കേരളത്തിലെ പ്രമുഖ കാർട്ടൂണിസ്റ്റുകൾ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവെച്ച ക്ളബ് ഹൗസ് മീഡിയ റൂം പരമ്പര ‘കാർട്ടൂൺ.. കാർട്ടൂൺ‘ ജൂലൈ 30 ന് പത്താം അദ്ധ്യായത്തോടെ സമാപിച്ചു. യുവ കാർട്ടൂണിസ്റ്റുകളായ അനൂപ് രാധാകൃഷ്ണനും സുഭാഷ് കല്ലൂരുമായിരുന്നു,അതിഥികൾ.
കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയായ അനൂപ് രാധാകൃഷ്ണൻ ഗ്രാഫിക് ഡിസൈനറും കൊമേഴ്സ്യൽ കാരിക്കേച്ചറിസ്റ്റുമാണ്.കൊച്ചി കലാഭവൻ, തൃപ്പൂണിത്തുറ ചിത്രാലയ എന്നിവിടങ്ങളിൽ ചിത്രകല പഠിച്ചു.സ്കൂൾ യുവജനോൽസവങ്ങളിൽ പെയിൻ്റിങ്ങിലും പെൻസിൽ ഡ്രോയിങ്ങിലും മത്സരിച്ചു.
1995ൽ പത്താം ക്ളാസിൽ പഠിക്കുമ്പോൾ, അദ്ധ്യാപകനായ പോളിൻ്റെ നിർദ്ദേശമനുസരിച്ച് കാർട്ടൂൺ മത്സരത്തിൽ പങ്കെടുത്തപ്പോൾ സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. ഈ രംഗത്തെ കുലപതിമാരിലൊരാളായ സുകുമാറായിരുന്നു, വിധികർത്താവ്. അവിടെ വച്ച് അദ്ദേഹത്തെ പരിചയപ്പെട്ടു.
‘പാക്കനാർ' വിനോദമാസികയിലൂടെയാണ് കാർട്ടൂൺ ലോകത്തെ അറിഞ്ഞത്. അതിലെ കാർട്ടൂണുകൾ കണ്ട്, രാഷ്ട്രീയ കാർട്ടൂണുകൾ വരച്ച്, അയച്ചു. അവയിൽ ചിലത് പ്രസിദ്ധീകൃതമായി. അവയ്ക്ക് പ്രതിഫലവും കിട്ടി.
കാർട്ടൂണിസ്റ്റ് സുധീർനാാഥ് 1996ൽ തൃക്കാക്കരയിൽ നടത്തിയ കാർട്ടൂൺ ക്യാമ്പിൽ പങ്കെടുത്തതും വഴിത്തിരിവായി. പ്രസിദ്ധീകരണങ്ങളിലൂടെ മാത്രം പരിചയമുണ്ടായിരുന്ന കുറേ കാർട്ടൂണിസ്റ്റുകളെ പരിചയപ്പെടാൻ അവസരമുണ്ടായി. കോളേജിൽ പഠിക്കുമ്പോൾ കാരിക്കേച്ചറുകളായിരുന്നു കൂടുതൽ വരച്ചത്.‘ദ വീക്കി'ലെ ചിത്രകാരനായ പ്രകാശ് ഷെട്ടിയുടെ ലൈവ് കാരിക്കേച്ചർ ഇവൻ്റുകൾ വലിയ സ്വാധീനം ചെലുത്തി.“അവ കണ്ട് കൊതിച്ചുനിന്നിട്ടുണ്ട്". കോളേജിലെ കൂട്ടുകാരുടെ കാരിക്കേച്ചറുകൾ വരച്ച് പരിശീലിച്ചു. ആത്മവിശ്വാസം വന്നപ്പോൾ പൊതുപരിപാടികളിൽ ലൈവായി കാരിക്കേച്ചറുകൾ വരയ്ക്കാൻ തുടങ്ങി. കുറച്ചുകാലം അതായിരുന്നു,തൊഴിൽ.
