‘കാർട്ടൂൺ.. കാർട്ടൂൺ’ പരമ്പരയുടെ(ക്ളബ് ഹൗസ് മീഡിയ റൂം,ജൂലൈ 23,2022) ഒൻപതാം ഭാഗത്തിൽ ,മുതിർന്ന കാർട്ടൂണിസ്റ്റുകളായ ജി. ഹരിയും ഡോ. മധു ഓമല്ലൂരും അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവെയ്ക്കാനെത്തി.
താനുൾപ്പെടെയുള്ള ഒരു തലമുറയ്ക്ക് കാർട്ടൂണിനോട് ആഭിമുഖ്യമുണ്ടാകാൻ കാരണം ടോംസിൻ്റെ ‘ബോബനും മോളിയും‘ പരമ്പരയാണെന്ന് ജി. ഹരി പറഞ്ഞു. 1960ൽ,വിദ്യാർത്ഥിയായിരിക്കുമ്പോൾ, ‘മലയാളരാജ്യ‘ത്തിൻ്റെ ബാലരംഗത്തിലായിരുന്നു ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടത്. തുടർന്ന്,‘കുങ്കുമം' ആഴ്ചപ്പതിപ്പിലും കാർട്ടൂണുകൾ വന്നുതുടങ്ങി. സമകാലിക പ്രശ്നങ്ങളെക്കുറിച്ച് ധാരാളം കാർട്ടൂണുകൾ വരച്ചു.
റേഷനരിയുടെ ഗുണനിലവാരത്തകർച്ചയെത്തെക്കുറിച്ചുള്ള ഒരു കാർട്ടൂൺ അഡ്വ. ജി ജനാർദ്ദനക്കുറുപ്പിൻ്റെ പ്രശംസ പിടിച്ചുപറ്റി.'ചിത്രകാർത്തിക' വാരികയിലായിരുന്നു , ആദ്യത്തെ സ്ഥിരം കാർട്ടൂൺ പംക്തി വന്നത് - വാർത്തകൾ.
‘കുമാരി’ വാരിക ആരംഭിച്ചപ്പോൾ, ഉടമസ്ഥനായ ആർ. കൃഷ്ണസ്വാമി റെഡ്യാർ ആവശ്യപ്പെട്ടതനുസരിച്ച്, അതിൻ്റെ അവസാനപേജിൽ ‘നാടകമേ ഉലകം' എന്ന പേരിൽ ഒരു സിങ്കപ്പൂർ അമ്മാവനെ കേന്ദ്രീകരിച്ച് സാമൂഹിക കാർട്ടൂൺ പരമ്പര തുടങ്ങി.‘ബോബനും മോളിയും‘ പരമ്പര പോലെയുള്ള ഒന്നായിരുന്നു, ഉടമസ്ഥൻ്റെ മനസ്സിൽ. തുടർന്ന്, രണ്ടു കുട്ടികളെ കേന്ദ്രീകരിച്ച് ഏറെക്കാലം ആ പരമ്പര തുടർന്നു.
കാർട്ടൂണിസ്റ്റും ചിത്രകാരനുമായ ഇ. സോമനാഥൻ നൽകിയ വിലപ്പെട്ട ഉപദേശം ഇപ്പോഴും ഓർക്കുന്നു. ഓരോ കാർട്ടൂണിലും ആശയങ്ങളുടെ അതിപ്രസരം വേണ്ടെന്നതായിരുന്നു,അത്.
