്രം എഴുതിയ ചാരിതാർത്ഥ്യത്തോടെയാണ് 2021 ജൂലൈ 30 ന് ആകാശവാണിയിൽ നിന്ന് വിരമിച്ചത്.‘ശബ്ദരേഖ;മലയാള പ്രക്ഷേപണചരിത്രം’,അടുത്തുതന്നെ പ്രസിദ്ധീകരിക്കും.2020ലെ ലോക്ക്ഡൗൺകാലത്ത് ആരംഭിച്ച ചരിത്രരചന ഈ മെയ്മാസമാണ് പൂർത്തിയാക്കിയത്.
നൈമിഷിക മാദ്ധ്യമം എന്ന ജന്മദോഷമുള്ള റേഡിയോയുടെ കേരളത്തിലെ പ്രക്ഷേപണത്തിന്റെ നാൾവഴികൾ ഏറെക്കുറേ,അതുമായി ബന്ധപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രം അവശേഷിക്കുന്നു. അതിനെക്കുറിച്ച് എഴുതപ്പെട്ടവ വളരെ അപൂർവ്വം. ദീർഘകാലത്തെ ഗവേഷണത്തിലൂടെ ആ കണ്ണികൾ കണ്ടെത്താനുള്ള ശ്രമമാണു നടത്തിയത്.കഴിഞ്ഞ 29 വർഷത്തെ സ്വന്തം പ്രക്ഷേപണാനുഭവങ്ങളും ചരിത്രരചനയിൽ വഴികാട്ടിയായി.
പ്രക്ഷേപകനാകും മുൻപ് ,ഏഴു വർഷത്തോളം പത്രപ്രവർത്തകനും ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ഉദ്യോഗസ്ഥനുമായിരുന്നു. തുടക്കം,1985 ഒക്ടോബർ ഒന്നിനു മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിൽ. അന്ന്, എം.എ (ഇംഗ്ലീഷ് ) കഴിഞ്ഞ്,കാര്യവട്ടം കാമ്പസിൽ എം. ജെ വിദ്യാർത്ഥി. പതിനെട്ടു മാസത്തിനു ശേഷം ‘കേരള കൗമുദി‘യിൽ( അക്കഥ മറ്റൊരു ചരിത്രം).1988 ഡിസംബർ മുതൽ മൂന്നര വർഷക്കാലം ‘ദ ഇന്ത്യൻ എക്പ്രസി‘ന്റെ കൊച്ചി,മദ്രാസ് യൂണിറ്റുകളിൽ സബ് എഡിറ്റർ.1991 ഡിസംബറിൽ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസ് ഉദ്യോഗസ്ഥനായി ഡൽഹിയിൽ.
എന്റെ ആകാശവാണി ജീവിതം തുടങ്ങുന്നത് 1992 മെയ് 8നു തൃശൂർ നിലയത്തിൽ നിന്നാണ്. ഡൽഹി ആകാശവാണി ഡയറക്ടറേറ്റിൽ നിന്നുള്ള നിയമന ഉത്തരവുമായി, നേരെ കേരളത്തിലെത്തി. കേരളഎക്സ്പ്രസിൽ തൃശൂരിലിറങ്ങി,കുളിച്ച്,ഒരു ഷർട്ടുംവാങ്ങിയിട്ട്,ഓട്ടോ പിടിച്ച് രാമവർമ്മപുരത്തെ നിലയത്തിലെത്തിയപ്പോഴേക്കും സമയം രണ്ടര.
- ആ വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ്, ഞാൻ എന്റെ അഞ്ചാമത്തെ ജോലിയിൽ പ്രവേശിച്ചു.പക്ഷേ, അതിലങ്ങുറച്ചു. വെള്ളിയാഴ്ച നട്ടുച്ച അങ്ങനെ നല്ല സമയമായി.
പി. പത്മരാജൻ, അക്കിത്തം,എസ്. രമേശൻ നായർ തുടങ്ങിയ മഹാരഥന്മാരുടെ കർമ്മഭൂമിയായിരുന്ന ആ സാംസ്കാരികനിലയത്തിൽ കുട്ടികളുടേയും സ്ത്രീകളുടേയും പരിപാടികളുടെയും സ്പോർട്സിന്റേയും ചുമതലക്കാരനായി ആകാശവാണി ജീവിതത്തിനു തുടക്കമായി.വിയ്യൂർ സെൻ ട്രൽ ജയിലിന് തൊട്ടടുത്ത,ഒറ്റനോട്ടത്തിൽ വനത്തിന് സമാനമായ അന്തരീക്ഷമുള്ള,കാട്ടുകോഴികളും മയിലുകളും സ്വൈര്യവിഹാരം നടത്തുന്ന, കാമ്പസ് . അന്ന് അവിടെ എം.കെ.ശിവശങ്കരനായിരുന്നു ,സ്റ്റേഷൻ ഡയറക്ടർ.
ഏതാനും ആഴ്ചകൾക്ക് ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് പോയി. പകരം എത്തിയത് വി. ജി. മാത്യു. എന്റെ പ്രക്ഷേപണ ഗുരുനാഥൻ.1977ൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കേ,തിരുവനന്തപുരം ആകാശവാണിയുടെ യുവവാണി പരിപാടിയിലെ ഒരു ചർച്ചയിലേക്ക് ക്ഷണിച്ച്,എന്റെ റേഡിയോഅരങ്ങേറ്റം കുറിച്ച മാത്യു വല്യാറമ്പത്ത്.പഴുതാര മീശയുള്ള, വെളുത്തു സുന്ദരനായ അദ്ദേഹം അന്ന് ആ പേരിലായിരുന്നു റേഡിയോയിൽ അറിയപ്പെട്ടിരുന്നത്. യുവവാണി പരിപാടിയുടെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്നു,അദ്ദേഹം . ആ പരിപാടികളെല്ലാം കേട്ട്,ഡയറിയിൽ കുറിച്ചുവച്ച്,എല്ലാ ആഴ്ചയും ഞാൻ നീണ്ട കത്തുകൾ എഴുതിയിരുന്നു. തീവ്ര നാസ്തികനായി പരിണമിച്ച സമയം. എന്നിലെ യുക്തിവാദിയെ തിരിച്ചറിഞ്ഞതിനാലാകാം,ആദ്യം ക്ഷണിച്ചത്, ‘ആധുനികയുഗത്തിൽ മതത്തിന്റെ പ്രസക്തി‘എന്ന ചർച്ചയിലേക്കായിരുന്നു. മതത്തിന്റെ അപ്രസക്തമായ പങ്കിനെക്കുറിച്ച് ഞാൻ വീറോടെ വാദിച്ചു. വിശ്വാസിയാണെങ്കിലും അദ്ദേഹത്തിനെന്നെ നന്നായി ബോധിച്ചിരിക്കണം. പിന്നെ,പ്രശ്നോത്തരികൾ,കഥകൾ.. നാട്ടിലെ ‘റേഡിയോ സ്റ്റാറു’കളിൽ ഒരുവനായി ഞാൻ തിളങ്ങി.
തൃശൂരിലെത്തിയ അന്നു തന്നെ പ്രിയ ശിഷ്യനു അദ്ദേഹം യുവവാണിയുടെ ചുമതല കൂടി നൽകി. പിന്നെ,കിട്ടുന്ന അവസരങ്ങളിലെല്ലാം പ്രോഗ്രാം യോഗങ്ങളിലും അതിഥികൾക്ക് മുന്നിലും എന്നെയിരുത്തി, സന്തോഷത്തോടെ, പഴയ യുവവാണി കത്തെഴുത്തുകാരന്റെ കഥ വിവരിക്കുക പതിവാക്കി ...
റേഡിയോയുടെ ചിരപരിചിത പരിസരങ്ങളിൽ നിന്ന് സമകാലിക പ്രശ്നങ്ങളിലേക്ക് വഴിമാറി സഞ്ചരിക്കാൻ അദ്ദേഹം സമ്മതം നൽകി. പൊള്ളുന്ന പ്രശ്നങ്ങൾ വിഷയമാക്കിയുള്ള ‘സഞ്ചരിക്കുന്ന മൈക്രോഫോൺ‘ പരിപാടികളും ചർച്ചകളും യുവവാണിയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും ഭരണാധികാരികളും ഉൾപ്പെടെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവരുമായി വിദ്യാർത്ഥികൾ നടത്തുന്ന ആഭിമുഖസംഭാഷണ പരമ്പര,പരിസ്ഥിതിയെക്കുറിച്ചുള്ള പരമ്പരകൾ തുടങ്ങിയവയിലൂടെ യുവവാണി നവീകരിക്കപ്പെട്ടു. കലണ്ടർ നോക്കി, ഹൈന്ദ വ ഉത്സവങ്ങൾ,മതപരമായ വിശേഷദിവസങ്ങൾ തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് ,സ്ത്രീകൾക്കായുള്ള പരിപാടികൾ തയ്യാറാക്കുന്ന കീഴ് വഴക്കവും അവസാനിപ്പിച്ചു. കൃസ്ത്യൻ സ്ത്രീകളുടെ സ്വത്തവകാശം,ഷബാനുക്കേസിലെ സുപ്രീം കോടതി വിധി തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക പ്രത്യാഘാതങ്ങളേറെയുള്ള കാലിക വിഷയങ്ങളെക്കുറിച്ച് ആനി തയ്യിൽ,ലീല ദാമോദര മേനോൻ,ജസ്റ്റിസ് പി. ജാനകിയമ്മ,ലീല മേനോൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചകൾ,സംവാദങ്ങൾ, വിജയലക്ഷ്മി, ഗ്രേസി തുടങ്ങിയവരുമായുള്ള അഭിമുഖങ്ങളും അവരുടെ രചനകളും,കാലിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രീകരണങ്ങൾ തുടങ്ങിയവയിലൂടെ ‘വനിതാവേദി‘യും വഴിമാറി സഞ്ചരിച്ചു. കുട്ടികൾക്കുള്ള ‘ബാലമണ്ഡലം’ പരിപാടിയിൽ, അവരുമായി അനുഭവങ്ങൾ പങ്കുവെക്കാൻ സ്വാതന്ത്ര്യസമര സേനാനിയായ ആർ. എം. മനയ്ക്കലാത്തടക്കമുള്ള പ്രമുഖരെത്തി.. ആദിവാസി മേഖലയായ അട്ടപ്പാടിയിൽ ആദ്യമായി കുട്ടികൾക്കായുള്ള കലാമേള നടത്തി .