ഇതിനിടയിലും കാർട്ടൂണുകൾ വല്ലപ്പോഴും വരയ്ക്കുമായിരുന്നു. ഒരു തെരഞ്ഞെടുപ്പുകാലത്ത് ദേശാഭിമാനി പത്രത്തിൽ കാർട്ടൂണുകളും കാരിക്കേച്ചറുകളും വരച്ചു.2006ൽ സ്വന്തമായി ഒരു ആർട്ട് പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചു. സമ്മാനമായി നൽകുന്നതിനായി ആവശ്യാനുസരണം കാരിക്കേച്ചറുകൾ വരച്ചുനൽകുന്നത് ഇപ്പോഴും തുടരുന്നു.“യഥാർത്ഥ കാരിക്കേച്ചറുകളിലുള്ളതു പോലെ മുഖത്തിന്റെ ഏതെങ്കിലുമൊരു ഭാഗം വലുപ്പത്തിൽ കാണിക്കുന്ന വക്രീകരണം ഇതിൽ ഇല്ല. സ്ത്രീകൾക്ക് അതിൽ തീരെ താല്പര്യമില്ല. ഇതിലും എല്ലാവർക്കും സുന്ദരികളും സുന്ദരന്മാരുമായിക്കാണാനാണിഷ്ടം. പോർട്രൈറ്റുകൾക്ക് സമാനമായ കാരിക്കേച്ചറുകളാണ് അവർക്ക് വേണ്ടത്. കല്യാണങ്ങൾക്കും ജന്മദിനത്തിലുമൊക്കെ സമ്മാനമായി കാരിക്കേച്ചറുകൾ നൽകുന്നുണ്ട്".
“കാരിക്കേച്ചർ കണ്ണുണ്ടെങ്കിലേ അത് വരയ്ക്കാനാകൂ. മുഖത്തിൻ്റെ ഛായ നഷ്ടപ്പെടാതെ, ഒരു ഭാഗം വക്രീകരിച്ച് വരയ്ക്കുന്നതിന് വൈദഗ്ദ്ധ്യം വേണം".
കഴിഞ്ഞ നാലഞ്ചു വർഷമായി ഫേസ്ബുക്കിലാണ് മുഖ്യമായും കാർട്ടൂണുകൾ വരയ്ക്കുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സി. ഇ. ഇ.ഡബ്ളിയു എന്ന ഒരു എൻ. ജി.യ്ക്കുവേണ്ടി കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് കാർട്ടൂണുകൾ വരയ്ക്കുന്നുണ്ട്.
2020 മാർച്ച് 5 ന് ഫേസ്ബുക്കിൽ വരച്ച കാർട്ടൂണിനായിരുന്നു 2021ൽ കേരള കാർട്ടൂൺ അക്കാദമിയുടെ പുരസ്കാരം(പ്രത്യേക പരാമർശം) കിട്ടിയത്. കോവിഡ് പശ്ചാത്തലമാക്കി വരച്ച ആ കാർട്ടൂൺ, സമ്മാനപ്രഖ്യാപനത്തോടെ, വലിയ വിവാദങ്ങളുണ്ടാക്കി. കോവിഡിനെതിരായ വാക്സിൻ എത്തുന്നതിന് മുൻപ്, രോഗത്തിന് പ്രതിവിധിയായി ഗോമൂത്ര,ചാണക ചികിൽസ ഒരു കൂട്ടർ പ്രചരിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര വൈദ്യശാസ്ത്ര ഉച്ചകോടിയിൽ ഇംഗ്ളണ്ട്, അമേരിക്ക,ചൈന പ്രതിനിധികൾക്കൊപ്പം കാവി പുതച്ച ഒരു പശു ഇന്ത്യയെ പ്രതിനിധീകരിക്കുന്നതായി ചിത്രീകരിച്ച ആ കാർട്ടൂണിനെതിരെ സംഘപരിവാർ അനുകൂലികൾ വലിയ വിമർശനം അഴിച്ചുവിട്ടു. ഇന്ത്യയെ അപമാനിച്ച കാർട്ടൂൺ എന്നപേരിൽ ദേശദ്രോഹിയായി ചിത്രീകരിച്ചു. സൈബർ ആക്രമണം അതിരൂക്ഷമായിരുന്നു.ശാരീരിക ആക്രമണ ഭീഷണിയെത്തുടർന്ന് ഒരുദിവസം വീടിന് പൊലീസ് സംരക്ഷണം നൽകി.
