‘കാർട്ടൂൺ.. കാർട്ടൂൺ’ പരമ്പരയുടെ(ക്ളബ് ഹൗസ് മീഡിയ റൂം,ജൂലൈ 16,2022)എട്ടാം ഭാഗത്തിൽ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവെയ്ക്കാനെത്തിയത്, മുതിർന്ന കാർട്ടൂണിസ്റ്റുകളായ പ്രതാപൻ പുളിമാത്തും വാമനപുരം മണിയും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച പ്രതാപൻ പുളിമാത്ത്,കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാനാണ്.
ചിത്രകലയോട് കുട്ടിക്കാലം മുതൽ താല്പര്യമുണ്ടായിരുന്നു. നിരന്തരം വരച്ച്,സ്വയം പരിശീലിക്കുകയായിരുന്നു. ടോംസിൻ്റെ കാർട്ടൂണുകൾ ശ്രദ്ധിച്ചിരുന്നു.കാർട്ടൂണിസ്റ്റ് സുകുമാർ പിൽക്കാലത്ത് ഏറെ പ്രോൽസാഹനം നൽകി.“അദ്ദേഹമാണ് എൻ്റെ ഗുരുനാഥൻ".
‘മലയാള മനോരമ‘ ആഴ്ച്ചപ്പതിപ്പിൽ ഫലിതബിന്ദുക്കളെഴുതിയായിരുന്നു, തുടക്കം. അതിനു പ്രതിഫലമായി കിട്ടിയത് മൂന്ന് രൂപ;സമ്മാനം കിട്ടിയപ്പോൾ,പത്ത് രൂപ. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ,1979ൽ ആദ്യ കാർട്ടൂൺ അച്ചടിച്ചടിച്ചുവന്നത് ‘മാമാങ്കം’വാരികയിൽ; നീണ്ടുപോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു,അത്. അതിന് പത്ത് രൂപ പ്രതിഫലമായി കിട്ടി.തുടർന്ന്,‘മലയാള മനോരമ‘,‘ദീപിക‘, അടക്കം കോട്ടയത്തെ മറ്റു വാരികകളിലെല്ലാം കാർട്ടൂണുകൾ വന്നു.‘കുങ്കുമം’ഗ്രൂപ്പിൻ്റെ പ്രസിദ്ധീകരണങ്ങളിലും വരച്ചുതുടങ്ങി.‘ജനയുഗം‘,‘ചിലങ്ക’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും കാർട്ടൂണുകൾ വന്നു.
തൃശൂരിലെ ‘എക്സ്പ്രസ്‘ ആഴ്ച്ചപ്പതിപ്പിൽ ‘കുട്ടൻ‘ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആറു വർഷത്തോളം,സംഭാഷണമില്ലാത്ത കാർട്ടൂൺ പരമ്പരയും വരച്ചു.‘കേരള കൗമുദി‘യുടെ എഡിറ്റ് പേജിൽ, ‘ചിരിവട്ടം’ എന്ന പേരിൽ ഒരുവർഷത്തോളം, മൂന്ന് കോളത്തിൽ പ്രതിദിനകാർട്ടൂൺ വരച്ചതോടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
1984ൽ മണിമലയിൽ നടന്ന ഒരു കാർട്ടൂൺ ക്ളാസിൽ പങ്കെടുത്തത് വഴിത്തിരിവായി. അക്കാലത്തെ സീനിയർ കാർട്ടൂണിസ്റ്റുകളെയെല്ലാം പരിചയപ്പെട്ടതോടെ,വരയിൽ മാറ്റങ്ങൾ വന്നു. വെട്ടൂർ രാമൻ നായരുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘പാക്കനാർ' മാസിക വലിയ പ്രോൽസാഹനം നൽകി. അതിൽ രാഷ്ട്രീയ കാർട്ടൂണുകളും വരച്ചു. ഉദ്യോഗസ്ഥനായതോടെയാണ് സാമൂഹിക കാർട്ടൂണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
കെ. ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ‘ഓ,ഫാബി‘ എന്ന സിനിമയുടെ അസിസ്റ്റൻ്റ് ആനിമേറ്ററായി പ്രവർത്തിച്ചു. മറ്റുള്ളവർക്കൊപ്പം,ഫാബി എന്ന കാർട്ടൂൺ കഥാപാത്രമുള്ള സിനിമ.“ആനിമേഷൻ രംഗത്തെ കുലപതിയായ റാംമോഹൻ്റെ കീഴിൽ രണ്ടുവർഷം. ഞങ്ങൾ പത്ത് മലയാളികളടക്കം വലിയൊരു ടീമുണ്ടായിരുന്നു. ക്രിസ്മസ് അപ്പൂപ്പൻ്റെ ഛായയുള്ള കഥാപാത്രത്തിനായി പതിനായിരക്കണക്കിന് ചിത്രങ്ങളാണ് വരച്ചത്. ഓരോ സെക്കൻ്റ് ഫ്രെയിമിലും 24 ചിത്രങ്ങൾ. ഇടവിട്ട് ആവർത്തിക്കുന്നതിനാൽ വരച്ചത് 12 ചിത്രങ്ങൾ വീതം.