രണ്ടരവർഷത്തിനു ശേഷം, 1992 ഡിസംബറിൽ ,കേരളത്തിലെ ആദ്യ എഫ്. എം നിലയമായ കൊച്ചിയിലേക്ക്. ഒപ്പം, ദേവികുളത്ത് നിന്ന് ഡി. പരമേശ്വരൻ പോറ്റി. രണ്ടാളും മുൻ മാദ്ധ്യമപ്രവർത്തകർ. കാര്യവട്ടത്തെ പൂർവ്വവിദ്യാർത്ഥികൾ. അയൽ നാട്ടുകാർ. ആകാശവാണിയിൽ ഒരേ യു. പി. എസ്. സി ബാച്ചുകാർ.
1989 നവം. ഒന്നിനു പ്രക്ഷേപണം ആരംഭിച്ച കൊച്ചി നിലയം ബാലാരിഷ്ടതകൾക്ക് നടുവിലായിരുന്നു. സായാഹ്നപ്രക്ഷേപണം മാത്രമുണ്ടായിരുന്ന നിലയത്തിൽ നിന്ന് പ്രഭാതപ്രക്ഷേപണം തുടങ്ങിയത് 1994ലെ ഓണത്തിനായിരുന്നു. കാവാലം ശ്രീകുമാറും റേഡിയോനാടകരംഗത്തെ പ്രതിഭാസമായ എൻ. കെ. സെബാസ്റ്റ്യനുമായിരുന്നു, തുടക്കം മുതൽ അവിടെയുണ്ടായിരുന്നത്. കേരളത്തിലെ കാർഷികപ്രക്ഷേപണത്തിന്റെ മഹാരഥന്മാരിലൊരാളായ കെ. കെ. കുര്യനാണു അന്ന് പ്രോഗ്രാം മേധാവി. അദ്ദേഹം മുൻകൈ യെടുത്തായിരുന്നു,തസ്തിക സഹിതം ഞങ്ങളെ കൊച്ചിയിലേക്ക് സ്ഥലം മാറ്റിയത്.‘ദ ഇന്ത്യൻ എക്സ്പ്രസി‘ൽ ആയിരിക്കുമ്പോൾ തന്നെ,വീടുവച്ച് താമസമാക്കിയ കൊച്ചി അപ്പോഴേക്കും എന്റെയും നഗരമായിക്കഴിഞ്ഞിരുന്നു.
പ്രഭാതപ്രക്ഷേപണത്തെ ശക്തിപ്പെടുത്തി,നിലയത്തെ പൂർണതോതിൽ പ്രവർത്തനസജ്ജമാക്കുകയായിരുന്നു,ഞങ്ങളുടെ ദൗത്യം. ടെലിവിഷൻ വലിയ തരംഗമായ കാലം. റേഡിയോയെ ബഹുഭൂരിപക്ഷവും സ്വീകരണമുറിയിൽ നിന്ന് പിന്നാമ്പുറത്തേക്കും, പിന്നെ തട്ടിൻപുറത്തേക്കുമൊക്കെ മാറ്റിയ കാലം. മാദ്ധ്യമവിദഗ്ദ്ധർ റേഡിയോയ്ക്ക് ചരമോപചാരം ചൊല്ലി. പോയകാലത്തിന്റെ മാദ്ധ്യമമെന്ന നിലയിൽ അതിനിനി പ്രസക്തിയില്ലെന്ന് സഹപ്രവർത്തകരിൽ പോലും നിരാശനിറഞ്ഞ കാലം.
പക്ഷേ,കൊച്ചി എഫ്. എം മലയാള മാദ്ധ്യമചരിത്രത്തിൽ തന്നെ ഒരു പുതുയുഗപ്പിറവിയായി. പരമ്പരാഗത റേഡിയോ പ്രക്ഷേപണത്തിൽ നിന്ന് വ്യത്യസ്തമായി,ജനങ്ങളുടെ നിത്യജീവിതത്തിനുപകരിക്കുന്ന വിവരങ്ങളും അറിവുകളും നൽകുന്ന,തങ്ങളുടെ അഭിരുചിക്കനുസ്സരിച്ച് വിവിധതരം സംഗീതപരിപാടികൾ പ്രക്ഷേപണം ചെയ്യുന്ന, ദ്വിമുഖ പ്രക്ഷേപണമാദ്ധ്യമം എന്ന നിലയിൽ,റേഡിയോ അതിശക്തമായ തിരിച്ചുവരവ് നടത്തിയത് കൊച്ചി എഫ്. എം പരിപാടികളിലൂടെയായിരുന്നു . അതിന്റെ ശബ്ദസൗകുമാര്യം ജനങ്ങളെ ഏറെ ആകർഷിച്ചു. പുതിയ പരിപാടികൾ കാപ്സ്യൂൾ രൂപത്തിലുള്ളവയായിരുന്നു. പതിനഞ്ചു മിനിറ്റു വരെ നീണ്ടുനിൽക്കുന്ന പ്രഭാഷണങ്ങൾ,പരമ്പരാഗതരീതിയിലുള്ള ചിത്രീകരണങ്ങൾ തുടങ്ങിയവയൊക്കെ പൂർണ്ണമായും ഒഴിവാക്കപ്പെട്ടു. നാലോ അഞ്ചോ മിനിറ്റ് മാത്രം ദൈഘ്യമുള്ള ലഘുപ്രഭാഷണങ്ങൾ,ഡോക്ടറോട് ചോദിക്കാം ഉൾപ്പെടെയുള്ള ആരോഗ്യപരിപാടികൾ,വൈദ്യുതി,ഗതാഗത അറിയിപ്പുകൾ,സർക്കാരിന്റേയും ജില്ലാഭരണകൂടത്തിന്റേയും വികസനവാർത്തകൾ,വിവിധ ഔദ്യോഗിക,സാംസ്കാരിക പരിപാടികളുടെ റേഡിയോ റിപ്പോർട്ടുകൾ എന്നിങ്ങനെ ജനജീവിതവുമായി ബന്ധപ്പെട്ട ധാരാളം പരിപാടികൾ. അവയെല്ലാം ആകർഷകമായ അവതരണത്തിലൂടെ പുതിയ രൂപത്തിൽ. അവയിൽ ഭൂരിപക്ഷവും ആവിഷ്കരിക്കാനും നടപ്പാക്കാനും ചുമതലപ്പെടുത്തിയത് എന്നെ. പ്രക്ഷേപണത്തിലെ പുതിയ പ്രവണതകളെക്കുറിച്ച് ഡൽഹിയിൽ നടത്തിയ ഒരു ശില്പശാലയിൽ പങ്കെടുത്തത് ഏറെ പ്രയോജനം ചെയ്തു.
ഇന്ത്യയിലെ ആദ്യപ്രതിദിന നിയമപരിപാടിയായ ‘നിയമവേദി‘,സമകാലിക പ്രശ്നങ്ങളെ സമഗ്രമായി അപഗ്രഥിക്കുന്ന ‘സമകാലികം‘ പ്രതിദിനപരിപാടി തുടങ്ങി,ഇന്നും നിലനിൽക്കുന്നു ,അന്ന് തുടങ്ങിയ ഇരുപതോളം പരിപാടികൾ. ഹൈക്കോടതി വിധികൾ ഉൾപ്പെടുത്തി, 1997 ജൂണ് 6 നു വൈകീട്ട് 6.05നുള്ള പ്രതിദിന ബുള്ളറ്റിനോടെ ആരംഭിച്ച ‘നിയമവേദി‘ തികച്ചും സാഹസികമായ പരീക്ഷണമായിരുന്നു. പ്രവൃത്തിദിവസങ്ങളിൽ ഹൈക്കോടതിയിലെത്തി, വിധിപ്പകർപ്പുകൾ വായിച്ച്,വാർത്ത തയ്യാറാക്കി, ആകാശവാണിയിലെത്തി ലൈവായോ റെക്കാർഡ് ചെയ്തോ അത് അവതരിപ്പിച്ചിരുന്നത് കെ.ഹേമലതയായിരുന്നു. എല്ലാ ശനിയാഴ്ചയും വിധികളുടെ വാരാന്ത്യാവലോകനം. ഹൈക്കോടതി വാർത്തകൾ കേട്ട്,കേരള പ്രസ് അക്കാദമിയിലെ കോഴ്സ് ഡയറക്ടറായിരുന്ന എൻ. എൻ. സത്യവ്രതൻ,പൂർവ്വ വിദ്യാർത്ഥിയായ ഹേമലതയെ അവിടെ നിയമിക്കാൻ മുൻകൈയെടുത്തു. മീഡിയ അക്കാദമിയിലെ ജേർണ്ണലിസം അദ്ധ്യാപികയാണു ഹേമലത.