കുങ്കുമം ഗ്രൂപ്പ് ആരംഭിച്ച ‘നാന’സിനിമാവാരികയുടെ ലോഗോ ഡിസൈൻ ചെയ്തത് താനാണെന്ന് ജി. ഹരി പറഞ്ഞു. അതിൽ ആരംഭിച്ച ‘ഗ്രീൻറൂം‘ എന്ന ഫോട്ടോ കാർട്ടൂൺ ഏറെ ജനശ്രദ്ധ നേടി. ചലച്ചിത്ര താരങ്ങളുടെ തലവെട്ടിച്ചൊട്ടിക്കുന്ന അത്തരം കാർട്ടൂണുകൾ 1960കളിൽ മാഡ് മാഗസിനിലൂടെ അമേരിക്കയിൽ ജനപ്രിയമായിരുന്നുവെങ്കിലും കേരളത്തിൽ അതിന് തുടക്കമിട്ടത് യേശുദാസനായിരുന്നു. "അത് ഏറെക്കാലം തുടർന്നത് ഞാനും". സിനിമാരംഗത്തെ വിശേഷങ്ങളായിരുന്നു വിഷയം. അതിൽ ഏറ്റവുമധികം കളിയാക്കപ്പെട്ടത് പ്രേംനസീറായിരുന്നു. അദ്ദേഹത്തിൽ നിന്ന് അവയ്ക്ക് പലതവണ അഭിനന്ദനം കിട്ടി."പക്ഷേ, സിനിമാപ്രസിദ്ധീകരണങ്ങളിൽ വരുന്ന കാർട്ടൂണുകളെ ഗോസിപ്പുകളായി മാത്രമേ ജനങ്ങൾ കരുതിയിരുന്നുള്ളൂ”.
തൃശൂർ എക്സ്പ്രസ് വാരികയിലും കാർട്ടൂൺ പരമ്പര വരച്ചു-വാഴ് വേമായം. അതിലെ കാർട്ടൂണുകൾ സമാഹരിച്ചിറക്കിയതാണു ‘നാടകമേ ഉലകം’ എന്ന പുസ്തകം. മുതിർന്ന ചിത്രകാരനും കാർട്ടൂണിസ്റ്റുമായ ടി. എ ജോസഫ് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് 1990കളിൽ തുടങ്ങിയ ഒരു പ്രസിദ്ധീകരണത്തിൽ ‘വൈറസ്‘ എന്ന പേരിൽ ഒരു ഹാസ്യ പംക്തിയെഴുതി. അന്ന് കമ്പ്യൂട്ടർ കേരളത്തിൽ എത്താൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ‘പാക്കനാർ’ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിൽ മുഖചിത്രങ്ങളായി കളർ കാർട്ടൂണുകൾ വരച്ചു.
'ജൻയുഗ്','വിവിധ്' ,' ദി ഇന്ത്യൻ എക്സ്പ്രസ്' എന്നിവയിലും കാർട്ടൂണുകൾ വന്നിട്ടുണ്ട്. മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം പതിപ്പിൽ ഒൻപതു വർഷം 'നഗര രേഖ',ആഴ്ചപ്പതിപ്പിൽ നാലാഴ്ച 'ദേശീയരേഖ' എന്നീ കാർട്ടൂൺ പംക്തികളും ചെയ്തു.
ദീർഘകാലമായി ‘കേരള ശബ്ദ'ത്തിൽ ‘വീക് ലി സ്ട്രൈക്ക്' എന്ന കോളം എഴുതുന്നുണ്ട്.“കേരള കൗമുദിയിൽ ആറേഴുമാസം വരച്ച രാഷ്ട്രീയ കാർട്ടൂണുകളായിരുന്നു, എൻ്റെ ഏറ്റവും നല്ല രചന“.
കാർട്ടൂണുകളെ പല പത്രാധിപന്മാരും തനതു കലയായല്ല,ഫില്ലറുകളായാണു കാണുന്നത്.“ലേഖനങ്ങൾക്കു കൊടുക്കുന്നതുപോലെ നല്ല പ്രതിഫലം തന്നെ കാർട്ടൂണിസ്റ്റുകൾക്കും നൽകണം“,ദൂരദർശനുവേണ്ടി അബു അബ്രഹാമിനെ ഇൻ്റർവ്യൂ ചെയ്തപ്പോൾ,അദ്ദേഹം പറഞ്ഞ ഈ അഭിപ്രായം ജി. ഹരി ഉദ്ധരിച്ചു. ഫ്രീലാൻസ് കാർട്ടൂണിസ്റ്റുകളുടെ കാര്യം പരമദയനീയമാണ്.