"1993ൽ പുറത്തിറങ്ങിയ ആ സിനിമ,പക്ഷേ,ഉദ്ദേശിച്ച വിജയം നേടിയില്ല. അതിന്റെ തുടർച്ചയായി ഇറക്കാനിരുന്ന ചിത്രങ്ങൾ ഉപേക്ഷിക്കപ്പെട്ടു. കോളേജ് വിദ്യാഭ്യാസവകുപ്പിൽ ജോലി കിട്ടിയതിനെത്തുടർന്ന് ഞാൻ തിരുവനന്തപുരത്തേക്ക് മടങ്ങി”.
ബോംബെയിലായിരുന്നപ്പോൾ,അമൃതഭാരതി സിൻഡിക്കേറ്റിനായി 43 കാർട്ടൂണുകൾ വരച്ചു. ടിങ്കു എന്ന സ്ഥിരം കഥാപാത്രത്തെ കേന്ദ്രീകരിച്ച്, ആഖ്യാനങ്ങളില്ലാത്ത ‘സൈലൻ്റ്‘ കാർട്ടൂണുകളായിരുന്നു,അത്. ഒട്ടേറെ ഭാഷകളിലെ ഞായറാഴ്ച്ചപ്പതിപ്പുകളിൽൽ അവ പ്രസിദ്ധീകരിക്കപ്പെട്ടു.“പിന്നീട് അങ്ങനെയൊന്ന് വരയ്ക്കാൻ കഴിഞ്ഞില്ല ".
പക്ഷേ,ആനിമേഷൻ രംഗം ഉപേക്ഷിച്ചില്ല.1999ൽ, അവധിയെടുത്ത് തിരുവനന്തപുരത്തെ ട്യൂൺസ്,കൊച്ചിയിലെ നെസ്റ്റ് ആനിമേഷൻസ്,ബാംഗ്ളൂരിലെ ആൻ്റ്സ് ആനിമേഷൻസ് അക്കാദമി എന്നിവയിൽ പന്ത്രണ്ടു വർഷം പ്രവർത്തിച്ചു. ആനിമേഷൻ അദ്ധ്യാപകനുമായിരുന്നു.
“ഈ രംഗത്തെ പരിചയം എൻ്റെ വരയെ കൂടുതൽ മെച്ചപ്പെടുത്തി”.
ജനയുഗം,കുമാരി വാരികകളിലും ഏറെക്കാലം കാർട്ടൂൺ പരമ്പരകൾ വരച്ചു. ഇപ്പോൾ,‘രസതന്ത്രം‘ എന്ന പേരിൽ ‘മലയാള മനോരമ‘ ആഴ്ച്ചപ്പതിപ്പിൽ സ്ഥിരം കാർട്ടൂൺ പംക്തിയുണ്ട്.