“കാർട്ടൂൺ അതാത് കാലത്തെ രാഷ്ട്രീയ സാമൂഹികാവസ്ഥകളെയാണു പ്രതിനിധീകരിക്കുന്നത്. ഇപ്പോൾ വിമർശങ്ങളെ ആശയപരമായി നേരിടുന്നതിനുപകരം അത് പറയുന്നവരെ ആക്രമിക്കുകയാണ് എല്ലാവരുടേയും രീതി. മുൻപും കാർട്ടൂണുകൾക്കെതിരെ പ്രതികാരനടപടികളുണ്ടായിട്ടുണ്ട്. പി.കെ മന്ത്രിയെ സസ്പെന്റ് ചെയ്തത് ഉദാഹരണം. നെഹ്‌റുവിനെപ്പോലുള്ളവർ വിമർശനങ്ങളെ ഇഷ്ടപ്പെട്ടിരുന്നു. ഭരിക്കുന്നവരുടെ മനോനിലയും ഒരു ഘടകമാണ് .തിരുത്തൽ ശക്തിയാകുകയും പ്രതിപക്ഷമാകുകയുമാണ് കാർട്ടൂണിസ്റ്റിൻ്റെ ധർമ്മം. എന്നാൽ ഭരിക്കുന്നവരെ പുകഴ്ത്തി സുരക്ഷിതരായിരിക്കുക എന്ന നയമാണ് ഉത്തരേന്ത്യയിലെ ചില കാർട്ടൂണിസ്റ്റുകളുടെ ശൈലി. അതാണ് പുതിയ പ്രവണത".
വിമർശിക്കപ്പെടാൻ ഇപ്പോൾ ആർക്കും താല്പര്യമില്ല. "പൊതുസമൂഹത്തിൻ്റെ ആശങ്കകൾക്കൊപ്പമാണ് എപ്പോഴും കാർട്ടൂണിസ്റ്റുകൾ നിൽക്കേണ്ടത്. ചാരക്കേസിൻ്റെ കാലത്ത് നമ്പി നാരായണനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച കാർട്ടൂണുകൾ ഉദാഹരണം".
രാഷ്ട്രീയ കാർട്ടൂണുകൾ മാദ്ധ്യമങ്ങൾ ഒഴിവാക്കുന്ന കാലമാണിത്. ന്യൂയോർക്ക് ടൈംസ് പത്രം ഒന്നാം പേജിൽ അത്തരം കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തി. പുതിയ തലമുറയ്ക്ക് ഇനി അതിനുള്ള വേദികൾ ഉണ്ടാവുമോ എന്ന് സംശയമുണ്ടന്ന് അനൂപ് രാധാകൃഷ്ണൻ പറഞ്ഞു. ചെറുപ്പക്കാർക്ക് ഹാസ്യബോധവും നിരീക്ഷണപാടവവും കുറവാണ്. കുട്ടികൾക്കുവേണ്ടി കാർട്ടൂൺ അക്കാദമി നടത്തിയ ക്യാമ്പിലും മത്സരത്തിലും കണ്ട കാർട്ടൂണുകളിൽ ബഹുഭൂരിപക്ഷവും ഇത് പ്രതിഫലിപ്പിക്കുന്നവയായിരുന്നു.
സ്ത്രീകളുടെ കാര്യവും വ്യത്യസ്തമല്ല. അവരിൽ രാഷ്ട്രീയ കാർട്ടൂണുകൾ വരയ്ക്കുന്നവർ തീരെക്കുറവാണ്. പക്ഷേ,കോഴിക്കോട്ടെ അയിഷ ഹസീൻ രാഷ്ട്രീയ കാർട്ടൂണുകൾ മാത്രമാണ് വരയ്ക്കുന്നത്. ഈ രംഗത്ത് ഇങ്ങനെ വിരലിലെണ്ണാവുന്നവർ മാത്രമേയുള്ളൂ. സാമൂഹിക കാർട്ടൂൺ വരയ്ക്കുന്ന സ്ത്രീകൾ പോലും അധികമില്ല.