ബിഷപ്പ് ഫ്രാങ്കോയെക്കുറിച്ച് സുഭാഷ് കല്ലൂർ വരച്ച കാർട്ടൂണിന് കേരള ലളിത കലാ അക്കാദമി പ്രഖ്യാപിച്ച അവാർഡ് സർക്കാർ തടഞ്ഞുവെച്ചതിന് ഒന്നിലധികം കാരണങ്ങളുണ്ട്.“പള്ളിമണികളുടെ ഒച്ചകേൾക്കുമ്പോൾ ഭയപ്പെടുന്ന ഒരു ഇടതുപക്ഷ മന്ത്രിസഭയെ കേരളം ആദ്യമായാണ് കണ്ടത്“.ആ കാർട്ടൂൺ മുഖചിത്രമായി പ്രസിദ്ധീകരിച്ച ഹാസ്യകൈരളി മാസികയിൽ ലൈംഗികപീഡന ആരോപണ വിധേയനായ അന്നത്തെ ഷോർണ്ണൂർ എം. എൽ. എ പൂവൻകോഴിയുടെ തലപ്പാവും ചൂടി നിൽക്കുന്ന കാർട്ടൂണുമുണ്ടായിരുന്നു.
.
മിക്ക കാർട്ടൂണിസ്റ്റുകളും അല്പമെങ്കിലും ഇടതുപക്ഷത്തേക്ക് ചരിഞ്ഞുനിൽക്കുന്നവരാകും.ഒരു കലാകാരൻ അസംതൃപ്തനായിരിക്കുമ്പോഴാണ് തൻ്റെ രചനകൾ മെച്ചപ്പെടുത്താൻ കഴിയുക എന്ന ആപ്തവാക്യം ജി. ഹരി അനുസ്മരിച്ചു.
2007ൽ കെ. എഫ്. സിയുടെ സീനിയർ മാനേജരായി വിരമിച്ച അദ്ദേഹം മലയാളം ന്യൂസ്,ഹാസ്യകൈരളി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും കോളങ്ങൾ എഴുതുന്നുന്നുണ്ട്. ഒപ്പം,കാർട്ടൂണുകളും. പേപ്പറിൽ വരച്ച്, ഫോട്ടോഷോപ്പിൽ കളർ ചെയ്യുകയാണ് പതിവ്.
കാർട്ടൂൺ ഒരു പരുഷ കല(റഫ് ആർട്ട്) ആണെന്ന്,നാലര പതിറ്റാണ്ടായി മലയാളം,ഇംഗ്ലീഷ്,ഹിന്ദി പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂൺ വരക്കുന്ന ഡോ. മധു ഓമല്ലൂർ പറഞ്ഞു.“അത് എല്ലാവരെയും സുഖിപ്പിക്കുന്ന സുന്ദരകലയല്ല. നിശിതമായ,മൂർച്ചയുള്ള ആക്രമണമാണതിൽ".