കൊറോണയെ കഥാപാത്രമാക്കി 2020 ഏപ്രിൽ 13ന് ആരംഭിച്ച ‘ഇന്നത്തെ വര’ എന്ന പ്രതിദിന കാർട്ടൂൺ പരമ്പര ഇപ്പോഴും തുടരുന്നു. സാമൂഹിക വിഷയങ്ങളാണ് ഇപ്പോൾ അതിൽ.“സമകാലിക പ്രശ്നങ്ങളെക്കുറിച്ചുള്ള കാർട്ടൂണുകളിലും ആക്ഷേപഹാസ്യമുണ്ട്. പക്ഷേ, പക്ഷാഭേദമില്ലാത്ത വിമർശനങ്ങൾക്ക് തെറിവിളികളാണിപ്പോൾ പ്രതിഫലമായി കിട്ടുന്നത്. തെറ്റുകളെ വിമർശിക്കുകയാണ് കാർട്ടൂണിസ്റ്റിൻ്റെ ധർമ്മം. വിമർശിക്കപ്പെടുന്ന നേതാക്കളുടെ അണികൾ കാർട്ടൂണിസ്റ്റിനെ വെറുതെവിടില്ല. അതുകൊണ്ട് ഇപ്പോൾ സൂക്ഷിച്ചാണ് വരയ്ക്കുന്നത്. ശുദ്ധഹാസ്യമാണ് കൂടുതലും".
രണ്ടു ദിനപ്പത്രങ്ങളുടെ വലുപ്പമുള്ള വലിയ പേപ്പർ ബോർഡിൽ വച്ചാണ് ഇപ്പോഴും വരയ്ക്കുക. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള വരയിലേക്ക് മാറിയിട്ടില്ലന്ന് പ്രതാപൻ പുളിമാത്ത് പറഞ്ഞു.
മൂന്നു പതിറ്റാണ്ടിലേറെയായി കാർട്ടൂണുകൾ വരയ്ക്കുന്ന വാമനപുരം മണിക്ക്, വീടിന ടുത്തുള്ള പ്രതാപൻ പുളിമാത്തിൻ്റെ കാർട്ടൂണുകൾ കണ്ടാണ് വയ്ക്കാനുള്ള പ്രേരണ ഉണ്ടായത്.‘എക്സ്പ്രസ്’ ആഴ്ച്ചപ്പതിപ്പിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടത്.
“പ്രതാപണ്ണനെ പരിചയപ്പെട്ട ശേഷം അദ്ദേഹം കോട്ടയത്തെ എല്ലാ പ്രസിദ്ധീകരണങ്ങളിലും എന്നെ കൊണ്ടുപോയി".'മനോരമ’.‘മംഗളം’ തുടങ്ങിയവയിലേക്ക് നിരന്തരം കാർട്ടൂണുകളയച്ചു. അവയിൽ മിക്കവയും തിരിച്ചുവന്നു. പ്രസിദ്ധീകരിക്കപ്പെട്ടവയ്ക്ക് 20 രൂപ പ്രതിഫലം കിട്ടി.
വാരാന്ത്യ കൗമുദിയിലും കുറച്ചു കാർട്ടൂണുകൾ വന്നു.
ആ സമയത്ത് കേരള കൗമുദി, പത്രത്തോടൊപ്പം കൗമുദി വാരിക പുറത്തിറക്കുന്ന പ്രാരംഭ ഘട്ടമായിരുന്നു.ഒരു കാർട്ടൂണുമായി കേരള കൗമുദിയിൽ പോയി,മാഗസിൻ എഡിറ്ററായ എസ്. ഭാസുരചന്ദ്രനെ കണ്ടു. ഒരു പംക്തി തുടങ്ങണം. അതായിരുന്നു ആഗ്രഹം. ‘ഈയാഴ്ചത്തെ വില്ലൻ' എന്ന കാർട്ടൂൺ , അദ്ദേഹം കണ്ടപാടെ നിരാകരിച്ചു. ‘'ഞാൻ അവിടെത്തന്നെയിരുന്നു. കൃഷ്ണ പൂജപ്പുര പ്രേമത്തെക്കുറിച്ചെഴുതിയ ഹാസ്യലേഖനത്തിന് ഉടൻ ഒരു കാർട്ടൂൺ വരച്ചു നൽകാൻ അദ്ദേഹം പറഞ്ഞു.‘ഐ ലവ് യൂ, ഐ റ്റു ലൗ യു, ഐ ത്രീ ലവ് യൂ' എന്ന അടിക്കുറിപ്പോടെ നൽകിയ ആ കാർട്ടൂൺ അദ്ദേഹത്തിനിഷ്ടപ്പെട്ടു. അതൊരു നിമിത്തം.. അങ്ങനെ,‘എഡിറ്റേഴ്സ് റൂം’ എന്ന പേരിൽ കേരള കൗമുദി ആഴ്ച്ചപ്പതിപ്പിൽ കാർട്ടൂൺ പംക്തി തുടങ്ങി.‘കണ്ടകശ്ശനി‘, വരദൻപിള്ള’ എന്നീ കാർട്ടൂൺ പരമ്പരകളും വന്നു. അങ്ങനെ പന്ത്രണ്ടു വർഷത്തോളം വരച്ചു.