ആഴ്ചയിൽ ഒരു ദിവസം കുടുംബകോടതി വിധികളും മൂന്നു ദിവസം ഉപഭോക്തൃതർക്കപരിഹാര ഫോറം വിധികളും പ്രക്ഷേപണം ചെയ്ത ,നിയമവേദി വലിയ തോതിൽ മാദ്ധ്യമ ശ്രദ്ധപിടിച്ചുപറ്റി. വൻകിട സ്വകാര്യ ആശുപത്രികൾ, ടി.വി സെറ്റ് നിർമ്മാതാക്കൾ,ഇലക്ട്രോണിക് കടകൾ,ടെക്സ്റ്റെയിൽ ഷോപ്പുകൾ തുടങ്ങിയവയവയ്ക്കെതിരായ ഉപഭോക്തൃഫോറം വിധികൾ,സ്ഥാപനങ്ങളുടെ പേരുകൾ സഹിതം ഈ പരിപാടിയിൽ നിരന്തരം പ്രക്ഷേപണം ചെയ്യപ്പെട്ടു. കേരളത്തിലെ മുഖ്യധാരാമാദ്ധ്യമങ്ങളൊക്കെ ആ വാർത്തകൾ തമസ്കരിച്ചപ്പോൾ,സുധീരം മുന്നോട്ടുപോകാൻ കഴിഞ്ഞത് മാദ്ധ്യമജീവിതത്തിലെ ധന്യമായൊരുഅനുഭവമാണു. ഇക്കാരണത്താൽ ഏഷ്യാനെറ്റിന്റെ മാദ്ധ്യവവിചാരം പരിപാടിയിൽ നിയമവേദിയും അതിന്റെ നിർമ്മാതാവും പ്രകീർത്തിക്കപ്പെട്ടു.
റേഡിയോയ്ക്ക് അതുവരെ അന്യമായിരുന്ന രാഷ്ട്രീയവിഷയങ്ങൾ ‘സമകാലികം’എന്നും ചർച്ച ചെയ്തു. 2000ൽ കണ്ണൂരിലെ ബോംബാക്രമണത്തിൽ കാൽ നഷ്ടപ്പെട്ട അസ്നയുടെ ദുഖം ‘അസ്ന കരയുന്നു’ എന്ന പേരിൽ ഈ പരിപാടിയിൽ പ്രക്ഷേപണം ചെയ്തപ്പോൽ കേരളം ഞടുങ്ങി. പൊതുസമൂഹം അത് ഏറ്റെടുത്തത് ഈ പ്രക്ഷേപണത്തോടെയായിരുന്നു. ആ ബോംബാക്രമണത്തെക്കുറിച്ച് അസ്നയുടെ ബന്ധുക്കൾ പറഞ്ഞതെല്ലാം അതേപടി,എഡിറ്റ് ചെയ്യാതെ, പ്രക്ഷേപണം ചെയ്തു. അസ്ന കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് മടങ്ങിയപ്പോൾ,ബോംബ് രാഷ്ട്രീയത്തെ അപലപിച്ചുകൊണ്ട്,‘’അസ്ന മടങ്ങുന്നു‘ എന്ന പരിപാടിയും പ്രക്ഷേപണം ചെയ്തു.
-ആകാശവാണി നിരുപദ്രവകരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മാദ്ധ്യമമാണെന്ന(non-consequential medium) ദുഷ്പേരു മാറ്റിയെഴുതപ്പെട്ടതിൽ,‘പ്രഭാതഭേരി‘ക്കൊപ്പം ‘സമകാലിക‘വും പ്രധാന പങ്കുവഹിച്ചു. നിയമസഭാതെരഞ്ഞെടുപ്പിനു മുൻപ് വോട്ടർമാർ തങ്ങളുടെ എം. എൽ. എ മാരെ വിചാരണചെയ്യുന്ന പരിപാടി, തെരഞ്ഞെടുപ്പിനു മുന്നിലുള്ള പ്രശ്നങ്ങളെക്കുറിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അഭിമുഖം തുടങ്ങി ധാരാളം പുതുമയാർന്ന പരിപാടികൾ പ്രക്ഷേപണം ചെയ്യാൻ കഴിഞ്ഞതും വഴിത്തിരിവായി. ആദിവാസി ഭൂപ്രശ്നത്തിൽ ഏകാംഗനിയമപ്പോരാട്ടം നടത്തിയ ഡോ. നല്ലതമ്പി തേരയും മനുഷ്യാവകാശ,പരിസ്ഥിതിപ്പോരാളികളും റേഡിയോയിലൂടെ പൊതുസമൂഹത്തോട് സംസാരിച്ചു. കമ്പ്യൂട്ടറിനെക്കുറിച്ചുള്ള കേരളത്തിലെ ആദ്യ പ്രതിവാര പരിപാടി കൊച്ചിനിലയത്തിലാണു പ്രക്ഷേപണം ചെയ്യപ്പെട്ടത്.അന്ന് പത്രങ്ങളിൽ കമ്പ്യൂട്ടർ പംക്തി ആരംഭിച്ചിരുന്നില്ല. അന്ന് ഓഫീസിൽപ്പോലും ഉപയോഗിക്കാത്ത കമ്പ്യൂട്ടറിനെക്കുറിച്ച് യുവവാണിയിൽ തുടർച്ചയായി പ്രക്ഷേപണം നടത്തുന്നതിനോട് ഡയറക്ടർക്കും ചില സഹപ്രവർത്തകർക്കും വിയോജിപ്പുണ്ടായിരുന്നു. കെ. വി. വർക്കി, പട്ടിമറ്റം എഴുതി അവതരിപ്പിച്ച ആ പ്രഭാഷണങ്ങൾ പിന്നീട് സമാഹരിച്ച് ഇറക്കിയ പുസ്തകം ‘കമ്പ്യൂട്ടർ നിങ്ങളുടെ നിത്യജീവിതത്തിൽ‘,ബി. എസ്. സിക്ക് പാഠപുസ്തകമായി.
-പക്ഷേ,കൊച്ചി എഫ്. എം നിലയത്തിന്റെ ആ പ്രാരംഭകാലം ഒട്ടും സുഗമമായിരുന്നില്ല. വേണ്ടത്ര സ്റ്റാഫോ ഫണ്ടോ ഇല്ലാതെ പുതിയ പരിപാടികൾ തുടങ്ങുന്നതിൽ ഒരു വിഭാഗത്തിനു കടുത്ത വിയോജിപ്പുണ്ടായിരുന്നു .1999 ഫെബ്രുവരി 27 നു പ്രഭാതപ്രക്ഷേപണം നിർത്തലാക്കിക്കൊണ്ട് തലേദിവസം വൈകുന്നേരം ദൽഹിയിൽ നിന്ന് അറിയിപ്പ് വന്നു. അത് എന്റേയും പരമേശ്വരൻ പോറ്റിയുടേയും മാത്രമല്ല,സഹപ്രവർത്തകരുടേയും ഔദ്യോഗികജീവിതത്തിലെ വലിയൊരു ഷോക്കായിരുന്നു. കഠിനാദ്ധ്വാനം ചെയ്ത്,ജനപ്രിയമാക്കിയെടുത്ത ആ പ്രക്ഷേപണം പുനസ്ഥാപിക്കാനുള്ള ബഹുജനപ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രം ഇവിടെനിന്നുമായിരുന്നു.ഔദ്യോഗിക മറയുടെ പിന്നിൽ നിന്ന് അതിനായി പോരാടി.
മൂന്ന് സമരസമിതികളാണു പ്രക്ഷോഭരംഗത്തിറങ്ങിയത്. മാധവിക്കുട്ടി, പ്രൊഫ. എം. കെ. സാനു, സി. രാധാകൃഷ്ണൻ തുടങ്ങിയ എഴുത്തുകാരും സാംസ്കാരികനായകരും പ്രസ്താവനകളിറക്കി. പ്രഭാതപ്രക്ഷേപണം പുനസ്ഥാപിക്കണമെന്ന് കൊച്ചി കോർപ്പറേഷനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പ്രമേയം പാസാക്കി.‘മാതൃഭൂമി‘ മുഖപ്രസംഗമെഴുതി. ജോർജ്ജ് ഈഡനും ഡോ. സെബാസ്റ്റ്യൻ പോളും ലോക്സഭയിലും നിയമസഭയിലും പ്രശ്നം ഉന്നയിച്ചും. ഒരു റേഡിയോ നിലയത്തിനും ഒരുകാലത്തും ലഭിക്കാത്തത്ര ബഹുജനപിന്തുണയാണ് അന്ന് ലഭിച്ചത്. ഞങ്ങളുടെ വിപുലമായ വ്യക്തിബന്ധങ്ങളും ചുരുങ്ങിയകാലം കൊണ്ട് എഫ്. എം നിലയത്തിനുണ്ടായ ജനപ്രിയതയുമായിരുന്നു,മാദ്ധ്യമചരിത്രത്തിൽ സമാനതകളില്ലാത്ത ഈ ബഹുജനപ്രക്ഷോഭത്തിനടിസ്ഥാനം.