പതിനഞ്ച് വയസ് മുതൽ കാർട്ടൂണുകൾ വരച്ചുതുടങ്ങി. അതിന് പ്രേരണയായത്, കാർട്ടൂണിസ്റ്റ് യേശുദാസനായിരുന്നു. അദ്ദേഹം അന്ന് പത്തനംതിട്ട കതോലിക്കേറ്റ് കോളേജിൽ ജ്യേഷ്ഠൻ ഡോ.പി പുരുഷോത്തമൻ പിള്ളയുടെ സഹപാഠിയായിരുന്നു. ടോംസിൻ്റെ ‘ബോബനും മോളി, ‘തനിനിറം’ പത്രത്തിൽ വന്നിരുന്ന പി. കെ മന്ത്രിയുടെ കാർട്ടൂണുകൾ എന്നിവ ഏറെ ആകർഷിച്ചു. തൊട്ടടുത്ത കുളനടയിൽ താമസിച്ചിരുന്ന മന്ത്രിയുടെ കാർട്ടൂണുകൾ വരുന്ന പത്രം കിട്ടുന്ന സ്ഥലത്തു പോയി വായിച്ചിരുന്നു. പക്ഷേ, കാർട്ടൂൺ വര വീട്ടുകാർ പ്രോൽസാഹിപ്പില്ല. എങ്കിലും, ചിത്രകലാ ഗൈഡുകൾ വാങ്ങി പടം വരയും പെയിൻ്റിങ്ങും പഠിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ, മലയാള മനോരമ കോട്ടയത്ത് നടത്തിയ കാർട്ടൂൺ പരീശീലന ക്യാമ്പിൽ പങ്കെടുത്തത് വഴിത്തിരിവായി. അബു എബ്രഹാമായിരുന്നു ഡയറക്ടർ. കെ. എസ് പിള്ള,ടോംസ്,യേശുദാസൻ,ശിവറാം തുടങ്ങിയ പ്രമുഖ കാർട്ടൂണിസ്റ്റുകൾ ക്ളാസ്സെടുത്തു;അവർ വരയ്ക്കുന്നത് കണ്ടു. അന്ന്, വി. വി ഗിരിയെ കഥാപാത്രമാക്കി വരച്ച കാർട്ടൂൺ മനോരമ ആഴ്ചപ്പതിപ്പിൽ വന്നു. ഉറൂബായിരുന്നു,പത്രാധിപർ.
ബി.എസ്. സിക്ക് മാത്തമാറ്റിക്സായിരുന്നു പഠിച്ചത്. കണക്കിലെ കൃത്യത വരകളെ സഹായിച്ചു;ഭാവനയെ മൂർച്ചയുള്ളതാക്കി. സിവിൾ സപ്ളൈസ് കോർപ്പറേഷൻ ശബരി ചായവിപണിയിലിറക്കിയപ്പോൾ ,കാർട്ടൂൺ പരസ്യങ്ങൾ തയ്യാറാക്കാൻ തെരഞ്ഞെടുക്കപ്പെട്ടു. “ശബരി ചായ കുടിച്ചുള്ള കരിമല കയറ്റം കഠിനമല്ലെൻ്റയ്യപ്പ എന്ന തലക്കെട്ടായിരുന്നു ഒരു പരസ്യത്തിൻ്റേത്.അന്ന് സപ്ലൈകോയുടെ ഓണത്തിൻ്റെ ക്യാരിബാഗുകളിൽ ഞാൻ വരച്ച മാവേലിയുടെ ചിത്രമാണുൾപ്പെടുത്തിയത്'”.
ജബല്പൂരിൽ എം.കോമിനും പത്രപ്രവർത്തന ഡിപ്ളോമയ്ക്കും പഠിച്ചു. അവിടെ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘യുഗ്ധർമ്മ്‘ എന്ന ഹിന്ദി പത്രത്തിൽ കാർട്ടൂൺ വരയ്ക്കാൻ ഇക്കാലത്ത് അവസരം കിട്ടി. “അതിൻ്റെ എഡിറ്ററായിരുന്ന,കവി ബി. ഡി വാജ്പേയിക്ക് എൻ്റെ കാർട്ടൂണുകൾ ഇഷ്ടപ്പെട്ടു. രണ്ടു വർഷത്തോളം അതിൽ കാർട്ടൂൺ വരച്ചു. ഹിന്ദി നല്ല വശമില്ലാത്തതിനാൽ അടിക്കുറിപ്പ് അദ്ദേഹവുമായി ചർച്ചചെയ്താണ് എഴുതിയിരുന്നത്”.