ചുറ്റു പാടുമുള്ള സംഭവങ്ങൾ പലപ്പോഴും വിഷയമായി ഭവിച്ചിട്ടുണ്ട്.
ഇറച്ചിവെട്ടുകാരനായി പൂർവ്വചരിത്രമുളള ഒരാൾ ആശുപത്രി തുട ങ്ങിയതുമായി ബന്ധപ്പെട്ട് 'കണ്ടകശ്ശനി'യിൽ വരച്ച കാർട്ടൂൺ വിവാദത്തിനും ഇടയാക്കി .ഇറച്ചിക്കത്തിയുമായി അയാൾ സർജറി ചെയ്യാൻ കയറുന്നതായാണ് ചിത്രീകരിച്ചിരുന്നത്. അയാൾ വക്കീൽ നോട്ടീസയച്ചുവെങ്കിലും, പത്രവും പത്രാധിപരും പിന്തുണച്ചു.
കേരള കൗമുദിയിൽ നിന്ന് കാര്യമായ പ്രതിഫലമൊന്നും കിട്ടിയില്ലങ്കിലും കാർട്ടൂണുകൾ ശ്രദ്ധിക്കപ്പെട്ടു. ഇത് കണ്ട് , മലയാള മനോരമ ആഴ്ച്ചപ്പതിപ്പിൽ നിന്ന് കാർട്ടൂൺ പംക്തി ചെയ്യാനുള്ള ക്ഷണം വന്നു. അങ്ങനെ, ആറു വർഷം അതിൽ 'വരപുരാണം’ വരച്ചു. ധാരാളം പ്രസിദ്ധീകരണങ്ങളിൽ വരച്ചു. പി.സുബ്ബയ്യാപിളളയുടെ 'ചിരി വീണ്ടും ചിരി' എന്ന മാസികയിൽ മലയാറ്റൂരിനുമൊക്കെ ഒപ്പമാണ് വരച്ചത്.
പരസ്യക്കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായി ഇക്കാലത്ത് ജോലി കിട്ടി. അവിടെ കോപ്പി റൈറ്റിങ്ങുമുണ്ടായിരുന്നു. കേരള കൗമുദിയിൽ വരച്ച കാർട്ടൂണുകളിലെ ഫലിതം വച്ച് , സുരാജ് വെഞ്ഞാറമ്മൂടിൻ്റെ സ്റ്റേജ് പരിപാടികൾക്കായി, അദ്ദേഹത്തിന്റെ തുടക്കകാലത്ത് ,സ്കിറ്റുകൾ എഴുതി. സിനിമാമോഹം കാരണം, പിന്നീട്, ജോലി ഉപേക്ഷിച്ച് എഴുത്തിലേക്ക് തിരിഞ്ഞു. സുജിത്-സജിത് സംവിധാനം ചെയ്ത ‘കാശ്‘ എന്ന സിനിമയ്ക്ക് സംഭാഷണമെഴുതി. അതൊരു പരാജയമായിരുന്നു. പക്ഷേ, സിനിമാ മോഹം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല.