‘നിയമവേദി’പരിപാടികളിലൂടെ ജസ്റ്റിസ് കെ. സുകുമാരനുമായുണ്ടായ ബന്ധം,ഈ പ്രശ്നത്തെ പൊതുതാല്പര്യ ഹർജിയായി ഹൈക്കോടതിയിലെത്തിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘നിയമസമീക്ഷ‘മാസികയുടെ പത്രാധിപർ അഡ്വ. ഡി. ബി. ബിനുവിന്റെ പേരിൽ നൽകിയ പൊതുതാല്പര്യ ഹർജിയിൽ ഹാജരായത് മുതിർന്ന അഭിഭാഷകൻ അഡ്വ. പി.കെ ഇബ്രാഹിം. പ്രഭാതപ്രക്ഷേപണം പുനസ്ഥാപിക്കാൻ ഒരു ഇടക്കാലൗത്തരവിലൂടെ ജസ്റ്റിസ് സി. എസ്. രാജൻ ഉത്തരവിട്ടു. അതിനും ചരിത്രത്തിൽ സമാനതകളില്ല. കോടതി ഉത്തരവിന്റെ ബലത്തിൽ 1999 ജൂലൈ 15നു പുനരാരംഭിച്ച പ്രക്ഷേപണം നിലനിർത്താനാവില്ലെന്ന് സർക്കാർ നിലപാടെടുത്തുവെങ്കിലും നിയമയുദ്ധം തുടർന്നുകൊണ്ടുപോയി. നിതാന്ത ജാഗ്രത അവസാനം ഫലം കണ്ടു.2000 ജൂലൈ 10നു മദ്ധ്യാഹ്ന പ്രക്ഷേപണം കൂടി ആരംഭിച്ച്, കേരളത്തിലെ ആദ്യ എഫ്. എം നിലയം പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാക്കാൻ കഴിഞ്ഞതിൽ എന്നും അഭിമാനമുണ്ട്. അതിനിപ്പോഴും കുറ്റപ്പെടുത്തലുകൾ നേരിടേണ്ടിവരുന്നുവെന്നത് മറ്റൊരു കാര്യം.
ഔദ്യോഗികമായ കാർക്കശ്യങ്ങളില്ലാത്ത ഒരു ജനകീയ മാദ്ധ്യമസ്ഥാപനമായി കൊച്ചി നിലയം ജനമനസ്സുകളിൽ ഇടം നേടിയതിൽ സംതൃപ്തിയുണ്ട്. വി. എം. ഗിരിജ, കെ. വി. ശരത്ചന്ദ്രൻ, സി. കെ തെന്നൽ തുടങ്ങിയ ജനകീയ ബന്ധമുള്ള പ്രതിഭാധനരായ പ്രക്ഷേപകരുടെ കൂട്ടായ്മയുടെ കൂടി വിജയമായിരുന്നു,അത്.
പിൽക്കാലത്ത്, 2003-2008ൽ കോഴിക്കോട്ടെ പ്രവർത്തനകാലത്ത് കൊച്ചിയിലെ അനുഭവങ്ങൾ വലിയ ഊർജ്ജമായി. ഈ പരിപാടികളുടെ മാതൃകയിലാണ് 2004 ജൂലൈയിൽ കോഴിക്കോട്ടെ പരിപാടികൾ സമഗ്രമായി അഴിച്ചുപണിയുന്നത്. മുൻപ് നിരാകരിക്കപ്പെട്ട ഈ ഉടച്ചുവാർക്കൽ നടത്താൻ കഴിഞ്ഞത് സി. പി. രാജശേഖരൻ ഡയറക്ടറായപ്പോഴായിരുന്നു. വിവാദപുരുഷനായിരുന്നുവെങ്കിലും, പ്രക്ഷേപണകലയുടെ മർമ്മമറിഞ്ഞ പ്രതിഭയായിരുന്നു,അദ്ദേഹം. സമകാലിക പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള പ്രതിദിനപരിപാടിയായ ‘ശ്രദ്ധ‘മുതൽ പ്രഭാതപ്രക്ഷേപണം മുഴുവൻ കൊച്ചി മാതൃകയിൽ മൂന്നു മുതൽ അഞ്ചു മിനിറ്റു വരെയുള്ള ലഘുപരിപാടികളാക്കി.
ചോദ്യം,ഉത്തരം,ചിന്താവിഷയം,പൊലീസ് ബീറ്റ്,പത്രവാർത്തകൾ,തീവണ്ടി സമയം,വിപണി,പ്രാദേശികം ,ചിത്രപരിചയം,നാട്ടുവിശേഷം എന്നിങ്ങനെ ഇരുപതോളം പുതിയ പരിപാടികളുമായി നിലയം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു. കേരളത്തിലെ മീഡിയംവേവ് നിലയങ്ങളിൽ ഇതാദ്യമായി പുതുകാലത്തിന്റെ സ്പന്ദനങ്ങൾക്കാനുസൃതമായി പ്രക്ഷേപണം സമഗ്രമായി ഉടച്ചുവാർക്കപ്പെട്ടു. പ്രഭാതപ്രക്ഷേപണത്തിന്റെ ചുമതലയും എനിക്കായിരുന്നു. ഒപ്പം,ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാരായ ജി. ഹിരണും ആർ. ഉണ്ണികൃഷ്ണനും.വി. എസ്. അച്ച്യുതാനന്ദനെതിരെ സി. പി. രാജശേഖരൻ നടത്തിയ പരാമർശത്തെ തുടർന്ന് അദ്ദേഹത്തിനെതിരെ വൻ പ്രതിഷേധവുമുണ്ടായി. 2006 ഫെബ്രുവരിയിൽ വടകരയിൽ രാജശേഖരന്റെ മേൽ ഡി.വൈ.എഫ്. ഐ പ്രവർത്തകർ കരിഓയിൽ ഒഴിച്ചു.തുടർന്ന്, മംഗലാപുരത്തേക്ക് അദ്ദേഹം സ്ഥലംമാറ്റപ്പെട്ടു .2006 സെപ്തംബർ 22 ന് , സംഘർഷനിർഭരമായ ആ കാലത്ത്, പ്രോഗ്രാം മേധാവിയായി ഞാൻ ചുമതലയേറ്റു.
സി. പി. രാജശേഖരന്റെ ജനപ്രിയ പരിപാടിയായ ‘സ്നേഹപൂർവ്വം‘ സാന്ത്വന പരിപാടി മറ്റൊരുരൂപത്തിൽ തുടരാൻ തീരുമാനിച്ചു. അതിൽ പുതുതായി ഒരിനം കൂടി ഉൾപ്പെടുത്തി. മഹദ് വ്യക്തികളുടെ ജീവിതത്തിലെ വഴിത്തിരിവുകളെ ആസ്പദമാക്കിയുള്ള, പ്രചോദാത്മകമായ പരിപാടി. അതാണു ‘ജീവിതപാഠം’. പിന്നീട് തൃശൂർ,മഞ്ചേരി നിലയങ്ങളിലും ഈ പരിപാടി ആരംഭിച്ചു. അതിനായി ഞാൻ എഴുതിയ സ്ക്രിപ്റ്റുകൾ അതേ പേരിൽ 2012ൽ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകമായി പ്രസിദ്ധീകരിച്ചു.
കേരളത്തിലെ റേഡിയോ നിലയങ്ങളിലെ ആദ്യ പ്രതിദിന നാടകപരമ്പരയായ ‘അരങ്ങ്‘,‘നല്ലമലയാളം’,‘ഗുഡ് ഇംഗ്ളീഷ്’,‘ആൽത്തറ പഞ്ചായത്ത്‘ തുടങ്ങിയ പരിപാടികളും കോഴിക്കോട് നിലയത്തിൽ ആരംഭിച്ചു. 2014 മുതൽ 2020 വരെ തിരുവനന്തപുരം നിലയത്തിൽ നിന്ന്,എല്ലാ നിലയങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഉച്ചക്ക് 2.15നു പ്രതിദിന നാടകപരമ്പര പ്രക്ഷേപണം ചെയ്തത് ‘അരങ്ങി‘ന്റെ വിജയത്തെ തുടർന്നായിരുന്നു. അത് എന്റെ നിർദ്ദേശമായിരുന്നുവെന്നതിൽ സന്തോഷമുണ്ട്. ‘നല്ല മലയാളം‘,തൃശൂർ, മഞ്ചേരി നിലയങ്ങളിലും തുടർന്നു.2011ൽ ‘വിദ്യാഭ്യാസരംഗം‘ പരിപാടിയിലൂടെ അത് കേരളത്തിലെ എല്ലാ നിലയങ്ങളും പരമ്പരയായി പ്രക്ഷേപണം ചെയ്തു. അതിനുവേണ്ടി ഞാൻ എഴുതിയ സ്ക്രിപ്റ്റുകൾ പ്രക്ഷേപണഭാഷാരൂപത്തിൽ തന്നെ അടുത്ത് പ്രസിദ്ധീകൃതമാകുന്നുണ്ട്-‘നേർമൊഴി‘ എന്ന പേരിൽ.
കേരളത്തിലെ ആദ്യ സ്വകാര്യ എഫ്. എം നിലയം കോഴിക്കോട് നിന്ന് 2007 അവസാനമാണ് പ്രക്ഷേപണം ആരംഭിച്ചത്. അതിനു ഒരു വർഷം മുൻപ് തന്നെ കോഴിക്കോട് എഫ്. എമ്മിനെ(ഇപ്പോഴത്തെ റിയൽ എഫ്. എം),സമഗ്രമായി ആധുനികവൽക്കരിച്ചു. വിവിധ്ഭാരതി റിലേയ്ക്കു പകരം സ്വന്തമായി പുതിയ ധാരാളം പരിപാടികൾ തുടങ്ങി.‘ഹൃദയഗീതങ്ങൾ‘,‘ബീച്ച് ബീറ്റ്സ്’..... സ്ക്രിപ്റ്റില്ലാത്ത ചടുലമായ പുതിയ അവതരണശൈലി. ഉള്ളടക്കത്തിലും അവതരണത്തിലും പുതുമകൾ നിറച്ച എഫ്. എം സ്വകാര്യ നിലയങ്ങളെ ബഹുദൂരം പിന്നിലാക്കി ഇന്നും മുന്നേറുന്നതു കാണുന്നതിൽ ചാരിതാർഥ്യമുണ്ടു.