‘നാരദർ‘, ‘വികടകേസരി‘ തുടങ്ങിയ ധാരാളം ഹാസ്യപ്രസിദ്ധീകരണങ്ങളിലും ,'ശംഖനാദം', 'എക്സ്പ്രസ്‘ വാരാന്തപ്പതിപ്പ്,‘കേരള കൗമുദി‘,‘മംഗളം’ തുടങ്ങിയവയിലും കാർട്ടൂണുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ, കേരളപത്രികയിൽ സബ് എഡിറ്ററും കാർട്ടൂണിസ്റ്റുമായി. പിന്നീട് ‘ദേശാഭിമാനി‘യിൽ സബ് എഡിറ്ററായി ചേർന്നു. അതിൽ തുടർച്ചയായി 16 വർഷം കാർട്ടൂണുകൾ വരച്ചു. “പാർട്ടി പത്രത്തിൻ്റെ പരിമിതികളുണ്ടായിരുന്നു. അത് അർദ്ധനാരീശ്വര സങ്കൽപ്പം പോലെയായിരുന്നു. ഒരു ഭാഗം മാത്രമേ കാണാൻ പറ്റുമായിരുന്നുള്ളൂ. എതിർചേരിയെ മാത്രം വിമർശിക്കേണ്ടി വരും.പക്ഷേ, എല്ലാ പത്രങ്ങൾക്കും അവരുടേതായ നയങ്ങളുണ്ട്".
‘സതേൺ ഇക്കണോമിസ്റ്റ്‘ പ്രസിദ്ധീകരണത്തിൽ ഏറെക്കാലം കാർട്ടൂൺ മുഖചിത്രങ്ങൾ വരച്ചു. രാഷ്ട്രീയ ജാഥയിൽ ഉപേക്ഷിച്ചുപോയ കൊടികൊണ്ട് നാണം മറയ്ക്കുന്ന നഗ്നയായ ഒരു കുട്ടിയേയും പട്ടിണിപ്പാവമായ അമ്മയേയും കണ്ട അനുഭവത്തിൽ നിന്നുണ്ടായ ഒരു കാർട്ടൂൺ മുഖചിത്രം വളരെ ശ്രദ്ധിക്കപ്പെട്ടു.
സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിൻ്റെയും ജൻ ശിക്ഷൺ സൻസ്ഥാനിൻ്റേയും ഡയറക്റ്ററായി നിയമിക്കപ്പെട്ടതോടെ കാർട്ടൂൺ വരയ്ക്ക് ഇടവേളയുണ്ടായി.അക്കാലത്ത് തുടർ സാക്ഷരതാപ്രവർത്തനങ്ങളുടെ ഭാഗമായി കേരളം മുഴുവൻ സഞ്ചരിച്ചു. 2001ൽ കാർട്ടൂണുകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് ‘വിറ്റ്നസ്‘ എന്ന പേരിൽ ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണം ഇപ്പോഴും തുടരുന്നുണ്ട്.“അതിൽ സ്വാതന്ത്ര്യത്തോടെ വരയ്ക്കാം. കറുപ്പിലും ചുവപ്പിലുമാണ് ആ പ്രസിദ്ധീകരണം. അവയാണ് ഏറ്റവും ശക്തമായ നിറങ്ങൾ. ഞാനിപ്പോഴും കറുപ്പിലാണ് വരയ്ക്കുന്നത്. മിക്കപ്പോഴും കൈകൊണ്ട് നിർമ്മിച്ച റഫ് പേപ്പറിൽ ബ്രഷും പേനയും ഉപയോഗിച്ചാണ് വരയ്ക്കുന്നത്. അത് ചെയ്യുമ്പോൾ കരിങ്കല്ലിൽ വരയ്ക്കുന്ന മനോഘടനയുണ്ടാകണം”.
അസഹിഷ്ണുത ഏറിയ കാലമാണിത്. ബുദ്ധിജീവികൾ പലരും നിശബ്ദരായിരിക്കുന്നത് ഈ ഉള്ളറിവ് കാരണമാണു.“ഈ അവസ്ഥ പണ്ടുണ്ടായിരുന്നുവെങ്കിൽ നമുക്ക് ഒരു കുഞ്ചൻ നമ്പ്യാരോ ചാക്യാരോ സഞ്ജയനോ ഉണ്ടാകുമായിരുന്നില്ല".
കാർട്ടൂണിസ്റ്റ് ജോഷി ജോർജ്ജ്, അനുരാജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
‘കാർട്ടൂൺ.. കാർട്ടൂൺ പരമ്പരയുടെ ഒൻപതാം ഭാഗത്തിൻ്റെ ശബ്ദലേഖനം യൂട്യൂബിലുണ്ട്.
No comments:
Post a Comment