ജോലിയില്ലാതെ കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ, കോവിഡിനെ കഥാപാത്രമാക്കി പ്രതിദിന കാർട്ടൂൺ പരമ്പര വരച്ചുതുടങ്ങി-'കോവിഡൻ,കോവിഡിച്ചി'. കൊറോണയ്ക്ക് മനുഷ്യരൂപം നൽകിയ രണ്ടു കഥാപാത്രങ്ങൾ. ഒപ്പം, വുഹാനിക്ക. ‘അവനവനിരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കിൽ കൊറോണ കയറിയിരിക്കും’ എന്ന അടിക്കുറിപ്പോടെ വന്ന ആദ്യ കാർട്ടൂൺ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.“ഒരു വർഷത്തോളം വരച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടൽ തങ്ങളുടെ ബിസിനസ് പ്രൊമോഷൻ്റെ ഭാഗമായി ഇത് വൈറലാക്കി". ഇതിൻ്റെ നൂറാം ദിവസം സുഹൃത്തുക്കൾ ചേർന്ന് ആഘോഷിച്ചു. ഈ കാർട്ടൂൺ പരമ്പര പുസ്തകമാക്കുന്നുണ്ട്. ‘'കൊറോണക്കാലം എൻ്റെ പ്രവർത്തനമേഖല ഉഷാറാക്കി". ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിൽ ‘മിസ്റ്റർ ബംഗാളി’ എന്ന പേരിൽ ഒരു വർഷത്തോളം കാർട്ടൂൺ വരച്ചു.
“യഥാർത്ഥത്തിൽ ഒരു കാർട്ടൂണിസ്റ്റിന് മാത്രമാകണം രാഷ്ട്രീയ അന്ധവിശ്വാസമില്ലാത്തത് . അത് കാരണം പ്രഥമദൃഷ്ട്യാ രാഷ്ട്രീയമായ തെറ്റിദ്ധാരണകളും വന്നുപെടും”. ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ സ്ഥലം മാറ്റിയതും തെറ്റിദ്ധരിക്കപ്പെട്ട ഒരു രാഷ്ട്രീയ നിലപാടിന്റെ പേരിലായിരുന്നു.
“രാഷ്ട്രീയ വിമർശനങ്ങൾ അസാദ്ധ്യമാക്കുന്ന,ഭയപ്പെടുത്തുന്ന സാഹചര്യമാണുള്ളത്.
‘കാണരുത്,കേൾക്കരുത്,പറയരുത്‘ എന്നാണിപ്പോഴത്തെ സ്ഥിതി. വിമർശിച്ചാൽ അടുത്ത സൗഹൃദങ്ങൾ പോലും മുറിഞ്ഞുപോകും. അടിക്കുറിപ്പായി ഉപയോഗിക്കുന്ന വാക്കുകൾ പലപ്രാവശ്യം ആലോചിച്ചിട്ടേ കൊടുക്കാനാകൂ. പഴയ വാക്കുകൾക്കും ശൈലികൾക്കും അർത്ഥങ്ങൾ മാറുന്നുണ്ട്. പഴയ തലമുറ ആസ്വദിക്കുന്ന ഫലിതങ്ങൾ പുതിയ തലമുറ ആസ്വദിക്കുണ്ടോ എന്ന് നിശ്ചയമില്ല.അവരുടെ മാറുന്ന അഭിരുചികൾ ചർച്ച ചെയ്യണ്ടതുണ്ട്.”
വരയ്ക്കാനറിയുന്നവർ ഇപ്പോൾ ആനിമേഷൻ രംഗത്തേയ്ക്കാണ് പോകുന്നത്. പത്രങ്ങളിൽ കാർട്ടൂൺ വരച്ച് മാത്രം ജീവിക്കാനാകില്ലന്നും വാമനപുരം മണി പറഞ്ഞു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ അദ്ധ്യായത്തിന്റെ ശബ്ദലേഖനം യൂട്യൂബ് മീഡിയ വേവ്സ് ചാനലിലുണ്ട് :
No comments:
Post a Comment