അതേ സമയം,കേരളത്തിൽ സാമൂഹിക പ്രധാന്യമുള്ള കാർട്ടൂണുകളുടെ പ്രാധാന്യം കൂടിവരുന്നുമുണ്ട്. കോവിഡ് ബോധവൽക്കരണത്തിനായി ചെയ്ത കാർട്ടൂൺ മതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. അത്തരം കാർട്ടൂണുകൾക്ക് ഇനിയും പ്രസക്തിയേറെയുണ്ട്.
വരയ്ക്കുന്നതിനുള്ള എല്ലാ പുതിയ സംവിധാനങ്ങളും ഉപയോഗിക്കുന്നുന്നുണ്ടന്ന് അനൂപ് രാധാകൃഷ്ണൻ പറഞ്ഞു. വരയിൽ മൂർച്ചയും പൂർണ്ണതയും മാത്രമല്ല, വേഗതയും പുതിയ സങ്കേതങ്ങൾ നൽകുന്നുണ്ട്.“ടെക്നോളജിയിൽ സ്വയം നവീകരിക്കാതെ മുന്നോട്ട് പോകാനാവില്ല".
കാർട്ടൂണിസ്റ്റ്,ചിത്രകാരൻ , ഡിസൈനർ തുടങ്ങിയ മേഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സുഭാഷ് കല്ലൂർ കെ.എസ്. എസ് സ്കൂൾ ഓഫ് ആർട്ട്സിൽ നിന്ന് ചിത്രകല പഠിച്ചിട്ടുണ്ട്. കോട്ടയത്തെ ചില സ്ഥാപനങ്ങളിൽ പ്രവർത്തിച്ചായിരുന്നു, തുടക്കം. ‘മ‘ വാരികൾ എന്ന് അറിയപ്പെടുന്ന ജനകീയ പ്രസിദ്ധീകരണങ്ങളുടെ പുഷ്കലകാലത്തായിരുന്നു , അത്. തുടർന്ന്,കുങ്കുമം പ്രസിദ്ധീകരണങ്ങളിൽ ചിത്രകാരനായാണ് മാദ്ധ്യമപ്രവർത്തനം ആരംഭിച്ചത്. കേരളശബ്ദം,മുത്തശ്ശി,
കുമാരി,നാന,ജ്യോതിഷരത്നം തുടങ്ങിയ അവരുടെ പ്രസിദ്ധീകരണങ്ങളിലും ചിത്രങ്ങളും കവറുകളും കാരിക്കേച്ചറുകളുമടക്കം എല്ലാം വരച്ചു.
2000ൽ ‘ഹാസ്യകൈരളി’ തുടങ്ങിയപ്പോൾ, കാർട്ടൂൺ സ്ഥിരമായി വരച്ചുതുടങ്ങി.മുഖ്യമായും രാഷ്ട്രീയ കാർട്ടൂണുകളാണ് മുഖചിത്രങ്ങളായും ‘ഹാസ്യകൈരളി’യിൽ വരച്ചത്. ഇപ്പോൾ മെട്രോവാർത്തയിലും വരയ്ക്കുന്നുണ്ട്.
"എന്നും രാഷ്ട്രീയ കാർട്ടൂണുകൾ വരയ്ക്കുന്ന സ്വഭാവമില്ല".