2008 ഏപ്രിൽ മുതൽ 2012 ജൂലൈ വരെ നീണ്ടു നിന്ന തൃശൂരിലെ രണ്ടാം ഊഴം സംഭവബഹുലമായിരുന്നു. കൊച്ചിക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട ഞാൻ തൃശൂരിൽ വീണ്ടുമെത്തിയത് തികച്ചും അപ്രതീക്ഷിതമായി. തൊട്ടു സീനിയർ ബാച്ചിലെ കെ. ആർ. ഇന്ദിരയായിരുന്നു, പ്രോഗ്രാം മേധാവി. എനിക്ക് പ്രോഗ്രാം ഏകോപനച്ചുമതല. ഞങ്ങളൊന്നിച്ച് പ്രവർത്തിക്കുന്നതിതാദ്യം. പ്രോഗ്രാം മേധാവിക്കെതിരെ എല്ലാവിഭാഗം ജീവനക്കാരും ചേർന്ന് സമരം ചെയ്യുന്ന കാലം. ആരോപണപ്രത്യാരോപണങ്ങൾ മാദ്ധ്യമങ്ങളിലും പൊതുവേദികളിലും പ്രവഹിച്ച നാളുകൾ. പരാതികൾ, അന്വേഷണങ്ങൾ, കേസുകൾ. പ്രോഗ്രാം മേധാവിക്ക് സദ്ബുദ്ധി ഉദിക്കാൻ നട്ടുച്ചയ്ക്ക് മെഴുകുതിരികത്തിച്ച് സത്യഗ്രഹം....
അതിനൊടുവിൽ, 2009 ഡിസംബർ 10നു പ്രോഗ്രാം മേധാവിയായി എന്നെ നിയോഗിച്ചു. ഇന്ദിരയെ അവിടെ തന്നെ നിലനിർത്തി. എന്നാൽ, പുതിയ പ്രോഗ്രാം മേധാവിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവടക്കം ഒന്നും അവർ കൈപ്പറ്റിയില്ല. ഓഫീസിൽ വരുന്നതു തന്നെ ഏതാണ്ട് നിർത്തി. പിന്നെ പരാതികളുടേയും വിവരാവാകാശാപേക്ഷകളുടേയും പ്രവാഹമായിരുന്നു. അവയ്ക്ക് മറുപടി തയ്യാറാക്കാൻ വേണ്ടി മാത്രം മൂന്നംഗസംഘത്തെ നിയോഗിക്കേണ്ടിവന്നു. യു. പി. ഐ. ചെയർ പേഴ്സൺ സോണിയാഗാന്ധി, എം. പിമാർ,എം. എൽ. എമാർ തുടങ്ങിയവർക്കൊക്കെ, സർവീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട്,നിരന്തരം പരാതികൾ... നിക്ഷിപ്തതാല്പര്യക്കാരായ മറ്റു ചിലരും വ്യാജപ്പരാതികളുമായി രംഗം കൊഴുപ്പിച്ചു. എന്നും അഗ്നികുണ്ഡത്തിനു മീതെ നടക്കാനായിരുന്നു, എന്റെ യോഗം. പതിമൂന്നു മാസം തുടർച്ചയായി,എല്ലാദിവസവും ,വീട്ടിൽ പോകാതെ തൃശൂരിൽ തന്നെ നിൽക്കേണ്ടി വന്നു..
ഏറെ സക്രിയമായ കാലം.പ്രതിബദ്ധരായ ഒരു സംഘം സഹപ്രവർത്തകരും കാഷ്വൽ അവതാരകരും ഒരു കുടുംബത്തെപ്പോലെ ഒപ്പമുണ്ടായിരുന്നു. ഇന്നും ഊഷ്മളമായി തുടരുന്നു,ആ ദൃഡബന്ധം.2010 ഏപ്രിലിൽ 3 നു ഇരുപതിലധികം പുതിയ പരിപാടികൾ തുടങ്ങി. സമകാലികം,ജീവിതപാഠം,ജാഗ്രത,ദൃഷ്ടി,വാങ്ക ,പാടലാം പേശലാം,മിങ്ങ് എ സോങ്ങ്, ചോദ്യം ഉത്തരം,ചിന്താവിഷയം,നോവൽ വായന,സംഗീതസാഗരം, രാഗരൂപങ്ങൾ, യാത്ര ,കാമ്പസ് ടൈം,ബേറ്റർ ഇംഗ്ളീഷ് പാട്ടിന്റെ നാട്ടുവഴി,......
ഇന്ത്യയിലെ മറ്റൊരുനിലയത്തിനും അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്ത പ്രത്യേകമായ സാഹചര്യം. ഈ പരമ്പരാഗത മീഡിയം വേവ് നിലയത്തിനു മത്സരിക്കാനുണ്ടായിരുന്നത്, നാലു സ്വകാര്യ എഫ്. എം നിലയങ്ങളുമായി. പക്ഷേ, ശ്രോതാക്കളുടെ എണ്ണത്തിലും പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തിലും നിലയം മറ്റുള്ളവരെ കടത്തിവെട്ടി. ഒരു സ്വകാര്യ നിലയത്തിൽ പ്രക്ഷേപണം ചെയ്തുവന്ന ജനപ്രിയ ഗാനാധിഷ്ഠിത പരിപാടിയായ ‘ഹലോ ജോയ് ആലുക്കാസ്‘, തൃശൂർ നിലയത്തിലെത്തിയത് അങ്ങനെയായിരുന്നു. ആയിരക്കണക്കിനു പുതിയ ശ്രോതാക്കളെ കൊണ്ടുവന്ന ആസ്പോൺസേഡ് പരിപാടി നിലയത്തിന്റെ വരുമാനവും ഗണ്യമായുയർത്തി.
പുരസ്കാരങ്ങളുടേയും അംഗീകാരങ്ങളുടേയും പ്രവാഹവുമുണ്ടായി.2010 ൽ ആനപ്പാന്തം ആദിവാസി കോളനിയിലെ ജീവിതത്തെക്കുറിച്ച് പ്രക്ഷേപണം ചെയ്ത,വൈ. എസ്. പൗണ്ണമി രചനയും സംവിധാനവും നടത്തിയ ‘ആനപ്പാന്തം;അതിജീവനത്തിന്റെ ആരണ്യപർവ്വം‘ ഡോക്യുമെന്ററിക്ക് 2010ൽ ഡോ. ബി. ആർ. അംബേദ്കർ മാദ്ധ്യമ പുരസ്കാരം, സ്കൂൾ കലോൽസവ റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ ... ഏറ്റവുമൊടുവിൽ, ഏറ്റവും നല്ല റേഡിയോ നാടകത്തിനുള്ള ആകാശവാണി ദേശീയ പുരസ്കാരം. നാടകത്തിനു കേരളത്തിലെ നിലയങ്ങളിൽ നിന്ന് ദേശീയതലത്തിൽ കിട്ടുന്ന ആദ്യത്തെ ഒന്നാം സമ്മാനമായിരുന്നു,അത്. മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു,രാജേഷ് വിശ്വംഭരൻ എഴുതി, ഷിബു മച്ചാട് സംവിധാനം ചെയ്ത,‘കറുത്ത വചനങ്ങൾ എന്ന ആ റേഡിയോ നാടകത്തിന് .. രണ്ടാളും കാഷ്വൽ അവതാരകരായിരുന്നു.
-ആ ദേശീയ പുരസ്കാരം നിലയത്തിനുവേണ്ടി
ഏറ്റുവാങ്ങാൻ കഴിഞ്ഞില്ലെന്ന സങ്കടം ബാക്കിയാണ്. അപ്പോഴേക്കും ഞാൻ തിരുവനന്തപുരം നിലയത്തിലെത്തിയിരുന്നു.
(ഒറ്റയ്ക്ക് താമസിച്ച്, എഞ്ചിനിയറിങ്ങിനു പഠിക്കുന്ന മകനോടൊപ്പം കഴിയാൻ കോഴിക്കോട് നിലയത്തിലേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിച്ച എനിക്ക് കിട്ടിയത് തൂത്തുക്കുടി. അദൃശ്യരായിരുന്നു,ആ അട്ടിമറി നടത്തിയവർ ഇന്നും സജീവം. പക്ഷേ,അത് നടന്നില്ല. റിലീവ് ചെയ്ത ആ മണിക്കൂറിൽ തന്നെ, മാറ്റം തലസ്ഥാന നിലയത്തിലേക്കായി. അത് മറ്റൊരു കഥ).
ജന്മനാടുൾപ്പെടുന്ന തിരുവനന്തപുരം നിലയത്തിൽ ഞാൻ കഷ്ടിച്ച് ഒന്നരവർഷം മാത്രമാണ് പ്രവർത്തിച്ചത്. കേരളത്തിലെ എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്ത ,ഒരു വർഷം നീണ്ടു നിന്ന പ്രതിദിന പരമ്പരയായ, ‘ഇന്ത്യൻ സിനിമ;കൈവഴികൾ,നാൾവഴികൾ‘ പരിപാടിയുടെ ചുമതല വഹിച്ചു. ‘ഗാന്ധിമാർഗ്ഗം’ പരിപാടിയിൽ മഹാത്മാവിന്റെ ജീവിതത്തേയും ദര്ശനത്തേയും ആസ്പദമാക്കി നാലു പരമ്പരകൾ എഴുതിയത് ധന്യതയായി. അതിനു വലിയ സ്വീകാര്യത ലഭിച്ചു,‘ദ ഹിന്ദു’പോലുള്ള മാദ്ധ്യമങ്ങളിൽ അതേക്കുറിച്ച് ഫീച്ചറുകൾ വന്നു.ആ പരമ്പരകൾ ‘പൂർണോദയ’ മാസിക പ്രസിദ്ധീകരിച്ചു . അത് സമാഹരിച്ച ‘അനാസക്തകർമ്മയോഗി’ എന്ന ഗ്രന്ഥം അടുത്തുതന്നെ പുറത്തുവരുന്നുണ്ട്.
കാഴ്ചവൈകല്യമുള്ളവർക്കായി ‘നേർവഴി‘ എന്ന പ്രതിവാരപരമ്പര തുടങ്ങാനായതിലും സംതൃപ്തിയുണ്ടു. മറ്റ് നിലയങ്ങളുടെ സഹകരണത്തോടെ പ്രക്ഷേപണം ചെയ്ത ആ പരമ്പര കോവിഡ് കാലം വരെ തുടർന്നു. മിക്ക നിലയങ്ങളും അത് റിലേ ചെയ്തു. റേഡിയോയെ ആത്മാവിന്റെ ഭാഗമായി കരുതുന്ന ഒരു ജനസമൂഹത്തിൻ്റെ ദീർഘകാലത്തെ ആവശ്യമായിരുന്നു,ആ പരിപാടി. യുവാക്കളെ മത്സരപരീക്ഷകൾക്ക് സജ്ജരാക്കുന്നതിനായി യുവവാണിയിൽ ‘റേഡിയോ ഗൈഡ്‘ അരംഭിച്ചതും ഇക്കാലത്താണു.‘കേട്ടുപഠിച്ചെഴുതാം മത്സരപരീക്ഷകൾ’ എന്ന ആപ്തവാക്യത്തോടെ,മത്സരപരീക്ഷാപരിശീലകർ ഓരോ വിഷയത്തെക്കുറിച്ചും പരിശീലനം നൽകുന്ന ആ പരിപാടി,തുടർന്ന് കൊച്ചി,മഞ്ചേരി നിലയങ്ങളിലും ആരംഭിച്ചു. അടുത്തിടെ കണ്ണൂർ നിലയത്തിലും റേഡിയോഗൈഡ് ആരംഭിച്ചു. പ്രഭാതപ്രക്ഷേപണത്തിൽ സൈബർജാലകവും തുടങ്ങി.
പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു,2014 ജൂണിൽ കൊച്ചി എഫ്. എം നിലയത്തിൽ തിരിച്ചെത്തുന്നത്. അതിന് ഏതാനും ദിവസം മുൻപ് കണ്ണൂരിൽ നിന്ന് അസിസ്റ്റൻറ് ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ എത്തിയിരുന്നു. അദ്ദേഹം പ്രോഗ്രാം മേധാവി,എനിക്ക് ഏകോപനച്ചുമതല. രൂപമാറ്റം വന്ന്, വീര്യം നഷ്ടപ്പെട്ട 'സമകാലികം',‘പരാതികൾക്ക് മറുപടി;പ്രതികരണങ്ങൾ‘ മാത്രമായി ശുഷ്ക്കിച്ചുപോയ 'നിയമവേദി'....... കേരളത്തിലെ ആദ്യ എഫ്. എം നിലയത്തിന്റെ രജതജൂബിലി വർഷമായിരുന്നു അത്. സംഘാടനമികവുകൊണ്ട് ബാലകൃഷ്ണൻ കൊയ്യാൽ അതിനെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജനകീയോൽസവമാക്കി. മിക്ക ദിവസവും പലസ്ഥലങ്ങളിൽ വിവിധ പരിപാടികൾ...
സ്വകാര്യനിലയങ്ങളോടും പുതുകാലത്തോടും മത്സരിച്ച് ജയിക്കാൻ പുതിയ പരിപാടികളും ഉള്ളടക്കത്തിൽ മാറ്റങ്ങളും അനിവാര്യമായിരുന്നു. പാദമുദ്രകൾ,പാട്ടിന്റെ നാട്ടുവഴി, മറുനാടൻ തൊഴിലാളികളുടെ ജീവിതാനുഭവങ്ങളുമായി ദിൽസേ,പാഠപുസ്തകങ്ങളിലെ കവിതകളുടെ ആലാപനങ്ങളുമായി ദിവസവും കാവ്യധാര,മാസത്തിലൊരിക്കൽ എല്ലാനിലയങ്ങളും പ്രക്ഷേപണം ചെയ്യുന്ന സർഗ്ഗകേരളം,നിയമപ്രശ്നങ്ങളെക്കുറിച്ച് ‘ഹലോ ആകാശവാണി’,പ്രതിമാസ ഫോൺ-ഇൻ പരിപാടി,നാലു ജില്ലകളിൽ നിന്നുള്ള വികസനവാർത്തകളും സേവനവാർത്തകളും,റേഡിയോ ഗൈഡ്,സൈബർ ജാലകം....
2015ൽ നബാർഡുമായി ചേർന്ന് സാമ്പത്തിക സാക്ഷരതയെക്കുറിച്ച് രണ്ടു ഭാഗങ്ങളായി 60 ദിവസം നീണ്ടു നിന്ന ‘ശോഭനം ഗ്രാമജീവിതം’, പ്രതിദിനപരമ്പര കേരളത്തിലെ വിനോദചാനലുകളടക്കമുള്ള എല്ലാ ആകാശവാണി നിലയങ്ങളും പ്രക്ഷേപണം ചെയ്തു. ആ പരമ്പരയ്ക്ക് അഭൂതപൂർവ്വമായ പ്രതികരണമാണു ലഭിച്ചത്. ഓരോ അദ്ധ്യായത്തിന്റെ അവസാനവും ഉൾപ്പെടുത്തിയ ചോദ്യത്തിനു ഉത്തരമായി ലഭിച്ചത് നൂറുകണക്കിനു കത്തുകൾ.
കേരള ഹൈക്കോടതിയിൽ ലീഗൽ സർവീസസ് അഥോറിറ്റിയുമായി ചേർന്ന് 2015 ഏപ്രില് 18 നു നടത്തിയ ലോക് അദാലത്തും മാദ്ധ്യമജീവിതത്തിലെ അവിസ്മരണീയാനുഭവമായി. ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ മുൻകൈയെടുത്തായിരുന്നു അത് നടത്തിയത്.ആകാശവാണിയുമായി ചേർന്ന് ലീഗൽ സർവീസസ് അഥോറിറ്റി നടത്തിയ ഇന്ത്യയിലെ ആദ്യ അദാലത്തായി അത് ചരിത്രത്തിൽ ഇടം നേടി. അത് ഉദ്ഘാടനം ചെയ്തത് സുപ്രീം കോടതിയിലെ ജസ്റ്റിസ് കുര്യൻ ജോസഫ്. നിയമവേദി പരിപാടിയിലേക്ക് വരുന്ന പരാതികൾക്കായി പ്രതിമാസ അദാലത്ത് നടത്താൻ അനുമതി നൽകിയെങ്കിലും, അതിനു വേദിയൊരുക്കാനുള്ള മാനവശേഷിയോ ഫണ്ടോ ഇല്ലാത്തതിനാൽ അത് തുടരാനായില്ലന്ന സങ്കടം ബാക്കിയായി..
മാദ്ധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്ക് ചെങ്ങാരപ്പള്ളി ഡി. പരമേശ്വരൻ പോറ്റി സ്മാരക പുരസ്കാരം ലഭിച്ചതും ആ വർഷമാണ്.അകാലത്തിൽ അന്തരിച്ച പ്രിയപ്പെട്ട സഹപ്രവർത്തകനു പ്രണാമം. കോഴിക്കോട്, തൃശൂർ നിലയങ്ങളിലായിരുന്നപ്പോൾ ‘കിഞ്ചന വർത്തമാനം‘, ‘പലരും പലതും’ എന്നീ പ്രതിവാര ഹാസ്യരൂപക പരിപാടികൾക്കു വേണ്ടി എഴുതിയ സ്ക്രിപ്റ്റുകൾ സമാഹരിച്ച് ' ഹൈടെക് നിരക്ഷര ചരിതം' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടതും ഇക്കാലത്താണ്. പ്രക്ഷേപണ ശേഷം ഇവയെല്ലാം പ്രമുഖ പത്രങ്ങളിൽ മിഡിൽ പീസുകളായി വന്നിരുന്നു.
കാൽ നൂറ്റാണ്ട് വൈകി അസിസ്റ്റൻറ് ഡയറക്ടറായി 2016 ജൂലൈയിൽ പ്രമോഷൻ ലഭിച്ചപ്പോൾ,നിയമിക്കപ്പെട്ടത് മഞ്ചേരി എഫ്. എം നിലയത്തിൽ.2006 ജനുവരി 28നു ആ നിലയം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ ആ ചടങ്ങിന്റേയും പ്രാരംഭപ്രക്ഷേപണത്തിന്റേയും ചുമതലവഹിക്കാൻ ഭാഗ്യമുണ്ടായ എനിക്ക് അപ്രതീക്ഷിതമായി പുതിയ ദൌത്യം. ആരംഭിച്ച കാലത്തെ സായാഹ്നപ്രക്ഷേപണത്തിൽ തന്നെ തുടരുകയായിരുന്നു,നിലയം. ഏതാണ്ടെല്ലാ പരിപാടികളും റിലേകൾ. ഇടക്കാലത്ത് ആരംഭിച്ച ജനപ്രിയ പരിപാടികളൊക്കെയും ഉപേക്ഷിക്കപ്പെട്ടിരുന്നു. പ്രക്ഷേപണത്തിനു തൊട്ടു മുൻപ് മാത്രം തുറക്കുന്ന സ്റ്റുഡിയോ. ആവശ്യത്തിനു സ്റ്റാഫോ ഫണ്ടോ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല;ഫർണിച്ചർ പോലും. ഇരുന്ന കസേര ഒടിഞ്ഞുവീണ് എന്റെ കൈക്ക് ചെറിയ പരിക്കും പറ്റി..