2020ൽ കേരള ലളിത കലാ അക്കാദമി പുരസ്കാരം ലഭിച്ചു. ലൈംഗികപീഡനാരോപണം നേരിട്ട ബിഷപ്പിനെക്കുറിച്ച് ‘ഹാസ്യകൈരളി'യുടെ മുഖചിത്രമായായി പ്രസിദ്ധീകരിക്കപ്പെട്ടതാണ് ആ കാർട്ടൂൺ. ഇതെത്തുടർന്ന് ഫോണിലൂടെ വലിയ ഭീഷണിയുണ്ടായി.“വിവാദമുണ്ടാക്കാൻ വേണ്ടിയല്ല,വരച്ചത്. അന്നത്തെ പൊതുബോധത്തിനനുസരിച്ചുള്ള കാർട്ടൂണിസ്റ്റിൻ്റെ കടമയാണ് നിർവഹിച്ചത്. അപ്രിയയസത്യം പറയുന്നവരാണ് കാർട്ടൂണിസ്റ്റുകൾ. അത് ആക്ഷേപഹാസ്യമാണ്. മതത്തിൻ്റേത് വലിയ ശക്തിയാണ്. അതിനാൽ എന്ത് വരയ്ക്കുന്നതിനും എഴുതുന്നതിനും മുൻപ് ഇന്ന് നല്ലപോലെ ആലോചിക്കേണ്ടിയിരിക്കുന്നു".
കുറ്റാരോപിതർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക കാർട്ടൂണിസ്റ്റിൻ്റെ കടമയല്ല. മത ചിഹ്നത്തെ ആക്ഷേപിച്ചതായി ആരോപിച്ച് ഒരു മതസംഘടന വലിയ കോലാഹലം ഉയർത്തിയതിനെ തുടർന്ന് ഇതുവരെ ആ സമ്മാനം കിട്ടിയിട്ടില്ല. മാസികയിൽ വന്നപ്പോൾ കുറച്ചുപേർ മാത്രം കണ്ട ആ കാർട്ടൂൺ, അവാർഡ് പ്രഖ്യാപിച്ചതോടെയുണ്ടായ വിവാദത്തെ തുടർന്നാണ് എല്ലായിടത്തും ചർച്ചചെയ്യപ്പെട്ടത്.
കാർട്ടൂൺ രംഗത്ത് പുതിയ തലമുറയ്ക്ക് ജോലി സുരക്ഷിതത്വമില്ലന്ന് സുഭാഷ് കല്ലൂർ പറഞ്ഞു.'വരുമാനവുമില്ല,അടിയും കിട്ടും‘ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
പേപ്പറിൽ പേന ഉപയോഗിച്ചാണ് അടുത്തകാലം വരെയും എല്ലാം വരച്ചത്. പുതിയ സാങ്കേതിക സംവിധാനത്തിലൂടെയും വരയ്ക്കാൻ ശ്രമിയ്ക്കുന്നുണ്ടന്നും സുഭാഷ് കല്ലൂർ പറഞ്ഞു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
കാർട്ടൂണിസ്റ്റുകളായ സജ്ജീവ് ബാലകൃഷ്ണൻ,സുധീർനാഥ്, കെ. ഉണ്ണികൃഷ്ണൻ,സുരാഗ് രാമചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
‘കാർട്ടൂൺ... കാർട്ടൂൺ’ പരമ്പരയുടെ പത്താം അദ്ധ്യായത്തിൻ്റെ ശബ്ദലേഖനം യൂട്യൂബിലുണ്ട്. ലിങ്ക്;
2022 മെയ് 11 ന് കാർട്ടൂണിസ്റ്റുകളായ കെ. വി. എം ഉണ്ണി, സുധീർനാഥ് എന്നിവരുടെ അനുഭവങ്ങളുമായി തുടങ്ങിയ ഈ പരമ്പരയിൽ 19 പ്രമുഖ കാർട്ടൂണിസ്റ്റുകൾ പങ്കെടുത്തു.
ഈ പരമ്പരയുടേയും പോസ്റ്റർ ഡിസൈൻ ചെയ്തതും , ശബ്ദലേഖനങ്ങൾ യൂട്യൂബിൽ അപ് ലോഡ് ചെയ്തതും പി.എം.ഷിബുവാണ്.Shibu Pm
ഒരു വർഷം പിന്നിട്ട ഈ പ്രതിവാര ക്ലബ് ഹൗസ് പരിപാടിയുടെ ശബ്ദലേഖനങ്ങൾ Media Waves എന്ന യൂട്യൂബ് ചാനലിലുണ്ട്.
No comments:
Post a Comment