2016 നവംബർ ഒന്നുമുതൽ സായാഹ്ന പ്രക്ഷേപണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി. ചരിത്രപഥം,ചോദ്യം ഉത്തരം ചിന്താവിഷയം,സുഭാഷിതം..... പിന്നെ, നോവൽ വായന, സേവനവാർത്തകൾ. പുതുവർഷം മുതൽ ശ്രോതാക്കളുടെ കത്തുകൾ ഉൾപ്പെടുത്തി,‘പരസ്പരം’,വ്യത്യസ്ത ജീവിതമേഖലകളിലുള്ളവരുടെ അനുഭവങ്ങളുമായി പുതിയരൂപത്തിൽ ‘എന്റെ ഗാനം’ എന്ന ഗാനാധിഷ്ഠിതപരിപാടി.
പ്രഭാതപ്രക്ഷേപണം ആരംഭിക്കാനുള്ള തീവ്രശ്രമം തുടങ്ങി. അതിനു കടമ്പകൾ ഏറെ മുന്നിലുണ്ടായിരുന്നു. പുതിയ പ്രക്ഷേപണരീതികളുമായി പരിചയപ്പെടാൻ കാഷ്വൽ അവതാരകർക്ക് നിരന്തര പരിശീലനം നൽകി. ഒരോ പ്രക്ഷേപണവും സസൂക്ഷ്മം കേട്ട്,നിർദ്ദേശങ്ങൾ നൽകിത്തുടങ്ങി. പക്ഷേ, അവ ഉൾക്കൊള്ളാനാകാതെ ഏതാനും പേർ പുറംതിരിഞ്ഞു നിന്നു. വ്യാജപരാതികളുടെ ഒരു പ്രവാഹം തന്നെയുണ്ടായി. അന്വേഷണങ്ങൾ,വിശദീകരണങ്ങൾ, പുതിയ കാഷ്വൽ അവതാരകരെ തെരഞ്ഞെടുക്കുന്നതിനെതിരായി കേസുകൾ...
തൊട്ടടുത്തുള്ള ദൂരദർശന്റെ ലോ പവർ ട്രാൻസ്മിറ്റർ ആകാശവാണി കണ്ട്രോൾ റൂമിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന നിർദ്ദേശം സ്വീകരിക്കപ്പെട്ടതോടെ, പ്രക്ഷേപണസമയം ദീർഘിപ്പിക്കുന്നതിനാവശ്യമായ എഞ്ചിനിയറിങ്ങ് സ്റ്റാഫിനെ ലഭിച്ചു. ഇതോടെ വലിയൊരു കടമ്പ കടന്നു. റെക്കാർഡ് സമയം കൊണ്ട് മാറ്റിസ്ഥാപിക്കൽl പ്രക്രിയ പൂർത്തിയായി. തൃശൂർ നിലയത്തിൽ നിന്ന് മലപ്പുറം സ്വദേശിയായ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് മുനീർ ആമയൂരിനെ മഞ്ചേരിയിലേക്ക് മാറ്റിനിയമിച്ചതും വളരെപ്പെട്ടെന്ന്. ദക്ഷിണമേഖലയുടെ ചുമതലവഹിച്ചിരുന്ന അഡീഷണൽ ഡയറക്ടർ ജനറൽ ആർ. വെങ്കിടേശ്വരുലുവും തിരുവനന്തപുരം സ്റ്റേഷൻ ഡയറക്ടർ ആർ. സി ഗോപാലും വ്യക്തിപരമായ താൽപ്പര്യമെടുത്തത് നന്ദിപൂർവ്വം ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്.. മറ്റു നിലയങ്ങളിൽ നിന്ന് സ്റ്റാഫ് അനൗൺസർമാരെ ടൂറിലയക്കാനും തീരുമാനമായി.
അങ്ങനെ,2017 ജനുവരി 27നു ഇരുപതിലധികം പുതിയ പരിപാടികളുമായി, പ്രഭാതപ്രക്ഷേപണം ആരംഭിച്ചു-രാവിലെ 6.23 മുതൽ ഉച്ചയ്ക്ക് 1.20 വരെ. തിരുവനന്തപുരം നിലയത്തിലെ എൻ. ജെ ജോഷിലാലായിരുന്നു,ആദ്യ അനൗൺസർ (തൃശൂരിൽ പ്രോഗ്രാം മേധാവിയായിരിക്കേയാണ് ജോഷി ലാൽ അവിടെ നിയമിക്കപ്പെടുന്നത്. വർഷങ്ങളായി നിയമക്കുരുക്കിൽ കിടന്ന നിയമന നടപടികൾ അന്ന് വളരെ ശ്രമപ്പെട്ടായിരുന്നു, പൂർത്തിയാക്കിയത്).
മലപ്പുറത്തിന്റെ ഭൂമിശാസ്ത്ര,സാംസ്കാരിക പ്രത്യേകതകളുൾക്കൊണ്ട് ജി. ഹിരൺ എഴുതിയ ‘മഞ്ഞുരുകും മലനിരയും....‘ എന്നാരംഭിക്കുന്ന മുദ്രാഗീതം (montage song) മൂന്ന് വ്യത്യസ്ത രാഗങ്ങളിൽ ചിട്ടപ്പെടുത്തിയത് ആർ. കനകാംബരൻ. കാർഷികവൃത്താന്തം,തീവണ്ടി സമയം,എഫ്. എം വാർത്തകൾ, മധുരം ഗീതം,ആരോഗ്യജാലകം, ആയുരാരോഗ്യം,ഗ്രന്ഥാവലോകനം, സമകാലികം,ജീവിതപാഠം, ഇന്നത്തെ ഗാനം,കാവ്യധാര, പാട്ടുപൊലിമ,ദൃഷ്ടി,എന്തു പഠിക്കണം എന്താകണം,സൈബർ ജാലകം,ഇംഗ്ളീഷ് മാറ്റേഴ്സ്, നല്ല മലയാളം, ജാഗ്രത,രസമുകുളം,ഇശൽ,ജാലകം,വിപണി,നാട്ടുവൃത്താന്തം,നിറക്കൂട്ട് , ഗസൽ, വിചാരധാര..
കുട്ടികൾക്കായി ‘കുട്ടി റോക്സ്‘,യുവാക്കൾക്കായി ‘ഹലോ യൂത്ത്,‘കാമ്പസ് ചോയിസ്’ തുടങ്ങിയ ആറു ഫോൺ-ഇൻ പരിപാടികളും ആരംഭിച്ചു. അഭൂതപൂർവ്വമായിരുന്നു,പ്രതികരണം. ശ്രോതാക്കൾ ആ പരിപാടികളെല്ലാം ഹൃദയപൂർവ്വം ഏറ്റുവാങ്ങി. ഒറ്റ ദിവസം കൊണ്ടു തന്നെ എഴുത്തുപരീക്ഷ,ശബ്ദപരിശോധന,അഭിമുഖം ഇവ പൂർത്തിയാക്കി,രണ്ടു തവണയായി അൻപതോളം കാഷ്വൽ അവതാരകരെ തെരഞ്ഞുടുത്ത് പരീശീലനം നൽകി. പ്രഭാതപ്രക്ഷേപണത്തിന്റെ ഒന്നാം വാർഷികവും നിലയത്തിന്റെ പന്ത്രണ്ടാം വാർഷികവും പ്രമാണിച്ച് മൂന്നു ദിവസം 11 സ്ഥലങ്ങളിൽ നിന്നുള്ള 'സ്പോട്ട് ലൈവ്' പ്രക്ഷേപണം ചെയ്തതും ഏറെ പുതുമയായി.
ഏകാദ്ധ്യാപകവിദ്യാലയങ്ങളെക്കുറിച്ച് ഞാനെഴുതി സംവിധാനം ചെയ്ത്,കൊച്ചി,മഞ്ചേരി നിലയങ്ങൾ പ്രക്ഷേപണം ചെയ്ത ‘ഏകസ്ഥഗുരുകുലങ്ങൾ‘ എന്ന ഡോക്യുമെന്ററിക്ക് 2017 ൽ സംസ്ഥാന സർക്കാരിന്റെ ഡോ. ബി. ആർ. അംബേദ്കർ മാദ്ധ്യമപുരസ്കാരം ലഭിച്ചതും വലിയ അംഗീകാരമായി.
2017ൽ തൃശൂർ നിലയത്തിൽ നിന്ന് ഊർജ്ജസ്വലയായ മറ്റൊരു യുവ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് കൂടി നിയമിക്കപ്പെട്ടു-സെവിൽ ജിഹാൻ. അക്കൊല്ലം നവംബർ 14നു,രാവിലെ മുതൽ രാത്രിവരെയുള്ള മുഴുവൻ പ്രക്ഷേപണവും കുട്ടികൾ തന്നെ നടത്തി നിലയം റേഡിയോ പ്രക്ഷേപണ ചരിത്രത്തിൽ പുതിയൊരദ്ധ്യായം എഴുതിച്ചേർത്തു. സെവിലിനായിരുന്നു,അതിന്റെ ചുമതല.
പ്രക്ഷേപണസമയം പിന്നെയും ദീർഘിപ്പിക്കാനുള്ള അക്ഷീണപരിശ്രമത്തിനു ഭാഗികമായ ഫലമുണ്ടായത് 2018 ഏപ്രിൽ 21നാണ്. അന്ന് മുതൽ ശനിയും ഞായറും ,രാവിലെ മുതൽ രാത്രിവരെ തുടർച്ചയായ പ്രക്ഷേപണം തുടങ്ങി.2018 ലെ ഫിഫ ലോകകപ്പ് മത്സരങ്ങളെക്കുറിച്ച് തുടർച്ചയായി 36 ദിവസം രാവിലെ 10.15 മുതൽ 10.58 വരെ നടത്തിയ തൽസമയ പ്രക്ഷേപണം മലബാറിലെ റേഡിയോ ശ്രോതാക്കളെ ആവേശഭരിതരാക്കി.
2019 ജൂൺ രണ്ട് . രാവിലെ 5.53 മുതൽ രാത്രി 11.06 വരെ,ഇടവേളകളില്ലാതെ,മഞ്ചേരി നിലയത്തിൽ നിന്ന് തുടർച്ചയായ പ്രക്ഷേപണം തുടങ്ങി. അങ്ങനെ,കേരളത്തിലെ ആകാശവാണിയുടെ പ്രൈമറി-ലോക്കൽ നിലയങ്ങളിൽ തുടർച്ചയായി പ്രക്ഷേപണമുള്ള ഏകനിലയം എന്ന അപൂർവ്വബഹുമതിക്ക് ‘മലബാറിന്റെ സ്വന്തം മൊഞ്ചും മൊഴിയഴകുമായ’ മഞ്ചേരി എഫ്. എം അർഹമായി. എന്റെ മാധ്യമജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മറ്റൊരു മുഹൂർത്തം.
ശ്രോതാക്കളുടെ എണ്ണത്തിലും പരസ്യങ്ങളിൽ നിന്നുള്ള വരുമാനത്തിലും വളരെച്ചുരുങ്ങിയ കാലം കൊണ്ട് അമ്പരപ്പിക്കുന്ന വളർച്ചയാണുണ്ടായത്. റേഡിയോയെ ജീവനുതുല്യം സ്നേഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ എവിടെയും സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ച കാലം.അവരുടെ കത്തുകൾ ഉൾപ്പെടുത്തിയുള്ള ‘പരസ്പരം’ എന്ന 30 മിനിറ്റ് പ്രതിവാര പരിപാടി കേരളത്തിലെ പ്രക്ഷേപണചരിത്രത്തിൽ ഏറ്റവും ദൈഘ്യമുള്ള പ്രതികരണപരിപാടിയായിത്തീർന്നു. അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ മഞ്ചേരിയിൽ നടത്തിയ ശ്രോതാക്കളുടെ സംഗമങ്ങളിൽ വലിയ ജനപങ്കാളിത്തമാണുണ്ടായത്.
സാധാരണക്കാരായ ശ്രോതാക്കളുടെ കുടുംബച്ചടങ്ങുകളിൽ കഴിയുമ്പോഴൊക്കെ പങ്കെടുത്തു. അങ്ങനെ,ഏറെ ആത്മബന്ധം പുലർത്തുന്ന കുറെ സുഹൃത്തുക്കളെയും ലഭിച്ചു. വാർഷികത്തിനു കേക്കും പുസ്തകങ്ങളും സമ്മാനങ്ങളുമായി എത്തുന്ന ശ്രോതാക്കൾ..2019ൽ നിലയത്തിന്റെ പതിമൂന്നാം വാർഷികം ശ്രോതാക്കൾ മുൻകൈയെടുത്ത് ആഘോഷിച്ചതും പുതുമയായി.
പ്രസാർഭാരതി ഔദ്യോഗിക ലൈവ് സ്റ്റ്രീമിങ്ങ് തുടങ്ങും മുൻപ് തന്നെ ഇന്റ ർനെറ്റിലൂടെ മഞ്ചേരി നിലയത്തിന്റെ പരിപാടികൾ ലോകമെമ്പാടും തൽസമയം ലഭ്യമാക്കി, ശ്രോതാവായ ബ്രിജേഷ് പൂക്കോട്ടൂർ. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണത്തിനു ആകർഷകമായ പോസ്റ്ററുകൾ ഡിസൈൻ ചെയ്തു, മറ്റൊരു ശ്രോതാവായ പി. എം ഷിബു. നിലയം ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചപ്പോൾ 16 ദിവസംകൊണ്ടു 5000 പേർ സുഹൃത്തുക്കളായി....
മഞ്ചേരി നിലയത്തിന്റെ അനന്യമായ വിജയത്തിന് പിന്നിൽ ഒത്തൊരുമയുടെ സംഗീതമുണ്ട്. ഒരു കുടുംബം പോലെ, അവതാരകരും നിലയാംഗങ്ങളും ഒന്നിച്ച് നിലമ്പൂരിലേക്കും നെല്ലിയാമ്പതിയിലേക്കുമൊക്കെ നടത്തിയ യാത്രകൾ... സാംസ്കാരികസംഘടനയായ ‘കല‘യുമായി ചേർന്ന് മഞ്ചേരിയിൽ നടത്തിയ സാഹിത്യക്യാമ്പുകൾ,മറ്റ് സാംസ്കാരിക പരിപാടികൾ. ജില്ലയിലെമ്പാടും നടക്കുന്ന ഒട്ടേറെ പൊതുചടങ്ങുകളിലേക്ക് പ്രോഗ്രാം മേധാവി ക്ഷണിക്കപ്പെട്ടു. നിലയവും ജനങ്ങളുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നവയായിരുന്നു,ഇതും.
മാദ്ധ്യമപ്രളയകാലത്ത് ,മഞ്ചേരി നിലയത്തിനു ഇന്നും തലയുയർത്തിപ്പിടിച്ചു നിൽക്കാൻ കഴിയുന്നതാണു ഔദ്യോഗികജീവിതത്തിനു വിരാമമിടുമ്പോൾ മനസിൽ നിറയുന്ന സന്തോഷം. ഇതൊരു പുതിയ പ്രക്ഷേപണ മാതൃക സൃഷ്ടിച്ചിരിക്കുന്നു.
ഔദ്യോഗികമായി ഏറെ ദുരനുഭവങ്ങളുണ്ടായി. അവ വിനയപൂർവ്വം ഞാൻ ഏറ്റുവാങ്ങുന്നു. നഷ്ടങ്ങൾ എന്റേതു മാത്രം. നേട്ടങ്ങൾ എല്ലാവർക്കുമുള്ളതാണ് .അപ്രതീക്ഷിതമായി ,കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ദേവികുളം നിലയത്തിലേക്ക് പോകേണ്ടിവന്നു. അതൊരു താൽക്കാലിക മാറ്റമായിരുന്നു. പക്ഷേ,മഹാമാരി മടങ്ങിവരവു മുടക്കി. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത, സാങ്കേതികപ്പിഴവു കാരണം പ്രക്ഷേപണം ലഭ്യമായ പ്രദേശങ്ങൾ വളരെക്കുറവായ ,ശ്രോതാക്കൾ നാമമാത്രമായ നിലയം.
പക്ഷേ,അത് മറ്റൊരു വിധത്തിൽ അനുഗ്രഹമായി. വിരമിച്ച ശേഷം എഴുതാൻ പദ്ധതിയിട്ടിരുന്ന ആ ചരിത്രഗ്രന്ഥം പൂർത്തിയാക്കാനായി. മലയാള പ്രക്ഷേപണത്തിന്റെ വാമൊഴിയുടെ നാൾവഴികൾ ‘ശബ്ദരേഖ’യിലൂടെ വരമൊഴിയായി.
കണ്ണൂർ ഒഴികെയുള്ള കേരളത്തിലെ എല്ലാ ആകാശവാണി നിലയങ്ങളിലും പ്രവർത്തിച്ചു; ആ ഭാഗ്യം മറ്റാർക്കുമുണ്ടായില്ല. ഇക്കാലത്ത്,എല്ലാ ദൗത്യങ്ങളും സന്തോഷത്തോടെ ഏറ്റെടുത്തു. പുതുകാലത്തിന്റെ വെല്ലുവിളികൾക്കനുസരിച്ച് കേരളത്തിലെ റേഡിയോ പ്രക്ഷേപണത്തെ ആധുനികവല്ക്കരിക്കാൻ ശ്രമിച്ചു..
വിവിധ നിലയങ്ങളിൽ അറുപതിലേറെ പുതിയ പരിപാടികൾ തുടങ്ങാനുള്ള അപൂർവ്വ ഭാഗ്യമുണ്ടായി. അവയിൽ പകുതിയിലേറെയും ഇപ്പോഴും നിലനില്ക്കുന്നത് കണ്ടാണ് വിരമിക്കുന്നത്. പിന്നെ,' ജീവിത പാഠം','സൈബർ ജാലകം',' ഹൈടെക് നിരക്ഷര ചരിതം' എന്നീ പുസ്തകങ്ങൾ. അടുത്തു തന്നെ പ്രസിദ്ധീകൃതമാകുന്ന ' നേർവഴി',' അനാസക്ത കർമ്മയോഗി'... എല്ലാം റേഡിയോയ്ക്കു വേണ്ടി എഴുതപ്പെട്ടവ. ഇനി അവ പ്രക്ഷേപണ ജീവിതത്തിന്റെ അക്ഷര സ്മാരകങ്ങൾ.
അതാണ് ഈ പ്രക്ഷേപകന്റെ ബാക്കിപത്രം.
എല്ലാവർക്കും നന്ദി.
1 comment:
നിറഞ്ഞ വായന 🌹
Post a Comment